Tuesday, September 16, 2014

കടലിലെ ഒരു തുള്ളി

 

Sandeep Salim / Dr. Deepa Bijo Alexander

വിരല്‍ത്തുമ്പുകളിലെ മഴ എന്ന കവിതാ സമാഹാരത്തിലൂടെ പ്രശസ്തയായ ഡോ. ദീപ ബിജോ അലക്‌സാണ്ടര്‍ കവിതയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും സംസാരിക്കുന്നു.


ആദ്യത്തെ കവിത

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പാഠപുസ്തകത്തിലെ കവിതകളുടെ ചുവടു പിടിച്ച് പ്രകൃതിസൌന്ദര്യത്തെപറ്റി എഴുതിയ പദ്യരൂപത്തിലുള്ള എന്തോ ഒന്നാണ് ഓര്‍മയിലെ ആദ്യത്തെ കവിത.

കവിതയിലേക്കുള്ള വഴി

ന്യൂസ്‌പേപ്പറി

നും ബൈബിളിനുമപ്പുറം വായന പോലുമില്ലാത്ത വീടായിരുന്നു എന്റേത്.ഡയറിയില്‍ കുത്തിക്കുറിച്ച കിറുക്കുകള്‍ വീട്ടുകാര്‍ കണ്ടുപിടിച്ചു കളിയാക്കിയതോടെ എഴുതാന്‍ തന്നെ മടിയായി.എഴുതിയതു തന്നെ ഒളിച്ചു വച്ചു.തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഏഒടലെ അദ്ധ്യാപികമാരാണ് എഴുത്തിലെ അഭിരുചി തിരിച്ചറിഞ്ഞു പ്രോല്‍സാഹിപ്പിച്ചത്.സ്കൂള്‍ കാലത്തിനു ശേഷം 2008 ല്‍ ബ്ലോഗെഴുത്ത് തുടങ്ങുന്നതുവരെ കവിതയെഴുത്ത് മിക്കവാറും നിന്നു പോയെന്നു മാത്രമല്ല,പഠ്യേതരമായ വായന പോലും വളരെ ചുരുക്കമായിരുന്നു.സൈബര്‍ സ്‌പേസില്‍ മാത്രമായിരുന്നു ആദ്യകാലത്തൊക്കെ എഴുതിയിരുന്നത്.കവിതാസമാഹാരം പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായാണ് പ്രിന്റ് മീഡിയയിലേക്ക് കവിതകള്‍ അയച്ചു തുടങ്ങിയത്.2014 മേയ് 11ന് എന്റെ ആദ്യ കവിതാസമാഹാരം "വിരല്‍ത്തുമ്പുകളിലെ മഴ" പ്രസിദ്ധീകരിച്ചു.എം.പി ഡോ:ടി.എന്‍.സീമ ടീച്ചറില്‍ നിന്ന്  പുസ്തകം ഏറ്റുവാങ്ങിയത് കോട്ടണ്‍ ഹില്‍ സ്കൂളില്‍ എന്റെ മലയാളം അദ്ധ്യാപികയായിരുന്ന മറിയാമ്മ ടീച്ചറാണ്.പഠനത്തിനായും ജോലിക്കായും മക്കള്‍ ചെറിയ കുട്ടികളായിരുന്നപ്പോഴുമൊക്കെ എഴുത്തില്‍ വലിയ ഇടവേളകള്‍ വന്നിട്ടുണ്ട്.

ഏറ്റവും ഇഷ്ടപ്പെട്ട കവിത

"ആത്മഹത്യാക്കുറിപ്പു പോലെയൊന്ന്" എന്ന കവിതയോട് എനിക്കൊരല്‍പം ഇഷ്ടക്കൂടുതലുണ്ട്.കൂട്ടത്തില്‍ അല്‍പം മിടുക്കു കുറഞ്ഞ കുട്ടിയോടുള്ള പ്രത്യേക കരുതല്‍ പോലെ.ആത്മഹത്യാവാഞ്ഛയെക്കുറിച്ചാണ് ആ കവിതയെന്ന് പലരും കരുതിയിട്ടുണ്ട്. സത്യത്തില്‍ സ്വയം നഷ്ടമാകുമെന്നറിഞ്ഞിട്ടും നാമൊക്കെ സന്തോഷത്തോടെ ആഴ്ന്നു പോകുന്ന ചില ആഴങ്ങളില്ലേ,അതെക്കുറിച്ചാണ് ഞാന്‍ എഴുതാന്‍ ശ്രമിച്ചത്.ഒരു പ്രണയിയെ സംബന്ധിച്ചിടത്തോളം അത് പ്രണയമാകാം, മദ്യാസക്തന് അത് ലഹരിയാകാം,കടം വാങ്ങിയും പത്രാസു കാട്ടി ഒടുവില്‍ കൂട്ട ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്ന മനുഷ്യന്റെ ആഢംബര ഭ്രമവുമാകാം.ചിലരെങ്കിലും ആ കവിതയുടെ ഉള്ളറിഞ്ഞിട്ടുണ്ട് എന്നതില്‍ സന്തോഷമുണ്ട്.

എഴുതാതെ പോയ കവിത

എഴുത്തും വായനയും എന്റെ മാത്രം സ്വകാര്യ സന്തോഷങ്ങളാണ്.വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കോ ആശുപത്രിയില്‍ എന്റെ ചികില്‍സ തേടി വരുന്നവര്‍ക്കോ എന്നില്‍ നിന്നു പ്രതീക്ഷിക്കുന്നത് കിട്ടാതെ പോകരുതെന്നുണ്ട്.അതുകൊണ്ട് എഴുതാന്‍ മൂഡുണ്ടാകുമ്പോള്‍ മിക്കവാറും എഴുതാന്‍ പറ്റാറില്ല.പിന്നെ സമയം കിട്ടുമ്പോള്‍ എഴുതാനത് പിടി തരില്ല.എഴുതുന്ന എല്ലാ സ്ത്രീകള്‍ക്കുമുള്ള പ്രശ്‌നം തന്നെയാണിത്.എന്തു കൊണ്ടാണെന്നറിയില്ല,ചുറ്റും കാണുകയും കേള്‍ക്കുകയും അനുഭവിച്ചറിയുകയും ചെയ്യുന്നതില്‍ മനസിനെ വല്ലാതെ മുറിപ്പെടുത്തുന്ന പലതും ഉള്ളിലങ്ങനെ നൊന്തു കല്ലിച്ചു കിടന്നാലും കവിതയാകാറില്ല.

മനസിലുള്ള കവിത

വിത്തായും മുളപ്പായും ഓരിലയീരിലയായും കുറച്ചു കവിതകളുണ്ടാവും മനസിലെ പ്പോഴും,ഊഴം കാത്ത്.

കവിതകളുടെ വിഷയം തിരഞ്ഞെടുക്കുന്നത്

വിഷയം തെരഞ്ഞെടുത്ത് എഴുതാറേയില്ല.അതുകൊണ്ടാവണം ,എന്റെ കവിതകളുടെ വിഷയങ്ങള്‍ പരിമിതമാണെന്നു തോന്നുന്നു.വരികളായിത്തന്നെ മനസില്‍ വരുന്ന കവിതകള്‍ മുഴുമിക്കും വരെ മനസില്‍ത്തന്നെ മായ്ച്ചും തിരുത്തിയും അങ്ങനെ കുറേ നാള്‍..പൂര്‍ത്തിയായി എഴുതി വച്ചാല്‍ പിന്നെയുള്ള എഡിറ്റിംഗും കുറവാണ്.

കവിതയിലെ സ്ഥാനം

ഓരോ നിമിഷവും എണ്ണിയാലൊടുങ്ങാത്ത നദികളൊഴുകിച്ചേരുന്ന കടലിലെ ഒരു തുള്ളി അതിന്റെ സ്ഥാനത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടോ? ഇന്നിവിടെയുണ്ട്.നാളെ ഉണ്ടാവണമെന്നില്ല.

കവിതയ്ക്കു പുറത്ത്
     അമ്മയാകാനാഗ്രഹിക്കുന്ന ഓരോ സ്ത്രീക്കും ഉപകാരപ്പെടുന്ന രീതിയില്‍ ഗര്‍ഭകാലശുശ്രൂഷയെക്കുറിച്ച് ലളിതമായി വിവരിക്കുന്ന ഒരു പുസ്തകം തയ്യാറാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.പിന്നെ മനസിലുള്ള കുറച്ചു കഥകള്‍ എഴുതണം.പെയ്ന്റിംഗ് പഠിക്കുന്നുണ്ട്.കൂടുതല്‍ ചിത്രങ്ങള്‍ വരയ്ക്കണം.ഇരുപത്തിനാല് മണിക്കൂര്‍ പങ്കു വച്ച് ഇതിനൊക്കെയുള്ള സമയം കണ്ടെത്തണം.ശരിക്കും ഇഷ്ടമുള്ള ഒന്നിനും സമയം കിട്ടാതെ പോകില്ലല്ലോ.

വ്യക്തിപരം
 ജന്മദേശം:തിരുവനന്തപുരം
അച്ഛന്‍:പി.സി.ജോസഫ്
അമ്മ:റീത്ത
സഹോദരന്‍:ദീപു
ഭര്‍ത്താവ് :ഡോ:ബിജോ അലക്‌സാണ്ടര്‍
മക്കള്‍: നിധി,നിയ
ജോലി: ESI കോര്‍പ്പറേഷനില്‍ ഗൈനക്കോളജിസ്റ്റ്
 

FACEBOOK COMMENT BOX