Sunday, December 30, 2018

അമിതാവ് ഘോഷ്: ഭാവനയും ചരിത്രവും അലിഞ്ഞു ചേരുമ്പോള്‍


സന്ദീപ് സലിം

അമിതാവ് ഘോഷ് എന്ന നോവലിസ്റ്റിനെ വായിക്കുന്നവര്‍ക്ക് ഒരു സര്‍ഗ സൃഷ്ടിവായിക്കുന്‌പോള്‍ ലഭിക്കുന്ന സംതൃപ്തി മാത്രമല്ല ലഭിക്കാറ്. വളരെ ദീര്‍ഘമായ ഗവേഷണത്തിലൂടെ തയാറാക്കുന്ന ചരിത്ര ഗ്രന്ഥത്തിന്റെ വായനയിലൂടെ ലഭിക്കുന്ന അറിവുകളും ലഭിക്കുന്നു. അമിതാവ് ഘോഷില്‍ ചരിത്രകാരനും നോവലിസ്റ്റും തമ്മിലുള്ള അന്തരം വളരെ നേര്‍ത്തതാണ്. കഥാപാത്രങ്ങളുടെ സൃഷ്ടിയില്‍ അമിതാവ് പുലര്‍ത്തുന്ന സൂക്ഷ്മത അദ്ദേഹത്തിലെ നരവംശ ശാസ്ത്രജ്ഞനെക്കൂടി വായനക്കാരനു കാട്ടിക്കൊടുക്കുന്നു. ഈ പറഞ്ഞ പ്രത്യേകതകളാണാണ് അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠത്തിന് അര്‍ഹനാക്കിയിരിക്കുന്നതും.

തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നയിടത്തു നിന്നാണ് അമിതാവ് ഘോഷിന്റെ നോവലുകളുടെ പരിസരങ്ങള്‍ രൂപപ്പെട്ടുവരുന്നത്. അത്തരം നിരീക്ഷണങ്ങളാണ് അദ്ദേഹത്തിന്റെ നോവലുകളെ ചരിത്രകാരന്റെ സൃഷ്ടിയാണോ എന്നു തോന്നിപ്പിക്കുന്നതും. എന്നാല്‍, അമിതാവ് പലപ്പോഴും ഇതിനോടു വിയോജിക്കാറുണ്ട്. 'നിരീക്ഷണമില്ലെങ്കില്‍ എഴുത്ത് മാത്രമല്ല ഒരു കലയും സാധ്യമാവില്ല. പക്ഷേ, നിരൂപകരും വായനക്കാരും പറയുന്നതിനോടു ഞാന്‍ വിയോജിക്കുന്നു. അത് വളരെ ജനറലായ ഒരു നിരീക്ഷണമാണ്. എനിക്കുതോന്നുന്നത് മറിച്ചാണ്. നിരീക്ഷണമാണ് നോവലിനെ ചരിത്രത്തില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. ചരിത്രത്തിന് നിരീക്ഷണത്തിന്റെ ആവശ്യമില്ലല്ലോ. അതിനു ഗവേഷണത്തിന്റെ ആവശ്യമല്ലേ ഉള്ളൂ. ഒരാളുടെ ജീവിതം മറ്റൊരാളില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാവുന്നു എന്ന നിരീക്ഷണമാണ് നോവലിനെ അനുവാചകരുടെ ഹൃദയത്തില്‍ അടയാളപ്പെടുത്തുന്നത്.'' എന്നാണ് അദ്ദേഹം നിരൂപകരോടും വായനക്കാരോടും ഒരിക്കല്‍ പറഞ്ഞത്.

മൃണാള്‍ സെന്‍: ഇന്ത്യന്‍ സിനിമയിലെ രാഷ്ട്രീയ നിര്‍വചനം


Every art is propaganda, but every propaganda is not art.                                                                                      - Mrinal Sen

മൃണാള്‍ സെന്‍ തന്റെ ചലച്ചിത്രങ്ങള്‍ കൊണ്ടുമാത്രമല്ല ചരിത്രത്തില്‍ സ്വയം അടയാളപ്പെടുത്തുന്നത് രാഷ്ട്രീയ നിലപാടുകളിലെ കൃത്യതകൊണ്ടും ജനകീയതകൊണ്ടുംകൂടിയാണ്. മൃണാള്‍ സെന്നിന്റെ ഒരോ സിനിമയും അദ്ദേഹത്തിന്റെ നിലപാടുകളുടെ വിളംബരം കൂടിയായിരുന്നു. കലയും രാഷ്ട്രീയവും വേര്‍തിരിച്ചെടുക്കാനാവാത്ത വിധം അലിഞ്ഞു ചേര്‍ന്നിരുന്നു മൃണാള്‍ സെന്നില്‍.

ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം ബിരുദ പഠനത്തിനായി കല്‍ക്കത്തയിലെത്തിയ സെന്‍ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ഇപ്റ്റയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയുണ്ടായി. അതിലൂടെ ലഭിച്ച വലിയ ബന്ധങ്ങളാണ് പില്‍ക്കാലത്ത് അദ്ദേഹത്തിലെ ചലച്ചിത്രകാരനെ പുറത്തെത്തിച്ചത്. കലാലയപഠനത്തിനു ശേഷം കോല്‍ക്കത്തയിലെ ഒരു ഫിലിം ലബോറട്ടറിയില്‍ സൗണ്ട് ടെക്‌നീഷനായ അദ്ദേഹം സിനിമയാണു തന്റെ തട്ടകമെന്നു തിരിച്ചറിയുകയായിരുന്നു. വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റേയുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനായ മൃണാള്‍, ലോക സിനിമയിലെ പൊളിറ്റിക്കല്‍ ഫിലിം മേക്കേഴ്‌സ് എന്ന അപൂര്‍വം കാറ്റഗറിയില്‍ ഉള്‍പ്പെടാന്‍ യോഗ്യനാണ്.

FACEBOOK COMMENT BOX