Saturday, June 19, 2010

തെരുവില്‍ ഉരുളുന്ന പന്ത്‌

Sandeep Salim
ദക്ഷിണാഫ്രിക്കയില്‍ നിന്നു ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശപ്പത ലോകമെങ്ങും തുളുമ്പിവീഴുമ്പോള്‍, ലോകത്തിന്റെ ഈ ഓരോ ദിവസത്തെയും അനേകം മണിക്കൂറുകള്‍ ഈയൊരു ആവേശത്തില്‍ മുങ്ങുമ്പോള്‍, ഫുട്‌ബോള്‍ താരങ്ങളുടെ മാന്ത്രിക പ്രകടനങ്ങള്‍ ഉറക്കമൊഴിപ്പിക്കുന്ന വിസ്മയമായി മാറുകയും ആ താരങ്ങള്‍ നേടുന്ന ആരാധനയുടെ കഥകള്‍ അദ്ഭുതത്തോടെ കേള്‍ക്കുകയും ചെയ്യുമ്പോള്‍ എത്രപേരറിയുന്നു, ആ സുവര്‍ണതാരങ്ങളില്‍ പലരും അവികസിത രാജ്യങ്ങളിലെ ദരിദ്രമായ തെരുവുകളില്‍ ഫുട്‌ബോളെന്നു പറയാനാവാത്ത ഫുട്‌ബോള്‍ കളിച്ച് അന്തര്‍ദേശീയ ഫുട്‌ബോളിലെ മാന്ത്രികരായി മാറിയവരാണെന്ന്. സ്ട്രീറ്റ് ഫുട്‌ബോള്‍ എന്നു പരക്കെ അറിയപ്പെടുന്ന ഒരു പന്തുകളി-അത് ഫുട്‌ബോളാണോയെന്നു ചോദിച്ചാല്‍ അല്ലേയല്ല എന്നു ഫുട്‌ബോള്‍ വിദഗ്ധര്‍ പറയും-അതു കളിച്ചാണ് പലരും ഫിഫാ ഫുട്‌ബോളിലെത്തിയെത്;പ്രത്യേകിച്ച് ലാറ്റിനമേരിക്കയിലേയും ആഫ്രിക്കയിലേയും പലതാരങ്ങള്‍.


ഉത്സവങ്ങളുടെ കെട്ടുകാഴ്ചകള്‍ക്കപ്പുറം ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ദരിദ്രവും പരുക്കനുമായ കളിയിടങ്ങളില്‍ തുണിപ്പന്തോ തുകല്‍പ്പന്തോ കൊണ്ടു കളിക്കുന്ന സ്ട്രീറ്റ് ഫുട്‌ബോളിന്റെ ആവേശം ആ ഭൂകണ്ഡങ്ങള്‍ക്കു പുറത്ത് അത്രയൊന്നും പരിചിതമല്ല.

പ്രണയത്തിലും യുദ്ധത്തിലും നിയമങ്ങളില്ലെന്നാണല്ലോ പറയാറ്. എഴുതപ്പെട്ട നിയമങ്ങളില്ലാത്ത, വളരെ അനൗപചാരികമായ ഫുട്‌ബോളാണു സ്ട്രീറ്റ് ഫുട്‌ബോള്‍. നിയമത്തിന്റെ വളയത്തിനപ്പുറം നടക്കുന്ന സ്ട്രീറ്റ് ഫുട്‌ബോളിനു തെരുവിന്റേതായ സ്വഭാവങ്ങളും അതിന്റേതായ ഗുണങ്ങളുമുണ്ട്.

ഒരു നാടന്‍ വിനോദം എന്നതിനപ്പുറം , ജീവിതം പ്രതിസന്ധിയിലെത്തുമ്പോള്‍ അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടമായും ചെറുത്തു നില്പായും ഫുട്‌ബോള്‍ മാറുന്നു. മയക്കുമരുന്ന് ഗുണ്ടാ മാഫിയാ സംഘങ്ങല്‍ തമ്മിലുള്ള പകയും മത്സരങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും സ്ട്രീറ്റ് ഫുട്‌ബോളിലായിരുന്ന കാലമുണ്ടായിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടാവണം ലോകപ്രശ്‌സ്ത സാഹിത്യകാരന്‍ ജെ.ബി. പ്രീസ്റ്റലി ''വഴിപിഴച്ചുപോയ യുവത്വത്തിന്റെ വിനോദം'' എന്ന് സ്ട്രീറ്റ് ഫുട്‌ബോളിനെ വിശേഷിപ്പിച്ചത്.

എന്നാല്‍, അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ലോകോത്തര താരങ്ങളില്‍ പലരും പിറവിയെടുത്തതു സ്ട്രീറ്റ് ഫുട്‌ബോളില്‍ നിന്നാണ്. ബ്രസീലിന്റെ സ്‌ട്രൈക്കര്‍ റൊബീനോ ഉദാഹരണം. അവികസിത മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്രര്‍ക്ക് ഫുട്‌ബോള്‍ അക്കാഡമികളും ശാസ്ത്രസാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച റിസേര്‍ച്ച് ഡെസ്കുകളും അപ്രാപ്യമാണ്. എന്നിട്ടും അവരുടെയിടയില്‍ നിന്നും ലോകോത്തര താരങ്ങള്‍ പിറവിയെടുക്കുന്നു. അതിന്റെ രഹസ്യമന്വേഷിക്കുന്നവര്‍ എത്തിച്ചേരുന്നത് സ്ട്രീറ്റ് ഫുട്‌ബോളിലാണ്. ഇതു തിരിച്ചറിഞ്ഞ ഒരു സ്‌പോര്‍ട്‌സ് ലേഖകന്‍ ഒരിക്കല്‍ പറഞ്ഞു: ""ബ്രസീലില്‍ ഒരു ഫുട്‌ബോള്‍ താരം ജനിക്കുന്നതു കോച്ചിംഗ് സെന്ററിലെ അച്ചടക്കത്തില്‍ നിന്നല്ല, കടല്‍ത്തീരങ്ങളില്‍ നിന്നോ തിരക്കുകുറഞ്ഞ തെരുവുകളില്‍ നിന്നോ ആണ്. കുടുസു റോഡില്‍ പെറുക്കി വച്ചിരിക്കുന്ന രണ്ടു കല്ലുകള്‍ക്കിടയിലൂടെ പന്തടിച്ചു കയറ്റുന്നവന് അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍ പോസ്റ്റിന്റെ വീതി ഒരു കളിസ്ഥലത്തിനു തുല്യമാണ്.''

സ്ട്രീറ്റ് ഫുട്‌ബോള്‍ പേരു സൂചിപ്പിക്കും പോലെ തെരുവുകളിലോ വെളിംപ്രദേശത്തോ നടക്കുന്നതുകൊണ്ടു മാത്രമല്ല വ്യത്യസ്തമാകുന്നത്. ഓരോ രാജ്യത്തും, എന്തിന് ഓരോ പ്രദേശത്തും, വ്യത്യസ്തമായ നിയമങ്ങളാണ് എന്നതും അതിന്റെ പ്രത്യേകതയാണ്.

സാധാരണ ഫുട്‌ബോളിനു നിര്‍ബന്ധമായും വേണ്ട നിശ്ചിത വലുപ്പമുള്ള മൈതാനം, മൈതാനത്തെ അടയാള വരകള്‍, ഫുട്‌ബോള്‍ ഉപകരണങ്ങള്‍ (ഒന്നിലേറെ ഫുട്‌ബോള്‍, ഗ്ലൗസുകള്‍, ഷൂസ്, നെറ്റ് തുടങ്ങിയവ), പതിനൊന്നു കളിക്കാര്‍ വീതമുള്ള രണ്ടു ടീമുകള്‍, മത്സരം നിയന്ത്രിക്കുന്നതിനു റെഫറിമാര്‍, ലൈന്‍സ്മാന്‍മാര്‍ തുടങ്ങിയ കാര്യങ്ങള്‍ ഒന്നും തന്നെ സ്ട്രീറ്റ് ഫുട്‌ബോളിന് ആവശ്യമില്ല.


സ്ട്രീറ്റ് ഫുട്‌ബോളില്‍ എടുത്തു പറയേണ്ട പ്രത്യേകത സാധാരണ ഫുട്‌ബോളിലേതുപോലെ കളിക്കാര്‍ക്കു പ്രത്യേക സ്ഥാനങ്ങളില്ല എന്നതാണ്. സാധാരണ ഫുട്‌ബോളില്‍ ഗോള്‍കീപ്പര്‍ പെനല്‍റ്റി ഏരിയായ്ക്കുള്ളില്‍ കളിക്കേണ്ട ആളാണെങ്കില്‍ (ഫിഫയുടെ പുതിയ നിയമം), സ്ട്രീറ്റ് ഫുട്‌ബോളില്‍ "ഗോള്‍ കീപ്പര്‍' ഫോര്‍വേഡുമാകുന്നു. ഗോളിയായി തീരുമാനിക്കപ്പെട്ടയാള്‍ ഗോള്‍പോസ്റ്റിന് അടുത്തെങ്ങുമില്ലെങ്കില്‍ ടീമിലെ മറ്റൊരു കളിക്കാരനു "ഗോളി' യാകാവുന്നതാണ്. "എനിമാന്‍ സേവ്‌സ്' എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്.


സ്ട്രീറ്റ് ഫുട്‌ബോളില്‍ ഗോള്‍കീപ്പര്‍മാര്‍ പൊതുവേ രണ്ടുവിഭാഗങ്ങളില്‍ പെടുന്നവരാണ്. റഷും സ്ക്രാംബിളും. റഷ് വിഭാഗത്തില്‍പ്പെടുന്ന ഗോള്‍കീപ്പര്‍മാര്‍ക്കു നിയന്ത്രണങ്ങളൊന്നുമില്ലെങ്കില്‍ സ്ക്രാംബിള്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്കു പ്രത്യേക കളിസ്ഥലമുണ്ട്. ഉറൂഗ്വേയിലെ തെരുവുകളിലാണ് മത്സരം നടക്കുന്നതെങ്കില്‍ പെനല്‍റ്റി ഏരിയയില്‍ കയറിയ ആര്‍ക്കും ഗോളിയാകാം.


സാധാരണ ഫുട്‌ബോളിലെ "ഫൗളുകള്‍' ഒന്നും സ്ട്രീറ്റ് ഫുട്‌ബോളില്‍ ഫൗളല്ലാതാകുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ "ഫൗളുകള്‍' മിനിമമായ മത്സരമാണ് സ്ട്രീറ്റ് ഫുട്‌ബോള്‍. താരങ്ങളുടെ എണ്ണത്തിലും സ്ട്രീറ്റ് ഫുട്‌ബോളില്‍ നിബന്ധനകളില്ല. കളിക്കാരുടെ എണ്ണം ഒറ്റ നമ്പറായാലും ഇരട്ടനമ്പറായാലും സ്ട്രീറ്റ് ഫുട്‌ബോള്‍ നടക്കും. ഒരു ഉദാഹരണം പറയാം: പതിനഞ്ചു പേരാണു മത്സരത്തിനുള്ളതെന്നു കരുതുക. ഒരു ടീമില്‍ എട്ടും എതിര്‍ടീമില്‍ ഏഴും പേരാവും ഉണ്ടാവുക. അധികമായി വന്ന കളിക്കാരന്‍ ഇരു ടീമുകള്‍ക്കും വേണ്ടിയാണു കളിക്കുക. പലപ്പോഴും മുന്നേറ്റം നടത്തുന്ന ടീമിനൊപ്പമാവും "എക്‌സ്ട്രാ' കളിക്കാരന്റെ കളി. ഇരു ടീമുകള്‍ക്കും വേണ്ടി ഗോളടിക്കുന്ന "എക്‌സ്ട്രാ' കളിക്കാര്‍ സ്ട്രീറ്റ് ഫുട്‌ബോളില്‍ സാധാരണം.


മത്സരം നടക്കുന്ന പ്രദേശങ്ങള്‍ക്കനുസരിച്ച് നിയമങ്ങളും വ്യത്യസ്തമാവാറുണ്ടെന്നു പറഞ്ഞല്ലോ. അത്തരത്തില്‍ ഒന്നാണ് "നോ സ്‌കോറിംഗ് ഇന്‍സൈഡ് ദ ബോക്‌സ്'. ഇത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ് കണ്ടുവരുന്നത്. ഈ നിയമമനുസരിച്ച്, ഗോള്‍ പോസ്റ്റില്‍ നിന്ന് ആറു മീറ്റര്‍ അകലെ നിന്നു മാത്രമേ ഗോളടിക്കാനാവൂ.

ആഫ്രിക്കയിലും ശ്രീലങ്കയിലും കടല്‍ത്തീരങ്ങളില്‍ നടക്കുന്ന സ്ട്രീറ്റ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഇപ്പോഴും പിന്തുടരുന്ന ഒരു നിയമമാണ് "പെനല്‍റ്റീസ് ഓള്‍ റൗണ്ട്'. മത്സരത്തിനിടെ ഏതെങ്കിലും കളിക്കാരന്‍ പന്തു കൈ കൊണ്ടു തട്ടിയാല്‍ എതിര്‍ ടീമിലെ എല്ലാവരും (ഗോളിയൊഴികെ) പെനല്‍റ്റി കിക്ക് എടുക്കാനുള്ള അനുവാദമാണ് ഈ നിയമം നല്കുന്നത്.


സ്ട്രീറ്റ് ഫുട്‌ബോള്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ അച്ചടക്കമില്ലാത്ത വരുടെ കളിയെന്ന് തോന്നുമെങ്കിലും സാമൂഹിക പരിവര്‍ത്തനത്തിന് ഉതകുന്ന വിധത്തില്‍ സ്ട്രീറ്റ് ഫുട്‌ബോളിനെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഫിഫ അമേരിക്കയിലെയും ലാറ്റിനമേരിക്കയിലെയും ചില സ്ട്രീറ്റ് ഫുട്‌ബോ ള്‍ ക്ലബുകളുമായി യോജിച്ചു നടത്തുന്ന 'ഫുട്‌ബോള്‍ ഫോര്‍ ഹോപ' എന്ന പദ്ധതി അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തി ആര്‍ജിച്ചിരിക്കുകയാണ്. ഫുട്‌ബോളിന്റെ ദേശാതീതമായ സ്വീകാര്യതയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലൂടെ സാമൂഹിക വികസനമാണ് ഫിഫ ലക്ഷ്യമിടുന്നത്.


ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീനയിലും ബ്രസീലിലും പ്രാദേശികമായി രൂപപ്പെട്ട സ്ട്രീറ്റ്ഫുട്‌ബോള്‍വേള്‍ഡ് എന്ന എന്‍ജിഒയാണ് ഫുട്‌ബോളിനെ സാമൂഹിക പരിവര്‍ത്തനത്തിന് ഉപയോഗപ്പെടുത്താമെന്നു കണ്ടെത്തിയത്. പദ്ധതി തുടങ്ങുമ്പോള്‍ വലിയ പ്രതീക്ഷകളൊന്നും ഇല്ലായിരുന്നെന്ന് എന്‍ജിയോ പ്രവര്‍ത്ത കര്‍തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ ഫുട്‌ബോള്‍ ഫോര്‍ ഹോപ് മുന്നോട്ടുവച്ച ആശയത്തിന്‌വലിയ ജ}പിന്തുണയാണ് ലഭിച്ചത്. പ്രത്യേകിച്ച് സ്ത്രീകളുടെ ഭാഗത്തു നിന്ന്. വഴിപിഴച്ചുപോയ മക്കളെക്കുറിച്ചും, ഭര്‍ത്താക്കമാരെക്കുറിച്ചും ഓര്‍ത്തു ദു:ഖിക്കുന്ന സ്ത്രീകളുടെ പിന്തുണ പ്രസ്ഥാനത്തിന് ലഭിച്ചു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കപ്പെട്ട യുവാക്കളെ അതില്‍ നിന്നും സംരക്ഷിക്കുക എന്ന ദൗത്യമാണ് ഫുട്‌ബോള്‍ ഫോര്‍ ഹോപ് ആദ്യം ഏറ്റെടുത്ത ദൗത്യം. അതിനായി സ്ട്രീറ്റ് ഫുട്‌ബോളിനെ വളരെ ഫലപ്രദമായി ഉപയോഗിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇതിന് മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നുമൊക്കെ ലഭിച്ച പിന്തുണയാണ് ഈ പദ്ധതിയെ പ്രാദേശിക തലത്തില്‍ തളച്ചിടേണ്ടതല്ലെന്ന ബോധം സംഘാടകര്‍ക്കുണ്ടാക്കിയത്. അതിനെത്തുടര്‍ന്നാണു 2006- ല്‍ ഫിഫയുമായി ഇക്കാര്യങ്ങള്‍ സംസാരിക്കുന്നതും ഫിഫ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതും

ഫിഫയ്ക്ക് ഐക്യരാഷ്ട്ര സംഘടനയെക്കാള്‍ ക്കാള്‍ അംഗബലമുണ്ടത്രേ. ഒരു ഏകദേശ കണക്കനുസരിച്ച് ലോകത്ത് കാല്‍ക്കോടിയിലേറെപ്പേര്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ടെന്നാണ്. ലോകത്തെ ജനസംഖ്യയുടെ പകുതിയോളം പേര്‍ ഫുട്‌ബോള്‍ മത്സരങ്ങല്‍ കാണാന്നു. ഫുട്‌ബോളിന്റെ ഈ സാര്‍വലൗകികതയേയും ജനകീയതയേയും മനുഷ്യനന്‍മയ്ക്കു വേണ്ടി ഉപകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ടിട്ടുളള പ്രസ്ഥാനമാണ് ഫുട്‌ബോള്‍ ഫോര്‍ ഹോപ്. പണത്തിന്റെയും വികസനത്തിന്റെയും മതത്തിന്റെയും ലിംഗത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ മുഖ്യധാരയില്‍ നിന്ന് ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് ആട്ടിയോടിക്കപ്പെട്ട നിസഹായരും കുട്ടികളും സ്ത്രീകളുമടങ്ങുന്ന വലിയൊരു സമൂഹത്തിന്റെ ഉന്നമനമാണു ഫുട്‌ബോള്‍ ഫോര്‍ ഹോപ് എന്ന പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.


മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും എത്തിപ്പെട്ട് ജീവിതം നശിച്ചുപോകുന്ന യുവത്വത്തെ അവയില്‍ നിന്നു രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ട്രീറ്റ് ഫുട്‌ബോളിനെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്ന്് ഫുട്‌ബോള്‍ ഫോര്‍ ഹോപ് പ്രസ്ഥാനത്തിന്റെ ആഫ്രിക്കന്‍ കോ-ഓര്‍ഡിനേറ്റര്‍ സിയാക ചോള്‍ ചിദി പറയുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ലോകത്ത് വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ അവയ്‌ക്കെതിരേ സമൂഹത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യവും ഫുട്‌ബോള്‍ ഫോര്‍ ഹോപിനുണ്ട്.

ക്രിയാത്മകമായി ഉപയോഗിക്കപ്പെടേണ്ട മനുഷ്യവിഭവശേഷി തെറ്റായ കാര്യങ്ങളിലേക്കു വഴിതിരിഞ്ഞ് നഷ്ടപ്പെട്ടു പോകുന്നതാണ് ലോകം നേരിടുന്ന വലിയ പ്രതിസ്ധിയെന്ന് ഫുട്‌ബോള്‍ ഫോര്‍ ഹോപ് പ്രവര്‍ത്തകര്‍ പറയുന്നു. എയ്ഡ്‌സ് ഒരു മഹാവ്യാധിയായി മാറിയിരിക്കുന്ന ആഫ്രിക്കയില്‍, കുഴിബോംബ് സ്‌ഫോടനങ്ങളില്‍ ദിനം പ്രതി അനേകം പേര്‍ മരിക്കുന്ന കംബോഡിയയില്‍, മയക്കുമരുന്നു വ്യാപാരത്തിന്റെ ലോകതലസ്ഥാനമായ കൊളംബിയയില്‍, ഇനിയും സമാധാനം പിറക്കാത്ത ഇറാക്കില്‍, എന്നും അസ്വസ്ഥമായ അഫ്ഗാനിസ്ഥാനില്‍ ഒക്കെ പ്രതീക്ഷയുടെ കാറ്റു നിറച്ച ഫുട്‌ബോളുമായി, തിന്‍മയുടേയും അക്രമത്തി ന്റെയും വഴികള്‍ വിടാന്‍ പ്രേരണയുമായി ഫുട്‌ബോള്‍ ഫോര്‍ ഹോപ് പ്രസ്ഥാനം എത്തുന്നു.

Tuesday, June 8, 2010

ഏകാന്തസഞ്ചാരത്തിന്റെ താഴ്‌വരകളില്‍

Sandeep Salim


കോവിലന്‍ എന്ന എഴുത്തുകാരന്‍ ജീവിതത്തില്‍നിന്നു പടിയിറങ്ങുമ്പോള്‍ നമുക്കു നഷ്ടമാകുന്നത് ആധുനികത എന്ന രചനാരീതി മലയാള സാഹിത്യത്തില്‍ എത്തുന്നതിനുമുമ്പ് ആധുനികനായിരുന്ന എഴുത്തുകാരനെയാണ്.

മലയാള സാഹിത്യത്തിലെ പരിവര്‍ത്തന കാലഘട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്ന 1970- കളില്‍ കാല്പനികതയ്ക്കും ദിവാസ്വപ്നങ്ങള്‍ക്കും ബദലായി തീവ്ര റിയലിസത്തെ ഉയര്‍ത്തിക്കൊണ്ടു വന്ന സാഹിത്യകാരില്‍ പ്രഥമഗണനീയനാണു കോവിലന്‍. കോവിലന്റെ കൃതികളില്‍ ദുഃഖവും ആര്‍ദ്രതയും കരുണയും പ്രണയവുമൊക്കെ സാഹിത്യഭംഗി നിറഞ്ഞ വാക്കുകള്‍ക്കൊണ്ടു തൊങ്ങല്‍ തൂക്കിയവയല്ല; മറിച്ച്, പരുക്കന്‍ യാഥാര്‍ഥ്യത്തിന്റെ ചൂടും ചൂരും നിറഞ്ഞവയാണ്.

1923-ല്‍ ഗുരുവായൂരിനടുത്തു കണ്ടാണിശേരിയില്‍ ജനിച്ച വി.വി.അയ്യപ്പന്‍ സ്കൂള്‍ പഠനകാലത്തുതന്നെ എഴുത്തിനോടു താത്പര്യം പ്രകടിപ്പിച്ചിരുന്നു. അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന കാലത്തുതന്നെ വായനയെ ഗൗരവപൂര്‍വം സമീപിച്ചു. ആശാന്റെ കൃതികളാണ് ആദ്യം വായിക്കുന്നത്. അന്ന് മനസില്‍ കയറിക്കൂടിയ ആഗ്രഹമാണ് വലിയൊരു എഴുത്തുകാരനാവുക എന്നത്. എഴുതിത്തുടങ്ങിയത് കവിതകളാണ്. കാലം ചെല്ലുന്തോറും തന്റെ അനുഭവങ്ങളുടെ ചക്രവാളം വികസിപ്പിച്ചപ്പോഴാണ് തനിക്കു പറയാനുള്ളതെല്ലാം കവിതയില്‍ ഒതുങ്ങില്ല എന്ന കാര്യം പിന്നീടു കോവിലനായി മാറിയ അയ്യപ്പന്‍ തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവാണ് കോവിലനെ നോവലിലേക്കും ചെറുകഥയിലേക്കും നയിച്ചത്.

എഴുതിത്തുടങ്ങിയപ്പോള്‍ താന്‍ അനുഭവിച്ച അത്മസംഘര്‍ഷങ്ങളെക്കുറിച്ച് കോവിലന്‍ പറയുന്നതിങ്ങനെ: ""എന്നിലെ എഴുത്തുകാരനോടു ഞാന്‍ പറഞ്ഞു, മലയാള സാഹിത്യം ദാ ഇവിടെവരെ എത്തിച്ചേര്‍ന്നിരിക്കുന്നു; ഇവിടെ നിന്നാണ് നീ തുടങ്ങേണ്ടത്. ഇന്നലെവരെ പിന്‍തുടരപ്പെട്ടിരുന്ന മാതൃകകളെ തിരസ്കരിക്കുകയോ പൊളിച്ചെഴുതുകയോ ചെയ്യുക എന്ന ദുഷ്കരമായ ദൗത്യമാണു നീ ഏറ്റെടുക്കേണ്ടത്.''

താനനുഭവിച്ച ആത്മസംഘര്‍ഷങ്ങളെ തൂലികത്തുമ്പിലേക്ക് ആവാഹിച്ചെടുത്തപ്പോള്‍ കോവിലന്‍ മലയാള സാഹിത്യത്തില്‍ സ്വന്തമായൊരു തട്ടകം സൃഷ്ടിക്കുകയായിരുന്നു. ജീവിതം വഴിമുട്ടിയപ്പോള്‍ പട്ടാളക്കാരന്റെ വേഷം കെട്ടിയപ്പോഴും തന്നിലെ എഴുത്തുകാരനെ സംരക്ഷിക്കാന്‍ കോവിലനു സാധിച്ചു.

പട്ടാളജീവിതം കോവിലനിലെ എഴുത്തുകാരനെ പരിപോഷിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കോവിലന്റെ കൃതികള്‍ക്ക് പട്ടാളക്കാരുടെ പരേഡിന്റെ അച്ചടക്കവും പരുക്കന്‍ ഭാവങ്ങളും നല്കിയതും ഈ പട്ടാള ജീവിതം തന്നെ.

തന്റെ കൃതികളെ പട്ടാളക്കഥകള്‍ എന്ന ചട്ടക്കൂടിനുള്ളിലേക്ക് ഇടിച്ചുകൊള്ളിക്കാന്‍ ശ്രമിച്ചവരോടെല്ലാം കലഹിക്കാന്‍ കോവിലന്‍ തയാറായി. പട്ടാളക്കാരന്റെ മാത്രമല്ല, മനുഷ്യസഹജമായ എല്ലാ വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്നവരാണ് തന്റെ കഥാപാത്രങ്ങള്‍. പാറപ്പുറവും നന്തനാരും എഴുതിയതില്‍ നിന്നു വ്യത്യസ്തമായാണ് താന്‍ എഴുതിയതെന്ന ഉറച്ച വിശ്വാസവും ഈ കലഹത്തിനു കാരണമാണെന്ന് കോവിലന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതീവ ജാഗ്രതയോടെ നടത്തേണ്ട ഒന്നാണ് എഴുത്ത് എന്ന് ഉറച്ചു വിശ്വസിച്ച കോവിലന്‍ തന്റെ എഴുത്തു രീതിയെക്കുറിച്ച് പറഞ്ഞതിപ്രകാരമാണ്: ""ഞാനെഴുതിയതുപോലെ മറ്റൊന്ന് ഞാനെഴുതുകയില്ല. പാടില്ല. വലിയ തെറ്റാണത്. അങ്ങനെ ചെയ്താല്‍ എനിക്കു പണംകിട്ടുമായിരിക്കും. ഇവിടെ വായനക്കാര്‍ കബളിപ്പിക്കപ്പെടുന്നു. ഒരേ കണക്കില്‍, ഒരേ കമ്മട്ടത്തില്‍ സൃഷ്ടി നടത്തുക, അതു ഞാന്‍ ചെയ്യുകയില്ല. കഥ തന്നെ ഒരേ പാറ്റേണില്‍ നാലെണ്ണമെഴുതുമ്പോള്‍ എനിക്ക് അറയ്ക്കും. തലയില്‍ കയറിയതു പോകുന്നതുവരെ പിന്നെ വലിയ വിഷമമായിരിക്കും. പിന്നെ പുതിയ എഴുത്തുരീതി സ്വീകരിക്കും. അപ്പോള്‍ വീണ്ടും എഴുതും.''

താനെഴുതിക്കൂട്ടിയതെല്ലാം ഉത്തമസാഹിത്യമാണെന്നു മേനി പറയുന്ന എഴുത്തുകാരുടെ ഇടയില്‍ ജീവിതത്തിലെ യാഥാര്‍ഥ്യങ്ങളുടെ തെളിമയില്‍ നിന്നുകൊണ്ടു ലോകത്തെ വീക്ഷിച്ച കോവിലന്‍ വ്യത്യസ്തനാകുന്നു. എന്‍.വി. കൃഷ്ണവാരിയര്‍ ഒരിക്കല്‍ കോവിലനെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ മാത്രം മതി കോവിലനെന്ന പ്രതിഭയുടെ ആഴം മനസിലാക്കാന്‍. ""പുതിയ സാങ്കേതികരീതികളുപയോഗിച്ച് പുതിയ അനുഭൂതി മണ്ഡലങ്ങളെ ഈ പട്ടാളക്കാരന്‍ കടന്നാക്രമിച്ചു. ഫലമോ, നമ്മുടെ കഥാസാഹിത്യത്തിന്റെ അതിര് പെട്ടെന്നങ്ങു വലുതായി. മലയാളത്തില്‍ മാത്രമായി ഒതുങ്ങിനില്‌ക്കേണ്ടവയല്ല ഈ കഥകള്‍. ഭാരത വ്യാപകമായ ഒരു സാഹിത്യവും ആദ്യമായി മലയാളത്തില്‍ സൃഷ്ടിച്ചതിനുള്ള ബഹുമതി കോവിലനാണ്. പട്ടാളത്തിന്റെ എല്ലാ ഞരമ്പും മാംസവുമാണ് ആ കഥകള്‍.''

സാഹിത്യ രചന തനിക്ക് വളരെ ആയാസകരമായ ഒരു കാര്യമായിരുന്നെന്ന് കോവിലന്‍ വ്യക്തമാക്കുന്നു. ‘’ഒരു കഥ എഴുതുമ്പോള്‍ത്തന്നെ കുറെ ആവശ്യമില്ലാത്ത ചിന്തകളും കടന്നു വരും. അതെല്ലാം ചേര്‍ത്ത് എഴുതേണ്ടി വരും. കരണം തലച്ചോറില്‍ നിന്നു കഥയുമായി ബന്ധപ്പെട്ട എല്ലാ ചിന്തകളും പുറത്തു വരണം. പിന്നീടാണ് കഥയുടെ ശില്പം ഉരുത്തിരിയുന്നത്. കരിങ്കല്ലില്‍ നിന്നു ത}ിക്ക് ആവശ്യമില്ലാത്തതെല്ലാം ചെത്തിക്കളയുന്ന ശില്പിയുടേതിനു സമാനമായ പ്രവൃത്തിയാണത്. ആദ്യം ബോധപൂര്‍വമെഴുതും. പകര്‍ത്തിയെഴുതുമ്പോള്‍ വരുന്നതു പോലെ എഴുതും.’’

ഏതു കൃതിയിലും കഥാപാത്രങ്ങളെ സാധാരണ മനുഷ്യരുടെ എല്ലാ പ്രത്യേകതകളോടും കൂടി അവതരിപ്പിക്കാന്‍ കോവിലന്‍ പ്രദര്‍ശിപ്പിച്ച അനിതരസാധാരണമായ കഴിവ് പുതിയ എഴുത്തുകാര്‍ക്ക് ഉത്തമമാതൃകയാണ്. ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുമ്പോള്‍ അവന്‍/അവള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ പശ്ചാത്തലത്തിനു മങ്ങലേല്ക്കാതിരിക്കാന്‍ കോവിലന്‍ പ്രത്യേക ശ്രദ്ധ നല്കിയിരുന്നു.

എ മൈനസ് ബി, ഏഴാമെടങ്ങള്‍, ഹിമാലയം, താഴ്‌വരകള്‍ തുടങ്ങിയ നോവലുകളാണ് കോവിലനു പട്ടാളക്കാഥികന്‍ എന്ന വിശേഷണം നേടിക്കൊടുത്തത്.

പട്ടാളക്കാരുടെയിടയിലെ അന്തര്‍ നാടകങ്ങള്‍ ചിത്രീകരിച്ച "ഏഴാമെടങ്ങ'ളാണ് കോവിലന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പട്ടാളക്കഥയെന്നു പറയാം. സൈനിക ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ എങ്ങനെ സൈന്യത്തെ ഭരിക്കുന്നു എന്നു കോവിലന്‍ ഇതില്‍ കാട്ടിത്തരുന്നു. മിസിസ് നായിഡു വിന്റെയും ലഫ്. കേണല്‍ സത്യപ്രതാപ് നായിഡുവിന്റെയും ഇടപെടലുകള്‍ വരച്ചിടുന്നതിലൂടെ സൈന്യത്തിലെ "അന്തര്‍ രാഷ്ട്രീയ നാടകങ്ങള്‍' സൈന്യത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു എന്ന കാര്യം ഓര്‍മപ്പെടുത്തുകകൂടിയാണു കോവിലന്‍.

കോവിലന്‍ എന്ന എഴുത്തുകാരനെ പുറം ലോകം അറിഞ്ഞുതുടങ്ങുന്നത് "എ മൈനസ് ബി' എന്ന കൃതി പുറത്തുവരുമ്പോഴാണ്. മദ്യപാനിയായ മുത്തയ്യ, സൈനികനെന്ന നിലയിലാണെങ്കിലും താന്‍ നടത്തിയ കൊലപാതകങ്ങളില്‍ മനഃസാക്ഷിക്കുത്ത് അനുഭവിക്കുന്ന സേലാസിംഗ്, കൗമാര പ്രണയത്തിന്റെ കൗതുകങ്ങളുടെയും തീവ്രതയുടെയും പ്രതീകമായ രാജമ്മ, പെണ്ണിലും മദ്യത്തിലും മയങ്ങി ജീവിക്കുന്ന താന്തോന്നിയായ മാധവന്‍-ഇവരൊക്കെ സമൂഹത്തില്‍ നാം കണ്ടു മറന്നുകളയുന്ന കഥാപാത്രങ്ങള്‍ തന്നെയാണ്.

"ഏഴാമെടങ്ങ'ളില്‍ നിന്നു "താഴ്‌വര'യിലേക്കെത്തുമ്പോള്‍ സൈന്യത്തിലെ അനാരോഗ്യ പ്രവണതകളെയും അഴിമതികളെയും ചോദ്യം ചെയ്യാനുള്ള കരുത്തു നേടിയ കോവിലനെയാണു കാണാന്‍ കഴിയുക. പരിശീലനത്തിന്റെയും ആധുനിക ആയുധങ്ങളുടെയും അഭാവത്തില്‍ തളര്‍ന്നു പോകുന്ന ഇന്ത്യന്‍ സൈന്യത്തെ ചിത്രീകരിക്കുക വഴി നിരവധി ചോദ്യങ്ങളാണു കോവിലന്‍ ഈ നോവലിലൂടെ ഉയര്‍ത്തുന്നത്.

കോവിലന്റെ "ഹിമാലയം' എന്ന നോവല്‍ വായിക്കുന്നവര്‍ക്ക് കാണാനാവുക പട്ടാളക്കാരന്റെ പരുക്കന്‍ സ്വഭാവം പേറുന്ന കഥാപാത്രങ്ങളെയല്ല, മറിച്ച് ദാര്‍ശനിക ചിന്തകള്‍ വച്ചുപുലര്‍ത്തുന്ന കഥാപാത്രങ്ങളെയാണ്. മനുഷ്യന്‍ എത്ര കരുത്താര്‍ജിച്ചാലും ഒരിക്കല്‍ വിധിക്കു കീഴടങ്ങേണ്ടിവരും എന്ന പ്രപഞ്ച സത്യം ഓര്‍മപ്പെടുത്തുകയാണു കോവിലന്‍. ശത്രുവിനോട് എന്നതിനൊപ്പം തന്റെ മനഃസാക്ഷിയോടും യുദ്ധം ചെയ്യേണ്ടിവന്ന കഥാപാത്രങ്ങളാണ് ഹവീല്‍ദാര്‍ മേജര്‍ രാജനും ശിവാനന്ദനും.

പട്ടാളക്കഥാകാരന്‍ എന്ന വിശേഷണത്തില്‍ നിന്നു കോവിലനെ പുറത്തെത്തിച്ച കൃതിയാണ് തോറ്റങ്ങള്‍. സ്ത്രീജീവിതത്തിന്റെ ആഴം ചിത്രീകരിച്ച കൃതിയാണ് "തോറ്റങ്ങള്‍.' സ്ത്രീകളുടെ ജീവിതത്തിലെ ഉയര്‍ച്ചകളും സന്തോഷങ്ങളും ചുഴികളും ജീവിത സ്പര്‍ശി യായി കോവിലന്‍ ഇതില്‍ അവതരിപ്പിച്ചു.

ഏതു ജീവിതം ചിത്രീകരിക്കുമ്പോഴും കോവിലന്‍ പുലര്‍ത്തിയ വാക്കുകളുടെ മിതത്വം പലപ്പോഴും വിമര്‍ശന വിധേയമായെങ്കിലും ഇത് കോവിലനു മാത്രം സാധിക്കുന്ന ഒന്നാണെന്നു കരുതണം. അന്നുവരെ നിലവിലിരുന്ന സൗന്ദര്യ സങ്കല്പങ്ങളെ പൊളിച്ചെഴുതിയ നോവലാണ് തോറ്റങ്ങള്‍. അതുകൊണ്ടു തന്നെ തോറ്റങ്ങളില്‍ ലാവണ്യാനുഭവം തേടിയ പല നിരൂപകര്‍ക്കും ഈ നോവല്‍ രുചിക്കാതെ പോയി. കൂടാതെ ഇതില്‍ നിറഞ്ഞു നില്ക്കുന്ന പരുക്കന്‍ യാഥാര്‍ഥ്യങ്ങളും ഇതിനെ നിരൂപകരില്‍ നിന്ന് അകറ്റിനിര്‍ത്തി.

ഇതേക്കുറിച്ച് കോവിലനു നല്ല ബോധ്യ വുമുണ്ടായിരുന്നു എന്നു വേണം കരുതാന്‍. കോവിലന്റെ വാക്കുകള്‍ തന്നെ അതിനു തെളിവാണ്. '' ജീവിതാവബോധത്തിന് യാതൊരു പ്രാധാന്യവും നല്‍കാത്ത വായനക്കാര്‍ക്കും നിരൂപണത്തെ വളരെ ലാഘവത്തോടെയും ഒരു ജോലിതീര്‍ക്കലായും കാണുന്ന നിരൂപകര്‍ക്കും വേണ്ടി ഞാന്‍ എഴുതാറില്ല ''. എന്നു കോവിലന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരു ധിക്കാരിയുടെ പരിവേഷവുമുണ്ടായിരുന്നു.

ജീവിത യാഥാര്‍ഥ്യങ്ങളുടെ തീവ്രത നിലനിര്‍ത്തുന്നതിനായി കഥാപാത്രങ്ങളുടെ ബാഹ്യമായ വിശദാംശങ്ങളില്‍പ്പോലും പിശുക്കുകാണിക്കാന്‍ കോവിലന്‍ തയാറായി.നഗരജീവിയായ പുത്രന്‍ തന്റെ പരാധീനതകളെക്കുറിച്ചെഴുതിയ കത്ത് വീണ്ടും വീണ്ടും വായിക്കുന്ന അച്ഛന്റെ ചിത്രത്തിലൂടെ കോവിലന്‍ വര്‍ത്തമാന കാലത്തിന്റെ ഉത്കണ്ഠകളെയാണു വായനക്കാരനു നല്കുന്നത്. എന്നെങ്കിലും അയച്ചു കിട്ടുമെന്നു സ്വപനം കാണുന്ന മണിയോര്‍ഡറും ചേന്നാടന്‍ ശേഖരന്റെ വിദേശപണവുമൊക്കെ തണുത്തുറഞ്ഞു പോയ ചില യാഥാര്‍ഥ്യങ്ങളുടെ ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണ്. തോറ്റങ്ങള്‍ കോവിലന്റെ മികച്ച കൃതിയാവുന്നതും ഈ കാരണങ്ങളാലാണ്.

"തട്ടക'ത്തിലേക്കെത്തുമ്പോള്‍ സാംസ്കാരികമായി പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനക്കൂട്ടത്തിന്റെ വൈകാരികതകളിലേക്കാണു കോവിലന്‍ ഇറങ്ങിച്ചെല്ലുന്നത്. ബ്രാഹ്മണമേധാവിത്വത്തെ ചെറുത്തുനിന്ന ജനങ്ങളുടെ വംശപരമ്പരയാണ് ഈഴവരെന്നു കാട്ടാന്‍ ബോധപൂര്‍വമായ ശ്രമമാണു കോവിലന്‍ "തട്ടക'ത്തിലൂടെ നടത്തിയിരിക്കുന്നത്.

സ്വന്തം നാടായ കണ്ടാണിശേരിയുടെ കഥയിലൂടെ, അന്നുവരെ ചോദ്യം ചെയ്യപ്പെടാതെ നിലനിന്നിരുന്ന സവര്‍ണധാരണകളെ സ്വന്തം സ്വത്വ ബോധത്തില്‍ നിന്നു കൊണ്ടു ചോദ്യംചെയ്യുകയായിരുന്നു കോവിലന്‍.

"തോറ്റങ്ങ'ളില്‍ കഥകളുടെ വൈകാരിക രംഗങ്ങളില്‍ നിന്നും വൈകാരിക തീവ്രത ചോര്‍ന്നു പോകാതിരിക്കാന്‍ വാക്കുകളിലും പശ്ചാത്തല വിവരണങ്ങളിലും മിതത്വം പാലിച്ച കോവിലനെയല്ല "തട്ടക'ത്തിലെത്തുമ്പോള്‍ കാണാന്‍ സാധിക്കുന്നത്. കണ്ടാണിശേരിയും പന്നിശേരിയും വെട്ടുകാടും പട്ടാമ്പിപ്പുഴയും മുനിമടയും പുല്ലാനിക്കുന്നും കല്ലുകുത്തിപ്പാറയും തുടങ്ങി കാഴ്ചകളുടെ സമൃദ്ധിയിലേക്കാണു തട്ടകം വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നത്. ബോധധാരാ രചനാ സങ്കേതം പിന്തുടരുക വഴി മലയാളിയുടെ സംവേദനശക്തിയെ പരീക്ഷിച്ച നോവലിസ്റ്റാണു കോവിലനെന്ന് നിസംശയം പറയാം.

സാഹിത്യത്തിലായാലും ഏതൊരു കലാരൂപത്തിലായാലും കാലം കാത്തു സൂക്ഷിക്കുന്ന സംഭാവനകള്‍ മിക്കതും അധഃകൃതന്റേതായിരുന്നുവെന്ന് കോവിലന്‍ കരുതിയിരുന്നു. തന്റെ വാദം തെളിയിക്കുന്ന തിനായി നിരവധി ഉദാഹരണങ്ങളും കോവില ന്റെ പക്കലുണ്ട്. ഇതിഹാസങ്ങളുടെ കര്‍ത്താക്കള്‍ രണ്ടുപേരും അധഃകൃതരായിരുന്നു. വ്യാസന്‍ മുക്കുവത്തിയില്‍ പിറന്നവനാണെങ്കില്‍ വാത്മീകി കാട്ടാളനായിരുന്നു. ചിത്രകലയിലേക്കും ശില്പകലയിലേക്കും എത്തിയാലും തന്റെ വാദത്തില്‍ ഉറച്ചു നില്ക്കാന്‍ കോവിലന്റെ കൈയില്‍ ഉദാഹരണങ്ങളുണ്ട്. അജന്തയും എല്ലോറയും അധഃകൃതരുടേതാണ്.

കോവിലന്‍ മലയാള സാഹിത്യത്തിന് ആത്യന്തികമായി വിലപ്പെട്ടവനാകുന്നത് അദ്ദേഹം തന്റെ കൃതികളിലൂടെ ചര്‍ച്ച ചെയ്ത സാമൂഹിക പ്രശ്‌നങ്ങളാലും സാംസ്കാരിക പ്രതിസന്ധികളാലും എന്നതിലുപരി, അദ്ദേഹം തന്റെ രചനകള്‍ക്കു നല്കിയ ശില്പഭംഗിയിലൂടെയാണ്. വളരെ കുറച്ചു വാക്കുകള്‍ക്കൊണ്ട് അതിതീവ്രവും ശക്തവുമായ ഭാവങ്ങല്‍ പ്രതിഫലിപ്പിക്കാന്‍ കോവിലനോളം മികവു പുലര്‍ത്തിയ എഴുത്തുകാര്‍ വിരളമാണ്.

കോവിലന്റെ കൃതികളൂടെ കലാഭംഗിയെപ്പറ്റി അനുവാചകരുടെ ഇടയിലും നിരൂപകരുടെ ഇടയിലും അഭിപ്രായവ്യത്യാസം ഉണ്ടാവാം. എന്നാല്‍ അവയുടെ തനിമ ആര്‍ക്കും നിഷേധിക്കാനാവില്ല.

FACEBOOK COMMENT BOX