Wednesday, May 12, 2021

കോമാളിയുടെ മുഖംമൂടിയിട്ട് വിഷാദത്തിന്റെ കുന്നിറങ്ങുന്നു

 


ചിന്തകളെല്ലാം തലതിരിഞ്ഞതെന്ന് 

വിളിച്ചാക്ഷേപിച്ചുകൊണ്ടിരുന്നു


ജീവിതത്തിന്റെ തിരക്കഥയില്‍ 

പാളിപ്പോയരംഗങ്ങളാണധികമെന്ന് 

കണ്ടവര്‍ കാണാത്തവരോട് പറഞ്ഞുകൊണ്ടിരുന്നു


മനസിലെ നീറ്റല്‍ വരച്ചപ്പൊഴൊക്കെ 

പൂത്തുലഞ്ഞ ഗുല്‍മോഹറെന്ന് 

വ്യാഖ്യാനം ചമച്ചുകളഞ്ഞു


വിറയ്ക്കുന്ന കൈകളാല്‍ 

ജീവിതം പകര്‍ത്തിയപ്പോള്‍ 

അക്ഷരത്തെറ്റുള്ള ഭാഷയെന്ന് 

മുദ്രയടിച്ച് വെട്ടിക്കളഞ്ഞു


നെഞ്ചിലെ മുറിവുകള്‍ 

പക്വതയുടെ കുലശേരുകൊണ്ട് മിനുക്കിയപ്പോള്‍

പൂത്ത ചോരച്ചെമ്പരത്തിയെന്ന് 

നിരൂപണമെഴുതി


രാത്രിയെന്നു പറഞ്ഞപ്പോള്‍ 

പകലെന്ന് വെട്ടിത്തിരുത്തിയെഴുതി


ഉള്ളിലെ നെരിപ്പോടില്‍ കനലാളിയപ്പോള്‍ 

കാടുകത്തുന്നതെന്നു വ്യാജം പറഞ്ഞു


ഒടുവില്‍ ഭൂതകാലത്തെ, 

തന്നെപ്പോലും തിരിച്ചറിയാനാവാത്ത തിരക്കില്‍ 

ഉപേക്ഷിച്ചു പടിയിറങ്ങി


പച്ചയായ ജീവിതത്തെ 

മൗനത്തിന്റെ ഉന്മാദത്തിലൊളിപ്പിച്ച് 

കോമാളിയുടെ മുഖംമൂടിയിട്ട് 

പരാജിതന്റെ ശരീരഭാഷയുമായി

ഇടവഴികളിലൂടെ ജീവിതവും പേറി

വിഷാദത്തിന്റെ കുന്നിറങ്ങുന്നു


FACEBOOK COMMENT BOX