Wednesday, December 23, 2020

ഹൃദയങ്ങളോടു സംവദിച്ച കവിത


 

നിഷ്ഫലമല്ലീ ജന്‍മം തോഴ-  

നിനക്കായ് പാടുമ്പോള്‍  

നിഷഫലമല്ലീ ഗാനം,  

നീയിതു മൂളി നടക്കുമ്പോള്‍

-സുഗതകുമാരി

സുഗതകുമാരിയെ മരണം കൂട്ടിക്കൊണ്ടു പോയിരിക്കുന്നു. സുഗതകുമാരി എന്ന കവയിത്രിയെ സ്‌നേഹിച്ചും ആരാധിച്ചും നെഞ്ചേറ്റിയ അനുവാചകര്‍ക്ക് ഈ കഠിന ദുഖത്തിലും സാന്ത്വനമാവുന്നതും കവയിത്രയുടെ തന്നെ വരികളാണ്. 

പ്രണയം കരിയിലയായ്  പറന്നകന്നിട്ടും  

ഹൃദയം മണ്ണാങ്കട്ടയായലി-  

ഞ്ഞൊലിച്ചിട്ടും  

മൃതമാം ദേഹം നോക്കു- 

കിപ്പൊഴും നടക്കുന്നു !  

ഹൃദയം കുതിര്‍ന്നൊലിച്ചി-  

പ്പൊഴും മിടിക്കുന്നു

മലയാള കവിതയില്‍ കവയിത്രി സുഗതകുമാരി പിന്തുടര്‍ന്നത് വൈകാരിക തീവ്രവും കാല്പനിക സൗന്ദര്യവും നിറഞ്ഞ കാവ്യശൈലിയാണ്. സുഗതകുമാരിയുടെ കവിതകളിലൂടെ സഞ്ചരിക്കുന്ന വായനക്കാരന് മലയാളികളുടെ സ്വകാര്യ ജീവിതാനുഭവങ്ങളുടെയും സാമൂഹികാനുഭവങ്ങളുടെയും ചൂടും ചൂരും തൊട്ടറിയാനാവും. കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങളാണ് സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചത്. മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ഥ്യങ്ങളെ വാംഗ്മയ ചിത്രങ്ങളാക്കി കവിതകളിലൂടെ സാഹിത്യലോകത്തിനു മുന്നില്‍ തുറന്നിടുകയെന്ന വലിയ ദൗത്യമാണ് സുഗതകുമാരി നിറവേറ്റിയത്. 

കവിതയുടെ വിത്ത് പാകപ്പെടുന്നു

അച്ഛനില്‍ നിന്ന് കിട്ടിയതാണ് തന്റെ കാവ്യജീവിതമെന്ന് സുഗതകുമാരി എക്കാലവും അഭിമാനത്തോടെ പറഞ്ഞിരുന്നു. കവിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന കേശവപിള്ളയായിരുന്നു സുഗതകുമാരിയുടെ അച്ഛന്‍. ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം ബോധേശ്വരന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യ സമരത്തിലും മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളുടെ നേതൃനിരയിലും തിളങ്ങിനിന്ന വ്യക്തത്വമായിരുന്നു ബോധേശ്വരന്‍. ക്ഷേത്ര പ്രവേശന സമരം വൈക്കം സത്യാഗ്രഹം തുടങ്ങി നിരവധി സമരങ്ങളില്‍ സജീവസാന്നിധ്യമാരിരുന്നു ബോധേശ്വരന്റേത്. കവിതകള്‍ എഴുതുന്നതിലും ബോധേശ്വരന്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. 

ജയ ജയ കേരള കോമള ധരണീ

ജയ ജയ മാമക പൂജിത ജനനീ

ജയ ജയ പാവന ഭാരതഹരിണീ

ജയ ജയ ധരമ്മസമന്വയ രമണീ

എന്നു തുടങ്ങുന്ന കവിത വളരെ പ്രശസ്തമാണ്. ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ കവിതയെ നമ്മുടെ സാംസ്‌കാരികഗാനമായ് പ്രഖ്യാപികകുകയുമുണ്ടായി. കവിതയും പോരാട്ടവും എല്ലാം പിതാവില്‍ നിന്നാണ് സുഗത കുമാരിയ്ക്ക് പകര്‍ന്നുകിട്ടിയതെന്ന് നമുക്ക് നിസംശയം പറയാം. താനൊരു കവിയായിത്തീരണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നിരിക്കാം. എന്നാല്‍ ഒരിക്കലും അക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും സുഗതകുമാരി ഒരിക്കല്‍ പറയുകയുണ്ടായി. തന്റെ വായനയെ പരിപോഷിപ്പിച്ചതില്‍ എന്റെ അമ്മയ്ക്കും വലിയ പങ്കുണ്ട്. അമ്മയാണ് വിശ്വസാഹിത്യത്തിലേക്ക് തന്നെ എത്തിച്ചതെന്നും സുഗതകുമാരി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എങ്ങനെ കവിതയിലേക്കെത്തിയെന്ന് ഒരിക്കല്‍ സുഗതകുമാരിയോട് നേരിട്ടു ചോദിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അന്ന് സുഗതകുമാരി പറഞ്ഞത്. അച്ഛനെന്ന വലിയ കാവ്യവൃക്ഷത്തിന്റെ വിത്ത് വളരെ ചെറിയപ്രായത്തിലേ എന്നില്‍ വീണ് മുളച്ചിരുന്നു എന്നാണ്. '' കുഞ്ഞുന്നാളിലെ കവിതയുടെ വിത്ത് പാകപ്പെട്ടിരുന്നെങ്കിലും മുളച്ച് നാമ്പിട്ടു വളരാന്‍ കഴിയാതെ കവിത ദീര്‍ഘകാലം എന്നില്‍ കുഴിച്ചുമൂടപ്പെട്ടിരുന്നു. സ്‌കൂളിലും കോളജുകളിലും പഠിക്കുന്ന കാലത്ത് വളരെ രഹസ്യമായാണ് ഞാന്‍ കവിതകള്‍ എഴുതിയിരുന്നത്. സ്വന്തം പേരില്‍ കവിത എഴുതാന്‍ അക്കാലത്ത് എനിക്കു പേടിയായിരുന്നു. അതോ നാണമായിരുന്നോ എന്നും അറിയില്ല. എന്നാല്‍ കവിത എഴുതുകയും ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്നകാലത്ത് കവിത മത്സരത്തില്‍ പങ്കെടുക്കണമെന്ന് മനസ് ആഗ്രഹിച്ചു. എന്നാല്‍ സ്വന്തം പേരില്‍ എഴുതാന്‍ ഒരു മടി. ഒടുവില്‍ വേറൊരു പേരില്‍ എഴുതിക്കളയാം എന്നു തീരുമാനിച്ചു. അങ്ങനെ എസ്. കെ  എന്ന പേരില്‍ ഞാന്‍ കവിത എഴുതി അയച്ചു. ആ കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ച. പക്ഷേ, ഒന്നാം സ്ഥാനം ലഭിച്ച കവി ഞാനാണെന്ന് ആര്‍ക്കും അറിയില്ല. ഞാനതൊട്ട് ആരോടും പറയാനും പോയില്ല. അന്ന് ലളിതാംബിക അന്തര്‍ജനത്തിന്റെ മകന്‍ എന്‍. മോഹനന്‍ മാഗസിന്‍ കമ്മിറ്റിയിലുള്ള കാലമാണ്. അദ്ദേഹം അടങ്ങുന്ന ഒരു സംഘം കുട്ടികള്‍ക്ക് എസ്. കെ എന്ന പേരില്‍ കവിത എഴുതിയ ആളെ കണ്ടെത്തണമെന്ന് വലിയ ആഗ്രഹം ഉണ്ടാവുകയും വലിയ നിലയിലുള്ള അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. ഒടുവില്‍ എസ്‌കെ എന്ന കവിയെ കണ്ടെത്തുന്നവര്‍ക്ക് 10 രൂപ ഇനാം പ്രഖ്യാപിക്കുകവരെയുണ്ടായി. അന്ന് പത്തുരൂപ വളരെ വലിയ തുകയാണല്ലോ. എന്നാല്‍, പ്രത്യേകിച്ച പ്രയോജനമുണ്ടായില്ലെന്ന് പ്രത്യേകം പറയേണ്ടല്ലല്ലോ? '' 

പിതാവ് ബോധേശ്വരനൊപ്പം സുഗതകുമാരി


പുലിവാലുപിടിച്ച തൂലികാനാമം

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചപ്പോഴും തന്റെ സ്വന്തം പേരിലല്ല സുഗതകുമാരി കവിത എഴുതിയിരുന്നത്. ആ ഒന്നാം സമ്മാനം പുലിവാലായ കഥയും സുഗതകുമാരി എന്നോടു പങ്കുവച്ചിരുന്നു. ''തിരുവനന്തപുരത്ത് സമസ്തകേരള സാഹിത്യ പരിഷത്തിന്റെ സമ്മേളനം നടക്കുന്നു. അവര്‍ ഒരു കവിതാ മത്സരം നടത്തുന്ന വിവരം എനിക്ക ലഭിച്ചു. ഒരു കവിത എഴുതി മത്സരത്തിനയക്കാന്‍ ഞാന്‍ തീരുമാനിച്ചു. അന്ന് ഞാന്‍ സ്വീകരിച്ച പേര് ശ്രീകുമാര്‍ എന്നായിരുന്നു. ആ മത്സരത്തിലും എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ശ്രീകുമാര്‍ എന്ന പേരില്‍ കവിത എഴുതിയത് ഞാനാണെന്ന് അച്ഛനോട് പറഞ്ഞതോടെ വലിയ ഭൂകമ്പമാണ് ഉണ്ടായത്. കാര്യം എന്താണെന്നുവച്ചാല്‍ പരിഷത്തിന്റെ കവിതാമത്സരത്തില്‍ ഒരു ജഡ്ജ് അച്ഛനായിരുന്നു. പോരേ പൂരം. ഒടുവില്‍ അച്ഛന്‍ ആ സമ്മാനം കാന്‍സല്‍ ചെയ്യിപ്പിക്കുകയുണ്ടായി. അച്ഛന്റെ കെയര്‍ ഓഫിലാണ് മകള്‍ക്ക് ഒന്നാം സമ്മാനം കിട്ടിയതെന്ന ആക്ഷേപം തനിക്കെതിരേ ഉയരുമോയെന്ന ഭയമാണ് അച്ഛനെക്കൊണ്ട് സമ്മാനം കാന്‍സല്‍ ചെയ്യിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. പിന്നീടും ശ്രീകുമാര്‍ എന്ന തൂലികനാമത്തില്‍ കവികള്‍ എഴുതാന്‍തന്നെയായിരുന്നു എന്റെ തീരുമാനം. അക്കാലത്ത് മാത്യഭൂമിയില്‍ എന്‍ വി കൃഷ്ണവാര്യര്‍ സാറ് ഉള്ളകാലമാണ്. പുതിയ തലമുറയില്‍ നിന്ന് കവികളെ കണ്ടെത്തുന്നതില്‍ സാറിനുണ്ടായിരുന്ന വൈഭവം ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. അച്ഛന്‍ സമ്മാനം കാന്‍സല്‍ ചെയ്യിപ്പിച്ച കവിത ഞാന്‍ മാതൃഭൂമിയിലേക്കയച്ചു. അച് ശ്രീകുമാര്‍ എന്ന പേരില്‍ അച്ചടിച്ചുവന്നു. പിന്നേയും ഒന്നോ രണ്ടോ കവിതകള്‍ കൂടി മാതൃഭൂമിയില്‍ അച്ചടിച്ചുവരികയുണ്ടായി. ആ സമയത്താണ് ചേച്ചി ഒരു വികൃതി ഒപ്പിച്ചത്. എന്റെ ഒരു കവിത എടുത്ത് സുഗതകുമാരി എന്ന പേരില്‍ കോളജ് മാഗസിനില്‍ നല്‍കി. അത് കോളജ് മാഗസിനില്‍ അച്ചടിച്ചുവന്നു. ആ കവിത ഞാന്‍ മാതൃഭൂയിക്കും അയച്ചു കൊടുത്തിരുന്നു. മാതൃഭൂമിയിലും അച്ചടിച്ചുവന്നിരുന്നു. കോളജ് മാഗസിനില്‍ സുഗതകുമാരിയെന്ന പേരിലും മാതൃഭൂമിയില്‍ ശ്രീകുമാര്‍ എന്ന പേരിലും ഒരേ കവിത പ്രത്യക്ഷപ്പെട്ടത്  ഏതോ ഒരു വായനക്കാരന്‍ കണ്ടെത്തുകയും അത് രണ്ടും വെട്ടിയെടുത്ത എന്‍ വി കൃഷ്ണവാര്യര്‍ക്ക് അയച്ചുകൊടുത്തു. അദ്ദേഹം അത് ശ്രീകുമാര്‍ എന്ന വിലാസത്തില്‍ എനിക്കയച്ചു. കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. ഒടുവില്‍ അദ്ദേഹത്തിന്് ശ്രീകുമാര്‍ എന്ന തൂലികാനാമത്തില്‍ കവിത എഴുതിയിരുന്നതും ഞാനാണെന്ന് സമ്മതിച്ചുകൊണ്ട് കത്തയക്കേണ്ടിവന്നു. ആ കത്തില്‍ അതിന് ക്ഷമചോദിക്കുകയും ചെയ്തു. കൃഷ്ണവാര്യര്‍ സാറിന്റെ കൂടി നിര്‍ദേശപ്രകാരമാണ് ഞാന്‍ സ്വന്തംപേരില്‍ കവിത എഴുതാന്‍ തുടങ്ങിയത്. 

ഊര്‍ജസ്രോതസ് നഷ്ടമാവുന്നു

അങ്ങനെ സ്വന്തംപേരില്‍ എഴുതിത്തുടങ്ങിയ സുഗതകുമാരിയെന്ന കവയിത്രി മരണത്തിന്റെ കൈപിടിച്ച് ഈ ലോകത്തു നിന്നു മടങ്ങിയ ഇന്നലെവരെ വിഷാദത്തിന്റെ ഭാഷയില്‍, പ്രണയത്തിന്റെ ഭാഷയില്‍, ഭക്തിയുടെ ഭാഷയില്‍, പ്രകൃതിയുടെ ഭാഷയില്‍, പ്രതിഷേധത്തിന്റെ ഭാഷയില്‍ സ്നേഹത്തേക്കുറിച്ചും ജീവിതത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും നഷ്ടസ്വപ്‌നങ്ങളെ കുറിച്ചും ഒക്കെ പാടിക്കൊണ്ടിരുന്നു. പ്രേമത്തെപറ്റി, ദുഖത്തെപറ്റി, പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും പറ്റി, ഇരുട്ടിനെയും മനുഷ്യനെയുംപറ്റി, പ്രണയനഷ്ടത്തെപ്പറ്റി, രാഷ്ട്രീയകലാപത്തെപറ്റി സുഗതകുമാരി എഴുതി കവിതകളെല്ലാം മലയാളം സ്‌നേഹബഹുമാനങ്ങളോടെ കേട്ടുനിന്നു. 

എനിക്കു മരണത്തെ പേടിയില്ലിനിഗ്ഗുരോ  

ശരിക്കു കണ്ടേന്‍ ഇന്നു ഞാനതിന്‍ മുഖം ദിവ്യം !  

എന്നു പാടിക്കൊണ്ട് കവയിത്രി മരണത്തിലേക്കു നടന്നുപോകുമ്പോള്‍, ഒന്നുറപ്പ് അവര്‍ പാടിയത് ഏറ്റുപാടാന്‍ അനുവാചകര്‍ ഇനിയുമുണ്ടാവും. കാരണം സുഗതകുമാരിയുടെ കവിതകള്‍ എക്കാലവും സംവദിക്കാന്‍ ശ്രമിച്ചത് ഹൃദയങ്ങളോടാണ്, ബുദ്ധിയോടല്ല.

പോരാളിയുടെ ജീവിതം

 തന്റെ ജീവിതം പോരാട്ടത്തിന്റേതു കൂടിയാണെന്ന് തിരിച്ചറിഞ്ഞപ്പോഴും ആ പോരാട്ടത്തില്‍ തന്റെ ആയുധം കവിതയാണെന്നു സുഗതകുമാരിക്ക് നിശ്ചയമുണ്ടായിരുന്നു. ഹരിതശോഭ നഷ്ടപ്പെടുന്ന പ്രകൃതിക്കായി, നശിച്ചുപോകുന്ന കാടുകള്‍ക്കായി, മാനഭംഗത്തിനിരയായ പെണ്‍കുട്ടികള്‍ക്കായി, തെരുവിലലയുന്ന വൃദ്ധര്‍ക്കായി കവിതയെന്ന വജ്രായുധവുമായി യുദ്ധത്തനിറങ്ങിയ പോരാളികൂടിയായിരുന്നു സുഗതകുമാരി. ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് സുഗതകുമാരി കടന്നു പോകുമ്പോള്‍ കവിതയിലൂടെ, പ്രകൃതിസ്‌നേഹത്തിലൂടെ, സ്ത്രീപക്ഷ നിലപാടുകളിലൂടെ, പാര്‍ശവവത്കരിക്കപ്പെട്ടവരോടും ചൂഷണം ചെയ്യപ്പെട്ടവരോടുമുള്ള വാത്സല്യത്തിലൂടെ, മലയാളികളുടെ സ്വന്തമായിരുന്ന പോരളിയെ കൂടിയാണ് നഷ്ടമാവുന്നത്. 

സുഗതകുമാരി സഹോദരിമാരായ സുജാതാദേവിയോടും ഹൃദയകുമാരിയോടുമൊപ്പം


വിവാദങ്ങളും ധാരാളം

സ്ത്രീപക്ഷ നിലപാടുകളിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനം നേടിയ കവയിത്രിയാണ് സുഗതകുമാരി. പക്ഷേ, ഒന്നിലേറെ അവസരങ്ങളില്‍ സ്ത്രീ വിരുദ്ധവും വംശീയ നിലപാടുകളും സുഗതകുമാരി സ്വീകരിച്ചിട്ടുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. 2014 ല്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വച്ച് നടന്ന പൂര്‍വ വിദ്യാര്‍ഥി-അധ്യാപക സംഗമത്തില്‍ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുത് എന്ന് പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തുകയുണ്ടായി. ഒരു മിസ്ഡ് കോള്‍ മതി പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകാന്‍ എന്നും സുഗതകുമാരി ആ വേദിയില്‍ പറയുകയുണ്ടായി. ബീഫ് വിവാദം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് സുഗതകുമാരി മാതൃഭൂമിപത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങളും വലിയ വിവാദം വിളിച്ചുവരുത്തിയിരുന്നു. ഉയര്‍ന്ന ജാതിക്കാരും ദളിതരും രാജ്യത്തെ ശിഥിലമാക്കുമെന്നും രാജ്യത്ത് ഹിന്ദു വര്‍ഗീയത മാത്രമല്ല ഉള്ളത് എന്നും പശുക്കളെ പവിത്രമായി കാണുന്നവര്‍ രാജ്യത്തുണ്ടെന്ന് മുസ്‌ലിംങ്ങള്‍ ഓര്‍ക്കണമെന്നും ആ ലേഖനത്തില്‍ എഴുതിയത് വിവാദമായിരുന്നു. പ്രകോപനം സൃഷ്ടിക്കാതിരിക്കുക എന്നത് മുസ്‌ലിമിന്റെ കടമയാണെന്നും സുഗതകുമാരി വിവാദ ലേഖനത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. അതിഥി തൊഴിലാളികള്‍ക്കെതിരെ സുഗതകുമാരി സ്വീകരിച്ച നിലപാട് ശരിക്കും മലയാളികളെ ഞെട്ടിച്ചുകളഞ്ഞു എന്നു പറയാം. അതിഥി തൊഴിലാളികള്‍ നമ്മുടെ നാടിന് ആപത്താണ് എന്നായിരുന്നു സുഗതകുമാരി എഴുതിയത്. ലക്ഷക്കണക്കിനു വരുന്ന അതിഥി തൊഴിലാളികളെ താങ്ങാന്‍ കേരളത്തിന് ശേഷിയില്ലെന്നും സുഗതകുമാരി പറഞ്ഞിരുന്നു.

പുരസ്‌കാരങ്ങളുടെ നിറവില്‍ 

രാത്രിമഴ, അമ്പലമണി തുടങ്ങിയ കാവ്യഗുണമേറിയ കവിതകള്‍കൊണ്ട് മലയാളിയെ തഴുകി ഉണര്‍ത്തിയ സുഗതകുമാരിയെത്തേടി നിരവധി പുരസ്‌കരങ്ങളുമെത്തി. 1961 ല്‍ പുറത്തിറങ്ങിയ മുത്തുച്ചിപ്പിയാണ് സുഗതകുമാരിയുടെ പ്രസിദ്ധീകൃതമായ ആദ്യകവിതാസമാഹാരം. പിന്നീട്, പാതിരാപ്പൂക്കള്‍ എന്ന കവിതസമാഹാരത്തിലേക്കെത്തിയപ്പോഴേക്കും മലയാള കവിതയില്‍ സുഗതകുമാരി സ്വന്തമായ ഒരിടം സ്വന്തംപേരില്‍ എഴുതിച്ചേര്‍ത്തുകഴിഞ്ഞിരുന്നു. സുഗതകുമാരിയെ തേടിയെത്തിയ ആദ്യ പുരസ്‌കാരം കേരള സാഹിത്യ അക്കാദമി പുരസ്‌കാരമാണ്. പാതിരാപ്പൂക്കള്‍ക്കായിരുന്നു പുരസ്‌കാരം. അന്ന് സുഗതകുമാരിയുടെ പ്രയം വെറും 34 വയസായിരുന്നു. പിന്നീട് മലയാളത്തിലെ വലുതും ചെറുതുമായ ഒട്ടുമിക്ക പുരസ്‌കാരങ്ങളും സുഗതകുമാരി യുടെ ഷെല്‍ഫില്‍ ഇടംപിടിച്ചു. 1978ല്‍ രാത്രിമഴയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം, അമ്പലമണിക്ക് 1982ലെ ഓടക്കുഴല്‍ പുരസ്‌കാരം, 1984 ല്‍ വയലാര്‍ അവര്‍ഡും അമ്പലമണി നേടി. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് (2001), വള്ളത്തോള്‍ അവാര്‍ഡ്(2003), കേരള സാഹിത്യ അക്കാഡമിയുടെ ഫെല്ലോഷിപ്പ് (2004), ബാലാമണിയമ്മ അവാര്‍ഡ് (2004) ... സാഹിത്യസപര്യക്ക് കിട്ടിയ പുരസ്‌കരങ്ങള്‍ളുടെ പട്ടിക അവസാനിക്കുന്നത് 2009 ല്‍ സമഗ്രസംഭവാനയ്ക്ക് ലഭിച്ച എഴുത്തച്ഛന്‍ പുരസ്‌കാരത്തിലും 2013 ല്‍ മണലെഴുത്ത് എന്ന കൃതിയ്ക്ക് ലഭിച്ച സരസ്വതി സമ്മാനിലുമാണ. 2006 ല്‍ സുഗതകുമാരിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. അതേ വര്‍ഷം തന്നെ പ്രകൃതി സംരക്ഷത്തിനുള്ള ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്‌കാരവും സാമൂഹ്യ സേവനത്തിനുള്ള ജെംസെര്‍വ് പുരസ്‌കാരവും സുഗതകുമാരിയെ തേടിയെത്തി.


No comments:

FACEBOOK COMMENT BOX