Tuesday, April 6, 2010

ഗാനഗന്ധര്‍വന്‌ 24ാം അവാര്‍ഡ്‌

മലയാളികളെ ഏറ്റവുമധികം സന്തോഷിപ്പിച്ച വ്യക്തിയാര്‌ എന്ന ചോദ്യത്തിന്‌ സംഗീതപ്രിയനായ ഒരു സഹൃദയന്‍ ഒരിക്കല്‍ പറഞ്ഞത്‌ അത്‌ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസല്ലേ എന്നാണ്‌. 24ാം തവണയും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായകനായുളള പുരസ്‌കാരത്തിന്‌ കെ ജെ യേശുദാസ്‌ അര്‍ഹനാകുമ്പോള്‍ മുകളില്‍ പറഞ്ഞത്‌ ഒരു വെറുംവാക്കല്ലാതായി മാറുകയാണ്‌.



1940 ജനുവരി പത്തിന്‌ ഫോര്‍ട്ട്‌ കൊച്ചിയില്‍ സംഗീതജ്ഞനും നാടകപ്രവരര്‍ത്തകനുമായ അഗസ്റ്റിന്‍ ജോസഫിന്റെ മകനായി പിറന്ന കാട്ടശ്ശശേരി ജോസഫ്‌ യേശുദാസ്‌ വളരെ ചെറുപ്പം മുതല്‍തന്നെ സംഗീതത്തില്‍ അഭിരുചി പ്രകടിപ്പിച്ചിരുന്നു. മകന്റെ സംഗീതവാസന തിരിച്ചറിയാന്‍ സംഗീതജ്ഞന്‍ കൂടിയായ അച്ഛന്‍ അഗസ്റ്റ്യന്‍ ജോസഫിന്‌ ഒരു പ്രയാസവുമില്ലായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്നെങ്കിലും മകന്റെ സംഗീതവാസനയെ പ്രോസ്സാഹിപ്പിക്കുന്നതില്‍ നിന്നും അതൊന്നും അഗസ്റ്റ്യന്‍ ജോസഫിനെ മാറ്റിനിര്‍ത്തിയില്ല. ആദ്യ ഗുരുവും അച്ഛന്‍ തന്നെയായിരുന്നു. പിന്നീട്‌ തിരുവന്തപുരത്തെ മ്യൂസിക്‌ അക്കാദമിയിലും, തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജിലും സംഗീത പഠനം നടത്തിയ യേശുദാസ്‌ വെച്ചൂര്‍ ഹരിഹര സുബ്രമണ്യഅയ്യരുടേയും ചെമ്പൈ വൈദ്യനാഥ ഭാഗവതരുടേയും ശിഷ്യനായിരുന്നു.




1961ല്‍ കെ എസ്‌ ആന്റണി സംവിധാനം ചെയ്‌ത കാല്‍പാടുകള്‍ എന്ന ചിത്രത്തിലെ ജാതിഭേദം മതദ്വേഷം എന്ന ഗാനം ആലപിച്ചു കൊണ്ട്‌ മലയാള ചലച്ചിത്ര ലോകത്ത്‌ പ്രവേശിച്ച യേശുദാസിന്‌ പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എം ബി ശ്രീനിവാസനായിരുന്നു ഗാനം ചിട്ടപ്പെടുത്തിയത്‌. യേശുദാസ്‌ യുഗത്തിനാണ്‌ പിന്നീട്‌ മലയാള സിനിമ സാക്ഷ്യം വഹിച്ചത്‌.




മലയാള സിനിമാ ചലച്ചിത്ര ഗാനങ്ങളുടെ സുവര്‍ണകാലം എന്നു വിശേഷിപ്പിക്കപ്പെടുന്ന അറുപതുകള്‍ മുതല്‍ എണ്‍പതുകളുടെ അവസാന കാലം വരെയുളള ഇരുപതുവര്‍ഷക്കാലം പകരക്കാരനില്ലാതെ നിലനില്‍ക്കാന്‍ കഴിഞ്ഞതാണ്‌ യേശുദാസിനെ മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടനായും ഗാനഗന്ധര്‍വനായും വളര്‍ത്തിയത്‌.




സംഗീത സംവിധായകരായ  എം എസ്‌ ബാബുരാജ്‌, വി ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ മികച്ചഗാനങ്ങള്‍ പാടാന്‍ അവസരം ലഭിച്ചതും യേശുദാസിനായിരുന്നു. ഇവരോടൊപ്പം ഗാനരചയിതാക്കളായ വയലാര്‍ രാമവര്‍മ, പിഭാസ്‌കരന്‍, ഒഎന്‍വി കുറുപ്പ്‌ എന്നിവര്‍ കൂടിച്ചേര്‍ന്നതോടു കൂടി മലയാളത്തിലേ ഏറ്റവും മികച്ച ഗാനങ്ങള്‍ യേശുദാസിനെ തേടിയെത്തി.




കാശ്‌മീരി, ആസാമീസ്‌ തുടങ്ങി വിരലിലെണ്ണാവുന്ന ഭാഷകളിലൊഴികെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടാന്‍ കഴിയുക എന്ന മഹാഭാഗ്യവും യേശുദാസിനെ തേടിയെത്തിയിട്ടുണ്ട്‌. ഗാനഗന്ധര്‍വന്‍ എന്ന വിശേഷണം പൂര്‍ണമായ അര്‍ഥത്തില്‍ ചേരുക യേശുദാസിന്‌ തന്നെയാണെന്ന്‌ അദ്ദേഹത്തിന്‌ ലഭിച്ച പുരസ്‌കാരങ്ങളുടെ പട്ടിക വ്യക്തമാക്കുന്നു.


1975ല്‍ പദ്‌മശ്രീയും 2002ല്‍ പദ്‌മഭൂഷന്‍ ബഹുമതിയും നല്‍കി ഭാരത സര്‍ക്കാര്‍ യേശുദാസിനെ ആദരിച്ചിരുന്നു. 2009 ല്‍ മധ്യവേനലിലെ ഗാനത്തിനു ലഭിച്ചതുള്‍പ്പെടെ 24 നാലുതവണ സംസ്ഥാന സര്‍ക്കാര്‍ യേശുദാസിനെ മികച്ച ഗായകനായി തെരഞ്ഞെടുത്തു. ഏഴുതവണ മികച്ച ഗായകനുളള ദേശീയ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. എട്ടുതവണ തമിഴ്‌നാട്‌ സര്‍ക്കാരിന്റെയും ആറുതവണ ആന്ധ്രാ സര്‍ക്കാരിന്റെയും അഞ്ചുതവണ കര്‍ണാടക സര്‍ക്കാരിന്റെയും ഒരു തവണ ബംഗാള്‍ സര്‍ക്കാരിന്റയും മികച്ച ഗായകനുളള അവാര്‍ഡുകള്‍ യേശുദാസിനെ തേടിയെത്തിയിട്ടുണ്ട്‌. പുതു മുഖങ്ങള്‍ക്ക്‌ അവസരം ലഭിക്കണമെന്ന ചിന്തയോടു കൂടി ഒരിക്കല്‍ തന്നെ ഇനി സംസ്ഥാന അവാര്‍ഡുകള്‍ക്ക്‌ പരിഗണിക്കേണ്ടന്ന്‌ യേശുദാസ്‌ പറയുകയുണ്ടായി. എന്നിട്ടും എഴുപതാം വയസില്‍ മികച്ചഗായകനുളള അവാര്‍ഡ്‌ യേശുദാസിനെ തേടിയെത്തുമ്പോള്‍ അംഗീകാരം യഥാര്‍ഥപ്രതിഭയുടെ നിഴലാണ്‌. കുറച്ചു കാലം അതിനെ മറച്ചു പിടിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഒരിക്കലും വേര്‍പെടുത്താനാവില്ല എന്ന ക്ഷേക്‌സ്‌പിയര്‍ വാക്യം അന്വര്‍ഥമാവുകയാണ്‌.

Sunday, March 21, 2010

അരങ്ങ്‌,അണിയറ,അതിനപ്പുറം

സന്ദീപ്‌ സലിം/ഡോ. വയലാ വാസുദേവന്‍പിളള
മലയാളത്തിന്റെ വികാരങ്ങളും ഭാവങ്ങളും നാടകത്തിലൂടെ ലോക ത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ നാടകക്കാരിലൊരാളാണു ഡോ. വയലാ വാസുദേവന്‍പിള്ള. ഈ വര്‍ഷത്തെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്‌ അദ്ദേഹത്തെ തേടിയെത്തിയതു മലയാളത്തിന്റെ നാടകഭാവുകത്വത്തിനുളള ദേശീയ അംഗീകാരമായി.

എഴുത്തും വായനയും നാടകവും സിനിമയുമെല്ലാം ഉത്സവാഘോഷങ്ങളിലെ കെട്ടു കാഴ്‌ചകളായി മാറുന്ന ഇക്കാലത്ത്‌ അരണ്ട വെളിച്ചത്തില്‍ കഴിയുന്ന മുഖങ്ങളും വിധി പറയലുകള്‍ക്കും വിശകലനങ്ങള്‍ക്കുമപ്പുറം വെളിപ്പെടാതെ പോകുന്ന മനുഷ്യ മനസുകളുമാണു വയലാ തന്റെ നാടകങ്ങളിലൂടെ വെളിച്ചത്തു കൊണ്ടുവരുന്നത്‌.

വയലാ ഒരു നാടകക്കാരന്‍ എന്നിതിനൊപ്പം അധ്യപകനുമാണ്‌. തിരുവന്തപുരം മാര്‍ ഇവാനിയോസ്‌ കോളജില്‍ അധ്യാപകനായാണ്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. എം.എ ഇംഗ്ലീഷ്‌ ലിറ്ററേച്ചര്‍ അവസാന വര്‍ഷ പരീക്ഷ എഴുതി പിറ്റേ ദിവസം തന്നെ അതേ കോളജില്‍ അധ്യാപകനാവാന്‍ കഴിയുക എന്ന ഭാഗ്യത്തിന്‌ ഉടമയാണ്‌ ഡോ.വയലാ വാസുദേവന്‍ പിളള. അന്നത്തെ പ്രിന്‍സിപ്പല്‍ ഗീവര്‍ഗീസ്‌ പണിക്കരച്ചനുമായുണ്ടായിരുന്ന വ്യക്തിബന്ധമാണ്‌ ഇത്തരമൊരു ഭാഗ്യം തനിക്ക്‌ നേടിത്തന്നതെന്ന്‌ അദ്ദേഹം പറയുന്നു. അധ്യാപനം സാമൂഹിക മാറ്റിത്തിലേക്ക്‌ നയിക്കുന്ന പുണ്യപ്രവൃത്തി കൂടിയാണെന്നു കരുതുന്ന അധ്യാപകനായിരുന്നു വയലാ.

വളരെ ചെറുപ്പകാലം മുതല്‍ തന്നെ അധ്യാപകന്‍ ബഹുമാനിക്കപ്പെടേണ്ട ഒരാളാണെന്ന ചിന്ത വയലായ്‌ക്കുണ്ടായിരുന്നു, അത്‌ ഏത്‌ ക്ലാസിലെ അധ്യാപകനായാലും . അതു തന്റെ അമ്മയില്‍ നിന്നു കിട്ടിയതാണെന്ന്‌ അദ്ദേഹം പറയുന്നു. ഏതു ക്ലാസില്‍ പഠിച്ചാലും ആദ്യ ദിവസം ആദ്യമായി ക്ലാസിലേക്ക്‌ കടന്നുവരുന്ന അധ്യാപകന്‌ ദക്ഷിണ നല്‌കി അനുഗ്രഹം വാങ്ങണമെന്ന്‌ അമ്മ നിര്‍ദേശിക്കുമായിരുന്നു. അതിനായി വെറ്റിലയും അടയ്‌ക്കയും നാലു കാശും അടങ്ങിയ ദക്ഷിണ നല്‌കുന്നതിന്‌ പ്രയാസമില്ലായിരുന്നു. എന്നാല്‍ ഉയര്‍ന്ന ക്ലാസുകളിലെത്തിയപ്പോള്‍ ഉണ്ടായ ചമ്മലും മുഴങ്ങിയ കൂട്ടച്ചിരിയും ഗൃഹാതുരത്വത്തോടെ അദ്ദേഹം ഓര്‍ക്കുന്നു. അല്‌പം ചമ്മലോടെ ആയിരുന്നെങ്കിലും അധ്യാപകരോടു ചോദിച്ചു വാങ്ങിയ അനുഗ്രഹങ്ങളാണ്‌ തന്റെ ജീവിതത്തിലെ അമൂല്യ സമ്പാദ്യങ്ങളെന്ന്‌ അദ്ദേഹം പറയുന്നു.

നാടകത്തിലേക്ക്‌ എങ്ങനെ വന്നുവെന്ന ചോദ്യത്തിന്‌ നാടകം എന്നിലേക്കാണോ അതോ താന്‍ നാടകത്തിലേക്കാണോ വന്നതെന്ന്‌ അറിയില്ല’എന്നാണ്‌ അദ്ദേഹത്തിന്റെ മറുപടി. 1952-53ല്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്തുതന്നെ മനസില്‍ കയറിക്കൂടിയതാണു നാടകം. അക്കാലത്ത്‌ സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളിലെ അവിഭാജ്യഘടകമായിരുന്നു നാടകങ്ങള്‍. അധ്യാപകര്‍ അവതിരിപ്പിച്ച നാടകത്തില്‍ അഭിനയിച്ചു കൊണ്ടാണു വയലാ നാടക ജീവിതം അരംഭിക്കുന്നത്‌. അധ്യാപകര്‍ അന്നു നല്‌കിയ പ്രോത്സാഹനം വളരെ വലുതായിരുന്നു. നാടകം തനിക്ക്‌ വെറും നേരമ്പോക്കല്ല, ജീവിതനിയോഗമാണെന്ന തിരിച്ചറിവ്‌ വയലായില്‍ സൃഷ്‌ടിക്കാന്‍ കടവൂര്‍ ഗോപിനാഥന്‍ നായരുള്‍പ്പെടെയുള്ള അധ്യാപകര്‍ക്കായി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അധ്യാപകര്‍ കൊളുത്തിയ ചെറുതിരിയുടെ പ്രകാശം നാട്ടിന്‍പുറത്തെ കലാസമിതികളുടെ കര്‍ട്ടനു പിന്നില്‍ നില്‌ക്കാതെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിര്‍ത്തികള്‍ കടന്ന്‌ പൊയ്‌ക്കൊണ്ടിരിക്കുന്നു.

വാക്കുകള്‍ക്കപ്പുറത്തുളള വൈകാരിക തീവ്രതയാണ്‌ വയലായുടെ ഓരോ നാടകവും കാഴ്‌ചക്കാരിലെത്തിക്കുന്നത്‌. സര്‍വ്വതും സ്വാര്‍ഥ താത്‌പര്യങ്ങളുടെയും വിപണിമൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്ന ലോകത്തില്‍ അവയ്‌ക്കെതിരേ തീര്‍ക്കുന്ന പ്രതിരോധങ്ങളാണു വയലായുടെ നാടകങ്ങള്‍.

ഉപരിപ്ലവമല്ലാത്ത സാമൂഹ്യദര്‍ശനങ്ങള്‍ പറയേണ്ടി വരുന്നതു കൊണ്ടാവാം സങ്കീര്‍ണത വയലാ നാടകങ്ങളുടെ മുഖമുദ്രയാകുന്നത്‌. ആ തിരിച്ചറിവാണ്‌ തന്റെ നാടകങ്ങള്‍ ജനപ്രിയമല്ല എന്ന വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ വയലാ തയാറാവാത്തതിന്റെ കാരണവും. പൊതുസമൂഹത്തിന്റെ താത്‌പര്യങ്ങള്‍ക്കനുസരിച്ച്‌ എഴുതപ്പെടേണ്ടതല്ല ഒരു സര്‍ഗാത്മക കൃതിയും. കാഴ്‌ചക്കാരെ പ്രത്യക്ഷത്തില്‍ സ്വാധീനിക്കാന്‍ നാടകത്തിനു കഴിയുമ്പോള്‍ത്തന്നെ സമൂഹം ചിന്തിക്കേണ്ട ഉയര്‍ന്ന തലം ചൂണ്ടിക്കാണിക്കാനും നാടകത്തിനാവണം.

ഒരു അധ്യാപകന്‍ തന്റെ മുന്നിലിരിക്കുന്ന നാല്‌പതോ അമ്പതോ കുട്ടികളുടെ മാത്രം അധ്യാപകനല്ലെന്നും അയാള്‍ ലോകത്തിന്റെ മുഴുവന്‍ അധ്യാപകനാണെന്നുമുളള ദര്‍ശനം ജീവിതത്തില്‍ കൊണ്ടുനടക്കുന്ന വയലായുടെ നാടകങ്ങളിലും ഈ ദര്‍ശനം കണ്ടെത്താനാവും.

നടന്‍ എന്ന നിലയില്‍ നിന്നു നാടകരചയിതാവിലേക്കും പിന്നീട്‌ നടകസംഘാടകനിലേക്കുമുളള വയലായുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിച്ചത്‌ പ്രഫ.ജി.ശങ്കരപ്പിളളയുടെ നാടകക്കളരിയാണ്‌. ഇതില്‍ നിന്നു ലഭിച്ച അറിവ്‌ വയലായിലെ നാടകകാരനെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്‌. അന്ന്‌ ലഭിച്ച അറിവാണ്‌ നാടകം എന്ന കല ശാസ്‌ത്രീയമായി പഠിക്കണം എന്ന ചിന്ത തന്നില്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം ഓര്‍ക്കുന്നു.

തിയേറ്റര്‍ എന്നത്‌ നിരവധി കലാരൂപങ്ങളുടെ സങ്കരരൂപമാണ്‌. പാട്ട്‌, നൃത്തം, പെയിന്റിംഗ്‌, ശില്‌പകല തുടങ്ങി നിരവധി കലാരൂപങ്ങളുടെ സത്ത ഉള്‍ക്കൊളളുമ്പോഴാണ്‌ തിയേറ്റര്‍ കലാകാരന്‌ പൂര്‍ണത കൈവരുന്നത്‌. അത്തരം കലാകാരന്‍മാരുടെ കൂട്ടായ പരിശ്രമമാണ്‌ നാടകത്തെ മികച്ച ഒരു കലാസൃഷ്ടിയാക്കിമാറ്റുന്നതും. നാടകകളരികളില്‍ നിന്നു ലഭിച്ച അറിവാണ്‌ സുവര്‍ണരേഖയെന്ന നാടകസംഘം സ്ഥാപിക്കാന്‍ വയലായ്‌ക്ക്‌ പ്രേരണ നല്‍കിയത്‌. വയലായുടേതുള്‍പ്പെടെ മുപ്പതോളം നാടകങ്ങള്‍ സുവര്‍ണരേഖ വേദികളില്‍ അവതരിപ്പിക്കുകയുണ്ടായി. ജഗദീഷ്‌, ശ്രീലത, അലക്‌സ്‌ കടവില്‍ തുടങ്ങിയ താരങ്ങള്‍ സുവര്‍ണരേഖയുടെ സംഭാവനയാണ്‌. പല ആധുനിക യൂറോപ്യന്‍ നാടകങ്ങളെ മലയാളിക്കു പരിചയപ്പെടുത്തിയതും സുവര്‍ണരേഖയാണ്‌.

മനുഷ്യബന്ധങ്ങളുടെ തകര്‍ച്ച മന:ശാസ്‌ത്രത്തിന്റെ കൂടി തലത്തില്‍ അവതരിപ്പിക്കുന്നതാണു വയലാ യുടെ അഗ്നി(1982) എന്ന നാടകം , നാം കൊണ്ടു നടക്കുന്ന നിരവധി ദുഷിച്ച മൂല്യങ്ങളുടെ കടയ്‌ക്കല്‍ കൊളുത്തേണ്ട അഗ്നിയാവുന്നു.1979ല്‍ രചിച്ച തുളസീവരം എന്ന നാടകത്തിലൂടെ, അടിയന്തരാവസ്ഥ സൃഷ്ടിച്ച ഏകാധിപത്യ പ്രവണതകളെ വിമര്‍ശിക്കാനും അദ്ദേഹം തയാറായി. അടിയന്തരാവസ്ഥയെ എതിര്‍ത്തവരെയെല്ലാം ഇടതുപക്ഷ സഹയാത്രികരാക്കുന്ന പ്രവണതയുടെ ഫലമായി വയലായ്‌ക്കും ആ പേര്‌ ലഭിക്കുകയുണ്ടായി. എന്നാല്‍ താന്‍ ഒരു പ്രത്യയശാസ്‌ത്രത്തിന്റെയും പ്രസ്ഥാനത്തിന്റെയും വക്താവല്ല എന്ന്‌ അദ്ദേഹം വ്യക്തമാക്കുന്നു. പ്രസ്‌ഥാനങ്ങളുടെ ഭാഗമാകേണ്ടിവരുമ്പോള്‍ അവയുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അത്‌ പലപ്പോഴും മനുഷ്യത്വത്തിനു വിരുദ്ധമായി മാറുന്നത്‌ നാം കണ്ടുകഴിഞ്ഞതാണ്‌. ഒരു പ്രസ്ഥാനത്തിന്റെയും ഭാഗമാകാതെ മനുഷ്യസ്‌നേഹിയാവുക എന്നതാണ്‌ തന്റെ ലക്ഷ്യമെന്ന്‌ വയലാ തിരിച്ചറിയു ന്നു.

നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം സ്വന്തം നാടകപാരമ്പര്യത്തിന്റെ ഭാഗമായി സ്വീകരിക്കുമ്പോഴും സ്ഥായിയായ ഒരു ഘടന നാടകങ്ങളില്‍ നിലനിര്‍ത്തുമ്പോഴും നിരന്തരം അതിനെ നവീകരിക്കാനുളള പരീക്ഷണങ്ങളില്‍ വയലാ മുഴുകുന്നത്‌ നവീകരിക്കപ്പെടാത്തതെല്ലാം കാലഹരണപ്പെട്ടു പോകും എന്ന ചിന്തയില്‍ നിന്നാവാം. എന്നാല്‍ പാരമ്പര്യം നമുക്കു നല്‍കിയിട്ടുളള തനിമകള്‍ നിലനിര്‍ത്താനുളള തീവ്ര ശ്രമവും അദ്ദേഹം നടത്തുന്നുണ്ട്‌. വര്‍ത്തമാനകാലത്തിന്റെ ആശങ്കകളെ ഇതിഹാസത്തിന്റെ പശ്‌ചാത്തലത്തില്‍ പറയാന്‍ ശ്രമിച്ച കുചേലഗാഥ (1988) എന്ന റേഡിയോ നാടകം ഇതിന്‌ ഉദാഹരണമാണ്‌. ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ നാടകത്തിനെതിരേ ഉപരോധം നടത്തിയത്‌ വയലായെ വിവാദ നായകനാക്കിയെങ്കിലും പ്രതിഷേ ധങ്ങളോട്‌ അദ്ദേഹം കൈക്കൊണ്ട മാന്യമായ നിലപാട്‌ അദ്ദേഹത്തിലെ കലാകാരന്റെ യഥാര്‍ഥ ചിത്രമാണ്‌ നല്‍കിയത്‌.

1992ല്‍ ഷാര്‍ജയില്‍ പത്തുപേര്‍ ആറുവര്‍ഷം തടവിനു ശിക്ഷിക്കപ്പെടാന്‍ ഇടയാക്കിയ `ശവംതീനി ഉറുമ്പുകള്‍' എന്ന വിവാദ നാടകത്തിന്റെ രചയിതാവെന്ന്‌ തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും ഷാര്‍ജ കോടതി കുറ്റവാളിയെന്ന്‌ മുദ്രകുത്തിയപ്പോഴും ചെയ്യാത്ത കുറ്റത്തിന്‌ ശിക്ഷയേല്‍ക്കേണ്ടി വന്നവന്റെ രോഷത്തെ മറികടക്കാന്‍ വയലായെ സഹായിച്ചത്‌ പകപോക്കലിന്റെ ക്രൗര്യമല്ല തന്റെ വഴിയെന്ന്‌ മന്ത്രിച്ച കലാകാരന്റെ മന:സാക്ഷിയാണ്‌. കാര്‍ത്തികേയന്‍ പടിയത്ത്‌ രചിച്ച നാടകമാണ്‌ വയലായുടേതെന്ന്‌ തെറ്റിദ്ധരിക്കപ്പെട്ടതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതും.

സ്വന്തം സാമ്രാജ്യം വിപുലപ്പെടുത്താന്‍ യുദ്ധവെറിപൂണ്ട്‌ ഇറങ്ങിത്തിരിച്ചിരിക്കുന്ന അധിനിവേശ ശക്തികള്‍ക്കെതിരേയുളള ശബ്ദമാണ്‌ ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ തിരുവനന്തപുരം സെനറ്റ്‌ ഹാളില്‍ അവതരിപ്പിച്ച വയലായുടെ `ആണ്ടുബലി' എന്ന നാടകത്തില്‍ മുഴങ്ങിക്കേട്ടത്‌. മഹാഭാരത യുദ്ധത്തെ കുന്തി, ദ്രൗപദി,ഗാന്ധാരി, സുഭദ്ര എന്നീ കഥാപാത്രങ്ങളിലൂടെ നോക്കിക്കാണുന്ന നാടകം സമൂഹത്തില്‍ മ്‌ പാര്‍ശ്വവത്‌കരിക്കപ്പെട്ട ജനതയുടെ വികാരമാ യി മാറുകയായിരുന്നു.

വര്‍ഷങ്ങള്‍ക്കിടയില്‍ ഒന്നോ രണ്ടോ നാടകത്തില്‍ കൂടുതല്‍ രചിക്കാന്‍ തയാറാകാത്ത, എഴുതുന്ന ഓരോ വാക്കിന്റെയും മുഴക്കത്തില്‍ ശ്രദ്ധയൂന്നുന്ന വയലായുമായി ഒരു കൂടിക്കാഴ്‌ച.



പ്രഫഷണല്‍ നാടകം ഇന്നു പ്രതിസന്ധി നേരിടുന്നുണ്ട്‌. അതുപോലെ സമാന്തര നാടകവേദിയും. എന്താണ്‌ ഇതിനു കാരണം?



നാടകങ്ങളെ സമാന്തരമെന്നും പ്രഫഷണല്‍ എന്നും തിരിക്കുന്നതിനോടു വ്യക്തിപരമായി ഞാന്‍ യോജിക്കുന്നില്ല. കേരളത്തിലായാലും ഇന്ത്യയിലായാലും ലോകത്തിലായാലും എന്നും അന്വേഷണമാണു നാടകങ്ങളെ സൃഷ്‌ടിക്കുന്നത്‌. പ്രഫഷണല്‍ നാടകങ്ങള്‍ കലാകാരന്മാരുടെ ജീവിതമാര്‍ഗമാണെന്നാണു പറയുന്നത്‌. അത്‌ നാടകത്തിന്റെ കാര്യത്തില്‍ മാത്രമല്ലല്ലോ. എല്ലായിടത്തും അതങ്ങനെയാണുതാനും.

നാടകങ്ങള്‍ സാമൂഹിക മാറ്റത്തിനു പ്രേരിപ്പിക്കണം. മലയാളത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഈ ലക്ഷ്യത്തോടെ നാടകങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ടല്ലോ. കെ.ദാമോദരന്റെ `പാട്ടബാക്കി' (1937), ചെറുകാടിന്റെ നാടകങ്ങള്‍, തോപ്പില്‍ ഭാസിയുടെ `നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി,' കെ.ടി. മുഹമ്മദിന്റെ `ഇതു ഭൂമിയാണ്‌' തുടങ്ങിയ പലതും. ഇവയില്‍ അഭിനയിച്ചവര്‍ ഈ നാടകങ്ങള്‍ മുന്നോട്ടുവച്ച സാമൂഹിക ആശയങ്ങളെ പിന്തുണയ്‌ക്കുന്നവരായിരുന്നു. പിന്നീട്‌ അവരെല്ലാം നാടകപ്രവര്‍ത്തനം ജീവിതമാര്‍ഗമായി സ്വീകരിക്കുകയായിരുന്നു. അപ്പോള്‍ സമൂഹം അവരെ പ്രഫഷണല്‍ നാടകക്കാരെന്നു വിളിച്ചു. എന്നാല്‍ ഇവയൊന്നും സാമ്പത്തിക ലാഭം ലക്ഷ്യം വച്ച്‌ എഴുതപ്പെട്ടവയായിരുന്നില്ലെന്നതാണു സത്യം. അതുകൊണ്ടാണു പ്രഫഷണല്‍, സമാന്തരം എന്നൊക്കെയുള്ള വേര്‍തിരിവുകള്‍ പ്രസക്തമാല്ലാത്തത്‌.

പിന്നെ, നാടകകലാകാരനെ സംബന്ധിച്ചിടത്തോളം ജീവിതം ഒരു പോരാട്ടമാണ്‌. അതുകൊണ്ടുതന്നെ വാണിജ്യവത്‌കരണം നാടകത്തിലും കടന്നുവന്നിട്ടുണ്ട്‌. വാണിജ്യവത്‌കരണം ചീത്തക്കാര്യമല്ല. പക്ഷേ, അത്‌ യാതൊരു കഴമ്പുമില്ലാത്ത നാടകങ്ങളുടെ സൃഷ്‌ടിയിലേക്കാണു നയിക്കുന്നതെങ്കില്‍ അതു പ്രതിസന്ധിതന്നെയാണ്‌. അതാണു നമ്മുടെ നാടകവേദി നേരിടുന്നതും.



താങ്കള്‍ നാടക പ്രവര്‍ത്തനം തുടങ്ങിയ കാലത്തെയും ഇപ്പോഴത്തെയും നാടകവേദികള്‍ തമ്മിലുള്ള വ്യത്യാസം?



ഞാന്‍ പ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത്‌ നാടകങ്ങള്‍ വളരെ റിയലിസ്റ്റിക്‌ ആയിരുന്നു എന്നു പറയാം. അതില്‍ നിന്ന്‌ അല്‌പം വ്യത്യസ്‌തമായി കാവ്യാത്മകതയ്‌ക്കും സംഗീതത്തിനും പ്രാധാന്യം നല്‌കിക്കൊണ്ടുള്ള നാടകങ്ങള്‍ക്കാണു ഞാന്‍ പ്രാമുഖ്യം നല്‌കിയത്‌. സമകാലിക ജീവിത സമസ്യകളെ സംഗീതത്തിന്റെയും ഇതിഹാസങ്ങളുടെയും പശ്ചാത്തലത്തില്‍ പറയാനാണു ഞാന്‍ ശ്രമിച്ചത്‌.



മലയാള നാടകങ്ങളെ പാശ്ചാത്യ നാടകങ്ങള്‍ എത്രമാത്രം സ്വാധീനിച്ചു?



വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷാനാടകവേദികളെയും സ്വാധീനിച്ചിട്ടുണ്ട്‌. ഏകദേശം നൂറ്റമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പാശ്ചാത്യ നാടകങ്ങള്‍ ഇന്ത്യന്‍ സാംസ്‌കാരിക മണ്‌ഡലത്തിലേക്കു കടന്നുവന്നിരുന്നു. പാശ്ചാത്യ മാതൃകയിലുള്ള നാടകം ആദ്യമായി ഭാരതീയ ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്നത്‌ ബംഗാളിലാണ്‌.

മലയാള നാടകവേദിയെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളപാശ്ചാത്യ }നാടകകൃത്തുകളില്‍ ഇബ്‌സന്റെ സ്ഥാനം വളരെ വലുതാണ്‌. എന്‍, കൃഷ്‌ണപിള്ളയുടെ `ഭഗ്‌നഭവനം' (1942), `കന്യക' (1944) തുടങ്ങിയ നാടകങ്ങളില്‍ ഇബ്‌സന്റെ സ്വാധീനം വളരെ വ്യക്തമാണ്‌.

ഗ്രീക്ക്‌ നാടകങ്ങളിലെ ട്രാജിക്‌ ഫീലിംഗുകളെ മലയാള നാടകത്തിലേക്കെത്തിച്ച സി.ജെ. തോമസിലും പാശ്ചാത്യ സ്വാധീനമുണ്ട്‌. ദുരന്ത നാടകമാനത്തില്‍ ദാവീദ്‌ രാജാവിനെ കേന്ദ്രകഥാപാത്രമാക്കി രചിച്ച `ആ മനുഷ്യന്‍ നീ തന്നെ' എന്ന നാടകം ഗ്രീക്ക്‌ നാടകങ്ങളിലെ ദുരന്താവബോധം സി.ജെ യെ എത്രമാത്രം സ്വാധീനിച്ചു എന്നതിന്‌ ഉത്തമ ദൃഷ്‌ടാന്തമാണല്ലോ.

ബെര്‍ണര്‍ഡ്‌ ഷായുടെ നാടകങ്ങളെപ്പോലെ സംഭാഷണ പ്രധാനമായ നാടകങ്ങള്‍ രചിച്ച എന്‍.എന്‍. പിള്ള, റിയലിസം മുതല്‍ അബ്‌സേര്‍ഡിസം വരെയുള്ള ശൈലികള്‍ പരീക്ഷിച്ച ജി.ശങ്കരപ്പിള്ള... അങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക നാടകപ്രവര്‍ത്തകരിലും പാശ്ചാത്യ നാടകദര്‍ശനം വലിയ സ്വാധീനമാണു ചെലുത്തിയിട്ടുള്ളത്‌.



നാടകത്തിനു മറ്റു സാഹിത്യശാഖകളില്‍ നിന്നുള്ള വ്യത്യാസം?



നമ്മുടെ പ്രമാണം തന്നെ നാടകം നടിക്കപ്പെടേണ്ടത്‌ എന്നതാണല്ലോ. ഇക്കാരണത്താല്‍ത്തന്നെ നാടകം ആഖ്യാനപ്രധാനമല്ല, നാട്യപ്രധാനമാണ്‌. ഒരു കവിക്കോ കഥാകാരനോ തന്റെ കൃതികളിലൂടെ വായനക്കാരനുമായി നേരിട്ടു സംവദിക്കാം. എന്നാല്‍ നാടകകൃത്തിനു നാടകത്തിലൂടെ അതിനാവില്ല. കാരണം, നാടകത്തിന്‌ മറ്റൊരു മാധ്യമം കൂടി ആവശ്യമാണ്‌. അരങ്ങാണ്‌ ആ മാധ്യമം. നടന്‍മാരുടെ ശരീരഭാഷയും അരങ്ങിലെ ദൃശ്യശ്രാവ്യ വിന്യാസവുമൊക്കെ ചേരുമ്പോഴാണ്‌ നാടകം പൂര്‍ണമായ അര്‍ഥത്തില്‍ സംവേദന ക്ഷമമാകുന്നത്‌. അരങ്ങിന്റെ സാധ്യതകളെക്കുറിച്ചു നല്ല അവബോധമുള്ളയാള്‍ക്കേ നല്ല നാടകകൃത്താവാന്‍ കഴിയൂ എന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌.



ടിവി ചാനലുകള്‍ നാടകത്തെ എങ്ങനെ സ്വാധീനിക്കുന്നു?



ടിവി രണ്ടു രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്‌. നാടകത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ടിവി സഹായിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌ ദൃശ്യവത്‌കരണത്തില്‍. അതു പോസിറ്റീവായ കാര്യം. എന്നാല്‍, പരീക്ഷണങ്ങളല്ലല്ലോ നാടകങ്ങള്‍. ഉള്‍ക്കാമ്പുള്ള, സാമൂഹിക പ്രസക്തിയുള്ള, നാടകങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നതിന്‌ ഒരു പരിധിവരെ ഇന്നത്തെ ദൃശ്യ സംസ്‌കാരം എതിരു നില്‌ക്കുന്നുണ്ട്‌. പറയുന്ന വിഷയത്തെക്കാള്‍ പ്രാധാന്യം പ്രകടനപരതയ്‌ക്കു ലഭിച്ചാല്‍ പ്രശ്‌നമല്ലേ? അതുകൊണ്ടു തന്നെ ടിവിപോലുള്ള ദൃശ്യമാധ്യമങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്ന ദൃശ്യവത്‌കരണത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുമ്പോഴും ഉള്ളടക്കമാണു പ്രധാനം എന്നകാര്യം നാടകപ്രവര്‍ത്തകര്‍ മറന്നു പോകരുത്‌.



എഴുത്തിന്റെ ധര്‍മം?



ഏതൊരെഴുത്തുകാരന്റെയും ലക്ഷ്യം സാമൂഹിക പരിഷ്‌കരണം തന്നെയാണ്‌. എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത്‌ അന്വേഷണമാണ്‌. പരീക്ഷണവുമാണ്‌. പരീക്ഷണം എന്നു പറഞ്ഞാല്‍ വെറും കളിയല്ല. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടലുമല്ല. അത്‌ ജീവിതരക്തം കൊടുത്തുള്ള അന്വേഷണമാണ്‌.

നിലവിലിരിക്കുന്ന അവസ്ഥയില്‍ നിന്നു മുന്നോട്ടു ചലിക്കാന്‍ പ്രേരിപ്പിക്കുക എന്ന ദൗത്യമാണു ഞാന്‍ എഴുത്തിലൂടെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്‌.



ഇന്നത്തെ നാടക പരീക്ഷണങ്ങള്‍ പരീക്ഷണങ്ങള്‍ക്കുവേണ്ടിയുള്ള പരീക്ഷണമാണെന്നു പറഞ്ഞാല്‍?



ഒരു പരിധിവരെ ശരിയാണ്‌. പറയുന്ന വിഷയത്തെക്കാള്‍ ദൃശ്യപ്പൊലിമയ്‌ക്കു പ്രാധാന്യം നല്‌കിയാല്‍ പരീക്ഷണം പരിഹാസ്യമാകും. എന്നാല്‍, നേരായ അന്വേഷണം നടത്തുകയും വേണം. കാളിദാസന്റെ നാടകം രംഗത്തവതരിപ്പിച്ച അതേ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഷേക്‌സ്‌പിയറുടെ നാടകം അവതരിപ്പിക്കാന്‍ പറ്റുമോ? ഇല്ല. കാളിദാസന്റെയും ഷേക്‌സ്‌പിയറുടെയും നാടകങ്ങള്‍ മുന്നോട്ടു വയ്‌ക്കുന്ന സാമൂഹിക ദര്‍ശനം മനസിലാക്കുകയും ആ ദര്‍ശനങ്ങള്‍ സമൂഹത്തില്‍ സൃഷ്‌ടിക്കാവുന്ന സ്വാധീനം എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും അന്വേഷിച്ചറിയുകയും വേണം. പിന്നീട്‌, അന്വേഷിച്ചറിഞ്ഞ വിവരങ്ങളെ മുന്‍നിര്‍ത്തി നാടകം എങ്ങനെ രംഗത്തവതരിപ്പിക്കണമെന്നു തീരുമാനിക്കണം. ഇതാണു ഞാന്‍ പറഞ്ഞ അന്വേഷണം.

വെറും ദൃശ്യപ്പൊലിമയ്‌ക്കുവേണ്ടി ഗൗരവ പൂര്‍ണമായ പരീക്ഷണങ്ങളെ അനുകരിക്കുന്നവരാണു പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌.



1992 ല്‍ എഴുതാത്ത നാടകത്തിന്റെ പേരില്‍ ഷാര്‍ജയില്‍ തടവു ശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട വ്യക്തിയാ ണല്ലോ? കാര്‍ത്തി കേയന്‍ പടിയത്ത്‌ രചിച്ച ശവംതീനി ഉറുമ്പുകളെ കുറിച്ച്‌.



നാടകം മറ്റുസാഹിത്യ കൃതികളില്‍ നിന്നു കുറച്ചു വ്യത്യസ്‌തമാണ്‌. മറ്റുളളവ വായിക്കപ്പെടാന്‍ വേണ്ടി എഴുതുന്നതാണെങ്കില്‍ നാടകം ദൃശ്യഭാഷയെക്കൂടി ഉള്‍ക്കൊളളുന്നുണ്ട്‌. രചയിതാവുതന്നെ നാടകത്തെ ദൃശ്യവത്‌കരിക്കണമെന്ന്‌ നിര്‍ബന്‌്‌ധം പിടിക്കാനാവില്ല. അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാവാം.



തെറ്റായി വ്യാഖ്യാനിക്കപ്പെട്ട കുചേലഗാഥയും വിവാദം സൃഷ്ടിച്ചി രുന്നല്ലോ?



ദരിദ്രനാരായണനായ രാമന്‍നായരും അയാളുടെ സതീര്‍ഥ്യനായ ധനികന്‍ കൃഷ്‌ണന്‍നായരുമാണ്‌ നാടകത്തിലെ മുഖ്യകഥാപാത്രങ്ങള്‍. ബജറ്റ്‌ നിര്‍ദേശങ്ങളോ ലോകബാങ്കോ അന്താരാഷ്ട്ര നാണയ നിധിയോ ഒന്നും ദരിദ്രനെ സഹായിക്കുന്നില്ല എന്ന പച്ചയായ യാഥാര്‍ഥ്യം വെളിപ്പെടുത്തുകയാണു കുചേലഗാഥയിലൂടെ ഞാന്‍ ചെയ്‌തത്‌. ഗൂഢലക്ഷ്യത്തോടെ ചിലര്‍ കൃഷ്‌ണന്‍നായരെ ഭഗവാന്‍ കൃഷ്‌ണനാക്കിയപ്പോള്‍ നാടകത്തിന്‌ വര്‍ഗീയതയുടെ മുഖംവന്നു. അതിന്റെ പേരില്‍ ചില കോലാഹലങ്ങള്‍ അത്രമാത്രം.



ഇന്ന്‌ കലാകാരന്റെ ആവിഷ്‌കാരസ്വതന്ത്ര്യം ഏറെ ചര്‍ച്ചചെയ്യപ്പെടുന്നു. എം എഫ്‌ ഹുസൈനും സല്‍മാന്‍ റുഷിദ്ദിയും തസ്‌‌ലീമാ നസ്‌‌റീനും സ്വന്തം രാജ്യത്തു നിന്നും ആട്ടിയോടിക്കപ്പെട്ടതും ഈ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരിലാണല്ലോ. ആവിഷകാര സ്വാതന്ത്ര്യത്തെ കുറിച്ച്‌ അങ്ങയുടെ നിലപാട്‌?



വ്യക്തിപരമായി ആരേയും നിന്ദിക്കുന്നതല്ല ആവിഷ്‌കാര സ്വാതന്ത്ര്യം. അടിസ്ഥാനമില്ലാതെ വിമര്‍ശിക്കാനോ നിന്ദിക്കാനോ ഉളള അവകാശമായോ സ്വാതന്ത്ര്യമായോ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ കരുതുകയുമരുത്‌. സ്വന്തം സത്തയോട്‌ നീതിപുലര്‍ത്തിക്കൊണ്ട്‌ ബാഹ്യസമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു കൊണ്ട്‌ രചന നടത്താനുളള സ്വാതന്ത്ര്യമാണ്‌ എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം.



ആഗോളവത്‌കരണം നാടകവേദിയെ സ്വാധീനിച്ചിട്ടുണ്ടോ? നാടകാചാര്യന്‍ എന്ന നിലയില്‍ എങ്ങനെ കാണുന്നു?



ആഗോളവത്‌കരണം ഒരു യായാര്‍ഥ്യം തന്നെയാണ്‌. എന്നാല്‍ നമ്മുടെ മുറ്റത്തെ തുളസിയുടെയും ചെമ്പരത്തിയുടെയും പേറ്റന്റ്‌ വിദേശകമ്പനിക്ക്‌ ആവരുത്‌, നമ്മുടെ കുടിവെള്ളവും നദികളും ബഹുരാഷ്‌ട്ര കുത്തകകള്‍ക്ക്‌ അടിയറ വയ്‌ക്കരുത്‌ എന്ന ചിന്ത സാധാരണ ജനങ്ങളിലും ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്‌. നമ്മുടെ കല ഒരിക്കലും മറ്റൊരാളുടെ കീഴിലായിപ്പോകരുത്‌. മറ്റുള്ളവര്‍ക്ക്‌ നമ്മുടെ കലകളെ ഉള്‍ക്കൊള്ളാം, എന്നാല്‍ കുത്തകയാക്കാനുള്ള അവസരം നല്‌കരുത്‌. അതിനെതിരേ പോരാടാനുള്ള കരുത്താണ്‌ ഏതൊരു കലാകാരനുമുണ്ടാവേണ്ടത്‌. അതിന്‌, ഒരു പ്രസ്ഥാനത്തിന്റെ യോ പാര്‍ട്ടിയുടെയോ ആസ്ഥാന കലാകാരന്റെ കോമാളി വേഷം എടുത്തണിയാതെ, എന്തും നേരിടാനുള്ള കരുത്താണ്‌ കലാകാരന്‍ ആര്‍ജിക്കേണ്ടത്‌.



നാടകത്തിലെ പുതിയ തലമുറയെക്കുറിച്ച്‌?



മലയാള നാടകരംഗത്തു ചലനങ്ങള്‍ സൃഷ്‌ടിച്ചിട്ടുള്ള നിരവധി പേരുണ്ട്‌. ജോസ്‌ ചിറമ്മല്‍, ശ്യാമപ്രസാദ്‌, `അഭിനയ' നാടക സംഘടനയുടെ സ്ഥാപകന്‍ രഘുത്തമന്‍, `നിരീക്ഷ' സ്‌ത്രീനാടകവേദി പ്രവര്‍ത്തക സി.പി. സുധി, സുവീരന്‍, പ്രബലന്‍... പേരെടുത്തു പറയാന്‍ കഴിയുന്ന നിരവധി ആളുകള്‍ ഇനിയുമുണ്ട്‌.

ജീവിക്കാനുള്ള പാച്ചിലില്‍ ഉള്ളിലുള്ള നാടകം ഉറഞ്ഞുപോകുന്നതിന്റെ വേദന പേറുന്ന നിരവധി ആളുകളെയും എനിക്കറിയാം. അതിജീവനത്തിനുവേണ്ടി നിലവിലിരിക്കുന്ന വ്യവസ്ഥിതിയോടു സമരസപ്പെട്ടുപോയ നിരവധി നാടക വിദ്യാര്‍ഥികളെയും അറിയാം. എങ്കിലും ഞാന്‍ പേരെടുത്തു പറഞ്ഞവര്‍ സമൂഹത്തിനു വേണ്ടിയും നാടക വേദിക്കുവേണ്ടിയും ചിലതൊക്കെ ചെയ്യുന്നുണ്ട്‌.



തനതു നാടകദര്‍ശനത്തെക്കുറിച്ച്‌?



തദ്ദേശ സംസ്‌കാരങ്ങളില്‍ നിന്നും കലകളില്‍ നിന്നും ലഭിക്കുന്ന ഊര്‍ജം നാടകത്തില്‍ സന്നിവേശിപ്പിക്കുമ്പോഴാണ്‌ ഒരു തനതു നാടകം പിറവിയെടുക്കുന്നത്‌.

മലയാള നാടകത്തില്‍ തനതു നാടകദര്‍ശനത്തിന്‌ സ്വീകാര്യത നല്‌കിയതു കാവാലം നാരായണപ്പണിക്കരാണെന്നു പറയാം. കാല്‍ നൂറ്റാണ്ടു മുമ്പ്‌ അവതരിപ്പിക്കപ്പെട്ട `അവനവന്‍ കടമ്പ' യിലൂടെ കാവാലം തനതു നടകം എന്ന സങ്കല്‌പത്തെ പൊതു സമൂഹത്തിന്റെ ചര്‍ച്ചയിലേക്കെത്തിച്ചു. കര്‍ണാടകത്തില്‍ ഗിരീഷ്‌ കര്‍ണാടിന്റെ `ഹയവദന'യും മറാത്തിയില്‍ വിജയ്‌ ടെന്‍ഡുല്‍ക്കറുടെ `ഖാസിറാം കൊത്ത്‌ വാളും' ഹിന്ദിയില്‍ ഹബീബ്‌ തന്‍വീറിന്റെ `ചരന്‍ ദാസ്‌ ചോറും' ഭാരതീയ നാടകവേദിയില്‍ തനതു നാടക ദര്‍ശനത്തിന്‌ കനപ്പെട്ട സംഭാവനകള്‍ നല്‍കി. കാവാലത്തിനു പുറമെ ആര്‍. നരേന്ദ്ര പ്രസാദിന്റെ `സൗപര്‍ണിക,' `സതീര്‍ഥ്യന്‍,' എന്‍. പ്രഭാകരന്റെ `പുലിജന്മം,' ടി.എം. ഏബ്രഹാമിന്റെ `പെരുന്തച്ചന്‍,' എന്റെ `അഗ്നി,' `തുളസീവനം,' `കുചേലഗാഥ' എന്നിവയെല്ലാം നമ്മുടെ അരങ്ങിന്‌ തനതായൊരു ഭാഷ കണ്ടെത്താന്‍ ശ്രമിച്ച നാടകങ്ങളുടെ ഗണത്തില്‍പ്പെടുത്താം.

കേരളീയ രംഗകലകളുടെ പാരമ്പര്യത്തില്‍ ഉറച്ചു നിന്നുകൊണ്ട്‌ ഭാരതീയവും സാര്‍വ ലൗകികവുമായ നാടകങ്ങളെ ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയണം. പാരമ്പര്യത്തില്‍ ഉറച്ചു നിന്നുകൊണ്ട്‌ വേണ്ടതു കൊള്ളുകയും കൊടുക്കുകയും ചെയ്യുന്ന സാംസ്‌കാരിക വിനിമയ വേദിയിലേ തനതു നാടക ദര്‍ശനം പുഷ്‌ടിപ്പെടുകയുള്ളൂ. അവിടെ സ്വദേശ സങ്കല്‌പത്തില്‍ സങ്കുചിതരാവുകയോ വിദേശ സ്വാധീനതയില്‍ അടിമകളാവുകയോ ചെയ്യാന്‍ പാടില്ല.

Friday, March 19, 2010

പഠിച്ചതും പഠിപ്പിച്ചതും തിരുത്തണം, ആഫ്രിക്ക ഇരുണ്ട ഭൂകണ്ഡമല്ല;മുഗാബെ ഭീകരനുമല്ല- സിംബാബ്‌വേ ബിഷപ്പിന്റെ വെളിപ്പെടുത്തല്‍

ഒരു വിദേശ അതിരൂപതയുടെ മെത്രാപ്പോലീത്തയായ ആദ്യത്തെ ഭാരതീയനാണു മാര്‍ അലക്‌സ്‌ കാളിയാനില്‍ എസ്‌.വി.ഡി. ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയില്‍ ഇരുപതു വര്‍ഷം മുമ്പു ദൈവവചന മിഷനറിയായി എത്തി ആ നാടിന്റെ ഹൃദയസ്‌പന്ദനങ്ങള്‍ തന്റെ ഉള്ളിലേക്കു സ്വീകരിച്ച അദ്ദേഹം ഒരു ജനപദത്തിന്റെ ആത്മീയവും ഭൗതികവുമായ ഉയര്‍ച്ചയ്‌ക്കുവേണ്ടി നല്‌കിയതു തന്റെ സംവത്സരങ്ങള്‍. സ്വന്തം നാടിന്റേതില്‍ നിന്നു തികച്ചും ഭിന്നമായ ഒരു സംസ്‌കാരത്തില്‍ അന്യനാകാതെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കഴിഞ്ഞ സെപ്‌റ്റംബര്‍ 12-നാണു  മെത്രാപ്പോലീത്തയായി അഭിഷിക്തനായത്‌. സിംബാബ്‌വേയിലെ ബുളവായോ അതിരൂപതയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം ജന്മനാട്ടില്‍ ആദ്യമായെത്തിയ ബിഷപ്പുമായി ഒരു കൂടിക്കാഴ്‌ച.




പൗരോഹിത്യത്തിലേക്കുളള അങ്ങയുടെ വരവ്‌ എങ്ങനെയായിരുന്നു?


സാമൂഹികസേവനം എന്നത്‌ വളരെ ചെറുപ്പത്തില്‍ത്തന്നെ എന്റെ മനസില്‍ കയറിക്കൂടിയ ആഗ്രഹമായിരുന്നു. പിന്നീട്‌, ഇന്ത്യയില്‍ സുവിശേഷ പ്രവര്‍ത്തനത്തിനെത്തി രക്തസാക്ഷിത്വം വരിച്ച തോമാശ്ലീഹയെക്കുറിച്ച്‌ അറിഞ്ഞതു മുതല്‍ ശ്ലീഹ എന്റെ മാതൃകാപുരുഷനായി. അങ്ങനെയാണ്‌ യേശുവിന്റെ സുവിശേഷം ലോകത്തിനു നല്‍കണമെന്ന്‌ ആഗ്രഹമുദിക്കുന്നത്‌. ആ ആഗ്രഹമാണ്‌ എന്നെ വൈദികനാക്കിയതെന്നു പറയാം.വൈദികനാകുന്നതിനു കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നോ?

അവര്‍ക്കു പൂര്‍ണ സമ്മതമായിരുന്നു. കുടുംബത്തില്‍ ഞാന്‍ ഏറ്റവും ഇളയ മകനായിരുന്നു. എന്നെ വൈദികനാക്കണമെന്ന്‌ എന്റെ ചെറുപ്പത്തില്‍ത്തന്നെ അമ്മ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ്‌ വൈദിക പഠനത്തിനായി ഞാന്‍ 1975-ല്‍ ചങ്ങനാശേരിയിലെ എസ്‌.വി.ഡി. സെമിനാരിയില്‍ ചേരുന്നത്‌.

ആഫിക്കയില്‍ എത്തുന്നതോ?

അറിയപ്പെടാത്ത രാജ്യത്ത്‌ പ്രതിസന്ധികളെ നേരിട്ട്‌ സുവിശേഷം എത്തിച്ചയാളാണു തോമാശ്ലീഹ. അതുകൊണ്ടുതന്നെ, അറിയാത്ത ഒരു രാജ്യത്ത്‌ സുവിശേഷപ്രവര്‍ത്തനം നടത്തണമെണു ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ്‌ ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേ തെരഞ്ഞെടുക്കുന്നത്‌. വൈദിക പഠനത്തിന്റെ ഭാഗമായി ഒരു വര്‍ഷം ഗുജറാത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെവച്ചു തന്നെ സിംബാബ്‌വേയ്‌ക്കു പോകാനുളള പേപ്പര്‍വര്‍ക്കുകള്‍ തുടങ്ങി. തിരികെയെത്തി പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ സിംബാബ്‌വേയിലേക്കു പോകാന്‍ കഴിഞ്ഞു.

അവിടെ പ്രവര്‍ത്തനം തുടങ്ങിയകാലത്തെ അനുഭവങ്ങള്‍?

സിംബാബ്‌വേയില്‍ രണ്ട്‌ അതിരൂപതകളാണുളളത്‌: ബുളവായോയും ഹരാരെയും. ഞാന്‍ യാത്രതിരിക്കുന്നതിനു മുമ്പുതന്നെ ഞാന്‍ വരുന്ന കാര്യം തീയതിയും വിമാന സമയവുമുള്‍പ്പെടെ ബുളവായോ ബിഷപ്‌ ഹൗസില്‍ അറിയിച്ചിരുന്നു. എന്നാല്‍, ആ സന്ദേശം അവിടെ ലഭിച്ചില്ല. ഞാന്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി ആരെങ്കിലും വരുമെന്നു കരുതി കാത്തു. സമയം കടന്നു പോയതല്ലാതെ ആരും വന്നില്ല. ഭാഷയറിയില്ല. ആളുകളെ അറിയില്ല. സ്ഥലപേരുപ്പോലും നേരേ പറയാനറിയില്ല. 21 വര്‍ഷം മുമ്പാണെന്നോര്‍ക്കണം ടെലിഫോണ്‍ സൗകര്യമില്ല. എന്റെ കൈയില്‍ ബിഷപ്‌ ഹൗസിന്റെ അഡ്രസ്‌ മാത്രം. ഒരാളെ ആ അഡ്രസ്‌ കാണിച്ചു. എന്തായാലും അയാള്‍ വഴിതെറ്റിക്കാതെ ബിഷപ്‌ ഹൗസിനുമുമ്പില്‍ എത്തിച്ചു. അവിടെയും അപരിചിതത്വം. ആരെയും പരിചയമില്ല. ബിഷപ്‌ എന്തോ ആവശ്യത്തിനു പുറത്തു പോയിരിക്കുകയായിരുന്നു. ഞാന്‍ പ്രാര്‍ഥിച്ചു. ദൈവാനുഗ്രഹത്താല്‍ അപരിചിതത്വം പതുക്കെ മാറി. പിറ്റേദിവസം എന്നെ അവിടത്തെ ഒരു ഗ്രാമത്തില്‍ ഭാഷ പ0ിക്കാനായി കൊണ്ടുവിട്ടു. ദെലമ എന്നാണ്‌ അവിടത്തെ ഭാഷ അറിയപ്പെടുന്നത്‌. പ്രാദേശിക ഭാഷയാണത്‌. അത്‌ വാമൊഴിയാണ്‌. ലിപിയില്ല. ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ ഉപയോഗിച്ചാണ്‌ എഴുതുന്നത്‌. ആദ്യത്തെ കുറച്ചുനാള്‍ കഷ്‌ടപ്പെട്ടുവെങ്കിലും പിന്നീട്‌ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേര്‍ന്നു.

ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രാമം ഒരു കാട്ടുപ്രദേശമാണ്‌. അതു കൊണ്ടു തന്നെ ആന, കാട്ടുപോത്ത്‌ തുടങ്ങിയ വന്യമൃഗങ്ങളും പാമ്പുകളും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. വനത്തില്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യമുണ്ടാകുമ്പോഴാണ്‌ പലപ്പോഴും ഇവ ജനവാസമുളള സ്ഥലങ്ങളിലേക്ക്‌ ഇറങ്ങാറ്‌. തണ്ണിമത്തങ്ങ പാകമാകുന്ന കാലത്ത്‌ അതു കഴിക്കാനായി ആനകള്‍ ഇങ്ങനെ നാട്ടിലിറങ്ങാറുണ്ട്‌. സാധാരണക്കാര്‍ താമസിക്കുന്നത്‌ പുല്ലും മണ്ണും കൊണ്ട്‌ നിര്‍മിച്ച കുടിലുകളിലാണ്‌. ഈ കുടിലുകള്‍ പലപ്പോഴും ആനകള്‍ തകര്‍ത്തു കളയാറുണ്ട്‌.

ജനങ്ങള്‍ക്ക്‌ ഏറ്റവുമധികം ഭയമുളളത്‌ പാമ്പിനെയാണ്‌. പലപ്പോഴും പളളിയില്‍ പ്രാര്‍ഥന നടത്തുന്നതിനിടയില്‍ പാമ്പുകളെ കണ്ടിട്ടുണ്ട്‌. പാമ്പുകള്‍ തങ്ങളുടെ പൂര്‍വികരുടെ ജന്മമാണെന്നാണ്‌ ജനങ്ങളുടെ വിശ്വാസം. അതുകൊണ്ടുതന്നെ ചില പാമ്പുകളെ അവര്‍ ഉപദ്രവിക്കാറില്ല.

ആഫ്രിക്ക ഇരുണ്ട ഭൂഖണ്ഡമാണെന്നാണല്ലോ വളരെ ചെറിയ കാലം മുതല്‍ നാം പഠിച്ചിരിക്കുന്നത്‌. അവിടെനിന്നുളള അനുഭവങ്ങളെ മുന്‍നിര്‍ത്തി പറയുമ്പോള്‍?

പഠിച്ചതും പഠിപ്പിച്ചതും തിരുത്തണം, ആഫ്രിക്ക ഇരുണ്ട ഭൂകണ്ഡമല്ല. ആഫ്രിക്ക ഒരു കാലത്ത്‌ ഇരുണ്ടതായിരുന്നിരിക്കാം. എന്നാല്‍, പറഞ്ഞു കേട്ടിടത്തോളം ഇരുളിമ എനിക്കു തോന്നിയില്ല. 21 വര്‍ഷമായി ഞാന്‍ ആഫ്രിക്കയില്‍ എത്തിയിട്ട്‌. അതില്‍ത്തന്നെ 15 വര്‍ഷം ഞാന്‍ ഗ്രാമങ്ങളില്‍ സാധാരണക്കാരോടൊപ്പമായിരുന്നു. അവരുടെ ജീവിതം ഞാന്‍ തൊട്ടറിഞ്ഞതാണ്‌. അവിടെ വൈദ്യുതി എത്തിയിട്ടില്ല. നഗരങ്ങളില്‍ മാത്രമാണ്‌ വൈദ്യുതിയുളളത്‌. വൈദ്യുതിയും ആഡംബരവും സൃഷ്ടിക്കുന്ന വെളളിവെളിച്ചം മാത്രമേ അവിടെ ഇല്ലാതെയുളളൂ. സാംസ്‌കാരികമായ ഇരുളിമ അവിടില്ല.

കറുത്തവരുടെ മുന്നേറ്റമാണ്‌ ഇനി ലോകത്തു നടക്കാന്‍ പോകുന്നതെന്ന്‌ ആഫ്രിക്കയിലെ ജനങ്ങള്‍ പറയുന്നു. ബ്ലാക്‌ എംപവര്‍മെന്റ്‌ എന്നാണ്‌ അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം ബാംഗളൂരില്‍ ക്രൈസ്റ്റ്‌ കോളജിലെ ഒരു അധ്യാപകന്‍ ആഫ്രിക്കയെ ഇരുണ്ട ഭൂഖണ്ഡമെന്നു വിശേഷിപ്പിച്ചതിനെതിരേ കെനിയക്കാരായ വിദ്യാര്‍ഥികള്‍ രൂക്ഷമായി പ്രതികരിച്ചത്‌ ഈ പശ്ചാത്തലത്തില്‍ കാണേണ്ടതാണ്‌.

സിംബാബ്‌വേയിലെ ഗവണ്‍മെന്റിനെക്കുറിച്ച്‌?

അവിടെ എല്ലാക്കാര്യങ്ങളും ഗവണ്‍മെന്റാണു നിയന്ത്രിക്കുന്നത്‌. വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം എല്ലാം. ജനങ്ങള്‍ക്കു വലിയ പരാതികളില്ലാതെ കാര്യങ്ങള്‍ ഗവണ്‍മെന്റ്‌ നടത്തുന്നുണ്ട്‌ എന്നു പറയാം. സിംബാബ്‌വേ ഒരു ദരിദ്രരാജ്യമാണ്‌. അവിടത്തെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗം ആടുമാടുകളെ വളര്‍ത്തലാണ്‌. ആളുകളുടെ സമ്പത്തു പോലും ആടുമാടുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണു പറയുന്നത്‌്‌. രാജ്യത്തെ ഭൂമി മുഴുവനും സര്‍ക്കാരിന്റെ കൈയിലാണ്‌. പാട്ടവ്യവസ്ഥയില്‍ ആളുകള്‍ കൃഷിനടത്തുകയാണു പതിവ്‌.

എല്ലാമേഖലകളും ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാണെന്നു പറഞ്ഞല്ലോ. ഇത്‌ എത്രത്തോളം ഫലപ്രദമാണ്‌? പ്രത്യേകിച്ച്‌ വിദ്യാഭ്യാസകാര്യത്തിലും മറ്റും?

സിംബാബ്‌വേയില്‍ വെറും ഒരു കോടി ഇരുപതു ലക്ഷത്തോളം ജനങ്ങളാണുളളത്‌. ജനസാന്ദ്രത വളരെ കുറവ്‌. ഒരു ഗ്രാമത്തില്‍ ഒരു സ്‌കൂളാവും ഉണ്ടാവുക. ഏകദേശം 20 കിലോമീറ്റര്‍ നടന്നു വേണം സ്‌കൂളില്‍ പോകാന്‍. തിരിച്ചും അത്രയും നടക്കണം. ഇത്‌ വിദ്യാര്‍ഥികള്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു ണ്ട്‌. സഭ ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്‌. പിന്നെ, സ്‌കൂള്‍ വിദ്യാഭ്യാസം സൗജന്യമാ ണ്‌. അതുപോലെ , ആശുപത്രികളിലെ ചെ ലവുകളും വലിയ ശതമാനം സൗജന്യമാണ്‌. ജനസംഖ്യ വളരെ കുറവായതു കൊണ്ടാണ്‌ ഗവണ്‍മെന്‍ിന്‌ വളരെ ഫലപ്രദമായിപൂര്‍ണമായി എന്നു പറയുന്നില്ല- പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്‌. ജനസംഖ്യ പെരുകിയാല്‍ ഗവണ്‍മെന്‍ിന്‌ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നില്ല.


സിംബാബ്‌വേ ദരിദ്ര രാജ്യമാണെന്നു പറഞ്ഞല്ലോ. വിദേശരാജ്യങ്ങളുടെ സഹായം രാജ്യത്തിന്‌ എത്രത്തോളം ലഭ്യമാണ്‌?

വിദേശ രാജ്യങ്ങള്‍ സഹായിക്കാന്‍ തയാറാവുന്നുണ്ട്‌. പ്രത്യേകിച്ച്‌ അമേരിക്കയും ബ്രിട്ടനും. എന്നാല്‍, സഹായിക്കാനെത്തുന്നവരുടെ ലക്ഷ്യം അധിനിവേശം തന്നെയാണ്‌. സിംബാബ്‌വേ ബ്രിട്ടന്റെ കോളനിയായിരുന്നല്ലോ. രാജ്യത്തിന്റെ സമ്പത്തു മുഴുവന്‍ കൊളളയടിച്ചു കൊണ്ടാണ്‌ അവര്‍ മടങ്ങിയത്‌. ഇപ്പോള്‍ സഹായിക്കാനായി എത്തുന്നതും പഴയ കൊളോണിയലിസത്തിന്റെ മനസുമായാണ്‌. സിംബാബ്‌വേ വളരെ ധാതുസമ്പത്തുളള രാജ്യമാണ്‌. അതിലാണ്‌ അവരുടെ കണ്ണ്‌. ചൈനയും സഹായിക്കാനായി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌. അവരുടെ ലക്ഷ്യവും മറ്റൊന്നല്ല. എന്തായാലും, പ്രസിഡന്റ്‌ റോബര്‍ട്ട്‌ മുഗാബെ ഇതു തിരിച്ചറിയുന്നുണ്ട്‌. പല സഹായങ്ങളും അദ്ദേഹം തടഞ്ഞിരിക്കുകയാണ്‌.

പ്രസിഡന്റ്‌ മുഗാബെയെക്കുറിച്ച്‌?

വളരെ വിദ്യാഭ്യാസമുളള, നല്ല മനസും ചിന്തകളുമുളള, നല്ല ഭരണകര്‍ത്താവാണ്‌.

പുറംലോകത്തിനു കിട്ടുന്ന മുഗാബെയുടെ ചിത്രം വ്യത്യസ്‌തമാണല്ലോ? ഏകാധിപതിയും അധികാരക്കൊതിയനുമായ ഒരു ഭരണാധികാരിയായിട്ടാണു മുഗാബെ ചിത്രീകരിക്കപ്പെടുന്നത്‌.

അത്‌ അമേരിക്കയും ബ്രിട്ടനും നടത്തുന്ന പ്രചാരണമാണ്‌. അതിന്റെ കാരണവും ഞാന്‍ നേരത്തേ വ്യക്തമാക്കിക്കഴിഞ്ഞു. പിന്നെ, രാജ്യത്ത്‌ ആഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അമേരിക്കയുള്‍പ്പെടെയുളള രാജ്യങ്ങള്‍ ശ്രമം നടത്തുന്നുണ്ട്‌. മുഗാബെയ്‌ക്കെതിരേ പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്കു പ്രചോദനം നല്‍കുന്നു. അതിനെതിരായി മുഗാബെ നടപടികള്‍ സ്വീകരിച്ചു. കുറെ പ്രതിപക്ഷ നേതാക്കള്‍ കൊല്ലപ്പെടുകയുമൊക്കെ ചെയ്‌തു. വീണ്ടും രാജ്യത്തിന്റെ പരമാധികാരം മറ്റേതെങ്കിലും രാജ്യത്തിന്റെ കീഴിലായിപ്പോകുമോ എന്നുളള ഭയത്തില്‍ നിന്നാണീ നടപടികള്‍.


മറ്റു രാജ്യങ്ങളുടെ സഹായം ആവശ്യമേയില്ലെന്ന നിലപാടിനോടു യോജിക്കുന്നുണ്ടോ?

ഒരിക്കലുമില്ല. സഹായം ആവശ്യമാണ്‌. എന്നാല്‍ സഹായം ദോഷമാവരുത്‌. രാജ്യത്തെ സ്വയംപര്യാപ്‌തതയിലേക്കു നയിക്കുന്ന സഹായങ്ങള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുളള എന്നതാണു സഭയുടെ നിലപാട്‌. കാരണം, സ്വയംപര്യാപ്‌തത കൈവരിക്കാതെ ഒരു രാജ്യത്തിന്‌ ഏറെക്കാലം നിലനില്‍ക്കാനാവില്ല. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കു തൊഴില്‍ ലഭിക്കുന്ന തരത്തിലുളള പ്രോജക്ടുകളാണ്‌ സഭ നടത്തുന്നത്‌. ആ പ്രോജക്ടുകള്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ സ്വീകരിക്കാം എന്നതാണ്‌ സഭ ഇക്കാര്യത്തില്‍ എടുത്തിരിക്കുന്ന നിലപാട്‌. എക്കാലത്തും ഭക്ഷണവും പണവും സഹായമായി സ്വീകരിക്കുന്നത്‌ രാജ്യത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കിക്കളയും. ജനങ്ങളെ ആത്മാഭിമാനമുളളവരാക്കിത്തീര്‍ക്കുക എന്നതും സഭയുടെ ലക്ഷ്യമാണ്‌.

സിംബാബ്‌വേയിലെ കത്തോലിക്കാ സഭ നേരിടുന്ന പ്രതിസന്ധികള്‍?

അവിടത്തെ ജനങ്ങള്‍ ബഹുഭൂരിപക്ഷവും വിവിധ ഗോത്രങ്ങളില്‍പ്പെട്ടവരാണ്‌. അവരുടെ ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ഭാഷാപ്രയോഗങ്ങള്‍ തുടങ്ങിയകാര്യങ്ങള്‍ മനസിലാക്കുക എന്നത്‌ വളരെ ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതുമായ പ്രക്രിയയാണ്‌. ഇന്നലെവരെ തുടര്‍ന്നു വന്നിരുന്ന ആചാരങ്ങളില്‍ നിന്നും രീതികളില്‍ നിന്നും മാറ്റി ദൈവവിശ്വാസത്തിന്റെയും സാമൂഹികനീതിയുടെയും ധാര്‍മികതയുടെയും വശങ്ങള്‍ പറഞ്ഞു മനസിലാക്കുക ശ്രമകരമായ ജോലി തന്നെയാണ്‌. യേശുവിന്റെ വലിയ അനുഗ്രഹത്താല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കു കഴിയുന്നുണ്ട്‌.

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ എന്തെങ്കിലും എതിര്‍പ്പുകള്‍ ?

കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായിട്ടില്ല. സിംബാബ്‌്‌വേയിലെ കാര്യമാണിത്‌. മറ്റ്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നതായാണ്‌ അറിവ്‌. സിംബാബ്‌വേയിലെ ഗവണ്‍മെന്റിന്‌ ഞങ്ങളെ സംശയമാണ്‌. അമേരിക്കന്‍ ചാരന്‍മാരാണെന്നാണു വിചാരം. സഭയുടെ ചില സര്‍ക്കുലറുകള്‍ തടഞ്ഞു വയ്‌ക്കുകയും വൈദികരെ അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൈവാനുഗ്രഹത്താല്‍ ആ സാഹചര്യത്തില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്‌. സഭയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നു. ദൈവവിശ്വാസത്തില്‍ നിന്നും ധാര്‍മികതയില്‍ നിന്നും വ്യതിചലിച്ച്‌ ഒരു കാര്യവും സഭ പ്രവര്‍ത്തിക്കില്ല എന്നു സര്‍ക്കാരിന്‌ ബോധ്യമായിട്ടുണ്ട്‌. സര്‍ക്കാര്‍ ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചാല്‍ സഭ പ്രതികരിക്കുമെന്നു ബോധ്യമുളളതിനാല്‍ അത്തരം കാര്യങ്ങളില്‍ പെട്ടുപോകാതിരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്‌.

സിംബാബ്‌വേയിലെ മതങ്ങള്‍?

ജനങ്ങളില്‍ 85 ശതമാനം പേരും ക്രൈസ്‌തവരാണ്‌. ഇതില്‍ 15 ശതമാനം പേര്‍ കത്തോലിക്കാ സഭാ വിശ്വാസികളാണ്‌. പിന്നെ, ചില പ്രാദേശിക മതങ്ങള്‍ നിലനില്‌ക്കുന്നുണ്ട്‌. വിശ്വാസികളെല്ലാവരും ഏകദൈവ വിശ്വാസികളാണ്‌ എന്നതാണ്‌ അവിടത്തെ മതപരമായ ഏറ്റവും വലിയ പ്രത്യേകത.

ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ചു പറഞ്ഞുകേള്‍ക്കുന്ന ഒരു ആക്ഷേപം അവിടത്തെ ജനങ്ങള്‍ക്കു സദാചാരബോധം കുറവാണ്‌ എന്നതാണ്‌. ഈ ആക്ഷേപത്തില്‍ കഴമ്പുളളതായി തോന്നിയിട്ടുണ്ടോ?

പ്രചരിപ്പിക്കപ്പെടുന്നയത്രയില്ല. എങ്കിലും കുറച്ചു ശരിയാണ്‌. വിവാഹബന്ധങ്ങളിലെ കെട്ടുറപ്പില്ലായ്‌മ പൊതുവേയുണ്ട്‌. പരമ്പരാഗതമായ പല നിലപാടുകളില്‍ നിന്നും മാറാനുളള ജനങ്ങളുടെ വൈമുഖ്യമാണു പ്രശ്‌നം. പിന്നെ സിവില്‍ നിയമങ്ങളും അത്ര ശക്തമല്ല. നമ്മുടെ നാട്ടിലൊക്കെ സ്‌ത്രീധനമാണുളളത്‌. അവിടെ പുരുഷ ധനമാണ്‌. അത്‌ പണമായിട്ടോ സ്വര്‍ണമായിട്ടോ ഭൂമിയായിട്ടോ ആണെന്നു ധരിക്കരുത്‌. ആടുമാടുകളായിട്ടാണ്‌. നമ്മുടെ നാട്ടിലേതു പോലുളള അറേഞ്ച്‌ഡ്‌ വിവാഹങ്ങള്‍ അവിടെ ഇല്ലെന്നുതന്നെ പറയാം.

ഒരു വിവാഹത്തിനു പുരുഷധനമായി തീരുമാനിച്ചത്‌ പത്തു പശുക്കളെയാണെന്നു സങ്കല്‌പിക്കുക. വരന്‌്‌ രണ്ടു പശുക്കളെ നല്‍കാനുളള ശേഷിയേ ഉളളുവെങ്കിലും വിവാഹം ഔദ്യോഗികമായി അംഗീകരിക്കപ്പെടില്ല എന്നേയുള്ളു; ഭാര്യാഭര്‍ത്താക്കന്‍മാരേപ്പോലെ ജീവിക്കാം. ഈ ബന്ധത്തില്‍ കുട്ടികളുമുണ്ടാകാറുണ്ട്‌. ഈ സിസ്‌റ്റം സൃഷ്ടിക്കുന്ന ധാര്‍മിക പ്രശ്‌നം വളരെ വലുതാണ്‌. സിവില്‍ നിയമമനുസരിച്ച്‌ രണ്ടു ഭാര്യമാരെ സ്വീകരിക്കാം. ഒരു കുടുംബത്തില്‍ രണ്ടു സഹോദരന്‍മാരുണ്ടെന്ന്‌ സങ്കല്‌പിക്കുക. അതില്‍ ഒരാള്‍ മരണപ്പെട്ടാല്‍ മറ്റേയാള്‍ക്ക്‌ മരണപ്പെട്ടയാളുടെ ഭാര്യയെ വിവാഹം കഴിക്കാം. ഇതിന്‌ സിവില്‍ നിയമവും കൂട്ടുനില്‍ക്കുകയാണ്‌. ഈ സ്ഥിതി വളരെ ഗുരുതരമാണ്‌. ഇത്തരം കാര്യങ്ങള്‍ മാറാന്‍ കുറച്ചു കാലമെടുക്കും. അതിനു വേണ്ടിയാണ്‌ സഭ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. വിവാഹം എന്ന കൂദാശയുടെ പരിശുദ്ധി ജനങ്ങളെ ബോധ്യപ്പെടുത്തി, വിവാഹത്തിനായി ഒരുക്കുക എന്ന ശ്രമകരമായ ദൗത്യമാണു സഭയ്‌ക്ക്‌ ഇക്കാര്യത്തില്‍ ചെയ്യാനുളളത്‌. അതില്‍ വിജയിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ ഉറപ്പുണ്ട്‌.

എയ്‌ഡ്‌സ്‌ രോഗം ഏറ്റവും കൂടുതലുളളത്‌ ആഫ്രിക്കന്‍ രാജ്യങ്ങളിലാണല്ലോ. അതിന്റെ കാരണവും മറ്റൊന്നായിരിക്കില്ലല്ലോ?

അതെ. പാശ്ചാത്യസംസ്‌കാരത്തിന്റെ സ്വാധീനമാണു പ്രധാന കാരണം . ഫ്രീ സെക്‌സ്‌ എന്ന സങ്കല്‌പം പുതിയ തലമുറകളിലും ദൃശ്യമാണ്‌. സിംബാബ്‌വേ ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴിലായിരുന്ന കാലത്ത്‌ ബ്രിട്ടീഷുകാര്‍ ഇവിടത്തെ സ്‌ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തിരുന്നു. തന്‍മൂലം ഇന്ന്‌ സിംബാബ്‌വേയിലെ തലമുറ ഒരു സങ്കരതലമുറയാണ്‌. അതും പ്രശ്‌നം തന്നെയാണല്ലോ. വ്യക്തിബന്ധങ്ങളില്‍ കരുതലെടുക്കുന്ന ശീലം ജനങ്ങളില്‍ വളരെ കുറവാണ്‌. അതും ഇതിനൊരു കാരണമാണല്ലോ.

സിംബാബ്‌‌വേയിലെ കൃഷി, കാലാവസ്ഥ, ജീവിത രീതികള്‍, സംസ്‌കാരം?

പ്രധാന കൃഷി ചോളമാണ്‌. പുകയിലയും നല്ല രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്‌. വര്‍ഷത്തില്‍ ഏഴോ എട്ടോ മഴയാണു ലഭിക്കുന്നത്‌. അതിനു ശേഷം മരഭൂമിയിലെ കാലാവസ്ഥയാണ്‌ അവിടെ. കുടിവെളളത്തിനു വലിയ ബുദ്ധിമുട്ടാണ്‌. കുഴല്‍ക്കിണറുകളാണ്‌ ജലത്തിന്‌ ഉപയോഗിക്കുന്നത്‌. നമ്മുടെ നാട്ടിലേതുപോലുള്ള കിണറുകള്‍ അവിടെ സാധ്യമല്ല. വളരെ ആഴത്തില്‍ കുഴിച്ചാലേ ജലം ലഭിക്കുകയുളളൂ. പയര്‍ വര്‍ഗങ്ങളൊന്നും തന്നെ വളരില്ല; അവയ്‌ക്ക്‌ ധാരാളം ജലം ആവശ്യമാണല്ലോ. പച്ചക്കറിയിനത്തില്‍ പെടുത്താന്‍ കാബേജും കാരറ്റും തക്കാളിയും മാത്രമാണുളളത്‌.

ജനങ്ങള്‍ വളരെ സഹകരണത്തോടെ ജീവിക്കുന്നവരാണ്‌. ഏതൊരു കാര്യത്തിനായാലും പൊതുജനങ്ങളുടെ പങ്കാളിത്തം വളരെ വലുതാണ്‌. വിവാഹമായാ ലും ശവസംസ്‌കാരമായാലും എല്ലാവരും സഹകരിക്കും. ഏതുകാര്യവും പങ്കുവയ്‌ക്കുന്ന ശീലം എല്ലാവര്‍ക്കുമുണ്ട്‌.

ജനങ്ങളുടെ പ്രധാന ഭക്ഷണം ആനയിറച്ചിയാണ്‌. അത്‌ നാരുകള്‍ നിറഞ്ഞതാണ്‌. ആ}കള്‍ നാട്ടിലിറങ്ങി പ്രശ്‌നം സൃഷ്ടിക്കുമ്പോള്‍ ഗവണ്‍മെന്റു തന്നെ ആനകളെ കൊല്ലാറുണ്ട്‌. അങ്ങനെ കൊല്ലുന്ന ആനകളുടെ തോലും കൊമ്പും ഗവണ്‍മെന്റിന്‌ അവകാശപ്പെട്ടതാണ്‌. മാംസം ജനങ്ങള്‍ക്കും.

സാമ്പത്തിക മാന്ദ്യം കഠിനമായി ബാധിച്ച രാജ്യമാണല്ലോ സിംബാബ്‌വേ?

അതെ. അതു വളരെ ഭീകരമായിരുന്നു. സിംബാബ്‌്‌വേയിലെ കറന്‍സിക്ക്‌ ഒരു വിലയുമില്ലാതായി. ചാക്കില്‍ തൂക്കിയാണ്‌ കറന്‍സി ആളുകള്‍ കൊണ്ടുനടന്നിരുന്നത്‌. അവശ്യസാധ}ങ്ങളുടെ വില പത്തക്കവും പതി}ഞ്ചക്കവും വരെയെത്തിയെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ? പതിനഞ്ചക്കം വരുന്ന സംഖ്യകള്‍ പ്രോസസ്‌ ചെയ്യാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ സംവിധാനം നിലവിലില്ലാത്തതിനാല്‍ കമ്പ്യൂട്ടര്‍ സംവിധാനം ഏതാണ്ട്‌ പൂര്‍ണമായും തകര്‍ന്നു പോവുകയുണ്ടായി.

സാമ്പത്തിക മാന്ദ്യം ഏറ്റവുമധികം ബാധിച്ചത്‌ വിദ്യാഭ്യാസ മേഖലയെയും ആരോഗ്യമേഖലയെയുമാണ്‌. അവിടെ ജോലിചെയ്‌തിരുന്ന വലിയൊരു വിഭാഗം ആളുകളും രാജ്യം വിടുകയുണ്ടായി. സാമ്പത്തിക മാന്ദ്യം മൂലം ജോലിക്കാര്‍ക്കു ശമ്പളം നല്‍കാനാവാത്ത സ്ഥിതി വന്നു. അതിനെത്തുടര്‍ന്ന്‌ സിംബാബ്‌്‌വേയി ലെ കറന്‍സി പിന്‍വലിക്കേണ്ടി വന്നു. ഇപ്പോള്‍ അമേരിക്കന്‍ ഡോളറാണ്‌ അവിടെ ഉപയോഗിക്കുന്നത്‌. ഭരണകക്ഷിയും പ്രതിപക്ഷവും സംയുക്തമായാണ്‌ ഈ തീരുമാനം കൈക്കൊണ്ടത്‌.

ആര്‍ച്ച്‌ബിഷപ്പിന്റെ പദവിയിലിരിക്കുമ്പോള്‍, അതുവരെ ചെയ്‌തു വന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി തുടരാനാവുമെന്നു പ്രതീക്ഷിക്കുന്നുണ്ടോ?

അതൊരു പ്രശ്‌നമാണ്‌. ഇതുവരെ ഞാന്‍ സാധാരണക്കാരുടെ ഒപ്പമായി രുന്നു. ഇന്ന്‌ എനിക്ക്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ പവര്‍ കൂടി ലഭിച്ചിരിക്കുകയാണ്‌. അതു വലിയൊരു ഉത്തരവാദിത്വമാണ്‌. എന്റെ സ്വാതന്ത്ര്യം അല്‌പം കുറഞ്ഞുപോയോ എന്ന സംശയം മാത്രമേയുളളൂ. എന്തായാലും ഇത്‌ ദൈവഹിതമാണ്‌. അതുകൊണ്ടുതന്നെ എല്ലാ ഉത്തരവാദിത്വത്തോടെയും പരിശുദ്ധിയോടെയും ഈ പദവി ഞാന്‍ ഏറ്റെടുക്കുന്നു.
ഫോട്ടോ: സനല്‍ വേളൂര്‍ (ദീപിക സ്റ്റാഫ്‌ ഫോട്ടോഗ്രാഫര്‍)

Tuesday, March 16, 2010

അസ്‌നയെ മറന്നു പോകരുത്‌




അസ്‌ന ഇവളെ ഓര്‍ക്കുക...


രാഷ്ട്രീയം മനുഷ്യത്ത രഹിതമാകുമ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍..

Thursday, February 18, 2010

ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ഇച്ഛാശക്തി തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇന്ത്യന്‍ രാഷ്‌‌ട്രീയവും

സന്ദീപ്‌ സലിം

ഇന്ത്യയുടെ മതേതര സങ്കല്‍പം പിഴുതെറിയപ്പെട്ട നിമിഷമായിരുന്നു 1992 ഡിസംബര്‍ ആറ്‌. അന്നാണ്‌ 465 ഓളം വര്‍ഷം പഴക്കമുളള, മുഹമ്മദ്‌ നബിയുടെ തലമുടി നാരിഴ സൂക്ഷിച്ച ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടത്‌. ലോകരാജ്യങ്ങളുടെ മുമ്പില്‍ നാം ഉയര്‍ത്തിപ്പിടിച്ചിരുന്ന മാനവികതയുടേയും സംസ്‌കാരത്തിന്റെയും കശാപ്പുശാലയായി അയോധ്യമാറിയത്‌ ബിജെപിയും ആര്‍എസ്‌എസും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണെന്ന്‌ാണ്‌ അയോധ്യ സംഭവം അന്വേഷിച്ച ജസ്റ്റീസ്‌ ലിബറാന്‍ കമ്മീഷന്‍ കണ്ടെത്തിയത്‌.

ആയിരത്തിലേറെ പേജുകളുളള റിപ്പോര്‍ട്ട്‌ തയാറാക്കാന്‍ കമ്മീഷന്‌ വേണ്ടിവന്നത്‌ പതിനേഴ്‌ വര്‍ഷങ്ങള്‍. ഏതാണ്ട്‌ അമ്പതോളം തവണ കമ്മീഷന്റെ കാലാവധി നീട്ടുകയും ചെയ്‌തു. ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിന്റെ പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ എന്തിനായിരുന്നു ഇത്ര വര്‍ഷം ? ഈ റിപ്പോര്‍ട്ട്‌ പുറത്തുവരരുത്‌ എന്നാരെങ്കിലും ആഗ്രഹിച്ചിരുന്നോ ? എങ്കിലും സംഭവവുമായി ബന്ധപ്പെട്ട്‌ അക്കാലത്ത്‌ നിഷ്‌പക്ഷരായ രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയ നിരവധി കാര്യങ്ങള്‍ അക്ഷരം പ്രതി ശരിവയ്‌ക്കുന്ന റിപ്പോര്‍ട്ടാണെന്ന്‌ നമുക്ക്‌ ആശ്വസിക്കാം. എന്നാല്‍, റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെക്കാള്‍ ശ്രദ്ധ നേടിയത്‌ റിപ്പോര്‍ട്ട്‌ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ന്നു കിട്ടിയ സംഭവമാണ്‌്‌. വളരെ സുപ്രധാനമായ റിപ്പോര്‍ട്ട്‌ ചോര്‍ന്നതിനു പിന്നില്‍ തത്‌പരകക്ഷികളുടെ രഹസ്യനീക്കമുണ്ടായിരുന്നോ എന്നതും അന്വേഷണ കമ്മീഷന്റെ കാലാവധി നീണ്ടതു പോലെ സംശയമായിത്തന്നെ നിലനില്‍ക്കുന്നു. റിപ്പോര്‍ട്ട്‌ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുന്നതിന്‌ മണിക്കൂറുകള്‍ക്കു മുമ്പാണ്‌ ചോര്‍ന്നതെന്നതും ചോര്‍ച്ച ഗുണം ചെയ്‌തത്‌ ബിജെപിയുടെ രാഷ്ട്രീയ പ്രതിയോഗിയായ കോണ്‍ഗ്രസിനാണെന്നതും റിപ്പോര്‍ട്ട്‌ ചോര്‍ച്ചയുടെ പേരില്‍ കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നു.

ഇന്ത്യയുടെ രാഷ്ട്രീയ, സാമുദായിക രംഗങ്ങളില്‍ ചങ്ങലതകര്‍ത്ത്‌ ഉറഞ്ഞാടുന്ന വിഭാഗീയതയുടേയും വര്‍ഗീയതയുടേയും നേര്‍ചിത്രമാണ്‌ ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നമ്മുടെ മുന്നില്‍ വരച്ചിടുന്നത്‌. രാഷ്ട്രീയ നിലപാടുകളിലൂടെ പൊതുസമൂഹത്തിന്റെ മനസില്‍ കയറിക്കൂടിയ ചില നേതാക്കളുടെ തനിസ്വരൂപം മറനീക്കി പുറത്തുവരാന്‍ ലിബറാന്‍ റിപ്പോര്‍ട്ട്‌ കാരണമായി. 'അധികാരം നേടുന്നതിനുവേണ്ടി മതേതരത്തവും മാനവികതയും ന്യൂനപക്ഷസംരക്ഷണവുമൊക്കെ പ്രസംഗിക്കുന്ന രാഷ്ട്രീയക്കാര്‍ അധികാരത്തിന്റെ ഇടനാഴിയില്‍ പ്രവേശിച്ചു കഴിയുമ്പോള്‍ തികഞ്ഞ മതമൗലികവാദികളോ വര്‍ഗീയവാദികളോ ആയിത്തീരുന്ന രസതന്ത്രം നമ്മുടെ രാജ്യത്തെ നാശത്തിലേക്കു നയിക്കു'മെന്ന സ്വാമി അഗ്നിവേശിന്റെ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഇത്തരത്തില്‍ രാസമാറ്റം സംഭവിച്ച നേതാക്കളുടെ കൂട്ടത്തില്‍ മുന്‍പ്രധാനമന്ത്രി എ ബി വാജപേയി, എല്‍ കെ അദ്വാനി, മുരളിമനോഹര്‍ ജോഷി തുടങ്ങിയവര്‍ ഉണ്ടെന്ന്‌ തെളിവുസഹിതം കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നേതാക്കളെ കപടമതേതര വാദികള്‍ എന്നാണ്‌ കമ്മീഷന്‍ വിശേഷിപ്പിച്ചത്‌.

ബാബറിമസ്‌ജിദ്‌ തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട്‌ 68 പേരുടെ പ്രതിപ്പട്ടികയാണ്‌ ജസ്റ്റീസ്‌ ലിബറാന്‍ തയാറാക്കിയത്‌. അതില്‍ ഏഴാം സ്ഥാനം മുന്‍പ്രധാനമന്ത്രി വാജ്‌പേയിക്കാണെങ്കില്‍ ഇപ്പോഴത്തെ പ്രതിപക്ഷനേതാവ്‌ അദ്വാനിയുടെ സ്ഥാനം ഇരുപത്തിയൊന്നാണ്‌. അശോക്‌ സിംഗാള്‍, വിനയ്‌കത്യാര്‍ തുടങ്ങി നിരവധി നേതാക്കള്‍ വേറെയും. ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടത്‌ കര്‍സേവകരുടെ വൈകാരിക തീവ്രതയില്‍ നിന്നുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണെന്ന സംഘപരിവാര്‍ സംഘടനകളുടെ വിശദീകരണത്തെ കൃത്യമായ തെളിവുകളിലൂടെ കമ്മീഷന്‍ തളളിക്കളയുമ്പോള്‍ സംഘപരിവാര്‍ സംഘടനകളുടെ ഗൂഢാലോചനയാണ്‌ മറനീക്കി പുറത്തുവരുന്നത്‌. കര്‍സേവകര്‍ എന്ന്‌ സ്വയം വിശേഷിപ്പിച്ച ഒരു കൂട്ടമാളുകള്‍ ബാബറിമസ്‌ജിദ്‌ തകര്‍ക്കുമ്പോള്‍ സംഭവസ്ഥലത്തിന്‌ ഏകദേശം 300 മീറ്റര്‍ ചുറ്റളവില്‍ ഉണ്ടായിരുന്ന വാജ്‌പേയിക്ക്‌ അതിനെതിരേ ചെറുവിരല്‍ പോലും അനക്കാനായില്ല എന്ന്‌ കമ്മീഷന്‍ കുറ്റപ്പെടുത്തുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്‌ സംഘപരിവാര്‍ സംഘടനകളുടെ ഗൂഢതന്ത്രങ്ങള്‍ക്ക്‌ വിധേയപ്പെട്ടുപോയ ദേശീയ രാഷ്ട്രീയപാര്‍ട്ടിയായ ബിജെപിയുടെ ഇച്ഛാശക്തിയും നിലപാടുകളുമാണ്‌. എല്‍ കെ അദ്വാനിയുടെ രഥയാത്രയും മുരളി മനോഹര്‍ ജോഷിയുടെ ഏകതാ യാത്രയും വര്‍ഗീയ സംഘര്‍ഷത്തിലേക്ക്‌ നയിക്കും എന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ പൂഴ്‌ത്തിവച്ച പി വി നരസിംഹ റാവു എന്ന പ്രധാനമന്ത്രിയും കോണ്‍ഗ്രസ്‌ സര്‍ക്കാരും ഗുരുതരമായ വീഴ്‌ച വരുത്തിയെന്ന്‌ റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുമ്പോള്‍ ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു ഇത്‌ എന്ന്‌ വ്യക്തമാകുന്നു.

മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിന്റെ പേരില്‍ ആര്‍എസ്‌്‌എസ്‌, വിശ്വഹിന്ദു പരിഷദ്‌, ബജറംഗ്‌ദള്‍, ശിവസേന, ബിജെപി തുടങ്ങിയ സംഘടനകളെ കമ്മീഷന്‍ പ്രതിസ്ഥാനത്ത്‌ നിര്‍ത്തുമ്പോഴും ഇവര്‍ക്കെതിരേ ഒരു നടപടിയും എടുക്കാന്‍ കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിനാവുന്നില്ല. ഇതിന്റെ പേരിലുളള നിയമ നടപടി രാഷ്ട്രീയ മുതലെടുപ്പിന്‌ കാരണമായേക്കാം എന്ന ഭയമാണ്‌ കോണ്‍ഗ്രസിനെ നിയമ നടപടിയില്‍ നിന്നും പിന്നോട്ട്‌ പോകാന്‍ പ്രേരിപ്പിക്കുന്നതെന്നത്‌ സുവ്യക്തം. അധികാരത്തിലെത്താന്‍ വോട്ടു ബാങ്കുകളെ പ്രീണിപ്പിച്ചു നിര്‍ത്തേണ്ടതിന്റെ ആവശ്യകതയും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ നിന്നും കോണ്‍ഗ്രസിനെ പിന്തിരിപ്പിച്ച കാരണങ്ങളുടെ ലിസ്റ്റില്‍ പെടുത്താം. ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിന്‌ ആഴത്തില്‍ മുറിവേല്‍പിച്ച സംഭവത്തിന്‌ കാരണക്കാരായവര്‍ക്കെതിരേ നിയമപരമായി നടപടിയെടുക്കാനുളള ശേഷിപോലുമില്ലാത്ത ഗവണ്‍മെന്റാണ്‌ ഇന്ത്യഭരിക്കുന്നതെന്നത്‌ നമ്മുടെ രാജ്യത്തിന്‌ മറ്റൊരു നാണക്കേടായി മാറുകയാണ്‌. ''ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെടുമെന്ന്‌ വ്യക്തമായ ഇന്റലിജെന്‍സ്‌ റിപ്പോര്‍ട്ട്‌ കിട്ടിയിട്ടും ഒരു നടപടിയുമെടുക്കാതെ കൈയും കെട്ടിനോക്കി നിന്ന പി വി നരസിംഹറാവുവിന്റെ പാര്‍ട്ടിയില്‍ നിന്നും ഇതില്‍ കൂടുതലായി ഒന്നും പ്രതീക്ഷിക്കുന്നില്ല'' എന്നാണ്‌ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച്‌ മുതിര്‍ന്ന സിപിഐ എം നേതാവ്‌ സീതാറാം യെച്ചൂരി പ്രതികരിച്ചത്‌. ഇടതുപക്ഷം ഭരണത്തില്‍ വന്നാല്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ എന്തായാലും കോണ്‍ഗ്രസിനെ പോലെ ആയിരിക്കില്ല എന്ന അഴകൊഴമ്പന്‍ മറുപടിയാണ്‌ യെച്ചൂരി നല്‍കിയത്‌. ഇതില്‍ നിന്നും ഇടതുപക്ഷത്തിന്റെ നിലപാടും കോണ്‍ഗ്രസിന്റേതില്‍ നിന്നും വ്യത്യസ്‌തമല്ല എന്നു വ്യക്തം.

ജസ്റ്റീസ്‌ ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പ0ിച്ച സമിതി സമര്‍പ്പിച്ച നടപടി രേഖയിലെ ചില നിര്‍ദേശങ്ങള്‍ രാജ്യത്തിന്‌ പ്രതീക്ഷ നല്‍കുന്നതാണെന്ന്‌ നമുക്ക്‌ അല്‍പം ആശ്വസിക്കാം. വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക്‌ നയിക്കാന്‍ കാരണമായേക്കാവുന്ന പ്രസംഗങ്ങളിലും പ്രവര്‍ത്തികളിലും ഏര്‍പ്പെടുന്നവര്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കാന്‍ കഴിയുന്ന വിധം നിയം നിര്‍മിക്കുക എന്നതാണ്‌ അതില്‍ സുപ്രധാനം. മറ്റൊന്ന്‌ ദേശീയോദ്‌ഗ്രഥന കമ്മീഷന്‌ സെമി ജുഡീഷ്യല്‍ പദവി നല്‍കുക എന്നതും. കമ്മീഷന്‍ പ്രതിപട്ടികയില്‍ ചേര്‍ത്തിരിക്കുന്ന ആര്‍ക്കെതിരേയും നിയമനടപടിക്ക്‌ ശിപാര്‍ശ ചെയ്യാത്ത നടപടി രേഖയാണ്‌ സമിതി സമര്‍പ്പിച്ചതെന്നതും ശ്രദ്ധേയം.

ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിനു ശേഷമുളള പതിഞ്ച്‌ വര്‍ഷക്കാലത്തിനുളളില്‍ നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും മതേതരത്വത്തിനും ഭീഷണിയായി തീര്‍ന്നിട്ടുളളത്‌ മതതീവ്രവാദവും ഭീകരാക്രമണങ്ങളുമാണെന്ന്‌ ഗുജറാത്തിനേയും ഒറീസയേയും മുബൈയേയും മുന്‍നിര്‍ത്തി്‌ പറയാനാവും. ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകര്‍ന്നത്‌ അയോധ്യാ സംഭവമാണെന്ന കാര്യം ചരിത്രം വിശകലനം ചെയ്യുന്ന ഏതൊരാളും സമ്മതിക്കും. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും മതേതരത്വത്തിനും എതിരേ ഉയരുന്ന ഏതു പ്രതിലോമ ശക്‌്‌തിക്കുമെതിരേ പ്രതികരിക്കാന്‍ ഇച്ഛാശക്തിയും കരുത്തുമുളള രാഷ്ട്രീയ,സാമൂഹ്യ,ആദ്ധ്യാത്മിക നേതൃത്വം നമുക്കുണ്ടാവണം. അല്ലാത്ത പക്ഷം അയോധ്യയും ഗുജറാത്തും ഒറീസയും സംഭവിച്ചു കൊണ്ടേയിരിക്കും.


Thursday, January 21, 2010

നാറാണത്തു ഭ്രാന്തന്‍ ഉരുട്ടിവിട്ട കല്ല്‌


ഉരുളുന്ന കല്ലില്‍ പൂപ്പല്‍ പിടിക്കില്ല
എന്നാല്‍,
നാറാണത്തു ഭ്രാന്തന്‍ ഉരുട്ടിവിട്ട കല്ലില്‍
പൂപ്പല്‍ പിടിച്ചിരുന്നു

ശാപത്തിനും മോക്ഷത്തിനുമിടയില്‍
കല്ലായിത്തീര്‍ന്ന അഹല്യയുടെ തലമുടി

ദ്രോണര്‍ ദക്ഷിണയായി വാങ്ങിയ
ഏകലവ്യന്റെ വിരലാല്‍ പതിഞ്ഞ നഖക്ഷതം

ഇന്നലെ ബൈബിളും
രണ്ടു ദിവസം മുമ്പ്‌ ഖുറാനും
ഓര്‍മിച്ചെടുക്കാന്‍ കഴിയാത്ത ദിവസത്തില്‍
ഗീതയും തിന്നു തീര്‍ത്ത
ചിതലിന്റെ ചിറകുകള്‍

പളളിമുറ്റത്തിനും അമ്പലപ്പറമ്പിനുമിടയില്‍
വെയിലേറ്റു മങ്ങിയ ചോരക്കറകള്‍

തീവ്രപ്രണയം ഇടിമിന്നലായപ്പോള്‍
പൊളളിക്കരുവാളിച്ച പാടുകള്‍

വൃത്തത്തിലും ചതുരത്തിലും തൃകോണത്തിലും
പിന്നെ,
ജോമെട്രിയില്‍ നിര്‍വചനമില്ലാത്ത രൂപത്തിലും
ചിരിക്കുന്ന രാഷ്ട്രീയത്തിന്റെ ഖദര്‍ നൂലുകള്‍

ശരീരക്കൊതിയന്‍മാരുടെ എണ്ണം
അമ്പതു കടന്നപ്പോള്‍
ആത്മഹത്യ ചെയ്‌ത പതിമൂന്നുകാരിയുടെ
നിശബ്ദ തേങ്ങല്‍

കൊലവിളിയുടെ പശ്ചാത്തലത്തില്‍
ഷൂട്ട്‌ ചെയ്‌ത
ത്രിശൂലത്തില്‍ കോര്‍ത്ത
ഗര്‍ഭസ്ഥ ശിശുവിന്റെ ഫ്രെയിം

ഒടുക്കം
ആഴത്തില്‍ മുറിവേറ്റ കവിയുടെ
കൊഴുത്ത ചോരയില്‍ മുക്കിയെഴുതിയ
കവിതയുടെ അവസാന വരി.

Monday, November 16, 2009

രചനാവിവേകത്തിന്റെ ലാവണ്യം


ഡോ. എം. തോമസ്‌ മാത്യു /
സന്ദീപ്‌ സലിം

പ്രകൃതി ധാരാളം പരിമിതികള്‍ കല്‍പിച്ചവതരിപ്പിച്ച ജൈവരൂപമാണ്‌ മനുഷ്യന്‍. പരിണാമത്തിന്റെ വഴിയില്‍ അച്ചടക്കത്തോടെ നടന്ന്‌ വംശനാശത്തില്‍ നിന്നും രക്ഷപെടാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌. പക്ഷേ, വംശനാശ ത്തിനും പരിണാമത്തിനും ഒരുമിച്ചവന്‍ വിസമ്മതി ക്കുകയും ഒരു മൂന്നാം വഴിപിടിക്കാന്‍ തുനിയുകയും ചെയ്‌ത ഒരു മുഹൂര്‍ത്തം മനുഷ്യചരിത്രത്തിലുണ്ടായി. പ്രകൃതിയുടെ കൈപ്പിഴ എന്ന്‌ പ്രകൃതി ശാസ ്‌ത്രജ്ഞരും ദൈവത്തിന്റെ അലംഘ്യഹിതം എന്നു വിശ്വാസികളും ഒരുപോലെ വിസ്‌മയം കൊളളുന്ന ഹോമോസാപ്പിയന്‍ എന്ന മനുഷ്യജീവി മനുഷ്യനായി തീര്‍ന്നത്‌ ഈ മുഹൂര്‍ത്തത്തിലാണ്‌. എന്താണ്‌ ആ മുഹൂര്‍ത്തത്തിന്റെ പ്രത്യേകത? പ്രകൃതിയേല്‍പിച്ച പരിമിതികളെ ഇച്ഛാപൂര്‍വം ബുദ്ധിയുപയോഗിച്ച്‌ മറികടക്കാമെന്നും അതി നുവേണ്ടി പ്രകൃതിയുടെ വിഭങ്ങള്‍തന്നെയാണ്‌ തനിക്ക്‌ സഹായമാവുകയെന്നും മനുഷ്യന്‍ അറിഞ്ഞ നിമിഷമായിരുന്നു അത്‌.'' (`സാബത്ത്‌ ദൈവത്തിന്‌ വിശുദ്ധം' - പ്രഫ. എം. തോമസ്‌ മാത്യു.

സാഹിത്യത്തിന്റെ നാനാരൂപങ്ങളിലേക്കും കലകള്‍, ദര്‍ശനങ്ങള്‍, മതങ്ങള്‍, എന്നിവയി ലേക്കും മാത്രമല്ല , ജീവശാസ്‌ത്രം, സസ്യശാസ്‌ത്രം, പരിസ്ഥിതി ശാസ്‌ത്രം, ചരിത്രം, മനശാസ്‌ത്രം തുടങ്ങിയ വിജ്ഞാനത്തിന്റെ നാനാമേഖലകളിലേക്കും കടന്നു ചെന്നു സാമഗ്രികള്‍ കണ്ടെടുക്കുന്ന, അവയില്‍ നിന്നും സ്വന്തമായ കാഴ്‌ചപ്പാടുകള്‍ സൃഷ്‌ടിക്കുന്ന, എം. തോമസ്‌ മാത്യു എന്ന നിരൂപകന്‍ പ്രസംഗപീഠങ്ങളിലും ചര്‍ച്ചച്വേദികളിലും പത്രപംക്തികളില്‍ നിന്നും മിക്കവാറും അകന്ന്‌, ബഹളമയമായ മാര്‍ക്കറ്റിംഗിനു തയാറല്ലാത്ത പുസ്‌തകങ്ങളില്‍ ഒതുങ്ങിക്കൂടുന്നതു കൊണ്ടാവാം ഇത്തവണത്തെ വയലാര്‍ അവാര്‍ഡ്‌ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ജേതാവിന്റെ പേര്‌ സാഹി ത്യാസ്വാദകരില്‍ത്തന്നെ പലര്‍ക്കും പരിചിതമായി തോന്നാതിരുന്നത്‌. `മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദ'മായി സ്വയം മനസിലാക്കുന്ന , എന്നാല്‍ പ്രവാചകവേഷമണിയാന്‍ ഒട്ടുമേ താത്‌പര്യപ്പെടാത്ത ഈ നിരൂപകനുമായി ഒരു കണ്ടുമുട്ടല്‍.
(തോമസ്‌ മാത്യുവിന്റെ പ്രധാനകൃതികള്‍: ദന്തഗോപുരത്തിലേക്ക്‌ വീണ്ടും, എന്റെ വാല്‌മീക മെവിടെ?,ആത്മാവിന്റെ മുറിവുകള്‍,സത്യം നിങ്ങളെ സ്വതന്ത്രരാക്കും,മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം,വയലാര്‍ അവാര്‍ഡ്‌ നേടിയ മാരാ ര്‍;ലാവണ്യാനുഭവത്തിന്റെ യുക്തിശില്‌പം.)

കുട്ടിക്കൃഷ്‌ണമാരാരുടെ വിമര്‍ശന സമ്പ്രദായത്തിന്‌ ഇന്ന്‌ എന്ത്‌ പ്രസക്തിയാണുള്ളത്‌?
തീര്‍ച്ചയായും ഈ കാലഘട്ടത്തിലും മാരാരുടെ വിമര്‍ശന രീതിക്ക്‌ പ്രസക്തിയുണ്ട്‌. മാരാരെപ്പോലെ ഒരു കൃതിയുടെ വളരെ സൂക്ഷ്‌മമായ വശങ്ങള്‍ പോലും കണ്ടെത്തിയിരുന്ന വിമര്‍ശകര്‍ വിരളമാണ്‌. പിന്നെ, ഒരു കൃതി നിരൂപിക്കുമ്പോള്‍ അതിലെ നന്മ കൂടുതല്‍ എടുത്തുപറയാന്‍ മാരാര്‍ ശ്രമിച്ചിരുന്നു. അത്‌ എഴുത്തുകാരനുവേണ്ടിയായിരുന്നില്ല. എഴുതുന്നത്‌ തനിക്കു വേണ്ടിയുമല്ല. മറിച്ച്‌ പൊതു സമൂഹത്തിനുവേണ്ടി. അതുകൊണ്ടാണ്‌ മഹാഭാരത്തിലെ കര്‍ണനും ഭാരതപര്യടനത്തിലെ കര്‍ണനും അല്‌പം വ്യത്യസ്ഥരാവുന്നത്‌. ഇന്നും അനുകരണീയരായ ശൈലി തന്നെയാണ്‌ മാരാരുടേത്‌.

മുണ്ടശേരിയുടെ നിരൂപണത്തിലെ സ്വാനീനിച്ച ഘടകം?
മുണ്ടശേരി മാഷിന്‌ മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. മാരാരില്‍ നിന്നും വ്യത്യസ്‌തമായി മാഷ്‌ ഒരു പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ കൃതികള്‍ക്ക്‌ വ്യാഖ്യാനം നല്‍കാന്‍ കൂടി ശ്രമിച്ചിരുന്നു. എന്നാല്‍ മാരാര്‍ അങ്ങനെ ആയിരുന്നില്ല. ഒന്നിന്റെയും ഭാഗമായിരിക്കാന്‍ മാരാര്‍ ഇഷ്‌ടപ്പെട്ടില്ല. എന്നാല്‍, പുരോഗമന ആശയങ്ങളോടു ചേര്‍ന്നു നില്‍ക്കാനുള്ള ഒരു ശ്രമം മുണ്ടശേരി മനഃപൂര്‍വം നടത്തിയിരുന്നതായി തോന്നിയിട്ടുണ്ട്‌. അതില്‍ കുറെ അദ്ദേഹം വിജയിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍, അദ്ദേഹത്തിന്റെ പലകൃതികളും പിന്നീടു വായിക്കുമ്പോള്‍ അന്ന്‌ കൊട്ടിഘോഷിക്കപ്പെട്ടത്ര പുരോഗമനപരമായിരുന്നോയെന്ന്‌ സംശയം തോന്നിയിട്ടുണ്ട്‌.
ഒരു കൃതിയെക്കുറിച്ച്‌ നല്ല ഉള്‍ക്കാഴ്‌ച നല്‍കുന്നതാണ്‌ മുണ്ടശേരിയുടെ നിരൂപണം. വിമര്‍ശകനില്‍ അദ്ദേഹം പിന്തുടര്‍ന്നിരുന്ന പലരീതികളോടും വിയോജിപ്പുണ്ടായിരുന്നെങ്കിലും ആ അഭിപ്രായ വ്യത്യാസങ്ങളെല്ലാം അതേപടി നിലനിര്‍ത്തിക്കൊണ്ടുതന്നെ അദ്ദേഹത്തെ ഞാന്‍ അംഗീകരിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ ഏതെങ്കിലും ശൈലി എന്നെ സ്വാധീനിച്ചതായി തോന്നിയിട്ടില്ല.

എംപി പോളിനെക്കുറിച്ച്‌?
ഏതു കൃതി നിരൂപണം ചെയ്‌താലും ആ കൃതിയെ പച്ചയായ മനുഷ്യജീവിതവുമായി ബന്ധിപ്പിക്കുന്നതില്‍ പോള്‍ പ്രകടിപ്പിച്ചിരുന്ന കഴിവ്‌ അത്‌ അപാരമാണ്‌. സാധാരണക്കാരന്റെ കാഴ്‌ചപ്പാടിലൂടെയാണ്‌ പോള്‍ കൃതികളെ വിമര്‍ശിച്ചിരുന്നത്‌. ബഷീര്‍ കൃതികളെ നിരൂപിച്ചതില്‍ നിന്നും നമുക്കത്‌ വളരെ എളുപ്പത്തില്‍ മനസിലാക്കാവുന്നതേയുള്ളൂ.

വി.രാജകൃഷ്‌ണന്‍, അഷാമേനോന്‍, നരേന്ദ്രപ്രസാദ്‌, വി.സി. ശ്രീജന്‍ തുടങ്ങിയ അങ്ങയുടെ സമകാലികരെക്കുറിച്ച്‌? ചിലര്‍ അങ്ങയുടെ ഇളമുറക്കാരുമാണ്‌.
ആധുനിക സാഹിത്യത്തില്‍ പേരെടുത്ത വിമര്‍ശകരില്‍ പ്രതിഭയുടെ മിന്നലാട്ടം കൊണ്ട്‌ പ്രസിദ്ധനാണ്‌ വി.രാജകൃഷ്‌ണന്‍. സാഹിത്യ വിമര്‍ശനത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കാണ്‌ രാജകൃഷ്‌ണനുള്ളത്‌. ആഷാമേനോന്‍ പ്രകൃതിയോട്‌ പരമാവധി ചേര്‍ന്നു നിന്നുകൊണ്ട്‌ എഴുതുന്ന ആളാണ്‌. സാഹിത്യവിമര്‍ശനത്തില്‍ അദ്ദേഹത്തിന്റെ രീതികളോടു എനിക്ക്‌ യോജിപ്പില്ല. സാഹിത്യവിമര്‍ശനം യുക്തിഭദ്രമായിരിക്കണമെന്ന്‌ നിര്‍ബന്ധമില്ല എന്നു ചിന്തിക്കുന്നയാളാണ്‌ അഷാമേനോന്‍. എന്നാല്‍ അതിനോട്‌ ഞാന്‍ യോജിക്കുന്നില്ല. വിമര്‍ശനം യുക്തിഭദ്രമായിരിക്കുക തന്നെവേണം.
നരേന്ദ്രപ്രസാദ്‌, അദ്ദേഹം സത്യത്തില്‍ ഒരു ബഹുമുഖ പ്രതിഭ തന്നെയായിരുന്നു. എന്നാല്‍, അദ്ദേഹം തെരഞ്ഞെടുത്ത അഭിനേതാവിന്റെ വഴി ശരിയായിരുന്നു എന്നു ഞാന്‍ കരുതുന്നില്ല. കാരണം, അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങള്‍ മികച്ചതായിരുന്നു. പക്ഷേ, ആ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ടിരുന്ന സിനിമ ഓവറോള്‍ നിലവാരമില്ലാത്തവയായിരുന്നു. എഴുത്തായിരുന്നു അദ്ദേഹത്തിന്‌ പറ്റിയവഴിയെന്നാണ്‌ ഞാന്‍ കരുതുന്നത്‌.
കെ.പി. അപ്പന്‍ ഒരു സാഹിത്യവിമര്‍ശകന്‍ എന്നതിനുമപ്പുറം ദാര്‍ശനികന്‍ കൂടിയായിരുന്നെന്നു പറഞ്ഞാലും ആരും നിഷേധിക്കില്ല. ഒരു കൃതി വിമര്‍ശന വിധേയമാക്കുമ്പോള്‍ സാധാരണ വിമര്‍ശകന്റെ അല്ലെങ്കില്‍ നിരൂപകന്റെ കാഴ്‌ചപ്പാടിനാണ്‌ പ്രാധാന്യം ലഭിക്കുക. പലപ്പോഴും എഴുത്തുകാരനുമായുള്ള വിയോജിപ്പിനാണ്‌ വിമര്‍ശനത്തില്‍ പ്രാധാന്യം ലഭിക്കുക. അവിടെയാണ്‌ അപ്പന്‍ വ്യത്യസ്ഥനാവുന്നത്‌. എഴുത്തുകാരന്റെയും വിമര്‍ശകന്റെയും ദര്‍ശനങ്ങള്‍ ഒന്നായി മാറുന്ന ഒരു മാന്ത്രികത അപ്പന്റെ എഴുത്തില്‍ നമുക്ക്‌ ദര്‍ശിക്കാനാവും.
വി.സി. ശ്രീജന്‍, മാര്‍ക്‌സിയന്‍ വിമര്‍ശന രീതി പിന്തുടരുന്ന എഴുത്തുകാരില്‍ ഒരാളാണ്‌. നമുക്ക്‌ രാജീവനെയും ശ്രീജനൊപ്പം നിര്‍ത്താം. മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്‌ത്രത്തെയും വിമര്‍ശന രീതിയേയും തന്റെ രചനകളില്‍ കൂടിച്ചേര്‍ക്കുന്നിടത്താണ്‌ ശ്രീജന്‍ മിടുക്കനാവുന്നത്‌.
ഇവിടെ പറഞ്ഞതു കൂടാതെ എം.ഗോവിന്ദന്‍, പി.ജെ. തോമസ്‌, സുകുമാര്‍ അഴീക്കോട്‌ അങ്ങനെ നിരവധിപ്പേര്‍. ഇതില്‍ സി.ജെ. നാടകകൃത്തെന്ന നിലയിലും അഴീക്കോട്‌ പ്രഭാഷകനെന്ന നിലയിലും തങ്ങളുടെ പ്രാഗല്‍ഭ്യം തെളിയിച്ചവരാണ്‌. അതോടൊപ്പം നല്ല സാഹിത്യവിമര്‍ശകരുമാണ്‌. സി.ജെയുടെ ഭാഷ വളരെ ചടുലമാണ്‌. ഇത്രമാത്രം ഷാര്‍പ്പ്‌ ആയ ഭാഷയില്‍ എഴുതിയിരുന്നവര്‍ വിരളമാണ്‌. ശങ്കരകുറുപ്പ്‌ വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയിലൂടെ സാഹിത്യവിമര്‍ശനത്തിലേക്ക്‌ വായനക്കാരെ ആകര്‍ഷിച്ച എഴുത്തുകാരനാണ്‌ അഴീക്കോട്‌. കൃതി മികച്ചതാണെന്ന്‌ അഭിപ്രായമില്ല.

ഖണ്‌ഡനമല്ലേ മണ്‌ഡനത്തേക്കാള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നതും ചര്‍ച്ചാവിഷയമാവുന്നതും?
എനിക്കങ്ങനെ തോന്നിയിട്ടില്ല. കാരണം, സാഹിത്യം ഒരനുഭവമാണ്‌. വായനയും ഒരനുഭവമാണ്‌. എഴുത്തും. എഴുത്തിലായാലും വായനയിലായാലും അവ നല്‍കുന്ന അനുഭൂതി അതാണ്‌ പ്രധാനം. അതിനനുസരിച്ചാണ്‌ വായിക്കാന്‍ പുസ്‌തകം തെരഞ്ഞെടുക്കുന്നതും എഴുതാന്‍ വിഷയവും രീതിയും തെരഞ്ഞെടുക്കുന്നതും.
വിമര്‍ശകനെ സംബന്ധിച്ചിടത്തോളം കൃതിയുടെ നന്മതിന്മകളെക്കാള്‍ (എഴുത്തുകാരന്റെയും) അതിന്റെ ആസ്വാദ്യതയാണ്‌ വിഷയമാക്കുന്നത്‌. അത്‌ എന്നെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനനുസരിച്ചാണ്‌ എഴുത്ത്‌.

നിരൂപകന്റെ ജീവിത വീക്ഷണം രചനയെ സ്വാധീനിക്കാറുണ്ടോ?
പിന്നെ, തീര്‍ച്ചയായും ഒരു വിമര്‍ശകന്‍ തന്റെ രചനയിലൂടെ ശ്രമിക്കുന്നത്‌ അതാണല്ലോ. വിമര്‍ശനം ചെയ്യുന്ന കൃതിയുടെ കര്‍ത്താവിന്റെ ദര്‍ശനത്തോടൊപ്പം തന്റെ ദര്‍ശനവും കൂടിച്ചേരാറുണ്ട്‌ ഞാന്‍ നേരത്തെ ഇക്കാര്യം പറഞ്ഞല്ലോ! തന്റെ ജീവിത ദര്‍ശനവുമായി ചേരുന്ന തരത്തിലല്ല കൃതിയെങ്കില്‍ പ്രത്യേക സാഹചര്യത്തില്‍ ഗ്രന്ഥകര്‍ത്താവിന്‌ ഈ രീതിയില്‍ എഴുതാമായിരുന്നു എന്നു പറഞ്ഞെങ്കിലും വിമര്‍ശകന്‍ തന്റെ വീക്ഷണം വരുത്താന്‍ ശ്രമിക്കുമെന്നുറപ്പ്‌.

വിമര്‍ശനങ്ങള്‍ തങ്ങള്‍ക്ക്‌ ഒരുതരത്തിലും ഗുണം ചെയ്യാറില്ലെന്ന്‌ പ്രമുഖ എഴുത്തുകാര്‍ പറഞ്ഞിട്ടുണ്ടല്ലോ? കാക്കനാടന്‍ പറഞ്ഞത്‌ ഒരു പുസ്‌തക നിരൂപണവും താന്‍ വായിക്കാറില്ലെന്നാണ്‌. എന്തു പറയുന്നു?
ഒരു പരിധിവരെ ശരിയായിരിക്കാം. ഒരിക്കലും ഒരു എഴുത്തുകാരനെയും പ്രമോട്ട്‌ ചെയ്യുവാന്‍ വേണ്ടി നിരൂപകന്‍മാര്‍ എഴുതാറില്ല. എന്റെ അഭിപ്രായത്തോട്‌ മിക്ക നിരൂപകരും യോജിക്കുമെന്ന്‌ കരുതുന്നു. ഇനി മറിച്ചാണെങ്കില്‍ മാരാര്‍ ഭാരതപര്യടനം എഴുതിയത്‌ വേദവ്യാസനെ പ്രമോട്ട്‌ ചെയ്യാന്‍ വേണ്ടിയാണോ? പിന്നെ, കാക്കനാടന്‍ പറഞ്ഞത്‌, അത്‌ തികച്ചും വ്യക്തിപരമായ പ്രതികരണമാണ്‌.

ഇന്ന്‌ മലയാള സാഹിത്യത്തില്‍ സാഹിത്യവിമര്‍ശനം ഒരു `എടുക്കാചരക്കാ'ണെന്ന്‌ പറഞ്ഞാല്‍?
ഏയ്‌ അങ്ങനെയല്ല. എന്റെ കൃതികളെ മുന്‍നിര്‍ത്തിത്തന്നെ അക്കാര്യം എനിക്ക്‌ നിഷേധിക്കാനാവും. എന്റെ പുസ്‌തകങ്ങളൊന്നും തന്നെ ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ല. എല്ലാം വിറ്റു തീര്‍ത്തെന്നാണ്‌ അറിവ്‌. `മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്‌ദം' എന്ന പുസ്‌തകം ഡിസിയാണ്‌ പുറത്തിറക്കിയത്‌. അപ്പോള്‍ സാഹിത്യ വിമര്‍ശനത്തിന്‌ വായനക്കാരില്ല എന്ന്‌ പറയാന്‍ കഴിയില്ലല്ലോ? പക്ഷേ, വായനക്കാര്‍ കുറഞ്ഞിട്ടുണ്ട്‌. അത്‌ എല്ലായിടത്തും സംഭവിക്കുന്നതാണല്ലോ! ഇപ്പോഴും സീരിയസ്‌ ആയി സാഹിത്യവിമര്‍ശനം വായിക്കുന്നവര്‍ നിരവധിയുണ്ട്‌.

ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവ്‌ എഴുത്തിനെ ബാധിച്ചിട്ടുണ്ടോ? ഒരു ഇന്റര്‍വ്യൂവില്‍ യേശുദാസ്‌ പറഞ്ഞത്‌ പാട്ട്‌ ഇന്ന്‌ ആളുകള്‍ കേള്‍ക്കുകയല്ല, കാണുകയാണ്‌. അതുകൊണ്ട്‌, പാട്ടുകേള്‍ക്കുമ്പോള്‍ പണ്ട്‌ ആളുകള്‍ അത്‌ ഭാവനയില്‍ കാണുമായിരുന്നു. ചാനലുകള്‍ പെരുകിയതോടെ ഭാവനയ്‌ക്ക്‌ അതിര്‍വരമ്പുകള്‍ വന്നു എന്നാണ്‌.
അതെ, അതുശരിയാണ്‌. സാഹിത്യത്തിലും അതിര്‍വരമ്പുകള്‍ വന്നിട്ടുണ്ടെന്ന്‌ തോന്നുന്നു. ഇന്നു നല്ല കഥകളോ നാടകങ്ങളോ ഒന്നും കാണാറില്ല. ഉണ്ടാവുന്നില്ലെന്നല്ല ഇന്ന്‌ ഏറ്റവുമധികം എഴുത്തുകളും നടക്കുന്നത്‌ `ഓര്‍മക്കുറിപ്പുകള്‍' ആയിട്ടാണ്‌. കഴിഞ്ഞ ഓണത്തിന്‌ പുറത്തിറങ്ങിയ മലയാളത്തിലെ വളരെ പ്രശസ്‌തമായ ആഴ്‌ചപ്പതിപ്പ്‌ പേജുകള്‍ നിറച്ചത്‌ ഓര്‍മക്കുറിപ്പുകള്‍ കൊണ്ടാണ്‌. എന്തായാലും എല്ലാക്കാര്യത്തിലും ഒരു ദൃശ്യാവബോധം വളര്‍ത്താന്‍ ചാനലുകള്‍ സ്വാധീനിച്ചിട്ടുണ്ടെന്നു പറയാം.

സാഹിത്യ വിമര്‍ശനത്തിലൂടെ അങ്ങ്‌ സമ്പാദിച്ചത്‌ കൂടുതലും സുഹൃത്തുക്കളെയാണോ, ശത്രുക്കളെയാണോ?
അങ്ങനെയൊന്നുമില്ല. ശത്രുക്കളാരുമില്ലെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഇനി അങ്ങനെ ആര്‍ക്കെങ്കിലും എന്നോട്‌ ശത്രുതവച്ചു പുലര്‍ത്തണമെങ്കില്‍ ആവാം. എന്തായാലും സുഹൃത്തുക്കളാണ്‌ എനിക്കുള്ളത്‌. പിന്നെ, ഒരിക്കലും ഒരാളെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല.
ഏതു കൃതി വിമര്‍ശിക്കുമ്പോഴും അതൊരിക്കലും വ്യക്തിപരമായ വിമര്‍ശനമാവാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. വിമര്‍ശനം എനിക്ക്‌ ധാരാളം സുഹൃത്തുക്കളെ നേടിത്തന്നിട്ടുണ്ട്‌. പെരുമ്പടവം ശ്രീധരന്‍ അത്തരത്തില്‍ ഒരാളാണ്‌. ഇത്‌ പ്രത്യേകം പറയാന്‍ കാരണം പെരുമ്പടവത്തിന്റെ ഒരു നോവലിനെക്കുറിച്ച്‌ ഒരു നിരൂപണം ഞാന്‍ മാതൃഭൂമിയുടെ വാരാന്ത്യപ്പതിപ്പിലോ മറ്റോ പ്രസിദ്ധീകരിക്കുകയുണ്ടായി. അന്ന്‌ എനിക്ക്‌ പെരുമ്പടവത്തിനെ പരിചയമില്ല. എന്റെ നിരൂപണം പ്രസിദ്ധീകൃതമായതിനു ശേഷമാണ്‌ പെരുമ്പടവത്തെ വ്യക്തിപരമായി അറിയുന്നത്‌. ആ ബന്ധം ഇന്നും ദൃഢമായി നിലനില്‍ക്കുന്നു. അങ്ങനെ നിരവധി സുഹൃത്തുക്കളുണ്ട്‌

അങ്ങയുടെ രാഷ്‌ട്രീയം?
ഞാനൊരു റാഡിക്കല്‍ ഹ്യുമനിസ്റ്റാണ്‌.

അല്‌പം കൂടി വിശദീകരിക്കാമോ? ഇതാണ്‌ എന്റെ രാഷ്‌ട്രീയം എന്ന്‌ പറയാന്‍ തയാറാവാത്തവര്‍ പറയുന്ന ഒരു ഉത്തരമല്ലേ അത്‌!
അല്ല, അങ്ങനെ പറയുന്നവര്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഞാനങ്ങനെയല്ല പറഞ്ഞത്‌. രാഷ്‌ട്രീയം നല്ലതാണ്‌. രണ്ടു പ്രത്യശ ശാസ്‌ത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടണം. അവയില്‍ കരുത്തുള്ളത്‌ നിലനില്‌ക്കണം. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഇതല്ലാതെ മറ്റൊരുത്തരം പറയാന്‍ എനിക്കില്ല. ധര്‍മപുത്രരും ദുര്യോധനനും തമ്മില്‍ യുദ്ധമാവാം. എന്നാല്‍ യുദ്ധം ദുര്യോധനനും ദുശാസനനും തമ്മിലായാലോ? അതാണ്‌ കേരളത്തില്‍ നടക്കുന്ന രാഷ്‌ട്രീയം.

വലതുപക്ഷ സാഹിത്യക്കാരന്‍ എന്ന വിേഷണം അങ്ങേയ്‌ക്കു ചേരുമോ? യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്താണ്‌ അങ്ങ്‌ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടറാവുന്നത്‌. അതുകൊണ്ടാണീ ചോദ്യം?
ഞാന്‍ നേരത്തെ പറഞ്ഞില്ലേ ഒരു പക്ഷത്തേക്കും ചായാന്‍ എനിക്ക്‌ താത്‌പര്യമില്ലെന്ന്‌. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടര്‍ സ്ഥാനത്ത്‌ പത്തുമാസമേ ഞാനിരുന്നുള്ളൂ. എ.കെ.ആന്റണി ആവശ്യപ്പെട്ടതിനാലാണ്‌ ഞാന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടര്‍ സ്ഥാനം ഏറ്റെടുക്കുന്നത്‌. ആന്റണി എന്റെ ക്ലാസ്‌മേറ്റാണ്‌. ആ ബന്ധമാണ്‌ ഡയറക്‌ടര്‍ സ്ഥാനം ഏറ്റെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്‌. ആന്റണി ആവശ്യപ്പെട്ടില്ലായിരുന്നുവെങ്കില്‍ ആ പദവി ഞാന്‍ സ്വീകരിക്കുമായിരുന്നില്ല. പിന്നെ, കാര്‍ത്തികേയനും വളരെ നിര്‍ബന്ധിച്ചു.

ാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും അങ്ങ്‌ രാജിവയ്‌ക്കുകയായിരുന്നല്ലോ? അതിന്റെ കാരണം?
അസഹ്യമായ ഇന്നര്‍ പൊളിറ്റിക്‌സ്‌ നമുക്ക്‌ ഒരു തരത്തിലും ചേര്‍ന്നു പോകാനാവാത്ത സാഹചര്യമാണ്‌ അവിടെ ഉണ്ടായിരുന്നത്‌. വ്യക്തിബന്ധങ്ങളില്‍ പോലും രാഷ്‌ട്രീയം കടന്നുവരുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ നമ്മുടെ ഔദ്യോഗിക ജോലിയെ വല്ലാതെ ബാധിക്കുന്നുണ്ടായിരുന്നു. മുതിര്‍ന്ന ഒരു സഹപ്രവര്‍ത്തകന്റെ യാത്രയയപ്പു സമ്മേളനത്തില്‍ പോലും രാഷ്‌ട്രീയത്തിന്റെ പേരു പറഞ്ഞ്‌ പലരും പങ്കെടുക്കാതിരിക്കുന്നത്‌ കണ്ടപ്പോള്‍ ജോലി മതിയാക്കുന്നതാണ്‌ ഉചിതം എന്ന്‌. അങ്ങനെയാണ്‌ ഞാന്‍ രാജിവെയ്‌ക്കുന്നത്‌.

സാഹിത്യത്തില്‍ ഇഷ്‌ടപ്പെട്ട മേഖല?
ഒരുപക്ഷേ ഞാന്‍ നിരൂപണം ചെയ്‌തിട്ടുള്ളത്‌ കൂടുതലും കഥകളും കവിതകളും ആയിരിക്കാം. എങ്കിലും വായിക്കാന്‍ കൂടുതലും ഇഷ്‌ടം നാടകങ്ങളാണ്‌. ശ്രീകണ്‌ഠന്‍ നായരുടെ നാടകങ്ങളെക്കുറിച്ചൊക്കെ ഞാന്‍ എഴുതിയിട്ടുണ്ട്‌. കഥകളേക്കാളും കവിതകളേക്കാളും നാടകം കൂടുതല്‍ ജീവിതഗന്ധിയാണെന്ന്‌ എനിക്ക്‌ തോന്നിയിട്ടുണ്ട്‌. നാടകങ്ങളില്‍ തന്നെ ട്രാജഡിയോടാണ്‌ അടുപ്പം. പ്രത്യേകിച്ച്‌ സോഥോക്ലീസിന്റെ നാടകങ്ങളോട്‌.

സാഹിത്യ വിമര്‍ശനത്തില്‍ പുതിയ തലമുറയ്‌ക്ക്‌ വലിയ താത്‌പര്യമില്ലെന്ന്‌ തോന്നിയിട്ടുണ്ടോ?
അത്‌ വായനയുടെ കാര്യത്തില്‍ ഓവര്‍ ഓള്‍ സംഭിവിച്ചിരിക്കുന്ന കുറവിന്റെ ഭാഗമായി സംഭവിച്ചതാണ്‌. പിന്നെ, ഇന്നത്തെ ലോകത്തിന്‌ വേഗത കൂടുതലാണ്‌. അപ്പോള്‍ വായനയ്‌ക്കുവേണ്ടി നീക്കിവയ്‌ക്കുന്ന സമയത്തിലും കുറവുണ്ടായി. ആ കുറവ്‌ ഒരുപക്ഷേ, കൂടുതല്‍ ബാധിച്ചിട്ടുള്ളത്‌ സാഹിത്യവിമര്‍ശനത്തെയാവാം. പിന്നെ, നല്ല നിരൂപണം ആരെഴുതിയാലും അത്‌ വായിക്കപ്പെടും. തീര്‍ച്ച.

വയാലാര്‍ അവാര്‍ഡ്‌ പോലെ മാലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതി തേടിയെത്തിയപ്പോള്‍ എന്തു തോന്നി?
ഓ. എന്തു തോന്നാന്‍. സന്തോഷം തോന്നി.

അവാര്‍ഡുകള്‍ എഴുത്തിനെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചിട്ടുണ്ടോ?
അങ്ങനെ തോന്നിയിട്ടില്ല. ഡിഗ്രിക്ക്‌ പഠിച്ച്‌ തുടങ്ങിയ കാലത്ത്‌ എഴുത്തിലേക്ക്‌ വന്നയാളാണ്‌ ഞാന്‍ അക്കാലത്തെങ്ങാനും കിട്ടിയിരുന്നെങ്കില്‍ എഴുത്തിനെ നന്നാക്കിയേനെ. ഇനി നമുക്ക്‌ കൂടുതല്‍ നന്നാക്കാനാവും എന്നു തോന്നുന്നില്ല. എങ്കിലും ഇപ്പോഴും എഴുതുമ്പോള്‍ പഴയ ആവേശത്തിന്‌ ഒരു കുറവും വന്നിട്ടില്ല. ആ പിന്നെ. അറിയില്ല. എഴുത്ത്‌ നന്നാവുന്നുണ്ടോയെന്ന്‌. എന്തായാലും അവാര്‍ഡു കിട്ടിയതുകൊണ്ട്‌ എഴുത്ത്‌ കൂടുതല്‍ നന്നാവില്ല. നല്ലതെഴുതിയാല്‍ നന്നാവും. അത്‌ കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

സാഹിത്യത്തിന്‌ പുറത്ത്‌ സാറിന്റെ ഇഷ്‌ടങ്ങള്‍?
സംഗീതം. ആധുനികം എന്നു പറയുന്ന ഏതാണു ചില പാട്ടുകളൊഴിച്ച്‌ എല്ലാത്തരം പാട്ടുകളും കേള്‍ക്കാനിഷ്‌ടമാണ്‌. ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക്‌ സംഗീതവും കേള്‍ക്കും.

സുഹൃത്തുക്കള്‍ അങ്ങയെക്കുറിച്ച്‌ പറയുന്നത്‌ `ഞങ്ങളുടെ ഇടയിലെ ബുദ്ധിജീവിയെന്നും സഞ്ചരിക്കുന്ന റഫറന്‍സ്‌, പാണ്‌ഡിത്യത്തിന്റെ ഗര്‍വില്ലാത്തന്‍ എന്നൊകെയാണല്ലോ? ഒരു ബുദ്ധി ജീവിയുടെ ജാഡകള്‍ ഉണ്ടായിരുന്നോ?
ഓ. ഒരിക്കലും ഇല്ലായിരുന്നു. എന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോഴും മറ്റുള്ളവര്‍ക്ക്‌ എന്റെ നിലപാടുകളോട്‌ വിയോജിക്കാനുള്ള സ്വാതന്ത്ര്യവും ഞാന്‍ നല്‌കിയിരുന്നു. അപ്പോള്‍ പിന്നെ ബുദ്ധിജീവി എന്ന പ്രയോഗം എനിക്ക്‌ ചേരില്ലല്ലേ! പിന്നെ, ഞാന്‍ ഒരിക്കലും ഒന്നിന്റെ അവസാനവാക്കല്ലല്ലോ അതുകൊണ്ട്‌ റഫറന്‍സ്‌ എന്ന പ്രയോഗവും ചേരില്ല. എന്തായാലും സുഹൃത്തുക്കള്‍ ഇത്തരത്തില്‍ കാണുന്നതില്‍ എനിക്ക്‌ വളരെ സന്തോഷമുണ്ട്‌.

ഫോട്ടോ ഐ.ജെ യേശുദാസ്‌

Tuesday, October 6, 2009

എഴുത്തിന്റെ ഉഷ്‌ണമേഖലകളില്‍......







എഴുത്തിന്റെ അമ്പതാം വാര്‍ഷികത്തിലേക്ക്‌ കടക്കുന്ന കാക്കനാടനുമായി സംസാരിച്ചതില്‍ നിന്ന്‌.
കാക്കനാടന്‍ /സന്ദീപ്‌ സലിം

എഴുത്തിന്റെ ധര്‍മം?
എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത്‌ ഒരന്വേഷണമാണ്‌. നമ്മള്‍ ഭൂമിയില്‍ ജനിച്ചു. നമ്മുടെ ജന്മത്തിന്റെ ലക്ഷ്യം? എന്താണ്‌ ഓരോ ദിവസവും ചെയ്യേണ്ടത്‌? അങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടിയുള്ള യാത്രയാണ്‌ എനിക്ക്‌ എഴുത്ത്‌. പിന്നെ, ജീവിതം മരണത്തില്‍ അവസാനിക്കും എന്ന്‌ ചിന്തിച്ചു തുടങ്ങിയാല്‍ പിന്നെ നാം കൊണ്ടുനടന്നിട്ടുള്ള മൂല്യങ്ങളും സാന്മാര്‍ഗിക ചിന്തകളും അര്‍ഥ ശൂന്യമാണെന്ന്‌ നാം തിരിച്ചറിയും. അത്‌ നമ്മെ അരാജകത്വത്തിലേക്ക്‌ നയിക്കും. അത്‌ ഉണ്ടാകാതിരിക്കാനാണ്‌ എന്റെ ജീവിതത്തിന്റെ ലക്ഷ്യം ഞാന്‍ എഴുത്തിലൂടെ തേടുന്നത്‌. ചിലപ്പോള്‍ ഉത്തരം കിട്ടാതെ ഈ യാത്ര മരണത്തില്‍ അവസാനിച്ചേക്കാം. അതിനിടയില്‍ വാരിക്കൂട്ടിയ ചില ചിന്തകളില്‍ നിന്നുമാണ്‌ എന്റെ കഥകള്‍ ജനിച്ചിട്ടുള്ളത്‌.

ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട രചനയെക്കുറിച്ച്‌?

ഞാന്‍ കോളജില്‍ പഠിച്ചിരുന്ന കാലത്ത്‌ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുമായിരുന്നു. എന്റെ സുഹൃത്തുക്കളും സഹോദരങ്ങളും മാത്രമേ അത്‌ വായിച്ചിരുന്നുള്ളൂ. അക്കാലത്ത്‌ അച്ഛന്റെ സുഹൃത്തായിരുന്ന ഒരാള്‍, അയാളുടെ പേര്‌ എന്റെ മനസിലുണ്ട്‌. പക്ഷേ, ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അദ്ദേഹം നടത്തിയിരുന്ന ജ്വാല എന്ന മാസികയിലേക്ക്‌ എന്തെങ്കിലും എഴുതണമെന്ന്‌ ആവശ്യപ്പെട്ട്‌ എന്റെ അടുക്കല്‍ വരിയുണ്ടായി. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി `രാഷ്‌ട്രീയത്തിന്റെ രസതന്ത്രം' എന്ന പേരില്‍ ഒരു ലേഖനം എഴുതി നല്‍കുകയുണ്ടായി. എന്റെ വിഷയം കെമിസ്‌ട്രിയായിരുന്നതുകൊണ്ടായിരിക്കാം അങ്ങനൊരു ലേഖനം. അതാണ്‌ എന്റെ അച്ചടി മഷിപുരണ്ട ആദ്യ കൃതിയെന്നാണ്‌ എന്റെ ഓര്‍മ. രാഷ്‌ട്രീയ വിശകലനമായിരുന്നു. ആശയം എന്താണെന്ന്‌ ഓര്‍ക്കുന്നില്ല.

എഴുത്തിലേക്കുള്ള വരവ്‌?

എഴുതാന്‍ പ്രചോദനമായിട്ടുള്ള നിരവധി കാര്യങ്ങളുണ്ട്‌. അതില്‍ ഏറ്റവും പ്രധാനം മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണയാണ്‌. എന്റെ കുടുംബത്തിന്‌ വ്യക്തമായ കമ്യൂണിസ്റ്റ്‌ അനുഭാവമുണ്ട്‌. കലകളേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിട്ടുള്ള പ്രത്യയ ശാസ്‌ത്രങ്ങളില്‍ ഒന്നാണ്‌ കമ്യൂണിസം. പികെവി ഉള്‍പ്പെടെ നിരവധി കമ്യൂണിസ്റ്റുകള്‍ക്ക്‌ ഒളിവില്‍ പാര്‍ക്കാന്‍ സഹായം ചെയ്‌തു കൊടുത്തിട്ടുള്ള ആളാണ്‌ എന്റെ അച്ഛന്‍. അതുകൊണ്ടുതന്നെ അച്ഛന്‍ എന്നും എഴുതാന്‍ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്‌. എന്റെ സഹോദരങ്ങളും. എന്റെ സഹോദരന്‍ രാജന്‍ കാക്കനാടനും ഒരു കലാകാരനായിരുന്നു. അരവിന്ദന്റെ എസ്‌തപ്പാനില്‍ എസ്‌തപ്പാനായി അഭിനയിച്ചതും രാജനാണ്‌.വായനയാണ്‌ എന്റെ എഴുത്തിനെ പ്രചോദിപ്പിച്ചിട്ടുള്ള മറ്റൊരു പ്രധാന കാര്യം. നല്ല കഥകളും കവിതകളും വായിക്കുവാന്‍ എനിക്ക്‌ എന്തുകൊണ്ട്‌ അങ്ങനെയൊന്ന്‌ എഴുതിക്കൂടാ എന്നു ചിന്തിച്ചിട്ടുണ്ട്‌. മറ്റൊരു പ്രചോദനം സുഹൃത്തുക്കളാണ്‌. എഴുതുന്നത്‌ പൊട്ടക്കഥയായാലും നീ എഴുതിയല്ലോ എന്നു പറഞ്ഞ്‌ പ്രോത്സാഹിപ്പിച്ച്‌ നിരവധി സുഹൃത്തുക്കള്‍.

കഥാകാരന്‍ എന്ന നിലയിലുള്ള വളര്‍ച്ച?

എന്റെ വളര്‍ച്ചയില്‍ നിരവധിയാളുകള്‍ക്ക്‌ പങ്കുണ്ട്‌. ഞാന്‍ വലിയ എഴുത്തുകാരനായി എന്ന്‌ തോന്നിയിട്ടുമില്ല. കിട്ടിയ അവാര്‍ഡുകളുടെ കനം നോക്കിയോ വിറ്റുപോയ പുസ്‌തകങ്ങളുടെ എണ്ണമോ അല്ല, എഴുത്തുകാരനെ മഹാനാക്കുന്നത്‌. എത്രത്തോളം വായിക്കപ്പെട്ടു എന്നതാണ്‌.ഞാനാദ്യം എഴുതിയിരുന്നത്‌ ജോര്‍ജ്‌ വര്‍ഗീസ്‌ എന്ന പേരിലാണ്‌. കൗമുദി ബാലകൃഷ്‌ണനും നാടകകൃത്ത്‌ സി.എന്‍. ശ്രീകണ്‌ഠന്‍ നായരും ചേര്‍ന്ന്‌ നടത്തിയിരുന്ന `കഥാമാലിക' യിലാണ്‌ എന്റെ ഒരു കഥ ആദ്യമായി അച്ചടിച്ചു വരുന്നത്‌. പിന്നീട്‌ കഥാമാലികയില്‍ തന്നെ ജോര്‍ജ്‌ വര്‍ഗീസ്‌ എന്ന പേരില്‍ നിരവധി കഥകള്‍ വന്നു. അക്കാലത്ത്‌ കോട്ടയത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധു എന്ന മാസികയിലും കഥകള്‍ എഴുതിയിരുന്നു. ശ്രീകണ്‌ഠന്‍ നായര്‍ `കഥാമാലിക'യില്‍ നിന്നും പിരിഞ്ഞ്‌ ദേശബന്ധുവില്‍ ചേരുകയുണ്ടായി.പിന്നീട്‌ അക്കാലത്ത്‌ പ്രസിദ്ധീകരിച്ചിരുന്ന ജനയുഗം വാരികയുടെ പത്രാധിപരായിരുന്ന കാമ്പിശേറി കരുണാകരന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന ഞാന്‍ ഏതാനും കഥകള്‍ ജനയുഗത്തിലും എഴുതുകയുണ്ടായി. ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച കഥയിലാണ്‌ `കാക്കനാടന്‍' എന്ന പേര്‌ ഞാനാദ്യമായി ഉപയോഗിച്ചത്‌. കഥാമാലികയിലും ദേശബന്ധുവിലും ജനയുഗത്തിലും കഥകള്‍ പ്രസിദ്ധീകരിച്ചപ്പെട്ടതോടെ ഞാന്‍ അത്യാവശ്യം അറിയപ്പെട്ടു തുടങ്ങി.

അവാര്‍ഡുകളും അംഗീകാരങ്ങളും കിട്ടണമെന്ന്‌ ആഗ്രഹിച്ചിട്ടുണ്ടോ? അവ എഴുത്തിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടോ?

ഒരിക്കലും ഇല്ല. ഭംഗിവാക്കല്ല. അവാര്‍ഡ്‌ കിട്ടിയാലും ഇല്ലെങ്കിലും ഞാനിങ്ങനെയേ എഴുതുക. അവാര്‍ഡ്‌ കിട്ടുമ്പോള്‍ രണ്ടോ മൂന്നോ മണിക്കൂറു നേരത്തെ ഒരു സന്തോഷം അതിനപ്പുറം ഒരവാര്‍ഡും എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടില്ല.

രചനയുമായി ബന്ധപ്പെട്ടുണ്ടായ തിരിച്ചടികള്‍?

തിരിച്ചടികള്‍ ഒന്നും ഉണ്ടായിട്ടില്ല. കാരണം പ്രത്യേകിച്ച്‌ വലിയ ആഗ്രഹങ്ങളൊന്നുമുണ്ടായിരുന്ന ആളല്ല ഞാന്‍. എഴുത്തുകാരനാകണം എന്നാഗ്രഹിച്ചിരുന്നു. അതിനപ്പുറം പണം, പ്രശസ്‌തി ഇവയൊന്നും ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വലിയ തിരിച്ചടികളും നേരിട്ടിട്ടില്ല. പിന്നെ, ഞാന്‍ പ്രസിദ്ധീകരണത്തിന്‌ ഒരു കഥ അയച്ചിട്ട്‌ അത്‌ പ്രസിദ്ധീകരിക്കാതെ വന്നിട്ടുള്ളത്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ മാത്രമാണ്‌. അതില്‍ അല്‌പം നിരാശ തോന്നിയിരുന്നു. അതില്‍ രസകരമായ കാര്യം പ്രസിദ്ധീകരിക്കാതെ തിരിച്ചയച്ച കഥയുടെ പേരും `നിരാശ' എന്നു തന്നെയാണ്‌. പിന്നീട്‌ കുറെയേറെക്കാലം മാതൃഭൂമിയിലേക്ക്‌ കൃതികള്‍ അയക്കാതിരുന്നു. പിന്നീട്‌ അവര്‍ തന്നെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ്‌ മാതൃഭൂമിയില്‍ എഴുതിത്തുടങ്ങിയത്‌.

അങ്ങയുടെ കൃതികള്‍ നിരൂപകരും വിമര്‍ശകരും വിലയിരുത്തിയതിനോടുളള പ്രതികരണം?

വളരെ അപൂര്‍വം നിരൂപകര്‍ക്കു മാത്രമേ കൃതികളുടെ അന്തസത്ത മാനസിലാക്കാന്‍ കഴിഞ്ഞിട്ടൂളളൂ. ബാക്കിയൊക്കെ എഴുതാന്‍ വേണ്ടി എഴുതപ്പെട്ടതാണ്‌. അതിന്‌ അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ലല്ലോ? പിന്നെ നിരൂപണം മോശമായിപ്പോയി അല്ലെങ്കില്‍ വിമര്‍ശനം രൂക്ഷമായിപ്പോയി എന്നു പറഞ്ഞ്‌ ആരേയും കുറ്റം പറയാന്‍ ഞാന്‍ തയാറല്ല. അവരുടെ കഴിവില്ലായ്‌മ. അത്രേയുളളൂ. നിരവധിപ്പേര്‍ വിമര്‍ശിച്ചിട്ടുണ്ട്‌. എം. കൃഷ്‌ണന്‍ നായര്‍ എന്റെ ‘സാക്ഷി‘ മോശം നോവലുകളിലൊന്നാണെന്ന്‌ ഒരിക്കലെഴുതി. പിന്നീട്‌ എന്റെ നോവലുകളെ പ്രശംസിച്ചും എഴുതി രണ്ടെഴുത്തും എന്നില്‍ വലിയ പ്രതികരണം സൃഷ്‌ടിച്ചില്ല. എന്റെ കഥകള്‍ ഞാന്‍ ആഗ്രഹിച്ചതു പോലെ നിരൂപണം ചെയ്‌ത നിരൂപകര്‍ വിരളം. കെ പി അപ്പന്‍ അതില്‍ വ്യത്യസ്ഥനാവുന്നു. പിന്നെ, എന്റെ ഇളയ സഹോദരന്‍ രാജന്‍ കാക്കനാടന്റെ ചില വിലയിരുത്തലുകള്‍. നമുക്ക്‌ തോന്നുന്ന കാര്യങ്ങള്‍ എഴുതുക. മറ്റുള്ളവര്‍ അത്‌ വായിക്കണം എന്നാഗ്രഹിച്ചിരുന്നതിനപ്പുറം മറ്റുള്ളവരെക്കൊണ്ട്‌ അംഗീകരിപ്പിക്കണം എന്നാഗ്രഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിരൂപകരോ വിമര്‍ശകരോ എന്നെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ല.എന്റെ അജ്ഞതയുടെ താഴ്‌ വരയെന്ന നോവലിനെ `മതാത്മക നോവലെന്ന്‌' വിലയിരുത്തിയത്‌ എന്നെ വളരെ അദ്‌ഭുതപ്പെടുത്തിയിരുന്നു.

സ്വാധീനിച്ചിട്ടുള്ള വിദേശ എഴുത്തുകാര്‍?

അതു നിരവധിയാളുകള്‍. പെട്ടെന്ന്‌ പറയാന്‍ പറഞ്ഞാല്‍ മനസിലേക്ക്‌ വരുന്നത്‌ റഷ്യന്‍ നേവലിസ്റ്റ്‌ ദസ്‌തയോവിസ്‌കി. അദ്ദേഹത്തിന്റെ കുറ്റവും ശിക്ഷയേക്കാളും എന്നെ സ്വാധീനിച്ചിട്ടുള്ളത്‌ ബ്രദേഴ്‌സ്‌ കരമസോവാണ്‌. പിന്നെ ബാല്‍സാക്കി. ഷേക്‌സ്‌പിയര്‍ അങ്ങനെ നിരവധി പേര്‍.ഞാന്‍ പഠിച്ചത്‌ എസ്‌.എന്‍. കോളജിലാണ്‌. പ്രീഡിഗ്രിക്കും ഡിഗ്രിക്കും കൂടി ഷേക്‌സ്‌പിയറിന്റെ മൂന്നു കൃതികളാണ്‌ അന്ന്‌ പഠിക്കാനുണ്ടായിരുന്നത്‌. എന്നാല്‍, ആ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഷേക്‌സ്‌പിയറിന്റെ സമ്പൂര്‍ണ കൃതികളും പഠിച്ചുതീര്‍ത്തു എന്നതാണ്‌ സത്യം.ജോര്‍ജ്‌ ലൂയി ബോര്‍ഹസ്‌, ഗബ്രിയേല്‍ ഗാര്‍സിയോ മാര്‍ക്കോസ്‌ മരിയ വര്‍ഗാസ്‌ യോസ തുടങ്ങിയ ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ പുസ്‌കതങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്‌ എന്നു പറയാം.

മലയാള എഴുത്തുകാരില്‍ ഇഷ്‌ടം തോന്നിയിട്ടുള്ളവര്‍?

ഉത്തരം പറയാന്‍ വളരെ പ്രയാസം ഉള്ള ചോദ്യം. നിരവധി എഴുത്തുകാര്‍ എന്റെ സുഹൃത്തുക്കളായിരുന്നു. പിന്നെ, എഴുത്തിനെ വിലയിരുത്തിയാല്‍ ബഷീര്‍ എന്നെ വല്ലാതെ അദ്‌ഭുതപ്പെടുത്തിയ എഴുത്തുകാരനാണ്‌. പിന്നെ, എം.പി. നാരായണപിള്ളയും മാധവിക്കുട്ടിയും. എം. പി. നാരായണപിള്ളയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മനസില്‍ വരുന്നത്‌ `പരിണാമ' മാണെങ്കിലും എനിക്കു ഇഷ്‌ടപ്പെട്ടത്‌ അദ്ദേഹത്തിന്റെ `കള്ളന്‍' എന്ന കഥയാണ്‌. അതിന്റെ ക്രാഫ്‌റ്റ്‌ അപാരമാണ്‌. മാധവിക്കുട്ടി മലയാളത്തിന്‌ നല്‌കിയിരിക്കുന്ന ഇമേജ്‌ അതും എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌ നഷ്‌ടപ്പെട്ട നിലാംബരി.

മുകുന്ദനും വിജയനും ആധുനികതയുടെ പ്രത്യക്ഷവക്താക്കളായിരുന്നപ്പോള്‍ അങ്ങ്‌ ആധുനികതയുടെ നിശബ്‌ദ വക്താവായിരുന്നു. എന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഈ വിശേഷണത്തോടുള്ള പ്രതികരണം?

ശുദ്ധമണ്ടത്തരം. ഡല്‍ഹിയില്‍ ഞാനും മുകുന്ദനും വിജയനും ഒന്നിച്ചുണ്ടായിരുന്നു. അതുകൊണ്ടാണോ ഈ വിശേഷണം? സത്യത്തില്‍ എഴുത്തിനെ ക്യാറ്റഗറൈസ്‌ ചെയ്യുന്നതിനോട്‌ വ്യക്തിപരമായി ഞാന്‍ യോജിക്കുന്നില്ല. കഥ, കവിത എന്നൊക്കെ തിരിക്കാം. പക്ഷേ, ആധുനികത, ഉത്തരാധുനികത, അത്യാധുനികത തിടങ്ങിയ സംജ്‌ഞളോട്‌ ഞാന്‍ യോജിക്കുന്നില്ല. ഞാന്‍ അത്തരത്തില്‍ എന്തെങ്കിലും എഴുതിയതായി തോന്നിയിട്ടുമില്ല. എനിക്ക്‌ എന്ത്‌ തോന്നിയോ അത്‌ ഞാനെഴുതി. അത്രമാത്രം.

രാഷ്‌ട്രീയ നിലപാടുകള്‍, താത്‌പര്യം തോന്നിയിട്ടുള്ള പ്രത്യയശാസ്‌ത്രം? സ്വാധീനിച്ച പ്രത്യയശാസ്‌ത്രം ?

അത്‌ കമ്യൂണിസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ പ്രത്യയശാസ്‌ത്രം തന്നെ. അതിന്റെ പ്രധാനകാരണം ഞാന്‍ നേരത്തെ സൂചിപ്പിച്ചതു പോലെ അച്ഛന്റെ സ്വാധീനം തന്നെയാണ്‌.മാര്‍ക്‌സിസ്റ്റ്‌ തത്ത്വശാസ്‌ത്രം മുന്നോട്ടുവച്ച `സര്‍പ്ലസ്‌ വാല്യു' എന്ന ആശയം എന്നെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്‌. മനുഷ്യരെ ജാതിക്കും മതത്തിനും വര്‍ഗത്തിനും വര്‍ണത്തിനും ഭാഷയ്‌ക്കും ദേശത്തിനും അതീതമായി കാണാന്‍ പഠിപ്പിച്ച കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രം തന്നെ എന്റെ കൃതികളെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുള്ളത്‌.

കേരളത്തിലെ സിപിഐഎമ്മിനെക്കുറിച്ച്‌?

എന്തു പറയാന്‍! ഇപ്പോഴത്തെ പാര്‍ട്ടി ഒത്തുതീര്‍പ്പുകളുടെ പാര്‍ട്ടിയല്ലേ? ഒത്തു തീര്‍പ്പുകള്‍ക്ക്‌ തയാറായപ്പോള്‍ തന്നെ അതിന്റെ പ്രസക്തി നഷ്‌ടപ്പെട്ടുകഴിഞ്ഞു. ഇനി അവര്‍ക്ക്‌ തിരിച്ചുവരാന്‍ കഴിയില്ല. കമ്യൂണിസ്റ്റ്‌ പ്രത്യശശാസ്‌ത്രത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട്‌ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പുതിയ തലമുറ സൃഷ്‌ടിക്കപ്പെടും. അത്‌ കാലത്തിന്റെ അനിവാര്യതയാണ്‌. സിപിഐഎമ്മിന്‌ തിരിച്ചുവരാന്‍ കഴിയില്ല.

അങ്ങയുടെ എഴുത്തിന്റെ ശൈലി അനുകരിക്കാന്‍ ശ്രമിച്ച നിരവധിപ്പേര്‍ എങ്ങുമെത്താതെ പോയി. അതില്‍ പലരും, ``എന്റെ എഴുത്തിനെ നശിപ്പിച്ചത്‌ കാക്കനാടനാണെന്ന്‌'' ആരോപിക്കുകയും ചെയ്‌തു. ഇതിനോടുള്ള പ്രതികരണം?

എന്തു പ്രതികരിക്കാന്‍, അതൊക്കെ അവന്‍മാര്‍ക്ക്‌ കഴിവില്ലാഞ്ഞിട്ട്‌ അല്ലാതെ ഞാനെന്തു ചെയ്‌തു. നമ്മുടെ എഴുത്തില്‍ മറ്റ്‌ എഴുത്തുകാരുടെ സ്വാധീനമുണ്ടാകാം. അത്‌ ഒരിക്കലും അനുകരണമാകരുത്‌. പിന്നെ, ആരോപണം ഉന്നയിച്ചവരുടെ ലക്ഷ്യം `ലൈം ലൈറ്റില്‍' വരുക എന്നതാണ്‌. അതിനാണ്‌ എന്നെ നശിപ്പിച്ചത്‌ കാക്കനാടനാണ്‌ മുകുന്ദനാണ്‌ എന്നൊക്കെ പറയുന്നത്‌.എന്നെപ്പോലെയാണ്‌ എഴുതുന്നതെന്ന്‌ തോന്നിയ പല എഴുത്തുകാരോടും എന്നില്‍ നിന്നും പുറത്തു വരണമെന്ന്‌ ഞാന്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്‌. അക്‌ബര്‍ കക്കട്ടിലിനെയൊക്കെ ഞാന്‍ എന്നെ അനുകരിച്ചതിന്റെ പേരില്‍ ഞാന്‍ ശാസിച്ചിട്ടുണ്ട്‌. പണ്ടു ചെറുപ്പത്തിലാണ്‌.

ഔദ്യോഗിക ജീവിതത്തെക്കുറിച്ച്‌?

എന്റെ വിദ്യാഭ്യാസ യോഗ്യത ബിഎസ്‌ സി കെമിസ്‌ട്രിയാണ്‌. ഡിഗ്രി കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക്‌ ജോലികിട്ടി. അധ്യാപകനായാണ്‌ എന്റെ ഔദ്യോഗികജിവിതം ആരംഭിക്കുന്നത്‌. മുന്‍മന്ത്രി ചന്ദ്രശേഖരന്‍ നായരുടെ അച്ഛന്‍ ഏഴുകോണില്‍ നടത്തിയിരുന്ന സ്വകാര്യ സ്‌കൂളിലാണ്‌ ഞനാദ്യം അധ്യാപകനായി ചേരുന്നത്‌. ഒരു വര്‍ഷക്കാലം മറ്റൊരു സ്‌കൂളിലും ജോലിചെയ്‌തു. അതും സ്വകാര്യ സ്‌കൂളായിരുന്നു. പിന്നെ എനിക്ക്‌ റെയില്‍വേയില്‍ ജോലികിട്ടി. ഏകദേശം പത്തുവര്‍ഷത്തോളം റെയില്‍വേയില്‍ ജോലി ചെയ്‌തു.ഔദ്യോഗിക ജീവിതത്തോട്‌ എനിക്കൊരിക്കലും താത്‌പര്യം തോന്നിയിട്ടില്ല. കാരണം ചെറുപ്പം മുതലേ ഒരു എഴുത്തുകാരനാവണം എന്ന ആഗ്രഹമാണ്‌. അതുകൊണ്ടുതന്നെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമായിരുന്നു എന്റെ ചിന്ത ഔദ്യോഗിക ജീവിതം എന്റെ എഴുത്തിനെ പ്രോത്സാഹിപ്പിച്ചതായി എനിക്ക്‌ തോന്നിയിട്ടില്ല.

വാടക വീടുകളിലെ ജീവിതത്തില്‍ നിന്നും സ്ഥിരതാമസത്തിലേക്കുള്ള മാറ്റം?

ഞാന്‍ വ്യക്തിപരമായി ആഗ്രഹിച്ചിട്ടില്ല. കൂടുവിട്ടു കൂടുമാറുന്നശീലം അച്ഛനില്‍ നിന്നും കിട്ടിയതാണ്‌. ഇന്ന്‌ ഞാനാഗ്രഹിച്ചതല്ല. കാരണം അതില്‍ അര്‍ഥമുണ്ടെന്ന എനിക്ക്‌ തോന്നിയിട്ടില്ല. ഒന്നും എന്റെ സ്വന്തമല്ല. പക്ഷേ, വാടക വീടുകള്‍ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിട്ടുള്ളത്‌ എന്റെ അമ്മിണിയെയാണ്‌. കാരണം വീടുമാറാനുള്ള തീരുമാനം മാത്രമായിരുന്നു എന്റേതായുള്ളത്‌. മാറിയിരുന്നത്‌ അവളായിരുന്നു.

നരേന്ദ്രപ്രസാദുമായി നല്ല സൗഹൃദമാണല്ലോ, ഉണ്ടായിരുന്നത്‌. അദ്ദേഹത്തെക്കുറിച്ച്‌?

എന്റെ അഭിപ്രായത്തില്‍ നരേന്ദ്ര പ്രസാദിന്റെ പ്രവര്‍ത്തന മേഖല സാഹിത്യം തന്നെയായിരുന്നു. സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ പോക്ക്‌ അദ്ദേഹത്തിലെ സാഹിത്യകാരനെ ഇല്ലാതാക്കിക്കളഞ്ഞു. പ്രസാദ്‌ സിനിമാ നടന്‍ ആയിരുന്നില്ലെങ്കില്‍ മലയാളത്തിലെ മികച്ച ഒരു സാഹിത്യ നിരൂപകനാകുമായിരന്നു. ഞാന്‍ പറയുക, കച്ചവട സിനിമയില്‍ ഇറങ്ങി മരിച്ചുപോയ ആളാണ്‌ പ്രസാദ്‌. പ്രസാദ്‌ മരിച്ചിട്ട്‌ പത്തുവര്‍ഷമേ ആയിക്കാണൂ. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം പ്രസാദ്‌ മരിച്ചിട്ട്‌ ഇരുപതു വര്‍ഷത്തോളമായി. അതായത്‌, അദ്ദേഹം സിനിമാ അഭിനയം ആരംഭിച്ച അന്ന്‌.

അങ്ങയുടെ ചലച്ചിത്ര സംരംഭങ്ങള്‍?

സിനിമ എനിക്കൊരിക്കലും വഴങ്ങിയിട്ടില്ല. അത്‌ എന്റെ തട്ടകവുമല്ല. എഴുത്താണ്‌ എന്റെ തട്ടകം. ക്രോസ്‌ബെല്‍റ്റ്‌ മണിയുമായി ചേര്‍ന്നാണ്‌ എന്റെ ആദ്യ ചലച്ചിത്ര സംരംഭങ്ങള്‍. മണിയുടെ നിരവധി ചിത്രങ്ങള്‍ക്കുവേണ്ടി ഞാന്‍ കഥ എഴുതിയിട്ടുണ്ട്‌. എന്റെ പേര്‌ വന്നിട്ടില്ലെന്ന്‌ മാത്രം. കുറച്ചു ചിത്രങ്ങളുമായി സഹകരിച്ചു കഴിഞ്ഞപ്പോള്‍ത്തന്നെ `സിനിമാക്കഥ' എനിക്ക്‌ വഴങ്ങില്ലെന്ന്‌ മനസിലായി. പിന്നെ, എന്റെതെന്ന്‌ പറഞ്ഞ്‌ പുറത്തുവന്നിട്ടുള്ളത്‌ രണ്ട്‌ തിരക്കഥകളാണ്‌. പറങ്കിമലയും പാര്‍വതിയും. ഭരതനാണ്‌ സംവിധാനം ചെയ്‌തത്‌.

സംവിധായകന്‍ ഭരതനെക്കുറിച്ച്‌?

മലയാളത്തില്‍ ഇത്രയും വിഷ്വല്‍ സെന്‍സുള്ള സംവിധായകര്‍ അപൂര്‍വമാണ്‌. അത്‌ എനിക്ക്‌ നേരിട്ട്‌ മനസിലാക്കിയിട്ടുണ്ട്‌. ഭരതന്റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്കു തോന്നുന്നത്‌ ഒത്തുതീര്‍പ്പുകള്‍ക്ക്‌ വഴങ്ങുമായിരുന്നില്ല എന്നതാണ്‌. തിരക്കഥ ഒരിക്കല്‍ എഴുതിക്കഴിഞ്ഞാല്‍ പിന്നെ അതില്‍ മാറ്റം വരുത്താന്‍ ഭരതന്‍ തയാറാകുമായിരുന്നില്ല. തന്റെ താച്‌പര്യത്തിലുള്ള സിനിമയിലേക്ക്‌ സഹപ്രവര്‍ത്തകരെ എത്തിക്കാനുള്ള ഭരതന്റെ കഴിവും അപാരമായിരുന്നു.ഭരതന്റെ കുറവായിട്ട്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌ കാസ്റ്റിംഗിലെ പരാജയമായിരുന്നു. യഥാര്‍ഥത്തില്‍ പറങ്കിമലയുടെയൊക്കെ പരാജയത്തിന്‌ പ്രധാനകാരണമായിട്ട്‌ എനിക്ക്‌ തോന്നിയിട്ടുള്ളതും ഇതാണ്‌. പറങ്കിമലയിലെ നായകന്‍ ബിനോയി ആ കഥാപാത്രത്തിന്‌ ഒട്ടും ചേരുമായിരുന്നില്ല. നായിക സൂര്യ കൊള്ളാമായിരുന്നു. ബിനോയിയെ സെലക്ടചെയ്‌തത്‌ ഭരതനായിരുന്നു.`പാര്‍വതി' ഭരതന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. എന്റെ `അടിയറവ്‌' എന്ന നോവലാണ്‌ പാര്‍വതി എന്ന പേരില്‍ സിനിമയായത്‌. അതില്‍ എന്റെ കോണ്‍ട്രിബ്യൂഷനേക്കാള്‍ ഭരതന്റെ `വിഷ്വല്‍ സെന്‍സാണ്‌.' പാര്‍വതി സാമ്പത്തികമായി പരാജയമായിരുന്നെങ്കിലും നല്ല സിനിമ എന്നു പേരു നേടുകയുണ്ടായി.

ജോണ്‍ ഏബ്രഹാമിനെക്കുറിച്ച്‌?

ജോണ്‍ എനിക്ക്‌ എന്റെ അനുജനായിരുന്നു. അവന്റെ ചിന്തയും കാഴ്‌ചപ്പാടുകളും മനസിലായിരുന്ന അപൂര്‍വം ചില വ്യക്തികളില്‍ ഒരാളായിരുന്നു, ഞാന്‍. അതുകൊണ്ടുതന്നെ ജോണുമായി വലിയ വൈകാരിക ബന്ധവുമുണ്ടായിരുന്നു. ജോണിന്‌ കിടക്കാന്‍ വേണ്ടിമാത്രമായി എന്റെ വീടിനുമുന്നില്‍ ഞാനൊരു കട്ടില്‍ ഇട്ടിരുന്നു. എത്ര വൈകിവന്നു കിടന്നാലും ജോണ്‍ പുലര്‍ച്ചെ എഴുന്നേല്‌ക്കുമായിരുന്നു. ഉണര്‍ന്നെഴുന്നേല്‌ക്കുന്നത്‌ ഒരു പ്രാര്‍ഥനയോടെയായിരുന്നു. അതു കേട്ട്‌ എന്റെ അമ്മ പറയുമായിരുന്നു. `എന്തു നല്ല പയ്യനായിരുന്നു ജോണെന്ന്‌.'ജോണ്‍ മരണത്തിലേക്കുള്ള തന്റെയാത്ര തുടങ്ങിയതും. എന്റെ വീട്ടില്‍ നിന്നുമായിരുന്നു. എന്റെ ആരുടെയോ ഒരു നഗരം എന്ന നോവല്‍ സിനിമയാക്കണമെന്ന്‌ ജോണ്‍ ആഗ്രഹിച്ചിരുന്നു. അതിനെക്കുറിച്ച്‌ ഒരിക്കല്‍ ജോണ്‍ പറഞ്ഞത്‌, ``എടാ അതിലഭിനയിക്കാന്‍ പറ്റിയ ഒരു നടനെ ഇതുവരെ കിട്ടിയിട്ടില്ല. ഞാന്‍ തന്നെ അഭിനയിക്കേണ്ടിവരുമെന്നാണ്‌ തോന്നുന്നത്‌ എന്നാണ്‌.

ദീപികയുമായുള്ള ബന്ധം?

ദീപികയ്‌ക്കുവേണ്ടി ഒരു ചെറുനോവല്‍ ഞാനെഴുതിയിട്ടുണ്ട്‌. ദാവീദിന്റെയും സലോമോന്റെയും പാരലല്‍ ആയിട്ടുള്ള കഥ. നോവലെറ്റ്‌ എന്നു പറയാം. ഒരുപക്ഷേ, പ്രസിദ്ധീകരിക്കപ്പെട്ട എന്റെ ആദ്യത്തെ നോവലെറ്റും അതായിരിക്കാം. കോട്ടയത്തു താമസിച്ചാണ്‌ അതെഴുതുന്നത്‌. കരിത്താസ്‌ ആശുപത്രിയോട്‌ ചേര്‍ന്ന്‌ ഉണ്ടായിരുന്ന ഒരു ലോഡ്‌ജില്‍ താമസിച്ചാണ്‌ അത്‌ എഴുതി പൂര്‍ത്തിയാക്കുന്നത്‌. സുഹൃത്തുക്കളൊക്കെ അവരുടെ വീടുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും അവിടെത്താമസിച്ചാല്‍ എഴുത്ത്‌ നടക്കില്ലെന്ന്‌ അറിയാമായിരുന്നതുകൊണ്ടാണ്‌ ലോഡ്‌ജില്‍ മുറിയെടുത്ത്‌ തങ്ങിയത്‌. എം.ജി.യൂണിവേഴ്‌സിറ്റി പിന്നീടത്‌ പാഠപുസ്‌തകമാക്കിയിരുന്നു. നിരവധി ചെറുകഥകളും ദീപിക ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

FACEBOOK COMMENT BOX