Thursday, October 10, 2019

ഓള്‍ഗ ടൊകര്‍ചുക്ക്: ബോധ്യങ്ങളെ മറികടന്ന സര്‍ഗശേഷി

സന്ദീപ് സലിം

ആധുനിക  യൂറോപ്യന്‍ എഴുത്തിന്റെ ഏറ്റവും പുതിയ മുഖമാണ് 2018 ലെ സാഹിത്യത്തിനുള്ള  നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയായ ഓള്‍ഗ ടൊകര്‍ചുക്ക്. നൊബേല്‍ സമ്മാന സമിതിക്കെതിരേ  ഉയര്‍ന്ന മീ ടൂ വിവാദത്തിന്റെ പശ്ചാത്ത
ലത്തില്‍ 2018 ല്‍ കൊടുക്കാതിരുന്ന  പുരസ്‌കാരമാണ് വോള്‍ഗ ടൊകര്‍ചുക്കിന് ഈ വര്‍ഷം നല്‍കിയത്.
    യൂറോപ്യന്‍ നോവല്‍  സാഹിത്യത്തില്‍ മിലന്‍ കുന്ദേരയും (ചെക്ക്/ഫ്രഞ്ച്) ഡാനിലൊ കിസും  (സെര്‍ബോ/ക്രൊയേഷ്യന്‍) തെളിച്ച വഴിയിലൂടെത്തന്നെയാണ് ഓള്‍ഗയും നടക്കുന്നത്.  ഓള്‍ഗയുടെ കൃതികളെക്കുറിച്ച് കൂടുതല്‍ പഠനം നടത്തിയ നിരൂപകര്‍ ഡാനിലോകിസിന്റെ  രചനാ രീതിയോടാണ് ഓള്‍ഗയെ ചേര്‍ത്തുനിര്‍ത്തുന്നത്. പതിവ് യൂറോപ്യന്‍ നോവല്‍  സമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെറിയ പാരഗ്രാഫുകളിലൂടെയാണു വോള്‍ഗയുടെ  നോവലുകള്‍ വികസിക്കുന്നത്. എന്നാല്‍, ചിലയിടങ്ങളില്‍ ദീര്‍ഘമായ പാരഗ്രാഫുകളും വോഗ  പരീക്ഷിക്കുന്നു.
    വോള്‍ഗയുടെ നോവലുകളൊന്നും വളരെ ലാഘവത്തോടെ വായിച്ചു പോകാന്‍  സാധിക്കില്ല. ഗൗരവവും സൂക്ഷ്മവുമായ വായന അര്‍ഹിക്കുന്നതാണ് ഓള്‍ഗയുടെ കൃതികള്‍. മനുഷ്യന്റെ അറിവുകള്‍ക്കും ബോധ്യങ്ങള്‍ക്കുമപ്പുറം തന്റെ സര്‍ഗസൃഷ്ടിയെ  വായനക്കാരന് അനുഭവവേദ്യമാക്കുന്നതില്‍ ഓള്‍ഗ ടൊകര്‍സുക്കിന്റെ രചനാവൈഭവത്തിന്  ലഭിച്ച അര്‍ഹിക്കുന്ന അംഗീകാരമാണ് ബുക്കര്‍ സമ്മാനം നേടിയ അതേവര്‍ഷംതന്നെ തേടിയെത്തിയ പരമോന്നത സാഹിത്യപുരസ്‌കാരവും.
    ബുക്കര്‍  പുരസ്‌കാരം നേടിയ ആദ്യ പോളിഷ് എഴുത്തുകാരിയും ഓള്‍ഗയാണ്. ഫ്‌ളൈറ്റ്‌സ്  (പലായനങ്ങള്‍) എന്ന നോവലാണ് ഓള്‍ഗയുടെ പ്രധാനകൃതിയായി നിരൂപകരും വായനക്കാരും  തെരഞ്ഞെടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഫിറ്റ്‌സ്‌കരാള്‍ദോ എഡിഷന്‍സ് എന്ന  പ്രസാധകരാണ് പോളിഷ് ഭാഷയില്‍ എഴുതിയ ഈ നോവല്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു  പ്രസിദ്ധീകരിച്ചിരിക്കുന്നത്.

   2007 ല്‍ പുറത്തിറങ്ങിയ ഈ നോവലാണ് വോള്‍ഗ  ടൊകര്‍ചുക്കിന് ലോകസാഹിത്യത്തില്‍ അനിഷേധ്യമായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍  പ്രധാനപങ്കുവഹിച്ചത്. 2018 ലെ ബുക്കര്‍ സമ്മാനം ഓള്‍ഗയ്ക്കു നേടിക്കൊടുത്തതും ഈ  നോവല്‍തന്നെ. പോളണ്ടിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ നൈക്ക് അവാര്‍ഡും ഈ  കൃതിയിലൂടെ ഓള്‍ഗയെ തേടിയെത്തി.
    2012ല്‍ പുറത്തിറങ്ങിയ ഹൗസ് ഓഫ്  ഡേ, ഹൗസ് ഓഫ് നൈറ്റ് (പകലിന്റെ ഭവനം, രാവിന്റെ ഭവനം) എന്ന നോവല്‍ ഒരു  യാത്രാവിവരണത്തിന്റെ ശൈലിയില്‍ എഴുതപ്പെട്ടതാണ്. നോവല്‍ സാഹിത്യത്തിന്  പുതിയൊരു അസ്തിത്വം സൃഷ്ടിച്ചെടുക്കുന്നതില്‍ ഈ നോവലിലൂടെ ഓള്‍ഗ ടൊകര്‍ചുക്ക്  വിജയിച്ചു എന്ന് ഉറപ്പിക്കാം. ഇതാണ് നൊബേല്‍ പുരസ്‌കാരത്തിന് ഓള്‍ഗയെ  അര്‍ഹയാക്കിയതും. പ്രതിഭാശാലിയായ പുതിയ എഴുത്തുകാരിയെ പരിഗണിക്കുകവഴി നൊബേല്‍  പുരസ്‌കാര സമിതിയും മാറ്റത്തിന്റെ പാതയിലാണെന്നു പറയാം.
    2015 ല്‍  പുറത്തിറങ്ങിയ ദ ബുക്ക്‌സ് ഓഫ് ജേക്കബ് എന്ന നോവലിലൂടെ നൈക്ക് അവാര്‍ഡ്  വീണ്ടും ഓള്‍ഗയെ തേടിയെത്തി. അതേ വര്‍ഷം തന്നെ ജര്‍മന്‍പോളിഷ് ഭാഷയില്‍  രചിക്കപ്പെട്ട മികച്ച നോവലിനുള്ള അന്താരാഷ്ട്രപുരസ്‌കാരമായ ബ്രിഡ്ജ്  പുരസ്‌കാരവും ഓള്‍ഗ സ്വന്തമാക്കി. പതിനെട്ടാം നൂറ്റാണ്ടിലെ ജൂത ചരിത്രത്തെ  ആസ്പദമാക്കി എഴുതിയ ഈ നോവല്‍ വലിയ വിവാദങ്ങള്‍ക്കും വഴിവച്ചു. വായനക്കാരും  നിരൂപകരും വാനോളം പുകഴ്ത്തി. ഈ കൃതി പോളിഷ് ദേശീയവാദികളെ കുറച്ചൊന്നുമല്ല  ചൊടിപ്പിച്ചത്. വിവാദ ചരിത്രപുരുഷനായ ജേക്കബ് ഫ്രങ്കിന്റെ കഥ പറയുന്നതിലൂടെ ആധുനിക പോളിഷ് ദേശീയതയില്‍ വലതു രാഷ്്ട്രീയം പിന്തുടരുന്ന വിഭാഗത്തെ വല്ലാതെ അസ്വസ്ഥരാക്കി.  ഓള്‍ഗ ടൊകര്‍ചുക്കിനെ കൊല്ലുമെന്നു ഭീഷണി മുഴക്കുന്നതടക്കമുള്ള ആക്രമണങ്ങളാണ് അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്.  തീവ്രദേശീയ വാദികള്‍ എക്കാലവും തങ്ങള്‍ക്ക് അനഭിമതരായിരുന്നവര്‍ക്കെതിരേ പ്രയോഗിച്ചിരുന്ന ആയുധമാണല്ലോ ദേശദ്രോഹി/രാജ്യദ്രോഹിയെന്നു വിളിച്ച് ഒറ്റപ്പെടുത്തി ആക്രമിക്കുകയെന്നത്. ഈ ആയുധം ഓള്‍ഗ ടൊകര്‍ച്ചക്കിനെതിരേയും പ്രയോഗിക്കപ്പെടുകയുണ്ടായി.  ഈ ആക്രമണങ്ങളെക്കുറിച്ച് ഓള്‍ഗ ടൊഗര്‍ച്ചക്ക് പിന്നീട് പ്രതികരിച്ചത് ഇങ്ങനെയാണ്.  'ഞാന്‍ വളരെ ശുദ്ധഗതിക്കാരിയും കാര്യങ്ങള്‍ നേരേ പറയുന്നയാളുമാണ്.  ഞാന്‍ കരുതിയത്, ചരിത്രത്തിലെ ഇരുണ്ട ഇടങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നമുക്ക് കഴിയുമായിരുന്നു. ഈ പുസ്തകം എല്ലാ വിഭാഗം വിശ്വാസികളെയും വൃണപ്പെടുത്തുകയുണ്ടായി. കേന്ദ്രകഥാപാത്രമായ ജേക്കബ് ഫ്രാങ്ക് 13 വര്‍ഷക്കാലം കത്തോലിക്കാമഠത്തില്‍ തടവിലായിരുന്നു. ഇത് പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും  വ്യാഖ്യാനങ്ങള്‍ക്കു വിധേയമാകുന്നതും കത്തോലിക്കാ വിശ്വാസികളും സഭയും ഇഷ്ടപ്പെടില്ലല്ലോ.  ഓര്‍ത്തഡോക്‌സ് ജൂതന്മാരെ സംബന്ധിച്ച് ജേക്കബ് ഫ്രങ്ക് നേരത്തേ തന്നെ വിശ്വാസ വഞ്ചകനുമാണല്ലോ.' ഈ കൃതിയുടെ പേരില്‍ ഇന്റര്‍നെറ്റിലടക്കം ഓള്‍ഗയ്‌ക്കെതിരേ ഹേറ്റ്  ക്യാംപയിന്‍ നടക്കുകയുണ്ടായി. ദ ബുക്‌സ് ഓഫ് ജേക്കബിന്റെ സ്വീഡിഷ്  ട്രാന്‍സ്‌ലേഷന്‍ സ്വീഡനിലെയും ഫ്രഞ്ച് ട്രാന്‍സ്‌ലേഷന്‍ ഫ്രാന്‍സിലെയും മികച്ച  വിവര്‍ത്തന ഗ്രന്ഥങ്ങള്‍ക്കുള്ള പുരസ്‌കാരവും നേടുകയുണ്ടായി.
    രണ്ടുവര്‍ഷം  മുന്പ് പുറത്തിറങ്ങിയ െ്രെഡവ് യുവര്‍ പ്ലോ ഓവര്‍ ദ ബോണ്‍സ് ഓഫ്ദ ഡെഡ് എന്ന  നോവലിന് അഗനീസ്‌ക ഹോളണ്ട് ചലച്ചിത്രഭാഷ്യം നല്‍കുകയുണ്ടായി. സ്പൂര്‍ എന്ന പേരില്‍  പുറത്തിറങ്ങിയ ചിത്രം ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്‌സവത്തില്‍ ആല്‍ഫ്രഡ്  ബോയര്‍ പുരസ്‌കാരം നേടുകയുണ്ടായി.
   1962 ല്‍ പോളണ്ടിലെ സൂള്‍ഷോയിലാണ്  ഓള്‍ഗ ടൊകര്‍ചുക് ജനിച്ചത്. 1993 ല്‍ പുറത്തിറങ്ങിയ പൊഡ്രോസ് ലൂസി സെഗിയാണ് ആദ്യ  പുസ്തകം. നിരവധി ചെറുകഥകളും കവിതകളും ലേഖനങ്ങളും ഓള്‍ഗയുടേതായി  പുറത്തുവന്നിട്ടുണ്ട്. അതിര്‍ത്തികള്‍ എന്ന സങ്കല്പംതന്നെ ഓള്‍ഗ ടൊകര്‍ ചുക്കിന്റെ രചനകളില്‍ ഇല്ലാതാവുന്നു.  മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അതാണ് ഓള്‍ഗയുടെ കൃതികളെ കാച്ചിക്കുറുക്കിയെടുത്താല്‍ എസന്‍സായി അവശേഷിക്കുന്നത്. 

No comments:

FACEBOOK COMMENT BOX