Thursday, October 10, 2019

പീറ്റര്‍ ഹാന്‍ഡ്‌കെ: മനുഷ്യാനുഭവങ്ങളുടെ അതിരു തേടിയവന്‍

സന്ദീപ് സലിം

അസാധാരണമായ ഭാഷയുടെ വഴക്കം കൊണ്ട് വായനക്കാരെ കീഴടക്കിയ
എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്കാണ് 2019 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ഭാഷാപരമായ ചാതുര്യംകൊണ്ട് മനുഷ്യരുടെ അനുഭവങ്ങളുടെ പരിധികളെയും പ്രത്യേകതകളെയും തേടിപ്പോയ എഴുത്തുകാരനാണ് പീറ്റര്‍ ഹാന്‍ഡ്‌കെ.
    ഓസ്ട്രിയക്കാരനായ ഹാന്‍ഡ്‌കെ നാടകകൃത്ത് എന്ന നിലയിലും നോവലിസ്റ്റ് എന്ന നിലയിലും തന്റെ ബഹുമുഖപ്രതിഭ തെളിയിച്ചിട്ടുണ്ട്.  വിവര്‍ത്തകനെന്ന നിലയിലും അദ്ദേഹം ശോഭിച്ചിട്ടുണ്ട്. കോളജ് പഠനകാലത്ത് തന്നെ എഴുത്തുകാരനെന്ന നിലയില്‍ പീറ്റര്‍ ഹാന്‍ഡ്‌കെ പ്രസിദ്ധനായിരുന്നു. സോവ്യറ്റ് യൂണിയന്റെ അധിനിവേശപ്രദേശമായ ബര്‍ലിനിലെ പാന്‍കോവ് പ്രവിശ്യയിലെ ബാല്യകാല ജീവിതം പലവിധത്തില്‍ അദ്ദേഹത്തിന്റെ രചനകളില്‍ പ്രതിഫലിക്കുന്നുണ്ട്.
    നിറംമങ്ങിയ കുട്ടിക്കാലമായിരുന്നു ഹാന്‍ഡ്‌കെയുടേത്. വളരെയേറെ ദുരനുഭവങ്ങളെ നേരിട്ടാണ് അദ്ദേഹം വളര്‍ന്നത്. 1971 ല്‍ അദ്ദേഹത്തിന്റെ അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ ദുരിതം നിറഞ്ഞ് ജീവിതാനുഭവങ്ങള്‍  ഹാന്‍ഡ്‌കെയുടെ എഴുത്തിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്. 1944-48 കാലഘട്ടത്തില്‍ ബെര്‍ലിനിലെ പാങ്കോയിലാണ് ഹാന്‍ഡ്‌കെ താമസിച്ചിരുന്നത്.  എ സോറോ ബിയോണ്ട് ഡ്രീംസ് എന്ന ഹാന്‍ഡ്‌കെയുടെ കൃതിയില്‍ അദ്ദേഹം തന്റെ അനുഭവങ്ങള്‍ തുറന്നെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മ  കാരിന്ത്യന്‍ സ്‌ലോവീനെ ഈ കൃതിയില്‍ നമുക്ക് കണ്ടെത്താനാവും. പീറ്റര്‍ ഹാന്‍ഡ്‌കെയുടെ ആത്മകഥാ സ്പര്‍ശമുള്ള നോവല്‍ എന്ന നിലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതികളില്‍ ഒന്നാണ് 'എ സോറോ ബിയോണ്ട് ദ ഡ്രീംസ്'.  നിര്‍ധനയും നിരാലംബയുമായ ഒരു ഓസ്ട്രിയന്‍ സ്ത്രീയുടെ ആത്മഹത്യയാണ് ഈ കൃതിയുടെ ഇതിവൃത്തം.  അത് ഹാന്‍ഡ്‌കെയുടെ അമ്മയായിരുന്നു എന്നതായിരുന്നു പ്രത്യേകത.  എന്നാല്‍, ഹാന്‍ഡ്‌കെ ഒരിക്കലും ഈ നോവലിനെ തന്റെ വ്യക്തിജീവിതവുമായി ചേര്‍ത്തുപറയാന്‍ ആഗ്രഹിച്ചിരുന്നില്ല.  ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ ഇത് പേരില്ലാത്തവരുടെ കഥയാണ് എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം പലപ്പോഴും ചെയ്തിരുന്നത്.  തന്റെ മാതാവിനെ മനസില്‍ ചിന്തിച്ച് വളരെ ജാഗ്രതയോടെ എഴുതി പൂര്‍ത്തിയാക്കിയ 'എ സോറോ ബിയോണ്ട് ദ ഡ്രീംസ്' എന്ന നോവലിലൂടെ ഹാന്‍ഡ്‌കെ സ്വന്തം നാടിന്റെ കഥയാണ് പറയുന്നത്.
    മദ്യത്തിന് അടിമയായിരുന്നു ഹാന്‍ഡ്‌കെ യുടെ രണ്ടാനച്ഛന്‍. അദ്ദേഹത്തില്‍ നിന്ന് ഹാന്‍ഡ്‌കെയ്ക്ക് ഏല്‍ക്കേണ്ടിവന്ന കൊടിയ പീഡനങ്ങളും ഹാന്‍ഡ്‌കെയുടെ രചനയില്‍ കാണാം. 
   പഠനകാലത്തുതന്നെ എഴുത്തിനോട് താത്പര്യമുണ്ടായിരുന്ന ഹാന്‍ഡകെയ്ക്ക് പ്രതിസന്ധികളെത്തുടര്‍ന്ന് 1965 ല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍, ജീവിതത്തോട് പൊരുതി നില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എഴുത്തിനോടുണ്ടായിരുന്ന ഇഷ്ടമായിരുന്നു. പിറ്റേവര്‍ഷം തന്നെ അദ്ദേഹം  'ദി ഹോര്‍ണെറ്റ്‌സ്'എന്ന പുസ്തകം പുറത്തിറക്കി. എഴുത്തിനു പുറമെ നാടകത്തോടും വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത്  സിനിമയിലും പരീക്ഷണങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു കരുത്തു നല്‍കി.
    1978 ല്‍ ദ ലെഫ്റ്റ് ഹാന്‍ഡ് വുമന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമയിലും അദ്ദേഹം അരങ്ങേറി. കാന്‍ ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ പാം പുരസ്‌കാരത്തിന് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടതൊടെ അദ്ദേഹം എഴുത്തിനൊപ്പം സിനിമയും തന്റെ പ്രവര്‍ത്തനമേഖലയാക്കുകയായിരുന്നു.
       മുന്‍ യൂഗോസ്ലാവ്യന്‍ പ്രസിഡന്റായിരുന്ന സ്ലോബോഡന്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ പിന്തുണയ്ക്കുകവഴി വിവാദനായകനായും അദ്ദേഹം മാറുകയുണ്ടായി. സെര്‍ബിയന്‍ ഏകാധിപതിയായ സ്ലൊബോഡന്‍ മിലോഷെവിച്ചിനെ പിന്തുണച്ചതിന്റെ പേരില്‍ ഫാസിസ്റ്റ് എന്ന വിളിപ്പേര് അദ്ദേഹത്തിനു വീഴുകയും ഇതേകാരണത്താല്‍ 2006 ല്‍ അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രശസ്തമായ  ഹെന്റിച്ച് ഹീനേ അവാര്‍ഡ് അദ്ദേഹത്തിനു നല്‍കാതിരിക്കുകയും ചെയ്തു. വംശഹത്യയെ പിന്തുണച്ച പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്ക് സാഹിത്യ നൊബേല്‍ സമ്മാനിച്ചതില്‍ പ്രതിഷേധിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. 'ഒരു നൊബേല്‍ പുരസ്‌കാരം കാരണം ഛര്‍ദിക്കാന്‍ തോന്നും എന്ന് ഒരിക്കലും കരുതിയതേയില്ലെ'ന്നാണ് അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡിരാമ ട്വിറ്ററില്‍ പ്രതികരിച്ചത്.  എണ്ണായിരം പേര്‍ കൂട്ടക്കശാപ്പു ചെയ്യപ്പെട്ട സെബ്രനിസയില്‍ അതിജീവിച്ച എമീര്‍ സുലായിക്ക് പ്രതികരിച്ചതാവട്ടെ 'മിലോസെവിച്ച് ആരാധകനും വംശഹത്യയെ പിന്തുണച്ചവനുമായ ഒരാള്‍ക്ക് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന കാലം... ജീവിച്ചിരിക്കാന്‍ ഇതെന്തൊരു കാലം' എന്നാണ്.

    നാടകകൃത്തെന്ന നിലയില്‍ ഹാന്‍ഡ്‌കെ നാടകരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് വിത്തുപാകിയത്. പാരന്പര്യധിഷ്ഠിതമായ നാടക രീതികളെ പൂര്‍ണമായും അദ്ദേഹം പൊളിച്ചെഴുതി. ഇതിവൃത്തവും സംഭാഷണവും കഥാപാത്രങ്ങളും ഇല്ലാത്ത  നിരവധി നാടകങ്ങള്‍ പീറ്റര്‍ ഹാന്‍ഡ്‌കെ രചിച്ചിട്ടുണ്ട്. ഈ പറഞ്ഞതില്‍ അതിശയോക്തിയില്ല. അദ്ദേഹത്തിന്റേതായി പുറത്തുവന്ന നാടകം തന്നെ നാടകലോകത്തെ ഞെട്ടിക്കുകയുണ്ടായി. ആദ്യത്തെ പ്രധാന നാടകമായ 'പ്രേക്ഷകരെ കുറ്റപ്പെടുത്തുന്നു' എന്നതിലൂടെ ഒരു പാരമ്പര്യ നിഷേധിയാണു താനെന്ന് അദ്ദേഹം ലോകത്തോടു വിളിച്ചുപറഞ്ഞു.  ഇതിലെ നാല് അഭിനേതാക്കള്‍ നാടകത്തിന്റെ സ്വഭാവം ഒരു മണിക്കൂറോളം വിശകലനം ചെയ്യുകയാണു ചെയ്തത്. പിന്നീട് അവര്‍ കാണാനെത്തിയ പ്രേക്ഷകരെ അപമാനിക്കുകയും ഒടുവില്‍ നാടകത്തിന്റെ 'പ്രകടനത്തെ' പ്രശംസിക്കുകയും ചെയ്യുന്നു.  നാടകത്തില്‍ 'കഫംനക്കികളെന്നും', 'വൃത്തികെട്ട ജൂതന്‍'മാരെന്നും 'നാസിപ്പന്നികളെന്നും' പ്രേഷകരെ ഹാന്‍ഡ്‌കെ ആക്ഷേപിക്കുകയുണ്ടായി.  ഹിറ്റ്‌ലറിന്റെ ഏകാധിപത്യ ഭരണത്തിന്‍കീഴില്‍ കഴിഞ്ഞിരുന്ന ജൂതന്മാരെപ്പോലെയാണ് സെര്‍ബിയന്‍ ജനതയെന്നുവരെ ഒരിക്കല്‍ ഹാന്‍ഡ്‌കെ പറഞ്ഞുവയ്ക്കുകയുണ്ടായി. ജനക്കൂട്ടത്തില്‍ നിന്ന് വ്യത്യസ്ത പ്രതികരണങ്ങള്‍ ഉളവാക്കുന്ന തന്ത്രമായിരുന്നു ഇതെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്.
    പെനാലിറ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയുടെ ഉദ്യോഗം (The Golie's Anxitey at the Penatly Kick) എന്ന ഒറ്റകൃതിമതി ഹാന്‍ഡ്‌കെയുടെ പ്രതിഭയെ തിരിച്ചറിയാന്‍. പീറ്റര്‍ ഹാന്‍ഡ്‌കെയുടെ നോവലുകളും നാടകങ്ങളും ചെറുകഥകളും വളരെ ജനകീയമാണ്.  വിവിധ രാജ്യങ്ങളിലുള്ള വായനക്കാരെയും നിരൂപകരെയും ഹാന്‍ഡ്‌കെയുടെ കൃതികള്‍ വളരെയേറെ ആകര്‍ഷിച്ചിട്ടുണ്ട്.  ദ ഗോളീസ് ആംഗ്‌സൈറ്റി അറ്റ് ദി പെനാലിറ്റി കിക്ക് എന്ന നോവല്‍ മലയാളികള്‍ക്ക് സുപരിചിതമാണ്.  ജോസഫ് ്‌ബ്ലോഷ് എന്ന കേന്ദ്ര കഥാപാത്രം നിര്‍മാണ ജോലിക്കാരനാണ്.  അതേസമയം ഫുട്‌ബോളില്‍ ഗോളിയുമാണ്.  അപകടകരമായ സാഹചര്യങ്ങള്‍ ധാരാളം നിലനില്‍ക്കുന്ന ഒരു സമൂഹത്തിലാണ് ജോസഫ് ബ്ലോഷ് ജീവിക്കുന്നത്.  ഫുട്‌ബോളില്‍ ഗോളിയായിരുന്ന ജോസഫ് ബ്ലോഷ് ജീവിതത്തില്‍ അനുഭവിക്കുന്ന ഏകാന്തതയും പ്രതിസന്ധികളും വളരെ ഹൃദയസ്പര്‍ശിയായി പീറ്റര്‍ ഹാന്‍ഡ്‌കെ ഈ നോവലില്‍ വരച്ചിടുന്നു.  ഓസ്ട്രിയയുടെ അതിര്‍ത്തി നഗരത്തിലൂടെ ജോസഫ് ബ്ലോഷ് അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്.  ഒരു കൊലപാതകത്തെ തുടര്‍ന്നാണ് അയാളുടെ ജീവിതത്തില്‍ ദുരന്തങ്ങള്‍ തുടങ്ങുന്നത്.
   'ഭാഷാപരമായ നൈപുണ്യത്തോടെ മനുഷ്യാനുഭവങ്ങളുടെ അതിരുകളെയും അസാധാരണത്വങ്ങളെയും പറ്റി പര്യവേഷണം നടത്തുന്ന, സ്വാധീനം ചെലുത്തുന്ന എഴുത്തുകാരന്‍ എന്നാണ് ഹാന്‍ഡകെയുടെ രചനകളെ കുറിച്ച് പുരസ്‌കാരസമിതി വിലയിരുത്തിയത്.


No comments:

FACEBOOK COMMENT BOX