Tuesday, July 28, 2020

കലാപങ്ങളുടെ രാപകലുകള്‍


ചോരവാര്‍ന്നുകൊണ്ടിരിക്കുന്നു
മതവൈരത്തിന്റെ വാള്‍ ആഴ്ന്നിറങ്ങിയ-
മുറിവുണങ്ങിയിട്ടില്ല
കാക്കകള്‍ ഒറ്റയ്ക്കും കൂട്ടായും കരയുന്നു
പച്ചിരുമ്പും ചുട്ടുപഴുക്കുന്നു
കനത്ത വെയില്‍
ഇരകളുടെ ജീവിതത്തില്‍
സഹനത്തിന്റെ ഭാരമേറി
മാനവികതയുടെ മുഖം
വെറുപ്പിന്റെ അക്ഷരങ്ങളുടെ നിഴലാട്ടവേദി
പ്രവേശനം നിരോധിച്ച വിജനമായ
റോഡുകള്‍
കണക്കെടുപ്പില്‍ പുറത്തായ മാംസക്ഷണങ്ങള്‍
വര്‍ഗീയത ഇടിത്തീയാവുന്നു
വെയിലിന്റെ ചെന്തീ നിറം കറുക്കുന്നു
പ്രാര്‍ത്ഥനകള്‍ വിഫലമാകുന്നു

നരഭോജികള്‍ അവര്‍
വേട്ടയാടാന്‍ അമ്പുരച്ചു മിനുക്കുന്നു
അവര്‍ അവരെ ആട്ടിയോടിക്കുന്നു
ചവിട്ടിമെതിക്കുന്നു
കൊന്നൊടുക്കുന്നു
അവരുടെ
കളപ്പുരയും കിടപ്പറയും അടുക്കളയും
അവര്‍ തച്ചുതകര്‍ക്കുന്നു

കലാപങ്ങളുടെ രാപകലുകളില്‍
അവര്‍ സംഘമായിട്ടിറങ്ങി
വസ്ത്രം കൊണ്ടവര്‍ ഇരയെ തിരിച്ചറിഞ്ഞു
മതഭ്രാന്ത് മനുഷ്യത്വത്തെ കൊത്തിവലിച്ചു
കൂടപ്പിറപ്പുകള്‍ നേര്‍ക്കുനേര്‍
കൊലവിളി മുഴക്കുന്നു
ഗ്രന്ഥങ്ങളിലെ അറിവുകള്‍
ദിശതെറ്റിയലയുന്നു
അണിയറയിലവര്‍ പുരാണങ്ങളെ മാറ്റിയെഴുതുന്നു
പഴയ ഇതിഹാസങ്ങള്‍ തെരുവുനാടകമാകുന്നു

ഗര്‍ഭപാത്രത്തില്‍ പതിഞ്ഞ കാല്‍പ്പാടുക-
ളൊന്നുറപ്പിക്കുന്നു
അത് മാനവരാശിയെ ഇളക്കി മറിക്കും
മാനവികതയെ ഊട്ടിയുറപ്പിക്കും
മതേതരത്വത്തെ പുകഴ്ത്തിപ്പറയും.

No comments:

FACEBOOK COMMENT BOX