Sunday, October 4, 2020

ബദല്‍ ദര്‍ശനങ്ങളുടെ അടയാളപ്പെടുത്തല്‍

കെ.ടി. രാജീവ് തന്റെ അടയാളങ്ങള്‍ എന്ന കവിതാ സമാഹാരത്തിന്റെ ആമുഖത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.  'മണ്ണിനെയും മനുഷ്യരെയും പ്രകൃതിയെയും സംബന്ധിക്കുന്ന, സംവദിക്കുന്ന സൂക്ഷ്മ-സ്ഥൂലതന്തുക്കളുടെ ആത്മാവിഷ്‌കാരമാണിവിടെ നടത്തിയിട്ടുള്ളത്.'

കെ.ടി. രാജീവിന്റെ കവിതകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുകയാണ് ഞാന്‍ ചെയ്തത്.  പൊതുവെ കവിതകളെക്കുറിച്ച് പറയപ്പെടുന്ന ഒരു നിരീക്ഷണമുണ്ട്.  'ഓ കവിത വളരെ സങ്കീര്‍ണമാണ്.  വായിച്ചാല്‍ മനസിലാവാറില്ല, എന്നത്.' എന്നാല്‍, കെ.ടി. രാജീവിന്റെ കവിതകളളിലൂടെ സഞ്ചരിക്കുമ്പോള്‍, മനസിലാവുന്നത് അത് എല്ലാ സങ്കീര്‍ണതകളെയും അഴിച്ച് മാറ്റി വളരെ ലളിതമായി തീര്‍ന്നിരിക്കുന്നു എന്നതാണ്.  അതിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിച്ച് അധികം സഞ്ചരിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.  അതിന്റെ കാരണം കവിതന്നെ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ.  കെ.ടി. രാജീവ് എന്ന കവിയുടെ പ്രായത്തെക്കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല.  എന്നാല്‍, അദ്ദേഹത്തിന്റെ കവിതകളുടെ പ്രായത്തെക്കുറിച്ച് പറയാന്‍ ഞാന്‍ ധൈര്യം കാണിക്കുകയാണ്.  രാജീവിന്റെ കവിതകളെ ഞാന്‍ പുതുകവിത എന്നുതന്നെ വിളിക്കുന്നു.  അതിവര്‍ണനകളുടെ കുത്തൊഴുക്കും ആലങ്കാരികതകളുടെ അതിപ്രസരവും രാജീവിന്റെ കവിതകളില്‍ കാണാനില്ല എന്നതുതന്നെയാണ് രാജീവിന്റെ കവിതകളെ 'പുതുകവിതകള്‍' എന്നു വിളിക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടതിന്റെ കാരണം.

രാജീവിന്റെ ഔദ്യോഗിക ജോലിയുടെ effetc നിരവധി കവിതകളില്‍ നമുക്ക് കണ്ടെത്താനാവും.  സംസാരഭാഷയും കാവ്യഭാഷയും തമ്മിലുള്ള വ്യത്യാസം വളരെ നേര്‍ത്ത് ഇല്ലാതായിപ്പോവുന്നത് ഈ കവിതകളില്‍ കാണാനാവും.  കൂടാതെ മിക്ക കവിതകളിലും ഒന്നിലേറെ പദങ്ങള്‍ ചേര്‍ന്നുള്ള കൂട്ടുവാക്കുകള്‍ക്കു പകരം (കവിതകളുടെ പൊതു സ്വഭാവം അതായിരുന്നല്ലോ) ഒറ്റയ്ക്കു നില്‍ക്കുന്ന വാക്കുകളാണ് കണ്ടെത്താനാവുക.

രാജീവിന്റെ കവിതകളുടെ പൊതുസ്വഭാവങ്ങളായി ഞാന്‍ നിരീക്ഷിച്ച കാര്യങ്ങള്‍ക്ക് നന്നായി യോജിക്കുന്ന ഉദാഹരണമായി എനിക്കു തോന്നിയിട്ടുള്ള കവിതയാണ് 23-ാം പേജിലെ 'കണ്ണേറ്' എന്ന കവിത.


പിന്നെ

നാട്ടാരുടെയെത്ര

കണ്ണോട്ടങ്ങള്‍


എന്ന വരികള്‍ കാവ്യഭാഷയുടെയും സംസാരഭാഷയുടെയും ഒരു സംയുക്തമാണ്.

രാജീവിന്റെ കവിതകളില്‍ രാഷ്ട്രീയമുണ്ട്. അത് underlined politics ആണുതാനും.  ഏതെങ്കിലും ഒരു പ്രസ്ഥാനത്തോടോ തത്വശാസ്ത്രത്തോടോ ആശയസംഹിതകളോടോ ഉള്ള പ്രതിബദ്ധത കവിതയില്‍ നിഴലിക്കുകയോ മുഴച്ചുനില്‍ക്കുകയോ ചെയ്യുന്നില്ല.  എന്നാല്‍, സമൂഹത്തോട് കവിക്കുള്ള രാഷ് ട്രീയ ഉത്തരവാദിത്വം political responsibility രാജീവിന്റെ കവിതകള്‍ നിര്‍വഹിക്കുന്നുമുണ്ട്.  മുദ്രാവാക്യ കവിതകളുടെ അതിവൈകാരികതയുടെയും കാല്പനികതയുടെയും പശ്ചാത്തലങ്ങളെ കൃത്യമായി തന്റെ കവിതകളില്‍ അകറ്റിനിര്‍ത്തുകയും ചെയ്യുന്നുണ്ട് രാജീവ്.

'വിശുദ്ധ കുരുതിനിലം' എന്ന കവിത വളരെ കൃത്യമായി രാഷ്ട്രീയം പറയുന്നു.


'അധികാരഗര്‍വിന്റെ

പറന്നിരമ്പുന്ന

അഗ്നിച്ചിറകുകള്‍

നാമ്പെരിഞ്ഞമര്‍ന്ന

ഒലിവ് ചില്ലകള്‍

................

..................

വാഗ്ദത്തഭൂവില്‍നിന്ന്

കണ്ണീര്‍ത്താഴ് വരകളിലേക്ക്

ആട്ടിയോടിക്കപ്പെട്ട

മന്മാന്തര സ്വപ്‌നങ്ങള്‍


വെടിയാരവങ്ങളില്‍

വിലയംകൊണ്ട

ഗോലാന്‍കുന്ന്....'


സാമ്രാജ്യത്വശക്തികളും കോര്‍പറേറ്റുകളും അവരുടെ പിണിയാളുകളായ ഭരണകൂടങ്ങളും നിയന്ത്രിക്കുന്ന വിപണിയുടെ കെട്ടുകാഴ്ചകളെ പ്രതിരോധിക്കുക എന്ന സാമൂഹിക കാഴ്ചപ്പാടും രാജീവിന്റെ കവിതകളില്‍ നമുക്ക് കാണാനാവും.  ഒരു ബദല്‍ ദര്‍ശനം മുന്നോട്ടുവയ്ക്കാനുള്ള വലിയ ശ്രമങ്ങളും രാജീവ് തന്റെ കവിതകളിലൂടെ നടത്തുന്നുണ്ട്.  കാത്തിരിപ്പ് എന്ന കവിത വായിച്ചാല്‍ നമുക്കത് വളരെ എളുപ്പത്തില്‍ മനസിലാക്കാനാവും.


'അടുപ്പു പുകയാത്ത

വീട്ടില്‍

കത്തും വയറുമായ്

കുരുന്നു നെടുവീര്‍പ്പുകള്‍

പടികടന്നെത്തും

ലക്ഷ്മിയെ കാത്ത്


കുഞ്ഞു ഹൃദയ-

നെയ്ത്തിരികള്‍

കത്തും കൂരയല്ല

പെര്‍ഫ്യൂമിന്‍ മദ-

ഗന്ധവും

വാതുവെപ്പിന്നിരമ്പവും

ചേരും ഇരപിടിയിന്മാരുടെ

മണിമേടയേ്രത

ലക്ഷ്മിക്ക് പ്രിയം.'


'രണ്ടു ബാല്യങ്ങളില്‍ ഒരാള്‍' എന്ന കവിത വര്‍ത്തമാനകാലത്തിന്റെ ആശങ്കകളെ പങ്കുവയ്ക്കുന്നതാണ്.  അതിജീവനത്തിന്റെയും ചെറുത്തുനില്പിന്റെയും ജീവിതത്തിന്റെ നിസഹായതയുമൊക്കെ നമുക്ക് ഈ കവിതയില്‍നിന്ന് അനുഭവിക്കാനാവും. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്ന ജീവിത പശ്ചാത്തലങ്ങളെ പ്രകാശിപ്പിക്കുകയുമാണ് കവി ചെയ്യുന്നത്.

രാജീവിന്റെ കവിതകളെ മൊത്തമായെടുത്താല്‍ വലിയ ലോകങ്ങളൊന്നും കാണിച്ചുതരുന്നതായി തോന്നിയില്ല.  എന്നാല്‍, സാമൂഹിക ജീവിതക്രമവും അതുവഴി ഒരു ജനതയുടെ ദുഃഖങ്ങളെയും ആശങ്കകളെയും ഒരു പരിധിവരെ ചരിത്രത്തെയും പ്രകാശിപ്പിക്കുന്നതാണ് രാജീവിന്റെ കവിതകള്‍ എന്ന് സംശയങ്ങള്‍ക്ക് ഇടമില്ലാതെ നമുക്ക് പറയാനാവും.  'പോകാനൊരിടം' എന്ന കവിത നമുക്ക് ഇതിന് ഉദാഹരണമായെടുക്കാം.


'എത്താനുണ്ടൊരിടത്ത്

കുറുക്കുവഴികളില്ല

ഒരുപാടുദൂരമെന്നാല്‍

പോകാതിരിക്കാന്‍ മാര്‍ഗമില്ല


ധ്യാനിച്ചു നേടിയ

വരദാനമല്ല

എരിഞ്ഞുതീരുവോളം

പേറാതിരിക്കുവാനുമാവില്ല'


നോക്കൂ... വര്‍ത്തമാനകാലത്തിന്റെ ആശങ്കയും അനിശ്ചിതത്വവും എത്ര കൃത്യമായി വരച്ചിട്ടിരിക്കുന്നു.

രാജീവ് കവിത എഴുതുന്നതില്‍ വലിയ സ്വാതന്ത്ര്യം കൈയാളുന്നതായി തോന്നിയിട്ടുണ്ട്.  ഭാഷയ്ക്ക് വലിയ നിയന്ത്രണങ്ങള്‍ രാജീവ് പാലിച്ചതായി തോന്നിയിട്ടേയില്ല.  രാജീവിന്റെ കവിതകളെ വൃത്തത്തിന്റെയോ കവിതയ്ക്കുണ്ടാവണം എന്നു നമ്മള്‍ ശാഠ്യം പിടിക്കുന്ന ശീലുകളുടെയോ കുറ്റികളില്‍ നമുക്ക് രാജീവിനെ കെട്ടിയിടാനാവുമെന്നു തോന്നുന്നില്ല.

മാര്‍ജിനലൈസ് ചെയ്യപ്പെട്ടവരുടെയും ദളിതരുടെയും അനുഭവങ്ങളെ കവിതയിലൂടെ വരച്ചിടാനുള്ള ശ്രമവും രാജീവ് നടത്തുന്നുണ്ട്.

പക്ഷേ, കാല്പനികതയുടെ നിറച്ചാര്‍ത്തുകളൊന്നും ഉപയോഗിക്കാന്‍ രാജീവ് തയാറാവുന്നുമില്ല. മാത്രവുമല്ല, മറ്റു പല കവികളെയുംപോലെ വൈകാരികതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് അതിവൈകാരികതയിലേക്കു വീഴാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്.  'ബയോഡാറ്റ' എന്ന കവിത വായിക്കുമ്പോള്‍ നമുക്ക് മനസിലാവും എത്രത്തോളം ജാഗ്രതയാണ് ഇക്കാര്യത്തില്‍ രാജീവ് പുലര്‍ത്തിയിരിക്കുന്നതെന്നു മനസിലാക്കാന്‍.  ആത്മരോഷത്തിന്റെ തിളനില ഉയരുമ്പോഴും കവിയുടെ പരമമായ ധര്‍മത്തില്‍നിന്ന് അദ്ദേഹം വ്യതിചലിച്ചില്ല എന്നതാണ് കവിയുടെ ജാഗ്രത.

എന്തായാലും മാനവികതയിലും മനുഷ്യത്വത്തിലും സഹജീവിസ്‌നേഹത്തിലും ഊന്നിനിന്നുകൊണ്ട് എഴുതുന്ന രാജീവ് മലയാള കവിതയുടെ വലിയ പ്രതീക്ഷയാണ്. ആ പ്രതീക്ഷ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം നിതാന്തപരിശ്രമം നടത്തേണ്ടിയിരിക്കുന്നു.


No comments:

FACEBOOK COMMENT BOX