Friday, November 9, 2012

ജറുസലെം (സിറിയന്‍ കവിത)



രചന- നിസാര്‍ ഖബ്ബാനി
മൊഴിമാറ്റം- സന്ദീപ് സലിം
.....................................................


ഞാന്‍ കരഞ്ഞു , അവസാന കണ്ണുനീര്‍ത്തുള്ളിയും  വറ്റുംവരെ
ഞാന്‍ പ്രാര്‍ത്ഥിച്ചു, അവസാന മെഴുകുതിരി നാളവും അണയും വരെ
ഞാന്‍ മുട്ടിന്‍മേല്‍  നിന്നു, തറയില്‍ വിള്ളലുകള്‍ വീഴും വരെ
ഞാന്‍ ക്രിസ്തുവിനെയും മുഹമ്മദിനെയും തെരഞ്ഞു
...

ജറുസലെം, നീ പ്രവാചകരുടെ സുഗന്ധം
മണ്ണിനും വിണ്ണിനുമിടയിലെ ഏറ്റവും ചെറിയ വഴി
ജറുസലെം, നീ നിയമങ്ങളുടെ കാവല്‍ക്കോട്ട
ദു:ഖാര്‍ത്രമായ മിഴികളും വെന്തെരിഞ്ഞ വിരലുകളുമുള്ള സുന്ദരിക്കുട്ടി
നീ പ്രവാചകന്റെ  വഴിയിലെ മരുപ്പച്ച
നിന്റെ  ഗോപുരങ്ങള്‍ കണ്ണീര്‍ വാര്‍ക്കുന്നു
നീ  കറുത്ത കുപ്പായമണിഞ്ഞ യവകന്യക
യേശുവിന്റെ ജന്മദേശത്ത്
ശനിയാഴ്ച പ്രഭാതത്തില്‍ മണിയടിക്കുന്നതാര്?
കുഞ്ഞുങ്ങള്‍ക്കു കളിപ്പാട്ടങ്ങളുമായി
ക്രിസ്മസ് രാവില്‍ വരുന്നതാര്?
...

ജറുസലെം, ദു:ഖത്തിന്റെ നഗരമേ
നിന്റെ മിഴികളില്‍ അലയുന്നു  വലിയൊരു കണ്ണുനീര്‍ത്തുള്ളി
നിന്റെ മേലുള്ള കടന്നു കയറ്റം തടയന്നതാര്?
മതങ്ങളുടെ മുത്തേ
നിന്റെ രക്തപങ്കിലമായ ചുവരുകള്‍ ആരുകഴുകും?
ബൈബിളും ഖുറാനും ആരു സംരക്ഷിക്കും?
ക്രിസ്തുവിനെയും മനുഷ്യനെയും ആരു രക്ഷിക്കും?
...

ജറുസലെം, എന്റെ നഗരമേ,
എന്റെ പ്രണയമേ
നാളെ നിന്റെ  മണ്ണില്‍  നാരകങ്ങള്‍ പൂക്കും
നിന്റെ ഒലിവ് മരങ്ങള്‍ ആഹ്ലാദിക്കും
നിന്റെ മിഴികള്‍ ആനന്ദനൃത്തമാടും
നിന്റെ വിശുദ്ധമേല്‍ക്കുരകള്‍ തേടി
ദേശാടന പ്രാവുകള്‍ മടങ്ങിവരും
നിന്റെ കുട്ടികള്‍ വീണ്ടും കളിച്ചു തുടങ്ങും
നിന്റെ റോസാപുഷ്പങ്ങള്‍ നിറഞ്ഞ കുന്നുകള്‍
പിതാക്കന്‍മാരുയേയും മക്കളുടെയും സംഗമഭൂമിയാകും
...

എന്റെ നഗരം
സമാധാനത്തിന്റെയും ഒലിവുകളുടെയും നഗരം
.........................................................................................
http://www.britannica.com/EBchecked/topic/485350/Nizar-Qabbani
.............................................................................
Jerusalem


I wept until my tears were dry
I prayed until the candles flickered
I knelt until the floor creaked
I asked about Mohammed and Christ
Oh Jerusalem, the fragrance of prophets
The shortest path between earth and sky
Oh Jerusalem, the citadel of laws
A beautiful child with fingers charred
and downcast eyes
You are the shady oasis passed by the Prophet
Your streets are melancholy
Your minarets are mourning
You, the young maiden dressed in black
Who rings the bells in the Nativity
On Saturday morning?
Who brings toys for the children
On Christmas eve?
Oh Jerusalem, the city of sorrow
A big tear wandering in the eye
Who will halt the aggression
On you, the pearl of religions?
Who will wash your bloody walls?
Who will safeguard the Bible?
Who will rescue the Quran?
Who will save Christ?
Who will save man?
Oh Jerusalem my town
Oh Jerusalem my love
Tomorrow the lemon trees will blossom
And the olive trees will rejoice
Your eyes will dance
The migrant pigeons will return
To your sacred roofs
And your children will play again
And fathers and sons will meet
On your rosy hills
My town
The town of peace and olives.




Monday, July 23, 2012

പറയേണ്ടിയിരുന്നത്

ഗുന്തര്‍ ഗ്രാസ്
................................


ഞാന്‍ എന്തുകൊണ്ടു നിശബ്ദനായിരുന്നു?
യുദ്ധക്കളികളില്‍ മറയില്ലാതെ ചെയ്യുന്ന ഒന്നിനെക്കുറിച്ച്
ഇത്രയേറെക്കാലം പറയാന്‍ മടിച്ചതെന്തേ,
ഒടുക്കം
നമ്മളില്‍ അവശേഷിക്കുന്നവര്‍
ഏറിയാല്‍ അടിക്കുറിപ്പുകള്‍ മാത്രമായിരിക്കുമെന്നിട്ടു കൂടി

ഒരു വായാടിക്കു കീഴടങ്ങുന്ന,
അയാള്‍ റാലികളായി കൊരുത്തിരിക്കുന്ന ഇറേനിയന്‍ ജനതയെ 
ഉന്മൂലനം ചെയ്യാന്‍ ശേഷിയുള്ള 
ആദ്യ ആക്രമണത്തിനുള്ള അവകാശമാണത്, 
ഉള്ളതായി പറയപ്പെടുന്ന അവകാശം. 
കാരണം അയാളുടെ അധികാര സീമയില്‍
അണുബോംബിന്റെ നിര്‍മാണം നടക്കുന്നുവത്രെ

നിരീക്ഷണവും മേല്‍നോട്ടവുമില്ലാതെ,
ഒരുതരം പരിശോധനയുമില്ലാതെ
കാലങ്ങളായി അണുവായുധങ്ങള്‍ ശേഖരിക്കുന്ന
മറ്റേ രാജ്യത്തിന്റെ പേരുപറയാന്‍
ഞാന്‍ മടിക്കുന്നതെന്തു കൊണ്ട് ?

ഇവിടെ,
പൊതുവായ മൗനം, വസ്തുതകളെക്കുറിച്ചുള്ളതായിരുന്നു
അതിനു മുന്നില്‍ എന്റെ മൗനം തലകുനിക്കുകയായിരുന്നു
അസ്വസ്ഥമാക്കുന്ന, ബലമായി ചാര്‍ത്തപ്പെട്ട
അസത്യമാണത്
മൗനം ഭഞ്ജിക്കപ്പെടുമ്പോള്‍
'ജൂതവിരുദ്ധനെന്ന വിധിവാചകം
എളുപ്പത്തില്‍ വീണേക്കാം

മിക്കപ്പോഴും 
എന്റെ മാതൃരാജ്യം അതിന്റെ ഹീനവും അതുല്യവുമായ കുറ്റകൃത്യങ്ങളുടെ പേരില്‍
വിചാരണ ചെയ്യപ്പെടുന്നു
എന്റെയീ രാജ്യം ഇസ്രയേലിനു മറ്റൊരന്തര്‍വാഹിനി കൂടി നല്‍കിയിരിക്കുന്നു
തികച്ചുമൊരു വ്യാപാരയിടപാട്; 
പരിഹാരക്രിയയെന്നു വാചകക്കസര്‍ത്ത് 
മുങ്ങിക്കപ്പലിന്റെ സവിശേഷത
അതിന് അണുബോബുകള്‍ തൊടുക്കാന്‍ കഴിയുമെന്നതാണ്,
ഒരൊറ്റ അണുബോംബുമുള്ളതായി 
ഇനിയും തെളിഞ്ഞിട്ടില്ലാത്ത ഒരു പ്രദേശത്തേക്ക്.
ഉണ്ടെന്ന ഭയംതന്നെ മതിയായ തെളിവ്, 
പറയേണ്ടതു ഞാന്‍ പറയും.

പക്ഷേ, 
ഇതുവരെ ഞാനെന്തിനു നിശബ്ദനായി ? 
ഒരിക്കലും മായ്ക്കാനാവാത്തൊരു കറയാല്‍
കളങ്കിതമായ എന്റെ ജന്മം കാരണത്താല്‍
എന്റെയീ പരസ്യമായ സത്യപ്രഖ്യാപനം 
അംഗീകിക്കില്ലെന്നറിയാമായിരുന്നു,
ഞാന്‍ എന്നും, എപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന ഇസ്രയേല്‍
വളരെ ലോലമായ ലോക സമാധാനത്തെ 
ഇസ്രയേലിന്റെ ആണവശക്തി അപകടപ്പെടുത്തുന്നതായി
എന്തുകൊണ്ടിപ്പോള്‍, ഞാനീ വാര്‍ധക്യത്തില്‍ 
അവശേഷിക്കുന്ന മഷിത്തുള്ളിയാല്‍ പറയുന്നു ?

കാരണം, 
പറയേണ്ടതു പറഞ്ഞില്ലെങ്കില്‍,
നാളെ വൈകിപ്പോയാലോ ?
ജര്‍മന്‍കാര്‍ എന്ന നിലയില്‍ പാപഭാരം ചുമക്കുന്ന നാം
മുന്‍കൂട്ടിക്കാണാന്‍ കഴിയുന്നൊരു കുറ്റകൃത്യത്തിനു 
ദ്രവ്യം പകര്‍ന്നാല്‍
ആ കുറ്റകൃത്യ പങ്കാളിത്തത്തെ 
ഒരു സാധാരണ ന്യായത്താലും 
മായിച്ചു കളയാനാവില്ല.

ഞാന്‍ എന്റെ മൗനം ഭഞ്ജിക്കുന്നു,
കാരണം, 
പാശ്ചാത്യ ലോകത്തിന്റെ കപടത എനിക്കു മടുത്തു
പലരും തങ്ങളുടെ മൗനങ്ങളില്‍ നിന്നു മോചിതരാവുമെന്നു 
ഞാന്‍ സ്വനം കാണുന്നു
നാം നേരിടുന്ന പരസ്യമായ അപകടത്തിന്റെ ഉത്തരവാദികളോട് 
ആക്രമണം വെടിയാന്‍ ആവശ്യപ്പെടുമെന്നും. 
ഇസ്രയേലിനോടും ഇറാനോടും 
തങ്ങളുടെ ആണവശക്തിയെ 
അന്താരാഷ്ട്ര നിരീക്ഷണത്തിന് 
തുറന്നു കൊടുക്കാന്‍ നിര്‍ബന്ധിക്കുമെന്നും.

മറ്റു രക്ഷാമാര്‍ഗങ്ങളില്ല 
ഇസ്രയേലികള്‍ക്കും പാലസ്തീനികള്‍ക്കും ,
മിഥ്യാബോധങ്ങള്‍ കൈവശപ്പെടുത്തിയ ഈ പ്രദേശത്തു
ശത്രുതയില്‍ തോളോടു തോള്‍ ചേര്‍ന്നു ജീവിക്കുന് ഓരോരാജ്യത്തിനും 
ആത്യന്തികമായി നമ്മള്‍ ഓരോരുത്തര്‍ക്കും.

................................................................................................................
* വിഖ്യാത ജര്‍മന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഗുന്തര്‍ ഗ്രാസിന്റെ വാട്ട് മസ്റ്റ് ബി സെഡ് എന്ന കവിതയുടെ സ്വതന്ത്രവിവര്‍ത്തനം. അമേരിക്കയില്‍ ന്യൂയോര്‍ക്ക് ടൈംസും റോമില്‍ ലാ റിപ്പബ്ലിക്കയും ഒരേ സമയം ഈ കവിത പ്രസിദ്ധീകരിച്ചു.




Thursday, June 7, 2012

ജലത്തിന്റെ വര്‍ണം

വാക്കിന്റെ ഉടലിനോട്,
നിന്റെ നിറം ജലത്തിന്റേതാണ്.
ജലം തീയായും മിന്നല്‍പ്പിണറായും മാറും
പിന്നെ, അഗ്നിജ്വാലകളായും
മിന്നല്‍പ്പിണറായും
ഒടുവില്‍
ഉറങ്ങാന്‍ എന്റെ തലയിണ തേടുന്ന
ഒരു ലില്ലിപ്പൂവാകും.
വാക്കുകളുടെ ജലസഞ്ചയമേ,
രണ്ടു ദിവസം നീ എന്റെ കൂടെ വരൂ,
രണ്ടു വാരാന്ത്യങ്ങള്‍
നുരയ്ക്കുന്ന രഹസ്യങ്ങളിലൂടെ
കടലില്‍നിന്ന് മുത്തുകള്‍ കണ്ടെടുക്കാന്‍
അതിനെ പവിഴവും കരിന്താളിയുമായി പെയ്തിറക്കാന്‍.
പ്രണയിക്കുമ്പോള്‍ കടലിനെ മാത്രം പ്രണയിക്കുന്ന
കറുത്ത ഭൂതത്തിന്റെ മായാജാലമാണ്
ഈ കാഴ്ചകളെന്ന
തിരിച്ചറിവിലേക്ക് നാമെത്തുന്നു
ദൃശ്യവും അദൃശ്യവുമായി
നീയെന്റെ  കൂടെ വരൂ
വാക്കിന്റെ ജലസഞ്ചയമേ
മരുഭൂമിയില്‍ ചുവന്നമേഘമായി
ഇഷ്ടാനുസരണം പെയ്യാനായി
മരണത്തെ ആലിംഗനം ചെയ്യുന്ന
ചിപ്പി തേടിയുള്ള എന്റെ യാത്രയില്‍
നീയെന്നോടൊപ്പം ചേരണം
എന്റെ ഇനിയുള്ള ദിവസങ്ങളെ മാറിലൊളിപ്പിച്ച,
ജലവലയങ്ങളില്‍ കുടുങ്ങിയ
താരകത്തെ തേടുവാന്‍
വാക്കുകളുടെ ജലസഞ്ചയമേ,
നീയെന്നോടു ചേരുക
ശിലകളുടെ ഉറവകളിലേക്ക്
പ്രകമ്പനങ്ങളില്‍ നിന്നു പിറവിയെടുക്കുന്ന ശിലകളിലേക്ക്
കസ്തൂരിമാനിനെത്തേടി
പ്രഭാതത്തിന്റെ വെള്ളിവെളിച്ചിലേക്ക്
ഇരുളിന്റെ കയങ്ങളില്‍
കണ്ണിചേര്‍ന്ന് ചിതറിക്കിടക്കുന്ന കാലത്തിലേക്ക്
എന്നോടൊപ്പം വരൂ
വാക്കേ, നീ അലകടലിന്റെ മുഖമുള്ളകവിതയാകട്ടെ
................................................................
സിറിയന്‍ കവി അഡോണിസിന്റെ കളര്‍ ഓഫ് വാട്ടര്‍ എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം
..............................................................................
Your colour is the colour of water,
O, body of words,
when water is leaven
or a thunderbolt or fire-
And water blazed,
became a thunderbolt,
became leaven and fire
and water lilies
which ask about my pillow
and fall asleep.
O, river of words,
journey with me for a couple of days,
a couple of weeks,
in the leaven of mysteries
to pick up the seas or explore the oysters.
Let us rain rubies and ebony
to learn that magic
is a black fairy
who loves nobody except the sea.
Journey with me,
emerging here and vanishing there.
And ask with me,
O, river of words,
about the shells which die to become
a red cloud
cascading its rain;
about an island
which walks or flies.
And ask with me,
O, river of words,
about a star captive
in the water nets,
carrying under its breasts
my last days.
And ask with me,
O, river of words,
about a stone from which water flows,
about a wave from which rocks are born,
about the animal of musk,
and a dove of light.
And descend with me
to the nets of darkness
at the bottom
where broken Time lies.
And let words be
a poem that wears
the face of the sea.

Monday, January 23, 2012

പ്രതിബിംബം

ഇന്നലെ
സ്വപ്‌നത്തില്‍ ലേഖമെഴുതി
തലക്കെട്ടിട്ടു
പുറന്തള്ളപ്പെട്ടവന്

അമ്പലവാതുക്കല്‍
ദര്‍ശനപുണ്യത്തിനായി കാത്തുനിന്നു
എന്നിട്ടും അമ്പലമില്ലാത്തവന്

പള്ളിയില്‍
അള്‍ത്താരയുടെ നിഴലില്‍
ഒതുങ്ങി നിന്നു
എന്നിട്ടും പള്ളിയില്ലാത്തവന്

സ്വയം
പ്രതിരോധത്തിന്റെ കൊടിപിടിച്ചു
എന്നിട്ടും കൊടിയില്ലാത്തവന്

വിധിപ്രകാരം
എല്ലാ കര്‍മങ്ങളും ചെയ്ത്
തിരുനെറ്റിയില്‍
ചന്ദനക്കുറി തൊട്ടു
എന്നിട്ടും കര്‍മമില്ലാത്തവന്

വെളുത്ത കുപ്പായക്കാര്‍ തന്ന
ദൈവികത കൈപ്പറ്റി
കൂദാശകള്‍ സ്വീകരിച്ചു
എന്നിട്ടും കൂദാശകളില്ലാത്തവന്

ഗാന്ധി
ചര്‍ക്ക
മാര്‍ക്‌സ്
താമര
ദാസ്ക്യാപിറ്റല്‍
വിഭാഗീയത
വിമോചന സമരം
കുറുവടി
അടിയന്തരാവസ്ഥ
വരട്ടുതത്വവാദം
രാഷ്ട്രീയം മനപാഠമാക്കി
എന്നിട്ടും രാഷ്ട്രീയമില്ലാത്തവന്

ദൈവം
വിശ്വാസം
പ്രാര്‍ഥന
യാഗം
ബലി
നിസ്കാരം
ഉപവാസം
ആത്മാവ്
നെഞ്ചില്‍
മതം ഉരുക്കിയൊഴിച്ചു
എന്നിട്ടും മതമില്ലാത്തവന്

ഉണര്‍ന്ന്
ജനാലകള്‍ തുറന്നു
വെളിച്ചം മതിയായില്ല
റാന്തല്‍ തെളിച്ചു
കണ്ണാടിയില്‍ നോക്കി
പുറന്തള്ളപ്പെട്ടവന്റെ ആലസ്യം
പ്രതിബിംബിച്ചു

Monday, January 2, 2012

കറുത്തവന്‍

അവന്,
വെളുപ്പു നിറമില്ല
സുന്ദരനല്ല
നീലകണ്ണുകളില്ല

അടയാളപ്പെടുത്തലുകള്‍
ആരും അറിഞ്ഞില്ല
രോദനം
ആരും കേട്ടില്ല
വാക്കുകള്‍
ആരും വായിച്ചില്ല
ചിന്തകള്‍
ആരും തിരിച്ചറിഞ്ഞില്ല
ചരിത്രം
ആരും രേഖപ്പെടുത്തിയില്ല

അവന്റെ,
ആഘോഷങ്ങള്‍
സ്വപ്‌നങ്ങള്‍
ബന്ധങ്ങള്‍
പ്രണയം
കാമം
ഹാസ്യം
എല്ലാം കറുത്തതായിരുന്നു

പരാജയപ്പെട്ടവരുടെ
ചരിത്രത്തില്‍
കറുത്തവരകൊണ്ട്
അടിവരയിട്ടു

പുതിയ തലമുറ
വിദ്വേഷം കൊണ്ട്
കറുത്ത
കണ്ണടവച്ച്
വീരപുരുഷനെന്ന്
വിളിച്ചു പരിഹസിച്ചു

ഭയം
കറുത്ത
കാര്‍മേഘമായി

മരണം
കറുത്ത സ്വര്‍ഗത്തില്‍
നിന്ന്
ഇരുണ്ട കോട്ടിട്ട്
വെയില്‍ കൊള്ളാതെ
തേടിയെത്തി

Wednesday, November 23, 2011

ഏഴാംമുദ്ര തുറന്ന്

കാക്കനാടനെ അനുസ്മരിക്കുമ്പോള്‍    
                                                                                                                          
       അധ്യാപകനായും റെയില്‍വേ ഉദ്യോഗസ്ഥനായും ഗവേഷകനുമായും ജീവിച്ചു. എല്ലാം ചുരുക്കംകാലം. അതിലൊന്നിലും വലിയ താത്പര്യം തോന്നിയിരുന്നില്ല. ഏതിലെങ്കിലും താത്പര്യം തോന്നിയിരുന്നെങ്കില്‍ക്കൂടി അതു താത്കാലികം മാത്രമായിരുന്നു. എഴുത്തുകാരനാവണമെന്നതായിരുന്നു എന്നത്തേയും ആഗ്രഹം. മലയാളത്തിലെ ഒന്നാം നിരഎഴുത്തുകാരനായി. എഴുത്തിലുള്ള താത്പര്യം മാത്രം ഒരിക്കലും ഇല്ലാതായില്ല. ഇപ്പോള്‍ എഴുത്തിന്റെ ലോകത്തുനിന്നു മരണം കൂട്ടിക്കൊണ്ടു പോകുമ്പോള്‍ മലയാളത്തിന് നഷ്ടമാകുന്നതു കൈപ്പുണ്യമുള്ള എഴുത്തുകാരെന. ഇതായിരുന്നു കാക്കനാടന്‍.
       രചനകളില്‍ വൈകാരിക തീവ്രത കൊണ്ടു വന്യമായ ചൂടു പകര്‍ന്ന കാക്കനാടന്‍ പ്രശംസകളെയും ക്രൂരമായ വിമര്‍ശനങ്ങളെയും ഇഷ്ടപ്പെടുന്ന എഴുത്തുകാരനല്ല. കാക്കനാടന്റെ കഥയുടെ ഉള്ളുകള്ളികള്‍ തേടിയുള്ള സൂക്ഷ്മയാത്രകള്‍ നിരൂപകരുടെയും ആസ്വാദകരുടെയും ഭാഗത്തുനിന്ന് ഉ|ായില്ല എന്നതാണു സത്യം. അതു കാക്കനാടന്‍ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. നിരൂപകരും വിമര്‍ശകരും തന്റെ കൃതികളെ എങ്ങനെ വിലയിരുത്തി എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരമിങ്ങനെ""വളരെ അപൂര്‍വം നിരൂപകര്‍ക്കു മാത്രമേ കൃതികളുടെ അന്തഃസത്ത മാനസിലാക്കാന്‍ കഴിഞ്ഞിട്ടൂളളൂ. ബാക്കിയൊക്കെ എഴുതാന്‍ വേണ്ടി എഴുതപ്പെട്ടതാണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ? പിന്നെ നിരൂപണം മോശമായിപ്പോയി അല്ലെങ്കില്‍ വിമര്‍ശനം രൂക്ഷമായിപ്പോയി എന്നു പറഞ്ഞ് ആരേയും കുറ്റം പറയാന്‍ ഞാന്‍ തയാറല്ല. അവരുടെ കഴിവില്ലായ്മ. അത്രേയുളളൂ. നിരവധിപ്പേര്‍ വിമര്‍ശിച്ചിട്ടുണ്ട്. എം. കൃഷ്ണന്‍ നായര്‍ എന്റെ 'സാക്ഷി' മോശം നോവലുകളിലൊന്നാണെന്ന് ഒരിക്കലെഴുതി. പിന്നീട് എന്റെ നോവലുകളെ പ്രശംസിച്ചും എഴുതി. രണ്ടെഴുത്തും എന്നില്‍, വലിയ പ്രതികരണം സൃഷ്ടിച്ചില്ല. എന്റെ കഥകള്‍ ഞാന്‍ ആഗ്രഹിച്ചതു പോലെ നിരൂപണം ചെയ്ത നിരൂപകര്‍ വിരളം. കെ.പി. അപ്പന്‍ അതില്‍ വ്യത്യസ്തനാവുന്നു. പിന്നെ, എന്റെ ഇളയ സഹോദരന്‍ രാജന്‍ കാക്കനാടന്റെ ചില വിലയിരുത്തലുകള്‍. നമുക്കു തോന്നുന്ന കാര്യങ്ങള്‍ എഴുതുക. മറ്റുള്ളവര്‍ അതു വായിക്കണം എന്നാഗ്രഹിച്ചിരുന്നതിനപ്പുറം മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കണം എന്നാഗ്രഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിരൂപകരോ വിമര്‍ശകരോ എന്നെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ല.എന്റെ അജ്ഞതയുടെ താഴ്‌വരയെന്ന നോവലിനെ ഭ്രമതാത്മക നോവലെന്ന്' വിലയിരുത്തിയത് എന്നെ വളരെഅദ്ഭുതപ്പെടുത്തിയിരുന്നു''.                                                                                                                                                                                                                                                                                   
          എക്കാലവും സൗഹൃദങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്നയാളായിരുന്നു കാക്കനാടന്‍. ജോണ്‍ ഏബ്രഹാം, ഭരതന്‍, പ്രഫ. ആര്‍. നരേന്ദ്രപ്രസാദ് തുടങ്ങിയവരുമായുള്ള സൗഹൃദം കാക്കനാടന്‍ എന്ന എഴുത്തുകാരനെ മോള്‍ഡ് ചെയ്‌തെടുക്കുന്നതില്‍ വലിയ പങ്കാണു വഹിച്ചിട്ടുള്ളത്. ജോണ്‍ ഏബ്രഹാം കാക്കനാടനു സ്വന്തം സഹോദരനെപ്പോലെയായിരുന്നു. ജോണി}െക്കുറിച്ചു പറയുമ്പോള്‍ കാക്കനാടനു നൂറു നാവായിരുന്നു. ""ജോണ്‍ എനിക്ക് എന്റെ അനുജനായിരുന്നു. അവന്റെ ചിന്തയും കാഴ്ചപ്പാടുകളും മനസിലായിരുന്ന അപൂര്‍വം ചില വ്യക്തികളില്‍ ഒരാളായിരുന്നു, ഞാന്‍. അതുകൊണ്ടുതന്നെ ജോണുമായി വലിയ വൈകാരിക ബന്ധവുമുണ്ടായിരുന്നു. ജോണിനു കിടക്കാന്‍ വേണ്ടിമാത്രമായി എന്റെ വീടി}ുമുന്നില്‍ ഞാനാരു കട്ടില്‍ ഇട്ടിരുന്നു. എത്ര വൈകിവന്നു കിടന്നാലും ജോണ്‍ പുലര്‍ച്ചെ എഴുന്നേല്ക്കുമായിരുന്നു. ഉണര്‍ന്നെഴുന്നേല്ക്കുന്നത് ഒരു പ്രാര്‍ഥനയോടെയായിരുന്നു. അതു കേട്ട് എന്റെ അമ്മ പറയുമായിരുന്നു. എന്തു }ല്ല പയ്യനായിരുന്നു ജോണെന്ന്.'ജോണ്‍ മരണത്തിലേക്കുള്ള തന്റെയാത്ര തുടങ്ങിയതും. എന്റെ വീട്ടില്‍നിന്നുമായിരുന്നു. എന്റെ ആരുടെയോ ഒരു നഗരം എന്ന നോവല്‍ സിനിമയാക്കണമെന്നു ജോണ്‍ ആഗ്രഹിച്ചിരുന്നു. അതിനെക്കുറിച്ച് ഒരിക്കല്‍ ജോണ്‍ പറഞ്ഞത്, എടാ അതിലഭിനയിക്കാന്‍ പറ്റിയ ഒരു നടെന ഇതുവരെ കിട്ടിയിട്ടില്ല. ഞാന്‍ തന്നെ അഭി}യിക്കേണ്ടിവരുമെന്നാണു തോന്നുന്നത് എന്നാണ്''.
       കാക്കനാടന്റെ രചനയിറങ്ങിയ പറങ്കിമലയും പാര്‍വതിയും (അടിയറവ് എന്ന കഥയാണു പാര്‍വതി എന്ന പേരില്‍ സിനിമയായത്) സംവിധാനം ചെയ്തത് ഭരതനായിരുന്നു. ഭരതന്‍ എന്ന സംവിധായകനെ കൃത്യമായി വിലയിരുത്താന്‍ കാക്കനാടനായി. ഭരതനെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ എഴുതി ""മലയാളത്തില്‍ ഇത്രയും വിഷ്വല്‍ സെന്‍സുള്ള സംവിധായകര്‍ അപൂര്‍വമാണ്. അത് എനിക്ക് നേരിട്ടു മനസിലായിട്ടു|്. ഭരതന്റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്കു തോന്നുന്നത് ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങുമായിരുന്നില്ല എന്നതാണ്. തിരക്കഥ ഒരിക്കല്‍ എഴുതിക്കഴിഞ്ഞാല്‍ പിന്നെ അതില്‍ മാറ്റം വരുത്താന്‍ ഭരതന്‍ തയാറാകുമായിരുന്നില്ല. തന്റെ താത്പര്യത്തിലുള്ള സിനിമയിലേക്കു സഹപ്രവര്‍ത്തകരെ എത്തിക്കാനുള്ള ഭരതന്റെ കഴിവും അപാരമായിരുന്നു. ഭരതന്റെ കുറവായിട്ട് എനിക്കു തോന്നിയിട്ടുള്ളതു കാസ്റ്റിംഗിലെ പരാജയമായിരുന്നു. യഥാര്‍ഥത്തില്‍ പറങ്കിമലയുടെയൊക്കെ പരാജയത്തിനു പ്രധാനകാരണമായിട്ട് എനിക്ക് തോന്നിയിട്ടുള്ളതും ഇതാണ്. പറങ്കിമലയിലെ നായകന്‍ ബിനോയി ആ കഥാപാത്രത്തിന് ഒട്ടും ചേരുമായിരുന്നില്ല. നായിക സൂര്യ കൊള്ളാമായിരുന്നു. ബിനോയിയെ സെലക്ട് ചെയ്തതു ഭരതനായിരുന്നു. പാര്‍വതി' ഭരതന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണെന്നാണ് എനിക്കു തോന്നുന്നത്. എന്റെ അടിയറവ്' എന്ന നോവലാണ് പാര്‍വതി എന്ന പേരില്‍ സിനിമയായത്. അതില്‍ എന്റെ കോണ്‍ട്രിബ്യൂഷനേക്കാള്‍ ഭരതന്റെ വിഷ്വല്‍ സെന്‍സാണ് മികച്ചു നില്‍ക്കുന്നത' പാര്‍വതി സാമ്പത്തികമായി പരാജയമായിരുന്നെങ്കിലും നല്ല സിനിമ എന്നു പേരു നേടുകയുണ്ടായി.''
  കൈപ്പുണ്യമുള്ള ഈ കഥാകാരന്‍ എഴുത്തും സൗഹൃദങ്ങളും അവസാനിപ്പിച്ചു കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ അവശേഷിക്കുന്നത് തിളയ്ക്കുന്ന വികാരങ്ങളുടെ എണ്ണയില്‍ മൊരിച്ചെടുത്ത കഥകളാണ്.

Monday, November 7, 2011

എഴുത്തിന്റെ കൂട്ട് (അഥവാ പുഞ്ചിരിക്കാനുള്ള ധൈര്യം)

പന്നിവേട്ട(നോവല്‍) യിലൂടെയും മരണസഹായി(കഥകള്‍)ലൂടെയും പ്രതിഭ തെളിയിച്ച യുവ എഴുത്തുകാരന്‍ വി എം ദേവദാസുമായി നടത്തിയ അഭിമുഖം
.

ഏതൊരെഴുത്തുകാരനും, പ്രത്യേകിച്ച് ഫിക്ഷനില്‍ കൈവച്ചിരിക്കുന്നയാള്‍ കഥയെഴുത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ മള്‍ട്ടി ഫെയ്‌സ്ഡ് പോസിബിലിറ്റീസില്‍ കൂടി കടന്നുപോകാറുണ്ട്. അത് ഉപയോഗിക്കാന്‍ അദ്ദേഹം നിര്‍ബന്ധിക്കപ്പെടുന്നു. ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കാറുണ്ട് എന്നുപറയുന്നതാവും കൂടുതല്‍ ശരി.

Thursday, November 3, 2011

കവിതയെഴുത്ത് ജീവിതത്തിന്റെ എഡിറ്റിംഗ്

രാജേഷ് ചിത്തിര, നിങ്ങളുടെ പുസ്തകം (ഉന്മത്തതയുടെ ക്രാഷ് ലാന്‍ഡിംഗുകള്‍) വായിച്ചു പൂര്‍ത്തിയാക്കി. സത്യം തുറന്നു പറയുന്നു.... ഈ അടുത്ത് വായിച്ച പുസ്തകങ്ങളില്‍ ജീവിതത്തോട് ഇത്രമാത്രം ചേര്‍ന്നു നിന്ന പുസ്തകങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്  ഉള്‍പ്പെടുത്തിയ പുസ്തകം.
ജീവിതത്തെ സൂക്ഷമമായി, വീണ്ടും വീണ്ടും സൂക്ഷമമായി നിരീക്ഷിച്ച് നിരീക്ഷിച്ച് ആത്യന്തിക സത്യം തേടുന്ന പുസ്തകം.
കവിതയെഴുത്ത് ജീവിതത്തിന്റെ എഡിറ്റിംഗാണ് എന്നു പറയുന്ന കവിതകളാണ് രാജേഷിന്റേത്.
ഇടത്തു നിന്നു വലത്തോട്ട്
പലവുരു വാക്കുകളെ
നിരത്തി, വെട്ടിമാറ്റി ' യാണ് എഡിറ്റിംഗ് രാജേഷ് നടത്തിയിരിക്കുന്നത്.
അച്ചടി മാധ്യമങ്ങളില്‍ അച്ചടിച്ചു വരുന്ന പുതുകവിതകളുടെ അതിര്‍വരമ്പുകളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ രാജേഷിന്റെ കവിതകള്‍ ലംഘിക്കുന്നു. അത് വാക്കുകളുടെ ധാരാളിത്തം കൊണ്ട് സൃഷ്ടിക്കുന്ന മാജിക്കല്ല, മറിച്ച് ജീവിതം അതിജീവനമായി മാറുന്ന സാധാരണക്കാരന്റെ നെഞ്ചിലെ പിടച്ചിലിനോട് ചേര്‍ന്നു നില്‍ക്കാനാണ്.
'മരവും പുഴുവുമാകാതെ
വസന്തത്തിന്റെ നോവറിഞ്ഞ
ഏതോ കാറ്റില്‍ നിലം തൊടാതെ
വീണുടഞ്ഞ ഒരു കണ്ണുനീര്' ഈ വരികള്‍ മാത്രം മതി രാജേഷിന്റെ കവിതകള്‍ നിഴലിനോടല്ല ശരീരത്തോടുതന്നെയാണ് ചേര്‍ന്നു നില്‍ക്കുന്നതെന്നു തിരിച്ചറിയാന്‍.
ജീവിതം മുന്നോട്ടു വയ്ക്കുന്ന കാഴ്ചകള്‍ക്കപ്പുറത്തേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നതില്‍ ആസാധാരണമായ വൈഭവം ഈ കവിതകള്‍ക്കുണ്ടാകുന്നു. ഇവിടെ കാലത്തിന് പ്രസക്തി നഷ്ടപ്പെടുന്നു. എന്നാല്‍, വര്‍ത്തമാനകാലത്തിന്റെ ആശങ്കകളെ ഏറ്റെടുക്കുകയും ചെയ്യുന്നു. ഭാഷയുടെ ധാരളിത്തമില്ലാതെ, വളരെ ഗൗരവ പൂര്‍ണമായ ചിന്തകളിലൂടെ, നെഞ്ചിടിപ്പിന്റെ താളം തൊട്ടറിയുന്ന വാക്കുകളിലൂടെ, അനാവശ്യ ബലം പിടിക്കലുകളില്ലാതെ, വളരെ അനായാസമായി കവി പറയാനുള്ളതു പറഞ്ഞിരിക്കുന്നു.

Tuesday, October 11, 2011

മരണാനന്തരം

ഒരു ഭയകമ്പനം
ഇടവിട്ടു മിന്നുന്ന വാല്‍നക്ഷത്രത്തിന്റെ
വാലു പോലെ വളരെ നീണ്ടത്,
അതു നമ്മെ മുറിയുടെ
ചുവരുകള്‍ക്കുള്ളില്‍ പിടിച്ചു നിര്‍ത്തി.
ടിവി ദൃശ്യങ്ങളെ
മഞ്ഞുകണങ്ങള്‍ കൊണ്ടു മൂടി
ടെലിഫോണ്‍ വയറുകളില്‍
തണുത്തുറഞ്ഞ്
തുള്ളികളെപ്പോലെ
പറ്റിപ്പിടിച്ചു

അപ്പോഴും അത്,
ഹൃദയസ്പന്ദനത്തിന്റെ
നേര്‍ത്ത മര്‍മരം പോലെ,
കേള്‍ക്കാന്‍ മനോഹരമായിരുന്നു.
പക്ഷേ, യാഥാര്‍ഥ്യം
ശരീരത്തേക്കാള്‍ നിഴലിനോടു
ചേര്‍ന്നു നിന്നു

എങ്കിലും,
ഏതാനു ഇലകള്‍ മാത്രം
നിറഞ്ഞ കുറ്റിക്കാടുകള്‍ക്കിടയിലൂടെ,
നമുക്കു ശൈത്യകാല സൂര്യന്റെ
കിരണങ്ങളിലൂടെ
സഞ്ചരിക്കാം.
അവശേഷിച്ച ഇലകള്‍
പഴയ ടെലിഫോണ്‍ ഡയറിയില്‍
നിന്നും കീറിയ കടലാസുകള്‍
പോലെ തോന്നിച്ചു.
പേരുകളെ തണുപ്പു തിന്നിരുന്നു.

നൊബേല്‍ ജേതാവ് ടോമാസ് ട്രാന്‍സ്‌ട്രോമറുടെ ആഫ്റ്റര്‍ ദ ഡെത്ത് എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)
                    കടപ്പാട്   ആശയം വ്യക്തമാക്കിത്തന്ന പ്രഫ. ബി . കേരളവര്‍മ(നാട്ടകം ഗവ. കോളജ്) സാറിനോട്.


Sunday, September 4, 2011

സമൂഹത്തിന് മാതൃകകളെ സൃഷ്ടിക്കല്‍ എഴുത്തുകാരന്റെ ധര്‍മ്മമല്ല

അഭിമുഖം
പെരുമ്പടവം ശ്രീധരന്‍ / സന്ദീപ് സലിം

ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിലൂടെ മലയാള നോവല്‍ സാഹിത്യത്തിന് പുതിയഭാവുകത്വം നല്‍കിയ പെരുമ്പടവം ശ്രീധരന്‍ സംസാരിക്കുന്നു....
കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കൂടിയാണ് പെരുമ്പടവം.

ഒരെഴുത്തുകാരന്റെ കടമ?

പൊതുസമൂഹത്തെ തിരിഞ്ഞു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാവണം ഏതൊരെഴുത്തും എന്നാണ് എന്റെ അഭി പ്രായം. ഭാഷയ്ക്കും ശൈലിക്കും വിഷയങ്ങള്‍ക്കുമപ്പുറം എഴുത്ത് ഒരു ആത്മീയ അനുഭവമായി വായനക്കാരന് അനുഭവപ്പെടണം. എഴുത്തുകാരന്‍ താന്‍ ജീവിക്കുന്ന രാഷ്്ട്രീയ, സാമ്പത്തിക ചുറ്റുപാടുകളെ ഒരു ആത്മീയാനുഭവമാക്കി വായനക്കാരനു നല്‍കുകയാണ് തന്റെ കൃതികളിലൂടെ ചെയ്യേണ്ടത്. ഇതാണ് എഴുത്തുകാരന്റെ കടമ.
......................................................................................................................................
അല്പംകൂടി വിശദീകരിക്കാമോ? എഴുത്തുകാരന്റെ സാമൂഹ്യപ്രതിബദ്ധത, രാഷ്ട്രീയം, ആത്മീയത ഇവയെക്കുറിച്ചൊക്കെ?

ആദ്യംതന്നെ ഒരുകാര്യം പറയട്ടെ; പ്രതിബദ്ധത എന്ന പ്രയോഗത്തോടു ഞാന്‍ വിയോജിക്കുന്നു. പ്രതിജ്ഞാബദ്ധതയാണു ശരി. എനിക്കു സമൂഹത്തോടുള്ളത് പ്രതിജഞാബദ്ധതായാണ്. ഇവിടെ സമൂഹം എന്ന പദത്തിന്റെ നിര്‍വചനം നിങ്ങള്‍ നല്‍കുന്നതായിരിക്കില്ല. ഞാന്‍ മുമ്പു പറഞ്ഞല്ലോ, എഴുത്തുകാരന്‍ സാമൂഹ്യ പരിഷ്കര്‍ത്താവു കൂടിയാകണമെന്ന്. അധര്‍മത്തിനെതിരേയുള്ള പോരാട്ടമാവണം എഴുത്ത്. എഴുത്തുകാരന്‍ ഒരു പോരാളി കൂടിയാവണം. സമൂഹത്തോട് കമിറ്റ്‌മെന്റുണ്ടാവണം. അപ്പോഴാണ് എഴുത്തിനോടും കമിറ്റ്‌മെന്റുണ്ടാവുന്നത്. ഏതെങ്കിലുമൊരു പക്ഷം ചേരുന്നതോ ഏതെങ്കിലുമൊരു രാഷ്്ട്രീയപാര്‍ട്ടിയുടെ മുദ്രാവാക്യംവിളിക്കലോ അല്ല എഴുത്തുകാരന്‍ ചെയ്യേണ്ടത്. അത് ഒരു കഥാകാരന്റെ മാത്രം കാര്യമല്ല, കവികളുടെയും മറ്റ് ഏതുസാഹിത്യശാഖയിലെയും എഴുത്തുകാരും കാത്തുസൂക്ഷിക്കേണ്ട കാര്യമാണ്. അപ്പോഴാണ് അവര്‍ മഹാകവികളും പ്രതിഭാധനരുമായിത്തീരുന്നത്. നെരൂദയെപ്പോലുള്ള കവികള്‍ മഹാകവികളായിത്തീരുന്നത് ഈ കമിറ്റ്‌മെന്റിനും അപ്പുറം നില്‍ക്കുമ്പോഴാണ്.
  എഴുത്തുകാരന്‍ വളരെ സെന്‍സിറ്റീവായ ഒരു സാമൂഹ്യജീവിയാണല്ലോ. അതുകൊണ്ട് അയാളുടെ ജീവിതത്തിലും എഴുത്തിലും രാഷ്ട്രീയം കടന്നുവരും; വരണം. പിന്നെ എന്റെ രാഷ്ട്രീയം- അത് രാഷ്്ട്രീയപാര്‍ട്ടികളുടെയോ മുന്നണികളുടേയോ രാഷ്്ട്രീയമല്ല. അതു സ്വതന്ത്ര നിലപാടാണ്. ഏതു കാര്യത്തിലും എനിക്ക് എന്റേതായ നിലപാടുകളുണ്ട്. അതാണെന്റെ രാഷ്്ട്രീയവും. നിലവിലിരിക്കുന്ന ഏതെങ്കിലും രാഷ്്ട്രീയ നിലപാടുകളോട് എന്റെ നിലപാടുകള്‍ യോജിക്കണമെന്നുമില്ല. യോജിക്കാത്ത നിലപാടുകളോട് ഒരിക്കലും കലഹിക്കാനും ഞാന്‍ പോകാറില്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍കൂടി അതവരുടേത്, എനിക്കെന്റേത് എന്ന നിലയില്‍ നില്‍ക്കാം. ഇനി, ഏതെങ്കിലും നിലപാടുകളില്‍ തെറ്റുപറ്റിയാല്‍ തിരുത്താനും ഞാന്‍ തയാറാണ്. തിരുത്തലുകള്‍ ആരുപറഞ്ഞാലും സ്വാഗതം ചെയ്യാന്‍ എനിക്കു മടിയില്ല. പക്ഷേ, തിരുത്തണമെങ്കില്‍ അവ സ്വയം ബോധ്യം വന്നതായിരിക്കണം.
   ഏതു കാര്യത്തിലായാലും പൊതുസമ്മതമായ ഒരു തീരുമാനമുണ്ടാകില്ല. അതു രാഷ്്ട്രീയത്തിലായാലും സാഹിത്യത്തിലായാലും. വിയോജിക്കുന്നവരോടും സൗഹൃദത്തില്‍ പോവുക - അതു മാത്രമാണ് സാധ്യമായ കാര്യം.
കാലങ്ങളായി ശീലിച്ചതും പഠിച്ചുവച്ചതുമായ ചില ക്ലീഷെ ഭാഷകളില്‍നിന്നും നിലപാടുകളില്‍നിന്നും ചിലര്‍ക്കു മാറാന്‍ പറ്റിയെന്നു വരില്ല. വിരോധമില്ല, അതവിടെത്തന്നെ നിന്നോട്ടെ.
   തന്റെ നിലപാടുകള്‍ എത്രത്തോളം പ്രായോഗികമാണെന്നു നമുക്കറിയാമെങ്കിലും ചോദ്യംചെയ്യലിനെയും വിമര്‍ശനത്തെയും സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാനുള്ള മനോഭാവം എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. ചോദ്യംചെയ്യപ്പെടും എന്ന ബോധ്യത്തോടെയാവണം നിലപാടുകള്‍ സ്വീകരിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതുണ്ടാകാറില്ല. ഇവിടെ എഴുത്തുകാരന്‍ ചോദ്യംചെയ്യപ്പെടുന്ന പ്രതിയായി മാറുന്നു.
   മനുഷ്യസമൂഹത്തിനെതിരായി ഉയര്‍ത്തപ്പെടുന്ന എന്തിനുമെതിരേ പോരാടുക എന്നതാണ് എഴുത്തുകാരന്റെ ആത്യന്തിക ധര്‍മം.  ഈ പോരാട്ടത്തില്‍ പ്രത്യയശാസ്ത്രമോ ഫിലോസഫിക്കല്‍ തോട്ട്‌സോ ഒരു ഘടകമല്ല. ജീവിതമാണു പ്രധാനം. ഇതാണെന്റെ ആത്മീയ കാഴ്ചപ്പാട്.  പക്ഷേ, നിങ്ങള്‍ കരുതുന്ന, നിങ്ങള്‍ അറിയുന്ന ആത്മീയതയല്ല എന്റെ ആത്മീയത. ലോകത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടായാലും, ലോകം കീഴ്‌മേല്‍ മറിഞ്ഞാലും സാഹിത്യവും വായനയും നിലനില്‍ക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.
....................................................................................
വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് അങ്ങു ധാരാളം എഴുതിയിട്ടുണ്ടല്ലോ. ബഷീറിന്റെ രചനകളെ ഒന്നു വിലയിരുത്താമോ?

അന്നന്നത്തെ അങ്ങാടി നിലവാരം നോക്കി പുസ്തകമെഴുതുന്നവര്‍ക്ക് ബഷീറിനെപ്പോലെ എഴുതാന്‍ പറ്റില്ല. എനിക്കു തോന്നുന്നു, മലയാളത്തില്‍ ആദ്യമായി ദ്വന്ദ്വവ്യക്തിത്വം  അഥവാ ഡ്യുവല്‍ പേഴ്‌സണാലിറ്റി എഴുത്തില്‍ എത്തിച്ചതു ബഷീറാണ്; ശബ്ദങ്ങളില്‍. ബഷീറിന്റെ ക്രാഫ്റ്റ് എത്രത്തോളമുണ്ടെന്നു മനസിലാക്കാന്‍ ശബ്ദങ്ങള്‍ മാത്രം മതി. കസാന്‍ സാക്കീസും വെര്‍ജീനിയ വൂള്‍ഫും ചോദിച്ചതുപോലെ, ഞാനെന്റെ സങ്കടങ്ങള്‍ ആരുമായി പങ്കുവയ്ക്കും എന്നുതന്നെയാണ് ബഷീറും ചോദിച്ചത്. ഒരെഴുത്തുകാരന്റെ ആത്യന്തിക സങ്കടമാണിത്. ശബ്ദങ്ങളുടെ പേര്ില്‍ നിരവധി ആക്ഷേപങ്ങള്‍ കേട്ടു. അത് അശ്ലീല കൃതിയാണെന്നുവരെ പറഞ്ഞു. മാരകമായി മുറിവേറ്റ മനുഷ്യ വംശത്തിന്റെ മധ്യത്തില്‍ നിന്ന് , യുദ്ധം വരുത്തിവച്ച ദുരന്തങ്ങളുടെ മധ്യത്തില്‍ നിന്ന് ബഷീര്‍ വിലപിക്കുന്നത് ആരും കണ്ടില്ല.
.................................................................................................
ബഷീറിന്റെ പുസ്തകങ്ങള്‍ ശരിയായ രീതിയില്‍ വായിക്കപ്പെട്ടിട്ടില്ല എന്നു തോന്നിയിട്ടുണ്ടോ?

തീര്‍ച്ചയായും. ശരിയായ രീതിയില്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കപ്പെട്ടിട്ടില്ല. ബഷീറിനെ കുറെക്കാലം വെറും തമാശക്കാരനായിട്ടാണ് നമ്മള്‍ വായിച്ചത്. ബഷീറിന്റെ നര്‍മത്തിന്റെ അടിയില്‍ കിടക്കുന്നത് ജീവിതത്തിന്റെ ദുരന്ത ബോധമാണെന്ന് നാം തിരിച്ചറിയുന്നതേയുള്ളൂ. മറ്റുള്ള കഥാകാരന്‍മാരില്‍ നിന്നും വ്യത്യസ്ഥമായി ബഷീര്‍ മനുഷ്യന്റെ ആത്മീയ ആകുലതകളേയും കൈകാര്യം ചെയ്തു. ഭ്രാന്തന്‍ സ്വപ്‌നങ്ങളിലൂടെ ബഷീര്‍ മനുഷ്യന്റെ ആന്തരിക ലോകങ്ങളിലൂടെ യാത്രചെയ്തു. നക്ഷത്രങ്ങളിലേക്കു പറന്നു. സ്വന്തം ഹൃദയം കൊണ്ട് അപാരതകളെ തൊട്ടു. അദ്ദേഹത്തിന്റെ കൃതികളെ വിലയിരുത്തിയവരും പരാജയപ്പെടുകയായിരുന്നു എന്നു പറയാം. അദ്ദേഹത്തെ ഒരു സമുദായത്തിന്റെയും പ്രദേശത്തിന്റെയും  എഴുത്തുകാരനായാണ് വിലയിരുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും കാലാതിവര്‍ത്തികളാണ് എന്നു നാം തിരിച്ചറിഞ്ഞില്ല. അദ്ദേഹം എഴുതിയിരുന്നത് ഇംഗ്ലീഷിലായിരുന്നുവെങ്കില്‍ സാഹിത്യത്തിലെ പരമോന്നത ബഹുമതി അദ്ദേഹത്തെ തേടിയെത്തുമായിരുന്നു എന്നകാര്യത്തില്‍ സംശയമില്ല.
...................................................................................

തകഴിയെ എങ്ങനെ വിലയിരുത്തുന്നു? ബഷീറിനെപ്പോലെ മനുഷ്യ ജീവിതം പച്ചയായി ചിത്രീകരിച്ചയാളാണല്ലോ തകഴിയും?

സത്യമാണ്. മനുഷ്യന്റെ പച്ചയായ, ചോര തുടിക്കുന്ന വികാരങ്ങളാണ് തകഴി തന്റെ കൃതികളില്‍ കൈകൈര്യം ചെയ്തത്. നോവല്‍ സമൂഹത്തിന്റെ ക്രോസ് സെക്്ഷനാകുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണല്ലോ രണ്ടിടങ്ങഴി. കയര്‍പോലെ ഇതിഹാസമാനമുള്ള ഒരു കൃതി മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ്, അഭിമാനവുമാണ്.
കൂട്ടത്തില്‍, എന്റെ സ്വകാര്യമായ സന്തോഷത്തെ കുറിച്ചു കൂടി പറയട്ടെ. ജി. ശങ്കരക്കുറുപ്പ്, സി. ജെ. തോമസ്, ബഷീര്‍, തകഴി, കേശവദേവ്, കാരൂര്‍, പൊന്‍കുന്നം വര്‍ക്കി, ലളിതാംബിക അന്തര്‍ജനം, വയലാര്‍ രാമവര്‍മ, പാറപ്പുറത്ത്, തുടങ്ങിയ മഹാ പ്രതിഭകളുടെ കാലത്തു ജീവിക്കാന്‍ കിട്ടിയ ഭാഗ്യം, അവരൊക്കെ എന്നെ അറിയുമായിരുന്നല്ലോ എന്ന ചിന്ത അത് നല്‍കുന്ന അഭിമാനം ഇവ എനിക്ക് വലിയ കാര്യമാണ്.
................................................................................................................................................................................................................................................
അങ്ങയുടെ എല്ലാ പുസ്തകങ്ങളും ആശ്രാമം ഭാസി തന്നെയാണോ പ്രസാധനം?

അതെ, ഇരുപത്തിയഞ്ച് നോവലുകളും കഥകളും എല്ലാം "സങ്കീര്‍ത്തനം' തന്നെ പ്രസിദ്ധീകരിക്കുന്നു. രണ്ടുമൂന്നു പുസ്തകങ്ങള്‍ ഡി.സി രവി ചോദിച്ചു. ഞാന്‍ പറഞ്ഞു, ഭാസിയോട് ചോദിക്കാന്‍. ഭാസിയാണ് അവ ഡി.സിക്കു കൊടുത്തത്. പ്രസാധകന്‍ എന്ന നിലയില്‍ സുതാര്യവും സത്യസന്ധവുമാണ് ഭാസിയുടെ ഇടപാടുകള്‍. ഒരു പ്രസാധകനുമായുള്ള ബന്ധമല്ല, എനിക്ക് ഭാസിയോട്, അതിനപ്പുറം എന്തോ അവാച്യമായ ഒരു ആത്മബന്ധമുണ്ട്്.
.............................................................................................
ഡോസ്‌റ്റോവ്‌സ്കി എന്ന വ്യക്തിയുടെ ജീവിതം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്? മലയാളത്തില്‍ രണ്ടു പുസ്തകങ്ങളാണ് കൂടുതല്‍ വിറ്റഴിയുന്നത് - സങ്കീര്‍ത്തനം പോലെയും വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും. ഖസാക്കിലെ രവിയും സങ്കീര്‍ത്തനത്തിലെ ഡോസ്‌റ്റോവ്‌സ്കിയും സമൂഹത്തിന് മാതൃകകളായിരുന്നില്ല. പിന്നെന്തുകൊണ്ടാണ് ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്. ?

രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം ആദ്യം പറയാം. രവിയുടെ കാര്യം എനിക്കറിയില്ല. പുസ്തകം വായിച്ചിട്ടുണ്ട്. അത്രമാത്രം. സമൂഹത്തിന് ഏതെങ്കിലും മാതൃകകളെ സൃഷ്ടിക്കുക എന്നതല്ല എഴുത്തുകാരന്റെ ധര്‍മം. സങ്കീര്‍ത്തനത്തിലൂടെ അരാജകജീവിതത്തെ ശ്രേഷ്ഠവത്കരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. സങ്കീര്‍ത്തനം പോലെയുടെ ലക്ഷ്യവും അതല്ല. പീഡാനുഭവങ്ങളിലൂടെയും സഹനങ്ങളിലൂടെയുമാണ് മനുഷ്യന്‍ വിശുദ്ധിയിലേക്കെത്തുന്നത് എന്നാണു ഞാന്‍ സങ്കീര്‍ത്തനങ്ങളിലൂടെ പറഞ്ഞത്. അല്ലാതെ ഡോസ്‌റ്റോവ്‌സ്കിയും അന്നയും തമ്മിലുള്ള പ്രണയമല്ല കഥ. അങ്ങനെ കരുതാനുള്ള അവകാശം വായനക്കാര്‍ക്കുണ്ടെങ്കിലും.
   സത്യത്തില്‍ അദ്ദേഹം എന്നെ ഇന്‍ഫഌവന്‍സ് ചെയ്ത വ്യക്തിയല്ല. മറിച്ച് എന്നെ ഭ്രമിപ്പിച്ച വ്യക്തിയായിരുന്നു. അതാണു സത്യം. ഇന്നും ഇങ്ങനെ ഒരു മനുഷ്യന്‍ എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നത് എനിക്കദ്ഭുതമാണ്. ഷേക്‌സ്പിയര്‍ ഇന്‍ ദ മെന്റല്‍ അസൈലം എന്നാണ് അദ്ദേഹത്തെക്കുറിച്ച് ലെനിന്‍ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് നിങ്ങള്‍ ചോദിക്കുന്ന ഒരു ചോദ്യത്തിനും ലളിതമായി ഉത്തരം നല്‍കാന്‍ എനിക്കാവില്ല. അദ്ദേഹത്തിന്റെ ഭൗതികജീവിതം അരാജകവാദിയുടേതാണെന്ന് ലോകം വിലയിരുത്തിക്കഴിഞ്ഞു. ജീവചരിത്രങ്ങള്‍ കാണിച്ചു തരുന്നത് അപസ്മാര രോഗിയും, ചൂതാട്ടക്കാരനും, മദ്യപാനിയും അസന്‍മാര്‍ഗിയുമായ ഡോസ്‌റ്റോവ്‌സ്കിയെയാണല്ലോ. എന്നാല്‍, അദ്ദേഹത്തിന്റെ സര്‍ഗാത്മകജീവിതം ഒരു ആത്മീയജീവിതമായിരുന്നു എന്നു ഞാന്‍ പറയും. ഓരോ നിമിഷവും വ്യത്യസ്ഥ നിലപാടുകളോടെ ജീവിച്ചയാളാണ് അദ്ദേഹം.  ഇന്നലെ അദ്ദേഹം ഈശ്വരവിശ്വാസിയായിരുന്നെങ്കില്‍ ഇന്ന്  ഈശ്വരനെ കുറ്റപ്പെടുത്തുകയും ദൈവത്തെ വിചാരണചെയ്യുകയും ചെയ്യുന്നു. ഇത്തരത്തില്‍ വ്യത്യസ്ഥ നിലപാടുകളുള്ള ഒരാളെ നാം മനുഷ്യനെന്ന നിലയ്ക്കും എഴുത്തുകാരെനന്ന നിലയ്ക്കും എങ്ങനെ വിശ്വാസത്തിലെടുക്കും എന്ന ചോദ്യം എന്നെ ആശങ്കപ്പെടുത്തിയിരുന്നു. ഇതിന്റെ ഉത്തരമാണ് അദ്ദേഹത്തിന്റെ കൃതികള്‍ മുഴുവനും. ഒരു ദൈവമുണ്ടെങ്കില്‍, അയാള്‍ സര്‍വശക്തനാണെങ്കില്‍ എന്തുകൊണ്ടു ജീവിതം ഇങ്ങനെയാകുന്നു? അടിസ്ഥാനപരമായ ഈ ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തിയിരുന്നത്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ധാര്‍മികതയെ മുന്‍നിര്‍ത്തിയാണ് ഡോസ്‌റ്റോവ്‌സ്കി തേടിയിട്ടുള്ളതും. ഈ അറിവാണ് എന്നെ ഭ്രമിപ്പിക്കാന്‍ കാരണവും. ആത്മപീഡനത്തിലൂടെയാണ് വ്യക്തിയുടെ വിമോചനമെന്നാണ് സങ്കീര്‍ത്തനത്തിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത്. സഹനങ്ങളിലൂടെയും പീഡാനുഭവങ്ങളിലൂടെയും വിശുദ്ധിയുടെ പടവുകള്‍ കയറിപ്പോവുന്ന ഒരു വിശുദ്ധനെയാണ് ഞാന്‍ അദ്ദേഹത്തില്‍ കണ്ടത്. അത്രയും വിശുദ്ധമായ ഒരാത്മാവില്‍ നിന്നേ കുറ്റവും ശിക്ഷയും, ഇഡിയറ്റ് , ഭൂതാവശിഷ്ടര്‍, കരമസോവ് സഹോദരന്‍മാര്‍ എന്നിങ്ങനെയുള്ള വിശിഷ്ടനായ കൃതികള്‍ വരാറുള്ളൂ.
...................................................................................................................................
സങ്കീര്‍ത്തനം അങ്ങ് ആഗ്രഹിച്ച രീതിയില്‍ വായിക്കപ്പെട്ടിട്ടുണ്ടോ?

പൂര്‍ണമായി ആഗ്രഹിച്ച രീതിയില്‍ വായിക്കപ്പെട്ടില്ല. ഒരോരുത്തരുടെ വായന ഓരോ തരത്തിലാണ് എന്നേ തോന്നിയിട്ടുള്ളൂ. പക്ഷേ, വായനക്കാരുടെ സ്‌നേഹം കൂടുതല്‍ കിട്ടിയിട്ടുള്ള എഴുത്തുകാരന്‍ ഞാനാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇത് അഹങ്കാരമല്ല. സ്‌നേഹത്തോടൊപ്പം വിമര്‍ശനങ്ങളും ഞാന്‍ തിരിച്ചറിയുന്നുണ്ട്. ഈ നോവല്‍ പുറത്തിറങ്ങിയപ്പോള്‍ വായിക്കപ്പെടുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. എന്നാല്‍, എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കി പുസ്തകം ബെസ്റ്റ് സെല്ലറായി. അതോടെ ആശങ്ക മറ്റൊന്നായി. ഞാന്‍ ആഗ്രഹിച്ചപോലെ പുസ്തകം വായിക്കപ്പെടുമോ? എന്തായാലും പുസ്തകം വായിച്ച നിരവധിപ്പേര്‍ കഥയിലെ നായക കഥാപാത്രം തങ്ങള്‍ തന്നെയായിരുന്നു എന്ന് എഴുത്തുകളിലൂടെയും നേരിട്ടും അറിയിച്ചപ്പോഴാണ് ആ ആശങ്ക മാറിയത്.
...............................................................................................................................................
ആധുനികസാഹിത്യത്തില്‍ അനുഭവങ്ങളുടെ ജനറലൈസേഷനാണു നടക്കുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ ജനങ്ങളുടെ ജീവിതവും മറ്റും നമ്മുടെ നോവലുകളിലേക്കെത്തുമ്പോള്‍ അതു സ്വന്തം അനുഭവമായി മാറുന്നു.  കേരളത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം കഥയെഴുതിയിരുന്ന അങ്ങ് കൃത്യമായ ലക്ഷ്യത്തോടെയല്ലേ ഡോസ്‌റ്റോവ്‌സ്കിയെ നായകനായി തെരഞ്ഞെടുത്തത്?

അനുഭവങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു സാര്‍വലൗകികതയുണ്ട്. തന്റേതിനോടു സാമ്യമുള്ള അനുഭവങ്ങള്‍ ലോകത്തിന്റെ ഏതു മൂലയില്‍ നടന്നാലും അവയെ ഉള്‍ക്കൊള്ളുകയും വരച്ചുകാട്ടുകയും ചെയ്യുക എന്നത് ആധുനികസാഹിത്യത്തില്‍ എഴുത്തുകാരുടെ നിയോഗമാണ്.  ആധുനികരായ എഴുത്തുകാര്‍ മറ്റുള്ളവരുടെ അനുഭവങ്ങളെ തങ്ങളുടെ എഴുത്തിലേക്ക് ആവാഹിക്കുകയുണ്ടായി. അതു തെറ്റായിരുന്നു എന്നു പറയാന്‍ ഞാന്‍ തയാറാകുന്നില്ല. പക്ഷേ, ഇവിടെ നഷ്ടപ്പെട്ടത് മനുഷ്യജീവിതമായിരുന്നു.  സങ്കീര്‍ത്തനം ആധുനികതയുടെ കാലത്തു പുറത്തുവന്നതാണ്. എന്നാല്‍, അതിന് ആധുനികതയുടെ നിലപാടുകളുമായി ബന്ധമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. സങ്കീര്‍ത്തനങ്ങളില്‍ ജീവിതത്തിലെ സംഘര്‍ഷങ്ങളെ നേരിട്ട് എഴുത്തിലേക്ക് ആവാഹിക്കുകയായിരുന്നു. അതിന് ഏറ്റവും ലളിതവുമായ ഒരു ശൈലിയാണ് ഞാന്‍ സ്വീകരിച്ചത്. ഡോസ്‌റ്റോവ്‌സ്കിയുടെ ജീവിതം കഥാതന്തുവായി സ്വീകരിച്ചപ്പോഴും കഥപറച്ചിലില്‍ ഭാരതീയ പാരമ്പര്യമാണ് ഞാന്‍ പിന്‍പറ്റിയത്.
........................................................................................................................................
ആധുനികത, ഉത്തരാധുനികത എങ്ങനെ വിലയിരുത്തുന്നു?

ഞാന്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുള്ള കാര്യങ്ങളാണ്. വ്യക്തിയെന്ന നിലയില്‍ എന്റെ താത്പര്യങ്ങള്‍ക്കോ കഴിവിനോ അപ്പുറമുള്ള കാര്യങ്ങളും പഠിക്കാനുള്ള മനസ് എനിക്കുണ്ട്. അത് എന്റെ ശീലംകൂടിയാണ്. പഠിക്കാന്‍ ശ്രമിച്ചതില്‍നിന്നും എനിക്കു മനസിലായിട്ടുള്ള ഒരു കാര്യം, ആധുനികതയായാലും ഉത്തരാധുനികതയായാലും ഇവയൊന്നും സാഹിത്യത്തെക്കുറിച്ചുള്ള ഒരു സങ്കല്പമേ അല്ല എന്നതാണ്. ഇവ രണ്ടും ജീവിതസാഹചര്യങ്ങളില്‍ കാലക്രമത്തിലുണ്ടായ മാറ്റം സൃഷ്ടിച്ച പ്രതിസന്ധികളെക്കുറിച്ചും മനുഷ്യന്റെ സവിശേഷ സാഹചര്യത്തെകുറിച്ചുമുള്ള ചിന്തകളായിരുന്നു. ഇത് സാഹിത്യത്തില്‍ സംഭവിച്ചതല്ല. വിദേശത്തുനിന്നും എത്തുന്നതെന്തും ചോദ്യംചെയ്യാതെ സ്വീകരിക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇവിടെ സംഭവിച്ചതും മറ്റൊന്നല്ല.
..............................................................................................................................................................
ശ്രീനാരായണഗുരു നായകനായ 'നാരായണം' വിവാദത്തില്‍ പെട്ടിരുന്നല്ലോ? എന്തായിരുന്നു കാരണം?

അതില്‍ യാതൊരു കഴമ്പുമില്ല. അതൊരു വിവാദമായിരുന്നു എന്നുപോലും എനിക്കഭിപ്രായമില്ല. അറിവില്ലായ്മയും തെറ്റിദ്ധാരണയുമാണ്.
'നാരായണം' വെള്ളാപ്പള്ളി നടേശന്‍ രണ്ടായിരം കോപ്പികള്‍ വാങ്ങി. ചിലര്‍ നാരായണം കത്തിച്ചു. എനിക്ക് അവരോട് യാതൊരു വിരോധവുമില്ല.  പിന്നീട് തിരിച്ചറിവുണ്ടായപ്പോള്‍ അവര്‍ എന്റെയടുത്തു വരികയും ക്ഷമപറയുകയും ചെയ്തു. വെള്ളാപ്പള്ളി എന്റെ വളരെ അടുത്ത ഒരു സുഹൃത്താണ്. ഇപ്പോഴും ഞങ്ങള്‍ തമ്മില്‍ ഒരു പ്രശനവുമില്ല. ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തെ ആധാരാമാക്കി എന്റെ സ്‌നേഹിതന്‍ പെരുമ്പടവം എഴുതിയ നാരായണത്തിന്റെ ഒന്നാം പതിപ്പ്  രണ്ടായിരം കോപ്പിയും പ്രകാശന വേദിയില്‍ വച്ച് വാങ്ങുന്നു എന്ന് അദ്ദേഹം പ്രഖ്യാപിച്ചപ്പോള്‍ വേദിയും സദസും അക്ഷരാര്‍ഥത്തില്‍ നടുങ്ങുകയായിരുന്നു. മലയാളത്തിലെന്നല്ല ലോകത്തുതന്നെ ആദ്യമാണെന്നു തോന്നുന്നു അങ്ങനെയൊരു പുസ്തക വില്‍പന. എന്റെ പ്രസാധകന്‍ ആശ്രാമം ഭാസി അടുത്ത ദിവസം നാരായണത്തിന്റെ രണ്ടാം പതിപ്പിറക്കി.
........................................................................................................................................................................
മലയാളത്തില്‍ എഴുത്തുകൊണ്ടുമാത്രം ജീവിക്കുന്നയാളാണ് അങ്ങ് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ലല്ലോ? എന്നുമുതലാണ് എഴുത്ത് ജീവിതമാര്‍ഗം കൂടിയായത്? ബഷീറും എഴുത്തുകൊണ്ടു മാത്രം ജീവിച്ചയാളായിരുന്നെന്നു കേട്ടിട്ടുണ്ട്്?

എഴുത്ത് എന്റെ വഴിയാണെന്നു വളരെ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, എഴുത്തിലൂടെയുള്ള വരുമാനംകൊണ്ടു ജീവിക്കാം എന്നു ചിന്തിച്ചു തുടങ്ങുന്നത് അഭയം പുറത്തിറങ്ങിയതിനു ശേഷമാണ്. അതിനുമുന്‍പ് നിരവധി ചെറിയ പ്രസിദ്ധീകരണങ്ങളില്‍ ജോലി നോക്കിയിരുന്നു. എനിക്കു തോന്നുന്നു, അവസാനമായി ജോലി ചെയ്തത് മലയാളനാടിലായിരുന്നു. ഏതാണ്ട് ഒരു വര്‍ഷത്തോളം അവിടെ ജോലി ചെയ്തിരുന്നു. എന്നാല്‍, അത്തരം ജോലികളോട് മാനസികമായി അടുപ്പം തോന്നാതിരുന്നതിനാല്‍ അതും ഉപേക്ഷിച്ചു. പിന്നീട് എഴുതിത്തന്നെ ജീവിക്കുന്നു. ഇന്നുവരെയുള്ള അനുഭവത്തില്‍നിന്നും, വായനക്കാര്‍ എന്നെ കൈവിട്ടിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ചുപറയാനാവും.
എങ്ങനെ ജീവിക്കും എന്ന ചിന്തയോ സാമ്പത്തിക കാര്യങ്ങളെപ്പറ്റി ഉത്ക്കണ്ഠയോ വേവലാതിയോ ഒന്നും എന്നെ ഒരിക്കലും അലട്ടിയിരുന്നില്ല. എഴുത്തല്ലാതെ മറ്റൊരു ജോലിയും എനിക്കറിയില്ല. സത്യമാണ്, അഹങ്കാരമല്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം, എഴുത്ത് എനിക്കൊരു തൊഴിലല്ല. മറിച്ച് ധ്യാനമാണ്, ഉപാസനയാണ്, ജീവിതമാണ്. ചെറുപ്പം മുതലേ ഒരെഴുത്തുകാരനായി ജീവിക്കുക എന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അതു സാധിച്ചു. അതിന് ഒരുപാടു പേരോടു നന്ദിയുണ്ട്. അഭയം തൊട്ട് എഴുത്ത് എന്റെ ജീവിതമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു.
....................................................................................................................
എഴുത്തിന്  വളരെ ആവശ്യമായ ഒന്നാണ് ശാരീരിക അധ്വാനം. മാനസികാധ്വാനവും ആവശ്യം. സാമ്പത്തിക ലാഭം വളരെ കുറവും. നോവലെഴുത്തിലേക്ക് എത്താനുള്ള സാഹചര്യം?

ആദ്യകാലത്ത് എഴുതിയിരുന്നത് കവിതകളായിരുന്നു. അക്കാലത്ത് കവിതയാണെന്റെ വഴിയെന്നു കരുതി. പിന്നീട് ബഷീറിന്റെ ബാല്യകാല സഖിക്ക് എം.പി. പോള്‍സാര്‍ ജീവിതത്തില്‍നിന്നും ചീന്തിയെടുത്ത ഒരേട് എന്ന വിശേഷണം നല്‍കിയല്ലോ. ആ വിശേഷണം എന്നെ വളരെയധികം സ്വാധീനിച്ചു എന്നു പറയാം. ശാരീരികമായും മാനസികമായും കഠിനമായി അധ്വാനിച്ചെങ്കില്‍ മാത്രമേ നോവലെഴുതാന്‍ സാധിക്കുകയുള്ളൂ. അധ്വാനമില്ലാതെ ജീവിക്കാനാവില്ലല്ലോ. മനുഷ്യന്റെ ദു:ഖങ്ങളോടും പ്രശ്‌നങ്ങളോടും പ്രതിസന്ധികളോടും എനിക്ക് എന്തോ പറയാനുണ്ട്. കഴിവിനനുസരിച്ച് അതിന്റെ പരമാവധി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എപ്പോഴെങ്കിലും എഴുത്തില്‍ കോംപ്രമൈസ് ചെയ്യേണ്ടിവരുമ്പോള്‍ എഴുത്തു നിര്‍ത്തും. സത്യത്തില്‍, മനുഷ്യരുടെ സങ്കടങ്ങളും ദു:ഖങ്ങളും പ്രതിസന്ധികളെയും ചിത്രീകരിക്കുക എന്നതാണല്ലോ എഴുത്തുകാരന്റെ ധര്‍മം. എന്നാല്‍, കഥപറയാന്‍വേണ്ടിയുള്ളതാണോ എഴുത്ത് എന്നു ചോദിച്ചാല്‍ അല്ല എന്നാണ് എന്റെ ഉത്തരം. കഥപറച്ചിലിനുമപ്പുറം മാനുഷികതയുടെയും മാനവികതയുടെയും ഒരുതലം എഴുത്തില്‍ സന്നിവേശിപ്പിക്കാന്‍ എഴുത്തുകാരനു സാധിക്കണം.
............................................................................................
അങ്ങയെ എഴുത്തുകാരനാക്കിയ പ്രധാന ഘടകം എന്താണ്?

ഒറ്റ ഉത്തരമേയുള്ളൂ. എന്റെ ഭാഷ. അപ്പോള്‍ ഭാഷയുടെ ഉറവിടത്തെക്കുറിച്ചാവും നിങ്ങളുടെ ചോദ്യം. വളരെ ആഴത്തിലുള്ള വായന. അതാണ് എനിക്ക് ഭാഷയെ സമ്മാനിച്ചത്. വിദേശ കൃതികളുടെ ഒരു വസന്തകാലത്താണ് ഞാന്‍ വായന തുടങ്ങുന്നതെന്നു പറയാം. അതില്‍ റഷ്യന്‍ പുസ്തകങ്ങളായിരുന്നു പ്രധാനം. എഴുത്തുകാരെന്ന നിലയില്‍ തകഴിയെയും ബഷീറിനെയും എനിക്കറിയാവുന്നതുപോലെ ടോള്‍സ്‌റ്റോയിയെയും ഡോസ്‌റ്റോവ്‌സ്കിയെയും പുഷ്കിനെയും ടര്‍ജനീവിനെയും എനിക്കറിയാം. ഇതെനിക്കു നല്‍കിയത് പരന്ന വായനയാണ്. 
..................................................................................................................................
എഴുത്തിന്റെ രീതി വിശദീകരിക്കാമോ? ആശയം തിരഞ്ഞെടുക്കല്‍, കഥാപാത്രങ്ങളുടെ സൃഷ്ടി, ആഖ്യാനശൈലി ഇവയെക്കുറിച്ചൊക്കെ?

ആദ്യം മനസിലേക്കെത്തുന്നത് ആശയം തന്നെയാണ്. പിന്നീട് കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും. ഇവ അത്ര ക്ലിയറായിരിക്കില്ല. ഇവ തനിയെ മനസിലേക്കത്തുന്നതാണ്. ഇവ മനസില്‍ കുറച്ചുനാള്‍ കൊണ്ടുനടക്കും. അപ്പോള്‍ കൂടുതല്‍ വ്യക്തത ലഭിക്കും. ആഖ്യാനശൈലിയും ഭാഷയും മറ്റും ബോധപൂര്‍വം തീരുമാനിക്കുന്നതാണ്.
...............................................................................................
എഴുത്തില്‍ ജാഗ്രത പുലര്‍ത്താറുണ്ടോ?

ഉറപ്പായിട്ടും. ജാഗ്രതോടെ ചെയ്യേണ്ട കര്‍മമാണ് എഴുത്ത്. ഏറ്റവും പ്രധാനം തന്നെത്തന്നെ അനുകരിക്കാതിരിക്കുക എന്നതാണ്. ഒരു എഴുത്തുകാരന്‍ തന്നെത്തന്നെ അനുകരിക്കരുത്. അത് ആത്മഹത്യക്കു തുല്യമാണ്. ഒരിക്കല്‍ എഴുതിയ ശൈലിയിലും ഭാഷയിലും വീണ്ടും എഴുതാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്താറുണ്ട്. തെരഞ്ഞെടുത്ത വിഷയത്തിന് അനുയോജ്യമായ ആഖ്യാനശൈലിയാണ് അവലംബിക്കേണ്ടത്.
ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്ന ഒന്നാണ് നോവല്‍. സത്യത്തില്‍ അതൊരു സാമൂഹത്തിന്റെ ക്രോസ് സെക്ഷനാണ്. ഒരാശയം നമ്മുടെ മനസില്‍ പറഞ്ഞാലും ശൈലി ഉരുത്തിരിഞ്ഞു വരുന്നില്ലെങ്കില്‍ നമ്മുടെ ഹൃദയമുദ്ര എഴുത്തില്‍ ഇടുക. ലോകത്തെ ക്രിസ്തുവിന്റെ രക്തം കൊണ്ട് വെഞ്ചരിക്കുക എന്നു ബൈബിളില്‍ പറയുന്നതുപോലെ. എഴുത്തുകാരന്റെ രക്തംകൊണ്ട് എഴുത്തിനെ വാഴ്ത്തുക.  ഞാന്‍ എന്റെ ഹൃദയംകൊണ്ട് കഴിയുന്നതിന്റെ പരമാവധി ഡോസ്‌റ്റോവ്‌സ്കിയുടെ ജീവിതം ഉള്‍ക്കൊണ്ടാണ് സങ്കീര്‍ത്തനം രചിച്ചത്.
...................................................................................................................
ഇപ്പോള്‍ മനസിലുള്ള കൃതികള്‍?

ഒരു നോവല്‍ മനസിലുണ്ട് - അവനിവാഴ്‌വ് കിനാവ്. കുമാരനാശാനാണ് നായകന്‍. എഴുതി പൂര്‍ത്തിയാകുന്നു.
..................................................................................................................
ആധുനികതയുടെ വരവിനുമുമ്പ് എഴുതിത്തുടങ്ങി, ആധുനികത കത്തിനിന്ന കാലത്തും എഴുതി, ഉത്തരാധുനികതയുടെ കാലത്തും എഴുതുന്നു. കാലഘട്ടങ്ങളുടെ മാറ്റങ്ങളെ എങ്ങനെ കാണുന്നു?

ഞാന്‍ മുമ്പു പറഞ്ഞല്ലോ, എഴുത്തല്ലാതെ എനിക്കു മറ്റൊരു തൊഴിലും അറിയില്ലെന്ന്. കാലഘട്ടങ്ങളുടെ മാറ്റം എന്നെ ബാധിച്ചിട്ടില്ല എന്നുതന്നെയാണെന്റെ വിശ്വാസം. വായനക്കാര്‍ക്കും നിരൂപകര്‍ക്കും വിയോജിക്കാം.
എന്റെ ഭാഷയെ കാലഘട്ടങ്ങളുടെ മാറ്റം സ്വാധീനിച്ചിട്ടില്ല. ഭാവങ്ങളുടെയും വികാരങ്ങളുടെയും ഏറ്റക്കുറച്ചിലുകളല്ലാതെ ഭാഷ മാറുന്നില്ല എന്നാണ് എന്റെ വിശ്വാസം. എന്നാല്‍, ആധുനികതയെ ഞാന്‍ തള്ളിപ്പറയുന്നില്ല.  അത് ഭാഷയിലെ വൈകാരികതയെ സ്വാധീനിച്ചിട്ടുണ്ട്. അത് കുറെയൊക്കെ എന്റെ എഴുത്തിലും പ്രതിഫലിച്ചിട്ടുണ്ടാകാം. ഞാന്‍ സ്വീകരിക്കാതിരുന്നത് ആധുനികത മുന്നോട്ടുവച്ച കാഴ്ചപ്പാടുകളെയും ദര്‍ശനങ്ങളെയുമായിരുന്നു. ജീവിതം നിരര്‍ഥകമാണെന്നാണ് ആധുനികത പറഞ്ഞത്. ഇതിനോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു. അക്കാലത്ത് എഴുത്തും ജീവിതവും തമ്മില്‍ വലിയൊരു വിടവുണ്ടായിരുന്നു.
.......................................................................................................................................
അഭയത്തില്‍ രാജലക്ഷ്മി, സങ്കീര്‍ത്തനംപോലെയില്‍ ഡോസ്‌റ്റോവ്‌സ്കി, നാരായണത്തില്‍ ശ്രീനാരായണഗുരു, ഒരു കീറ് ആകാശത്തില്‍ സി. ജെ. തോമസ്, കുമാരനാശാനെപ്പറ്റിയും ഒരു നോവലും മനസിലുണ്ടെന്ന് അങ്ങു പറഞ്ഞു. ഇത്തരത്തില്‍ യഥാര്‍ഥ വ്യക്തിത്വങ്ങളെ കഥാപാത്രമാക്കുമ്പോള്‍ എന്തെങ്കിലും പ്രതിസന്ധികള്‍ നേരിടാറുണ്ടോ?

ആശയമായാലും കഥാപാത്രങ്ങളായാലും യഥാര്‍ഥ ജീവിതത്തില്‍നിന്നും നമ്മള്‍ എന്തു സ്വീകരിച്ചാലും നോവലില്‍ വലിയൊരു ശതമാനം കല്പിതാംശമുണ്ട്. ഇവിടെ ഞാന്‍ നേരിട്ടിട്ടുള്ള പ്രധാന വെല്ലുവിളി യഥാര്‍ഥ സംഭവങ്ങളും സങ്കല്‍പ്പങ്ങളും തമ്മിലുള്ള അതിര്‍വരമ്പിന്റെ നിര്‍ണയമാണ്. ഭാവനയുടെ അതിര്‍വരമ്പുകള്‍ എങ്ങനെ നിര്‍ണയിക്കുമെന്നൊക്കെ ചോദിച്ചാല്‍ ഉത്തരം പറയാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്.  ഡോസ്‌റ്റോവ്‌സ്കിയോ നാരായണഗുരുവോ ചരിത്രപുരുഷന്മാരായിട്ടല്ല എന്റെ രചനകളില്‍ ഞാന്‍ ആവിഷ്കരിച്ചിട്ടുള്ളത്. ഞാന്‍ അവരെ വായിച്ചത് ഒരു ചരിത്രപുരുഷനെ വായിക്കുന്നു എന്ന ചിന്തയോടെയുമല്ല. മറിച്ച്, എന്റേതായ രീതിയിലായിരുന്നു. നാരായണം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് കെ. സുരേന്ദ്രന്‍ ഗുരുവിനെക്കുറിച്ചെഴുതിയ നോവലാണ്.
പിന്നെ, മറ്റൊരുകാര്യം കൂടി. സത്യത്തില്‍ അഭയത്തിലെ സേതുലക്ഷമി എന്ന കഥാപാത്രം രാജലക്ഷ്മിയല്ല. രാജലക്ഷ്മി ആത്മഹത്യ ചെയ്യുന്നതിനു മുന്‍പേ എഴുതിയ പുസ്തകമാണ് അഭയം. രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും എന്ന നോവല്‍ ഞാന്‍ വായിച്ചിട്ടുണ്ട ് അത്രമാത്രം. അല്ലാതെ, അവരെ ഞാന്‍ വ്യക്തിപരമായി അറിയില്ല. എന്നാല്‍, അഭയം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ പലരും പറഞ്ഞു അതു രാജലക്ഷ്മിയുടെ കഥയാണെന്ന്. എല്ലാവരും അങ്ങനെ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അതങ്ങു സമ്മതിച്ചുകൊടുത്തു. പിന്നെ ഞാന്‍ നിഷേധിക്കാന്‍ നിന്നില്ല.
........................................................................................................................................................................
"അരൂപിയുടെ മൂന്നാം പ്രാവ്" അല്ലേ മികച്ച രചന? സങ്കീര്‍ത്തനം പോലെ ഒരു തരംഗമായത് അരൂപിയുടെ മൂന്നാം പ്രാവിന്റെ വായനയെയും വിലയിരുത്തലിനെയും പ്രതികൂലമായി ബാധിച്ചതായി തോന്നിയിട്ടുണ്ടോ?

ഞാനും യോജിക്കുന്നു. അരൂപിയുടെ മൂന്നാം പ്രാവ്, ആഖ്യാനശൈലിയിലും പ്രമേയസ്വീകരണത്തിലുമൊക്കെ വ്യത്യസ്തമായ അനുഭവമായിരുന്നു. സങ്കീര്‍ത്തനം ഉയര്‍ന്നു നിന്നതുകൊണ്ടാവണം അതിനുശേഷം വന്ന നോവലുകള്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയോ വിശകലനം ചെയ്യപ്പെടുകയോ ഉണ്ടായില്ല എന്നു തോന്നുന്നു. പിന്നെ, ഒരു കൃതി അതെഴുതപ്പെടുന്ന കാലത്തുതന്നെ വായിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും വേണമെന്ന് നിര്‍ബന്ധം പിടിക്കരുത്. ആ കൃതി വായിക്കപ്പെടുന്നത് പിന്നീടെപ്പോഴെങ്കിലുമായിരിക്കും. ബഷീറിന്റെ ശബ്ദങ്ങള്‍ നമുക്ക് ഉദാഹരണമായി പറയാം. ഒരിക്കല്‍ പ്രഫ. ആര്‍. നരേന്ദ്രപ്രസാദ് എഴുതി , അരൂപിയുടെ മൂന്നാം പ്രാവാണ് സങ്കീര്‍ത്തനത്തെക്കാള്‍ മികച്ചതെന്ന്.
   പിന്നെ, എന്റെ മികച്ച കൃതി ഏതെന്നു ഞാന്‍ പറഞ്ഞാല്‍ പോരല്ലോ? അതു വായനക്കാര്‍ തന്നെ പറയണം. അരൂപിയുടെ മൂന്നാംപ്രാവെന്നല്ല എല്ലാ കൃതികളും ഏറ്റവും മികച്ചതാവണമെന്നു വിചാരിച്ചു തന്നെയാണ് എഴുതിയത്. ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കിലും വായിക്കപ്പെടുന്നുണ്ട്. പത്ത് എഡിഷനുകള്‍ ഇറങ്ങിക്കഴിഞ്ഞു. ധാരാളം വായനക്കാര്‍ പ്രതികരണങ്ങള്‍ അറിയിച്ചിട്ടുമുണ്ട്. അരൂപി വായിച്ച നിരവധിപ്പേര്‍ എന്നെ കാണാന്‍ ഇവിടെ വരികയുണ്ടായി. അവരെല്ലാം പറഞ്ഞത് അരൂപിയിലെ ആന്‍ഡ്രൂ സേവ്യര്‍ താന്‍ തന്നെയാണെന്നും അരൂപിയുടെ കഥ തന്റെ കഥതന്നെയാണെന്നുമാണ്. ഒരു എഴുത്തുകാരനെന്ന നിലയില്‍ ഏറ്റവുമധികം സന്തോഷം തോന്നിയ നിമിഷങ്ങളാണത്.
...........................................................................................................................................................
ആത്മകഥ എഴുതുമോ?
ഞാനെഴുതിയിട്ടുള്ള എല്ലാ കഥകളിലും ഞാനുണ്ടല്ലോ. പിന്നെന്തിനാ ആത്മകഥ. ചില ഓര്‍മക്കുറിപ്പുകള്‍ എഴുതുന്ന കാര്യം ആലോചനയിലുണ്ട്. തീരുമാനിച്ചിട്ടില്ല. ആത്മകഥ എഴുതില്ല എന്നൊന്നും ഞാന്‍ പറയിന്നില്ല. ജീവിച്ചുതീര്‍ക്കട്ടെ, എന്നിട്ടല്ലേ ആത്മകഥയെക്കുറിച്ച് ആലോചിക്കുക. വരട്ടെ, ആലോചിക്കാം. ആന്തരികമായ മഹത്വമുള്ള എഴുത്തേ നിലനില്‍ക്കൂ. എന്റെ ജീവിതത്തിന് ആന്തരിക മഹത്വമുള്ളതായി തോന്നട്ടെ. എന്റെ ജീവിതം തികച്ചും എന്റെ സ്വകാര്യതയാണ്. അതില്‍ മറ്റുള്ളവര്‍ക്കു കൊടുക്കാനുള്ളതെല്ലാം എഴുത്തിലൂടെ നല്‍കുന്നുണ്ട്.

Tuesday, August 16, 2011

കുരീപ്പുഴ: പ്രതിലോമ ശക്തികള്‍ക്കെതിരേ വാക്കിന്റെ തോക്കു ചൂണ്ടുന്ന കവി

ഇരുതല മൂര്‍ച്ഛയുള്ള കഠാര പോലെയാണ് കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍. നെറികേടുകളേയും അന്ധവിശ്വാസങ്ങളേയും കുത്തിനോവിക്കുകയും പ്രതിലോമ ശക്തികളെയും മലയാളിയുടെ കപട സദാചാരത്തേയും  യാതൊരു ദാക്ഷിണ്യവുമില്ലാതെ  കുത്തിക്കീറികളയും ചെയ്യുന്ന കവിതകള്‍.
സാധാരണക്കാരുടെ കവിയാണ് കുരീപ്പുഴ. മാറ്റത്തെ കുറിച്ച് പ്രസംഗിക്കുകയും എഴുതുകയും എഴുതി ആത്മരതിയടയുന്ന സാംസ്കാരിക നായകരുടേയും എഴുത്തുകാരുടേയും കുപ്പായത്തില്‍ നമുക്ക് കുരീപ്പുഴയെ കാണാനാവില്ല. താനൊരു കീഴാളനാണെന്ന് സ്വയം പ്രഖ്യാപിക്കുകയും തന്റെ കവിതയും ശബ്ദവും ജീവിതവും പാവങ്ങളുടെ ജീവിതവും അന്തസും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഉപകരിക്കണമെന്നും ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന കവിയാണ് കുരീപ്പുഴ. തന്‍ കവിതകളെ കുറിച്ചും നിലപാടുകളെ കുറിച്ചും കുരീപ്പുഴ സംസാരിക്കുന്നു.

{കോട്ടയത്തു നടന്ന മതേതര സാഹിത്യ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കുരീപ്പുഴ}

ജാതിയും മതവും

ഇതേ ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ സ്ഥിരമായി എന്നോടു ചോദിക്കാറുള്ളതാണ്. മാതൃഭൂമിക്കു ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ വളരെ വിശദമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഇന്ന് ഇവിടെ നക്യാമ്പിന് എത്തിയപ്പോള്‍ കൂടുതല്‍ പ്രതീക്ഷകള്‍ തോന്നുന്നു. സ്വതന്ത്രമായി ചിന്തിക്കുന്ന പുതിയ തലമുറ വളര്‍ന്നു വരുന്നുണ്ട്.
മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്ന ഈ പ്രക്രിയയാണ് കേരളത്തിലെ ഏറ്റവും വലിയ പ്രതിലോമ പ്രവര്‍ത്തനം. പുരോഗമന പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവര്‍പോലും ഈ പ്രതിലോമ പ്രവര്‍ത്തനത്തിന് വഴിവെക്കുന്നു എന്നതാണ് നവോത്ഥാന 'ഭൂമികയായ കേരളം നേരിടുന്ന ഒരു വലിയ വെല്ലുവിളി. മാര്‍പ്പാപ്പമാര്‍ അടിക്കടി നടത്തുന്ന മാപ്പപേക്ഷകള്‍ ഇപ്പോള്‍ നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണല്ല? ഇവ സത്യത്തില്‍ ചില വിളംബരങ്ങളാണ്. മതമെന്ന തെറ്റായ പ്രസ്ഥാനം തെറ്റിലേക്ക് വഴുതിവീണുകൊണ്ടേയിരിക്കുന്നു എന്ന വിളംബരം. പുരോഹിതന്‍മാരുടെ ലൈംഗിക അരാജകത്വങ്ങള്‍ക്കാണ് മാപ്പ് പറയുന്നത്. പുരോഹിതന്‍മാരാല്‍ വശീകരിക്കപ്പെട്ട് മരണത്തിന്റെ കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ട സ്ത്രീകള്‍ കേരളത്തിലുമുണ്ട്. മതാന്ധതയുടെ ഭ്രാന്തമായ താണ്ഡവത്തില്‍ പൊലിഞ്ഞുപോയ ജീവിതങ്ങളെ ഏത് ദൈവത്തിന് തിരികെ കൊണ്ടുവരാന്‍ കഴിയും. ഇവിടെയാണ് മതത്തിനെയും ജാതിയേയും മാറ്റി നിര്‍ത്തി മനുഷ്യരായി ജീവിക്കേണ്ടതിന്റെ പ്രസക്തി നാം തിരിച്ചറിയേണ്ടത്. ഇത് ഒരു പ്രത്യേക മതത്തിന്റെ കാര്യമല്ല. മറിച്ച് എല്ലാമതങ്ങള്‍ക്കും ആപ്ലിക്കബിളാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ നടന്ന വര്‍ഗീയ സംഘട്ടനങ്ങളുടെ കണക്ക് നമ്മുടെ മുന്നിലുണ്ടല്ലോ. അതിന്റെയൊക്കെ കാരണം നമുക്ക് അന്വേഷിച്ചാല്‍ നാം എത്തിച്ചേരുന്നത് സംഘപരിവാര്‍ സംഘടനകളിലല്ലേ. അവര്‍ പല തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തി. ഹിന്ദു പെണ്‍കുട്ടികള്‍ അപമാനിതരായി, ക്ഷേത്രങ്ങള്‍ അശുദ്ധമാക്കി, ഹിന്ദുക്കളുടെ വീടുകള്‍ ആക്രമിച്ചു എന്നൊക്കെയുള്ള പ്രചരണങ്ങള്‍. ഒറ്റ ലക്ഷ്യമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ഹിന്ദു വര്‍ഗീയതയെ സമാഹരിച്ച് കലാപത്തിന് ഒരുക്കിയെടുക്കുക.

ദൈവം

അമ്പത്തി ആറു വര്‍ഷത്തെ എന്റെ ജീവിതാനുഭവങ്ങളിളില്‍ ഒരിക്കല്‍ പോലും എനിക്ക് ദൈവത്തെ കാണാന്‍ കഴിഞ്ഞിട്ടില്ല. കുട്ടിക്കാലത്ത്‌ലത്ത് ജാതി, മതം, ദൈവം ഇവയെ കുറിച്ചൊക്കെ പഠിപ്പിക്കാന്‍ ഒരുപാടുപേരുണ്ടായിരുന്നു. എന്നാല്‍ അന്ന് കാര്യങ്ങള്‍ ഔ#ന്നും മനസിലായിരുന്നില്ല. എന്റെ ചെറുപ്പത്തില്‍ എന്റെ കൂട്ടുകാരുടെ ജാതി എനിക്ക് പറഞ്ഞാലല്ലാതെ മനസ്സിലാക്കാന്‍ സാധിച്ചിട്ടായിരുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം എന്ത് ജാതി, എന്ത് മതം, എന്ത് ദൈവം. എന്റെ വളര്‍ച്ചയില്‍ ഇവയ്ക്ക് യാതൊരു പങ്കുമില്ലായിരുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിശപ്പുണ്ടായിരുന്നു, ദാഹവും. ഞങ്ങള്‍ക്ക് വേലികെട്ടി തിരിക്കാത്ത സ്വപ്നങ്ങളുടെ വര്‍ണലോകമുണ്ടായിരുന്നു. ഞങ്ങളുടെ കളികളിലും പഠനത്തിലും ജാതിയും മതവും തടസ്സമായില്ല. എന്നാല്‍, മുതിര്‍ന്നവരുടെ ലോകത്ത് ജാതിയും മതവും അലോസരങ്ങളുണ്ടാക്കുന്നത് ഞങ്ങള്‍ കുട്ടികള്‍ പലപ്പോഴും തിരിച്ചറിഞ്ഞു. ഈ അനുഭവങ്ങളാണ് ജാതിയേയും മതവിശ്വാസത്തെയും ദൈവത്തേയും ജീവിതത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്ന ചിന്തയിലേക്ക് എന്നെഎത്തിച്ചത്. അങ്ങനെ ജീവിച്ചതു കൊണ്ട് ഇന്നു വരെ ഔന്നും സംഭവിച്ചിട്ടില്ല. ഇനി എന്തെങ്കിലും സംഭവിക്കുമെന്നും ഞാന്‍ കരുതുന്നില്ല. എനിക്ക് പ്രാര്‍ഥിക്കാന്‍ ഒരു ദൈവമിന്നില്ല അത്രമാത്രം. ഇന്ന് മതത്തില്‍ കൂടിമാത്രമേ ദൈവത്തിലേക്കെത്താന്‍ കഴിയുകയുള്ളൂ.  അതിനാല്‍തന്നെ മതമില്ലെങ്കില്‍ ദൈവവുമില്ല. അപ്പോള്‍ ദൈവമുണ്ടാവണമെങ്കില്‍ ഒരു മതമുണ്ടാവണം. മതമില്ലാത്തവന് ദൈവവുമില്ല.് വായനയിലൂടെ മതം, ദൈവം എന്നൊക്ക പറയുന്നത്  തീര്‍ത്തും അബദ്ധങ്ങളാണെന്ന് മനസ്സിലായി. പ്രകൃതിയിലേക്കും മനുഷ്യനിലേക്കും മടങ്ങാന്‍ മതത്തിന്റെയും ദൈവത്തിന്റെയും ആവശ്യമില്ലായിരുന്നു. അതു കൊണ്ട് ദൈവത്തെ ഞാന്‍ ഉപേക്ഷിച്ചു.

ആള്‍ ദൈവങ്ങള്‍

തട്ടിപ്പിന്റെ പ്രഫഷണല്‍ ഫോം എന്നല്ലാതെ ആത്മീയതയുടെ ഭാഗമായല്ല ഒരു ആള്‍ ദൈവവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. തട്ടിപ്പിന്റെ പേരില്‍ പിടിക്കപ്പെടുന്നതുവരെ മാത്രമേ ഇവര്‍ക്ക് ആയുസുള്ളൂ. പോലീസിന്റെ കൈയ്യില്‍ അകപ്പെട്ടപ്പോഴും വളരെ ആത്മവിശ്വാസത്തോടെ, പിടിക്കപ്പെടില്ല എന്ന ബോധ്യത്തോടെ സന്തോഷ് മാധവന്‍ ദൃശ്യമാധ്യമങ്ങളോട് സംസാരിച്ചു. പൂര്‍ണ്ണമായി പിടിക്കപ്പെടുന്നതുവരെ അദ്ദേഹം പൂജ്യനായിരുന്നല്ലോ. മാതാ അമൃതാനന്ദമയിയുടേയും ശ്രീ ശ്രീ സ്വാമിമാരുടേയും ഗതി മറ്റൊന്നല്ല. ഇന്നലെവരെ ദൈവമായിരുന്ന സത്യസായി ബാബയുടെ ആശ്രമത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണത്തിന്റെയും കള്ളപ്പണത്തിന്റെയും കണക്ക് നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണല്ലോ. ഇവരെല്ലാം ദൈവീകശക്തി കൊണ്ട ഉയര്‍ന്നുവന്നവരാണെങ്കില്‍ ദൈവം തീര്‍ച്ചയായും ഒരു അണ്ടര്‍ വേള്‍ഡ് ഡോണ്‍ ആയിരിക്കും. സംശയമില്ല. മതത്തിന്റെ പേരില്‍, ദൈവത്തിന്റെ പേരില്‍ നടത്തുന്ന ഈ സമാനതകളില്ലാത്ത തട്ടിപ്പ് പുറത്തുകൊണ്ടുവരാനുള്ള തന്റേടം എല്ലാവര്‍ക്കും നഷ്ടപ്പെട്ടുപോകുന്നു. പിന്നെ, ഇത്തരക്കാര്‍ എങ്ങനെ സൃഷ്ടിക്കപ്പടുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉത്തരം വളരെ ലളിതം. ഭരണകൂടങ്ങള്‍ പരാജയപ്പെടുമ്പോള്‍. ജനതാത്പര്യങ്ങളില്‍ നിന്നും അകലുമ്പോള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകരുമ്പോഴും നിലവാരമില്ലാത്തതായി മാറുമ്പോഴുമാണ്. സര്‍ക്കാര്‍ ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഉയര്‍ന്ന നിലവാരം പുലര്‍ത്തി എല്ലാവര്‍ക്കും പ്രാപ്യമായ സംവിധാനമായി മാറിയാല്‍ ഇത്തരക്കാരെ സമീപിക്കേണ്ടി വരികയില്ല.

കവിത

വായനയാണ് സത്യത്തില്‍ എന്റെ കവിതകളുടെയൊക്കെ അടിത്തറ. എനിക്ക് ചെറുപ്പത്തില്‍ത്തന്നെ ധാരാളം വായിക്കാനുള്ള അവസരങ്ങളുണ്ടായിരുന്നു. വായിച്ചവയിലധികവും കവിതകളായിരുന്നു. എന്റെ അമ്മ അധ്യാപികയായിരുന്നതു കൊണ്ട് സ്കൂള്‍ ലൈബ്രറിയില്‍ നിന്നും നിരവധി പുസ്തകങ്ങള്‍ കൊണ്ടുവരാറുണ്ടായിരുന്നു. പതിനൊന്നു വയസുള്ളപ്പോഴാവണ് ആദ്യമായി കവിതയെഴുതുന്നതെന്നാണെന്റെ ഓര്‍മ. ലോക ക്ലാസിക്കുകളും ഇന്ത്യയിലെ പ്രമുഖരുടേയും പുസ്തകങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ വായിക്കാന്‍ കഴിഞ്ഞു. പക്ഷേ, അന്നു വായിച്ച പല പുസ്തകങ്ങളുടേയും അന്തസത്ത മനസിലായത് കുറെക്കാലങ്ങള്‍ക്കു ശേഷമാണ്. അതും നിരവധി തവണ നടത്തിയ പുനര്‍ വായനയിലൂടെ.  വായനയാണ് എഴുത്തുകാരനാവണമെന്ന ചിന്ത എന്നില്‍ വളര്‍ത്തിയതെന്നു പറയാം. എന്റെ മനസിലെ ചിന്തകളെ ക്യത്യമായി രേഖപ്പെടുത്താന്‍ കഴിയുന്ന മാധ്യമം കവിതയാണെന്നു ഞാന്‍ പതിയെ തിരിച്ചറിയുകയായിരുന്നു. ഏറ്റവും മഹത്തായതും ഉദാത്തവുമായ ആവിഷ്കാര രൂപം തന്നെയാണ് കവിത. അതിനെ പിന്തുടരാനാണ് ഞാന്‍ ശ്രമിക്കുന്നത്. എനിക്ക് ആരാധന തോന്നിയിട്ടുള്ള കവികളില്‍ പ്രമുഖ സ്ഥാനം തീര്‍ച്ചയായും വൈലോപ്പിള്ളിക്കുള്ളതാണ്. നാടിന്റെ പോക്കനനുസരിച്ച് ഭാഷയില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതനാവാറുണ്ട്. എന്റെ മനസിലെ ചിന്തകളെ നേരെ പറയാന്‍ ജെസിയുടേയോ കറുത്ത നട്ടുച്ചയുടേയോ ഭാഷ പോരന്നു തോന്നി. അങ്ങനെയാണ് നഗ്നകവിത എന്ന ആശയം മനസില്‍ വരുന്നത്.  തെലുങ്കില്‍ ഗദ്ദറും മറ്റും നഗ്‌ന കവിതയെ മറ്റൊരു രീതി പരീക്ഷിച്ചിട്ടുണ്ട്.

രാഷ്ട്രീയം

ഇന്ന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോടും പൂര്‍ണമായി ഞാന്‍ യോജിക്കുന്നില്ല. നമ്മുടെ നാട്ടില്‍ സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുള്ളത് ഇടതു പക്ഷപ്രസ്ഥാനങ്ങളാണ്. അവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്ന് മാറിപ്പോകുന്നു. ഇസങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതുപോലെ തോന്നുന്നു. അവര്‍ക്ക് ചിലപ്പോഴൊന്നും മതത്തെ എതിര്‍ക്കാന്‍ സാധിക്കുന്നില്ല. എങ്കിലും പ്രത്യാശയുടെ കിരണങ്ങള്‍ ഉയരുന്നതും ഈ പുരോഗമന പ്രസ്ഥാനങ്ങളില്‍ നിന്നു തന്നെയാണ്. ടിവി തോമസ്, എ പി വര്‍ക്കി, കെസി ജോര്‍ജ്ജ്, സാസ്കാരിക രംഗത്ത് നിന്ന് അബു അബ്രഹാം, പൊന്‍കുന്നം വര്‍ക്കി ഇവരെ പോലുള്ളൊരു ബോധ്യം വേണമെങ്കില്‍ വളര്‍ത്തിയെടുക്കാം. അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി ബലറ്റ് ബോക്‌സിനെ ലക്ഷ്യമിടുമ്പോഴാണ് നമ്മുടെ പല പുരോഗമനാത്മക ബോധത്തിലും വെള്ളം ചേര്‍ക്കേണ്ടി വരുന്നത്. എന്നാല്‍, ഒരു മതവിഭാഗത്തിന്റേയോ ജാതീയ സംഘടനകളുടെയോ സപ്പോര്‍ട്ടിനായി ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നടത്തിയ കാര്യങ്ങള്‍ക്ക വലിയ വിലനല്‍കേണ്ടിവരും. ഇടതുപക്ഷം കുറച്ചു കൂടി ഇടതുപക്ഷത്തേക്ക് ചേര്‍ന്ന് നില്‍ക്കണം.

Tuesday, May 17, 2011

ചരിത്രത്തിന്റെ വക്കിലെ ദേവാലയം


ഏതാനും നാളുകള്‍ക്ക് മുമ്പ് എടത്വ പളളി സന്ദര്‍ശിക്കുകയുണ്ടായി.... എടത്വായുടെ ചരിത്രം ശേഖരിക്കണമെന്ന് അന്നേ തോന്നിയിരുന്നു... ഇപ്പോഴാ കഴിഞ്ഞത്....

രണ്ടു ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന പ്രസിദ്ധമായ തീര്‍ഥാടനകേന്ദ്രമാണു പമ്പാ നദിയുടെ തീരത്തെ പഴയ കോഴിമുക്ക് എന്ന ഇപ്പോഴത്തെ എടത്വാ. നെല്‍ക്കൃഷിക്കു പേരുകേട്ട കുട്ടനാടിന്റെ സിരാകേന്ദ്രമായും ആത്മീയ തീര്‍ഥാടനകേന്ദ്രമായും അറിയപ്പെടുന്ന എടത്വയുടെ പ്രശസ്തിക്കു കാരണം 1810 സെപ്റ്റംബര്‍ 29ന് വിശുദ്ധ ഗീവര്‍ഗീസ് പുണ്യവാളന്റെ നാമധേയത്തില്‍ സ്ഥാപിതമായ  സെന്റ് ജോര്‍ജ് ഫൊറോന പള്ളിയാണെന്നതില്‍ തര്‍ക്കമില്ല ചരിത്രത്തിന്റെ തീരത്താണീദേവാലയം സ്ഥിതിചെയ്യുന്നതെന്നു പറയാം.
 പള്ളിയിലെ താളിയോലക്കെട്ടുകളും തലമുറകള്‍ വായ്‌മൊഴിയായി കൈമാറിവന്ന വിവരങ്ങളും വിശ്വാസ പാരമ്പര്യവും പള്ളിയുടെയും എടത്വായുടേയും ഭൂതകാലത്തേക്കു നമ്മെ നയിക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ പ്രദേശം വെളളത്താല്‍ ചുറ്റപ്പെട്ട ഏതാനും തുരുത്തുകള്‍ മാത്രമായിരുന്നു. കാലക്രമത്തില്‍ കൂടുതല്‍ സ്ഥലങ്ങള്‍ ഉയര്‍ന്നു വന്നാണ് ഈ പ്രദേശം രൂപപ്പെട്ടിരിക്കുന്നതെന്ന് എടത്വായുടെ ഭൂമിശാസ്ത്രം പ0ിക്കുന്നവര്‍ക്കു മനസിലാവും.

പമ്പാ നദിയുടെ തീരമായിരുന്നതു കൊണ്ടുതന്നെ ഗതാഗതം വളളത്തിലൂടെയായിരുന്നു. പുതിയ തലമുറയില്‍ ആഡംബരത്തിന്റെ അടയാളമായ കാറുകളുടെ സ്ഥാനമായിരുന്നു അക്കാലത്തു വളളങ്ങള്‍ക്കുണ്ടായിരുന്നത്. കൊച്ചുവളളങ്ങളും കൂടാരവളളങ്ങളും കേവുവളളങ്ങളുമൊക്കെ വ്യക്തികളുടെ സാമ്പത്തിക ശേഷിയുടെയും ആഡംബരത്തിന്റെയും ആഢ്യത്വത്തിന്റെയുമൊക്കെ പ്രതീകമായിരുന്നു. 
വെള്ളത്താല്‍ ചുറ്റപ്പെട്ട എടത്വായില്‍ ഇഴജന്തുക്കളുടെ ശല്യം കൂടുതലായിരുന്നിരിക്കണം. ഗീവര്‍ഗീസ് പുണ്യവാളന്റെ പളളി സ്ഥാപിക്കാനുളള കാരണം അന്വേഷിച്ചാല്‍ ആദ്യ ലഭിക്കുന്ന കാരണം ഇതാണ്. പ്രദേശവാസികള്‍ക്കു പുണ്യവാളന്റെ സഹായം ഏറെ ലഭ്യമാകുകയും അത് പ്രസിദ്ധമാകുകയും ചെയ്തതോടെ ദൂരസ്ഥലത്തു നിന്നും തീര്‍ഥാടകര്‍ എത്തിത്തുടങ്ങി. ഇഴജന്തുക്കളില്‍ നിന്നും പൈശാചിക ശക്തികളില്‍നിന്നും മോചനം തേടി തെക്കന്‍നാടുകളില്‍ നിന്ന് ധാരാളം ജനങ്ങള്‍ എടത്വായിലെത്തിയിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
എടത്വാപ്പളളി സ്ഥാപിതമാകുന്നതിനു മുമ്പ് കുട്ടനാടന്‍ തുരുത്തുകളില്‍ താമസിച്ചിരുന്ന ക്രൈസ്തവര്‍ ആരാധന നടത്തിയിരുന്നത് വിശുദ്ധ തോമ്മാശ്ലീഹ എ.ഡി. 410ല്‍ സ്ഥാപിച്ച നിരണം വലിയപള്ളിയിലായിരുന്നു.  ചങ്ങങ്കരി, തെക്കേമുറി, എടത്വാ, തലവടി എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ വളളത്തില്‍ തലവടിയിലെത്തി ഒരുമിച്ചു ചേര്‍ന്ന്  ഒരുദിവസം യാത്രചെയ്ത്് നിരണത്തെത്തിയാണ് ആരാധനയില്‍ പങ്കെടുത്തിരുന്നത്. ചമ്പക്കുളത്ത് കല്ലൂര്‍ക്കാട് കന്യകാ മറിയത്തിന്റെ പേരില്‍ മറ്റൊരു പള്ളി സ്ഥാപിച്ചതോടെ എടത്വാ പ്രദേശത്തെ ആളുകള്‍ ചമ്പക്കുളത്ത് എത്തിത്തുടങ്ങി. കാലക്രമത്തില്‍ കരപ്രദേശത്തിന്റെ വിസ്തൃതി ഏറിയതോടെ വിവിധ സ്ഥലങ്ങളില്‍ നിന്നുളള കുടിയേറ്റം ശക്തമായി. കുട്ടനാട്ടില്‍, പ്രത്യേകിച്ച് എടത്വായില്‍, ജനസംഖ്യ പെരുകി. ക്രിസ്തു വര്‍ഷം 1100ല്‍ ആലപ്പുഴയിലും 1410ല്‍ പ്രക്കാട്ടും 1557ല്‍ പുളിങ്കുന്നിലും പുതിയ പളളികള്‍ സ്ഥാപിതമായി. അപ്പോഴും എടത്വായിലെ ജനങ്ങള്‍ ആരാധനയ്ക്കായി ചമ്പക്കുളം പള്ളിയെത്തന്നെയാണ് ആശ്രയിച്ചിരുന്നത്. 

ചമ്പക്കുളത്തേക്കും നിരണത്തേക്കുമുളള യാത്ര വളരെ ക്ലേശകരമായിരുന്നതിനാല്‍ എടത്വായിലെ വിശ്വാസികള്‍ സ്വന്തമായൊരു ദേവാലയമെന്ന ആശയം മുന്നോട്ടു വച്ചു. എടത്വാ ഇടവകയിലെ ആദ്യ വൈദികനായിരുന്ന ചങ്ങങ്കരി വലിയവീട്ടില്‍ ഗീവര്‍ഗീസ് കത്തനാര്‍ ഇതിനു വലിയ പ്രോത്സാഹനം നല്‍കി. 

പാണ്ടങ്കരി ഊരാംവേലില്‍ കുര്യന്‍ തരകന്‍, എടത്വ തെക്കേടത്ത് പോത്തന്‍ മാപ്പിള, വെട്ടുതോട്ടുങ്കല്‍ തൊമ്മി മാപ്പിള, ചെക്കിടിക്കാട് മെതികളത്തില്‍ മാത്തന്‍ മാപ്പിള തുടങ്ങിയവരാണ് പളളി സ്ഥാപിക്കാനുളള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കൊടുംങ്ങളളൂര്‍ അതിരൂപതയുടെ കീഴിലായിരുന്ന കല്ലൂര്‍ക്കാട് ഉള്‍പ്പെടെയുള്ള പല ഇടവകകളും വരാപ്പുഴയുടെ കീഴിലേക്ക് മാറിയിരുന്നു. സ്വന്തമായി ഒരു പളളി പണിയുന്നതിന് വിശ്വാസികള്‍  വരാപ്പുഴ അതിരൂപതയെ സമീപിക്കുകയും അന്ന്  അതിരൂപതാ ഭരണാധികാരി ഫാ. റെയ്മണ്ട് പളളി  പണിയുന്നതിനു കാനോനിക അനുമതി നല്‍കുകയും ചെയ്തതായി ചരിത്രം വ്യക്തമാക്കുന്നു. അതിനെത്തുടര്‍ന്ന 1810 സെപ്റ്റംബര്‍ 29-ാം തിയതി പമ്പയാറിന്‍ വടക്കോട്ടൊഴുകിയിരുന്ന കൈവഴിയുടെ പടിഞ്ഞാറേ തീരത്ത് പുതിയ പളളിയുടെ ശിലാസ്ഥാപനം നടത്തി. എടത്വയിലെ ചങ്ങങ്കരി വെള്ളാപ്പള്ളി എന്ന പ്രമുഖ നായര്‍ തറവാട്ടിലെ കൊച്ചെറുക്കപ്പണിക്കര്‍ സൗജന്യമായി സംഭാവന ചെയ്ത സ്ഥലത്താണ് ശിലാസ്ഥാപനം നടത്തിയതെന്നാണ് ചരിത്രം. വളരെ വേഗത്തിലാണ് പളളിയുടെ പണികള്‍ നടന്നത്. അക്കാലത്ത് സുലഭമായിരുന്ന ചെറിയ ഓടാണ് മേയാന്‍ ഉപയോഗിച്ചത്. ചെറുതായിരുന്നെങ്കിലും തോറ, ഹൈക്കല, സങ്കീര്‍ത്തി, മുറിത്തട്ട് എന്നിവയടങ്ങിയതായിരുന്നു ആദ്യത്തെ പളളി.

പള്ളി സ്ഥാപിച്ചെങ്കിലും പള്ളിയില്‍ വയ്ക്കാന്‍ ഗീവര്‍ഗീസിന്റെ ഒരുരൂപം വിശ്വാസികള്‍ക്കു ലഭിച്ചില്ല. അതിനായി നടത്തിയ അനവേഷണങ്ങളെത്തുടര്‍ന്ന് പുരാതനമായ ഇടപ്പള്ളി സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വിശുദ്ധന്റെ ഒന്നിലധികം രൂപങ്ങള്‍ ഉണ്ടെന്നറിഞ്ഞ് ഇടവകയിലെ പുരോഹിതനായിരുന്ന വലിയവീട്ടില്‍ ഗീവര്‍ഗീസച്ചനും ഒരുസംഘമാളുകളും വരാപ്പുഴ രൂപതാധ്യക്ഷന്റെ അനുമതിയോടെ  രണ്ടു കളിവള്ളങ്ങളിലായി ഇടപ്പള്ളിയിലേക്കു പോകുകയും തുഴച്ചില്‍ക്കാരെ ഭക്ഷണം തയാറാക്കുന്നതിനു കടവില്‍ നിര്‍ത്തിയിട്ട് മറ്റുള്ളവര്‍ പള്ളിയിലെത്തി വികാരിയച്ചനെ കണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. എടത്വാക്കാരുടെ ആവശ്യം ന്യായമെന്നു കണ്ട്  പള്ളിയുടെ തട്ടിന്‍പുറത്ത് ഉപയോഗമില്ലാതെ കിടക്കുന്ന രണ്ടുമൂന്നു രൂപങ്ങളില്‍ ഏതുവേണമെങ്കിലും കൊണ്ടു പൊയ്‌ക്കൊളളാന്‍ ഇടപ്പളളിയിലെ അച്ചന്‍ അനുമതി നല്‍കി.

ഇടതുകൈ അല്‍പ്പം ഒടിഞ്ഞതു പൊടിയും മാറാലയുംപിടിച്ചുകിടന്ന ഒരെണ്ണം പൊതു സ്വീകാര്യമാവുകയും ചെയ്തതിനെത്തുടര്‍ന്ന്  അതുമായി പുറത്തിറങ്ങിയ വിശ്വാസികള്‍ അതു തുടച്ചുവൃത്തിയാക്കി പള്ളിക്കിണറ്റിലെ വെള്ളത്തില്‍ കഴുകി ശുദ്ധിവരുത്തി. അപ്പോള്‍ അതിന് കൂടുതല്‍ ആകര്‍ഷകത ഉണ്ടായി. അതുകണ്ട ഇടപ്പളളിക്കാരില്‍ ചിലര്‍ അത് കൊടുത്തുവിടേണ്തില്ലെന്നു അഭിപ്രായപ്പെട്ടു. ഇടപ്പളളിക്കാരുടെ എതിര്‍പ്പിനെ അവഗണിച്ച് എടത്വാക്കാര്‍ ആ രൂപവുമായി വളളക്കടവിലേക്കു നീങ്ങി. ഈസമയം ഇടപ്പള്ളിയില്‍ അസാധാരണ സംഭവങ്ങളുടെ നീണ്ടപരമ്പര തുടങ്ങുകയായിരുന്നു. ദേവാലയമണികള്‍ മുഴങ്ങി. രൂപം കൊണ്ടുപോകുന്നതിനെതിരേ പ്തിഷേധിച്ചവര്‍ കൂട്ടമണിയടിച്ച് ആളുകളെ കൂട്ടാന്‍ ശ്രമിച്ചതാണെന്നും അതല്ലെന്നു പള്ളിയുടെ ഒരുഭാഗത്ത് തീപിടിക്കുകയും ചെയ്തതായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്ന കഥകളില്‍ കാണാം. വിശുദ്ധന്റെ രൂപം കൈവിട്ടുപോകുന്നതിലുള്ള പ്രതിഷേധസൂചനയായിരുന്നു ആ സംഭവമെന്നു ഭയപ്പെട്ട് എടത്വക്കാര്‍ പെട്ടെന്നു രൂപവുമായി വള്ളക്കടവിലേക്ക് ഓടി. അവിടെ ഭക്ഷണം തയാറാക്കുന്നതിനു വാര്‍പ്പില്‍ വെള്ളം ചൂടാക്കിക്കൊണ്ടിരുന്നവര്‍ അരിയിടാതെ തിളച്ചവെളളം മറിച്ചുകളഞ്ഞ് വാര്‍പ്പുമെടുത്തു എടത്വായ്ക്കു മടങ്ങി. ആദ്ഭുതസ്തബ്ധരായ ഇടപ്പള്ളിക്കാര്‍ പള്ളിയില്‍നിന്ന് ഓടി വള്ളക്കടവിലെത്തിയപ്പോഴേക്കും എടത്വക്കാര്‍ രൂപവുമായി കടന്നിരുന്നു. ഇതിനെത്തുടര്‍ന്നാവാം അനന്നവെളളത്തില്‍ അരിയിടാത്ത ഊരാംവേലി എന്ന പ്രയോഗം ഉണ്ടായതെന്നാണ് പഴമക്കാര്‍ പറയുന്നത്. പാളളിയുടെ നിര്‍മാണവും രൂപം പ്രതിഷ്0ിക്കലിനേയും സംബന്ധിക്കുന്ന താളിയോലകള്‍ ഒന്നും ഇന്ന് ലഭ്യമല്ല.
ഇടപ്പള്ളിക്കാര്‍ രൂപം തിരിച്ചെടുക്കാന്‍ വരുമെന്നു ഭയന്നു വിശുദ്ധന്റെ രൂപം ഓലഷെഡ്ഡുമാത്രമായിരുന്ന പള്ളിയില്‍ ഇറക്കാതെ നേരേ പാണ്ടങ്കരിയിലുള്ള ഊരാംവേലിക്കാരുടെ നെല്ലറയിലാണു സൂക്ഷിച്ചത്. ഈ നെല്ലറ ആമത്താഴിട്ടാണ് പൂട്ടിയിരുന്നതത്രെ. ഊരാംവേലില്‍ കുര്യന്‍ തരകന്‍ എന്നയാളാണ് ഈ പള്ളിയില്‍നിന്നു രൂപംകൊണ്ടുവരുന്നതിനു നേതൃത്വം കൊടുത്തത്. 1920-ല്‍ ആറ്റുതീരത്തു ചെറിയപള്ളി പണിയുന്നതുവരെ ഞായറാഴ്ചകളിലും വിശുദ്ധന്റെ തിരുനാള്‍ദിവസങ്ങളിലും മാത്രമേ തിരുസ്വരൂപം പള്ളിയില്‍ കൊണ്ടുവന്നിരുന്നുള്ളൂ.

പിന്നീട് 1839 നവംബര്‍ മാസത്തില്‍ വരാപ്പുഴ സഹായമെത്രാനായിരുന്ന ലുദിവിക്കോസ് മാര്‍ട്ടിനിയാണ് ഇന്നു കാണുന്ന ദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. എടത്വ ഇടവകാംഗവും കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിപുണനുമായ ഉലക്കപ്പാടില്‍ തോമസ് അച്ചനാണ് പള്ളിപ്പണിക്ക് തുടക്കം കുറിച്ചത്. പള്ളിപണിക്ക് കരക്കാരുടെ ശ്രമദാനമുണ്ടായിരുന്നു. ചില ദിവസങ്ങളില്‍ 25 പറ അരിവരെ ഉച്ചയൂണിന് തയാറാക്കിയിരുന്നതായി പറയുന്നു.

ശതാബ്ദങ്ങള്‍ക്കു മുമ്പ് ജലത്തിനടിയിലായിരുന്ന എടത്വാ പ്രദേശത്തെ നൂറുമേനി വിളവുതരുന്ന  കൃഷിയിടമാക്കി മാറ്റിയ കര്‍ഷകരുടെ സാഹസികതയുടേയും ക0ിനാധ്വാനത്തിന്റെയും പ്രതീകമാണ്് ഇന്നത്തെ എടത്വ പള്ളി.  ഉറപ്പില്ലാത്ത ചെളിയും ചതുപ്പും നിറഞ്ഞ ഈ പ്രദേശത്ത് കെട്ടിടങ്ങളുടെ അസ്തിവാരം ഉറപ്പിക്കുക ശ്രമകരമായ ജോലിയായിരുന്നു. ശാസ്ത്രാവബോധം തുച്ഛമായിരുന്ന കാലത്ത് പണിതിട്ടും പേരും പെരുമയും അവകാശപ്പെടുന്ന ആധുനിക വാസ്തുശില്‍പികള്‍ക്കു പോലും എന്തിന് വാസ്തുശില്പശാസ്ത്രത്തിനു പോലും എടത്വാ പളളി ഒരു അത്ഭുത പ്രതിഭാസമാണ്. യാതൊരു കോട്ടവുമില്ലാതെ ഈ പളളി ഇന്നും നിലനില്‍ക്കുന്നു. ഉറപ്പില്ലാത്ത അടിത്തറയില്‍ തേക്കിന്‍ തടികള്‍ നെടുകയും കുറുകയും നിരത്തി ബലപ്പെടുത്തിയ ശേഷം അതിന്‍മേലാണ് പള്ളി പണിത് ഉയര്‍ത്തിയിരിക്കുന്നത്. കുളമാവിന്റെ തൊലി ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ വരാല്‍പശയും (വരാല്‍ മീനില്‍ നിന്നും ശേഖരിക്കുന്നത്) കുമ്മായവും ചരലും കുഴച്ച് നിര്‍മിച്ച കൂട്ട് ഉപയോഗിച്ചാണു പളളിയുടെ ഭിത്തി നിര്‍മാണ നടത്തിയത്. വരാല്‍പ്പശയ്ക്കായി കരക്കാര്‍ വിഭാഗങ്ങളായി തിരിഞ്ഞ് വീതപ്പടി വരാല്‍ മീന്‍ പിടിച്ചു നല്‍കിയിരുന്നുവെന്നും ചരിത്രകാരന്‍മാര്‍ പറഞ്ഞു വയ്ക്കുന്നു. പളളി മോടിപിടിപ്പിക്കാന്‍ ഉപയോഗിച്ച ചായങ്ങള്‍ ഇന്നും നിറംമങ്ങാതെ നില്‍ക്കുന്നു. ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് ശേഷം 1888ല്‍ പൊന്നിന്‍കുരിശു പണിതു. 337 രൂപ തൂക്കത്തില്‍ നിര്‍മിച്ച സ്വര്‍ണക്കുരിശ് ശില്‍പവിദ്യയുടെ മികച്ച ഉദാഹരണമാണ്. പുരാവസ്തുഗണത്തില്‍പ്പെടുന്ന ഈ കുരിശ് നാലുപൂട്ട് എന്നറിയപ്പെടുന്ന പ്രത്യേക മുറിയില്‍ വന്‍ സുരക്ഷയോടെയാണ് സ്ഥാപിച്ചിരിക്കുന്നത്. വളരെ പഴയ രണ്ടു വെള്ളിക്കുരിശുകളും പള്ളിയിലുണ്ട്. ഇപ്പോള്‍ പള്ളിയിലെ പ്രധാന ചടങ്ങുകള്‍ക്കുമാത്രമെ ഇവ പുറത്തിറക്കാറുള്ളു. ഈ കുരിശാണ് ഇന്നും പെരുന്നാള്‍ ദിനത്തില്‍ പ്രദക്ഷിണത്തിനു ഉപയോഗിക്കുന്നത്.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയിലെ പെരുനാളിന് എത്തുന്നവര്‍ക്ക് ജാതി-മത-വര്‍ഗഭേദമില്ല. മൂന്നാം നൂറ്റാണ്ടില്‍ കപ്പഡോക്യായില്‍ ജനിച്ച ഗീവര്‍ഗീസ് റോമന്‍ ചക്രവര്‍ത്തിയായ ഡയോക്ലീഷസിന്റെ സൈന്യത്തില്‍ ചേര്‍ന്നു. ക്രമേണ ഗീവര്‍ഗീസ് പടത്തലവനും ന്യായാധിപനുമായി. പക്ഷേ, ഈ സുവര്‍ണകാലം ഏറെ നീണ്ടുനിന്നില്ല. ക്രൈസ്തവര്‍ക്കെതിരെ റോമന്‍ ചക്രവര്‍ത്തി മതപീഡനം അഴിച്ചുവിട്ടപ്പോള്‍ സ്ഥാനമാനങ്ങള്‍ രാജിവച്ചു. ഉടന്‍തന്നെ ഭരണാധികാരികള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു പലവിധ പീഡനങ്ങള്‍ക്കും വിധേയനാക്കി. എ.ഡി. 303 ഏപ്രില്‍ 23ന് നിക്കോമിദായില്‍വച്ച് അദ്ദേഹം വധിക്കപ്പെട്ടു. ഇതിഹാസതുല്യമായ ജീവിതമാണ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടേത്. ആ കാലഘട്ടത്തിലെ പ്രധാന സംഭവങ്ങളില്‍ ഒന്നാണ് സര്‍പ്പത്തെ കുന്തംകൊണ്ടു കുത്തി മലര്‍ത്തി രാജകുമാരിയെ സഹദാ രക്ഷിച്ച സംഭവം. അശ്വാരൂഢനായ വിശുദ്ധന്റെ തിരുസ്വരൂപത്തോടൊത്തു കാണുന്ന രാജകുമാരിയും സര്‍പ്പവും തിന്മയുടെ ശക്തികളില്‍നിന്നുള്ള മോചനത്തിന്റെ അടയാളമായി വിശ്വാസികള്‍ കാണുന്നു.മാറാരോഗികളും വികലാംഗരും രോഗശാന്തി തേടി എടത്വാ പളളിയിലെത്തുന്നു. നേര്‍ച്ചക്കുടയും പിടിച്ച് വാദ്യഘോഷങ്ങളോടുകൂടി ദേവാലയത്തിനു ചുറ്റും വലംവയ്ക്കുന്നവരെയും തലയില്‍ ഇഷ്ടിക ചുമന്ന് പ്രദക്ഷിണം വയ്ക്കുന്നവരെയും ധാരാളമായി കാണാം. പള്ളിമുറ്റത്തെ ചുട്ടുപഴുത്ത ചരലില്‍ മുട്ടിന്മേല്‍ നീന്തി പരിഹാര പ്രദക്ഷിണം നടത്തുന്ന വിശ്വാസികളുമുണ്ട്. കൈയിലൊന്നുമില്ലാതെ തീര്‍ഥാടകരാരും വിശുദ്ധനെ ദര്‍ശിക്കാറില്ല. വിശുദ്ധന്റെ അടിമയായി തീര്‍ന്നാല്‍ രോഗങ്ങളില്‍ നിന്നും അത്യാഹിതങ്ങളില്‍ നിന്നും മോചനം നേടാമെന്നും ലോകത്തിന്റെ ഏതുകോണിലായിരുന്നാലും ഗീവര്‍ഗീസ് പുണ്യവാളന്‍ തങ്ങളെ കാത്തുരക്ഷിക്കുമെന്നും വിശ്വാസികള്‍ കരുതുന്നു.

എടത്വാ പള്ളിയില്‍ അര്‍പ്പിക്കുന്ന കാഴ്ചവസ്തുക്കളില്‍ പ്രമുഖ സ്ഥാനം നേര്‍ച്ചക്കോഴികള്‍ക്കാണ്. തീര്‍ഥാടകര്‍ നേര്‍ച്ചക്കോഴികളെ പള്ളിയില്‍ കാഴ്ചവയ്ക്കാറുണ്ട്.മത്സ്യബന്ധനത്തിനു പുറംകടലില്‍ പോയി കടല്‍ക്ഷോഭത്തില്‍ അകപ്പെട്ട അനവധിപേര്‍ ഗീവര്‍ഗീസ് പുണ്യവാളന്റെ അനുഗ്രഹത്താല്‍ അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ നിരവധി കഥകള്‍ ഇവിടെ പ്രചരിക്കുന്നുണ്ട്.

ഒരിക്കല്‍ കന്യാകുമാരി ജില്ലയിലെ ചില വ്യവസായികള്‍ കടല്‍മാര്‍ഗം കൊച്ചിയിലേക്കുള്ള യാത്രാമധ്യേ കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിനിരയായി. ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ടെങ്കിലും അവരുടെ അണിനയമ്പ് നഷ്ടപ്പെട്ടു. അതിനെത്തുടര്‍ന്ന് വളളത്തിന്റെ ഗതിതെറ്റി എത്തിച്ചേര്‍ന്നത് എടത്വ പള്ളിക്കു സമീപമാണ്. പള്ളിയില്‍ കയറി പ്രാര്‍ഥിച്ചശേഷം തിരികെ വള്ളത്തില്‍ കയറിയപ്പോള്‍ ഒരു വൃദ്ധന്‍ അണിനയമ്പ് അവരുടെ അണിയറക്കാരന്റെ കൈയില്‍ കൊടുത്തശേഷം അപ്രത്യക്ഷനായത്രേ. ആ അണിനയമ്പുപയോഗിച്ച് അവര്‍ തുഴഞ്ഞ് കൊച്ചിയിലെത്തിയെന്നാണ് എടത്വ പളളിയുമായി ബന്ധപ്പെട്ട് പറഞ്ഞു കേള്‍ക്കുന്ന മറ്റൊരു ഐതിഹ്യം.

ഐതിഹ്യങ്ങളും കേട്ടുകേഴ്‌വികളും എന്തായാലും നാഗര്‍കോവില്‍, തിരുനെല്‍വേലി, മധുര, തഞ്ചാവൂര്‍ എന്നീ സ്ഥലങ്ങളില്‍നിന്നുമെത്തുന്ന തീര്‍ഥാടകരാണ് മുഖ്യപങ്കും. ശ്രീലങ്കയില്‍ നിന്നു പോലും വിശ്വാസികള്‍ എടത്വാ പളളിയിലെത്താറുണ്ട്. തെക്കന്‍ തിരുവിതാംകൂറില്‍നിന്നും തമിഴ്‌നാട്ടിലെ കന്യാകുമാരി, മധുര തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ഇന്നും ധാരാളം വിശ്വാസികള്‍ ഇവിടെ എത്തുന്നുണ്ട്. 50- 60 വര്‍ഷങ്ങള്‍ക്കു മുമ്പ് യാത്രാസൗകര്യം തീരെ ഇല്ലാതിരുന്ന കാലത്തും ആളുകളെ ഇവിടെക്കാകര്‍ഷിച്ച ഘടകം വിശ്വാസത്തിന്റെ തീവ്രത തന്നെയായിരിക്കാം. അക്കാലത്ത് കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ടിരുന്ന ആലപ്പുഴ, തിരുവിതാംകൂറിലെ പ്രധാന വാണിജ്യ കേന്ദ്രവും കൊച്ചിയേക്കാള്‍ പ്രധാനപ്പെട്ട തുറമുഖവുമായിരുന്നു. ഇവിടെ കച്ചവട ആവശ്യങ്ങള്‍ക്കെത്തിയിരുന്ന തമിഴ്‌നാട്ടുകാരും തെക്കന്‍ തിരുവിതാംകൂറുകാരും എടത്വ വഴിയായിരുന്നിരിക്കണം വള്ളത്തിലുള്ള സഞ്ചാരം. തമിഴ്‌നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ അര്‍ത്തുങ്കലിലും ചെത്തിയിലുമൊക്കെ ചാകര തേടിയെത്തിയിരുന്നുവെന്നും പറയപ്പെടുന്നു. പളളിക്കു സമീപത്തുകൂടി കടന്നുപോകുന്ന നദിയില്‍ മുങ്ങിക്കുളിച്ച് ശരീരശുദ്ധി വരുത്തിയേ തീര്‍ഥാടകര്‍ തിരുനാളില്‍ പങ്കെടുക്കാറുള്ളു.

എല്ലാവര്‍ഷവും ഏപ്രില്‍ 27നു കൊടിയേറുന്ന ഏടത്വയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ മേയ് 14ന് ആണ് അവസാനിക്കുന്നത്. പ്രധാന തിരുനാള്‍ദിവസം മാത്രമാണ് ഇടപ്പള്ളിയില്‍നിന്നു കൊണ്ടുവന്ന വിശുദ്ധന്റെ തിരുസ്വരൂപം പ്രദക്ഷിണത്തിനായി പള്ളിക്കു പുറത്തിറക്കുന്നത്. ഐതിഹ്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അതീതമായി വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അദ്ഭുതശക്തിതന്നെയാണു ജനലക്ഷങ്ങളെ എടത്വയിലേക്ക് ആകര്‍ഷിക്കുന്നത്. ഏപ്രില്‍ 27 മുതല്‍ മേയ് ഏഴുവരെയാണ് ദക്ഷിണദേശക്കാരുടെ തീര്‍ഥാടനകാലം. മേയ് എട്ടു മുതല്‍ 14 വരെ നാട്ടുകാരുടെയും മധ്യ തിരുവിതാംകൂറുകാരുടെയും. ഇത് എട്ടാമിടം വരെ തുടരും.

എടത്വ നാടിന്റെ ചരിത്രം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക് പരിധിയില്‍ വരുന്ന ചമ്പക്കുളം ബ്‌ളോക്കിലെ  ഒരു ഗ്രാമപഞ്ചായത്താണ്എടത്വ. 22.29  ച.കി.മി വിസ്തീര്‍ണ്ണമുള്ള  പഞ്ചായത്തിന്റെ അതിര്‍ത്തികള്‍  കിഴക്ക് തലവടി, നിരണം, പടിഞ്ഞാറ് തകഴി, ചമ്പക്കുളം, തെക്ക് ചെറുതന, വീയപുരം ,വടക്ക് തലവടി, രാമങ്കരി പഞ്ചായത്തുകള്‍ എന്നിവയാണ്. ചമ്പക്കുളം ഗ്രാമപഞ്ചായത്തില്‍ കിഴക്കോട്ട് കടപ്ര, നിരണം മുതലായ സ്ഥലങ്ങള്‍ വരെ സമുദ്രം വ്യാപിച്ചിരുന്നു. ചരിത്രാതീതകാലത്ത്  സമുദ്ര നിരപ്പില്‍ നിന്ന് ഏറെ താഴെയായി  സ്ഥിതി ചെയ്തിരുന്ന ഈ പ്രദേശത്ത് നൂറ്റാണ്ടുകളായി പമ്പയാറിന്റെയും മണിമലയാറിന്റെയും ശാഖകള്‍ വഴി വന്നടിഞ്ഞ മണലും  എക്കലും ചെളിയും മൂലം ചെറുതുരുത്തുകള്‍ ഉയര്‍ന്നു വന്നു. നദികളുടെ ഗതിക്ക് ഏറെക്കുറെ സ്ഥായീഭാവം വന്നപ്പോള്‍  മറ്റു പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ ഈ തുരുത്തുകളില്‍ കുടിയേറി പാര്‍ത്തുകൊണ്ട് ഈ തുരുത്തുകള്‍ക്കിടയില്‍ കട്ട കുത്തിയിട്ട് കൂടുതല്‍ കൂടുതല്‍  കരപ്രദേശങ്ങള്‍ നിര്‍മ്മിച്ചു. ആധികാരിക രേഖകളില്‍ ഈ ഗ്രാമത്തെപ്പറ്റിയുള്ള ആദ്യ വിവരണം മദ്രാസിലെ സര്‍വ്വേയര്‍ ജനറല്‍ ആഫീസിനുവേണ്ടി ലഫ്റ്റനന്റുമാരായ വാര്‍ഡും കോര്‍ണറും ചേര്‍ന്ന് 1816 മുതല്‍ 1820 വരെ നടത്തിയ സാഹസിക സഞ്ചാരത്തില്‍ ശേഖരിച്ച  വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധപ്പെടുത്തിയ സര്‍വ്വേ ഓഫ് ട്രാവന്‍കൂര്‍ ആന്റ് കൊച്ചിന്‍ എന്ന പുസ്തകത്തില്‍ കാണുന്നു. പുരാതനമായ ചങ്ങംകരിക്ഷേത്രം, അതിനുസമീപം ഉണ്ടായിരുന്ന വലിയ നെല്‍പ്പുര, എടത്വായിലെ റോമന്‍ കത്തോലിക്ക പള്ളി, ആ പള്ളിയില്‍ ആണ്ടുതോറും തിരുവിതാംകൂറിന്റെ  മറ്റു ഭാഗങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ വന്നു ചേര്‍ന്നിരുന്ന പെരുന്നാള്‍ എന്നിവയെല്ലാം വിദേശ സഞ്ചാരികളുടേയും ചരിത്രകാരന്‍മാരുടേയും ശ്രദ്ധ പിടിച്ചുപറ്റി. വള്ളം കളിയുടെ ഈറ്റില്ലമെന്നു വിശേഷിക്കാവുന്ന കുട്ടനാട്ടിലെ ജലമേളകള്‍  ആബാലവൃദ്ധം ജനങ്ങളും  ഒരുപോലെ കണ്ടാനന്ദിക്കുന്നു.  തിരുവിതാംകൂറിലെ രാജഭരണ കാലത്ത് രാജാവിന്റെ ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി ജലഘോഷയാത്രകള്‍ നടത്തിപോന്നിരുന്നു.

വില്ലേജ് യൂണിയന്‍ ഇന്നത്തെ പഞ്ചായത്തിന്റെ ആദ്യകാല രൂപമായിരുന്നു. അന്ന് വില്ലേജിന്റെയും വില്ലേജ് യൂണിയന്റെയും പേര് കോഴിമുക്ക്(കോയില്‍മുക്ക് എന്നും പറയാറുണ്ട്) എന്നായിരുന്നു. 1953 ല്‍  വില്ലേജ് യൂണിയന്റെ സ്ഥാനത്ത് പഞ്ചായത്ത് നിലവില്‍ വന്നു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം  കോഴിമുക്ക് പഞ്ചായത്ത് എന്നത് എടത്വ പഞ്ചായത്ത് എന്നും ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം കോഴിമുക്കു വില്ലേജ് എന്നത് എടത്വ വില്ലേജ് എന്നും പുനര്‍നാമകരണം ചെയ്യപ്പെട്ടു. കോഴിമുക്ക് മുറിയില്‍ ചെമ്പകശ്ശേരിയില്‍ രാജാവിന്റെ  വകയായി ഒരു ചെറിയ ക്ഷേത്രവും അതിനുസമീപം  ഒരു കൊട്ടാരവും  ഒരു വലിയ നെല്‍പ്പുരയും ഉണ്ടായിരുന്നത് ആ സ്ഥലത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. ആരാധനാലയങ്ങളുടെ അല്ലെങ്കില്‍  കോവിലുകളുടെ സാന്നിദ്ധ്യമായിരിക്കണം ഈ പ്രദേശത്തിനെ കോഴിമുക്ക് (കോവില്‍ മുക്ക്) എന്ന പേരു ലഭിക്കുവാന്‍ കാരണം. അവയില്‍ ഏറ്റവും പുരാതനമായത് ഏഴു കരക്കാര്‍ ചേര്‍ന്ന് ചങ്ങംകരിയില്‍ നിര്‍മ്മിച്ച ശ്രീധര്‍മ്മശാസ്താ ക്ഷേത്രമാണ്. സമീപപ്രദേശങ്ങളിലുള്ള മറ്റു ക്ഷേത്രങ്ങള്‍ എല്ലാം ഇതിന്റെ  ഉപക്ഷേത്രങ്ങളാണെന്നു പറയപ്പെടുന്നു. പുരാതനമായ ചങ്ങംകരിക്ഷേത്രം, അതിനുസമീപം ഉണ്ടായിരുന്ന വലിയ നെല്‍പ്പുര, എടത്വായിലെ റോമന്‍ കത്തോലിക്ക പള്ളി, ആ പള്ളിയില്‍ ആണ്ടുതോറും തിരുവിതാംകൂറിന്റെ  മറ്റു ഭാഗങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ വന്നു ചേര്‍ന്നിരുന്ന പെരുന്നാള്‍ എന്നിവയെല്ലാം ആംഗലേയ നിരീക്ഷകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. ജനങ്ങളെപ്പറ്റിയും അവര്‍ പ്രതിപാദിക്കുന്നുണ്ട്. കൃഷി മാത്രമായിരുന്നു ജനങ്ങളുടെ തൊഴില്‍. പുഞ്ചനിലങ്ങളില്‍ വെള്ളം വറ്റിക്കുന്നതിന് നാലില  മുതല്‍ ഇരുപത്തിനാലില വരെയുള്ള ചക്രങ്ങള്‍ ഉണ്ടായിരുന്നു. രണ്ടോ അതിലധികമോ വര്‍ഷങ്ങള്‍ ഇടവിട്ട് മാറിമാറി നിലങ്ങള്‍ കൃഷി ചെയ്തിരുന്നു.


Monday, April 25, 2011

ഒരു വിജയത്തിന്റെ തന്‍മാത്രാ ഘടന

"ഗവേഷകരുടെ 90ശതമാനം പരീക്ഷണങ്ങളും പൂര്‍ണ പരാജയമായിരിക്കും.നിരാശയുണ്ടാകാം. എന്നാല്‍, ആത്മാര്‍ത്ഥ പരിശ്രമങ്ങള്‍ വിജയത്തിലെത്തുമെന്നുറപ്പ്. അവിടെ നിരാശ നിലനില്‍ക്കില്ല". ഇതുപറയുമ്പോള്‍ 1988ലെ രസതന്ത്ര നോബല്‍ ജേതാവ് റോബര്‍ട്ട് ഹ്യൂബറിന്റെ കണ്ണുകളില്‍ വ്യവസ്ഥാപിതമായ ഗവേഷണ സമ്പദായങ്ങളെ തിരസ്കരിച്ച ഉന്മാദിയുടെ തിളക്കമു
ണ്ടായിരുന്നു. ഹ്യൂബര്‍ ആള്‍ക്കൂട്ടത്തിലെ ഏകാകിയും ഘോഷയാത്രയിലെ ഒറ്റയാനും ആരവങ്ങളിലെ നിശ്ശബ്ദനുമാണ്. നിരന്തരമുള്ള യാത്രയുടെയും യാതന നിറഞ്ഞ ജീവിതത്തിന്റേയും ഭാരം നിറഞ്ഞ ഒരു യാത്രയാണ് ഹ്യൂബറിനി ഗവേഷണം. എക്‌സറേ ക്രിസ്റ്റലോഗ്രാഫിയുപയോഗിച്ച് പ്രോട്ടീനിന്റെ തന്‍മാത്രാഘടന കണ്ടെത്തിയതിനാണ് ഹ്യൂബറിന് നൊബേല്‍ പുരസ്കാരം നല്‍കി ലോകം ആദരിച്ചത്. പ്രഫ. ജോണ്‍ ഡെയ്‌സണ്‍ ഹോവെര്‍, ഹാര്‍ട്ട്മട്ട് മൈക്കിള്‍ എന്നിവര്‍ക്കും ഹ്യൂബറിനൊപ്പം നൊബേല്‍ ലഭിക്കുകയുണ്ടായി.

പ്രോട്ടീനിന്റെ ഘടന മനസിലാക്കാനായത് വലിയൊരു നേട്ടമായാണ് ശാസ്ത്ര ലോകം കാണുന്നത്. പര്‍പിള്‍ ബാക്ടീരിയയില്‍ പ്രകാശസംസ്ലേഷണത്തിന് സഹായിക്കുന്ന പ്രോട്ടീനിന്റെ മോള്കുലാര്‍ സ്ട്രക്ചറാണ് ഹ്യൂബറും സഹശാസ്ത്രജ്ഞരും ചേര്‍ന്ന് കണ്ടെത്തിയത്. ഹ്യൂബറും സംഘവും നടത്തിയ കണ്ടെത്തല്‍ രസതന്ത്രഗവേഷണ രംഗത്തുമാത്രമല്ല പ്രയോജനപ്പെടുക ആന്ത്രോപോളജിയിലും സസ്യശാസ്ത്രത്തിലും വൈദ്യശാസ്ത്ര രംഗത്തും അതിന് സുപ്രധാനമായ പങ്കുണ്ട്. പ്രോട്ടീനുകളുടെ ഘടനയിലുള്ള താരതമ്യ പഠനത്തിലൂടെ പരിണാമത്തെക്കുറിച്ചു വ്യക്തമായ ധാരണയിലെത്താന്‍ ശാസ്ത്രജ്ഞര്‍ക്കായി. വൈദ്യശാസ്ത്ര രംഗത്ത് ജീവഹാനിക്ക് കാരണമാകുന്ന രക്തം കട്ടപിടിക്കല്‍ തടയാനും ഹോര്‍മോണുകളെ ഉത്തേജിതരാക്കാനും സസ്യങ്ങളുടെ സംരക്ഷക ഘടകമായും പ്രോട്ടീനുകള്‍ക്കു സുപ്രധാനമായ പങ്കാളിത്തമുണ്ടെന്നു ഹ്യൂബര്‍ കണ്ടെത്തി. കാന്‍സറിനുള്ള മരുന്നുകള്‍ വികസിപ്പിച്ചെടുക്കാന്‍ മാംസ്യ തന്മാത്രാപഠനം വലിയൊരളവില്‍ സ്വാധീനിച്ചിട്ടുണ്ട്. യുവത്വത്തില്‍ ക്രിസ്റ്റലോഗാഫിയുടെ പിതാവെന്നറിയപ്പെട്ടിരുന്ന വില്ല്യം ബ്രാഗിനെ താന്‍ ആരാധിച്ചിരുന്നതായി ഹ്യൂബര്‍. "വില്യം ബ്രാഗ് ആണ് എന്നെ സ്വാധീനിച്ച ശാസ്ത്രജ്ഞന്‍. ആരാധനയാണ് എന്നെ ക്രിസ്റ്റലോഗ്രാഫിയുമായി ബന്ധിപ്പിക്കുന്നത്. ബ്രാഗിനോട് തോന്നിയ ആരാധനയ്ക്ക് ഇന്നും കുറവു സംഭവിച്ചിട്ടില്ല. രസതന്ത്ര ഗവേഷണ രംഗത്ത് ബ്രാഗിന് പകരംവയ്ക്കാന്‍ മറ്റൊരാളില്ല എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു". അദ്ദേഹം പറഞ്ഞു. സങ്കീര്‍ണ്ണങ്ങളായ ഉപകരണങ്ങളില്ലാതിരുന്ന കാലത്ത് ഹ്യൂബറിന്റെ ഗവേഷണ മാര്‍ഗ്ഗങ്ങള്‍ പ്രോട്ടീന്‍ കെമിസ്ട്രിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. പ്രോട്ടിറോസ്, സപ്രിമോള്‍ എന്നീ മരുന്നു കമ്പനികളുടെ സഹ സ്ഥാപകന്‍ കൂടിയാണ് പ്രഫ. ഹ്യൂബര്‍.

1939 ഫെബ്രുവരി 20ന് ജര്‍മനിയിലെ മ്യൂണിക്കിലാണ് ഹ്യൂബര്‍ ജനിച്ചത്. അച്ഛന്‍ സെബാസ്റ്റ്യന്‍ ഒരു പ്രാദേശിക ബാങ്കിലെ ക്യാഷ്യറായിരുന്നു. ഹ്യൂബറിന് രണ്ട് വയസുളളപ്പോഴാണ് രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ ജര്‍മ്മനി അനുഭവിക്കുന്ന കാലത്താണ് ഹ്യുബറിന്റെ ബാല്യം. അച്ഛന്റെ തുച്ഛമായ വരുമാനം ഭക്ഷണത്തിന് പോലും തികയാത്ത കാലമുണ്ടായിരുന്നുവെന്ന് ഹ്യൂബര്‍ വ്യക്തമാക്കുന്നു. ശരിയായവിധം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പോലും ഹ്യൂബറിന് കഴിഞ്ഞില്ല. അതില്‍ തനിക്ക് അല്പം വിഷമമുണ്ടായിരുന്നുവെന്ന് ഹ്യൂബര്‍ പറയുന്നു. എന്നാല്‍ ഇപ്പോഴാ വിഷമം തനിക്കില്ലെന്നും അദ്ദേഹം പറയുന്നു.''എനിക്ക് അന്ന് നിലവിലിരുന്ന വിദ്യാഭ്യാസ സമ്പ്രദായപ്രകാരമുളള വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ ഗവേഷകനാകുമായിരുന്നില്ല. അത് തീര്‍ച്ച. ഇപ്പോഴും വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ മാറ്റമൊന്നും വന്നതായി തോന്നുന്നില്ല. എനിക്ക് ലഭിച്ചില്ല എന്നതു കൊണ്ട് അതിനെ ഞാന്‍ ആക്ഷേപിക്കുന്നില്ല. എന്റെ വിദ്യാഭ്യാസം തുടങ്ങുന്നത് എന്റെ അമ്മ ഹെലനില്‍ നിന്നാണ്. രസതന്ത്രത്തിലുളള എന്റെ താത്പര്യവും ആവേശവും തിരിച്ചറിഞ്ഞത് അമ്മയാണ്. എന്റെ ഗവേഷണങ്ങള്‍ക്കും പഠനത്തിനും താങ്ങും തണലുമായി നിന്ന അമ്മ എന്റെ വലിയ ഊര്‍ജസ്രോതസായിരുന്നു". ഹ്യൂബര്‍ പറയുന്നു. അനൗപചാരിക വിദ്യാഭ്യാസത്തിലൂടെയാണ് അറിവിന്റെ വാതായനങ്ങള്‍ തുറന്നു കയറിയതെന്ന് ഹ്യുബര്‍ പറഞ്ഞു. ബാല്യത്തെ കുറിച്ച് നല്ല ഓര്‍മകളല്ല ഹ്യൂബറിന് പറയാനുളള"". "ബാല്യത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ വെടിയൊച്ചകളും ബോംബ് സ്‌ഫോടനങ്ങളുമാണ് മനസിലേക്ക് ഒടിയെത്തുന്നത്. ബോംബാക്രമണത്തില്‍ നിന്നും രക്ഷപെടാനായി ദിവസങ്ങളോളം ഭൂമിക്കടിയിലെ ഷെല്‍ട്ടറുകളില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. ഭയവിഹ്വലതയും ദുരന്തവും പീഡാനുഭവുമാണ ഗവേഷണത്തിലും ജീവിതത്തിലും എന്നെ വളര്‍ത്തിയത്. കയ്പ്പ് നിറഞ്ഞ ബാല്യവും തിമിര്‍ത്താടാന്‍ വെമ്പല്‍കൊണ്ടയുവത്വവും മനസ്സിന് സംഘര്‍ഷങ്ങളാണ് സമ്മാനിച്ചത്".

1947 ല്‍ ഹ്യൂബര്‍ മ്യൂണിച്ചിലെ ഹ്യൂമനീഷെ കാള്‍ ജിംനേഷ്യത്തില്‍ ഗ്രീക്ക്, ലാറ്റിന്‍ ഭാഷകള്‍ പഠിക്കാനായി ചേര്‍ന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവം തന്റെ ഭാവിയെ ബാധിക്കരുതെന്ന ദൃഢനിശ്ചയമാണ് ഹ്യൂബറിനെ ലോകം അംഗീകരിക്കുന്ന ഗവേഷകനാക്കിയത്. ഭാഷാ പഠനത്തിനിടയില്‍ ലഭിച്ച വിശ്രമസമയങ്ങളില്‍ നാച്ചുറല്‍ സയന്‍സ് ഗ്രന്ഥങ്ങള്‍ വായിക്കാനാണ് ഹ്യൂബര്‍ ശ്രമിച്ചത്. രസതന്ത്രത്തിന്റെ ബാലപാഠങ്ങള്‍ പുസ്തകങ്ങളില്‍ നിന്നും ഹ്യൂബര്‍ തനിയെ സ്വായത്തമാക്കുകയായിരുന്നു. ഇത്തരത്തില്‍ ലഭിച്ച അറിവ് പോരാ എന്നു തോന്നിയപ്പോഴാണ് രസതന്ത്രത്തില്‍ ഉന്നതപഠനം എന്ന ആശയം ഹ്യൂബറിന്റെ മനസില്‍ ഉയരുന്നത്. എന്നാല്‍ വീട്ടിലെ സാമ്പത്തിക സ്ഥിതി അതിന് അനുവദിക്കുമായിരുന്നില്ല. അതിനാല്‍ തന്റെ ആഗ്രഹം മനസില്‍ സൂക്ഷിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്നാല്‍ മകന്റെ ആഗ്രഹം തിരിച്ചറിഞ്ഞ അമ്മയാണ് മകന് പഠിക്കനുളള സൗകര്യം ചെയ്തത്. അങ്ങനെ 1956ല്‍ ടെക്‌നിക് ഹോഹ് സ്കൂളില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. എങ്കിലും സാമ്പത്തിക ബാധ്യത പലപ്പോഴും അദ്ദേഹത്തിന്റെ പഠനത്തെ ബാധിച്ചു. പലപ്പോഴും ഫീസ് അടയ്ക്കാനാവാതെ അദ്ദേഹത്തിന്റെ പഠനം മുടങ്ങുകയുണ്ടായി. ഹ്യൂബറിന്റെ പഠനമികവിന് അംഗീകാരമായി ലഭിച്ച സ്‌കോളര്‍ഷിപ്പാണ് ഒടുവില്‍ തടസം കൂടാതെ പഠനം പൂര്‍ത്തിയാക്കാന്‍ ഹ്യൂബറിന് തുണയായത്. 1960ല്‍ രസതന്ത്രത്തില്‍ അദ്ദേഹം ഡിപ്ലോമ പൂര്‍ത്തിയാക്കി. ഇക്കലയളവില്‍ പ്രഗത്ഭരായ ഇനോര്‍ഗാനിക് കെമിസ്ട്രി അധ്യാപകന്‍ ഡബ്ല്യു. ഹീബര്‍, മെറ്റലോര്‍ഗാനിക് കെമിസ്ട്രി അധ്യാപകന്‍ ഇ. ഒ. ഫിഷര്‍, ഓര്‍ഗാനിക് കെമിസ്ട്രി അധ്യാപകന്‍ എഫ്. വെയ്ഗന്‍ഡ് തുടങ്ങിയ അധ്യാപകരുടെ കീഴില്‍ പഠിക്കാന്‍ ഹ്യൂബറിന് അവസരം ലഭിച്ചു. .ടെക്‌നിക് ഹോഹ് സ്കൂളിലെ പഠനകാലമാണ് തന്നിലെ ഗവേഷക പ്രതിഭയെ വളര്‍ത്തിയതെന്ന് ഹ്യൂബര്‍ വ്യക്തമാക്കുന്നു.

രസതന്ത്രപഠനകാലത്തുതന്നെ ക്രിസ്റ്റലോഗ്രാഫിയില്‍ താത്പര്യമുണ്ടായിരുന്ന അദ്ദേഹം ക്രിസ്റ്റലോഗ്രാഫി പഠിക്കാനായി പ്രശസ്തമായ ഡബ്ല്യു. ഹെപ് എന്നയാളുടെ ലബോറട്ടറിയില്‍ ചേര്‍ന്നു. പിന്നീട് മ്യൂണിച്ചിലെ പ്രശസ്തമായ കാര്‍സണ്‍സ് ലബോറട്ടറിയില്‍ ചേര്‍ന്നു. അവിടെവച്ചാണ് സ്റ്റീറോയിഡല്‍ ഹോര്‍മോണായ എക്ഡിസോണിന്റെ മോളികുലാര്‍ ഘടന ഹ്യൂബര്‍ ക
െത്തുന്നത് (1963).

പിന്നീട് എക്‌സറെ ക്രിസ്റ്റലോഗ്രാഫിയില്‍ ശ്രദ്ധപതിപ്പിച്ച റോബര്‍ട്ട് ഹ്യൂബറിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. താന്‍ നേടിയ നേട്ടങ്ങളെയെല്ലാം വളരെ അദ്ഭുതത്തോടെയാണ് അദ്ദേഹം നോക്കികണുന്നത്. "ഇപ്പോഴത്തെ ഈ നേട്ടങ്ങളൊന്നും എനിക്ക് സ്വപ്നം കാണാന്‍ പോലും കഴിയുന്നതല്ല. ഞാന്‍ സ്വപ്നം കാണുന്ന ഒരാളല്ല. സ്വപ്നം കാണാന്‍ ഇഷ്ടമില്ലാത്തയാളാണ്. എന്റെ സ്വപ്നങ്ങളെല്ലാം പേടിപ്പെടുത്തുന്നതാണ്. ലോക മഹായുദ്ധത്തിന്റെ ഭീകര ദൃശ്യങ്ങള്‍ ഇപ്പോഴും മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. ഭാവിയെ കുറിച്ചും സ്വപ്നങ്ങള്‍ കാണുന്നില്ല. പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാതെപോയപ്പോഴുണ്ടായ വിഷമം കിട്ടിയ അവസരങ്ങളിലെല്ലാം പഠിച്ചു കൊ
ാണ് ഞാന്‍ മറികടന്നത്. നിര്‍ഭാഗ്യം കൊണ്ട് കിട്ടാതെപോകുന്നവയെ കഠിനപ്രയത്നം കൊണ്ട് നേടിയെടുക്കണമെന്ന് അമ്മ ഇടയ്ക്കിടെ ഓര്‍മിപ്പിക്കുമായിരുന്നു. ഞാന്‍ അനുസരിക്കാന്‍ ശ്രമിച്ചു. അത്രമാത്രം". നേട്ടങ്ങളെകുറിച്ച് ഹ്യൂബര്‍ പറയുന്നു.

അവാര്‍ഡുകള്‍ സന്തോഷം നല്‍കുന്നവയാണ് എന്നാല്‍ അവയൊരിക്കലും തന്നെ പ്രചോദിപ്പിച്ചിട്ടില്ലെന്ന് ഹ്യൂബര്‍ സ്വന്തം അനുഭവങ്ങളെ മുന്‍നിര്‍ത്തി വ്യമാക്കുന്നു. "അവാര്‍ഡുകള്‍ നമുക്ക് സന്തോഷം നല്‍കുന്നു. പക്ഷേ, അത് എന്നെ സംബന്ധിച്ചടത്തോളം പ്രചോദനകരമല്ല. അവാര്‍ഡുകള്‍ തേടിവന്നില്ലായിരുന്നെങ്കിലും ഞാന്‍ എന്റെ ഗവേഷണം തുടരുമായിരുന്നു. പിന്നെ അവാര്‍ഡുകള്‍ നമുക്ക് പ്രശസ്തി നേടിത്തരും, പുതിയ ബന്ധങ്ങളും. അത് നമ്മുടെ മുന്നോട്ടുളള യാത്ര സുഗമമാക്കും. തേടിപ്പിടിച്ച് ഉപയോഗിക്കേണ്ട പലകാര്യങ്ങളും നമ്മെതേടി ഇങ്ങോട്ടുവരും. പ്രത്യേകിച്ച് നൊബേല്‍ സമ്മാനമാകുമ്പോള്‍. എനിക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചപ്പോള്‍ സന്തോഷം തോന്നി. എന്നാല്‍ അര്‍ഹതപ്പെട്ട പലര്‍ക്കും അത് ലഭിക്കാതെപോയിട്ടുണ്ട് എന്നത് വലിയൊരു'സത്യമാണ്".  ലോകം ആധുനികവത്കരിക്കപ്പെടുന്നതിനോടൊപ്പം എന്തും ഏതും കച്ചവടവത്കരിക്കപ്പെടുന്നതിനെ താന്‍ ഭയപ്പെടുന്നതായി ഹ്യൂബര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പുത്തല്‍ തലമുറ മുന്‍തലമുറയിലെ മാതൃകാപുരുഷന്‍മാരുടെ ജീവിതം പിന്തുടരണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. "പുതിയ യുവത്വം കച്ചവത്കരണത്തിലൂടെ കൈമോശംവരുന്ന മൂല്യങ്ങളെ കുറിച്ച് ഗഹനമായി ചിന്തിക്കേണ്ടിയിരിക്കുന്നു, പ്രതിരോധിക്കേണ്ടിയുമിരിക്കുന്നു. അപകടങ്ങളെ തിരിച്ചറിയണം. നമ്മുടെ പ്രവര്‍ത്തികള്‍ മൂല്യാധിഷ്ടിതമായ ഒരു സമൂഹത്തെ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം". ഹ്യൂബര്‍ ഓര്‍മപ്പെടുത്തുന്നു.

നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ അത് സ്വീകരിക്കാന്‍ തനിക്കോ മറ്റ് അവാര്‍ഡ് ജേതാക്കള്‍ക്കോ യാതതൊരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടിവന്നിട്ടില്ലെന്ന് ഹ്യൂബര്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇന്ന് നൊബേല്‍ ദാനചടങ്ങ് ഹോളിവുഡ് സിനിമയുടെ ഷൂട്ടിംഗ് പോലെയായി തീര്‍ന്നെന്ന് ഹ്യൂബര്‍ നിരീക്ഷിക്കുന്നു. മുന്‍ കാലങ്ങളില്‍ വളരെ ലളിതമായിരുന്ന ഈ ചടങ്ങ് താങ്ങാനാവാത്ത രേഖകളുടേയും ആയിരക്കണക്കിന് ഫോട്ടോഗ്രാഫര്‍മാരുടെ കണ്ണഞ്ചിക്കുന്ന ഫഌഷ് ലൈറ്റുകളുടേയുമിടയില്‍ ആയാസകരമായിത്തീര്‍ന്നു. ഇക്കാലത്താണ് തനിക്ക് നൊബേല്‍ ലഭിക്കുന്നതെങ്കില്‍ റിഹേഴ്‌സലും മെയ്ക്കപ്പും നടത്താതെ സമ്മാനദാന ചടങ്ങില്‍ സംബന്ധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പുതിയ തലമുറയുടെ കൈയില്‍ രസതന്ത്രം എന്ന ശാസ്ത്രശാഖ സുരക്ഷിതമാണെന്ന കാര്യത്തില്‍ ഹ്യൂബറിന്  സംശയമില്ല. "ഇനിവരാന്‍ പോകുന്നത് ജൈവരസതന്ത്രത്തിന്റെയും ഓര്‍ഗാനിക് കെമിസ്ട്രിയുടേയും കാലമാണ്. ഇപ്പോഴെ പ്യുവര്‍ കെമിസ്ട്രി ഇല്ലാതായിക്കഴിഞ്ഞെന്നു പറയാം. ഞാനുള്‍പ്പെടുന്ന ഞങ്ങളുടെ തലമുറ ഏതാണ്ട് കാലഹരണപ്പെട്ടു കഴിഞ്ഞു. ഞങ്ങളൊക്കെ ഫിനിഷിംഗ് ലൈനില്‍ ടച്ച് ചെയ്യാറായി. ഞങ്ങളുടെ ഫിനിഷിംഗ് ലൈനില്‍ നിന്നാണ് പുതിയ തലമുറ സ്റ്റാര്‍ട്ട് ചെയ്യേണ്ട

ത്. എന്റെ പ്രവര്‍ത്തന മേഖലയില്‍ കാലത്തെ അതിജീവിക്കാന്‍ മാത്രം എന്തെങ്കിലും ചെയ്തിട്ടുളളതായി തോന്നിയിട്ടില്ല. ഞങ്ങളുടെ ചെറുപ്പത്തില്‍ വളരെ കുറച്ച് പ്രതിഭകളെ ഉണ്ടായിരുന്നുളളൂ. ഇന്ന് സ്ഥിതി മാറി. അവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിച്ചു. ഇത് കൂടുതല്‍ പ്രതിഭകളെ വാര്‍ത്തെടുക്ക തന്നെ ചെയ്യും".''ഹ്യൂബര്‍ ഉറപ്പിച്ചു പറയുന്നു.

ഇന്ത്യയെ കുറിച്ച് കേട്ടറിവുകള്‍ മാത്രമുണ്ടായിരുന്ന ഹ്യൂബര്‍ ഇന്ത്യയിലെത്തുന്നത് ആദ്യം. കോട്ടയം എംജി സര്‍വകലാശാല സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനായാണ് ഹ്യൂബര്‍ ഇന്ത്യയിലെത്തിയത്. പ്രഭാഷണ പരമ്പരയുടെ ഭാഗമായി സ്കൂള്‍കുട്ടികളുമായി സംവാദം നടത്താനായത് തന്റെ ജീവിതത്തിലെ അവിസ്മരണീയ സംഭവമാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. തന്റെ കുട്ടിക്കാലത്ത് ലഭിക്കാതെ പോയ വിദ്യാഭ്യാസവും അവസരങ്ങളും പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ലഭിക്കുന്നതില്‍ താന്‍ അതീവസന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

1960ലാണ് ഹ്യൂബറിന്റെ വിവാഹം. ക്രിസ്റ്റാ എസ്സിംഗാണ് ഭാര്യ. രണ്ട് ആണും രണ്ടു പെണ്ണുമുള്‍പ്പെടെ നാലുമക്കളാണ് ഹ്യൂബര്‍ ക്രിസ്റ്റോ ദമ്പതികള്‍കള്‍ക്കുളളത്.

Wednesday, April 20, 2011

ഹൃദയമുളള ശാസ്ത്രത്തിന്‌

സന്ദീപ് സലിം

സയന്‍സ് വളരുന്നതു കൊണ്ടു മാത്രം ലോകം നന്നാവില്ല. എന്നാല്‍ സയന്‍സില്ലാതെ ലോകത്തിനു നിലനില്പുമില്ല. സയന്‍സില്‍ നിങ്ങള്‍ക്ക് ഉപരിപഠനം നടത്താം, ഗവേഷണം നടത്താം. എന്നാല്‍ പൊതുപ്രവര്‍ത്തനം, സാഹിത്യം, രാഷ്ട്രീയം, മതം, തത്ത്വചിന്ത എന്നിവയുമായി നിങ്ങള്‍ക്കു ബന്ധമില്ലെങ്കില്‍ നിങ്ങളുടെ നേട്ടങ്ങള്‍ ലോകത്തെ യാന്ത്രികതയിലേക്കാവും നയിക്കുക''. കോട്ടയം എംജി യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥികളോട് ഇതു പറയുമ്പോള്‍ കാര്‍ബണ്‍ 60 എന്ന തന്‍മാത്ര കണ്ടെത്തിയതിന് 1996-ലെ രസതന്ത്ര നൊബേല്‍ സമ്മാനം നേടിയ ഹരള്‍ഡ് വാള്‍ട്ടര്‍ ക്രോട്ടോയുടെ മുഖത്ത് തത്വജ്ഞാനിയുടേയും പൊതുപ്രവര്‍ത്തകന്റെയും ഭാവങ്ങള്‍ കാണാമായിരുന്നു.

എന്തിന്റെയും അവസാനവാക്ക് ശാസ്ത്രമാണെന്നു ചിന്തിക്കാത്ത ചുരുക്കം ശാസ്ത്രജ്ഞരിലൊരാളാണു റിച്ചാര്‍ഡ് സ്മാളി, റോബര്‍ട്ട് കള്‍ എന്നിവരുമായി നൊബേല്‍ സമ്മാനം പങ്കിട്ട ക്രോട്ടോ.

പെന്‍സില്‍മുന മുതല്‍ വജ്രം വരെയുളള കാര്‍ബണിന്റെ അനേകം പ്രതിരൂപങ്ങളിലൊന്നാണ് അറുപത് കാര്‍ബണ്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാവുന്ന ഈ തന്മാത്ര. അടിസ്ഥാനഘടകം കാര്‍ബണാണെങ്കിലും സ്വഭാവഘടനയില്‍ പരസ്പരബന്ധമില്ലാത്ത ഇവ അലോട്രോപ്പുകള്‍ എന്നാണറിയുന്നത്. ബക്മിന്‍സ്റ്റര്‍ ഫുള്ളറീന്‍’ എന്നു വിളിക്കുന്ന ഈ തന്മാത്ര 1985-ലാണ് കണ്ടെത്തിയത്. ഇതില്‍നിന്നായിരുന്നു നാനോടെക്‌നോളജി രംഗത്തെ ചുവടുവയ്പുകളുടെ തുടക്കം. മെഴുകുതിരിനാളത്തില്‍നിന്നുള്ള കരിയില്‍നിന്നാണ് പുതിയൊരു അലോട്രോപ്പ് എന്ന നിലയില്‍ ബക്മിന്‍സ്റ്റര്‍ ഫുള്ളറീന്‍’ കണ്ടെത്തിയത്. പൊളളയായ ഗോളം പോലെ കാണപ്പെടുന്നതുകൊണ്ട് "ബക്കിബോള്‍' എന്നും കാര്‍ബണ്‍ 60യെ വിളിക്കാറുണ്ട്. ഒരു ഫുട്‌ബോളിന്റെ വയര്‍ ഫ്രെയിം രൂപമൊന്നു സങ്കല്‍പിച്ചു നോക്കു. അപ്പോള്‍ ബക്കിബോളിന്റെ ഏകദേശ രൂപം കിട്ടും.

ഈ തന്‍മാത്രയ്ക്കു ബക്മിന്‍സ്റ്റര്‍ ഫുളളറീന് ‍എന്ന പേര് ലഭിക്കാന്‍ മറ്റൊരു കാരണവുമുണ്ട്. നിലവിലുള്ള രീതികളില്‍ നിന്നും വ്യത്യസ്തമായി അസാധാരണമായ ആകൃതിയിലുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ചു ശ്രദ്ധേയനായ റിച്ചാര്‍ഡ് ബക്മിന്‍സ്റ്റര്‍ ഫുള്ളര്‍ എന്ന എന്‍ജിനിയറുടെ ഓര്‍മയ്ക്കായാണ് കാര്‍ബണ്‍ 60 തന്മാത്രയ്ക്ക് ബക്മിന്‍സ്റ്റര്‍ ഫുളളറീന്‍ എന്നു പേരു നല്‍കിയത്. ഇദ്ദേഹം ഭൂമിയുടെ മാതൃകയിലാണു കെട്ടിടങ്ങള്‍ രൂപകല്പന ചെയ്തത്. ജിയോഡെസിക് മകുടങ്ങള്‍ എന്നറിയപ്പെട്ടിരുന്ന ഫുളളറുടെ കെട്ടിടങ്ങള്‍ വിമാനങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമുപയോഗിച്ചാണ് നിര്‍മിച്ചിരുന്നത്. എത്ര ഭാരവും താങ്ങാനുള്ള കരുത്ത് അവയ്ക്കുണ്ടായിരുന്നു. ത്രികോണങ്ങളുടെ രൂപത്തില്‍ കമ്പിവാര്‍പ്പുകള്‍ ചേര്‍ത്ത കെട്ടിടങ്ങളായിരുന്നു ഇവ. 1930-കളിലാണ് ഫുള്ളര്‍ ഇത്തരം കെട്ടിടങ്ങളുമായി രംഗത്തെത്തിയതെങ്കിലും 1950കളിലാണ് അദ്ദേഹത്തിന്റെ കെട്ടിടമാതൃകകള്‍ക്ക് പ്രചാരം ലഭിച്ചത്.

മേല്‍പ്പറഞ്ഞ പേര് ഉപയോഗിക്കപ്പെട്ടെങ്കിലും കെട്ടിടമാതൃകയുടെ രൂപമല്ല ബക്മിന്‍സ്റ്റര്‍ ഫുള്ളറീന്‍’ എന്ന തന്മാത്രയ്ക്കുളളത്. ത്രികോണങ്ങള്‍ കണ്ണിചേര്‍ത്ത ഗോളാകൃതിയല്ല ബക്കിബോളിനുള്ളത്. ഷഡഭുജങ്ങളും പഞ്ചഭുജങ്ങളും ചേര്‍ന്നാണ് ബക്കിബോള്‍ രൂപപ്പെട്ടിട്ടുളളത്. കാര്‍ബണിന്റെ മറ്റു തന്‍മാത്രകളെല്ലാം സാധാരണയായി മറ്റു നാലു കാര്‍ബണ്‍ ആറ്റങ്ങളുമായാണ് ബന്ധം സ്ഥാപിക്കുക. അതിലൂടെയാണ് കാര്‍ബണ്‍ തന്‍മാത്രകള്‍ക്ക് സ്ഥിരത കൈവരുന്നത്. എന്നാല്‍, കാര്‍ബണ്‍ 60-യില്‍ അത് അങ്ങനെയല്ല. നാലിനുപകരം മൂന്നുപേരുമായി കൈകോര്‍ത്തശേഷം ഒരു കൈ സ്വതന്ത്രമാക്കുന്നു. ഇതുപയോഗിച്ചാണ് പഞ്ചഭുജങ്ങളും ഷഡ്ഭുജങ്ങളും തീര്‍ക്കുന്നത്. ഇതിന്റെ വലയരൂപമാണ് ത്രിമാനതലത്തില്‍ ബക്കിബോള്‍’ ആയി മാറുന്നത്. 12 പഞ്ചഭുജങ്ങളും 20 ഷഡ്ഭുജങ്ങളുമാണ് ബക്കിബോളിലുളളത്.

കാര്‍ബണ്‍ 60 ഉപയോഗപ്പെടുത്തി എയ്ഡ്‌സ് രോഗത്തെ പ്രതിരോധിക്കാനുളള പരീക്ഷണങ്ങളിലാണ് വൈദ്യശാസ്ത്രജ്ഞര്‍ ഇപ്പോള്‍. അപകടകാരികളായ ബാക്ടീരിയങ്ങളെയും ഫംഗസുകളെയും ചെറുക്കുന്നതില്‍ ബക്കിബോളിനുളള കഴിവ് നേരത്തേ തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കാര്‍ബണ്‍ 60-യെ വൈദ്യശാസ്ത്രത്തിലെ ഒപ്പുകടലാസെന്നാണ്(മെഡിക്കല്‍ സ്‌പോഞ്ച്) പ്രശസ്ത 'ഭിഷഗ്വരന്‍ ക്രിസ്‌റ്റോ ലാഞ്ജര്‍ വിശേഷിപ്പിച്ചത്. അപകടമോ മറ്റു പരിക്കുകളോ ഉണ്ടാകുമ്പോള്‍ തലച്ചോറില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അപകടകാരികളായ രാസവസ്തുക്കളെ ഒപ്പിയെടുക്കാനുളള പ്രത്യേക കഴിവ് ഇതിനുണ്ട്.

1939 ~ഒക്ടോബര്‍ ഏഴിന് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്ഷയറില്‍ ഹെയിന്‍സിന്റെയും ഈഡിത്ത് ക്രോട്ടോഷിനെറിന്റെയും മകനായാണ് ഹരള്‍ഡ് വാള്‍ട്ടര്‍ ക്രോട്ടോ ജനിച്ചത്. ക്രോട്ടോയുടെ മാതാപിതാക്കള്‍ ജര്‍മനിയിലെ ബര്‍ലിനിലാണ് ജനിച്ചത്. നാസി ഭരണകാലത്ത് യഹൂദനാണ് എന്നകാരണത്താല്‍ ജര്‍മന്‍ ഭരണകൂടത്തിന്റെ പീഡനങ്ങളെത്തുടര്‍ന്ന് 1937ല്‍ ഹെയിന്‍സ് ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. ഇംഗ്ലണ്ടിലും അദ്ദേഹത്തിന് നിരവധി ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നു. വിദേശ ചാരനാണോ എന്ന സംശയത്താല്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു.

തന്റെ പിതാവ് എല്ലായിടത്തും വൈകിയെത്തിയിരുന്ന ആളായിരുന്നെന്ന് ക്രോട്ടോ ഓര്‍ക്കുന്നു. അത് അദ്ദേഹത്തിനു ഗുണകരമായ അനുഭവങ്ങളുമുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു സംഭവം ക്രോട്ടോ ഇങ്ങനെ വിവരിക്കുന്നു: ""ബ്രിട്ടീഷ് സര്‍ക്കാര്‍ അച്ഛ}ോട് നിര്‍ബന്ധിത സൈനിക സേവനത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു. അച്ഛന് പോകാന്‍ ഒട്ടും താത്പര്യമില്ലായിരുന്നു. മറ്റുവഴികളൊന്നുമില്ലായിരുന്നതു കൊണ്ട് പോകാന്‍ തീരുമാനിച്ചു. അച്ഛന്‍ വീട്ടില്‍ നിന്നു ഒരുങ്ങി ഇറങ്ങിയപ്പോഴേക്കും ട്രെയിന്‍ അതിന്റെ വഴിക്കു പോയി കഴിഞ്ഞിരുന്നു. പിന്നെ ഒരു വിധം അദ്ദേഹം സൈനിക ക്യാമ്പിലെത്തി റിപ്പോര്‍ട്ടു ചെയ്തു. അപ്പോള്‍ കമന്‍ഡന്റ് പറഞ്ഞത് "കൃത്യസമയത്ത് വരാന്‍ കഴിയാത്ത ഒരാളെ ഞങ്ങള്‍ക്ക് ആവശ്യമില്ല. താന്‍ വീട്ടില്‍ പോയി മറ്റെന്തെങ്കിലും പണിനോക്ക്' എന്നാണ്. ഒരുവാക്കു പോലും മറുപടി പറയാതെ അദ്ദേഹം വീട്ടിലേക്ക് മടങ്ങി. അത്രതന്നെ.''

1955 ലാണ് തന്റെ കുടുബപ്പേരായ ക്രോട്ടോഷിനെര്‍ എന്നത് ക്രോട്ടോ എന്നാക്കി ഹെയിന്‍സ് ചുരുക്കിയത്. അദ്ദേഹം ഒരു കലാകാരനായിരുന്നു. ഡ്രസ് ഡിസൈനറാകാനാണ് അദ്ദേഹം ആഗ്രഹിച്ചതെങ്കിലും ബലൂണില്‍ ചിത്രം വരയ്ക്കുന്ന ജോലിയേ ലഭിച്ചുള്ളൂ. പിന്നീട് സ്വന്തമായി ഒരു ബലൂണ്‍ ഫാക്ടറി തുടങ്ങാന്‍ അദ്ദേഹത്തിനു സാധിച്ചു. തന്റെ ബിസിനസ് മകന്‍ ഏറ്റെടുത്തു നടത്തണമെന്ന് ഹെയിന്‍സ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മകനു സയന്‍സിലാണ് താത്പര്യമെന്ന് മനസിലാക്കിയ അദ്ദേഹം തന്റെ ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നു.

ഹാരള്‍ഡ് ചെറുപ്രായത്തില്‍ത്തന്നെ ഫിസിക്‌സിലും കണക്കിലും രസതന്ത്രത്തിലും അതീവതത്പരനായിരുന്നു. അതോടൊപ്പം സ്‌പോര്‍ട്‌സിലും താത്പര്യമുണ്ടായിരുന്നു. പ്രൈമറി സ്കൂളില്‍ പഠിപ്പിച്ച അധ്യാപകരാണ് സയന്‍സില്‍ ആ കുട്ടിക്കുളള അഭിരുചി കണ്ടെത്തുന്നതും പ്രോത്സാഹനം നല്‍കുന്നതും. അധ്യാപകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കെമിസ്ട്രിയില്‍ ഉപരിപഠനത്തിനായി ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. ഇംഗ്ല
ിലെ ഏറ്റവും മികച്ച കെമിസ്ട്രി വകുപ്പ് ഷെഫീല്‍ഡ് സര്‍വകലാശാലയിലേതാണ്. ഗ്രാഫിക് ഡിസൈനിഗിംഗിലും ക്രോട്ടോയ്ക്ക് താത്പര്യമുണ്ടായിരുന്നു. ഈ താത്പര്യം തന്‍മാത്രകളുടെ ഭൗതികഘടന ഡിസൈന്‍ ചെയ്യുന്ന ഒരു ഡിസൈനിംഗ് സ്റ്റുഡിയോ എന്ന ആഗ്രഹം ക്രോട്ടോയില്‍ വളര്‍ത്തി. എന്നാല്‍ ഗവേഷണത്തിരക്കു മൂലം ആ ആഗ്രഹം മനസില്‍ത്തന്നെ ഒതുക്കേണ്ടിവന്നു. നടക്കാതെ പോയ ആഗ്രഹങ്ങളെക്കുറിച്ചു ചോദിച്ചാല്‍ ക്രോട്ടോ ആദ്യം പറയുന്നതും ഇക്കാര്യമാണ്.

ഷെഫീല്‍ഡില്‍ നിന്നു ഡിഗ്രി എടുത്ത അദ്ദേഹം ബിസിനസില്‍ പിതാവിനെ പിന്തുടരാനാണ് ആഗ്രഹിച്ചത്. സുഹൃത്തുക്കളാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ച് കെമിസ്ട്രിയില്‍ത്തന്നെ നിലനിര്‍ത്തിയത്. അങ്ങനെ 1964-ല്‍ ഷെഫീല്‍ഡില്‍ നിന്നും അദ്ദേഹം സസെക്‌സ് സര്‍വകലാശാലയിലെത്തി പിഎച്ച്ഡിക്കായി. 1963-ല്‍ അദ്ദേഹം മാര്‍ഗരറ്റ് ഹെന്‍്‌റിറ്റാ ഹറിനെ വിവാഹം കഴിച്ചു. ഭാര്യ മാര്‍ഗരറ്റിന്റെ പിന്തുണയാണ് ഇന്നത്തെ തന്റെ നേട്ടങ്ങള്‍ക്കു പിന്നിലെന്ന് ക്രോട്ടോ പറയുന്നു. "ഞാന്‍ നോബല്‍ സമ്മാനം നേടുമെന്ന് ആദ്യം പറഞ്ഞത് അവളാണ്. അത് അവള്‍ സ്വപ്നം കണ്ടിരുന്നു. 32 വര്‍ഷങ്ങള്‍ക്കു മുമ്പ്. അവളുടെ സ്വപ്നമാണ് എന്നെ വളര്‍ത്തിയത്.'' അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. എന്നാല്‍, മാര്‍ഗരറ്റ് ക്രോട്ടോയുടെ വാക്കുകളെ ഭംഗിവാക്കുകളാണെന്നാണ് പറഞ്ഞത്. ""അത് അദ്ദേഹം ഭംഗിവാക്കു പറയുന്നതാണ്. അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. അത് അയാള്‍ ഉപയോഗിച്ചു. നേട്ടങ്ങളുമുണ്ടാക്കി. അതില്‍ എനിക്ക് ചെറിയ പങ്ക് മാത്രം. ഞാന്‍ ഒരു സാധാരണ ഭാര്യമാത്രമായിരുന്നു. അല്ലാതെ അദ്ദേഹത്തിന് നിര്‍ദേശങ്ങളോ ഉത്തരവുകളോ ഒന്നും നല്‍കിയിട്ടില്ല. ഗവേഷണ സംബന്ധമായകാര്യങ്ങളെല്ലാം അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തിരുന്നത്. പിന്നെ സ്വപ്നം ക
കാര്യം. ഭര്‍ത്താവിനെ കുറിച്ച് സ്വപ്നം കാണാനുളള അവകാശം ഭാര്യക്കുണ്ടല്ലോ?''. മാര്‍ഗരറ്റ് ചോദിക്കുന്നു.

പിഎച്ച്ഡി പൂര്‍ത്തിയാക്കിയതോടെ ക്രോട്ടോയെ തേടി നിരവധി ജോലി സാധ്യതകളാണെത്തിയത്. ക്യാനഡയിലെ നാഷണല്‍ റിസെര്‍ച്ച് കൗണ്‍സിലില്‍(എന്‍ആര്‍സി) പോസ്റ്റ ഡോക്ടറല്‍ റിസര്‍ച്ചിനായി ചേരാണ് ക്രോട്ടോ തീരുമാനിച്ചത്. അതേത്തുടര്‍ന്ന് ക്യാനഡയിലെ ഒട്ടാവയിലേക്ക് അദ്ദേഹം താമസം മാറി.

സസെക്‌സ് സര്‍വകലാശാലയിലെ പിച്ച്ഡി കാലത്ത് തന്ന ക്വാണ്ടം മെക്കാനിക്‌സിലും ലേസര്‍ സ്‌പെക്‌ട്രോസ്‌കോപിയിലും താത്പര്യം കാട്ടിയിരുന്ന ക്രോട്ടോ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിന് തെരഞ്ഞെടുത്തതും മറ്റൊരു വിഷയമായിരുന്നില്ല. എന്‍ആര്‍സിയെ അദ്ദേഹം സ്‌പെക്ട്രോസ്‌കോപ്പിയുടെ മെക്ക എന്നാണ് വിശേഷിപ്പിച്ചത്. " അറ്റത്തില്‍ അടങ്ങിയിരിക്കുന്ന തന്‍മാത്രകളെ എണ്ണിയെടുക്കാന്‍ കഴിയുന്ന വിധത്തില്‍ കൃത്യമായ ചിത്രം നല്‍കുന്ന സ്‌പെക്ട്രോസ്‌കോപ്പിയുടെ സാധ്യതകള്‍ അദ്ഭുതകരമാണ്. അത് എന്നെയും വളരെ അദ്ഭുതപ്പെടുത്തുന്നു.'' ലേസര്‍ സ്‌പെക്ട്രോസ്‌കോപ്പിയെ കുറിച്ച് അദ്ദേഹം പറഞ്ഞതാണിത്. ആ അദ്ഭുതം തേടിയുളള യാത്രയാണ് നമ്മുടെ നിത്യജീവിതത്തിന്റെ കൂടെ ഭാഗമായി മാറിക്കഴിഞ്ഞ ഗ്രാഫൈറ്റിനും വജ്രത്തിനുമപ്പുറം കാര്‍ബണിന് മറ്റൊരു സോളിഡ് സ്റ്റേറ്റുണ്ടെന്ന കണ്ടെത്തലിലേക്ക് ക്രോട്ടോയെ നടത്തിയത്.

സസെക്‌സില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ക്രോട്ടോ തുടങ്ങിവച്ച പരീക്ഷണമാണ് അദ്ദേഹത്തെ ലോകം അഗീകരിക്കുന്ന ഗവേഷകനാക്കിയത്. ഭൂമിയുടെ അന്തരീക്ഷത്തിലും ബഹിരാകാശത്തിലും നിലനില്‍ക്കുന്ന വാതകങ്ങളില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണ്‍ ആറ്റങ്ങളുടെ ചങ്ങലകളെ കുറിച്ചുളള പഠനമാണ് ക്രോട്ടോ നടത്തിയത്. ഈ പരീക്ഷണങ്ങള്‍ തുടരുന്നതിനായി ലേസര്‍ സ്‌പെക്ട്രോസ്‌കോപ്പിയില്‍ നിന്നും മൈക്രോവേവ് സ്‌പെക്ട്രോസ്‌കോപ്പിയിലേക്ക് അദ്ദേഹം തന്റെ ഗവേഷണ മേഖലമാറ്റുകയുണ്ടായി. ഈ പരീക്ഷണങ്ങള്‍ കാര്‍ബണിന്റെ സാന്നിദ്ധ്യം കൂടുതലുളള നക്ഷത്രളുടെ അന്തരീഷത്തിന്റെ ഘടന ലോകത്തിന് ബോധ്യപ്പെടുത്തിയത്.

1984ല്‍ ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ സന്ദര്‍ശനമാണ് ക്രോട്ടോയുടെ ഗവേഷണ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. അവിടെ ഇതേ വിഷയത്തില്‍ ഗവേഷണം നടത്തിയിരുന്ന റിച്ചാര്‍ഡ് സ്മാളിയേയും റോബര്‍ട്ട് കളളിനേയും ക്രോട്ടോ പരിചയപ്പെടുന്നത്. വസ്തുക്കളിലെ ആറ്റം ക്ലസ്റ്ററുകളെ കുറിച്ച് പഠിക്കുന്നതിനായി ലേസര്‍-സൂപ്പര്‍ സോണിക് അപ്പാരറ്റസ് എന്ന പേരില്‍ ഒരു ഉപകരണം സ്മാളി കണ്ടെത്തിയിരുന്നു. ഈ ഉപകരണത്തിന്റെ സാദ്ധ്യതകളെ കുറിച്ച് മൂവരും ചര്‍ച്ച ചെയ്യുകയു
ായി. എന്നാല്‍, കാര്‍ബണ്‍ 60യുടെ കണ്ടു പിടുത്തം വളരെ യാദൃശ്ചികമായിരുന്നെന്ന് ക്രോട്ടോ പറയുന്നു. 1985 സെപ്റ്റംബറില്‍ ഹീലിയത്തിന്റെ സാന്നിധ്യത്തില്‍ ഗ്രാഫൈറ്റില്‍ ലേസര്‍ പരീക്ഷണം നടത്തുന്നതിനിടെയാണ് നാനോ ടെക്‌നോളജിയെന്ന പുതിയ ശാസ്ത്ര ശാഖയുടെ പിറവിക്കു വരെ കാരണമായ കാര്‍ബണ്‍ 60 എന്ന ആറ്റം കണ്ടെത്തുന്നത്.

കഴിഞ്ഞ തലമുറകളേക്കാള്‍ പ്രതിഭകള്‍ ധാരാളമുളള തലമുറയാണിതെന്ന് ക്രോട്ടോ പറയുന്നു. ""ഇന്ന് ഗവേഷണത്തിനും പരീക്ഷണങ്ങള്‍ക്കും ധാരാളം അവസരങ്ങള്‍ ലഭിക്കുന്നു. കണ്ടുപിടുത്തങ്ങളും നടക്കുന്നു. കഴിഞ്ഞ തലമുറകള്‍വരെ കണ്ടുപിടുങ്ങള്‍ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. അന്ന് ശാസ്ത്രജ്ഞര്‍ക്ക് കുറച്ചു കൂടി സാമൂഹിക ബന്ധങ്ങളുണ്ടായിരുന്നു, സമൂഹത്തോട് പ്രതിബദ്ധതയും. എന്നാല്‍, ഇന്ന് പുതിയ തലമുറ ശാസ്ത്രജ്ഞര്‍ക്ക് പൊതു സമൂഹവുമായി യാതൊരു ബന്ധവുമില്ല. രാഷ്ട്രീയത്തെ കുറിച്ചോ ഭരണകൂടത്തെ കുറിച്ചോ യാതൊരു വിവരവുമില്ല. തങ്ങളുടെ കണ്ടുപിടുത്തം സമൂഹത്തിന് എങ്ങനെ ഉപകാരപ്പെടുമെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ അറിയാവുന്ന ശാസ്ത്രജ്ഞരുമിന്നില്ല. തങ്ങളുടെ കണ്ടെത്തലുകള്‍ക്ക് പേറ്റന്റ് എടുത്തും ഫാക്ടറി തുറന്നും പണമുണ്ടാക്കാനറിയാം. അത്രതന്നെ''. ഇതു പറയുമ്പോള്‍ ക്രോട്ടോയുടെ വാക്കുകളില്‍ നിലവിലിരിക്കുന്ന വ്യവസ്ഥിതിയോടുളള പ്രതിഷേധമുണ്ടായിരുന്നു.

പുതിയ തലമുറയ്ക്ക് നല്‍കാനുളള സന്ദേശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. "നിങ്ങളുടെ മനസും തലച്ചോറു ചിന്തകളും തുറന്നിടുക. നിങ്ങളില്‍ നിന്നു കൊണ്ട് സമൂഹത്തെ കാണാതെ, നിങ്ങളുടേതായ എല്ലാത്തില്‍ നിന്നും പുറത്തിറങ്ങി നിന്നു കൊണ്ട് സമൂഹത്തെ കാണുക. ആ കാഴ്ചയില്‍ നിന്നും പ്രവര്‍ത്തിക്കാനുളള ഊര്‍ജം കണ്ടെത്തുക. ഞങ്ങളുടെ ഊര്‍ജസ്രോതസുകള്‍ വറ്റിക്കഴിഞ്ഞു. ഇനി ഊര്‍ജപ്രസരണം ഉണ്ടാവേണ്ടത് നിങ്ങളില്‍ നിന്നാണ്. എനിക്ക് പുതിയ തലമുറയോട് പറയാന്‍ ഇതേയുളളൂ.''

എംജി സര്‍വകലാശാലയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനായാണ് ക്രോട്ടോ കേരളത്തിലെത്തിയത്. ആദ്യമായാണ് ക്രോട്ടോ ഇന്ത്യയിലെത്തുന്നത്. "ഇന്ത്യയെ കുറിച്ച് ചെറിയ കേട്ടറിവുകളുണ്ട്. അടുത്തിരിക്കുന്നവനില്‍ ദൈവത്തെ കാണണം എന്ന് പഠിപ്പിക്കുന്ന രാജ്യമല്ലെ.''. ഇന്ത്യയെ കുറിച്ചുളള തന്റെ ചെറിയ അറിവ് ഇതാണെന്ന് ക്രോട്ടോപറഞ്ഞു. ക്രോട്ടോ-മാര്‍ഗരറ്റ് ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.

FACEBOOK COMMENT BOX