Thursday, February 6, 2020

ഉഷ്ണഗീതം

സ്ഥാനം തെറ്റിയ കുടുക്കുകളുള്ള കുപ്പായത്തെ കുറിച്ച് ഏറ്റുമാനൂര്‍കാവ്യവേദി ചെയര്‍മാന്‍ പി പി നാരായണന്‍സാര്‍ എഴുതുന്നു


പി.പി. നാരായണന്‍

പുതിയ എഴുത്തിന്റെ സുഭദ്രമായ രചനയാണ് സന്ദീപ് സലിമിന്റെ 'സ്ഥാനം തെറ്റിയ കുടുക്കുകളുള്ള കുപ്പായം' എന്ന കൃതി വര്‍ത്തമാനത്തിലേക്കും ഭാവിയിലേയും ഭൂപടത്തിലെ രാജ്യങ്ങളും ആ രാജ്യവാസികളും ഉഷ്ണശീതനിറങ്ങളില്‍ വരക്കപ്പെടുന്നു. വെളുപ്പുകളെ കറുപ്പായും കറുപ്പുകളെ വെറുപ്പായും ചുവന്ന മഷികളാല്‍ രേഖിതമാക്കിയിരിക്കുന്നു. ശബ്ദിക്കാത്ത അനുഭവങ്ങളുടെ പുറത്തിറങ്ങാത്ത തേങ്ങലുകള്‍ ഇതിന്റെ പ്രകമ്പനങ്ങളെ വായനക്കാരനില്‍ വിസ്‌ഫോടനാത്മകമായ അവസ്ഥകള്‍ ജ്വലിപ്പിക്കുന്നു. ആ കറുത്ത ജ്വാലയില്‍ പ്രേതങ്ങളുടെ പ്രണയഗാനം ആലിംഗനം ചെയ്യുന്നു. ഇരമ്പിയൊലിക്കുന്ന അസ്വസ്ഥതകള്‍. പൊള്ളിക്കുന്ന പച്ചപ്പുകള്‍ മൃതതാളത്തില്‍ ലയിച്ചുയരുന്ന വിരൂപരംഗങ്ങള്‍ സൃദൃഡമായ ഗളനാളം ഛര്‍ദിക്കുന്ന പൊട്ടിയ നാദച്ചീന്തുകള്‍ ഉലഞ്ഞ താളം. അലഞ്ഞലിയുന്ന ഗര്‍ഭം ധരിച്ച വികാരങ്ങള്‍. നഗ്‌നതയെ വെറുക്കുന്ന കാമം. ലിംഗം ഭക്ഷിക്കുന്നവളുടെ തീരാത്ത മടുപ്പ്. സ്വാതന്ത്ര്യം കൊണ്ടു സ്വാതന്ത്ര്യത്തെ ബലാത്സംഗം ചെയ്യുന്ന പുരുഷ അധിനിവേശം. കാലം വിസര്‍ജിച്ച മലമൂത്രങ്ങള്‍ ഭക്ഷിച്ചു നേടുന്ന സുഭിഷത. കരുത്തുറ്റ മനസിന്റെ പ്രേതശേഷി നേടിയ രതിപ്രവാഹം. പെണ്‍ ശരീരത്തിനുമേല്‍ ആണ്‍ അവയവത്തിന്റെ അധിനിവേശം. സ്വാതന്ത്ര്യഭാരത്തിന്റെ ചിതലരിച്ച് നാറുന്ന സ്‌നേഹത്തിന്റെ ആക്രോശം. മകള്‍, പെങ്ങള്‍, അമ്മ ഈ പെണ്ണവസ്ഥയെ ലിംഗാഗ്രത്തു കോര്‍ത്തിട്ട് ആവേശമടക്കുന്ന ഭാരത യുവത്വം. അങ്ങനെ നന്മയും ശാന്തിയും കൈമോശം വന്ന വര്‍ത്തമാന മനുഷ്യരാശിയുടെ തീകത്തുന്ന ഭൂപടം. അതാണ് സന്ദീപ് സലിമിന്റെ കവിതകള്‍ എല്ലാം പറഞ്ഞുതീര്‍ക്കുമ്പോള്‍ ആകാശത്തിന്റെ അനന്തതയിലേക്ക് പറന്നുയരുന്ന നിസഹായ ബോധത്തിന്റെ മിസൈലുകള്‍ പൊട്ടാതെ സൃഷ്ടിക്കുന്ന തീരാത്ത അസ്വസ്ഥതകള്‍ മിച്ചം.

'മരം' ഈ കവിത എത്ര വായിച്ചിട്ടും വലിച്ചെറിയാന്‍ കഴിയുന്നില്ല. മനസില്‍ വിട്ടുവപിരിയാതെ അള്ളിപ്പിടിച്ചിരിക്കുന്നു. മാന്തിക്കീറുന്ന പാരപോലെ നീണ്ട നഖത്തുമ്പുകള്‍ വാളാലെ ആഞ്ഞു വെട്ടുന്നു. കുന്തം പോലെ മേലാകെ മുറിക്കുന്നു. ചോരചത്ത ധമനികളില്‍ നിന്നും പ്രവഹിക്കുന്നത് പഴുത്തു ദുര്‍ഗന്ധമാര്‍ന്ന തിളക്കുന്ന ചലം. ഭാരം താങ്ങി മടുത്ത മരം. അതിനെ പ്രേതം കൊണ്ടു സമ്പന്നമാക്കുന്നവന്റെ അന്ത്യം.
ഈ പുസ്തകത്തിലെ കവിതകള്‍ ആശായങ്ങളുടെ അനന്തമായ പ്രവാഹമാണ്. അത് സിരകളിലേക്ക് അനിയന്ത്രിതമായി ഇടിച്ച് കയറുന്നു. മാറിയ ചിന്തയുടെ അഗ്‌നികുണ്ഡലങ്ങള്‍ രൂപപ്പെടുന്നു. തീക്കടലില്‍ പെട്ട മാന്‍ കിടാവിന്റെ അരക്ഷിതാവസ്ഥയിലേക്ക് വായനക്കാരന്‍ നിപതിക്കുന്നു. കാലത്തിന്റെയും മനുഷ്യന്റെയും രുചിക്കൂട്ടുകള്‍ കൊണ്ടു കെട്ടിയുണ്ടാക്കിയ ഒരു കാട്ടുതീ പോലെ അതു സര്‍വ്വത്ര പടരട്ടെ.

No comments:

FACEBOOK COMMENT BOX