Thursday, June 10, 2021

ലെന്‍സിലൂടെ സ്വപ്‌നങ്ങളെ നോക്കിയ സ്വപ്‌നവ്യാപാരി മടങ്ങുമ്പോള്‍



ജീവിതം, പ്രകൃതി, ശബ്ദങ്ങള്‍, പെയിന്റിംഗുകള്‍, സാഹിത്യം എന്നിവ എനിക്ക് സ്വപ്‌നം കാണാന്‍ പ്രചോദനമായി. ഇവയാണ് സിനിമകള്‍ സ്വപ്നം കാണാനും എനിക്ക് പ്രചോദനം നല്‍കുന്നത്.                                                                                   -- ബുദ്ധദേബ് ദാസ്ഗുപ്ത


 ബുദ്ധദേബ് ദാസ് ഗുപ്തയുടെ സിനിമകളെ കുറിച്ച് ആദ്യം പറയാനാവുക, ആ സിനിമകളെല്ലാം ഒരു മികച്ച ലോകത്തിനായി കൊതിക്കുന്ന പകല്‍ സ്വപ്‌നംകാണുന്നവരെക്കുറിച്ചാണ് എന്നതാണ്. അദ്ദേഹത്തിന്റെ സിനിമകളെ സൂക്ഷമമായി വിലയിരുത്തുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്ന ഒന്നാണ് വിചിത്രവും അസാധാരണവുമായ വഴിത്തിരിവുകള്‍. അതിനായി ദാസ്ഗുപ്തയുടെ ശൈലിയിലുള്ള ലോംഗ് ടേക്കുകളും ട്രാക്കിംഗ് ഷോട്ടുകളും സിനിമയെ സമ്പന്നമാക്കുന്നു. 1992-ല്‍ പുറത്തിറങ്ങിയ 'തഹാദര്‍ കഥ' എന്നസിനിമയിലെ ഒരു രംഗം പരാമര്‍ശിക്കാതെ തരമില്ല. സിനിമയിലെ കേന്ദ്രകഥാപാത്രമായ സ്വാതന്ത്ര്യസമരസേനാനിയായ സിബ്‌നാഥ് (മിഥുന്‍ ചക്രബര്‍ത്തി) ജയില്‍ മോചിതനായ ശേഷം തന്റെ വീട്ടിലേക്കുള്ള യാത്രയിലെ രംഗങ്ങള്‍.  ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന് 11 വര്‍ഷത്തെ തടവിന് ശേഷമാണ് അദ്ദേഹം തടവറയില്‍ നിന്നു പുറത്തുവരുന്നത്. ബംഗാളിന്റെ ഗ്രാമങ്ങളുടെ അമ്പരപ്പിക്കുന്ന ലാന്‍ഡ്സ്‌കേപ്പ്‌ഷോട്ടുകളാണ് ദാസ്ഗുപ്ത കാഴ്ചക്കാര്‍ക്കു സമ്മാനിച്ചത്. സ്വപ്നവ്യാപാരിയെന്ന് ഒരുപക്ഷേ എല്ലാ അര്‍ഥത്തിലും ബുദ്ധദേബ് ദാസ്ഗുപ്തയെ വിളിക്കാം. സ്വപ്‌നം കാണുന്നത് നിര്‍ത്തി ബുദ്ധദേബ് ദാസ് ഗുപ്ത മടങ്ങുമ്പോള്‍ ചലച്ചിത്രപ്രേമികളുടെ മനസില്‍ ഉയരുന്ന ചോദ്യം സ്വപ്‌നാടകരുടെ കഥകള്‍ ബുദ്ധദേബ് ദാസ് ഗുപ്തയെപ്പോലെ സ്‌നേഹത്തോടെ ഇനി ആരാണ് പറയുക എന്നാണ്. 

ബുദ്ധദേബ് ദാസ്ഗുപ്തയുടെ സിനിമ റിയലിസത്തിന്റെയും കാവ്യാത്മകമായ ദൃശ്യഭാഷയുടെയും ഒരു അതുല്യമായ മിശ്രിതമായിരുന്നു. ലാന്‍ഡ്‌സ്‌കേപ്പ് ദൃശ്യങ്ങളിലൂടെ അദ്ദേഹം ചിത്രീകരിച്ച രംഗങ്ങള്‍ ഒരേസമയം സൗന്ദര്യവും അസ്വസ്ഥരായ ആളുകളും അസ്വസ്ഥമായ സാഹചര്യങ്ങളും നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ മികവ് ചിത്രീകരിക്കുന്ന ദൃശ്യങ്ങളുടെ ലാളിത്യത്തിലായിരുന്നു. ലെന്‍സും സാങ്കേതിക ഉപകരണങ്ങളും മുതല്‍ ക്യാമറ ചലനങ്ങള്‍ വരെ വളരെ ലളിതമായിരുന്നു. ദാസ്ഗുപ്തയുടെ ലാന്‍ഡ്‌സ്‌കേപ്പുകള്‍ ഓരോ കാഴ്ചക്കാരന്റെയും ഹൃദയത്തില്‍ എല്ലായിപ്പോഴും പതിഞ്ഞിരിക്കുമെങ്കിലും, അതിനിടയില്‍ വളരെ ശക്തമായ ചില ക്ലോസപ്പുകളും അദ്ദേഹം ചിത്രീകരിക്കുമായിരുന്നു. ഓരോ യുവ ചലച്ചിത്രകാരന്റെയും പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ ഷോട്ടുകള്‍. 

കച്ചവട സിനിമയുടെ വേലിയേറ്റത്തിനെതിരേ നീന്താന്‍ ധൈര്യപ്പെടുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എക്കാലവും ദാസ്ഗുപ്തയുടെ സിനിമകള്‍വലിയപ്രതീക്ഷകളാണ് പകര്‍ന്നു നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ മരണം പൂരിപ്പിക്കാന്‍ വളരെ പ്രയാസമുള്ള ഒരു വലിയ ശൂന്യതയാണ്  ചലച്ചിത്രലോകത്ത് അവശേഷിപ്പിച്ചിരിക്കുന്നത്. 

കോല്‍ക്കത്തയിലെ സ്‌കോട്ടിഷ് ചര്‍ച്ച് കോളജില്‍ നിന്ന് ബിരുദം നേടിയ ദാസ്ഗുപ്ത സാമ്പത്തിക ശാസ്ത്രത്തില്‍ അധ്യാപകനായിരിക്കെയാണ് സിനിമയാണു തന്റെ വഴിയെന്നു തിരിച്ചറിയുന്നത്. പുസ്തകങ്ങളിലെ സാമ്പത്തിക ശാസ്ത്ര തത്വങ്ങള്‍ പഠിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് ഒരിക്കലും സന്തോഷം കണ്ടെത്താനായിരുന്നില്ല.  ആ അതൃപ്തിയാണ് ദാസ്ഗുപ്തയെ സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്നത് ഉപേക്ഷിച്ച്, സിനിമ സ്വയം പഠിച്ച് ചലച്ചിത്രകാരനാക്കിയത്. പിന്നീട്, ലോകം ആദരവോടെ അംഗീകരിച്ച ചലച്ചിത്രകാരനിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. 1944 ല്‍ പുരുലിയയില്‍ ജനിച്ച ദാസ് ഗുപ്ത എണ്ണമറ്റ ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടി. ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ അദ്ദേഹം ഒരിക്കലും പരിശീലനം നേടിയിട്ടില്ലെങ്കിലും, ഒരു കവിയുടെ ഭാവനയും അതിനെ ദൃശ്യവത്കരിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. 

തന്റെ സിനിമകളില്‍ ദാസ്ഗുപ്ത ശക്തമായി ഉപയോഗിച്ച ഒരു ഉപകരണമായിരുന്നു മൗനം. വളരെ ലളിതവും എന്നാല്‍ വൈകാരികവുമായ വിഷയങ്ങള്‍ അദ്ദേഹം തിരഞ്ഞെടുക്കും. ഒന്നിലേറെ തലങ്ങളുള്ളതാവും അദ്ദേഹത്തിന്റെ സിനിമകള്‍. ഓരോ തലവും മറ്റൊരു സിനിമ വെളിപ്പെടുത്തും. ഉദാഹരണത്തിന്, ഉത്തരയില്‍, കുള്ളന്‍ ക്ലൈമാക്‌സില്‍ ഒരു മാറ്റം വരുത്തുന്നു, ക്രൂരമായ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് കാഴ്ചക്കാരനെ സൂക്ഷ്മമായി ഭാവനയുടെയും സ്വപ്നത്തിന്റെയും സാന്ത്വനത്തിന്റെയും ലോകത്തേക്ക് കൊണ്ടുപോകുന്നു. ചിലപ്പോള്‍ നര്‍ത്തകര്‍, ചിലപ്പോള്‍ ഫ്‌ളൂട്ട് പ്ലേയര്‍, ചിലപ്പോള്‍ കുള്ളന്മാര്‍; അദ്ദേഹത്തിന്റെ സിനിമകളില്‍ പാലങ്ങള്‍ പോലെ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ ഉണ്ടാകും. ഫാന്റസിയില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവര്‍; ചില സമയങ്ങളില്‍, അവര്‍ കണ്ടത് റിയലിസമാണോ അതോ മാജിക് റിയലിസമാണോ എന്ന് നിര്‍ണയിക്കാന്‍ പ്രേഷകര്‍ക്ക് കഴിയില്ല.

തന്റെ ആദ്യകാല സിനിമകളില്‍ തന്റെ ഇടതുപക്ഷ രാഷ്ട്രീയം വളരെ കൃത്യമായി അദ്ദേഹം വെളിവാക്കി. അദ്ദേഹത്തിന്റെ ആദ്യത്തെ ഫീച്ചര്‍ ചിത്രം ദൂരത്വ (1978) ആയിരുന്നു. 'ദൂരത്വ', 'ആന്ധി ഗാലി' (1984) തുടങ്ങിയ സിനിമകളില്‍ ദാസ്ഗുപ്തയുടെ രാഷ്ട്രീയവും നക്‌സല്‍ പ്രസ്ഥാനങ്ങളുമായുള്ള  ബംഗാളിന്റെ നീണ്ടതും വളരെ സങ്കീര്‍ണ്ണവുമായ ബന്ധവും കണ്ടെത്താനാവും. പക്ഷേ, അസാധാരണമെന്നു പറയട്ടെ നക്‌സലൈറ്റ് ബാനര്‍ വഹിച്ചവരെ നായകന്മാരായി അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചതേയില്ല.

എന്നാല്‍, പിന്നീട് ബംഗാളിലെ മധ്യവര്‍ഗത്തിന്റെ പ്രായോഗികരാഷ്ട്രീയം അടുത്ത് മനസിലാക്കിയപ്പോള്‍, അദ്ദേഹത്തിന് ഒരുകാര്യം മനസിലായി അത്  നക്‌സല്‍ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണ്എന്ന്. ഒരുപക്ഷേ, അങ്ങനെയാവാം ദാസ്ഗുപ്ത മറ്റൊരു സൗന്ദര്യശാസ്ത്രത്തിലേക്ക് മാറിയതും, അവിടെ സ്വന്തം ശബ്ദം കണ്ടെത്തിയതും. 1989 ല്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്ന ബാഗ് ബഹാദൂര്‍ എന്ന ചിത്രം ആ മാറ്റം വളരെ വ്യക്തമായി നമുക്ക് മുന്നില്‍ വരച്ചിടുകയും ചെയ്തു. കടുവയെപ്പോലെ സ്വയം വരച്ച് ഗ്രാമീണ ബംഗാളിലെ ഒരു ഗ്രാമത്തില്‍ നൃത്തം ചെയ്യുന്ന ഒരാളുടെ കഥയാണ് ബാഗ് ബഹാദൂര്‍. കലാപരിപാടികളിലൂടെ പ്രാദേശിക ജനങ്ങള്‍ക്കായി വിനോദപരിപാടികള്‍ അവതരിപ്പിക്കുമ്പോഴും സഹായം തേടി ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറുകയും ചെയ്ത നര്‍ത്തകരായിരുന്നു ഇവര്‍. ഖരഗ്പൂരിലെ ഈ കലാകാരന്‍മാരുടെയും കലാകാരികളുടെയും കൂടെ ചുറ്റിപ്പറ്റി ദാസ് ഗുപ്ത കുട്ടിക്കാലം മുഴുവന്‍ ചെലവഴിച്ചിരുന്നു. പ്രത്യേകിച്ച് നര്‍ത്തകികളായിരുന്നു കൂടുതല്‍. അങ്ങനെയാണ് 'ബാഗ് ബഹാദൂര്‍' എന്ന സിനിമ ജനിക്കുന്നത്. സ്വന്തം കാഴ്ചകളെ ചിത്രീകരിച്ചതുകൊണ്ടാവും ആ സിനിമ ഒരു ക്ലാസിക്കായി മാറിയതും.

1997 ല്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ദാസ്ഗുപ്തയ്ക്കു നേടിക്കൊടുത്ത ലാല്‍ ദര്‍ജയിലേക്കെത്തുമ്പോള്‍ സ്വപ്നങ്ങളുടെയും ഓര്‍മകളുടെയും പരമ്പരാഗത വിവരണവും ഇതിവൃത്തവും ഒഴിവാക്കുന്ന ഒരിടത്തേക്ക് ദാസ്ഗുപ്തയുടെ സിനിമ പ്രവേശിക്കുന്നതിന്റെ സൂചനകള്‍ ലഭിക്കുന്നു. 40-കളുടെ അവസാനത്തില്‍ കൊല്‍ക്കത്തയില്‍ താമസിക്കുന്ന നബിന്‍ ദത്ത എന്ന ദന്തഡോക്ടറുടെ കഥയാണ് ഈ സിനിമയുടെ കഥയില്‍ വിവരിക്കുന്നത്. നായകന്റെ മനസിലെ പ്രക്ഷുബ്ധത പ്രകടിപ്പിക്കുന്നതിനുള്ള ചിഹ്നങ്ങളും രൂപകങ്ങളും ഈ സിനിമയില്‍ നിറഞ്ഞിരിക്കുന്നു, ഒപ്പം അദ്ദേഹത്തിന്റെ സമകാലിക നാഗരിക ജീവിതത്തിന്റെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളെക്കുറിച്ചുള്ള അന്വേഷണങ്ങളും ഈ സിനിമ പ്രേഷകന്റെ മുന്നിലെത്തിക്കുന്നു. 

( ഉത്തര എന്ന സിനിമയുടെ ലൊക്കേഷനില്‍ താരങ്ങള്‍ക്ക്
നിര്‍ദേശം നല്‍കുന്ന ബുദ്ധദേബ് ദാസ്ഗുപ്ത.

മികച്ച സംവിധായകനുള്ള പുരസ്‌കാരം അദ്ദേഹത്തിനു നേടിക്കൊടുത്ത, ഒരുപക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമയെന്നു നിരൂപകരും പ്രേഷകരും വിലയിരുത്തുന്ന ഉത്തര (2000) പ്രതീകാത്മകത നിറഞ്ഞതാണ്. ഈ സിനിമയ്ക്ക് ഒരുതലമല്ല ഉള്ളത്. ഒരു തലത്തില്‍, അത് മതമൗലികവാദത്തെക്കുറിച്ചും അത് നമ്മുടെ സമൂഹത്തില്‍ അതിന്റെ കൂടാരങ്ങള്‍ കെട്ടുന്നതിനെക്കുറിച്ചുമാണ് ദാസ്ഗുപ്ത പറയുന്നത്. അതേസമയംതന്നെ, മറ്റൊരു തലത്തില്‍ വിഷലിപ്തമായ പുരുഷത്വം അടിമബോധം നിറഞ്ഞ, ദുര്‍ബലമായ ഒരു സമൂഹത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും പറയുന്നു. ഏറ്റവും രൂക്ഷമായ ഭാഷയില്‍ ഉത്തര അടിച്ചമര്‍ത്തപ്പെടുന്നവരുടെ ലൈംഗിക വിമോചനത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമകൂടിയായി മാറുന്നു.

2006 ല്‍ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ കല്‍പുരുഷ്, രണ്ട് സമയപരിധികളിലുടനീളം ഒരു അച്ഛന്റെയും മകന്റെയും ബന്ധം പറഞ്ഞ കഥയാണ്. ഒരു കവികൂടിയായ, ദാസ്ഗുപ്തയെ തേടി മികച്ച ചിത്രത്തിനുള്ള അഞ്ച് ദേശീയ അവാര്‍ഡുകളും രണ്ട് മികച്ച സംവിധായകനുള്ള പുരസ്‌കാരങ്ങളും എത്തി. അദ്ദേഹം സിനിമകള്‍ക്കായി തെരഞ്ഞെടുക്കുന്ന വിഷയവും ദൃശ്യവത്കരിക്കുന്ന രീതിയും പ്രേക്ഷകരെ റിയലിസത്തിനപ്പുറത്തേക്ക് കൊണ്ടുപോയി. ചിലസമയങ്ങളിലെങ്കിലും മാജിക് റിയലിസത്തിലേക്കും സര്‍റിയലിസത്തിലേക്കും. ദാസ്ഗുപ്ത ബംഗാളി സാഹിത്യത്തില്‍ നിന്ന് നിരവധി സിനിമകള്‍ക്ക് കഥകള്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ പല സിനിമകളുടെയും വിഷയം ഗ്രാമീണ ബംഗാളുമായി ബന്ധപ്പെട്ടതാണ്, പക്ഷേ അദ്ദേഹം കഥകളെ റിയലിസത്തിനപ്പുറത്തേക്ക് പറിച്ചുനട്ടു. പലപ്പോഴും ഫാന്റസി, മാജിക് റിയലിസം എന്നിവ മുഴച്ചു നില്‍ക്കാത്തവിധം കൂടിചേരുന്ന അസാധാരണമായ ഒരു രസതന്ത്രം അദ്ദേഹത്തിന്റെ സിനിമകളില്‍ കണ്ടെത്താനാവും. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന, മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പ്രകോപിപ്പിക്കുന്ന ബിംബങ്ങളും ദാര്‍ശനിക ചോദ്യങ്ങളും നിറഞ്ഞ ദാസ് ഗുപ്തയുടെ സിനിമകള്‍ ലോകമെമ്പാടും പ്രശംസയും അവാര്‍ഡും നേടി. 

നിരൂപക പ്രശംസയും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. കാരണം തന്റെ സിനിമകളെ കുറിച്ച് വളരെ കുറച്ചുമാത്രം സംസാരിക്കുന്ന വ്യക്തിയായിരുന്നു ദാസ്ഗുപ്ത. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്- ''അവാര്‍ഡിനെ ചുറ്റിപ്പറ്റിയുള്ള പ്രചോദനം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അവാര്‍ഡുകളല്ല സിനിമയ്ക്കുള്ള പ്രചോദനം. ഞാന്‍ കഷ്ടി ഇരുപത് സിനിമകള്‍ മാത്രമാണു ചെയ്തിരിക്കുന്നത്. അതുതന്നെ കൂടുതലാണെന്നാണ് എന്റെ പക്ഷം. കിട്ടിയ പുരസ്‌കാരങ്ങള്‍ക്കുമാത്രം പ്രതിഭ എനിക്കുണ്ടോയെന്നു ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നു. ദേശീയ അവാര്‍ഡ് നേടിയ സംവിധായകനെന്ന നിലയില്‍ ആരെങ്കിലും എന്നെ പരിചയപ്പെടുത്തിയാല്‍ അത് അപമാനമായാണ് എനിക്കു തോന്നാറ്'' എന്നാണ്.

2 comments:

Unknown said...

ഒരു സ്വപ്നം പോലെ മറഞ്ഞ ബുദ്ധദേബ് ദാസ്...
എല്ലാമുള്ള എഴുത്ത്👌💐

Unknown said...

🌷🌷🤝

FACEBOOK COMMENT BOX