Friday, December 19, 2008

പി എന്‍ മേനോന്‍: നല്ല സിനിമകളുടെ കൂട്ടുകാരന്‍



sandeep salim
മലയാള സിനിമാചരിത്രത്തില്‍ സ്വന്തമായൊരു അധ്യായം എഴുതിച്ചേര്‍ത്ത ചലച്ചിത്രകാരനാണ്‌ പി എന്‍ മേനോന്‍. സിനിമയെ ഒരു കമ്പോള ഉത്‌പന്നം എന്ന നിലയില്‍ മാത്രം കൈകാര്യം ചെയ്യുന്ന ആധുനിക ചലച്ചിത്രകാരന്‍മാര്‍ക്ക്‌ ഒരു പക്ഷേ, അപരിചിതമായ ചരിത്രമാണ്‌ പി എന്‍ മേനോന്റേത്‌.

1926 ല്‍ തൃശൂരിലെ വടക്കാഞ്ചേരിയില്‍ കെ ഗോവിന്ദമേനോന്റെയും നാണിക്കുട്ടിയമ്മയുടേയും മകനായി ജനിച്ച പി എന്‍ മേനോന്‍ ചെറുപ്പത്തിലേ തന്നെ ചിത്രരചനയില്‍ അഭിരുചി പ്രകടിപ്പിച്ചിരുന്നു. അമ്പതുകളുടെ തുടക്കത്തില്‍ തമിഴ്‌നാട്ടില്‍ സേലം മോഡേണ്‍ തീയേറ്റേഴ്‌സിലും രത്‌ന സ്‌റ്റുഡിയോയിലും കുറച്ചുകാലം ജോലി ചെയ്‌ത അദ്ദേഹത്തിനു ചില നാടക കലാകാരന്‍മാരുമായും ബന്ധമുണ്ടായിരുന്നു. ആ ബന്ധമാണ്‌ പി എന്‍ മേനോനെ കലാസംവിധായകനാക്കിയത്‌.

തെലുങ്ക്‌ നാടക-ചലച്ചിത്ര നടിയും പഴയ മദ്രാസ്‌ സംസ്ഥാനത്തെ മുഖ്യമന്ത്രി യുടെ മകളുമായിരുന്ന സൂര്യകുമാരിയുടെ നാടകസംഘത്തിലൂടെയാണു പി എന്‍ മേനോന്‍ എന്ന കലാസംവിധായകനെ പുറംലോകം അറിഞ്ഞു തുടങ്ങിയത്‌. സൂര്യകുമാരിയുടെ 'അല്ലു അര്‍ജുന' (ഇംഗ്ലീഷ്‌) എന്ന നാടകത്തിലൂടെയായിരുന്നു അദ്ദേഹം കലാസംവിധായകന്റെ കുപ്പായമണിഞ്ഞത്‌. പിന്നീട്‌ 1960 ല്‍ സി വി ശ്രീധറിന്റെ 'ഇവ്‌# താനേ അവന്‍' എന്ന ചിത്രത്തിനു കലാസംവിധാനം നിര്‍വഹിച്ചു കൊണ്ടു ചലച്ചിത്രലോകത്തും തന്റ വരവറിയിച്ചു. ഈ ചിത്രത്തിനുശേഷം അനേകം അവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

തമിഴ്‌ ചലച്ചിത്രരംഗത്തു കലാസംവിധായകനെന്ന നിലയില്‍ പേരെടുത്ത കാലത്തുതന്നെ അദ്ദേഹം മലയാളത്തിലുമെത്തി. പി എന്‍ മേനോനെ മലയാളത്തിലെത്തിയതിന്റെ മുഴുവന്‍ ക്രെഡിറ്റും പി ഭാസ്‌കരന്‌ അവകാശപ്പെട്ടതാണ്‌. ഭാസ്‌കരന്‍ മാഷ്‌ നിര്‍മ്മിച്ച്‌ സംവിധാനം ചെയ്‌ത 'ലൈലാ മജ്‌നു' എന്ന ചലച്ചിത്രത്തിലൂടെയാണ്‌ മേനോന്‍ മലയാളത്തില്‍ തന്റെ സാന്നിദ്ധ്യമറിയിച്ചത്‌. 'ലൈലാ മജ്‌നു' വിനു ശേഷം നിരവധി മികച്ച സിനിമകള്‍ക്കു വേണ്ടി മേനോന്‍ സെറ്റൊരുക്കി. അവയില്‍ ഭാഗ്യജാതകം, നിണമണിഞ്ഞ കാല്‍പാടുകള്‍, മണവാട്ടി, അരക്കില്ലം, ചെകുത്താന്റെ കോട്ട, നിശാഗന്ധി എന്നിവ കലാസംവിധാന മികവു കൊണ്ട്‌ ശ്രദ്ധനേടി.

കലാസംവിധായകന്‍ എന്ന നിലയില്‍നിന്നു സംവിധായകനിലേക്കുളള അദ്ദേഹത്തിന്റെ വളര്‍ച്ച വളരെ യാദൃശ്ചികമായിരുന്നു. 'ചിലമ്പൊലി' എന്ന ചിത്രത്തിന്റെ കലാസംവിധായകനായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ്‌ അദ്ദേഹം ആ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌ മണിസ്വാമിയുമായി പരിചയപ്പെടുന്നത്‌. ഈ പരിചയമാണു മോനോനെ കലാസംവിധായകനില്‍ നിന്ന്‌ സംവിധായകനിലേക്കുയര്‍ത്തിയത്‌. അങ്ങനെയാണ്‌ 1965 ല്‍ വൃന്ദാവന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ മണിസ്വാമി നിര്‍മ്മിച്ച 'റോസി' അദ്ദേഹം സംവിധാനം ചെയ്യുന്നത്‌.

റോസിയെ ന്യൂസ്‌ പേപ്പര്‍ ബോയ്‌, രാരിച്ചന്‍ എന്ന പൗരന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷമുളള ജീവിതഗന്ധിയായ ചിത്രം എന്ന നിലയില്‍ നിരൂപകരും പ്രേഷകരും അംഗീകരിച്ചതോടെ പി എന്‍ മേനോന്‍ പ്രശസ്‌തനായി. സാമ്പത്തികമായി റോസി ഒരു പരാജയമായിരുന്നെങ്കിലും ഒരു പ്രതിഭയുടെ വരവറിയിച്ച ചിത്രമായിരുന്നു അത്‌.

ഒരു സംവിധായകനെന്ന നിലയില്‍ പി എന്‍ മേനോന്‌ അംഗീകാരങ്ങള്‍ നേടിക്കൊടുത്തത്‌ 'ഓളവും തീരവ'ുമാണ്‌. എംടിയുടെ രചനയ്‌ക്ക്‌ മേനോനൊരുക്കിയ ചലച്ചിത്ര ഭാഷ്യം, മലയാളസിനിമയ്‌ക്ക്‌ പുത്തനുണര്‍വേകി. ചായം തേച്ചുമിനുക്കിയ സ്റ്റുഡിയോയുടെ അകത്തളങ്ങളില്‍നിന്നു മലയാളസിനിമയെ ഗ്ലാമറില്ലാത്ത. കൃത്രിമത്വമില്ലാത്ത, പരുക്കന്‍ മനുഷ്യരുടെ പച്ചയായ ജീവിതത്തിലേക്ക്‌ കൈ പിടിച്ചുയര്‍ത്തിയത്‌ 'ഓളവും തീരവു'മാണ്‌.

മലയാള സിനിമയില്‍ പുതിയ വഴികള്‍ സൃഷ്ടിച്ചെടുക്കുകയും ആ വഴികളിലൂടെ ഒറ്റയ്‌ക്കു നടക്കുവാന്‍ കരുത്തുകാണിക്കുകയും ചെയ്‌ത സംവിധായകനായിരുന്നു പി എന്‍ മേനോന്‍. ആസ്വാദകരുടെ അഭിനന്ദന പ്രവാഹങ്ങള്‍ മാത്രമല്ല മികവിന്റെ അംഗീകാരങ്ങള്‍ കൂടി അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. അദ്ദേഹത്തിന്റെ സിനിമകളായല ഗായത്രി 1973 ലെ മികച്ച പ്രാദേശിക ചിത്രമായും മലമുകളിലെ ദൈവം 1983 ലേയും മികച്ച പ്രാദേശിക ചിത്രത്തിനുളള ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.2002 ലെ ജേസി ഡാനിയേല്‍ പുരസ്‌കാര ജേതാവായ അദ്ദേഹത്തിന്‌ പല തവണ സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിരുന്നു. ഓളവും തീരവുമെന്ന സിനിമയിലൂടെ 1970 ലെ മികച്ച ചിത്രം, സംവിധായകന്‍ എന്നീ പുരസികാരങ്ങളും മേനോന്‍ സ്വന്തമാക്കി. 1972 ലെ മികച്ച രണ്ടാമത്തെ ചിത്രമായി ചെമ്പരത്തിയും 1973 ലെ മികച്ച രണ്ടാമത്തെ ചിത്രമായി ഗായത്രിയും തിരഞ്ഞെടുക്കപ്പെട്ടു.

സാധാരണക്കാരന്റെ ജീവിതത്തിലേക്കും ജീവിതപ്രശ്‌നങ്ങളിലേക്കും ഫോക്കസ്‌ചെയ്‌തുവച്ച കാമറയുമായി മലയാള സിനിമയില്‍ ഒറ്റയ്‌ക്കു നടന്ന പി എന്‍ മേനോന്‍ കാലയവനികയ്‌ക്കുളളില്‍ മറയുമ്പോള്‍ നഷ്ടമാവുന്നത്‌ ഒരു ചലച്ചിത്രകാരനെ മാത്രമല്ല, ജീവിതത്തില്‍ യാതൊരു കൃത്രിമത്വവുമില്ലാതെ ജീവിച്ച മനുഷ്യനെക്കൂടിയാണ്‌.

No comments:

FACEBOOK COMMENT BOX