Tuesday, August 16, 2011

കുരീപ്പുഴ: പ്രതിലോമ ശക്തികള്‍ക്കെതിരേ വാക്കിന്റെ തോക്കു ചൂണ്ടുന്ന കവി

ഇരുതല മൂര്‍ച്ഛയുള്ള കഠാര പോലെയാണ് കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍. നെറികേടുകളേയും അന്ധവിശ്വാസങ്ങളേയും കുത്തിനോവിക്കുകയും പ്രതിലോമ ശക്തികളെയും മലയാളിയുടെ കപട സദാചാരത്തേയും  യാതൊരു ദാക്ഷിണ്യവുമില്ലാതെ  കുത്തിക്കീറികളയും ചെയ്യുന്ന കവിതകള്‍.
സാധാരണക്കാരുടെ കവിയാണ് കുരീപ്പുഴ. മാറ്റത്തെ കുറിച്ച് പ്രസംഗിക്കുകയും എഴുതുകയും എഴുതി ആത്മരതിയടയുന്ന സാംസ്കാരിക നായകരുടേയും എഴുത്തുകാരുടേയും കുപ്പായത്തില്‍ നമുക്ക് കുരീപ്പുഴയെ കാണാനാവില്ല. താനൊരു കീഴാളനാണെന്ന് സ്വയം പ്രഖ്യാപിക്കുകയും തന്റെ കവിതയും ശബ്ദവും ജീവിതവും പാവങ്ങളുടെ ജീവിതവും അന്തസും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഉപകരിക്കണമെന്നും ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന കവിയാണ് കുരീപ്പുഴ. തന്‍ കവിതകളെ കുറിച്ചും നിലപാടുകളെ കുറിച്ചും കുരീപ്പുഴ സംസാരിക്കുന്നു.

{കോട്ടയത്തു നടന്ന മതേതര സാഹിത്യ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കുരീപ്പുഴ}

ജാതിയും മതവും

ഇതേ ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ സ്ഥിരമായി എന്നോടു ചോദിക്കാറുള്ളതാണ്. മാതൃഭൂമിക്കു ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ വളരെ വിശദമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഇന്ന് ഇവിടെ നക്യാമ്പിന് എത്തിയപ്പോള്‍ കൂടുതല്‍ പ്രതീക്ഷകള്‍ തോന്നുന്നു. സ്വതന്ത്രമായി ചിന്തിക്കുന്ന പുതിയ തലമുറ വളര്‍ന്നു വരുന്നുണ്ട്.
മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്ന ഈ പ്രക്രിയയാണ് കേരളത്തിലെ ഏറ്റവും വലിയ പ്രതിലോമ പ്രവര്‍ത്തനം. പുരോഗമന പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവര്‍പോലും ഈ പ്രതിലോമ പ്രവര്‍ത്തനത്തിന് വഴിവെക്കുന്നു എന്നതാണ് നവോത്ഥാന 'ഭൂമികയായ കേരളം നേരിടുന്ന ഒരു വലിയ വെല്ലുവിളി. മാര്‍പ്പാപ്പമാര്‍ അടിക്കടി നടത്തുന്ന മാപ്പപേക്ഷകള്‍ ഇപ്പോള്‍ നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണല്ല? ഇവ സത്യത്തില്‍ ചില വിളംബരങ്ങളാണ്. മതമെന്ന തെറ്റായ പ്രസ്ഥാനം തെറ്റിലേക്ക് വഴുതിവീണുകൊണ്ടേയിരിക്കുന്നു എന്ന വിളംബരം. പുരോഹിതന്‍മാരുടെ ലൈംഗിക അരാജകത്വങ്ങള്‍ക്കാണ് മാപ്പ് പറയുന്നത്. പുരോഹിതന്‍മാരാല്‍ വശീകരിക്കപ്പെട്ട് മരണത്തിന്റെ കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ട സ്ത്രീകള്‍ കേരളത്തിലുമുണ്ട്. മതാന്ധതയുടെ ഭ്രാന്തമായ താണ്ഡവത്തില്‍ പൊലിഞ്ഞുപോയ ജീവിതങ്ങളെ ഏത് ദൈവത്തിന് തിരികെ കൊണ്ടുവരാന്‍ കഴിയും. ഇവിടെയാണ് മതത്തിനെയും ജാതിയേയും മാറ്റി നിര്‍ത്തി മനുഷ്യരായി ജീവിക്കേണ്ടതിന്റെ പ്രസക്തി നാം തിരിച്ചറിയേണ്ടത്. ഇത് ഒരു പ്രത്യേക മതത്തിന്റെ കാര്യമല്ല. മറിച്ച് എല്ലാമതങ്ങള്‍ക്കും ആപ്ലിക്കബിളാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ നടന്ന വര്‍ഗീയ സംഘട്ടനങ്ങളുടെ കണക്ക് നമ്മുടെ മുന്നിലുണ്ടല്ലോ. അതിന്റെയൊക്കെ കാരണം നമുക്ക് അന്വേഷിച്ചാല്‍ നാം എത്തിച്ചേരുന്നത് സംഘപരിവാര്‍ സംഘടനകളിലല്ലേ. അവര്‍ പല തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തി. ഹിന്ദു പെണ്‍കുട്ടികള്‍ അപമാനിതരായി, ക്ഷേത്രങ്ങള്‍ അശുദ്ധമാക്കി, ഹിന്ദുക്കളുടെ വീടുകള്‍ ആക്രമിച്ചു എന്നൊക്കെയുള്ള പ്രചരണങ്ങള്‍. ഒറ്റ ലക്ഷ്യമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ഹിന്ദു വര്‍ഗീയതയെ സമാഹരിച്ച് കലാപത്തിന് ഒരുക്കിയെടുക്കുക.

ദൈവം

അമ്പത്തി ആറു വര്‍ഷത്തെ എന്റെ ജീവിതാനുഭവങ്ങളിളില്‍ ഒരിക്കല്‍ പോലും എനിക്ക് ദൈവത്തെ കാണാന്‍ കഴിഞ്ഞിട്ടില്ല. കുട്ടിക്കാലത്ത്‌ലത്ത് ജാതി, മതം, ദൈവം ഇവയെ കുറിച്ചൊക്കെ പഠിപ്പിക്കാന്‍ ഒരുപാടുപേരുണ്ടായിരുന്നു. എന്നാല്‍ അന്ന് കാര്യങ്ങള്‍ ഔ#ന്നും മനസിലായിരുന്നില്ല. എന്റെ ചെറുപ്പത്തില്‍ എന്റെ കൂട്ടുകാരുടെ ജാതി എനിക്ക് പറഞ്ഞാലല്ലാതെ മനസ്സിലാക്കാന്‍ സാധിച്ചിട്ടായിരുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം എന്ത് ജാതി, എന്ത് മതം, എന്ത് ദൈവം. എന്റെ വളര്‍ച്ചയില്‍ ഇവയ്ക്ക് യാതൊരു പങ്കുമില്ലായിരുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിശപ്പുണ്ടായിരുന്നു, ദാഹവും. ഞങ്ങള്‍ക്ക് വേലികെട്ടി തിരിക്കാത്ത സ്വപ്നങ്ങളുടെ വര്‍ണലോകമുണ്ടായിരുന്നു. ഞങ്ങളുടെ കളികളിലും പഠനത്തിലും ജാതിയും മതവും തടസ്സമായില്ല. എന്നാല്‍, മുതിര്‍ന്നവരുടെ ലോകത്ത് ജാതിയും മതവും അലോസരങ്ങളുണ്ടാക്കുന്നത് ഞങ്ങള്‍ കുട്ടികള്‍ പലപ്പോഴും തിരിച്ചറിഞ്ഞു. ഈ അനുഭവങ്ങളാണ് ജാതിയേയും മതവിശ്വാസത്തെയും ദൈവത്തേയും ജീവിതത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്ന ചിന്തയിലേക്ക് എന്നെഎത്തിച്ചത്. അങ്ങനെ ജീവിച്ചതു കൊണ്ട് ഇന്നു വരെ ഔന്നും സംഭവിച്ചിട്ടില്ല. ഇനി എന്തെങ്കിലും സംഭവിക്കുമെന്നും ഞാന്‍ കരുതുന്നില്ല. എനിക്ക് പ്രാര്‍ഥിക്കാന്‍ ഒരു ദൈവമിന്നില്ല അത്രമാത്രം. ഇന്ന് മതത്തില്‍ കൂടിമാത്രമേ ദൈവത്തിലേക്കെത്താന്‍ കഴിയുകയുള്ളൂ.  അതിനാല്‍തന്നെ മതമില്ലെങ്കില്‍ ദൈവവുമില്ല. അപ്പോള്‍ ദൈവമുണ്ടാവണമെങ്കില്‍ ഒരു മതമുണ്ടാവണം. മതമില്ലാത്തവന് ദൈവവുമില്ല.് വായനയിലൂടെ മതം, ദൈവം എന്നൊക്ക പറയുന്നത്  തീര്‍ത്തും അബദ്ധങ്ങളാണെന്ന് മനസ്സിലായി. പ്രകൃതിയിലേക്കും മനുഷ്യനിലേക്കും മടങ്ങാന്‍ മതത്തിന്റെയും ദൈവത്തിന്റെയും ആവശ്യമില്ലായിരുന്നു. അതു കൊണ്ട് ദൈവത്തെ ഞാന്‍ ഉപേക്ഷിച്ചു.

ആള്‍ ദൈവങ്ങള്‍

തട്ടിപ്പിന്റെ പ്രഫഷണല്‍ ഫോം എന്നല്ലാതെ ആത്മീയതയുടെ ഭാഗമായല്ല ഒരു ആള്‍ ദൈവവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. തട്ടിപ്പിന്റെ പേരില്‍ പിടിക്കപ്പെടുന്നതുവരെ മാത്രമേ ഇവര്‍ക്ക് ആയുസുള്ളൂ. പോലീസിന്റെ കൈയ്യില്‍ അകപ്പെട്ടപ്പോഴും വളരെ ആത്മവിശ്വാസത്തോടെ, പിടിക്കപ്പെടില്ല എന്ന ബോധ്യത്തോടെ സന്തോഷ് മാധവന്‍ ദൃശ്യമാധ്യമങ്ങളോട് സംസാരിച്ചു. പൂര്‍ണ്ണമായി പിടിക്കപ്പെടുന്നതുവരെ അദ്ദേഹം പൂജ്യനായിരുന്നല്ലോ. മാതാ അമൃതാനന്ദമയിയുടേയും ശ്രീ ശ്രീ സ്വാമിമാരുടേയും ഗതി മറ്റൊന്നല്ല. ഇന്നലെവരെ ദൈവമായിരുന്ന സത്യസായി ബാബയുടെ ആശ്രമത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണത്തിന്റെയും കള്ളപ്പണത്തിന്റെയും കണക്ക് നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണല്ലോ. ഇവരെല്ലാം ദൈവീകശക്തി കൊണ്ട ഉയര്‍ന്നുവന്നവരാണെങ്കില്‍ ദൈവം തീര്‍ച്ചയായും ഒരു അണ്ടര്‍ വേള്‍ഡ് ഡോണ്‍ ആയിരിക്കും. സംശയമില്ല. മതത്തിന്റെ പേരില്‍, ദൈവത്തിന്റെ പേരില്‍ നടത്തുന്ന ഈ സമാനതകളില്ലാത്ത തട്ടിപ്പ് പുറത്തുകൊണ്ടുവരാനുള്ള തന്റേടം എല്ലാവര്‍ക്കും നഷ്ടപ്പെട്ടുപോകുന്നു. പിന്നെ, ഇത്തരക്കാര്‍ എങ്ങനെ സൃഷ്ടിക്കപ്പടുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉത്തരം വളരെ ലളിതം. ഭരണകൂടങ്ങള്‍ പരാജയപ്പെടുമ്പോള്‍. ജനതാത്പര്യങ്ങളില്‍ നിന്നും അകലുമ്പോള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകരുമ്പോഴും നിലവാരമില്ലാത്തതായി മാറുമ്പോഴുമാണ്. സര്‍ക്കാര്‍ ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഉയര്‍ന്ന നിലവാരം പുലര്‍ത്തി എല്ലാവര്‍ക്കും പ്രാപ്യമായ സംവിധാനമായി മാറിയാല്‍ ഇത്തരക്കാരെ സമീപിക്കേണ്ടി വരികയില്ല.

കവിത

വായനയാണ് സത്യത്തില്‍ എന്റെ കവിതകളുടെയൊക്കെ അടിത്തറ. എനിക്ക് ചെറുപ്പത്തില്‍ത്തന്നെ ധാരാളം വായിക്കാനുള്ള അവസരങ്ങളുണ്ടായിരുന്നു. വായിച്ചവയിലധികവും കവിതകളായിരുന്നു. എന്റെ അമ്മ അധ്യാപികയായിരുന്നതു കൊണ്ട് സ്കൂള്‍ ലൈബ്രറിയില്‍ നിന്നും നിരവധി പുസ്തകങ്ങള്‍ കൊണ്ടുവരാറുണ്ടായിരുന്നു. പതിനൊന്നു വയസുള്ളപ്പോഴാവണ് ആദ്യമായി കവിതയെഴുതുന്നതെന്നാണെന്റെ ഓര്‍മ. ലോക ക്ലാസിക്കുകളും ഇന്ത്യയിലെ പ്രമുഖരുടേയും പുസ്തകങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ വായിക്കാന്‍ കഴിഞ്ഞു. പക്ഷേ, അന്നു വായിച്ച പല പുസ്തകങ്ങളുടേയും അന്തസത്ത മനസിലായത് കുറെക്കാലങ്ങള്‍ക്കു ശേഷമാണ്. അതും നിരവധി തവണ നടത്തിയ പുനര്‍ വായനയിലൂടെ.  വായനയാണ് എഴുത്തുകാരനാവണമെന്ന ചിന്ത എന്നില്‍ വളര്‍ത്തിയതെന്നു പറയാം. എന്റെ മനസിലെ ചിന്തകളെ ക്യത്യമായി രേഖപ്പെടുത്താന്‍ കഴിയുന്ന മാധ്യമം കവിതയാണെന്നു ഞാന്‍ പതിയെ തിരിച്ചറിയുകയായിരുന്നു. ഏറ്റവും മഹത്തായതും ഉദാത്തവുമായ ആവിഷ്കാര രൂപം തന്നെയാണ് കവിത. അതിനെ പിന്തുടരാനാണ് ഞാന്‍ ശ്രമിക്കുന്നത്. എനിക്ക് ആരാധന തോന്നിയിട്ടുള്ള കവികളില്‍ പ്രമുഖ സ്ഥാനം തീര്‍ച്ചയായും വൈലോപ്പിള്ളിക്കുള്ളതാണ്. നാടിന്റെ പോക്കനനുസരിച്ച് ഭാഷയില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതനാവാറുണ്ട്. എന്റെ മനസിലെ ചിന്തകളെ നേരെ പറയാന്‍ ജെസിയുടേയോ കറുത്ത നട്ടുച്ചയുടേയോ ഭാഷ പോരന്നു തോന്നി. അങ്ങനെയാണ് നഗ്നകവിത എന്ന ആശയം മനസില്‍ വരുന്നത്.  തെലുങ്കില്‍ ഗദ്ദറും മറ്റും നഗ്‌ന കവിതയെ മറ്റൊരു രീതി പരീക്ഷിച്ചിട്ടുണ്ട്.

രാഷ്ട്രീയം

ഇന്ന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോടും പൂര്‍ണമായി ഞാന്‍ യോജിക്കുന്നില്ല. നമ്മുടെ നാട്ടില്‍ സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുള്ളത് ഇടതു പക്ഷപ്രസ്ഥാനങ്ങളാണ്. അവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്ന് മാറിപ്പോകുന്നു. ഇസങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതുപോലെ തോന്നുന്നു. അവര്‍ക്ക് ചിലപ്പോഴൊന്നും മതത്തെ എതിര്‍ക്കാന്‍ സാധിക്കുന്നില്ല. എങ്കിലും പ്രത്യാശയുടെ കിരണങ്ങള്‍ ഉയരുന്നതും ഈ പുരോഗമന പ്രസ്ഥാനങ്ങളില്‍ നിന്നു തന്നെയാണ്. ടിവി തോമസ്, എ പി വര്‍ക്കി, കെസി ജോര്‍ജ്ജ്, സാസ്കാരിക രംഗത്ത് നിന്ന് അബു അബ്രഹാം, പൊന്‍കുന്നം വര്‍ക്കി ഇവരെ പോലുള്ളൊരു ബോധ്യം വേണമെങ്കില്‍ വളര്‍ത്തിയെടുക്കാം. അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി ബലറ്റ് ബോക്‌സിനെ ലക്ഷ്യമിടുമ്പോഴാണ് നമ്മുടെ പല പുരോഗമനാത്മക ബോധത്തിലും വെള്ളം ചേര്‍ക്കേണ്ടി വരുന്നത്. എന്നാല്‍, ഒരു മതവിഭാഗത്തിന്റേയോ ജാതീയ സംഘടനകളുടെയോ സപ്പോര്‍ട്ടിനായി ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നടത്തിയ കാര്യങ്ങള്‍ക്ക വലിയ വിലനല്‍കേണ്ടിവരും. ഇടതുപക്ഷം കുറച്ചു കൂടി ഇടതുപക്ഷത്തേക്ക് ചേര്‍ന്ന് നില്‍ക്കണം.

FACEBOOK COMMENT BOX