Friday, February 8, 2013

ലോപിച്ചു പോകാത്ത കവിത

2001 ല്‍ പ്രശസ്ത കവയിത്രി വിജയലക്ഷ്മി "ലോപയ്ക്ക്" എന്ന പേരില്‍ ഒരു കവിത എഴുതി. അത് കവിതയെഴുത്തില്‍ പിച്ചവച്ചു തുടങ്ങിയ ഒരു കവയിത്രിയെക്കുറിച്ചും അവളുടെ കവിതകളെക്കുറിച്ചുമായിരുന്നു. ഒരു തുടക്കക്കാരിയായ കവയിത്രിക്കു ലഭിക്കുന്ന വലിയൊരു പുരസ്കാരമായിരുന്നു അത്. അത് ആര്‍. ലോപയെക്കുറിച്ചായിരുന്നു. ലോപയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയ കാലമായിരുന്നു അത്. ഇന്ന് തുടക്കക്കാരിയില്‍ നിന്നും ഇരുത്തംവന്ന കവിയായി ലോപ മാറിയിരിക്കുന്നു. 2012 ലെ കേന്ദ്രസാഹിത്യ അക്കാഡമിയുടെ യുവപുരസ്കാരം ലോപയുടെ പ്രതിഭയ്ക്കു മാറ്റു കൂട്ടുന്നു. പരസ്പരം എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. ലോപ തന്റെ എഴുത്തു രീതികതളെക്കുറിച്ചും കവിതകളെക്കുറിച്ചും സംസാരിക്കുന്നു.

എഴുത്തിലേക്കുള്ള വരവ് ?

സത്യം പറഞ്ഞാല്‍ എഴുതുമെന്നോ എഴുത്തുകാരിയാകുമെന്നോ ഒരിക്കലും കരുതിയിട്ടില്ല. ശരിക്കു ഞാന്‍ എഴുത്തുകാരിയായതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും എന്റെ മുത്തച്ഛനുള്ളതാണ്. എനിക്ക് മൂന്നു വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. മുത്തച്ഛനും അമ്മയുമാണ് എന്നെ വളര്‍ത്തുന്നത്. കഥാപ്രസംഗമായിരുന്നു മുത്തച്ഛന്റെ മേഖലയെങ്കിലും എഴുത്തിനോടും വായനയോടും വലിയ അടുപ്പമുണ്ടായിരുന്നു. ഒന്നു രണ്ടു പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹമാണ് എന്നെ വായനയുടെ ലോകത്തിലേക്കു നയിക്കുന്നത്. പിന്നീട് ആ വായന വളരെ വിപുലമാക്കുകയായിരുന്നു. ഞാന്‍ എന്തെങ്കിലും എഴുതിയി്ട്ടുണ്ടെങ്കില്‍, എന്റെ ഭാഷ നല്ലതാണ് എന്ന് ആരെങ്കിലു പറയുന്നുണ്ടെങ്കില്‍ അതിനെല്ലാം മുത്തച്ഛനിലൂടെ കിട്ടിയ വായനാശീലമാണ് അടിത്തറ.

ആദ്യത്തെ എഴുത്ത് ഏതായിരുന്നു? എഴുത്ത് സീരിയസ് ആയി കണ്ടു തുടങ്ങിയത് എന്നു മുതലാണ്. ?

സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരെ രസിപ്പിക്കാനായിട്ട് ചില പാട്ടുകളെഴുതുമായിരുന്നു. പാട്ടുകളെന്നു പറയാമോ എന്നറിയില്ല. അന്നു കേട്ട ചില സിനിമാപ്പാട്ടുകളുടെ പാരടി. പിന്നെ, കേട്ടിട്ടുള്ള കുറെ തമാശകള്‍ പാട്ടുരൂപത്തിലാക്കിയത്. അങ്ങനെയങ്ങനെ കുറെയെഴുത്തുകള്‍. അന്നൊന്നും കവിത എഴുതണം എന്നൊന്നും തീരുമാനിച്ചിട്ടില്ല. കോളജ് പഠനകാലത്ത് ചില സുഹൃത്തുക്കളാണ് കവിത പ്രസിദ്ധീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്. അങ്ങനെയാണ് മാതൃഭൂമിയുടെ കവിതാ മത്സരത്തിന് കവിത അയക്കുന്നത്. 2000ലാണത്.  അപ്പോഴും, പ്രതീക്ഷയൊന്നുമില്ല. എന്തായാലും എന്റെ ഭാഗ്യം കൊണ്ട് ആ കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ആദ്യമായി മത്സരത്തിനയച്ച ആദ്യ കവിതയ്ക്കു ഒന്നാം സ്ഥാനം ലഭിച്ചത് എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്.  'മനസ്' എന്നതായിരുന്നു കവിതയുടെ പേര്. ശരിക്കും എനിക്ക് ലഭിച്ച വലിയ പുരസ്കാരം അവാര്‍ഡു നിര്‍ണയ സമിതിയുടെ വിലയിരുത്തലാണ്. ഇരുത്തംവന്ന കവയിത്രിയായാണ് ലോപയെന്നാണ് അവാര്‍ഡ് നിര്‍ണയസമിതി വിലയിരുത്തിയത്.  മാതൃഭൂമി' അവാര്‍ഡ് ലഭിച്ച ശേഷമാണ് ശരിക്കു ഞാന്‍ കവിതയെഴുതുമെന്ന കാര്യം പലരും അറിയുന്നത്. ഒന്നാം സ്ഥാനം കിട്ടിയ ശേഷമാണ് എന്റെ കവിത മറ്റുള്ളവരെ കാണിക്കാനുള്ള ധൈര്യം എനിക്കുണ്ടായത്.

കവിതയ്ക്ക് ആനുകാലിക സംഭവങ്ങളെ വിഷയമാക്കാറുണ്ടോ ?

പലപ്പോഴും വളരെ സമയം എടുത്താണ് ഞാന്‍ കവിത എഴുതാറുള്ളത്. ചില ആശയങ്ങള്‍ മാസങ്ങളോളം മനസില്‍ കിടക്കാറുണ്ട്. ആനുകാലിക സംഭവങ്ങളെക്കാള്‍ മൗലിക പ്രശ്‌നങ്ങളാണ് പലപ്പോഴും എന്റെ കവിതകളില്‍ കൂടുതലായി കാണുന്നത്. ആനുകാലിക സംഭവങ്ങളും കവിതയ്ക്ക് വിഷയമാവാറുണ്ട്. പക്ഷേ, കൃത്യമായി തീരുമാനിച്ച് ഇന്ന വിഷയത്തെ കുറിച്ച് എഴുതണമെന്നു വിചാരിച്ച് കവിത എഴുതിയിട്ടില്ലെന്നു  തന്നെപറയാം.

സ്ത്രീകളുമായി ബന്ധപ്പെട്ട കവിതകളാണ് കൂടുതലായി എഴുതിയിട്ടുള്ളതെന്നു തോന്നുന്നു? ഉദ്യോഗസ്ഥ, വൃദ്ധ ഡോട്ട് ഹോം തുടങ്ങിയ കവിതകള്‍ ഉദാഹരണമായെടുത്ത് സ്ത്രീപക്ഷ എഴുത്തുകാരിയെന്നു വിശേഷിപ്പിച്ചാല്‍ ?

ഒരിക്കലും ശരിയാവില്ല. കവിതയ്ക്കായി തെരഞ്ഞെടുക്കുന്ന വിഷയത്തെ സ്ത്രീപക്ഷത്തു നിന്നു നോക്കിക്കാണുന്നുണ്ടാവാം. അത് ഞാനൊരു സ്ത്രീ ആയതു കൊണ്ടു സ്വാഭാവികമായി നടക്കുന്ന കാര്യമാണ്. അല്ലാതെ, സോ കോള്‍ഡ് സ്ത്രീപക്ഷ രചനകളല്ല ഞാന്‍ നടത്താറുള്ളത്. അത്തരത്തില്‍ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നത് ശരിയല്ല.

ഇതിഹാസങ്ങളില്‍ നിന്നും നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ കവിതയില്‍ കടന്നുവരുന്നുണ്ടല്ലോ ? ചരിത്രത്തില്‍ നിന്നും. കൃത്യമായി തീരുമാനിച്ച് ഉപയോഗിക്കുന്നതാണോ ?


ഞാന്‍ മുമ്പു പറഞ്ഞതുപോലെ അത് എന്റെ വിശാലമായ വായനയില്‍ നിന്നും കടന്നു വരുന്നതാണ്. കൈകേയിയും സീതയുമെല്ലാം അങ്ങനെ ലഭിച്ചതാണ്. വളരെ ചെറുപ്പം മുതലേ ഇതിഹാസങ്ങള്‍ വളരെ താത്പര്യത്തോടെ വായിക്കുമായിരുന്നു. പിന്നെ ചരിത്രത്തില്‍ നിന്നും ജൊവാന്‍ ഓഫ് ആര്‍ക്ക് വലിയൊരു പചോദനമായിരുന്നു. അങ്ങനെയാണ് അവര്‍ കവിതയില്‍ വരുന്നത്.

ഒരു പഴഞ്ചന്‍ കവിയാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ടല്ലോ ? വൃത്തനിബദ്ധമായ കവിതകള്‍ ഇന്ന് ഔട്ട് ഓഫ് ഫാഷനല്ലേ ?

ആ വിലയിരുത്തലില്‍ സന്തോഷമുണ്ട്. അതൊരു ആക്ഷേപമായി കരുതുന്നില്ല. അതു കൊണ്ടുതന്നെ അതില്‍ എനിക്ക് നിരാശയോ വിഷമമോ ഇല്ല. പിന്നെ, മറ്റൊരു കാര്യം എനിക്ക് വായിക്കാനിഷ്ടം വൃത്തബന്ധിതമായ കവിതകളാണ്. മനസിന് ശാന്തിയും സമാധാനവും ലഭിക്കുന്നത് ഇത്തരം കവിതകള്‍ വായിക്കുമ്പോഴാണ്. പിന്നെ കാലത്തിനനുസരിച്ച് എഴുതുക എന്നു പറയുന്നത് കാലുമുറിച്ചു കളയുന്ന പോലെയാണ്. അത് നടക്കില്ല.

അതായത് പുത്തനെഴുത്തിനോട് താത്പര്യമില്ലെന്നു പറയാം. അല്ലേ ?

എന്നു പറയാനാവില്ല. അങ്ങനെ ഞാന്‍ പറഞ്ഞതിനെ വ്യാഖ്യാനിക്കുകയും വേണ്ട. എന്റെ ഒപ്പം കവിതകളെഴുതിയിരുന്ന നിരവധി പേരുടെ കവിതകള്‍ എനിക്ക് ഇഷ്ടമാണ്. അവരാരും  വൃത്ത}നബദ്ധമായി എഴുതാറില്ലല്ലോ.  മോഹനകൃഷ്ണന്‍ കലടി, ഗിരിജ പാതേക്കര ഇവരുടെയെല്ലാം കവിത എനിക്ക് വളരെ ഇഷ്ടമാണ്.  പിന്നെ ഇന്ന് പുതിയ ധാരാളം കവികളുണ്ടല്ലോ. ഡോണമയൂരയും അഭിരാമിയും വളരെ പ്രതീക്ഷ നല്‍കുന്ന എഴുത്തുകാരാണ്.

അധ്യാപികയും ഭാര്യയും അമ്മയുമാണല്ലോ ? ഈ ഉത്തരവാദിത്തങ്ങള്‍ എഴുത്തിനെ ബാധിക്കാറുണ്ടോ ? 

ശരിക്കും എഴുത്ത്് കോംപ്രമൈസ് ചെയ്യേണ്ടി വരാറുണ്ട്. സ്കൂളിലെ ജോലി വീട്ടിലെ കാര്യങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി എഴുത്തിലേക്കെത്തുമ്പോള്‍ പലപ്പോഴും വളരെ വൈകാറുണ്ട്. എനിക്കു തോന്നുന്നത് ഏതാണ്ട് എല്ലാ എഴുത്തുകാരികളും ഈ പ്രശന്ം നേരിടുന്നുണ്ട്. ശരിക്കും ഉദ്യോഗസ്ഥ എന്ന കവിത ഞാന്‍ എന്റെ അനുഭവങ്ങളില്‍ നിന്നു എഴുതിയതാണ്. "അത് ഞാന്‍ എന്നെക്കുറിച്ചെഴുതിയതാണ്. ജോലി, കുടുംബം. ഈ തിരക്കുകള്‍ക്കിടയില്‍ ഞാന്‍ കോംപ്രമൈസ് ചെയ്യേണ്ടി വരുന്നത് എന്റെ എഴുത്തിനോടാണ്. മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ത്ത് എഴുതാന്‍ ഇരിക്കുമ്പോഴേക്കും രാത്രി ഏറെ വൈകും. 24 മണിക്കൂര്‍ പോരെന്ന കണ്ടെത്തലില്‍ അപ്പോഴേക്കും ആ ദിവസവും കഴിയുന്നു. ഇത് എല്ലാ എഴുത്തുകാരികളുടെയും പ്രശ്‌നമാണ്. ഇവിടെയാണ് പുരുഷന്‍ തികച്ചും വ്യത്യസ്തനാകുന്നത്. ജീവിതത്തിലായാലും സമൂഹത്തിലായാലും സ്‌നേഹത്തിന്റെ ആവരണം നല്‍കി സ്ത്രീകള്‍ എല്ലാത്തിനോടും സമരസപ്പെടാന്‍ ശ്രമിക്കുന്നു. അപ്പോഴും തന്റെ ചിട്ടവട്ടങ്ങളില്‍നിന്ന് വേറിട്ട് സഞ്ചരിക്കാന്‍ പുരുഷന്‍ തയ്യാറാകുന്നില്ല. എഴുത്തുകാരി സ്വന്തം എഴുത്തു മുറി കണ്ടെത്തേണ്ടതും ഈ ചിന്തകളില്‍നിന്നാണ്.
.......................

(1978 ല്‍ ഹരിപ്പാട് ജനിച്ചു. പരേതനായ എന്‍ മുരളീധരന്റെയും രേണുകയുടെയും മകള്‍. കാഥികന്‍ ആര്‍. കെ. കൊട്ടാരത്തിന്റെ കൊച്ചുമകള്‍. മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം. 2000 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. കുഞ്ചുപിള്ള അവാര്‍ഡ് (2001), വി. ടി. കുമാരന്‍മാസ്റ്റര്‍ പുരസ്കാരം(2002), ഗീതാ ഹിരണ്യന്‍ സ്മാരക അങ്കണം അവാര്‍ഡ് (2003), തപസ്യയുടെ ദുര്‍ഗാദത്ത പുരസ്കാരം (2009) എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഹരിപ്പാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇംഗ്ലീഷ് അധ്യപികയാണ്. ഭര്‍ത്താവ്: മനോജ്. മകന്‍: ഹരിശങ്കര്‍.)

FACEBOOK COMMENT BOX