Thursday, November 6, 2014

ആര്‍ത്തലച്ചുണരുന്ന മധുരനീലി

 മറുകുകളില്‍ കടലനക്കം: ഓംകാരം എന്ന കവിതാസമാഹാരത്തിലൂടെ പ്രശസ്തയായ പദ്മ ബാബു സംസാരിക്കുന്നു.


കവിതയിലെ ബാല്യം

കവിത ഒരുപാടുകാലം ഹൈബെര്‍നേഷനിലായിരുന്നു എന്നെനിക്ക് തോന്നുന്നുണ്ടിപ്പോള്‍. മണ്ണിനുള്ളില്‍ പെട്ടുപോകുന്ന ഉണര്‍വില്ലാത്ത ചില വിത്തുകളെ പോലെ ഉള്ളിലെ കവിത അങ്ങനെ കിടന്നുവെന്നു വേണം കരുതാന്‍, ചില കൈപ്പഴക്കമില്ലാത്ത കുത്തിക്കുറിക്കലുകളും ഉണ്ടായിട്ടുണ്ട്. ഉള്‍വലിയലിന്റെ സ്വന്തം ആളായിരുന്നതുകൊണ്ട്, രണ്ടമതൊരാളെ പോലും കാണിക്കാതെ ഞാന്‍ മാത്രം വായിച്ചു രസിക്കുക, അതൊരു വിനോദമായിരുന്നു അന്നു. എങ്കില്‍ പോലും ഇന്നത്തെക്കാളധികം പുസ്തകങ്ങള്‍ ഞാന്‍ അന്നു വായിച്ചിരുന്നു. അമര്‍ചിത്രകഥകള്‍ തൊട്ട് പുരാണങ്ങളും, മലയാളത്തിലേയും, മറുഭാഷകളിലേയും സാഹിത്യങ്ങളും സിനിമകളും എന്നെയാകാര്‍ഷിച്ചിട്ടുണ്ട്.
     ഒരു സ്ത്രീയെ സംബന്ധിച്ചടുത്തോളം ഗര്‍ഭകാലം അവളുടെ ഉടലില്‍ ഒരു ക്രിയേഷന് വേണ്ടി സംഭവിപ്പിക്കുന്ന ചില ബയോളജിക്കല്‍ പ്രോസ്സസ്സുകളുണ്ടല്ലൊ, ഈയൊരു സമയത്ത് തന്നെയാണ് എനിക്കുള്ളില്‍ എഴുത്തിലും സമാന്തരമായ ചില വിസ്‌ഫോടനങ്ങള്‍ അനുഭവപ്പെട്ടത്. മധുരനീലി എന്ന കവിതയിലെ കഥാപാത്രം തന്നെയായിരുന്നു എന്റെ കവിതയിലെ ബാല്യവും കൗമാരവും. സൈബറിടം എന്റെ കവിതകള്‍ക്ക് വളരാന്‍ അനൂകൂലമായ ഒരു ജൈവവ്യവസ്ഥ തന്നെയായിരുന്നു. ആദ്യപുസ്തകം “മറുകുകളില്‍ കടലനക്കം:ഓംകാരം” ഡി.സി പ്രസിദ്ധീകരിച്ചു.

ആദ്യത്തെ കവിത


“ പപ്പായത്തണ്ടിലൂടെ വീഞ്ഞൂറിയെടുത്ത
  ഞായറവധിയിലാണ്
  പതിനഞ്ച് ഗോവണിപ്പടികളില്‍
  ഒറ്റക്കുതിപ്പില്‍ ചാടിയിറങ്ങി
  ആര്‍ത്തലച്ച് വന്ന
  മധുരനീലി ആദ്യമായി തിരളിയത്.. ”

ഇതിനുമുന്നെയും പലതുമെഴുതിയിട്ടുണ്ടെങ്കിലും, കവിതയില്‍ ഞാന്‍ വയസ്സറിയിച്ചത് മധുരനീലി...‘യില്‍ തന്നെയായിരുന്നു. ആദ്യകവിത എന്ന് ഞാനിതിനെയേ പറയൂ.

എഴുതാതെ പോയ കവിത

പലരുടേയും എനിക്കിഷ്ടമുള്ള പലകവിതകളും ഞാനെഴുതാതെ പോയി എന്നെന്നെ തോന്നിപ്പിച്ച കവിതകളാണ്. അല്ലെങ്കില്‍ ഒരിക്കലും എന്നെക്കൊണ്ടെഴുതാന്‍ കഴിയില്ല എന്നുള്ള കവിതകള്‍. ആരാധനയോടെ, അയ്യോ! ഇതെനിക്ക് കഴിഞ്ഞില്ലല്ലോ എന്ന അത്ഭുതത്തോടെ ഞാന്‍ വായിച്ച കവിതകള്‍.

മനസ്സിലുള്ള കവിത

ഉറക്കത്തില്‍ നമ്മള്‍ ചില സ്വപ്നങ്ങള്‍ കാണറില്ലേ, കാണുന്ന സമയം വൈകാരികമായി അത് നമ്മളെ വിക്ഷുബ്ധമാക്കിക്കളയും. വേദനയെങ്കില്‍ അതിരറ്റവേദന, ഭീകരമെങ്കില്‍ അങ്ങേയറ്റം ഭീകരത, സന്തോഷമെങ്കില്‍ അങ്ങനെ, അനുഭവിക്കാവുന്നതിന്റെ പരമാവധി ആ ഒറ്റ നിമിഷം അത് നമ്മളെ അനുഭവിപ്പിക്കും. ജീവിതത്തിലെ ചില ഓര്‍മ്മപെടുത്തലുകളോ, തിരുത്തലുകളോയൊക്കെയാവും അത്, ഉന്മത്തതയുടെയും ഭ്രാന്തിന്റെയുമൊക്കെ ഓരം പറ്റി പാഞ്ഞുപോയി അത്രത്തോളം നമ്മളെ കറക്കിവിട്ട് സംഭവബഹുലമായ ഒരു സിനിമ കണ്ട പോലെ തോന്നിപ്പിക്കുന്നവ. പക്ഷേ ഉണര്‍ന്നിരുന്നൊന്നു പകര്‍ത്താന്‍ ശ്രമിച്ചാല്‍ കടന്നുപോയ തീക്ഷ്ണതയുടെ ഒരു തരിപോലും കയ്യിലുണ്ടാവില്ല, ശൂന്യാകാശമായല്ലോ കവിത എന്നു തോന്നിപോവുന്ന സന്ദര്‍ഭങ്ങള്‍ അതൊക്കെയാണ്. എഴുതാന്‍ പരാജയപ്പെട്ട അത്തരം കാത്തിരിപ്പുകള്‍ എനിക്ക് കവിതയിലുണ്ട്. എന്നെങ്കിലും അത്തരം ഒന്ന് എഴുതാന്‍ സാധിച്ചേക്കാം.

കവിതയിലേയ്‌ക്കെത്തുന്നത്?

കടും നിറങ്ങള്‍, തിളക്കമുള്ളതൊക്കെ, അങ്ങനെ എക്‌സ്ട്രീം ആയിട്ടുള്ള പലതിനോടും ആസക്തിയുണ്ട്. ഫാന്‍സി ആയിട്ടുള്ള പാറ്റേണുകളില്‍ ചിന്തകള്‍ വൈകാരികതയുടെ എല്ലാ തലങ്ങളിലും വ്യാപരിക്കാറുണ്ട്. ഒരു ദിവസം തന്നെ ഒന്‍പത് സ്വഭാവമാണെനിക്ക് എന്നു അമ്മ പരാതിപ്പെടാറുണ്ട്, കൂട്ടിന് എടുത്ത് ചാട്ടവും. അടുത്ത നിമിഷം എങ്ങനെ പെരുമാറും എന്നു പ്രവചിക്കാനാവില്ല, ആ ഒരു കൗതുകത്തിലാണ് മുന്നൊട്ട് പോവുന്നതെന്ന്  ഭര്‍ത്താവും. അങ്ങനെയുള്ള തെറിപ്പുകള്‍ എഴുത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍ വിഷാദത്തിന്റെ മൂര്‍ച്ഛയില്‍ ഒരു പഴന്തുണിക്കെട്ടായി കിടന്നുപോവും. തിരിച്ചു സ്വാഭാവികതയിലെത്തുന്ന നേരങ്ങളിലാണെന്റെ എഴുത്ത് സാധാരണ നടക്കുന്നത്. പക്ഷെ എന്റെ ഇമോഷണല്‍ ഗര്‍ത്തങ്ങളില്‍ വായനക്കാരനെ ചാടിക്കരുതെന്ന് നിര്‍ബന്ധമുണ്ടെനിക്ക്. എന്നാലും വന്നിട്ടുണ്ടാവാം, അപൂര്‍വ്വമായി ചിലതൊക്കെ. കുട്ടിക്കാലത്തെ സ്വാധീനിച്ച ഓസിന്റെ നാട്ടിലെ “ഡൊറോത്തി” എന്ന പെണ്‍കുട്ടിയുടേതിന് സമാനമായ യാത്രകളായിരുന്നു എന്റെ ഭാവനകളുടേയും. വിഷയമെന്നൊന്നെടുത്ത് അങ്ങനെ ആലോചിച്ചെഴുത്തില്ല. പലപ്പോഴും എന്റെ മുന്നില്‍ ഞാന്‍ കാണുന്ന പലതിലും ഇരുന്നുകൊണ്ട് ഞാന്‍ എന്നിലേയ്ക്ക് അല്ലെങ്കില്‍ എന്നെത്തന്നെയാണ് നോക്കിപോവുന്നത്. അങ്ങനെ അനവധി ‘ഞാനു’കളുടെ ഒരു സങ്കലനമാണ് എന്റെ കവിത. അതു ചിലപ്പോള്‍ അബദ്ധപദപ്രയോഗങ്ങളിലാവാം ഞാന്‍ ആവിഷ്ക്കരിക്കുന്നത് , അല്ലെങ്കില്‍ അത്തരം ഇമേജുകളാവാം.

കവിതയിലെ സ്ഥാനം
ഒരു കവി മുന്‍പെവിടേയോ ഒരിക്കല്‍ പറഞ്ഞു കേട്ടിട്ടുണ്ട്, മലയാള കവിതയെ നമുക്ക് ‘ലതീഷ് മോഹനു മുമ്പ്’, ‘ ലതീഷ് മോഹനു ശേഷം’ എന്ന് രണ്ടായി തിരിക്കാമെന്ന്. ലതീഷ് എഴുതിയ മാതൃകകളെ നേരിട്ടല്ലെങ്കില്‍ വിദൂരമായെങ്കിലും, അറിഞ്ഞുകൊണ്ടല്ലെങ്കില്‍ അബോധത്തിലെങ്കിലും  പിന്തുടര്‍ന്നവരാണ് പിന്നീടുള്ളവരെന്ന്. സമീപ കവിതകളില്‍ ചേര്‍ത്തുവെക്കാവുന്ന ഒന്നോരണ്ടോ കവിതകളെങ്കിലും എഴുതിയിട്ടുള്ളൊരാളെന്നേ ആത്മപ്രശംസ എന്നുള്ള നിലയ്ക്കുപോലും എനിക്ക് പറയാന്‍ തോന്നുന്നുള്ളൂ.. അല്ലെങ്കില്‍ എനിക്ക് കിട്ടിയെങ്കിലെന്ന് ഞാന്‍ അതിമോഹിക്കുന്ന സ്ഥാനവും അത്രയേ ഉള്ളൂ.

കാട്ടില്‍ നിന്നു നാട്ടിലേയ്ക്ക് ഒരു ഭീമാകാരന്‍ തടി തോളില്‍ ചുമന്നു വരുന്ന ഒരു കൂട്ടം. ആര്‍പ്പുവിളികളാണ് അവരുടെ ക്‌ളേശം അല്പ്പമെങ്കിലും കുറയ്ക്കുന്നത്. തടിയില്‍ ഒന്നു തൊടാനുള്ള ആവതില്ലെങ്കിലും, ചിലര്‍ ഒപ്പം ചേര്‍ന്നാര്‍പ്പുവിളിച്ച് ആ നടത്തത്തില്‍ കൂടും. അങ്ങനെയുള്ള ഒരു ഏലേസാ.. വിളി മാത്രമാവാം മലയാള കവിതാ ലോകത്തില്‍ എന്റെ കവിത. സ്ഥാനമെന്തായാലും, അതിന്റെ പ്രതികരണം ഒരു കൂവലായാല്‍ പോലും അതിനെ ഞാന്‍ സ്‌നേഹിക്കുന്നു.

വ്യക്തിപരം

 ജന്മദേശം:തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവാണ് സ്വദേശം. അച്ഛന്‍ ശ്രീ. കാളിദാസന്‍, ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചു. അമ്മ ശ്രീമതി. പ്രസന്നകുമാരി, പബ്‌ളിക്ക് വര്‍ക്‌സില്‍ അസി. എക്‌സികൂട്ടീവ് എഞ്ചിനീയറായിരുന്നു.  വിവാഹം മലപ്പുറം സ്വദേശിയായ ബാബു രാമചന്ദ്രനുമായി. ഒരു വിദേശകമ്പനിയില്‍ സൈസ്മിക് എഞ്ചിനീയറായി ജോലി നോക്കുന്നു. നാലു വയസ്സുകാരന്‍ ബോധി നാമദേവന്‍ മകന്‍. നാട്യവേദ കോളേജ് ഓഫ് പെര്‍ഫോര്‍മിങ്ങ് ആര്‍ട്‌സ് എന്ന സ്ഥാപനത്തില്‍, കലാമണ്ഡലം സോണി ടീച്ചറുടെ കീഴില്‍ മോഹിനിയാട്ടം പഠിക്കുന്നു, ഒപ്പം അവതരിപ്പിക്കുന്നു.

Friday, October 17, 2014

ബാക്കിയാവുന്ന ഞാന്‍



എല്ലാ വിളിപ്പേരുകള്‍ക്കും പങ്കിട്ടുകൊടുത്തതിനു ശേഷം ബാക്കിയാവുന്ന ഞാനെന്ന ഞാനാണ് കവിതയെഴുതുന്നത്. എനിക്ക് ഞാനുണ്ടെന്നു ബോധ്യപ്പെടുത്തിയത് എഴുത്താണ്. നൂറു ശതമാനം സൈബര്‍ എഴുത്തുകാരി എഴുത്തുകാരിയെന്നു സ്വയം വിശേഷിപ്പിക്കുന്ന ഉമ രാജീവ് കവിതയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും സന്ദീപ് സലിമിനോട് സംസാരിക്കുന്നു.
കവിതയിലെ ബാല്യം ( കവിതയിലേക്കുള്ള വരവ്)

നൂറു ശതമാനം സൈബര്‍ എഴുത്തുകാരിയാണു ഞാന്‍ . ചെറുപ്പത്തിലെ കയ്യില്‍ കിട്ടുന്നതെന്തും വായിക്കുമായിരുന്നെങ്കിലും ഒന്നും എഴുതിയതായി ഓര്‍മ്മയില്ല. ഹൈസൂള്‍ ക്ലാസില്‍ ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി കഥാരചനാ മത്സരത്തില്‍ പങ്കെടുത്തതുമാത്രമാണ് എഴുത്തെന്നു ഓര്‍ത്തെടുക്കാവുന്നത്. ഡയറിക്കുറിപ്പുകള്‍ പോലും കവിതകളായി മാറിയില്ല. കാരണം ഞാന്‍ അന്നു വായിച്ചു കൂട്ടിയ കവിതകള്‍ മുഴുവനും വൃത്തമൊപ്പിച്ചുള്ള കവിതകളായിരുന്നു എനിക്ക് ഒരിക്കല്‍ പോലുമത് സാധ്യമല്ലെന്ന് മനസ്സിലാക്കി എഴുതാന്‍ തുനിഞ്ഞില്ല. പിന്നെ വളരെ നാളുകള്‍ക്ക് ശേഷം ഓര്‍ക്കൂട്ടില്‍ ഒരു കമ്മ്യൂണിറ്റിയില്‍ കഥകളും കവിതകളും ഒക്കെ ആളുകള്‍ പോസ്റ്റ് ചെയ്തു കണ്ടപ്പോള്‍ വെറുതെ ഒരു രസത്തിനു മംഗ്ലീഷില്‍ ഒരു പാരഗ്രാഫ് പോസ്റ്റ് ചെയ്തു . അവിടെയുള്ള സുഹൃത്തുക്കള്‍ അത് കവിതയാണ് , വരി മുറിച്ചെഴുതു എന്നു പറഞ്ഞു അന്നുമുതല്‍ എഴുതി തുടങ്ങി ആദ്യത്തെ കവിത ഓര്‍മ്മയില്ല. അന്നതു ഡ്രാഫ്റ്റില്‍ സേവ് ചെയ്യണമെന്നൊന്നും ഓര്‍ത്തില്ല.

 പ്രണയിച്ച കവിത (ഏറ്റവും ഇഷ്ടപ്പെട്ടത്)

ഇന്നുവരെ എഴുതിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് "തിരിച്ച് അറിവ്" എന്ന കവിതയാണ്. എഴുതാതെ പോയ കവിത അങ്ങനെയൊന്നില്ല്‌ല . എന്തേലും തോന്നിയിരുന്നെങ്കില്‍ ഉറപ്പായും ഞാന്‍ ഇപ്പൊ എഴുതിയേനെ , മനസ്സില്‍ അങ്ങനെ കാത്തു വയ്ക്കുന്ന ശീലമൊന്നുമില്ല.പക്ഷെ എഴുതി മുഴുവനാക്കാതെ ഉപേക്ഷിച്ച കവിതകള്‍ ഉണ്ട്. പറഞ്ഞ രീതി ശരിയല്ലെന്നും പറയാന്‍ വന്നത് പറയാന്‍ പറ്റിയില്ലെന്നുംഒക്കെ തോന്നി മാറ്റിവച്ചവ. ചിലപ്പൊള്‍ എഴുതുന്നു എന്ന സന്തോഷത്തിനു വേണ്ടി എഴുതുകയും പുറത്തു വിടാന്‍ വേണ്ടത്രയൊന്നും അതിലില്ലെന്നും തോന്നി മാറ്റിവച്ചവയും ഉണ്ട്. അല്ലാതെ ഒരു കാര്യം മനസ്സില്‍ തോന്നി അതിങ്ങനെ നാളുകള്‍ കൊണ്ട് നടക്കുക എന്നതൊന്നും പറ്റാറില്ല. മനസിലുള്ള കവിത അങ്ങനെയൊന്നും ഇല്ല. ചിലപ്പോള്‍ തോന്നും ഒരു വലിയ കവിത അകത്തുണ്ടെന്ന് അതിന്റെ പൊട്ടും തരിയുമാണ് ഇടയ്ക്ക് പുറത്തുവരുന്നതെന്ന്.

കവിതയിലേക്കെത്തുന്നത് (വിഷയം തെരഞ്ഞെടുക്കുന്നത് )

തീര്‍ത്തും ആകസ്മികമായി. പെട്ടന്നു കയറി വരുന്ന ചിന്തകളാണ് . ബോധപൂര്‍വ്വം ഒരു വിഷയവും മനസ്സില്‍ കൊണ്ടു നടക്കാറില്ല . അബോധതലത്തില്‍ അതു പ്രവര്‍ത്തിക്കണ്ടോ എന്നറിയില്ല . മനസ്സില്‍ എന്തേലും തോന്നിയാല്‍ എത്രയും പെട്ടെന്നെഴുതുക എന്നതാണ് ഞാന്‍ ചെയ്യാറ്.

കവിതയിലെ സ്ഥാനം

മലയാളകവിതയുടേയൊ ലോകകവിതയുടേയോ ചരിത്രത്തേയോ പരിണാമഘട്ടങ്ങളേയൊ കുറിച്ച് ഒന്നുമറിയില്ല. ഇത് കവിതയാണെന്നു വായിക്കുന്ന ഓരോരുത്തര്‍ക്കും തോന്നുന്നത് മറ്റൊരാള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല. മലയാളകവിതയില്‍ എന്റെ കവിതയ്ക്ക് എന്ത് സ്ഥാനം എന്ന് ആലോചിച്ചിട്ടുപോലുമില്ല. എന്നാല്‍ എന്റെ കവിതയ്ക്ക് എന്നില്‍ എന്ത് സ്ഥാനം എന്ന് വ്യക്തമായി അറിയാം . എല്ലാവിളിപ്പേരുകള്‍ക്കും പങ്കിട്ടുകൊടുത്തതിനു ശേഷം ബാക്കിയാവുന്ന ഞാനെന്ന ഞാനാണ് കവിതയെഴുതുന്നത്. എനിക്ക് ഞാനുണ്ടെന്ന് ബോധ്യപ്പെടുത്തിയത് എഴുത്താണ്. അതിനാല്‍ കവിതയില്‍ എനിക്കുള്ള സ്ഥാനത്തെ അല്ല , കവിതയ്ക്ക് എന്നിലുള്ള സ്ഥാനത്തെക്കുറിച്ചെ അലോചിച്ചിട്ടുള്ളു.

വ്യക്തിപരം
ജന്മദേശം : തൃപ്പൂണിത്തുറയ്ക്കടുത്ത് ഇരുമ്പനം അച്ഛന്‍ : പി. സുകുമാരന്‍ അമ്മ: ഉഷാ സഹോദരി: ഊര്‍മ്മിളാ രഘു ഭര്‍ത്താവ്: രാജീവ് വൈരേലില്‍ മകള്‍ : ഗോപിക

Tuesday, September 16, 2014

കടലിലെ ഒരു തുള്ളി

 

Sandeep Salim / Dr. Deepa Bijo Alexander

വിരല്‍ത്തുമ്പുകളിലെ മഴ എന്ന കവിതാ സമാഹാരത്തിലൂടെ പ്രശസ്തയായ ഡോ. ദീപ ബിജോ അലക്‌സാണ്ടര്‍ കവിതയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും സംസാരിക്കുന്നു.


ആദ്യത്തെ കവിത

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പാഠപുസ്തകത്തിലെ കവിതകളുടെ ചുവടു പിടിച്ച് പ്രകൃതിസൌന്ദര്യത്തെപറ്റി എഴുതിയ പദ്യരൂപത്തിലുള്ള എന്തോ ഒന്നാണ് ഓര്‍മയിലെ ആദ്യത്തെ കവിത.

കവിതയിലേക്കുള്ള വഴി

ന്യൂസ്‌പേപ്പറി

നും ബൈബിളിനുമപ്പുറം വായന പോലുമില്ലാത്ത വീടായിരുന്നു എന്റേത്.ഡയറിയില്‍ കുത്തിക്കുറിച്ച കിറുക്കുകള്‍ വീട്ടുകാര്‍ കണ്ടുപിടിച്ചു കളിയാക്കിയതോടെ എഴുതാന്‍ തന്നെ മടിയായി.എഴുതിയതു തന്നെ ഒളിച്ചു വച്ചു.തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഏഒടലെ അദ്ധ്യാപികമാരാണ് എഴുത്തിലെ അഭിരുചി തിരിച്ചറിഞ്ഞു പ്രോല്‍സാഹിപ്പിച്ചത്.സ്കൂള്‍ കാലത്തിനു ശേഷം 2008 ല്‍ ബ്ലോഗെഴുത്ത് തുടങ്ങുന്നതുവരെ കവിതയെഴുത്ത് മിക്കവാറും നിന്നു പോയെന്നു മാത്രമല്ല,പഠ്യേതരമായ വായന പോലും വളരെ ചുരുക്കമായിരുന്നു.സൈബര്‍ സ്‌പേസില്‍ മാത്രമായിരുന്നു ആദ്യകാലത്തൊക്കെ എഴുതിയിരുന്നത്.കവിതാസമാഹാരം പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായാണ് പ്രിന്റ് മീഡിയയിലേക്ക് കവിതകള്‍ അയച്ചു തുടങ്ങിയത്.2014 മേയ് 11ന് എന്റെ ആദ്യ കവിതാസമാഹാരം "വിരല്‍ത്തുമ്പുകളിലെ മഴ" പ്രസിദ്ധീകരിച്ചു.എം.പി ഡോ:ടി.എന്‍.സീമ ടീച്ചറില്‍ നിന്ന്  പുസ്തകം ഏറ്റുവാങ്ങിയത് കോട്ടണ്‍ ഹില്‍ സ്കൂളില്‍ എന്റെ മലയാളം അദ്ധ്യാപികയായിരുന്ന മറിയാമ്മ ടീച്ചറാണ്.പഠനത്തിനായും ജോലിക്കായും മക്കള്‍ ചെറിയ കുട്ടികളായിരുന്നപ്പോഴുമൊക്കെ എഴുത്തില്‍ വലിയ ഇടവേളകള്‍ വന്നിട്ടുണ്ട്.

ഏറ്റവും ഇഷ്ടപ്പെട്ട കവിത

"ആത്മഹത്യാക്കുറിപ്പു പോലെയൊന്ന്" എന്ന കവിതയോട് എനിക്കൊരല്‍പം ഇഷ്ടക്കൂടുതലുണ്ട്.കൂട്ടത്തില്‍ അല്‍പം മിടുക്കു കുറഞ്ഞ കുട്ടിയോടുള്ള പ്രത്യേക കരുതല്‍ പോലെ.ആത്മഹത്യാവാഞ്ഛയെക്കുറിച്ചാണ് ആ കവിതയെന്ന് പലരും കരുതിയിട്ടുണ്ട്. സത്യത്തില്‍ സ്വയം നഷ്ടമാകുമെന്നറിഞ്ഞിട്ടും നാമൊക്കെ സന്തോഷത്തോടെ ആഴ്ന്നു പോകുന്ന ചില ആഴങ്ങളില്ലേ,അതെക്കുറിച്ചാണ് ഞാന്‍ എഴുതാന്‍ ശ്രമിച്ചത്.ഒരു പ്രണയിയെ സംബന്ധിച്ചിടത്തോളം അത് പ്രണയമാകാം, മദ്യാസക്തന് അത് ലഹരിയാകാം,കടം വാങ്ങിയും പത്രാസു കാട്ടി ഒടുവില്‍ കൂട്ട ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്ന മനുഷ്യന്റെ ആഢംബര ഭ്രമവുമാകാം.ചിലരെങ്കിലും ആ കവിതയുടെ ഉള്ളറിഞ്ഞിട്ടുണ്ട് എന്നതില്‍ സന്തോഷമുണ്ട്.

എഴുതാതെ പോയ കവിത

എഴുത്തും വായനയും എന്റെ മാത്രം സ്വകാര്യ സന്തോഷങ്ങളാണ്.വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കോ ആശുപത്രിയില്‍ എന്റെ ചികില്‍സ തേടി വരുന്നവര്‍ക്കോ എന്നില്‍ നിന്നു പ്രതീക്ഷിക്കുന്നത് കിട്ടാതെ പോകരുതെന്നുണ്ട്.അതുകൊണ്ട് എഴുതാന്‍ മൂഡുണ്ടാകുമ്പോള്‍ മിക്കവാറും എഴുതാന്‍ പറ്റാറില്ല.പിന്നെ സമയം കിട്ടുമ്പോള്‍ എഴുതാനത് പിടി തരില്ല.എഴുതുന്ന എല്ലാ സ്ത്രീകള്‍ക്കുമുള്ള പ്രശ്‌നം തന്നെയാണിത്.എന്തു കൊണ്ടാണെന്നറിയില്ല,ചുറ്റും കാണുകയും കേള്‍ക്കുകയും അനുഭവിച്ചറിയുകയും ചെയ്യുന്നതില്‍ മനസിനെ വല്ലാതെ മുറിപ്പെടുത്തുന്ന പലതും ഉള്ളിലങ്ങനെ നൊന്തു കല്ലിച്ചു കിടന്നാലും കവിതയാകാറില്ല.

മനസിലുള്ള കവിത

വിത്തായും മുളപ്പായും ഓരിലയീരിലയായും കുറച്ചു കവിതകളുണ്ടാവും മനസിലെ പ്പോഴും,ഊഴം കാത്ത്.

കവിതകളുടെ വിഷയം തിരഞ്ഞെടുക്കുന്നത്

വിഷയം തെരഞ്ഞെടുത്ത് എഴുതാറേയില്ല.അതുകൊണ്ടാവണം ,എന്റെ കവിതകളുടെ വിഷയങ്ങള്‍ പരിമിതമാണെന്നു തോന്നുന്നു.വരികളായിത്തന്നെ മനസില്‍ വരുന്ന കവിതകള്‍ മുഴുമിക്കും വരെ മനസില്‍ത്തന്നെ മായ്ച്ചും തിരുത്തിയും അങ്ങനെ കുറേ നാള്‍..പൂര്‍ത്തിയായി എഴുതി വച്ചാല്‍ പിന്നെയുള്ള എഡിറ്റിംഗും കുറവാണ്.

കവിതയിലെ സ്ഥാനം

ഓരോ നിമിഷവും എണ്ണിയാലൊടുങ്ങാത്ത നദികളൊഴുകിച്ചേരുന്ന കടലിലെ ഒരു തുള്ളി അതിന്റെ സ്ഥാനത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടോ? ഇന്നിവിടെയുണ്ട്.നാളെ ഉണ്ടാവണമെന്നില്ല.

കവിതയ്ക്കു പുറത്ത്
     അമ്മയാകാനാഗ്രഹിക്കുന്ന ഓരോ സ്ത്രീക്കും ഉപകാരപ്പെടുന്ന രീതിയില്‍ ഗര്‍ഭകാലശുശ്രൂഷയെക്കുറിച്ച് ലളിതമായി വിവരിക്കുന്ന ഒരു പുസ്തകം തയ്യാറാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.പിന്നെ മനസിലുള്ള കുറച്ചു കഥകള്‍ എഴുതണം.പെയ്ന്റിംഗ് പഠിക്കുന്നുണ്ട്.കൂടുതല്‍ ചിത്രങ്ങള്‍ വരയ്ക്കണം.ഇരുപത്തിനാല് മണിക്കൂര്‍ പങ്കു വച്ച് ഇതിനൊക്കെയുള്ള സമയം കണ്ടെത്തണം.ശരിക്കും ഇഷ്ടമുള്ള ഒന്നിനും സമയം കിട്ടാതെ പോകില്ലല്ലോ.

വ്യക്തിപരം
 ജന്മദേശം:തിരുവനന്തപുരം
അച്ഛന്‍:പി.സി.ജോസഫ്
അമ്മ:റീത്ത
സഹോദരന്‍:ദീപു
ഭര്‍ത്താവ് :ഡോ:ബിജോ അലക്‌സാണ്ടര്‍
മക്കള്‍: നിധി,നിയ
ജോലി: ESI കോര്‍പ്പറേഷനില്‍ ഗൈനക്കോളജിസ്റ്റ്
 

Thursday, June 5, 2014

രാവിന്റെ ചരിത്രം

കവിത

........................................
original title: History of night
രചന: ഹൊര്‍ഹെ ലൂയി ബോര്‍ഹസ്
വിവര്‍ത്തനം: സന്ദീപ് സലിം
...........................................






തലമുറകളിലൂടെ
നമ്മള്‍ രാത്രിയെ നിര്‍മിച്ചെടുത്തു
അന്ധതയായിരുന്നു ആദ്യമവള്‍
സ്വപ്‌നമായിരുന്നു,
നഗ്നപാദങ്ങളെ മുറിപ്പെടുത്തിയ മുള്ളുകളായിരുന്നു
ചെന്നായുടെ ഭയമായിരുന്നു

രണ്ടു സന്ധ്യകളെത്തമ്മില്‍ വേര്‍തിരിക്കുന്ന
നിഴലിന്റെ ഇടവേളയ്ക്ക്
രാത്രിയെന്ന വാക്ക് നല്‍കിയതാരെന്ന്,
ഒരിക്കലും നമ്മളറിയുന്നില്ല

നക്ഷത്രജന്യമായ നാഴികയെന്നയര്‍ഥം
ഏതു യുഗത്തില്‍ നിന്നാണ്
രാത്രിയെന്ന വാക്കിന് കിട്ടിയതെന്ന്
ഒരിക്കലും നമ്മളറിയുന്നില്ല

മറ്റുള്ളവര്‍ ഐതിഹ്യങ്ങള്‍ രചിച്ചു
അവരവളെ നമ്മുടെ വിധികര്‍ത്താക്കളാക്കി
നിലയ്ക്കാത്ത ഭാഗ്യങ്ങളുടെ മാതാവാക്കി
കറുത്ത ചെമ്മരിയാടുകളേയും
സ്വന്തം മരണം കൂവിയറിയിക്കുന്ന
പൂവന്‍ കോഴികളെയും
അവള്‍ക്കായി ബലികഴിച്ചു

അവള്‍ക്കായി പന്ത്രണ്ടു ഭവനങ്ങള്‍
കല്‍ദായര്‍ പണിതു
സീനേ എണ്ണമറ്റ പദങ്ങളും
ലത്തീനിലെ ആറുവരി ശീലുകളും
പാസ്കലിന്റെ മഹാഭയവും
അവള്‍ക്കു രൂപം നല്‍കി
തന്റെ ശോകാത്മാവിനെ
ലൂയി ദെ ലിയോണ്‍ അവളില്‍ കണ്ടു

നമുക്ക് ഇന്നവള്‍ അറുതിവരാത്തവളാണ്,
പഴകിയ വീഞ്ഞു പോലെ
അവളെ ഇന്നു നോക്കുമ്പോള്‍
മോഹാലസ്യപ്പെടും പോലെ,
കാലമവള്‍ക്കു സനാതനത്വം ചാര്‍ത്തി നല്‍കി

രാത്രി ഉണ്ടാവുമായിരുന്നില്ലെന്നോര്‍ക്കുക
ലോല ഉപകരണങ്ങളായ
കണ്ണുകളില്ലായിരുന്നെങ്കില്‍
..................



Sunday, March 23, 2014

ജൈവികത നിറയുന്ന കാവ്യാനുഭവങ്ങള്‍

എം.ആര്‍ വിഷ്ണുപ്രസാദ് / സന്ദീപ് സലിം

മലയാള കവിതയുടെ പുത്തന്‍ പ്രതീക്ഷയാണ് എം. ആര്‍ വിഷ്ണുപ്രസാദ്. പ്രതിഭ കൊണ്ട് വായനക്കാരെ തന്റെ കവിതകളിലേക്ക് ആകര്‍ഷിക്കാന്‍ അസാധാരണമായ വൈഭവം വിഷ്ണുവിനുണ്ട്. ഋതുക്കളും ശ്രീബുദ്ധനും, ആണിറച്ചി എന്നീ സമാഹാരങ്ങളിലൂടെ പ്രശസ്തനായ വിഷ്ണുപ്രസാദ് കവിതയെക്കുറിച്ചും തന്റെ കാവ്യ ജീവിതത്തെ കുറിച്ചും സംസാരിക്കുന്നു.

കവിതയിലെ ബാല്യം


ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂരിനടുത്ത് ബുധനൂര്‍ എന്ന സ്ഥലത്താണ് ജനനം. കരിമ്പ് തോട്ടങ്ങളും ഇഷ്ടികചൂളകളുമുള്ള നാടായിരുന്നു ഞങ്ങളുടെത്. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നാട്ടുകാര്‍ കരിമ്പ് കൃഷി നിര്‍ത്തി. ഇപ്പോഴും ചിലടത്തൊക്കെ ചൂളകളുണ്ട്. ബസ് സ്‌റ്റോപ്പില്‍ നിന്ന് വീട്ടിലേക്കുള്ള വഴി ചെമ്മന്പാതയായിരുന്നു. കയ്യാലേടെ മണ്ടയ്ക്കിരുന്ന്! ചേട്ടന്മാര്‍ നടുറോഡില്‍ തലപ്പന്ത് കളിക്കുന്നത് കണ്ടിട്ടുണ്ട്. ഒരുദിവസം കല്ലും മരതോലുമൊക്കെ വെച്ച് കെട്ടിയ ഗമണ്ടന്‍ പന്ത് എന്‍റെ മോന്തയ്ക്ക് നേരെ പറന്നു വന്ന് ബോധം കെടുത്തി. പന്ത് കൊണ്ട മൊഴയില്‍ രണ്ടു ദിവസം ജീവിച്ചു. അതാണ് ഇപ്പോഴും ഓര്‍ത്തിരിക്കുന്ന കുട്ടിക്കാലത്തെ അലൌകിക അനുഭവം. പിന്നെ കാവ്യതുല്യമായ തോന്നലുകളിലേക്ക് എന്നെ വിളിച്ചു കൊണ്ട് പോയ മറ്റൊരനുഭവം കൂടിയുണ്ട്. അത് ഞങ്ങടെ വീടിനു മുന്നിലെ വഴി ടാറിട്ട ദിനങ്ങളാണ്. കറുത്ത മെട്ടിലുകള്‍, ഉന്തുവണ്ടി, ഉരുകുന്ന ടാര്‍, ആദ്യമായി കണ്ട റോഡ് റോളര്‍ എല്ലാം കവിതയിലേക്കുള്ള വഴിപണിയല്‍ ആയിരുന്നു. ഒരുപാട് അപകര്‍ഷതയുള്ള ഒരുത്തനായിരുന്നു ഞാന്‍. ആള്‍ക്കൂട്ടത്തെ വല്ലാതെ പേടിച്ചിരുന്ന സ്കൂള്‍ കാലത്ത് ക്ലാസ്സ്മുറി ഒരു തടവറയായിരുന്നു. പഠിത്തത്തില്‍ കേമനായിരുന്നില്ല. പത്താംക്ലാസ് തട്ടിയും മുട്ടിയും ജയിച്ചു എന്ന് പറയാം. പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ കണ്ണൂരില്‍ വെച്ച് നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കവിതാരചനയ്ക്ക് സമ്മാനം കിട്ടിയതിനെക്കാള്‍ അങ്ങോട്ടുള്ള യാത്ര ഓര്‍മ്മയില്‍ നില്‍ക്കുന്നു. കവിതയില്‍ കിട്ടിയ മാര്‍ക്ക് തന്നെയാണ് തുടര്‍ന്ന് എഴുതാന്‍ പ്രേരിപ്പിച്ചത്. ഞാന്‍ നേടിയ ഒരു ഔപചാരിക വിദ്യാഭ്യാസവും ഉള്ളിലോട്ടു നോക്കുവാന്‍ എന്നെ പ്രേരിപ്പിച്ചില്ല. പേപ്പറില്‍ കുത്തിക്കുറിച്ച വാക്കുകളില്‍ കുത്തിയിരുന്ന് എനിക്ക് എന്നെ തന്നെ നോക്കാന്‍ കഴിഞ്ഞു. വിദ്യാഭ്യാസത്തില്‍ നിന്ന് കിട്ടാത്ത സ്വസ്ഥത എനിക്ക് കവിതയെഴുത്തില്‍ നിന്ന് കിട്ടുന്നു.

കവിതയിലേക്കുള്ള വരവ്

എന്റെ അച്ഛന്‍ ഡോ. ബുധനൂര്‍ രഘുനാഥ് കവിയും നാടകകൃത്തുമാണ്. അങ്ങേര്‍ തന്നെയാണ് എന്നെ കവിതയെഴുത്തില്‍ സ്വാധീനിച്ച ആദ്യത്തെ ആള്‍. ആദ്യകാലങ്ങളില്‍ ഞാന്‍ എഴുതിക്കൊണ്ടിരുന്ന കവിതകള്‍ക്ക് വെല്ലുവിളിയായി നിന്നത് അച്ഛന്റെ കവിതകള്‍ ആയിരുന്നു. ഞാന്‍ ജനിക്കും മുന്നേ പുതുതും പരീക്ഷണാത്മകവുമായ കവിതകള്‍ അച്ഛന്‍ എഴുതിയിരുന്നു. എന്റെ കുട്ടിക്കാലത്ത് അച്ഛന് ഒരു നാടക സംഘം ഉണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ കവിതയും നാടകവും എന്നെ സ്വാധീനിച്ചിട്ടുണ്ട്.

ആദ്യത്തെ കവിത

വീട്ടില്‍ പണ്ടുണ്ടായിരുന്ന ഒരു പര്യായപുസ്തകത്തിലെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് വരികള്‍ ഉണ്ടാക്കുക പതിവായിരുന്നു. ആദ്യത്തെ കവിത ഓര്‍മ്മയില്ല.

എഴുതാതെ പോയ കവിത

നല്ലതും ചീത്തയും എഴുതാനിരിക്കുന്നതെയുള്ളൂ

കൊളെജുകാലം

ഡിഗ്രി കാലത്താണ് ലിംഗഭേദമെന്യേ സൗഹൃദങ്ങള്‍ ഉണ്ടാകുന്നത്. പുതുകവി ലതീഷ്‌മോഹന്‍ എന്റെ ക്ലാസ്‌മേറ്റായിരുന്നു. അന്ന് കവിത എഴുതാനോ വായിക്കാനോ അല്ലായിരുന്നു താല്‍പ്പര്യം. അടിക്കടി ഡിപ്പാര്‍ട്ട് മെന്റില്‍ ഉണ്ടാകാറുള്ള സെമിനാരുകള്‍ക്ക് രസന എന്ന മഞ്ഞ നിറത്തിലുള്ള വെള്ളം കലക്കി എല്ലാവര്ക്കും വിതരണം ചെയ്യുക പ്രധാന വിനോദമായിരുന്നു. 23 പെണ്‍കുട്ടികളും ഞങ്ങള്‍ മൂന്ന് ആണുങ്ങളും അടങ്ങുന്ന ബോട്ടണി ക്ലാസ് ഇതുവരെ ജീവിച്ചതില്‍ ഏറ്റവും വിചിത്രമായ സ്ഥലമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഡിഗ്രി കഴിഞ്ഞ് ലതീഷ് അവിടം വിട്ടു പോയി. ഞങ്ങള്‍ തമ്മില്‍ ബന്ധം ഇല്ലാതായി. അവന്‍ കമ്പ്യുട്ടരിനുള്ളില്‍ കവിതകള്‍ എഴുതി. 2007 വരെ കീബോര്‍ഡില്‍ കൈ വെക്കാതിരുന്ന ഞാന്‍ സൈബര്‍കവിതയുടെ ആദ്യകാലകുതിപ്പുകളെ കാണാതെ പോയി. കവിതയ്ക്കുവേണ്ടി ബ്ലോഗുകള്‍ ഇതുവരെ ഉണ്ടാക്കിയില്ല. എന്റെ എഴുത്ത് ശ്രമങ്ങള്‍ പെട്ടും പിഴച്ചും അച്ചടി മാസികകളിലാണ് പ്രസിദ്ധീകരിച്ചു വന്നത്.

പ്രണയം. കവിത.

എന്റെ ആദ്യ സമാഹാരത്തില്‍ പ്രണയ കവിതകള്‍ ഉണ്ടായിരുന്നു. അതെല്ലാം സാങ്കല്പ്പികമോ അല്ലാത്തതോ ആയ ഏതെങ്കിലും പെണ്‍കുട്ടികളെ വാഴ്ത്തി എഴുതിയതായിരുന്നു. എന്ത് നല്ല കണ്ണുകള്‍ എന്ത് നല്ല മൂക്ക്. പക്ഷെ ഒരു മൂക്കിന്റെയോ കണ്ണിന്റെയോ കൂടെ ജീവിക്കാന്‍ പറ്റില്ലല്ലോ. അവിടെയാണ് പ്രണയങ്ങള്‍ പൊളിഞ്ഞത്. മസ്സിലുപിടിക്കാത്ത സൗഹൃദങ്ങള്‍ ഉണ്ടായപ്പോള്‍ എനിക്ക് കവിതയിലും ജീവിതത്തിലും സ്വാതന്ത്ര്യം കിട്ടി. പുതിയ സമാഹാരത്തില്‍ ശരീരവും ലൈംഗികതയും ചര്‍ച്ചാവിഷയമാകുന്നുണ്ട്. സ്‌നേഹിക്കുന്നവര്‍ക്ക് കണ്ണില്‍ നോക്കിയിരിക്കാന്‍ നമ്മുടെ നാട്ടില്‍ സ്ഥലങ്ങള്‍ ഇല്ലല്ലോ. ആണും പെണ്ണും പരസ്പരം കണ്ണുകളില്‍ നോക്കിയിരിക്കുന്ന മത്സരങ്ങള്‍ സംഘടിപ്പിക്കണം. പ്രേമകവിതകള്‍ എഴുതാനും വായിക്കാനും ഇപ്പോള്‍ ഇഷ്ടമില്ല. അത്തരം കവിതകള്‍ ഒരു കാര്യവുമില്ലാതെ അവയവങ്ങളെ വാഴ്ത്തി കൊണ്ടിരിക്കുന്നു. എനിക്ക് അവളെ കിട്ടിയില്ല, അവനെ കിട്ടിയില്ല, നീ പോയാലും നിന്റെ നിഴലിനെ ഞാന്‍ കുപ്പിയിലിട്ടു സൂക്ഷിക്കും എന്നൊക്കെ പിറുപിറുത്തുകൊണ്ടിരിക്കും. ഏറ്റവും നല്ല കണ്ണുകളെയല്ല അല്ല അതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ആളിനെയാണ് നമ്മള്‍ നേരിടേണ്ടത്.

പരിസ്ഥിതി ശാസ്ത്രമാണല്ലോ പഠനവിഷയം. കവിതയും ശാസ്ത്രവും എങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു.

പരിസ്ഥിതി ശാസ്ത്രത്തില്‍ ഞാന്‍ എത്തിപ്പെട്ടതാണ്. ഓരോ മനുഷ്യനും ഓരോ സ്കില്‍ ഉണ്ട്. കവിതയെഴുത്ത് ജൈവികത നിറഞ്ഞ ഒരു പ്രവൃത്തിയാണ്. അതെ സമയം തന്നെ അത് തികച്ചും ശാസ്ത്രീയമായ ഒരു ഭാഷാപ്രയോഗകലയുമാണ്. കവിതയെ പലവട്ടം ഉപേക്ഷിച്ചതാണ്. വീണ്ടും വീണ്ടും അതെങ്ങനെയോ തിരിച്ചു വരുന്നു. എഴുത്തില്‍ പാലിക്കേണ്ട ചിലതരം കൃത്യതകള്‍ പരിശീലിക്കാന്‍ ശാസ്ത്രപഠനം നന്നായി സഹായിച്ചിട്ടുണ്ട്. ആദര്‍ശങ്ങള്‍ കുത്തിനിറച്ച കവിതയിലൂടെ പ്രകൃതിയെ വര്‍ണിക്കാനും സംരക്ഷിക്കാനും ഒരു താല്‍പ്പര്യവുമില്ല. കേരളത്തിലെ പരിസ്ഥിതികവിതാനിര്‍മ്മാതാക്കള്‍ വെറും ആദര്‍ശശാലികള്‍ മാത്രമാണ്. ആദര്‍ശങ്ങള്‍ എഴുതാനും വായിക്കാനും എളുപ്പമാണ്. ജീവിതത്തില്‍ പകര്‍ത്താന്‍ വലിയ പാടാണ്.

എഴുത്തിലെ സ്വാധീനങ്ങള്‍

ഡി വിനയചന്ദ്രന്‍, അയ്യപ്പപണിക്കര്‍, സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ കവിതകളാണ് തുടക്കത്തില്‍ ഇഷ്ടത്തോടെ വായിച്ചത്. ഇഷ്ടപ്പെട്ട കവികളെ അനുകരിച്ച് ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട്. ഒരു പക്ഷെ ഏറ്റവും തലയ്ക്കു പിടിച്ചത് ഡി വിനയചന്ദ്രനെയാണ്. പിന്നീട് കവികളെ അനുകരിക്കുന്ന പണി നിര്‍ത്തി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കളിയും റഹ്മാന്റെ സംഗീതവുമാണ് എന്റെ എഴുത്തുകാലത്തെ സര്‍ഗപ്രവൃത്തികള്‍ക്ക് ഊര്‍ജകേന്ദ്രമായി നിലനിന്ന വമ്പന്‍ശക്തികള്‍. കല്‍ക്കട്ടയിലുള്ള സിനിമാട്ടോഗ്രഫരും സംവിധായകനുമായ രതീഷ് രവീന്ദ്രനുമായുള്ള സൗഹൃദയാത്രകള്‍, അനിയന്‍ വിമല്‍ദേവുമൊത്തുള്ള നിത്യ ജീവിത ഇടപാടുകള്‍, ദില്ലിയിലുള്ള കാര്‍ട്ടൂണിസ്റ്റ് സജിത്ത് കുമാര്‍, സന്തോഷ്, ഷിഫ്‌ന, ഇന്ദുലക്ഷ്മി അങ്ങനെ ജീവിതവും കവിതയും മാറ്റിയെടുത്തവര്‍ ധാരാളമുണ്ട്.
നിങ്ങള്‍ക്ക് തൊട്ടുമുന്‍പുള്ള തലമുറയില്‍ നിന്ന് നിങ്ങളുടെ കവിത എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു.

വിദ്യാസമ്പന്നരും വായനാ ശീലവുമുള്ള കേരളയുവത തൊഴിലിടങ്ങള്‍ തേടി ഗള്‍ഫിലേക്കും യുരോപ്പിലെക്കുമൊക്കെ ചേക്കേറിയ സമയത്താണ് എസ് ജോസഫും, പി രാമനും, പി പി രാമചന്ദ്രനും, മനോജ് കുറൂരും വി എം ഗിരിജയും, അനിതാ തമ്പിയുമൊക്കെ അടങ്ങുന്ന കവിക്കൂട്ടം എഴുത്തില്‍ സജീവമാകുന്നത്. ഇവരുടെ കാലത്ത് വിദേശത്ത് ചേക്കേറിയ സാഹിത്യപ്രേമികള്‍ ആദ്യം ചെയ്തത് സ്വകാര്യ വായനയ്ക്കും എഴുത്തിനുമുള്ള പുതിയ ഇടങ്ങള്‍ അന്വേഷിക്കുകയായിരുന്നു. രണ്ടായിരത്തിനു ശേഷമുള്ള കവിതയുടെ വിനിമയലോകത്തിനു അടിത്തറ പണിഞ്ഞവര്‍ അവരാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ കവിതയ്ക്ക് പുതിയ വഴിയുണ്ടാക്കി. ജോലിയുടെ ഭാഗമായി കംപ്യുട്ടര്‍ ഉപയോഗിച്ച് കൊണ്ടിരുന്ന അവര്‍ എങ്ങനെ മലയാളത്തെ അച്ചടിതാളുകളില്‍ നിന്നും പുറത്തു കൊണ്ടുവരാം എന്നാലോചിച്ചു.  1996 ല്‍ ടോണി തോമസ് എന്ന മനുഷ്യന്‍  മലയാള അക്ഷരങ്ങളുടെ ഒരു ഭൂപടം നിര്‍മ്മിച്ച് കംപ്യുട്ടരിന്റെ തലയില്‍ നിക്ഷേപിക്കുകയും ആദ്യമായി നമ്മുടെ ലിപികള്‍ മോണിട്ടര്‍ ഭിത്തിയില്‍ തെളിയിക്കാനുള്ള വഴിയൊരുക്കുകയും ചെയ്തു. തുടര്‍ന്ന് ആംഗലം എഴുതുവാനുള്ള വിരലോട്ടങ്ങളെ അതെപടി കീബോര്‍ഡില്‍ നിലനിര്‍ത്തിക്കൊണ്ട് ലിപികളെ രൂപാന്തരം ചെയ്യിക്കുന്ന വിദ്യ ബിനു ആനന്ദും ബിനു തോമസും കൊണ്ട റെഡ്ഡിയും സോജി ജോസഫും ആവിഷ്ക്കരിച്ചു. 2002ല്‍ യുണികോഡിന്‍റെ സഹായത്തോടെ സിബു സി ജെ ആവിഷ്ക്കരിച്ച "വരമൊഴി എഡിറ്റര്‍" ബൂലോക മലയാളത്തിന് പുതിയ ചിറകും ആകാശവും നല്‍കി. ഇന്ന് കീബോര്‍ഡിലൂടെ മലയാളം എഴുതുന്ന ഏതൊരാളുടെയും വിരലോട്ടങ്ങള്‍ക്ക് പിന്നില്‍ ഇവരുടെ പ്രയത്‌നങ്ങള്‍ ഒളിച്ചിരുപ്പുണ്ട്. പിന്നീട് ബ്ലോഗുകള്‍ വന്നു. ഓര്‍ക്യൂട്ടും ഫേസ് ബുക്കും വന്നു. എഴുതാന്‍ സ്ഥലമില്ലാതെ നടന്ന കവികള്‍ സൈബറിടത്തെ നന്നായി ഉപയോഗിച്ചു. നേരത്തെ ശ്രദ്ധിക്കാതെ പോയ ആശാലത, ശ്രീകുമാര്‍ കരിയാട്, എ സി ശ്രീഹരി, എസ് കണ്ണന്‍ തുടങ്ങി ധാരാളം പേരെ വീണ്ടും കാണാനുള്ള അവസരം എനിക്ക്കിട്ടിയത് ഫസിബുക്കില്‍ വന്നപ്പോഴാണ്. ഇതായിരുന്നു തൊട്ടു മുന്‍പുള്ള തലമുറയില്‍ നിന്ന് സൈബര്‍ ഇടത്തില്‍ കവിത എഴുതുന്നവരിലേക്കുള്ള വഴി. ഇവിടെ ഒരുപാട് വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. എഴുത്തില്‍ കൈവരിച്ച സ്വാതന്ത്ര്യവും വേഗതയുമാണ് പ്രധാന വ്യത്യാസം. കാവ്യ ഭാഷയെ ലളിതമാക്കുന്ന രീതി ജോസഫിനെ പോലെയുള്ള കവികള്‍ കൊണ്ടുവന്നെങ്കിലും അതിന്റെ സര്‍വ സ്വതന്ത്രമായ സാധ്യതകള്‍ പരീക്ഷിച്ചത് ഏറ്റവും പുതിയ കവികള്‍ ആണ്. ദളിത് രാഷ്ട്രീയമോ നാടന്‍വിശേഷങ്ങളോ ആവിഷ്ക്കരിക്കാന്‍ മാത്രമായി മുന്‍തലമുറ നാട്ടുഭാഷയെ കൂട്ട് പിടിച്ചപ്പോള്‍ പുതിയ കവികള്‍ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള സംസാരഭാഷയെ കവിതയിലേക്ക് കൊണ്ട് വന്നു. സൈബര്‍ ഇടതിന് പുറത്തും ധാരാളം പുതുകവികള്‍ ജീവിക്കുന്നുണ്ട്. തിരുവനന്തപുരത്തുള്ള ജി. സിദ്ധാര്‍ത്ഥനും വിഴിഞ്ഞം കടല്പ്പുറത്ത് താമസിക്കുന്ന ഡി.അനില്‍കുമാറുമൊക്കെ നല്ല കവിതകള്‍ എഴുതുന്നവരാണ്.

നിങ്ങള്‍ ഒരു സൈബര്‍ കവിയാണോ?

രണ്ടു മൂന്നു വര്‍ഷം മുന്‍പ് വരെ റിസേര്‍ച്ചര്‍, പ്രോജക്റ്റ് ഓഫീസര്‍ എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തിയിരുന്നു. ഇപ്പോള്‍ എന്നോട് നിങ്ങള്‍ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ കവിത എഴുതുന്ന ഒരാള്‍ എന്ന് പരിചയപ്പെടുത്താനാണ് എനിക്കിഷ്ടം. സൈബര്‍ എന്ന ശബ്ദം കവിതയില്‍ മാത്രമല്ല ജീവിതത്തിലാകെ പടര്‍ന്നുകയറിയ ഒരു കാലത്താണ് നമ്മളൊക്കെ ജീവിക്കുന്നത്. സൈബര്‍ കവിതയുടെ തുടക്കത്തില്‍ ഞാന്‍ അതിന്റെ ഭാഗമായിരുന്നില്ല. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ തുടങ്ങിയതോടെയാണ് എന്റെ കവിതകള്‍ കൂടുതല്‍ പേര്‍ വായിച്ചു തുടങ്ങിയത്. ഫേസ് ബുക്കില്‍ കവിതകള്‍ എഴുതി കൊണ്ടിരുന്നപ്പോഴും ഇടയ്ക്കിടെ ആനുകാലികങ്ങളില്‍ കവിതകള്‍ വരുമായിരുന്നു. എന്തായാലും ഏറ്റവും പുതിയ കവിത സംഭവിച്ചു കൊണ്ടിരിക്കുന്നത് മുഖ്യധാരാ അച്ചടി മാധ്യമങ്ങളിലല്ല എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. ഇക്കാര്യം ഇവിടുത്തെ പത്രാധിപന്മാര്‍ക്കും അറിയാവുന്നതാണ്. കവിതയെഴുത്തിന്റെ സൈബര്‍ മേഖല ഒരു റിപ്പബ്ലിക് ആണ്. അവിടെ ഒരു പൂര്‍വ്വകവിയും നിങ്ങളെ ഭരിക്കാന്‍ വരില്ല.

മനസിലുള്ള കവിത

മനസ്സില്‍ ഒരുപാട് കവിതകള്‍ ഉണ്ട്. പക്ഷെ എല്ലാം എഴുതാന്‍ കഴിയില്ല. വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഇമേജുകള്‍ നിരത്തിയാല്‍ കവിതയാവില്ല എന്നാണ് എന്റെ വിശ്വാസം. ഇമേജിനും വാക്കിനുമപ്പുറം പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാത്ത എന്തോ ഒന്നുണ്ട്. അതാണ് കവിതയായി നിലനില്‍ക്കുന്നത്. വേണമെങ്കില്‍ മരം മുറിക്കുന്നതിനെക്കുറിച്ചോ, ആം ആദ്മിയെക്കുറിച്ചോ, ടി പി ചന്ദ്രശേഖരനെക്കുറിച്ചോ ഒക്കെ എഴുതാം. കവിത എഴുതാന്‍ വല്ലാതെ ബുദ്ധിമുട്ടും.

പുതിയ കവിതാസമാഹാരത്തെ കുറിച്ച്?

ആദ്യസമാഹാരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞു എന്നതാണ് ആശ്വാസം. പുതിയ ഭാഷയെക്കാളും ശൈലിയെക്കാളുമുപരി ശരീരത്തിന്റെ രാഷ്ട്രീയത്തെ ചര്‍ച്ച ചെയ്യുന്ന കവിതകളാണ് ആണിറച്ചി എന്ന പുതിയ സമാഹാരത്തിലുള്ളത്. ഹൃദയത്തെ കൂട്ടുപിടിച്ചാണ് എല്ലാ ആദര്‍ശസ്‌നേഹവും വാഴ്ത്തപ്പെടുന്നത്. ലൈംഗികാവയവങ്ങള്‍ കടന്നു വരുമ്പോള്‍ സ്‌നേഹം എങ്ങനെ തരംതാഴ്ത്തപ്പെടുന്നുവെന്നറിയാനുള്ള ആഗ്രഹം ഇക്കവിതകളിലുണ്ട്. സമരങ്ങളും പ്രത്യയശാസ്ത്രങ്ങളും മതപ്രവര്‍ത്തനങ്ങളുമോക്കെ വെറും ആദര്‍ശമായി നിലനില്‍ക്കെ എങ്ങനെ ഒരു മനുഷ്യന് സ്വതന്ത്രമായി നിലനില്‍ക്കാന്‍ കഴിയുമെന്നുള്ള അന്വേഷണം എന്റെ എഴുത്തിന്റെ ഭാഗമാണ്.


വ്യക്തിപരം

ജന്മദേശം: ബുധനൂര്‍
അച്ഛന്‍: എം എന്‍ രഘുനാഥ്
അമ്മ: സോമിനി
സഹോദരന്‍: വിമല്‍ ദേവ്
മേല്‍വിലാസം:  മുല്ലക്കീഴില്‍, ബുധനൂര്‍ പി ഓ, ചെങ്ങന്നൂര്‍ 689510
ഫോണ്‍: 9946053844

Sunday, January 12, 2014

ഡിസി: അക്ഷരങ്ങളുടെ ഉപാസകനായ രണ്ടക്ഷര പേരുകാരന്‍

ഡിസി കിഴക്കേമുറിയുടെ നൂറാം ജന്മദിനമായ ജനുവരി 12 ന് ദിപിക പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനം.

അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍, അവര്‍ ഏതു തലമുറയില്‍ പെട്ടവരായാലും ഒരിക്കലും മറക്കാത്ത പേരാണ് ഡൊമിനിക് ചാക്കോ കിഴക്കേമുറിയെന്ന ഡി. സി. കിഴക്കേമുറിയുടേത്. ഇന്ന് അദ്ദേഹത്തിന്റെ നൂറാം ജന്മദിനം. പ്രസാധകന്‍, എഴുത്തുകാരന്‍, സ്വാതന്ത്യസമര സേനാനി, രാഷ്ട്രീയക്കാരന്‍, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, സംഘാടകന്‍, കോളമിസ്റ്റ്... ഡിസി ആരായിരുന്നു എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ നിരവധി. സംസ്കാരവും ധാര്‍മികതയുമായിരുന്നു ഡിസിയുടെ രണ്ടു ശ്വാസകോശങ്ങള്‍. ലോകത്തിലുള്ള മറ്റൊന്നിനു വേണ്ടിയും ഇവയെ വിട്ടു കളയാന്‍ അദ്ദേഹം തയാറായില്ല. അത് അദ്ദേഹത്തിനു കഴിയുമായിരുന്നില്ല എന്നതാണു സത്യം. ഭാഷയിലും ചിന്തയിലും പെരുമാറ്റത്തിലുമെല്ലാം അദ്ദേഹം പുലര്‍ത്തിയിരുന്ന ലാളിത്യം മാതൃകാപരമായിരുന്നു. പണം, പദവി, പ്രായം തുടങ്ങിയവയുടെ പേരില്‍ മനുഷ്യരെ വര്‍ഗീകരിക്കാന്‍ അദ്ദേഹം ഒരിക്കലും തയാറായിരുന്നില്ല. എല്ലാവരും അദ്ദേഹത്തിന് സമന്മാരും സുഹൃത്തുക്കളുമായിരുന്നു. ഈ അച്ചടക്കത്തില്‍ ഉറച്ചുനിന്ന് എങ്ങനെ നന്നായി ബിസിനസ് ചെയ്യാം എന്ന് അദ്ദേഹം ലോകത്തിനു കാണിച്ചു കൊടുത്തു.
    നിതാന്തമായ ജാഗ്രതയായിരുന്നു ഡിസിയുടെ വലിയ പ്രത്യേകത. കാണുകയും കേള്‍ക്കുകയും ചെയ്തിരുന്ന കാര്യങ്ങളോട് അദ്ദേഹം വളരെ സഹാനുഭൂതിയോടെയാണ് ഇടപെട്ടിരുന്നത്. അവയെ തന്റേതായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ ഡിസിക്ക് പ്രത്യേക കഗഴിവുമുണ്ടായിരുന്നു. ഒരു സാധാരണ മനുഷ്യന്‍ കാണാതെ പോകുകയോ കണ്ടു മറക്കുകയോ ചെയ്ത കാര്യങ്ങളും കേട്ട് കടന്നു പോകുകയോ ചെയ്ത കാര്യങ്ങള്‍ പൊതുസമൂഹത്തിന് അനുഭവമായി പുനസൃഷ്ടിച്ച് നല്‍കാന്‍ ഡിസിക്ക് കഴിഞ്ഞു. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ ഡിസിയുടെ ഇടപെടലുകള്‍ക്ക് ഇത്രയേറെ സ്വീകാര്യത നല്‍കിയതും മറ്റൊന്നല്ല. ജീവിതത്തില്‍ എപ്പോഴും കര്‍മനിരതനായിരുന്നു ഡിസി. നിക്ഷിപ്ത താത്പര്യങ്ങളൊന്നുമില്ലാതെ കര്‍മം ചെയ്തതാണ് ഡിസിയുടെ വിജയം. അതായിരുന്നു അദ്ദേഹത്തിന്റെ വിജയ മന്ത്രവും.
   അധ്യാപനം, രാഷ്ട്രീയം, പുസ്തകപ്രസാധനം, ഗ്രന്ഥശാലപ്രവര്‍ത്തനം, പുസ്തകചന്ത, സ്മാരകസമിതികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഡിസിയെന്ന രണ്ടക്ഷരം, കൊയൊപ്പു പോലെ ചാര്‍ത്തപ്പെട്ടിട്ടുണ്ട്. സ്വന്തം താത്പര്യങ്ങള്‍ക്കപ്പുറം സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചതാണ് ഡിസിയുടെ വലിയ പ്രത്യേകത. പുസ്തകങ്ങളെ വില്പന നികുതിയില്‍ നിന്നൊഴിവാക്കിയതും സര്‍ക്കാരില്‍ സാംസ്കാരിക വകുപ്പ് കൂട്ടിച്ചേര്‍ത്തും ഡിസിയാണെന്നത് ചരിത്രവിദ്യാര്‍ഥികള്‍ക്കു പോലും അജ്ഞാതം. 1952ലാണ് അച്ചടിച്ച പുസ്തകങ്ങള്‍ക്കു വിലിപന നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായി ഡിസി രംഗത്തെത്തുന്നത്. ഈ ആവശ്യം നടത്തിക്കിട്ടുന്നതിനായി പറവൂര്‍ ടി. കെ. നാരായണപിള്ള, പനമ്പിള്ളി ഗോവിന്ദമേനോന്‍, എസ്. ജെ. ജോണ്‍ തുടങ്ങിയ മന്ത്രിമാരെ ഡിസി നേരിട്ടു കണ്ടു. അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലുകളെത്തുടര്‍ന്ന് പുസ്തകങ്ങളെ സെയില്‍ ടാക്‌സില്‍ നിന്ന് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവിറങ്ങ്. പുസ്തകക പ്രസാനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് അദ്ദേഹത്തിന്റെ ഈ ഇടപെടലിലൂടെ ഉണ്ടായത്. ഈ വിവരം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും അറിഞ്ഞു. അതോടെ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും പുസ്തകം വില്പന നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.
   1945ല്‍ പ്രഫ. എം. പി പോളിനോടും കാരൂര്‍ നീലകണ്ഠപ്പിള്ളയോടുമൊപ്പം ഡിസി നടത്തിയ ശ്രമഫലമായി രൂപീകൃതമായ എസ്പിസിസിഎസിന്റെ സെക്രട്ടറി സ്ഥാനത്ത് ഡിസി എത്തുന്നത് 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ഡിസിയുടെ കാലം സംഘത്തിന്റെ സുവര്‍ണ കാലമായിരുന്നു. പുസ്തകപ്രസാധന രംഗത്ത് വിപ്ലവകരമായ പരിഷ്കാരങ്ങളാണ് ഡിസി വരുത്തിയത്. ബുക്ക് ഇന്‍സ്റ്റാള്‍മെന്റ് സ്കീം(ബിഐഎസ്), പ്രീ-പബ്ലിക്കേഷന്‍, ഹോം ലൈബ്രറി സ്കീം(എച്ച്എല്‍എസ്), മലയാളത്തില്‍ ് അന്നുവരെ ഇറങ്ങിയിട്ടുള്ള പുസ്തകങ്ങളുടെ സമ്പൂര്‍ണ കാറ്റലോഗ് തുടങ്ങിയ അവയില്‍ ചിലതുമാത്രം.
  സംസ്ഥാന സര്‍ക്കാരില്‍ സാസ്കാരിക വകുപ്പ് കൂട്ടിച്ചേര്‍ത്തതിനു പിന്നിലും ഡിസി കിഴക്കേമുറിയുടെ ശ്രമങ്ങളാണ്. എ. കെ. ആന്റണിയുടെ ആദ്യസര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന എം. കെ. ഹേമചന്ദ്രനെ ഈ ആവശ്യവുമായി ഡിസി സമീപിച്ചു. ഹേമചന്ദ്രന്‍ ആന്റണിക്കു നിവേദനം കൈമാറി. പിന്നെയെല്ലാം പെട്ടന്നായിരുന്നു. മന്ത്രിസഭാ യോഗം ചേര്‍ന്നു. സാംസ്കാരികവകുപ്പിന്റെ പിറവി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി.
   സംസ്ഥാന ഭാഗ്യക്കുറിയുടെ പിറവിക്കു പിന്നിലും ഡിസിയെന്ന പ്രതിഭാശാലിയുടെ ഇടപെടലുണ്ട്. കോട്ടയം പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റായി ഡിസിയെത്തുന്നത് 1962 ലാണ്. ലൈബ്രറിക്ക് പുതിയ കെട്ടിടം വേണം. പണം എങ്ങനെ കണ്ടെത്തുമെന്ന ആലോചിക്കുന്നതിനായി ലൈബ്രറി ഭണസമിതി ഡിസി വിളിച്ചു. നിരവധി നിര്‍ദേശങ്ങള്‍ വന്നെങ്കിലും പെട്ടന്നു പണം കണ്ടെത്താനുതകുന്ന നിര്‍ദേശങ്ങളൊന്നും വന്നില്ല. അപ്പോഴാണ് ഡിസി ഒരു ഭാഗ്യപരീക്ഷണത്തിനിറങ്ങിയത്. ലോട്ടറി നടത്തുക. ആദ്യം മറ്റുവര്‍ക്ക് താത്പര്യമില്ലായിരുന്നെങ്കിലും ഡിസി പ്രകടിപ്പിച്ച ആത്മവിശ്വാസത്തിനു മുന്നില്‍ എതിര്‍പ്പുകള്‍ ഇല്ലാതായി. ബമ്പര്‍ സമ്മാനം അമ്പാസഡര്‍ കാര്‍. ലോട്ടറി വില ഒരു രൂപ. മുഴുവന്‍ ചിലവുകളും കഴിഞ്ഞ് മിച്ചമുണ്ടായിരുന്നത് 4.25 ലക്ഷം രൂപ. അന്ന് അമ്പാസഡറിന്റെ വില 25000 ആയിരുന്നു. ഈ പണം കൊണ്ട് 1966 ല്‍ പണിത ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. നറുക്കെടുപ്പ് നടത്തിയത് അന്നത്തെ ചീഫ് ജസ്റ്റീസ് കെ. ശങ്കരന്റെ നേതൃത്വത്തില്‍. അതോടെ ലോട്ടറി ജനകീയമായി. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന ഭാഗ്യക്കുറി തുടങ്ങിയതെന്നു പ്രത്യേകം പ്രസ്ഥാവിക്കേണ്ട കാര്യമില്ലല്ലോ.

പത്രപ്രവര്‍ത്തകന്‍/കോളമിസ്റ്റ്

പൗരപ്രഭ, കേരളഭൂഷണം, മാതൃഭൂമി, മനോരാജ്യം എന്നിവയില്‍ കറുപ്പും വെളുപ്പും എന്ന പേരില്‍ ഡിസി കോളം കൈകാര്യം ചെയ്തിരുന്നു. ചെറിയ കാര്യങ്ങള്‍ മാത്രം എന്ന പേരില്‍ കുങ്കുമത്തിലും അദ്ദേഹം കോളമെഴുതിയിരുന്നു. കേരളത്തിന്റെ സാംസ്കാരിക രംഗത്തിന്റെ നേര്‍കാഴ്ചകളായിരുന്നു ഓരോ കോളവും. സമൂഹത്തിന് വിവിധ വിഷയങ്ങളില്‍ ഉള്‍കാഴ്ച നല്‍കുന്നതില്‍ ഡിസിയുടെ എഴുത്ത് വഹിച്ച പങ്ക് നിസ്തുലമാണ്.

   ഡിസി ബുക്‌സ

എസ്പിസിഎസില്‍ നിന്ന് ഡിസി സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന 1970 ല്‍ത്തന്നെ സ്വന്തമായി ഒരു പ്രസാധക സംരംഭം ഡിസിയുടെ മനസില്‍ ജനിച്ചിട്ടുണ്ടാവണം. പക്ഷേ, അത് പുറം ലോകത്തെത്തുന്നത് പിന്നെയും നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണെന്നു മാത്രം. സംഘം സെക്രട്ടറി പദത്തില്‍ നിന്നു ഡിസിയെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് ഡിസിക്ക് വ്യക്തിപരമായി കളങ്കമായില്ല. 1974 ഓഗസ്റ്റ് 29 നാണ് ഡിസി സംഘത്തില്‍ നിന്നു വിരമിക്കുന്നത്. അന്ന് റിട്ടയര്‍മെന്റ് ആനുകൂല്യമായി ലഭിച്ച 7500 രൂപ മൂലധനമായി നിക്ഷേപിച്ചാണ് അദ്ദേഹം ഡിസി ബുക്‌സ് എന്ന സ്വന്തം പ്രസാധന കമ്പനി തുടങ്ങുന്നത്. ഏപ്രിലില്‍ ടി. രാമലിംഗം പിള്ളയുടെ മലയാളം ശൈലീ നിഘണ്ടു പുറത്തുവന്നു. ഡിസി ബുക്‌സിന്റെ ാദ്യ പുസ്തകം. 3333 പേജുള്ള രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു ഡിസി ബുക്‌സിന്റെ ഗതി മാറ്റി. 1976 മാര്‍ച്ചിലായിരുന്നു പ്രകാശനം. ഒരു നിഘണ്ടുവിന്റെ ആദ്യ പതിപ്പായി 11500 പ്രതികള്‍ അച്ചടിച്ചതും 11311 പേര്‍ പ്രീ-പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ അത് വാങ്ങിയതും പുസ്തക പ്രസാധന ചരിത്രത്തിലെ തകര്‍ക്കപ്പെടാത്ത റിക്കാര്‍ഡും തിരുത്തി എഴുതപ്പെടാത്ത ചരിത്രവുമാണ്. ഡിസി ബുക്‌സ് തുടങ്ങുമ്പോള്‍ ഡിസി കിഴക്കേമുറിയുടെ പ്രായം 60. അറുപതു വയസില്‍ ഒരാള്‍ ഒരു സ്ഥാപനം തുടങ്ങി മഹാവിജയമാക്കിത്തീര്‍ത്തത് ഡിസിക്കുമാത്രം അവകാശപ്പെട്ടതാകാം. മരണത്തിനു തൊട്ടു മുമ്പുവരെ അതിന്റെ സാരഥിയും അദ്ദേഹം തന്നെയായിരുന്നു. ഇന്ന് ഒരു വര്‍ഷം 1500ലേറെ പുസ്തകങ്ങള്‍ പുറത്തിറക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രസാധക സ്ഥാപനങ്ങളില്‍ ഒന്നായി ഡിസി ബുക്‌സ് മാറിക്കഴിഞ്ഞു. ഡിസി കിഴക്കേമുറിയുടെ മകന്‍ രവി ഡിസിയാണ് ഇന്ന് സ്ഥാപനത്തിന്റെ സാരഥി.
   ഡിസി കിഴക്കേമുറിയെ തേടിയെത്തിയ പുരസ്കാരങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും കണക്കില്ല. അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ക്കും. മുപ്പതോളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ രചനയില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 1999 ല്‍ ഇന്ത്യ ഗവണ്‍മെന്റ് പദ്മഭൂഷണ്‍ പുസ്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1914 ജനുവരി 12 ന് കാഞ്ഞിരപ്പള്ളിയില്‍ ജനിച്ച അദ്ദേഹം 12 വര്‍ഷക്കാലം അധ്യാപകനായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത അദ്ദേഹം 1946-47 കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. കെ. എം. ചാണ്ടിയും കോട്ടയം ഭാസിയുമൊക്കെ അദ്ദേഹത്തിന്റെ സഹതടവുകാരായിരുന്നു. 1999 ജനുവരി 26 ന് ഡിസിയെന്ന രണ്ടക്ഷര പേരുകാരന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ ഡിസി കിഴക്കേമുറിയെന്ന മനുഷ്യനെ ഇല്ലാതായുള്ളൂ. അക്ഷരങ്ങളിലൂടെ, പുസ്തകങ്ങളിലൂടെ ഡിസി ഇന്നും നമ്മുടെ ഇടയില്‍ ജീവിക്കുന്നു.

FACEBOOK COMMENT BOX