Friday, October 27, 2017

പുനത്തില്‍: സര്‍ഗാത്മകതയുടെ കാര്‍ണിവല്‍


'' ഗോസായിക്കുന്നിന്റെ താഴ്‌വരയില്‍, കടപ്പുറത്തെ വിജനതയില്‍, ഒരു സ്വര്‍ണമത്സ്യംപോലെ പൂക്കുഞ്ഞിബീ അടിഞ്ഞുകിടക്കുന്നു. നനഞ്ഞ പൂഴിയില്‍ നുരയ്ക്കുന്ന തിരമാലകള്‍ തണുത്ത ശരീരത്തെ ഇടയ്ക്കിടെ നനച്ചുകൊണ്ടിരുന്നു''
                                   സ്മാരകശിലകള്‍ (പുനത്തില്‍ കുഞ്ഞബ്ദുള്ള)



ചിത്രകാരനാവണമെന്ന് അതിയായി ആഗ്രഹിച്ച ഒരാള്‍ സാഹിത്യകാരനായാല്‍,  അയാള്‍ എഴുതുന്നതില്‍ ഒരു ചിത്രം കൂടിയുണ്ടാവും. അതാണു പുനത്തിലിന്റെ രചനകള്‍ വായനക്കാരനു നല്‍കുന്നത്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസെന്നു വിശേഷിപ്പിക്കുന്ന സ്മാരകശിലകളിലെ പൂക്കുഞ്ഞിബീയുടെ മരണം അവതരിപ്പിക്കുന്ന വരികള്‍ വായിക്കുന്ന വായനക്കാരന്റെ മനസില്‍ തെളിയുന്ന പശ്ചാത്തലചിത്രം മാത്രം മതി അദ്ദേഹത്തിന്റെ ക്രാഫ്റ്റ് മനസിലാക്കാന്‍. വ്യക്തിപരമായ അനുഭവങ്ങള്‍ താന്‍ ഏതു വൈകാരിക തലത്തിലാണോ അനുഭവിച്ചത്, അതിന്റെ തീക്ഷ്ണതയും വൈകാരികതീവ്രതയും ചോര്‍ന്നു പോകാതെ തന്റെ എഴുത്തിലേക്ക് ആവാഹിക്കാന്‍ പുനത്തിലിന് കഴിഞ്ഞിരുന്നു. അനുപമമായ രചനാ ശൈലിയാണ് പുനത്തിലിന്റെ കൃതികളെ മറവിയുടെ കയത്തിലേക്ക് ആണ്ടുപോവാതെ പിടിച്ചു നിര്‍ത്തിയത്.

Friday, October 6, 2017

ഇഷിഗുറോ: ഓര്‍മയുടെ കാന്‍വാസിലെ കഥാകാരന്‍


(നൊബേല്‍ പുരസ്‌കാരം നേടിയ കസുവോ ഇഷിഗുറയെ കുറിച്ചെഴുതിയ ലേഖനം)

''ഭാഷ അനുഭവങ്ങളുടെ വാതിലും സ്‌നേഹത്തിന്റെ കിടപ്പറയും അനിശ്ചിതത്വത്തിന്റെയും ചോദ്യംചെയ്യലിന്റെയും അന്തരീക്ഷത്തിലേക്കു തുറക്കുന്ന ജനാലയുമാണ്.''                   കാര്‍ലോസ് ഫുന്റസ്

കഥാരചനയില്‍ പൊതുരീതികളെ കൈയൊഴിയാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ സമകാലിക കഥാകാരന്‍മാരില്‍ ശ്രദ്ധേയനാണു ജപ്പാനില്‍ ജനിച്ച് ഇംഗ്ലീഷില്‍ എഴുതുന്ന കസുവോ ഇഷിഗുറോ. സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ നൊബേല്‍ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയതിന്റെ കാരണവും മറ്റൊന്നല്ല. വൈകാരികമായി കരുത്തുള്ള കഥാപാത്രങ്ങളാണ് ഇഷിഗുറോയുടെ നോവലുകളുടെ മഹത്വമെന്നാണു നൊബേല്‍ പുരസ്‌കാരസമിതി വിലയിരുത്തിയത്.

കഥാപാത്രങ്ങളുടെ ഒര്‍മകളിലൂടെയാണ് ഇഷിഗുറോയുടെ കഥകള്‍ പുരോഗമിക്കുന്നത്. അതിനു കാലത്തിന്റെ പിന്‍ബലവുമുണ്ട്. അദ്ദേഹത്തിന്റെ പൊതു സ്വഭാവമായി നിരൂപകര്‍ വിലയിരുത്തിയിട്ടുള്ളതു വളരെ ജാഗ്രതയോടെ നിലനിര്‍ത്തിയിട്ടുള്ള ഭ്രമാത്മകതയാണ്.  ഇഷിഗുറോയുടെ രചനകളില്‍ ഭാവനയുടെ അതിപ്രസരമെന്നു വിമര്‍ശകര്‍ വിമര്‍ശനമുന്നയിച്ചിട്ടുള്ളപ്പോഴൊക്കെ അദ്ദേഹം കൊടുത്തിട്ടുള്ള മറുപടി ഇങ്ങനെ: 'അതു ഭാവനയല്ല മിഥ്യയാണ്. മനുഷ്യരുടെ മിഥ്യാധാരണകളെക്കുറിച്ചും പിന്നീട് അവരുടെ ബോധമണ്ഡലത്തില്‍ ഇടം നേടുന്ന മിഥ്യാ ബോധ്യങ്ങളെക്കുറിച്ചുമാണു ഞാന്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്. ഓര്‍മ എന്നെ സംബന്ധിച്ചു വളരെ വിലപ്പെട്ടതാണ്, പ്രധാനപ്പെട്ടതും. ഓര്‍മകളിലൂടെ ഞാന്‍ നടത്തുന്ന യാത്രയാണ് എന്റെ കൃതികളായി പുറത്തുവരുന്നത്.''

FACEBOOK COMMENT BOX