Sunday, January 12, 2014

ഡിസി: അക്ഷരങ്ങളുടെ ഉപാസകനായ രണ്ടക്ഷര പേരുകാരന്‍

ഡിസി കിഴക്കേമുറിയുടെ നൂറാം ജന്മദിനമായ ജനുവരി 12 ന് ദിപിക പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനം.

അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍, അവര്‍ ഏതു തലമുറയില്‍ പെട്ടവരായാലും ഒരിക്കലും മറക്കാത്ത പേരാണ് ഡൊമിനിക് ചാക്കോ കിഴക്കേമുറിയെന്ന ഡി. സി. കിഴക്കേമുറിയുടേത്. ഇന്ന് അദ്ദേഹത്തിന്റെ നൂറാം ജന്മദിനം. പ്രസാധകന്‍, എഴുത്തുകാരന്‍, സ്വാതന്ത്യസമര സേനാനി, രാഷ്ട്രീയക്കാരന്‍, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, സംഘാടകന്‍, കോളമിസ്റ്റ്... ഡിസി ആരായിരുന്നു എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ നിരവധി. സംസ്കാരവും ധാര്‍മികതയുമായിരുന്നു ഡിസിയുടെ രണ്ടു ശ്വാസകോശങ്ങള്‍. ലോകത്തിലുള്ള മറ്റൊന്നിനു വേണ്ടിയും ഇവയെ വിട്ടു കളയാന്‍ അദ്ദേഹം തയാറായില്ല. അത് അദ്ദേഹത്തിനു കഴിയുമായിരുന്നില്ല എന്നതാണു സത്യം. ഭാഷയിലും ചിന്തയിലും പെരുമാറ്റത്തിലുമെല്ലാം അദ്ദേഹം പുലര്‍ത്തിയിരുന്ന ലാളിത്യം മാതൃകാപരമായിരുന്നു. പണം, പദവി, പ്രായം തുടങ്ങിയവയുടെ പേരില്‍ മനുഷ്യരെ വര്‍ഗീകരിക്കാന്‍ അദ്ദേഹം ഒരിക്കലും തയാറായിരുന്നില്ല. എല്ലാവരും അദ്ദേഹത്തിന് സമന്മാരും സുഹൃത്തുക്കളുമായിരുന്നു. ഈ അച്ചടക്കത്തില്‍ ഉറച്ചുനിന്ന് എങ്ങനെ നന്നായി ബിസിനസ് ചെയ്യാം എന്ന് അദ്ദേഹം ലോകത്തിനു കാണിച്ചു കൊടുത്തു.
    നിതാന്തമായ ജാഗ്രതയായിരുന്നു ഡിസിയുടെ വലിയ പ്രത്യേകത. കാണുകയും കേള്‍ക്കുകയും ചെയ്തിരുന്ന കാര്യങ്ങളോട് അദ്ദേഹം വളരെ സഹാനുഭൂതിയോടെയാണ് ഇടപെട്ടിരുന്നത്. അവയെ തന്റേതായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ ഡിസിക്ക് പ്രത്യേക കഗഴിവുമുണ്ടായിരുന്നു. ഒരു സാധാരണ മനുഷ്യന്‍ കാണാതെ പോകുകയോ കണ്ടു മറക്കുകയോ ചെയ്ത കാര്യങ്ങളും കേട്ട് കടന്നു പോകുകയോ ചെയ്ത കാര്യങ്ങള്‍ പൊതുസമൂഹത്തിന് അനുഭവമായി പുനസൃഷ്ടിച്ച് നല്‍കാന്‍ ഡിസിക്ക് കഴിഞ്ഞു. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ ഡിസിയുടെ ഇടപെടലുകള്‍ക്ക് ഇത്രയേറെ സ്വീകാര്യത നല്‍കിയതും മറ്റൊന്നല്ല. ജീവിതത്തില്‍ എപ്പോഴും കര്‍മനിരതനായിരുന്നു ഡിസി. നിക്ഷിപ്ത താത്പര്യങ്ങളൊന്നുമില്ലാതെ കര്‍മം ചെയ്തതാണ് ഡിസിയുടെ വിജയം. അതായിരുന്നു അദ്ദേഹത്തിന്റെ വിജയ മന്ത്രവും.
   അധ്യാപനം, രാഷ്ട്രീയം, പുസ്തകപ്രസാധനം, ഗ്രന്ഥശാലപ്രവര്‍ത്തനം, പുസ്തകചന്ത, സ്മാരകസമിതികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഡിസിയെന്ന രണ്ടക്ഷരം, കൊയൊപ്പു പോലെ ചാര്‍ത്തപ്പെട്ടിട്ടുണ്ട്. സ്വന്തം താത്പര്യങ്ങള്‍ക്കപ്പുറം സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചതാണ് ഡിസിയുടെ വലിയ പ്രത്യേകത. പുസ്തകങ്ങളെ വില്പന നികുതിയില്‍ നിന്നൊഴിവാക്കിയതും സര്‍ക്കാരില്‍ സാംസ്കാരിക വകുപ്പ് കൂട്ടിച്ചേര്‍ത്തും ഡിസിയാണെന്നത് ചരിത്രവിദ്യാര്‍ഥികള്‍ക്കു പോലും അജ്ഞാതം. 1952ലാണ് അച്ചടിച്ച പുസ്തകങ്ങള്‍ക്കു വിലിപന നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായി ഡിസി രംഗത്തെത്തുന്നത്. ഈ ആവശ്യം നടത്തിക്കിട്ടുന്നതിനായി പറവൂര്‍ ടി. കെ. നാരായണപിള്ള, പനമ്പിള്ളി ഗോവിന്ദമേനോന്‍, എസ്. ജെ. ജോണ്‍ തുടങ്ങിയ മന്ത്രിമാരെ ഡിസി നേരിട്ടു കണ്ടു. അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലുകളെത്തുടര്‍ന്ന് പുസ്തകങ്ങളെ സെയില്‍ ടാക്‌സില്‍ നിന്ന് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവിറങ്ങ്. പുസ്തകക പ്രസാനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് അദ്ദേഹത്തിന്റെ ഈ ഇടപെടലിലൂടെ ഉണ്ടായത്. ഈ വിവരം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും അറിഞ്ഞു. അതോടെ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും പുസ്തകം വില്പന നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.
   1945ല്‍ പ്രഫ. എം. പി പോളിനോടും കാരൂര്‍ നീലകണ്ഠപ്പിള്ളയോടുമൊപ്പം ഡിസി നടത്തിയ ശ്രമഫലമായി രൂപീകൃതമായ എസ്പിസിസിഎസിന്റെ സെക്രട്ടറി സ്ഥാനത്ത് ഡിസി എത്തുന്നത് 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ഡിസിയുടെ കാലം സംഘത്തിന്റെ സുവര്‍ണ കാലമായിരുന്നു. പുസ്തകപ്രസാധന രംഗത്ത് വിപ്ലവകരമായ പരിഷ്കാരങ്ങളാണ് ഡിസി വരുത്തിയത്. ബുക്ക് ഇന്‍സ്റ്റാള്‍മെന്റ് സ്കീം(ബിഐഎസ്), പ്രീ-പബ്ലിക്കേഷന്‍, ഹോം ലൈബ്രറി സ്കീം(എച്ച്എല്‍എസ്), മലയാളത്തില്‍ ് അന്നുവരെ ഇറങ്ങിയിട്ടുള്ള പുസ്തകങ്ങളുടെ സമ്പൂര്‍ണ കാറ്റലോഗ് തുടങ്ങിയ അവയില്‍ ചിലതുമാത്രം.
  സംസ്ഥാന സര്‍ക്കാരില്‍ സാസ്കാരിക വകുപ്പ് കൂട്ടിച്ചേര്‍ത്തതിനു പിന്നിലും ഡിസി കിഴക്കേമുറിയുടെ ശ്രമങ്ങളാണ്. എ. കെ. ആന്റണിയുടെ ആദ്യസര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന എം. കെ. ഹേമചന്ദ്രനെ ഈ ആവശ്യവുമായി ഡിസി സമീപിച്ചു. ഹേമചന്ദ്രന്‍ ആന്റണിക്കു നിവേദനം കൈമാറി. പിന്നെയെല്ലാം പെട്ടന്നായിരുന്നു. മന്ത്രിസഭാ യോഗം ചേര്‍ന്നു. സാംസ്കാരികവകുപ്പിന്റെ പിറവി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി.
   സംസ്ഥാന ഭാഗ്യക്കുറിയുടെ പിറവിക്കു പിന്നിലും ഡിസിയെന്ന പ്രതിഭാശാലിയുടെ ഇടപെടലുണ്ട്. കോട്ടയം പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റായി ഡിസിയെത്തുന്നത് 1962 ലാണ്. ലൈബ്രറിക്ക് പുതിയ കെട്ടിടം വേണം. പണം എങ്ങനെ കണ്ടെത്തുമെന്ന ആലോചിക്കുന്നതിനായി ലൈബ്രറി ഭണസമിതി ഡിസി വിളിച്ചു. നിരവധി നിര്‍ദേശങ്ങള്‍ വന്നെങ്കിലും പെട്ടന്നു പണം കണ്ടെത്താനുതകുന്ന നിര്‍ദേശങ്ങളൊന്നും വന്നില്ല. അപ്പോഴാണ് ഡിസി ഒരു ഭാഗ്യപരീക്ഷണത്തിനിറങ്ങിയത്. ലോട്ടറി നടത്തുക. ആദ്യം മറ്റുവര്‍ക്ക് താത്പര്യമില്ലായിരുന്നെങ്കിലും ഡിസി പ്രകടിപ്പിച്ച ആത്മവിശ്വാസത്തിനു മുന്നില്‍ എതിര്‍പ്പുകള്‍ ഇല്ലാതായി. ബമ്പര്‍ സമ്മാനം അമ്പാസഡര്‍ കാര്‍. ലോട്ടറി വില ഒരു രൂപ. മുഴുവന്‍ ചിലവുകളും കഴിഞ്ഞ് മിച്ചമുണ്ടായിരുന്നത് 4.25 ലക്ഷം രൂപ. അന്ന് അമ്പാസഡറിന്റെ വില 25000 ആയിരുന്നു. ഈ പണം കൊണ്ട് 1966 ല്‍ പണിത ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. നറുക്കെടുപ്പ് നടത്തിയത് അന്നത്തെ ചീഫ് ജസ്റ്റീസ് കെ. ശങ്കരന്റെ നേതൃത്വത്തില്‍. അതോടെ ലോട്ടറി ജനകീയമായി. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന ഭാഗ്യക്കുറി തുടങ്ങിയതെന്നു പ്രത്യേകം പ്രസ്ഥാവിക്കേണ്ട കാര്യമില്ലല്ലോ.

പത്രപ്രവര്‍ത്തകന്‍/കോളമിസ്റ്റ്

പൗരപ്രഭ, കേരളഭൂഷണം, മാതൃഭൂമി, മനോരാജ്യം എന്നിവയില്‍ കറുപ്പും വെളുപ്പും എന്ന പേരില്‍ ഡിസി കോളം കൈകാര്യം ചെയ്തിരുന്നു. ചെറിയ കാര്യങ്ങള്‍ മാത്രം എന്ന പേരില്‍ കുങ്കുമത്തിലും അദ്ദേഹം കോളമെഴുതിയിരുന്നു. കേരളത്തിന്റെ സാംസ്കാരിക രംഗത്തിന്റെ നേര്‍കാഴ്ചകളായിരുന്നു ഓരോ കോളവും. സമൂഹത്തിന് വിവിധ വിഷയങ്ങളില്‍ ഉള്‍കാഴ്ച നല്‍കുന്നതില്‍ ഡിസിയുടെ എഴുത്ത് വഹിച്ച പങ്ക് നിസ്തുലമാണ്.

   ഡിസി ബുക്‌സ

എസ്പിസിഎസില്‍ നിന്ന് ഡിസി സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന 1970 ല്‍ത്തന്നെ സ്വന്തമായി ഒരു പ്രസാധക സംരംഭം ഡിസിയുടെ മനസില്‍ ജനിച്ചിട്ടുണ്ടാവണം. പക്ഷേ, അത് പുറം ലോകത്തെത്തുന്നത് പിന്നെയും നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണെന്നു മാത്രം. സംഘം സെക്രട്ടറി പദത്തില്‍ നിന്നു ഡിസിയെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് ഡിസിക്ക് വ്യക്തിപരമായി കളങ്കമായില്ല. 1974 ഓഗസ്റ്റ് 29 നാണ് ഡിസി സംഘത്തില്‍ നിന്നു വിരമിക്കുന്നത്. അന്ന് റിട്ടയര്‍മെന്റ് ആനുകൂല്യമായി ലഭിച്ച 7500 രൂപ മൂലധനമായി നിക്ഷേപിച്ചാണ് അദ്ദേഹം ഡിസി ബുക്‌സ് എന്ന സ്വന്തം പ്രസാധന കമ്പനി തുടങ്ങുന്നത്. ഏപ്രിലില്‍ ടി. രാമലിംഗം പിള്ളയുടെ മലയാളം ശൈലീ നിഘണ്ടു പുറത്തുവന്നു. ഡിസി ബുക്‌സിന്റെ ാദ്യ പുസ്തകം. 3333 പേജുള്ള രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു ഡിസി ബുക്‌സിന്റെ ഗതി മാറ്റി. 1976 മാര്‍ച്ചിലായിരുന്നു പ്രകാശനം. ഒരു നിഘണ്ടുവിന്റെ ആദ്യ പതിപ്പായി 11500 പ്രതികള്‍ അച്ചടിച്ചതും 11311 പേര്‍ പ്രീ-പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ അത് വാങ്ങിയതും പുസ്തക പ്രസാധന ചരിത്രത്തിലെ തകര്‍ക്കപ്പെടാത്ത റിക്കാര്‍ഡും തിരുത്തി എഴുതപ്പെടാത്ത ചരിത്രവുമാണ്. ഡിസി ബുക്‌സ് തുടങ്ങുമ്പോള്‍ ഡിസി കിഴക്കേമുറിയുടെ പ്രായം 60. അറുപതു വയസില്‍ ഒരാള്‍ ഒരു സ്ഥാപനം തുടങ്ങി മഹാവിജയമാക്കിത്തീര്‍ത്തത് ഡിസിക്കുമാത്രം അവകാശപ്പെട്ടതാകാം. മരണത്തിനു തൊട്ടു മുമ്പുവരെ അതിന്റെ സാരഥിയും അദ്ദേഹം തന്നെയായിരുന്നു. ഇന്ന് ഒരു വര്‍ഷം 1500ലേറെ പുസ്തകങ്ങള്‍ പുറത്തിറക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രസാധക സ്ഥാപനങ്ങളില്‍ ഒന്നായി ഡിസി ബുക്‌സ് മാറിക്കഴിഞ്ഞു. ഡിസി കിഴക്കേമുറിയുടെ മകന്‍ രവി ഡിസിയാണ് ഇന്ന് സ്ഥാപനത്തിന്റെ സാരഥി.
   ഡിസി കിഴക്കേമുറിയെ തേടിയെത്തിയ പുരസ്കാരങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും കണക്കില്ല. അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ക്കും. മുപ്പതോളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ രചനയില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 1999 ല്‍ ഇന്ത്യ ഗവണ്‍മെന്റ് പദ്മഭൂഷണ്‍ പുസ്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1914 ജനുവരി 12 ന് കാഞ്ഞിരപ്പള്ളിയില്‍ ജനിച്ച അദ്ദേഹം 12 വര്‍ഷക്കാലം അധ്യാപകനായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത അദ്ദേഹം 1946-47 കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. കെ. എം. ചാണ്ടിയും കോട്ടയം ഭാസിയുമൊക്കെ അദ്ദേഹത്തിന്റെ സഹതടവുകാരായിരുന്നു. 1999 ജനുവരി 26 ന് ഡിസിയെന്ന രണ്ടക്ഷര പേരുകാരന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ ഡിസി കിഴക്കേമുറിയെന്ന മനുഷ്യനെ ഇല്ലാതായുള്ളൂ. അക്ഷരങ്ങളിലൂടെ, പുസ്തകങ്ങളിലൂടെ ഡിസി ഇന്നും നമ്മുടെ ഇടയില്‍ ജീവിക്കുന്നു.

FACEBOOK COMMENT BOX