Sunday, December 30, 2018

അമിതാവ് ഘോഷ്: ഭാവനയും ചരിത്രവും അലിഞ്ഞു ചേരുമ്പോള്‍


സന്ദീപ് സലിം

അമിതാവ് ഘോഷ് എന്ന നോവലിസ്റ്റിനെ വായിക്കുന്നവര്‍ക്ക് ഒരു സര്‍ഗ സൃഷ്ടിവായിക്കുന്‌പോള്‍ ലഭിക്കുന്ന സംതൃപ്തി മാത്രമല്ല ലഭിക്കാറ്. വളരെ ദീര്‍ഘമായ ഗവേഷണത്തിലൂടെ തയാറാക്കുന്ന ചരിത്ര ഗ്രന്ഥത്തിന്റെ വായനയിലൂടെ ലഭിക്കുന്ന അറിവുകളും ലഭിക്കുന്നു. അമിതാവ് ഘോഷില്‍ ചരിത്രകാരനും നോവലിസ്റ്റും തമ്മിലുള്ള അന്തരം വളരെ നേര്‍ത്തതാണ്. കഥാപാത്രങ്ങളുടെ സൃഷ്ടിയില്‍ അമിതാവ് പുലര്‍ത്തുന്ന സൂക്ഷ്മത അദ്ദേഹത്തിലെ നരവംശ ശാസ്ത്രജ്ഞനെക്കൂടി വായനക്കാരനു കാട്ടിക്കൊടുക്കുന്നു. ഈ പറഞ്ഞ പ്രത്യേകതകളാണാണ് അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠത്തിന് അര്‍ഹനാക്കിയിരിക്കുന്നതും.

തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നയിടത്തു നിന്നാണ് അമിതാവ് ഘോഷിന്റെ നോവലുകളുടെ പരിസരങ്ങള്‍ രൂപപ്പെട്ടുവരുന്നത്. അത്തരം നിരീക്ഷണങ്ങളാണ് അദ്ദേഹത്തിന്റെ നോവലുകളെ ചരിത്രകാരന്റെ സൃഷ്ടിയാണോ എന്നു തോന്നിപ്പിക്കുന്നതും. എന്നാല്‍, അമിതാവ് പലപ്പോഴും ഇതിനോടു വിയോജിക്കാറുണ്ട്. 'നിരീക്ഷണമില്ലെങ്കില്‍ എഴുത്ത് മാത്രമല്ല ഒരു കലയും സാധ്യമാവില്ല. പക്ഷേ, നിരൂപകരും വായനക്കാരും പറയുന്നതിനോടു ഞാന്‍ വിയോജിക്കുന്നു. അത് വളരെ ജനറലായ ഒരു നിരീക്ഷണമാണ്. എനിക്കുതോന്നുന്നത് മറിച്ചാണ്. നിരീക്ഷണമാണ് നോവലിനെ ചരിത്രത്തില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. ചരിത്രത്തിന് നിരീക്ഷണത്തിന്റെ ആവശ്യമില്ലല്ലോ. അതിനു ഗവേഷണത്തിന്റെ ആവശ്യമല്ലേ ഉള്ളൂ. ഒരാളുടെ ജീവിതം മറ്റൊരാളില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാവുന്നു എന്ന നിരീക്ഷണമാണ് നോവലിനെ അനുവാചകരുടെ ഹൃദയത്തില്‍ അടയാളപ്പെടുത്തുന്നത്.'' എന്നാണ് അദ്ദേഹം നിരൂപകരോടും വായനക്കാരോടും ഒരിക്കല്‍ പറഞ്ഞത്.

മൃണാള്‍ സെന്‍: ഇന്ത്യന്‍ സിനിമയിലെ രാഷ്ട്രീയ നിര്‍വചനം


Every art is propaganda, but every propaganda is not art.                                                                                      - Mrinal Sen

മൃണാള്‍ സെന്‍ തന്റെ ചലച്ചിത്രങ്ങള്‍ കൊണ്ടുമാത്രമല്ല ചരിത്രത്തില്‍ സ്വയം അടയാളപ്പെടുത്തുന്നത് രാഷ്ട്രീയ നിലപാടുകളിലെ കൃത്യതകൊണ്ടും ജനകീയതകൊണ്ടുംകൂടിയാണ്. മൃണാള്‍ സെന്നിന്റെ ഒരോ സിനിമയും അദ്ദേഹത്തിന്റെ നിലപാടുകളുടെ വിളംബരം കൂടിയായിരുന്നു. കലയും രാഷ്ട്രീയവും വേര്‍തിരിച്ചെടുക്കാനാവാത്ത വിധം അലിഞ്ഞു ചേര്‍ന്നിരുന്നു മൃണാള്‍ സെന്നില്‍.

ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം ബിരുദ പഠനത്തിനായി കല്‍ക്കത്തയിലെത്തിയ സെന്‍ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ഇപ്റ്റയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയുണ്ടായി. അതിലൂടെ ലഭിച്ച വലിയ ബന്ധങ്ങളാണ് പില്‍ക്കാലത്ത് അദ്ദേഹത്തിലെ ചലച്ചിത്രകാരനെ പുറത്തെത്തിച്ചത്. കലാലയപഠനത്തിനു ശേഷം കോല്‍ക്കത്തയിലെ ഒരു ഫിലിം ലബോറട്ടറിയില്‍ സൗണ്ട് ടെക്‌നീഷനായ അദ്ദേഹം സിനിമയാണു തന്റെ തട്ടകമെന്നു തിരിച്ചറിയുകയായിരുന്നു. വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റേയുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനായ മൃണാള്‍, ലോക സിനിമയിലെ പൊളിറ്റിക്കല്‍ ഫിലിം മേക്കേഴ്‌സ് എന്ന അപൂര്‍വം കാറ്റഗറിയില്‍ ഉള്‍പ്പെടാന്‍ യോഗ്യനാണ്.

Monday, August 13, 2018

നയ്‌പോള്‍: എഴുത്തില്‍ നാടുകടത്തപ്പെട്ടവന്റെ അസ്തിത്വം




സന്ദീപ് സലിം

അടിച്ചമര്‍ത്തപ്പെടുന്ന ചരിത്രഗതികളുടെ സാന്നിധ്യം എഴുത്തില്‍ സന്നിവേശിപ്പിച്ച എഴുത്തുകാരനാണ് വി. എസ്. നയ്‌പോള്‍. കാലത്തിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ മറഞ്ഞുപോകുന്ന ചരിത്രസത്യങ്ങളെ അക്ഷരങ്ങളിലേക്ക് ആവാഹിക്കാന്‍ അസാധാരണമായ കഴിവാണ് അദ്ദേഹത്തിന്റെ എഴുത്തിനെ വ്യത്യസ്തമാക്കിയത്. ദി എനിഗ്മ ഓഫ് അറൈവല്‍ എന്ന പുസ്തകത്തിലൂടെ സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ നൊബേല്‍ പുരസ്‌കാരം നയ്‌പോളിനു നല്‍കപ്പെട്ടതും ഈ ശൈലിയെ അംഗീകരിച്ചുകൊണ്ടാണ്. വര്‍ത്തമാനകാലത്തിന്റെ ആശങ്കകളെ അവതരിപ്പിച്ചതില്‍ മാത്രമല്ല, വായനക്കാരെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളെ കൃത്യമായി ചേര്‍ക്കുന്നതിലും അദ്ദേഹം തന്റെ അനന്യത പ്രകടമാക്കി. എഴുത്തില്‍ നയ്‌പോള്‍  ഒരു ഒറ്റയാനായിരുന്നു. രചന ആരംഭിക്കുന്ന അന്പതുകളുടെ അവസാനത്തില്‍ നിലനിന്നിരുന്ന രചനാശൈലികള്‍ പിന്തുടരാന്‍ അദ്ദേഹം ശ്രമിച്ചില്ല. മാത്രവുമല്ല അന്നു നിലനിന്നിരുന്ന സാഹിത്യചേരിയുടെ ഭാഗമാകാനും നയ്‌പോള്‍ തയാറായില്ല. ഈ കാലഘട്ടത്തിന്റെ സന്ദിഗ്ദ്ധതകള്‍ അദ്ദേഹത്തിന്റെ കൃതികളിലുണ്ട്. ഈ സന്ദിഗ്ദ്ധതകള്‍ വായനക്കാരനെ പിന്തുടരുകയും വേട്ടയാടുകയും ചെയ്യുന്നുണ്ടെന്നും പറയാം.  എല്ലാവരും കാണുകയും കേള്‍ക്കുകയും 'ചെയ്യുന്ന/ചെയ്ത' കാര്യങ്ങളെക്കുറിച്ചാണ് നായ്‌പോള്‍ തന്റെ രചനകള്‍ നടത്തിയത്.  എന്നാല്‍ മേല്‍പറഞ്ഞ കാഴ്ചകളെക്കുറിച്ച് ആരും ചോദിക്കാന്‍ ധൈര്യപ്പെടാത്ത ചോദ്യങ്ങള്‍ അദ്ദേഹം ഉയര്‍ത്തുന്നുണ്ട്.  നേരത്തേ പറഞ്ഞതുപോലെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് എഴുതിയതിനാല്‍തന്നെ നായ്‌പോളിന്റെ പുസ്തകങ്ങള്‍ ചരിത്രരേഖകളായും മാറുന്നു. ആത്മകഥയുടെയും സ്വന്തം അനുഭവങ്ങളുടെയും സ്പര്‍ശം നായ്‌പോളിന്റെ രചനകളില്‍ നമുക്ക് ധാരാളമായി കണ്ടെത്താനാവും. അദ്ദേഹത്തിന്റെ കൃതികളെ സൂക്ഷ്മമായി വിലയിരുത്തിയാല്‍, വായനക്കാരനെ വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന രചനാവൈഭവം നമുക്ക് കണ്ടെത്താനായി എന്നുവരില്ല.

ചരിത്രരചനയുടെ സങ്കേതങ്ങള്‍ നോവല്‍ രചനയില്‍ ഉപയോഗിച്ചതിലൂടെയും ചരിത്രത്തില്‍ ആരും ചോദിക്കാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തിയതിലൂടെയും ലോകസാഹിത്യത്തില്‍ വി.എസ്. നായ്‌പോളിന്റെ സ്ഥാനത്തിന് ഇളക്കംതട്ടില്ലെന്ന് നമുക്ക് ഉറപ്പിച്ചു പറയാം.  എന്നാല്‍, വായനക്കാരെ ഒരിക്കലും താന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഏറ്റെടുപ്പിക്കാന്‍ മാത്രം കരുത്തുള്ള രചനാവൈഭവം അദ്ദേഹത്തിനില്ലാതെപോയി.


Tuesday, August 7, 2018

കലൈഞ്ജര്‍: തമിഴകത്തിന്റെ ചാണക്യന്‍


സന്ദീപ് സലിം

രാഷ്ട്രീയത്തിന്റെ വെള്ളിത്തിരയില്‍  നിന്നു മുത്തുവേല്‍ കരുണാനിധി മരണത്തിന്റെ തിരശീലയ്ക്കു  പിന്നിലേക്കു മടങ്ങുന്‌പോള്‍ നഷ്ടമാകുന്നതു രാഷ്ട്രീയത്തിലെ  അതികായനെ. എല്ലാ രാഷ്ട്രീയക്കാരന്റെയും ഏറ്റവും വലിയ  അഭിലാഷമാണ് മത്സരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും  ജയിക്കുകയെന്നത്. അത്യപൂര്‍വമെന്നു പറയാനാവില്ലെങ്കിലും  ആറു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ  കരുണാനിധിയെ തെരഞ്ഞെടുപ്പു ഗോദായില്‍ വീഴ്ത്താന്‍  അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് ഒരിക്കലും  സാധിച്ചില്ല.
ഡിഎംകെ എന്ന ദ്രാവിഡ പാര്‍ട്ടിയെ  ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും  കേന്ദ്രഭരണത്തില്‍ നിര്‍ണായക സ്വാധീനം വഹിക്കുകയും ചെയ്യുന്ന  തരത്തിലേക്ക് വളര്‍ത്തിയതും തമിഴ്‌നാട് കലൈഞ്ജര്‍ എന്നു  സ്‌നേഹപൂര്‍വം വിളിക്കുന്ന എം. കരുണാനിധിയാണ്. സിനിമ, ഭാഷ, വംശം  തുടങ്ങിയ സാംസ്‌കാരിക അസ്തിത്വങ്ങള്‍ പിണഞ്ഞു  കിടക്കുന്ന രാഷ്ട്രീയമാണ് തമിഴകത്തേത്. അമ്പതു വര്‍ഷത്തെ ദ്രാവിഡ  രാഷ്ട്രീയത്തില്‍ നിരവധി സിനിമാക്കാര്‍ തമിഴ്‌നാടിനെ ഭരിച്ചു. 1969 ല്‍   ഡിഎംകെയുടെ സ്ഥാപക നേതാവായ സി.എന്‍. അണ്ണാദുരൈ  അന്തരിച്ചതിനെ  തുടര്‍ന്നാണ് കരുണാനിധി പാര്‍ട്ടിയുടെ  നേതൃസ്ഥാനം ഏറ്റെടുക്കുന്നത്.
കരുണാനിധി അഞ്ച് തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദത്തില്‍ ഇരുന്നിട്ടുണ്ട് 196971, 197174, 198991, 19962001 , 20062011 എന്നിങ്ങനെ അഞ്ച്  തവണ.  ഓരോ  തെരഞ്ഞെടുപ്പിലും അദ്ദേഹം റിക്കാര്‍ഡ് ഭൂരിപക്ഷം  നേടിക്കൊണ്ടിരുന്നു. അദ്ദേഹത്തിനുമാത്രം  അവകാശപ്പെട്ട ഈ നേട്ടം അദ്ദേഹത്തിന് രാഷ്ട്രീയ  ശത്രുക്കള്‍ക്കിടയില്‍പ്പോലും ആരാധന നേടിക്കൊടുത്തിരുന്നു.
     മരണം ഈ അതുല്യ പ്രതിഭയെ കൂട്ടിക്കൊണ്ടു പോകുന്‌പോഴും അദ്ദേഹം സൃഷ്ടിച്ച റിക്കാര്‍ഡ് അഭേദ്യമായി നിലനില്‍ക്കുന്നു.  1969 ജൂലൈ 27നാണു കരുണാനിധി ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. അതായത് കൃത്യം നാല്‍പ്പത്തി ഒന്പതു വര്‍ഷം മുന്പ്. ഇത്രയും കാലം ഒരു പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് ഒരാള്‍ തുടരുന്നതു ലോകത്തുതന്നെ അപൂര്‍വമായിരിക്കാം. 2016 അവസാനം ആരോഗ്യകാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍നിന്നു പിന്മാറുന്നതുവരെ ഡിഎംകെയുടെ അവസാന വാക്ക് കലൈഞ്ജറുടേതായിരുന്നു. രണ്ടുപതിറ്റാണ്ടായി കേന്ദ്രത്തില്‍ നിര്‍ണായക ശക്തിയായിരുന്നു ഡിഎംകെ. പക്ഷേ, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍വീഴ്ചയാണ് ഡിഎംകെ യ്ക്കുണ്ടായത്. ഒരു സീറ്റുപോലും പാര്‍ട്ടിക്ക് നേടാനായില്ല. അഴിമതിയും കുടുംബ രാഷ്ട്രീയവും കൂടിയായതോടെ പ്രതിച്ഛായയില്‍ കരിനിഴല്‍ വീണു.  2016ല്‍ ജയലളിത ഭരണത്തുടര്‍ച്ച നേടിയെങ്കിലും  ഡിഎംകെ സ്വാധീനം നിലനിര്‍ത്തി. തമിഴ് മനസില്‍ കരുണാനിധി ഇപ്പോഴും രാഷ്ട്രീയത്തെ കലയാക്കി മാറ്റിയ കലൈഞ്ജര്‍ തന്നെയാണ്.

കലയില്‍ തിളങ്ങിയ ബാല്യം

Monday, May 28, 2018

ഇംഗ്ലീഷ്, സ്പാനിഷ് സ്വപ്നങ്ങൾ...

ലോകകപ്പിലെ താരപരിശീലകര്‍ 3

റഷ്യയില്‍ ഇംഗ്ലീഷ്, സ്പാനിഷ് സ്വപ്നങ്ങള്‍ക്ക് ചിറകു നല്കുക എന്ന ദൗത്യമാണ് പരിശീലകരായ ഗാരത്ത് സൗത്ത്‌ഗേറ്റിനും ജൂലന്‍ ലോപെടഹിക്കുമുള്ളത്. ക്ലബ് ഫുട്‌ബോളിലെ രണ്ട് പ്രമുഖ ലീഗുകളുടെ നാടാണ് ഇംഗ്ലണ്ടും സ്‌പെയിനും. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ശനിദശ മാറ്റാനുറച്ചാണ് പരിശീലകനായ സൗത്ത്‌ഗേറ്റ് തന്ത്രമൊരുക്കുന്നത്. കഴിഞ്ഞ ലോകകപ്പിലേറ്റ തിരിച്ചടിക്ക് കണക്കുതീര്‍ക്കുകയാണ് ലോപെടഹിയുടെ ശിക്ഷണത്തിലിറങ്ങുന്ന സ്‌പെയിനിന്റെ ലക്ഷ്യം.

 
ഗാരത്ത് സൗത്ത്‌ഗേറ്റും ജൂലന്‍ ലോപെടഹിയും


ഗാരത്ത് സൗത്ത്ഗേറ്റ് (ഇംഗ്ലണ്ട്)

ലോകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ നിന്ന്, ഓര്‍മകളില്‍ നിന്ന് അത്ര എളുപ്പത്തിലൊന്നും മാഞ്ഞു പോകാത്ത പേരാണ് ബോബി ചാള്‍ട്ടന്റേത്. 1966 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ കുന്തമുന. ലോകത്തെ എക്കാലത്തേയും മികച്ച മധ്യനിരക്കാരില്‍ ഒരാള്‍. ഇംഗ്ലണ്ട് ഒരിക്കല്‍ മാത്രമാണ് ലോകകപ്പ് നേടിയിട്ടുള്ളത്. 1966 ല്‍ ബോബി ചാള്‍ട്ടന്റെ പ്രതാപകാലത്ത്. ഇംഗ്ലണ്ടിന്റെ ആ പ്രതാപകാലത്തെ പ്രകടനത്തെ കുറിച്ച് എല്ലാ ദിവസവും തന്റെ ടീമിനെ ഓര്‍മിപ്പിക്കാറുണ്ട് പരിശീലകന്‍ ഗാരത്ത് സൗത്ത്‌ഗേറ്റ്. അദ്ദേഹത്തിനറിയാം തന്റെ ടീമില്‍ പ്രതിഭയും യുവത്വവും നിറഞ്ഞ നിരവധി താരങ്ങളുണ്ടെന്ന്; പക്ഷേ, ഓരോ ലോകകപ്പിലും ഒരു പിടി താരങ്ങളെ സംഭാവന ചെയ്യാനല്ലാതെ കിരീടനേട്ടം എന്നും അന്യമാണെന്ന്. അക്കാരണത്താല്‍ തന്നെ ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കുന്ന ഒരു സംഘത്തെ വാര്‍ത്തെടുക്കുകയെന്ന ശ്രമകരമായ ദൗത്യവുമായാണ് 2016 ല്‍ നാല്‍പ്പത്തിയേഴുകാരനായ സൗത്ത്‌ഗേറ്റ് ഇംഗ്ലണ്ടിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. 1995 മുതല്‍ 2004 വരെയുള്ള ഒന്പതു വര്‍ത്തിനിടയില്‍ സൗത്ത്‌ഗേറ്റ് ഇംഗ്ലണ്ടിന്റെ വിശ്വസ്തനായ പ്രതിരോധ ഭടനായിരുന്നു. 57 മത്സരങ്ങളില്‍ അദ്ദേഹം ത്രീ ലയണ്‍സ് ജഴ്‌സിയണിഞ്ഞു. കാല്‍ നൂറ്റാണ്ടുകാലത്തെ ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ് സൗത്തിഗേറ്റിനിപ്പോള്‍. റഷ്യയില്‍ നിന്ന് ലോകകപ്പുമായി മടങ്ങുക. കഴിഞ്ഞ ഒക്ടോബറില്‍ തന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷവേളയില്‍ ബോബി ചാള്‍ട്ടന്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം സൗത്ത്‌ഗേറ്റിനോട് വലിയ ഒരാഗ്രഹം പങ്കുവച്ചിരുന്നു. ഒരിക്കല്‍ കൂടി ഇംഗ്ലണ്ട് ലോകകപ്പുമായി വരുന്നത് കാണാന്‍ അവസരമുണ്ടാക്കിത്തരണമെന്ന്. അതാണ് താനും സ്വപ്നം കാണുന്നതെന്നും അത് സാധിച്ചുതരാന്‍ തനിക്കു കഴിയുമെന്നുമാണ് സൗത്ത്‌ഗേറ്റ് മറുപടിയായി പറഞ്ഞത്. പക്ഷേ, കണക്കുകള്‍ അദ്ദേഹത്തിന് അത്ര അനുകൂലമല്ല. ഇത് വരെ പതിനാല് ലോകകപ്പുകളില്‍ പങ്കെടുത്ത ഇംഗ്ലണ്ട് 62 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 26 വിജയവും 20 സമനിലയും 16 തോല്‍വികളുമായിരുന്നു ഫലം. ഡേവിഡ് ബെക്കാമിനും വെയ്ന്‍ റൂണിക്കും ഫ്രങ്ക് ലംപാര്‍ഡിനും  സാധിക്കാതെ പോയത് ഹാരി കെയ്‌നും സംഘവും കൊണ്ടുവരുമെന്ന് സൗത്ത്‌ഗേറ്റ് ആത്മവിശ്വാസത്തോടെ പറയുന്നു. ഇരുപത്തിനാലാം വയസില്‍ ലോകകപ്പ് പോലൊരു വലിയവേദിയില്‍ കെയ്നിനെ നായകനാക്കിയതിനെപ്പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം മാത്രം മതി അദ്ദേഹത്തിന്റെ ഓരോ ടീം അംഗത്തിലുമുള്ള വിശ്വാസം എത്രമാത്രമുണ്ടെന്നു മനസിലാക്കാന്‍.  ' ഹാരിക്ക് ചില വിശേഷവിധിയായ വ്യെക്തി ഗുണങ്ങള്‍ ഉണ്ട്. അദ്ദേഹം കളിക്കളത്തിന് അകത്തും പുറത്തും ശാന്തമായി നിലകൊള്ളുന്ന താരമാണ്. നായകന്റെ പദവി അദ്ദേഹത്തെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് നയിക്കില്ല, മറിച്ച് അതൊരു ഊര്‍ജമായി അദ്ദേഹത്തിന്റെ പ്രകടനത്തെ മുന്നോട്ട് നയിക്കും. നിങ്ങള്‍ ഒന്നു മനസിലാക്കുക. ഫുട്‌ബോള്‍ ഒരു ടീം ഗെയിമാണ്. ക്യാപ്റ്റന്‍ മൈതാനത്തു കളിക്കുന്ന ഒരു താരം മാത്രമാണ്. മത്സരശേഷമാണ് നായകരുണ്ടാവുന്നത്. ഞാന്‍ ഓരോ കളിക്കാരനിലും നായകരെ കാണുന്നുണ്ട്. ''. ദേശീയ ടീമിന്റെ പരിശീലക സ് ഥാനം ഏറ്റെടുക്കുന്നതിനു മുന്പ്  മിഡില്‍സ്ബറോ ക്ലബിന്റെ മാനേജറായിരുന്നു ഈ 47കാരന്‍. അദ്ദേഹത്തിന്റെ കീഴില്‍ ഇതുവരെ 16 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ഇംഗ്ലണ്ട് ടീം 8 മത്സരങ്ങളില്‍ വിജയിക്കുകയും 2 മത്സരങ്ങില്‍ പരാജയപ്പെടുകയും ചെയ്തു. 6 മത്സരങ്ങളില്‍ സമനിലയായിരുന്നു ഫലം. കണക്കുകള്‍ക്കും വിശകലനങ്ങള്‍ക്കുമപ്പുറം സൗത്ത്‌ഗേറ്റും സംഘവും ലോകകപ്പുമായി വരുന്നത് ബോബി ചാള്‍ട്ടനൊപ്പം ഓരോ ഇംഗ്ലീഷുകാരനും സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു.

ജൂലന്‍ ലോപെടഹി (സ്‌പെയിന്‍)


തുടര്‍ച്ചയായി ഫിഫയുടെ മൂന്നു ലോകകിരീടങ്ങള്‍ നേടുക. ഏതൊരു ഫുട്‌ബോള്‍ ടീമിനെ സംബന്ധിച്ചും സ്വപ്നതുല്യമായ നേട്ടം. ലോകഫുട്‌ബോളിനെ കുറച്ചു നാളത്തേക്കെങ്കിലും കാല്‍ക്കീഴിലാക്കാന്‍ സ്‌പെയിനെ സഹായിച്ചത് ഈ നേട്ടങ്ങളാണ്. പക്ഷേ, വിജയത്തിന്റെ കൊടുമുടിയില്‍ നിന്നുള്ള വന്‍ വീഴ്ചയ്ക്കാണ് പിന്നീട് സ്പാനിഷ് ഫുട്‌ബോള്‍ സാക്ഷ്യവഹിച്ചത്. 2014 ലോകകപ്പില്‍ വലിയ പ്രതീക്ഷകളുമായെത്തിയ സ്‌പെയിന്‍ ലോകകപ്പില്‍ തകര്‍ന്നു വീഴുന്നതാണ് കണ്ടത്. പിന്നീട് 2016 ലെ യൂറോകപ്പിലും പ്രീ ക്വാട്ടറില്‍ പുറത്തായി. ഇത്തരത്തില്‍ മനോവീര്യം തകര്‍ന്ന് നില്‍ക്കുന്ന ഒരു ടീമിനെ വീണ്ടും ജയം ശീലമാക്കിയ ടീമാക്കിയെടുക്കുകയെന്ന ദൗത്യവുമായാണ് ജൂലന്‍ ലോപെടഹി രണ്ടു വര്‍ഷങ്ങള്‍ക്കു മുന്പ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.  കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരു പുതുനിരയെ കെട്ടിപ്പടുത്തിയിരിക്കുകയാണ് ലോപെടഹി. ഗോള്‍കീപ്പറായാണ് ലോപെടഹി തന്റെ തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്. 1994 ല്‍ ലോകകപ്പിനുള്ള ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സൈഡ് ബെഞ്ചില്‍ റിസര്‍വ് ഗോളിയായിരിക്കാനേ സാധിച്ചുള്ളൂ. കഴിഞ്ഞ ലോകകപ്പിലെയും യൂറോകപ്പിലെയും നിരാശാജനകമായ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെയിനെ എഴുതിത്തള്ളാറായിട്ടില്ലെന്നും പഴയ വസന്തകാലത്തിലേക്കു തങ്ങള്‍ തിരിതച്ചുവരുമെന്നും ലോപെടഹി പ്രഖ്യാപിച്ചിരുന്നു. അത് വെറുംവാക്കല്ലെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.   ലോപെടഹിയുടെ കീഴില്‍ ഇതുവരെ ഒരു മത്സരം പോലും സ്‌പെയിന്‍ തോറ്റിട്ടില്ല. പരിചയസമ്പന്നരെയും യുവതാരങ്ങളെയും കൂട്ടിയിണക്കിയാണ് ലോപെടഹി ടീമിനെ വാര്‍ത്തിരിക്കുന്നത്. ലോകകപ്പുകളില്‍ കളിച്ച് പരിചയസന്പന്നരായ ഇനിയെസ്റ്റക്കും റാമോസിനും ഡേവിഡ് സില്‍വയ്ക്കുമൊപ്പം യുവതാരങ്ങളായ ഇസ്‌കോയ്ക്കും അസന്‍ഷ്യാേയ്ക്കും ലോപെടഹി ടീമില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. ഗ്രൂപ്പിലെ പോര്‍ച്ചുഗലിന്റെ സാന്നിദ്ധ്യമാണ് സ്പെയിനിന്റെ ഏറ്റവും വലിയ വെല്ലുവിളി. പോര്‍ച്ചുഗലിനെ തോല്‍പ്പിക്കാനായാല്‍ സ്‌പെയിന്‍ തീര്‍ച്ചയായും കിരീട സാധ്യതയുള്ള ടീമായി മാറുമെന്ന് ലോപെടഹിക്ക് നന്നായറിയാം. അതാണ് അദ്ദേഹം ലക്ഷ്യംവയ്ക്കുന്നതും. ദയനീയ പരാജയങ്ങളെത്തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടിവന്ന ടെല്‍ ബോസ്‌കില്‍ നിന്ന് സ്ഥാനമേറ്റ ജൂലന്‍ ലോപെടഹിക്ക് വലിയ മത്സരങ്ങളില്‍ പരിചയക്കുറവുണ്ടെങ്കിലും അതൊന്നും മൈതാനത്തു പ്രതിഫലിക്കില്ലെന്നാണ് ആരാധകരുടെ പക്ഷം.

Friday, May 25, 2018

ലോയുടെ നിയമവും സാംപോളിയുടെ തന്ത്രവും...

(ലോകകപ്പിലെ താരപരിശീലകര്‍- 2)

റഷ്യന്‍ ലോകകപ്പിലേക്ക് ശേഷിക്കുന്നത് 20 ദിനങ്ങള്‍മാത്രം. കളത്തിലെ താരങ്ങള്‍ക്കൊപ്പംതന്നെ പ്രഗത്ഭരാണ് തന്ത്രമൊരുക്കുന്ന പരിശീലകരും. ഫുട്‌ബോള്‍ തന്ത്രജ്ഞരുടെ തന്ത്രങ്ങള്‍ക്കനുസരിച്ച് കളത്തില്‍ ഉപയോഗിക്കാനുള്ള കരുക്കള്‍ മാത്രാണ് കളിക്കാര്‍. കളിക്കാരെ കളിപഠിപ്പിക്കുന്ന സൂപ്പര്‍ തന്ത്രജ്ഞരിലെ പ്രധാനികളാണ് ജര്‍മനിയുടെ ജോവാക്വിം ലോയും അര്‍ജന്റീനയുടെ ഹൊര്‍ഹെ സാംപോളിയും.

 
ജോവക്വിം ലോ (ജര്‍മനി)

റഷ്യന്‍ ലോകകപ്പിലെ സൂപ്പര്‍ പരിശീലകന്‍ ആരാണെന്നു ചോദിച്ചാല്‍ ആദ്യ പേരായി ജോവാക്വിം ലോയെ പറയാത്തവര്‍ വിരളമായിരിക്കും. ജര്‍മനിക്കു നാലാം ലോകകപ്പു നേടിക്കൊടുത്ത പരിശീലകന്‍.

Thursday, May 24, 2018

ലോകകപ്പിലെ താര പരിശീലകര്‍

ഫുട്‌ബോള്‍ ലോകകപ്പ് നിരവധി സുവര്‍ണതാരങ്ങളെ സൃഷ്ടിക്കാറുണ്ട്. അവരുടെ അപദാന കഥകള്‍ എഴുതാന്‍ മാധ്യമങ്ങള്‍ മത്സരിക്കാറുമുണ്ട്. പക്ഷേ, അവരെ താരങ്ങളായി വാര്‍ത്തെടുക്കുന്നതിനു പിന്നിലെ പരിശീലകന്‍ പലപ്പോഴും വെള്ളിവെളിച്ചത്തു വരാറില്ല. കുറെ ഫുട്‌ബോള്‍ താരങ്ങളെ കൂട്ടിച്ചേര്‍ത്ത് ഒരു ടീമാക്കി മാറ്റുന്നതു മുതല്‍ എതിരാളികളെ തകര്‍ക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നതുവരെ പരിശീലകരാണ്. ഇത്തരത്തില്‍ താരപരിവേഷത്തോടെ റഷ്യയില്‍ലെത്തിയിരിക്കുന്ന പരിശീലകര്‍ നിരവധിയുണ്ട്.

 
ദിദിയെ ദെഷാം


ദിദിയെ ദെഷാം (ഫ്രാന്‍സ്)

രണ്ടു പതിറ്റാണ്ടു മുന്പ് സിനദിന്‍ സിദാനെന്ന മാന്ത്രികന്റെ തോളിലേറി ഫ്രാന്‍സ് ലോകകപ്പില്‍ മുത്തമിടുന്‌പോള്‍ ക്യാപ്റ്റനായിരുന്നു ദിദിയെ ദെഷാം. 2018 ല്‍ റഷ്യയില്‍ ഫ്രഞ്ച് ടീം പോരാട്ടത്തിനിറങ്ങുന്‌പോഴും ദെഷാം കൂടെയുണ്ട്. ഇത്തവണ തന്ത്രങ്ങള്‍ മെനയുന്ന പരിശീലകന്റെ വേഷത്തിലാണെന്നു മാത്രം. പ്രതിരോധ നിരക്കാരനായും മധ്യനിരക്കാരനായും ഫ്രാന്‍സിനു വേണ്ടി തിളങ്ങിയിട്ടുള്ള താരമാണ് ദെഷാം. 10 ാം വയസില്‍ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയ അദ്ദേഹം ഫുട്‌ബോളര്‍ എന്ന ജഴ്‌സി അഴിച്ചുവയ്ക്കുന്നത് 2001 ലാണ്. 103 തവണ രാജ്യത്തിനു വേണ്ടി മൈതാനത്തിറങ്ങി. 2000 ലെ യൂറോകപ്പ് ഫ്രാന്‍സ് നേടുന്‌പോഴും ക്യാപ്റ്റന്‍ ദിദിയെ തന്നെ. ഇത്തവണ ഫ്രഞ്ച് ടീം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കരീം ബെന്‍സേമയെന്ന ഫ്രഞ്ച് സ്‌ട്രൈക്കറെ ടീമില്‍ നിന്ന് ഒഴിവാക്കിയതിന്റെ പേരിലാണ് അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. അദ്ദേഹത്തെ വിമര്‍ശിച്ചാണ് വലിയ വിഭാഗം ആളുകളും രംഗത്തെത്തിയിരിക്കുന്നത്. 2002 ലോകകപ്പില്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റോമാരിയോയെ ഒഴിവാക്കി ടീമിനെ പ്രഖ്യാപിച്ച സ്‌കൊളാരിക്ക് ചെരുപ്പേറു വരെ ലഭിച്ചതായാണ് ചരിത്രം. പക്ഷേ, അപ്പോഴും അദ്ദേഹം തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഫലവും അദ്ദേഹത്തിന് അനുകൂലമായിരുന്നു.
ഏഷ്യയില്‍ നിന്നും ലോകകപ്പുമായി സ്‌കൊളാരിയും കൂട്ടരും ബ്രസീലില്‍ എത്തിയതോടെ വിവാദം കെട്ടടങ്ങി. അന്ന് സ്‌കൊളാരിയായിരുന്നു ഇന്ന് ദെഷാമാണെന്നു മാത്രം. രണ്ടു പേരും ചെയ്യുന്നത് ഒരേ കാര്യം. ഇപ്പോള്‍ പ്രതിനായകന്റെ റോളിലാണ് പലരും അദ്ദേഹത്തെ കാണുന്നത്. പക്ഷേ, ഫൈനലില്‍ കപ്പുയര്‍ത്തി ഇതിനെല്ലാം പ്രതികാരം ചെയ്യുന്ന ദിനത്തെ കുറിച്ചാണ് ദെഷാം സ്വപ്നം കാണുന്നത്.  ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ ക്ലബ്ബായ റയല്‍ മാഡ്രിഡ് ബന്‍സേമയുമായുള്ള കരാര്‍ 2021 വരെ പുതുക്കി നല്‍കിക്കഴിഞ്ഞ പശ്ചാത്തലത്തിലും അദ്ദേഹം തീരുമാനം പുനപരിശോധിക്കാന്‍ തയാറായിട്ടില്ല. മികച്ച യുവനിരയെ അണിനിരത്താനാണു താന്‍ ശ്രമിക്കുന്നതെന്നും  മികച്ച രണ്ട് സ്ട്രൈക്കര്‍മാര്‍ ഉണ്ടെന്നുമാണ് ദെഷാമിന്റെ വാദം. അത്ലറ്റിക്കോ മാഡ്രിഡിന്റെ ആന്റോണി ഗ്രീസ്മാന്‍, ചെല്‍സിയുടെ ഒളിവര്‍ ഗിരു എന്നിവര്‍ മികച്ച ഫോമിലുമാണ്. പക്ഷേ, ഫലം സ്‌കൊളാരിക്ക് അനുകൂലമായിരുന്നതു പോലെ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമെന്നാണ് ദെഷാം കണക്കു കൂട്ടുന്നത്. എന്തൊക്കെ കാരണങ്ങള്‍ നിരത്തിയാലും ലോകകപ്പ് പോലെയുള്ള വലിയകായിക മേളയില്‍ ബെന്‍സെമയെ പോലൊരു സൂപ്പര്‍ താരത്തെ ഒഴിവാക്കുന്നത് മികച്ച ഫുട്ബോള്‍ പ്രതീക്ഷിക്കുന്ന ഏതൊരു വ്യക്തിക്കും കനത്ത നഷ്ടമാണെന്നു പറയാതെ വയ്യ. നിലവില്‍ 2012 മുതല്‍ ഫ്രാന്‍സിന്റെ പരിശീലകനാണ് ദിദിയെ. മോണക്കോ, യുവന്റസ്, മാര്‍സെ ക്ലബുകളുടെ പരിശീലകനായിരുന്നു നാല്‍പ്പത്തൊന്‍പതുകാരനായ ദിദിയെ ദെഷാം.

Monday, May 14, 2018

ലോക'കപ്പിന്റെ' കഥ

യൂള്‍ റിമെ
റഷ്യയില്‍ നിന്നു ലോകകപ്പ് ഫുട്ബോളിന്റെ ആവേശപ്പത ലോകമെങ്ങും തുളുമ്പിവീഴുമ്പോള്‍, ലോകത്തിന്റെ ഈ ഓരോ ദിവസത്തെയും അനേകം മണിക്കൂറുകള്‍ ഈയൊരു ആവേശത്തില്‍ മുങ്ങുമ്പോള്‍, ഫുട്ബോള്‍ താരങ്ങളുടെ മാന്ത്രിക പ്രകടനങ്ങള്‍ ഉറക്കമൊഴിപ്പിക്കുന്ന വിസ്മയമായി മാറുകയും ആ താരങ്ങള്‍ നേടുന്ന ആരാധനയുടെ കഥകള്‍ അദ്ഭുതത്തോടെ കേള്‍ക്കുകയും ചെയ്യുമ്പോള്‍ എത്രപേരറിയുന്നു, ആ ലോകകപ്പ് ട്രോഫിയുടെ കഥ.
ലോകകപ്പ് ഫുട്ബോളിന്റെ  ചരിത്രം പരിശോധിച്ചാല്‍ നമുക്ക് രണ്ട് ലോകകപ്പ് ട്രോഫികള്‍ ലഭിക്കും.  പ്രശസ്ത ഫ്രഞ്ച് ശില്‍പി ആബേല്‍ ലാഫ്ലേവര്‍ നിര്‍മിച്ച ട്രോഫിയും ഇപ്പോഴത്തെ ഫിഫ കപ്പും.
ആബേല്‍ ലാഫ്ലേവറിന് താന്‍ നിര്‍മിച്ച ട്രോഫി മറ്റൊരാളുടെ പേരില്‍ അറിയപ്പെടുന്നതാണ് കാണേണ്ടിവന്നത്. ലോകകപ്പ് ഫുട്‌ബോളെന്ന ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച, ഫിഫയുടെ തന്നെ സ്ഥാപകരിലൊരാളായ യൂള്‍ റിമെയുടെ പേരിലാണ് ആദ്യ ലോകകപ്പ് ട്രോഫി അറിയപ്പെട്ടത്. പക്ഷേ, 1930 ല്‍ ഉറുഗ്വെയും 1934 ലും 1938 ലും ഇറ്റലിയും സ്വന്തമാക്കിയ കാലത്ത് ട്രോഫിക്ക് പേരില്ലായിരുന്നു.

Thursday, March 1, 2018

വെടിയേറ്റു വീഴാന്‍ ഇനിയെത്ര ഗൗരിമാര്‍ ബാക്കി




സന്ദീപ് സലിം

ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേ സന്ധിയില്ലാത്ത സമരം നടത്തിയിരുന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചപ്പോള്‍ വെടിയുണ്ട തുളച്ചു കയറിയത് ഇന്ത്യയുടെ മതേതര രാഷ്ട്രീയ ശരീരത്തില്‍ കൂടിയാണ്. മഹാത്മ ഗാന്ധിയുടേതിനു സമാനമെന്നു വിശേഷിപ്പിച്ചാലും അതിശയോക്തിയില്ലാത്തതാണ് ഗൗരി ലങ്കേഷിന്റെ വധം. ഹിന്ദുത്വ ഭീകരത
വധിച്ച രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകരുടെ ലിസ്റ്റില്‍ പേരറിയാവുന്ന അവസാനത്തെയാളാണ് ഗൗരി. എണ്ണമറ്റ വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ട പേരും നാടും രേഖപ്പെടുത്താതെ പോയഅനേകായിരം മനുഷ്യരെ മാധ്യമങ്ങളും പൊതുസമൂഹവും മറന്നു കഴിഞ്ഞു. നമ്മുടെ മതേതര-രാഷ്ട്രീയ ശരീരം ഇന്ന് വളരെയേറെ ദുര്‍ബലമായിരിക്കുന്നുവെന്നുവേണം കരുതാന്‍. ഭരണകൂട കൊലപാതകമെന്നു ഗൗരിയുടെ വധത്തെ വിശേഷിപ്പിക്കാം. 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഭരണത്തിലെത്തിയതുമുതല്‍ സംഘപരിവാറിന്റെയും മറ്റ് തീവ്രഹിന്ദു സംഘടനകളുടെയും രാഷ്ട്രീയ അജണ്ട വ്യക്തമായിക്കഴിഞ്ഞു. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്‍ക്കര്‍, ഗൗരി ലങ്കേഷ് എന്നിവര്‍ ഈ രാഷ്ട്രീയ അജണ്ടയ്ക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ചവരാണ്. പെരുമാള്‍ മുരുഗനും കെ. എസ്. ഭഗവാനും ഇപ്പോഴും പോരാട്ടം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇരുതല മൂര്‍ച്ഛയുള്ള ഒരു കഠാരയാണ് ഹിന്ദുത്വ അജന്‍ഡ. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം നേതത്വം നല്‍കുന്ന ഭരണകൂടമാണ് ഒരു വശമെങ്കില്‍ സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ഇടപെടുന്ന അവരുടെ മാതൃസംഘടനായായ സംഘപരിവാര്‍ പ്രസ്ഥാനങ്ങളാണ് മറുവശം. ആദിവാസികള്‍, ദളിതര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, സര്‍വകലാശാലകള്‍, എഴുത്തുകാര്‍ തുടങ്ങി വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയ അജന്‍ഡ നടപ്പിലാക്കുന്നതിനുള്ള സാമൂഹ്യ സാഹചര്യം സൃഷ്ടിക്കുകയാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

FACEBOOK COMMENT BOX