Thursday, November 6, 2014

ആര്‍ത്തലച്ചുണരുന്ന മധുരനീലി

 മറുകുകളില്‍ കടലനക്കം: ഓംകാരം എന്ന കവിതാസമാഹാരത്തിലൂടെ പ്രശസ്തയായ പദ്മ ബാബു സംസാരിക്കുന്നു.


കവിതയിലെ ബാല്യം

കവിത ഒരുപാടുകാലം ഹൈബെര്‍നേഷനിലായിരുന്നു എന്നെനിക്ക് തോന്നുന്നുണ്ടിപ്പോള്‍. മണ്ണിനുള്ളില്‍ പെട്ടുപോകുന്ന ഉണര്‍വില്ലാത്ത ചില വിത്തുകളെ പോലെ ഉള്ളിലെ കവിത അങ്ങനെ കിടന്നുവെന്നു വേണം കരുതാന്‍, ചില കൈപ്പഴക്കമില്ലാത്ത കുത്തിക്കുറിക്കലുകളും ഉണ്ടായിട്ടുണ്ട്. ഉള്‍വലിയലിന്റെ സ്വന്തം ആളായിരുന്നതുകൊണ്ട്, രണ്ടമതൊരാളെ പോലും കാണിക്കാതെ ഞാന്‍ മാത്രം വായിച്ചു രസിക്കുക, അതൊരു വിനോദമായിരുന്നു അന്നു. എങ്കില്‍ പോലും ഇന്നത്തെക്കാളധികം പുസ്തകങ്ങള്‍ ഞാന്‍ അന്നു വായിച്ചിരുന്നു. അമര്‍ചിത്രകഥകള്‍ തൊട്ട് പുരാണങ്ങളും, മലയാളത്തിലേയും, മറുഭാഷകളിലേയും സാഹിത്യങ്ങളും സിനിമകളും എന്നെയാകാര്‍ഷിച്ചിട്ടുണ്ട്.
     ഒരു സ്ത്രീയെ സംബന്ധിച്ചടുത്തോളം ഗര്‍ഭകാലം അവളുടെ ഉടലില്‍ ഒരു ക്രിയേഷന് വേണ്ടി സംഭവിപ്പിക്കുന്ന ചില ബയോളജിക്കല്‍ പ്രോസ്സസ്സുകളുണ്ടല്ലൊ, ഈയൊരു സമയത്ത് തന്നെയാണ് എനിക്കുള്ളില്‍ എഴുത്തിലും സമാന്തരമായ ചില വിസ്‌ഫോടനങ്ങള്‍ അനുഭവപ്പെട്ടത്. മധുരനീലി എന്ന കവിതയിലെ കഥാപാത്രം തന്നെയായിരുന്നു എന്റെ കവിതയിലെ ബാല്യവും കൗമാരവും. സൈബറിടം എന്റെ കവിതകള്‍ക്ക് വളരാന്‍ അനൂകൂലമായ ഒരു ജൈവവ്യവസ്ഥ തന്നെയായിരുന്നു. ആദ്യപുസ്തകം “മറുകുകളില്‍ കടലനക്കം:ഓംകാരം” ഡി.സി പ്രസിദ്ധീകരിച്ചു.

ആദ്യത്തെ കവിത


“ പപ്പായത്തണ്ടിലൂടെ വീഞ്ഞൂറിയെടുത്ത
  ഞായറവധിയിലാണ്
  പതിനഞ്ച് ഗോവണിപ്പടികളില്‍
  ഒറ്റക്കുതിപ്പില്‍ ചാടിയിറങ്ങി
  ആര്‍ത്തലച്ച് വന്ന
  മധുരനീലി ആദ്യമായി തിരളിയത്.. ”

ഇതിനുമുന്നെയും പലതുമെഴുതിയിട്ടുണ്ടെങ്കിലും, കവിതയില്‍ ഞാന്‍ വയസ്സറിയിച്ചത് മധുരനീലി...‘യില്‍ തന്നെയായിരുന്നു. ആദ്യകവിത എന്ന് ഞാനിതിനെയേ പറയൂ.

എഴുതാതെ പോയ കവിത

പലരുടേയും എനിക്കിഷ്ടമുള്ള പലകവിതകളും ഞാനെഴുതാതെ പോയി എന്നെന്നെ തോന്നിപ്പിച്ച കവിതകളാണ്. അല്ലെങ്കില്‍ ഒരിക്കലും എന്നെക്കൊണ്ടെഴുതാന്‍ കഴിയില്ല എന്നുള്ള കവിതകള്‍. ആരാധനയോടെ, അയ്യോ! ഇതെനിക്ക് കഴിഞ്ഞില്ലല്ലോ എന്ന അത്ഭുതത്തോടെ ഞാന്‍ വായിച്ച കവിതകള്‍.

മനസ്സിലുള്ള കവിത

ഉറക്കത്തില്‍ നമ്മള്‍ ചില സ്വപ്നങ്ങള്‍ കാണറില്ലേ, കാണുന്ന സമയം വൈകാരികമായി അത് നമ്മളെ വിക്ഷുബ്ധമാക്കിക്കളയും. വേദനയെങ്കില്‍ അതിരറ്റവേദന, ഭീകരമെങ്കില്‍ അങ്ങേയറ്റം ഭീകരത, സന്തോഷമെങ്കില്‍ അങ്ങനെ, അനുഭവിക്കാവുന്നതിന്റെ പരമാവധി ആ ഒറ്റ നിമിഷം അത് നമ്മളെ അനുഭവിപ്പിക്കും. ജീവിതത്തിലെ ചില ഓര്‍മ്മപെടുത്തലുകളോ, തിരുത്തലുകളോയൊക്കെയാവും അത്, ഉന്മത്തതയുടെയും ഭ്രാന്തിന്റെയുമൊക്കെ ഓരം പറ്റി പാഞ്ഞുപോയി അത്രത്തോളം നമ്മളെ കറക്കിവിട്ട് സംഭവബഹുലമായ ഒരു സിനിമ കണ്ട പോലെ തോന്നിപ്പിക്കുന്നവ. പക്ഷേ ഉണര്‍ന്നിരുന്നൊന്നു പകര്‍ത്താന്‍ ശ്രമിച്ചാല്‍ കടന്നുപോയ തീക്ഷ്ണതയുടെ ഒരു തരിപോലും കയ്യിലുണ്ടാവില്ല, ശൂന്യാകാശമായല്ലോ കവിത എന്നു തോന്നിപോവുന്ന സന്ദര്‍ഭങ്ങള്‍ അതൊക്കെയാണ്. എഴുതാന്‍ പരാജയപ്പെട്ട അത്തരം കാത്തിരിപ്പുകള്‍ എനിക്ക് കവിതയിലുണ്ട്. എന്നെങ്കിലും അത്തരം ഒന്ന് എഴുതാന്‍ സാധിച്ചേക്കാം.

കവിതയിലേയ്‌ക്കെത്തുന്നത്?

കടും നിറങ്ങള്‍, തിളക്കമുള്ളതൊക്കെ, അങ്ങനെ എക്‌സ്ട്രീം ആയിട്ടുള്ള പലതിനോടും ആസക്തിയുണ്ട്. ഫാന്‍സി ആയിട്ടുള്ള പാറ്റേണുകളില്‍ ചിന്തകള്‍ വൈകാരികതയുടെ എല്ലാ തലങ്ങളിലും വ്യാപരിക്കാറുണ്ട്. ഒരു ദിവസം തന്നെ ഒന്‍പത് സ്വഭാവമാണെനിക്ക് എന്നു അമ്മ പരാതിപ്പെടാറുണ്ട്, കൂട്ടിന് എടുത്ത് ചാട്ടവും. അടുത്ത നിമിഷം എങ്ങനെ പെരുമാറും എന്നു പ്രവചിക്കാനാവില്ല, ആ ഒരു കൗതുകത്തിലാണ് മുന്നൊട്ട് പോവുന്നതെന്ന്  ഭര്‍ത്താവും. അങ്ങനെയുള്ള തെറിപ്പുകള്‍ എഴുത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍ വിഷാദത്തിന്റെ മൂര്‍ച്ഛയില്‍ ഒരു പഴന്തുണിക്കെട്ടായി കിടന്നുപോവും. തിരിച്ചു സ്വാഭാവികതയിലെത്തുന്ന നേരങ്ങളിലാണെന്റെ എഴുത്ത് സാധാരണ നടക്കുന്നത്. പക്ഷെ എന്റെ ഇമോഷണല്‍ ഗര്‍ത്തങ്ങളില്‍ വായനക്കാരനെ ചാടിക്കരുതെന്ന് നിര്‍ബന്ധമുണ്ടെനിക്ക്. എന്നാലും വന്നിട്ടുണ്ടാവാം, അപൂര്‍വ്വമായി ചിലതൊക്കെ. കുട്ടിക്കാലത്തെ സ്വാധീനിച്ച ഓസിന്റെ നാട്ടിലെ “ഡൊറോത്തി” എന്ന പെണ്‍കുട്ടിയുടേതിന് സമാനമായ യാത്രകളായിരുന്നു എന്റെ ഭാവനകളുടേയും. വിഷയമെന്നൊന്നെടുത്ത് അങ്ങനെ ആലോചിച്ചെഴുത്തില്ല. പലപ്പോഴും എന്റെ മുന്നില്‍ ഞാന്‍ കാണുന്ന പലതിലും ഇരുന്നുകൊണ്ട് ഞാന്‍ എന്നിലേയ്ക്ക് അല്ലെങ്കില്‍ എന്നെത്തന്നെയാണ് നോക്കിപോവുന്നത്. അങ്ങനെ അനവധി ‘ഞാനു’കളുടെ ഒരു സങ്കലനമാണ് എന്റെ കവിത. അതു ചിലപ്പോള്‍ അബദ്ധപദപ്രയോഗങ്ങളിലാവാം ഞാന്‍ ആവിഷ്ക്കരിക്കുന്നത് , അല്ലെങ്കില്‍ അത്തരം ഇമേജുകളാവാം.

കവിതയിലെ സ്ഥാനം
ഒരു കവി മുന്‍പെവിടേയോ ഒരിക്കല്‍ പറഞ്ഞു കേട്ടിട്ടുണ്ട്, മലയാള കവിതയെ നമുക്ക് ‘ലതീഷ് മോഹനു മുമ്പ്’, ‘ ലതീഷ് മോഹനു ശേഷം’ എന്ന് രണ്ടായി തിരിക്കാമെന്ന്. ലതീഷ് എഴുതിയ മാതൃകകളെ നേരിട്ടല്ലെങ്കില്‍ വിദൂരമായെങ്കിലും, അറിഞ്ഞുകൊണ്ടല്ലെങ്കില്‍ അബോധത്തിലെങ്കിലും  പിന്തുടര്‍ന്നവരാണ് പിന്നീടുള്ളവരെന്ന്. സമീപ കവിതകളില്‍ ചേര്‍ത്തുവെക്കാവുന്ന ഒന്നോരണ്ടോ കവിതകളെങ്കിലും എഴുതിയിട്ടുള്ളൊരാളെന്നേ ആത്മപ്രശംസ എന്നുള്ള നിലയ്ക്കുപോലും എനിക്ക് പറയാന്‍ തോന്നുന്നുള്ളൂ.. അല്ലെങ്കില്‍ എനിക്ക് കിട്ടിയെങ്കിലെന്ന് ഞാന്‍ അതിമോഹിക്കുന്ന സ്ഥാനവും അത്രയേ ഉള്ളൂ.

കാട്ടില്‍ നിന്നു നാട്ടിലേയ്ക്ക് ഒരു ഭീമാകാരന്‍ തടി തോളില്‍ ചുമന്നു വരുന്ന ഒരു കൂട്ടം. ആര്‍പ്പുവിളികളാണ് അവരുടെ ക്‌ളേശം അല്പ്പമെങ്കിലും കുറയ്ക്കുന്നത്. തടിയില്‍ ഒന്നു തൊടാനുള്ള ആവതില്ലെങ്കിലും, ചിലര്‍ ഒപ്പം ചേര്‍ന്നാര്‍പ്പുവിളിച്ച് ആ നടത്തത്തില്‍ കൂടും. അങ്ങനെയുള്ള ഒരു ഏലേസാ.. വിളി മാത്രമാവാം മലയാള കവിതാ ലോകത്തില്‍ എന്റെ കവിത. സ്ഥാനമെന്തായാലും, അതിന്റെ പ്രതികരണം ഒരു കൂവലായാല്‍ പോലും അതിനെ ഞാന്‍ സ്‌നേഹിക്കുന്നു.

വ്യക്തിപരം

 ജന്മദേശം:തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവാണ് സ്വദേശം. അച്ഛന്‍ ശ്രീ. കാളിദാസന്‍, ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചു. അമ്മ ശ്രീമതി. പ്രസന്നകുമാരി, പബ്‌ളിക്ക് വര്‍ക്‌സില്‍ അസി. എക്‌സികൂട്ടീവ് എഞ്ചിനീയറായിരുന്നു.  വിവാഹം മലപ്പുറം സ്വദേശിയായ ബാബു രാമചന്ദ്രനുമായി. ഒരു വിദേശകമ്പനിയില്‍ സൈസ്മിക് എഞ്ചിനീയറായി ജോലി നോക്കുന്നു. നാലു വയസ്സുകാരന്‍ ബോധി നാമദേവന്‍ മകന്‍. നാട്യവേദ കോളേജ് ഓഫ് പെര്‍ഫോര്‍മിങ്ങ് ആര്‍ട്‌സ് എന്ന സ്ഥാപനത്തില്‍, കലാമണ്ഡലം സോണി ടീച്ചറുടെ കീഴില്‍ മോഹിനിയാട്ടം പഠിക്കുന്നു, ഒപ്പം അവതരിപ്പിക്കുന്നു.

FACEBOOK COMMENT BOX