Tuesday, March 17, 2015

ദിനാന്ത്യം

ഫ്രഞ്ച് കവി ചാള്‍സ് ബോദ്‌ലെയറിന്റെ എന്‍ഡ് ഓഫ് ദ ഡേ എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം.

ദിനാന്ത്യം
രചന: ചാള്‍സ് ബോദ്‌ലെയര്‍
വിവര്‍ത്തനം: സന്ദീപ് സലിം


മങ്ങിയ പ്രകാശത്തില്‍
ശബ്ദകോലാഹലങ്ങളുയര്‍ത്തി
നാണംകെട്ടോടിനടക്കുന്നു ജീവിതം

കാരണരഹിതമായ്
ചക്രവാളത്തില്‍ മദാലസയെപ്പോല്‍
അത് നൃത്തമാടുന്നു
എല്ലാമടക്കി,
വിശപ്പു പോലും
എല്ലാം മായ്ച്ച്,
നാണക്കേടു പോലും
ഒടുവില്‍ രാത്രിയെത്തുമ്പോള്‍
'ഒടുക്ക'മെന്ന കവിയുടെ ആത്മഭാഷണവും

തളര്‍ന്ന നട്ടെല്ലിനൊപ്പം
ആത്മാവും വിശ്രമം യാചിക്കുന്നു;
മങ്ങിയ കിനാവുകള്‍ നിറഞ്ഞ
ഒരു ഹൃദയവുമായി
ഞാന്‍ കിടക്കാന്‍ പോകുന്നു
നിവര്‍ന്നു തന്നെ
ഉല്ലാസപ്രദമായ നിഴലുകളുടെ
തിരശീലകളില്‍ ഞാനെന്നെ പൊതിയും
>>>>>>>
The End of the Day

Under a pallid light, noisy,
Impudent Life runs and dances,
Twists and turns, for no good reason
So, as soon as voluptuous
Night rises from the horizon,
Assuaging all, even hunger,
Effacing all, even shame,
The Poet says to himself: "At last!
My spirit, like my vertebrae,
Passionately invokes repose;
With a heart full of gloomy dreams,
I shall lie down flat on my back
And wrap myself in your curtains,
O refreshing shadows!"
 

Friday, March 6, 2015

ജീവിതം ക്രമപ്പെടുത്തുന്ന ഓര്‍മകള്‍

അച്ഛന്‍
അരിയര്‍ ബില്ലുകള്‍ക്കും
ആദായ നികുതിക്കും
വാടക കുടിശികയ്ക്കും ശേഷം
ബാക്കിയായ നോട്ടുകള്‍ക്കൊപ്പം
തീവണ്ടി ദൂരങ്ങള്‍ക്കകലെ
പുസ്തകക്കെട്ടുകളോടൊത്ത് ഒരു ചിരി  (ഗാര്‍ഹികം- ധന്യ എം. ഡി.)
 
മലയാളകവിതയുടെ ലോകത്ത് ഒരു അദ്ഭുതക്കുട്ടിയാണ് ധന്യ എം. ഡി. താനുള്‍പ്പെടുന്ന ദലിത്/സ്ത്രീ വിഭാഗത്തോടു തനിക്ക് സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായി ഉത്തരവാദിത്തമുണ്ടെന്നു വിശ്വസിക്കുന്നിടത്താണ് ധന്യയുടെ കവിതകള്‍ വ്യത്യസ്തമാകുന്നതും. അമിഗ്ദല എന്ന കവിതാ സമാഹാരത്തിലൂടെ മലയാള കവിതയില്‍ സ്വന്തമായൊരിടം കണ്ടെത്തിയ ധന്യ തന്റെ കവിതകളെക്കുംറിച്ചും കാവ്യ ജീവിതത്തെ കുറിച്ചും സന്ദീപ് സലിമിനോട് സംസാരിക്കുന്നു.
 
കവിതയിലെ ബാല്യം / കവിതയിലേക്കുള്ള വരവ്
 
 ധാരാളം വര്‍ത്തമാനം പറയുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. ഉറക്കത്തിലും ഉണര്‍വ്വിലും ഒരേപോലെ സ്വപ്നം കാണുന്ന, എല്ലാറ്റിലും അത്ഭുതപ്പെടുന്ന ഒരു കുട്ടി. അച്ഛന്‍ വാങ്ങിത്തരുമായിരുന്ന ബാലപ്രസിദ്ധീകരണങ്ങളാണ് വായനയിലേക്കുള്ള വഴി തുറന്നത്. ഞാന്‍ എല്‍.പി.സ്കൂളില്‍ പഠിക്കുന്ന സമയത്ത് അമ്മയുടെ സഹോദരന് ഒരു അപകടം പറ്റി കിടപ്പിലായി. അദ്ദേഹത്തിന് നേരം പോകുന്നതിനായി സുഹൃത്തുക്കള്‍ ധാരാളം പുസ്തകങ്ങളും ആഴ്ചപ്പതിപ്പുകളും എത്തിച്ചുകൊടുക്കുമായിരുന്നു. ഭാഷാപോഷിണിയുടെയും കലാകൗമുദിയുടെയും ധാരാളം ലക്കങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് ബൈന്‍ഡ് ചെയ്തവയും അക്കൂട്ടത്തിലുണ്ടായിരുന്നു. മാധവിക്കുട്ടിയുടെ നീര്‍മാതളം, പൂത്തകാലം, സേതുവിന്റെ പാണ്ഡവപുരം തുടങ്ങിയവ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച ലക്കങ്ങള്‍ ചേര്‍ത്ത് ബൈന്‍ഡ് ചെയ്തതായിരുന്നു അതൊക്കെ. അയല്‍വീട്ടിലെ ഒരു വലിയ പുസ്തകശേഖരം സ്വന്തംപോലെ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും അക്കാലത്ത് കിട്ടിയ വലിയ ഭാഗ്യമായിരുന്നു. നിരന്തരം പുസ്തകങ്ങള്‍ ചോദിക്കുകയും അലമരായോട് ചേര്‍ത്ത് കസേരയിട്ട് തോന്നിയ പുസ്തകങ്ങള്‍ എടുത്ത് വായിക്കുകയും ചെയ്യുന്നതില്‍ അവര്‍ എന്നെ ഒരിക്കലും നിയന്ത്രിക്കാന്‍ ശ്രമിച്ചുമില്ല. സോവിയറ്റ് റഷ്യയില്‍ നിന്നുള്ള വിവര്‍ത്തനം ചെയ്യപ്പെട്ട കുട്ടിക്കഥകള്‍ കട്ടിപ്പേജുകളില്‍ മനോഹരമായ ചിത്രങ്ങള്‍ അച്ചടിച്ച് വന്നിരുന്നത് വായിക്കാന്‍ കിട്ടിയത് അവിടെ നിന്നാണ്. വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റക്കാട്, ഗ്രീക്ക് പുരാണ കഥാസാഗരം, ആയിരത്തൊന്നു രാവുകള്‍.... വായിക്കുകയും സ്വപ്നം കാണുകയും ചെയ്യാനാഗ്രഹിച്ച ഒരു ചെറിയ കുട്ടിയെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാര്യമായിരുന്നു.  അച്ഛന്റെ വീട്ടിലുള്ളവര്‍ നല്ല കഥ പറച്ചില്‍ക്കാരായിരുന്നു. അമ്മയുടെ അമ്മയും അച്ഛനും അതുപോലെതന്നെ. ഏതു സംഭവമുണ്ടായാലും അത് വിശദീകരിക്കുന്നതിനൊപ്പം "ഞാനൊരു ഉപകഥ പറയാം' എന്ന മുഖവുരയോടെ നൂറുനൂറു കുഞ്ഞുകഥകള്‍ കൂടി അപ്പൂപ്പനും അമ്മൂമ്മയും പറയുമായിരുന്നു. രണ്ട് വീടുകളെയും ചുറ്റിപ്പറ്റി (എല്ലായിടത്തുമുള്ളതുപോലെ) അവരുടേതായ ധാരാളം നിഗൂഢകഥകളും ഉണ്ടായിരുന്നു. ഇതൊക്കെ ചേര്‍ന്നാകണം ഭാവനയുടെ ഒരു ലോകം എന്റെയുള്ളില്‍ വികസിച്ചത്. എഴുത്തുകാരുടെയും ചിത്രകാരന്‍മാരുടെയും സിനിമാക്കാരുടെയും അഭിമുഖങ്ങള്‍ എന്നെ കൊതിപ്പിച്ചിരുന്നു. വിചാരങ്ങളെയൊക്കെ കഥപോലെ വിശദമായ പെന്‍സില്‍ ചിത്രങ്ങളാക്കാനായിരുന്നു അന്നത്തെ ശ്രമം. വലുതാകുമ്പോള്‍ ഒരു ചിത്രകാരിയോ എഴുത്തുകാരിയോ ആയിത്തീരണം എന്ന് വല്ലാതെ മോഹിച്ചിരുന്നു. അന്ന് സ്വയം തോന്നിയ എന്തൊക്കെയോ അപര്യാപ്തതകളെ മറികടക്കാന്‍ അതായിരിക്കും ഏറ്റവും നല്ല വഴിയെന്ന് തോന്നിയിരുന്നു. ചിത്രം വരയ്ക്കുന്നതിനേക്കാള്‍ രസകരം ഉള്ളിലുള്ളത് എഴുതിവയ്ക്കുന്നതാണെന്ന് മനസ്സിലായപ്പള്‍ എഴുത്തിലേക്ക് തിരിഞ്ഞു. അതിന് മുന്‍പുതന്നെ സ്കൂള്‍ രചനാ മത്സരങ്ങളില്‍ സമ്മാനം കിട്ടാറുണ്ടായിരുന്നു. ഡിഗ്രി  പഠനകാലത്തെ വെക്കേഷന് എ. അയ്യപ്പന്റെ "മുറിവേറ്റ ശീര്‍ഷകങ്ങള്‍' എന്ന പുസ്തകം അച്ഛന്‍ സമ്മാനമായിത്തരന്നു. ഓണപ്പതിപ്പുകളിലല്ലാതെ അയ്യപ്പന്‍ കവിതകള്‍ വായിക്കാന്‍ കിട്ടുന്ന ആദ്യ അവസരമായിരുന്നു അത്. ആ കവിതകള്‍ എന്നെ ആവേശിച്ചു. അയ്യപ്പന്‍ ഛായയുള്ള കവിതകള്‍ ധാരാളമെഴുതി. ഒടുവില്‍ അയ്യപ്പനെപ്പറ്റിതന്നെ ഒരു കവിതയെഴുതി. ചാരുംമൂട്, രാജന്‍ കൈലാസ് സാറിന്റെ പുസ്തക പ്രകാശനച്ചടങ്ങിനെത്തിയപ്പോള്‍ അയ്യപ്പന് ഞാനാ കവിത വായിക്കാന്‍ കൊടുത്തു. സ്വതസിദ്ധമായ ഒരു ചിരിയോടെ അയ്യപ്പന്‍ അതു വാങ്ങി വായിച്ചു. കവിതക്കു പിന്നില്‍ എന്റെ ഫോണ്‍ നമ്പറും മേല്‍വിലാസവുമെഴുതി അയ്യപ്പന്‍ അത് നാലായി മടക്കി പോക്കറ്റിലിട്ടു. അയ്യപ്പനോടൊപ്പം ആ കവിത കേരളം മുഴുവന്‍ സഞ്ചരിച്ചു. കവി സെബാസ്റ്റ്യന്‍ വേറെയും കവിതകള്‍ ഉണ്ടോ എന്ന് പറഞ്ഞ് ഒഡേസ സത്യേട്ടന്‍ ഫോണ്‍ ചെയ്തു. സെബാസ്റ്റ്യന്‍ എഡിറ്റ് ചെയ്ത അയ്യപ്പനെക്കുറിച്ചുള്ള "ചെന്നിനായകത്തിന്റെ മുലകള്‍' എന്ന പുസ്തകത്തില്‍ "ചോരച്ചുവപ്പുള്ള ചോക്ക്' എന്ന പേരിലുള്ള ആ കവിത പ്രസിദ്ധീകരിക്കപ്പെട്ടു. അതിന് മുന്‍പ് തന്നെ പത്രങ്ങളുടെ പ്രാദേശിക പേജുകളില്‍ ക്യാമ്പസ് കവിതകളുടെ കൂട്ടത്തില്‍ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അങ്ങനെ എഴുത്തിന്റെയും എഴുത്തുകാരുടെയും ഒരു വലിയ ലോകത്തിലേക്ക് എത്തപ്പെട്ടു.
 
ആദ്യത്തെ കവിത
 
   ഓരോ ചുമ്മാപാട്ടുകള്‍ സൃഷ്ടിച്ച് പാടി നടക്കുകഉം സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് ഒറ്റയ്ക്ക് അഭിനയിക്കുകയും ചെയ്യുക എന്നതായിരുന്നു കുട്ടിക്കാല വിനോദങ്ങളിലൊന്ന്. അര്‍ത്ഥമറിയാത്ത വായില്‍ത്തോന്നിയ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിപ്പാടുകള്‍ ഇത് കൊള്ളാമല്ലോ സംഗതി എന്ന് തോന്നിയിട്ടുണ്ട്.  ആ പാട്ടുകളില്‍ ഒന്നായിരിക്കണം ആദ്യത്തെ കവിത. സ്കൂള്‍ കാലങ്ങളില്‍ കവിത എഴുതുന്നതിനെക്കാള്‍ താല്പര്യം കഥയോടായിരുന്നു. ശൂരനാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലാണ് പഠിച്ചത്. സ്കൂളിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ സ്മരണികയിലാണ് ആദ്യത്തെ രചന അച്ചടിച്ചു വരുന്നത്. അതൊരു കഥയായിരുന്നു. കഥയെഴുതുന്നതിനെക്കാള്‍ കവിതയ്ക്കാണ് ശ്രമം കുറവെന്ന് തോന്നിയപ്പോള്‍ പിന്നെ കവിതയിലേക്കായി ശ്രദ്ധ. 2002 മാതൃഭൂമി പത്രത്തിന്റെ ക്യാമ്പസ് പേജില്‍ "സ്വാതന്ത്ര്യം - ഒരു അഫ്ഗാനി പെണ്‍കുട്ടിയുടെ ഭാഷയില്‍' എന്ന പേരില്‍ വന്നതാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ കവിത. എഴുതിത്തുടങ്ങുന്ന കാലത്തെ എല്ലാ പ്രശ്‌നങ്ങളോടും കൂടിയതായതിനാല്‍ സമാഹാരത്തില്‍ അത് ഉള്‍പ്പെടുത്തിയിട്ടില്ല.
 
പ്രണയിച്ച കവിത/ഏറ്റവും ഇഷ്ടപ്പെട്ട കവിത
 
     അങ്ങനെ ഒരൊറ്റ കവിതയെ മാത്രം വേഗത്തില്‍ തെരഞ്ഞെടുക്കാനാവുന്നില്ല. എന്തു കൊണ്ടെന്നാല്‍ എഴുതുമ്പോള്‍ എല്ലാ കവിതകളോടും ആഴത്തിലുള്ള ഇഷ്ടവും പ്രേമവും തോന്നിയിട്ടുണ്ട്. ഒരേസമയം എഴുതാനും എഴുത്തില്‍ നിന്ന് പുറത്തു കടക്കുവാനുള്ള ഭീകരമായ ത്വരകള്‍ ഇരുവശത്ത് നിന്നും പിടിച്ചു വലിക്കുന്നതിന്റെ വേവലാതികള്‍ എന്തെഴുതുമ്പോഴും അനുഭവിച്ചിട്ടുമുണ്ട്. എന്റെ എഴുത്തില്‍ ശക്തമായ ഒരു വഴിത്തിരിവ് ഉണ്ടാക്കിയ കവിത എന്ന നിലയില്‍ "നെയ്തു നെയ്‌തെടുക്കുന്നവ' എന്ന കവിതയോട് ഒരിത്തിരി ഇഷ്ടം കൂടുതലുണ്ട്. തോട്ടുവക്കത്തെ കൈതച്ചെടികളെപ്പറ്റിയുള്ള ഒരു വര്‍ത്തമാനത്തില്‍ നിന്നാണ് ആ കവിതയുടെ പിറവി. അപ്പൂപ്പന്‍മാരും അമ്മൂമ്മമാരും ഞങ്ങളുടെ പരമ്പരകളുമെല്ലാം ആ വര്‍ത്തമാനത്തില്‍ കടന്നുവന്നു. ചോരയില്‍ കലര്‍ന്ന് കിടന്നിരുന്ന ഓര്‍മ്മകളെല്ലാം വേര്‍തിരിക്കപ്പെട്ടു. ഇലകളും പൂക്കളും പൊഴിഞ്ഞുകൊണ്ടിരിക്കുന്ന ഒരു മുരിങ്ങമരത്തിന്റെ ചുവട്ടിലിരുന്ന് അമ്മൂമ്മയും അവരുടെ അയല്‍ക്കാരി കൂട്ടുകാരിയും ചേര്‍ന്ന് പായ നെയ്യുന്നത് ഒരു മങ്ങിയ കുട്ടിക്കാല ഓര്‍മ്മയായി ഉള്ളിലുണ്ടായിരുന്നത് തെളിഞ്ഞുവന്നു. അച്ഛന്റെ പെങ്ങള്‍ (അപ്പാച്ചി) എന്നു വിളിക്കും. തൈത്തെങ്ങിന്റെ തണലില്‍, വെളുത്ത മണ്ണില്‍ ഇരുന്ന് പായ നെയ്യുന്നത് കണ്ടിട്ടുണ്ട്. ഇടക്കിടെ കൈത്തേല ചീന്തി പലതരം കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കിത്തരുമായിരുന്നു അവര്‍. വീട്ടുജോലികളുടെ ഇടവേളകളില്‍, മക്കളുടെ കുട്ടികളെ നോക്കുന്നതിനിടയില്‍ ഒക്കെയാണവര്‍ പായ നെയ്തിരുന്നത്. മണ്ണും കൈതോലയുമായിരുന്നു അവിടുത്തെ അവധിദിനങ്ങളിലെ ഏറ്റവും രസകരമായ കളിപ്പാട്ടങ്ങള്‍. തണുപ്പും മിനുസവുമുള്ള വെളുത്ത പുഴിയായിരുന്നു അവിടുത്തെ മണ്ണ്. മഴക്കാലത്ത് അത് കറുത്ത് കുഴഞ്ഞ് വൃത്തികെട്ട ചെളിയായി മാറും. അച്ഛന്റെ നാട്ടില്‍ അപ്പച്ചിയുടെ തോട്ടുവക്കത്തെ വീട്ടില്‍ മാത്രമെ അത്തരം മണ്ണ് ഞാനന്ന് കണ്ടിട്ടുണ്ടായിരുന്നുള്ളൂ. രാത്രി വൈകിയും  മണ്ണെണ്ണ വിളക്കിന്റെ ചുവന്ന നാളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ശില്‍പ്പംപോലെ അവരിരുന്ന് പായ നെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത്തരം ഓര്‍മ്മകളെയും ജീവിതങ്ങളെയും പ്രകൃതികളെയും പെറുക്കിവയ്ക്കാനുള്ള ഒരു ശ്രമമായിരുന്നു ആ കവിത. അതിന്റെ ഓരോ വരികളും എഴുതുമ്പോള്‍ ഒരു വല്ലാത്ത ഹരം തോന്നിയിരുന്നു. എന്നെത്തന്നെ തിരിച്ചറിയുന്നതിന്റെ ഉന്മേഷവും സന്തോഷവും നിറഞ്ഞു. അതില്‍ ഉള്‍ച്ചേര്‍ന്ന രാഷ്ട്രീയം ആ തിരിച്ചറിവിന്റെ ഭാഗമാണ്. അതിലെനിക്ക് അഭിമാനവുമുണ്ട്.
     പ്രണയിച്ച കവിത എന്നു വേറൊരു കവിതയെപ്പറ്റി പറയാം. "അമിഗ്ദല'യില്‍ ത്തന്നെയുള്ള "പ്രണയമേ' എന്ന കവിതയാണ്. "പ്രണയം' എന്ന അനുഭവം അതിന്റെതായ അര്‍ത്ഥത്തില്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടില്ല; ഇഷ്ടങ്ങളോ തോന്നലുകളോ ഒക്കെ ഉണ്ടായിരിക്കുമ്പൊഴും അതിന്റെ കേടുപാടുകളും മുറിവുകളും ധാരാളമുണ്ടെന്റെയുള്ളില്‍. പ്രണയിക്കാനും പ്രണയിക്കപ്പെടാനുമുള്ള എന്റെ തീക്ഷ്ണമായ ആഗ്രഹത്തെ പകര്‍ത്തിവെച്ച കവിതയാണത്. എന്റെ ഉടലും അതിനുള്ളിലെ ഞാനും ഉള്‍പ്പെടെ ദൃശ്യവും അദൃശ്യവുമായ പലവിധ കാരണങ്ങള്‍കൊണ്ട് സംഭവിക്കാതെ പോയ "പ്രണയം' എന്ന അനുഭവത്തെപ്പോലെ കൊതിപ്പിക്കുന്നതാണെനിക്ക് "പ്രണയമേ' എന്ന കവിതയും. ആ കവിതയുടെ പല തലത്തിലുള്ള വായനകളുടെ സാദ്ധ്യതകളെപ്പറ്റി സൂചിപ്പിച്ചും കൊണ്ടാണ് എം.ആര്‍. രേണുകുമാറിന്റെ അവതാരിക ആരംഭിക്കുന്നത്.
 
എഴുതാതെ പോയ കവിത
 
    മനസ്സില്‍ എഴുതിക്കൂട്ടി വെച്ച് തൃപ്തി തോന്നാതെ ഉപേക്ഷിച്ചിട്ടുണ്ട് ധാരാളം കവിതകള്‍. ചിലപ്പോഴൊക്കെ ഒരു മിന്നല്‍പോലെ ഉള്ളില്‍ തോന്നിയിട്ട് തോന്നിയ നിമിഷത്തിന്റെ സന്തോഷമല്ലാതെ, മറ്റൊരോര്‍മ്മയും ബാക്കിവെക്കാതെ അപ്രത്യക്ഷമായി പോയ നിരവധി കവിതകള്‍ വേറെയുണ്ട്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനസ്സില്‍ തെളിയുകയും എഴുന്നേറ്റ് പോയി എഴുതിവെക്കാന്‍ മടിച്ച് മനസ്സില്‍ ഉരുവിട്ട് കിടക്കെ അങ്ങനെതന്നെ അവസാനിച്ചുപോവുകയും ചെയ്ത ഒരുപാട് കവിതകള്‍. പിന്നെ ട.ങ.ട കളായും സംഭാഷണ ശകലങ്ങളായും പാറിപ്പറന്നുപോയ നൂറായിരമെണ്ണം വേറെയും. അങ്ങനെ നോക്കിയാല്‍ എഴുതാത്ത കവിതകളേയുള്ളൂ. എഴുതാതെ പോയ കവിതകളെയോര്‍ത്ത് ഇപ്പോള്‍ വേവലാതികളില്ല. ഉള്ളിന്റെയുള്ളില്‍ അബോധത്തില്‍ ചിതറിക്കിടക്കുകയാണ് ഓരോ കവിതയും. ഇന്നല്ലെങ്കില്‍ നാളെ പുതഞ്ഞുപോയ ഇടങ്ങളില്‍ നിന്ന് അവ തെളിഞ്ഞുവരിക തന്നെ ചെയ്യും.
 
മനസിലുള്ള കവിത
 
   ഇപ്പോള്‍  കവിതയെക്കാളേറെ മനസ്സിലുള്ളത് ഗദ്യമാണ്. ഫേസ്ബുക്ക് സ്റ്റാറ്റസുകളും ട.ങ.ട കളും ലേഖനങ്ങളും ചേര്‍ന്ന് അത്യാവശ്യം നല്ല ഗദ്യം എഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസം തന്നിട്ടുണ്ട്.. ഈയിടെ കവിതകളെഴുതാന്‍ ശ്രമിച്ചപ്പോള്‍ സ്വയം അനുകരിക്കുന്നതായി ബോദ്ധ്യപ്പെടുന്നതിനാല്‍ കവിതയെഴുതാനുള്ള തോന്നലിനെ ബോധപൂര്‍വ്വം ഒഴിവാക്കുകയാണ്; ആകെക്കുറച്ച് കവിതകളേ എഴുതിയിട്ടുള്ളൂ എങ്കില്‍ക്കൂടി. എന്റെ തലമുറയിലെ കവികളില്‍ ബിനു എം പള്ളിപ്പാട് എസ്.കലേഷ്, എം.ആര്‍. വിഷ്ണുപ്രസാദ് ഒക്കെ ദീര്‍ഘങ്ങളായ നരേറ്റിവ് ആയ കവിതകള്‍ എഴുതുന്നത് വായിക്കുമ്പോള്‍ അത്തരം നരേറ്റീവ് സ്വഭാവമുള്ള കവിതകള്‍ എഴുതാന്‍ തോന്നാറുണ്ട്. കുറേക്കൂടി വ്യത്യസ്തമായ ഒരു ശൈലിയും വിന്യാസവും കണ്ടെത്തി, ബാക്കി നില്‍ക്കുന്ന കുറച്ച് എന്നെക്കൂടി കുടഞ്ഞ് കളയാന്‍ കഴിഞ്ഞാല്‍ കവിതകള്‍ ഇനിയുമുണ്ടായേക്കാമെന്നു മാത്രം.
 
കവിതയിലേക്കെത്തുന്നത്
 
   സത്യസന്ധമായി പറഞ്ഞാല്‍ എന്റെയുള്ളില്‍ നടക്കുന്ന പലതരം സംഘര്‍ഷങ്ങളെയും കലഹങ്ങളെയും മയപ്പെടുത്താനുള്ള ശ്രമമായിരിക്കാം എന്റെ എഴുത്ത്. അകത്തും പുറത്തും ഞാന്‍ പലതരം കെട്ടുകളിലാണ്. അതിനെയൊക്കെ ഏതൊക്കെയോ തരത്തില്‍ അയച്ചുവിടാനും അഴിച്ചുവിടാനുമുള്ള ശ്രമങ്ങളില്‍ ഒന്നാവണമിത്. അബോധത്തില്‍ ചിതറിക്കിടക്കുന്ന പലതരം വിചാരങ്ങളെ പെറുക്കിയെടുത്ത് ക്രമപ്പെടുത്തിവെയ്ക്കുന്നതാണ് കവിതകള്‍ എന്നു കരുതുന്നു. നിഗൂഢമായി ഒരു മന്ത്രവാദക്രിയ ചെയ്യുംപോലെ ആസ്വാദ്യകരമാണത്. ആ ക്രമപ്പെടുത്തലില്‍ പുതുമയും തന്‍മയും ഉണ്ടാവണമെന്നതാണ് സ്വയം വെയ്ക്കാറുള്ള ഒരു നിബന്ധന.
  വാസ്തവത്തില്‍ എന്റെയുള്ളിലെ അതിഭീകരമായ വയലന്‍സിനെ വിഭ്രമാത്കമായ ഒരു ഡൈനാമിക്‌സിനെ മെരുക്കിയെടുക്കാനുള്ള വഴിയാവാം ഈ കവിയെഴുത്തോ സര്‍ഗ്ഗാത്മകവിനിമയങ്ങളോ ഒക്കെ. ഉറക്കത്തിലും ഉണര്‍വ്വിലും തലക്കുചുറ്റും മിന്നിപ്പറക്കുന്ന സ്വപ്നങ്ങളെയും വിചാരങ്ങളെയും കെട്ടിയിട്ട് അനുസരിപ്പിക്കാനുള്ള ഒരു മന്ത്രവാദക്കയര്‍ മാത്രമാവാം കവിത. "സൈലന്‍സ്' എന്ന കവിതയില്‍ ഈ മനസിലാക്കലിനെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
   പല തവണ എഴുതുകയും തിരുത്തുകയും ചെയ്തു തന്നെയാണ് എല്ലാ കവിതകളും പൂര്‍ത്തിയാക്കപ്പെടുന്നത്. ആദ്യമൊക്കെ ഒരു തിരുത്തലുമില്ലാതെ ഒറ്റത്തവണയില്‍ കവിത പൂര്‍ത്തിയാക്കുമായിരുന്നു. കൂടുതല്‍ വായനകളും എഴുത്തിന്റെ പലതരം മാനങ്ങളെപ്പറ്റിയുള്ള ബോധ്യവും ചേര്‍ന്ന് ഇതൊരു ഗൗരവമുള്ള പ്രവൃത്തിയാണെന്ന് തോന്നിത്തുടങ്ങിയതു മുതല്‍ ശ്രദ്ധിച്ച് മാത്രമെ എഴുതാറുള്ളൂ. "അമിഗ്ദല' എന്ന സമാഹാരത്തില്‍ പത്തുവര്‍ഷത്തെ വിവിധ കവിതകളില്‍ ആ വ്യത്യാസം വായനക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. പഠനത്തില്‍ ശ്രീ. സുധീഷ് കോട്ടേമ്പ്രം സൂചിപ്പിച്ചപോലെ "മുണ്ടിനീരുള്ള' കവിതകളും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സാമൂഹ്യവും സാംസ്കാരികുമായി ഞാന്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യേക ഇടത്തെയും അതിന്റെ രാഷ്ട്രീയ പ്രാധാന്യത്തെയും തിരിച്ചറിയാനും അഭിസംബോധന ചെയ്യാനുമുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തലെ കവിതകളില്‍ പ്രകടമാണ്. അങ്ങനെയൊക്കെ ആയിരിക്കുമ്പൊഴും കവിതയ്ക്ക് ആന്തരികമായ ബലം ഉണ്ടായിരിക്കണമെന്നും മികച്ച വായനാനുഭവം നല്‍കാനുള്ള ശേഷി ഉണ്ടായിരിക്കണമെന്നും കരുതാറുണ്ട്.
 
കവിതയിലെ സ്ഥാനം
 
   കവിതയിലെ സ്ഥാനം എനിക്ക് സ്വയം സ്ഥാപിച്ചെടുക്കാനാവുന്ന ഒന്നല്ല. എന്റെ എഴുത്തിനെ സ്വീകരിക്കുന്ന വായനക്കാരുടെ സമൂഹവും കാലവും ചേര്‍ന്ന് നിര്‍ണയിക്കേണ്ടുന്നതാണ്. എങ്കിലും *"സവിശേഷവും വ്യതിരിക്തവു'മായ സാമൂഹ്യാവസ്ഥകളില്‍ നിന്നുള്ള എഴുത്തുകാരി എന്ന നിലയ്ക്ക് എന്റെ രചനകള്‍ക്ക് അതിന്റെതായ പ്രാധാന്യം ഉണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു. ആ തിരിച്ചറിവ് ഞാന്‍ ഉള്‍പ്പെടുന്ന ദലിത്/സ്ത്രീ സമുദായത്തോടുള്ള എന്റെ സാംസ്കാരികവും സാമൂഹ്യവും രാഷ്ട്രീയവുമായ ഉത്തരവാദിത്വമാണെന്നും മനസ്സിലാക്കുന്നു. "അമിഗ്ദല'യുടെ പ്രകാശനച്ചടങ്ങിന്റെ അത്തരം സവിശേഷ പ്രാധാന്യം കണക്കിലെടുത്ത് അതില്‍ പങ്കെടുക്കാനായി കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നെത്തിയവരും, ഒരിക്കല്‍പ്പോലും പരിചയപ്പെട്ടിട്ടില്ലെങ്കിലും ഫെയ്‌സ്ബുക്ക് ചര്‍ച്ചകളില്‍ എന്റെ കവിതകളിലെ വരികള്‍ ഉദ്ധരിച്ച് അഭിപ്രായം പറഞ്ഞവരും, ഇപ്പോഴും പുസ്തകം വാങ്ങി വായിച്ചിട്ട് അഭിപ്രായം പറയുന്നവരും, ആ പുസ്തകം പുറത്തിറങ്ങാന്‍ കാത്തിരിക്കുന്നവരും ചേര്‍ന്ന് ആ ബോധത്തെ ശക്തമാക്കുന്നു. എനിക്കു മുന്‍പേ എഴുത്തിലും രാഷ്ട്രീയത്തിലും ഇടപെടുകയും കലഹിക്കുകയും ചെയ്ത ധാരാളം മനുഷ്യര്‍ പ്രേഷണം ചെയ്ത/ ചെയ്തു കൊണ്ടിരിക്കുന്ന സാംസ്കാരിക ഊര്‍ജ്ജമാണ് എന്റെ ആത്മവിശ്വാസത്തിന്റെ ഉറവിടം. ഇപ്പോഴുള്ള ഈയിടത്തില്‍ നിന്നുകൊണ്ട് അത്തരത്തില്‍ ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന ഒന്നായിത്തീരേണ്ടതുണ്ടെനിക്ക്.
*ഈ പ്രയോഗത്തിന് കടലിലെ നെയ്തുതകളും പായിലെ തുഴച്ചിലുകളും എന്ന പേരിലുള്ള ശ്രീ.എം.ആര്‍. രേണുകുമാറിന്റെ അവതാരികയോട് കടപ്പാട്.
 
സ്വകാര്യജീവിതം
 
  കൊല്ലം ജില്ലയിലെ ശൂരനാടാണ് എന്റെ ജന്മദേശം. അച്ഛന്‍ അന്തരിച്ച കെ.വി. ദാമോദരന്‍ ഇറിഗേഷ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. അച്ഛന്‍ വാങ്ങിത്തന്ന പുസ്തകങ്ങളാണ് എഴുത്തിലേക്കുള്ള വാതില്‍ തുറന്നത്. അമ്മ വി മണി റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് വിരമിച്ചു. ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലിചെയ്യുന്ന ധനീഷാണ് സഹോദരന്‍. സഹോദരന്റെ ഭാര്യ വനിത ശ്രീ. ബയോമെഡിക്കല്‍ എന്‍ജിനീയറാണ്.  ശൂരനാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ്, വലിയം മെമ്മോറിയല്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, ലേബര്‍ ഇന്ത്യ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. കുറച്ചുകാലം ചെര്‍പ്പുളശ്ശേരി ഐഡിയല്‍ ട്രെയിനിംഗ് കോളേജില്‍ അദ്ധ്യാപിക.
 



 

FACEBOOK COMMENT BOX