Thursday, July 30, 2009

ഓര്‍മകളുടെ എന്‍ട്രന്‍സിലൂടെ.....

Sandeep Salim
ജെയ്‌ബന്‍ വീണ്ടും കാമ്പസിലെത്തുന്നു. പഴയെ കാമ്പസ്‌ തന്നെ. മാറ്റങ്ങള്‍ ഒന്നും കാണാനില്ല. പണ്ട്‌ വളരെ പരിചയത്തോടെ വന്ന്‌ സംസാരിച്ചിരുന്ന കൂട്ടുകാരും അധ്യാപകരും ഇന്ന്‌ ജെയ്‌ബനെ ഒരല്‍പം ആരാധനയോടെ നോക്കുന്നു. ഒറ്റയ്‌ക്കും കൂട്ടായും അഭിനന്ദിക്കാനും നിരവധി ആളുകള്‍. എല്ലാവരോടും മറുപടി പറഞ്ഞും പരിചയക്കാര്‍ക്ക്‌ പുഞ്ചിരി സമ്മാനിച്ചും ജെയ്‌ബന്‍ മുന്നോട്ടു നടന്നു. മാതാവിന്റെ ഗ്രോട്ടോയുടെ മുന്നില്‍ പ്രാര്‍ഥനാനിരതനായി ഒരു നിമിഷം. പിന്നെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക്‌.


സംസ്ഥാന മെഡിക്കല്‍ എന്‍ട്രസ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടിയ മിടുക്കന്‍, എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ? `നന്നായി പഠിക്കുന്ന ഒരു കുട്ടി' വിശേഷണം അതിനപ്പുറം പോവില്ല. ഓള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സില്‍ മൂന്നാം റാങ്ക്‌, `സമര്‍ഥന്‍' വിശേഷണം തീര്‍ന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ എന്‍ട്രന്‍സ്‌ പരീക്ഷയിലും ഉന്നത വിജയം, ഇതും കൂടിചേര്‍ത്തു വായിക്കേണ്ടി വരുമ്പോള്‍ വിശേഷണം `അപൂര്‍വ വ്യക്‌തിത്വ'മാകുന്നു. കൂടാതെ പഠിച്ച എല്ലാ വിഷയങ്ങളിലും എണ്‍പതിലേറെ ശതമാനം മാര്‍ക്കും. അതെ ജെയ്‌ബന്‍ ജോര്‍ജ്‌ അപൂര്‍വ വ്യക്തിത്വം തന്നെയാണ്‌.


ചങ്ങനാശേരി പ്ലാസിഡ്‌ വിദ്യാവിഹാറിലെ പ്ലസ്‌ടു വിദ്യാര്‍ഥി, നേട്ടങ്ങളുടെ വെളളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും പ്ലാസിഡിനെ കുറിച്ചുളള ഓര്‍മകളില്‍ നിഴല്‍ വീഴുന്നില്ല. ഡല്‍ഹിയിലെ ഐഐഎംഎസില്‍ പ്രവേശനം നേടുന്നതിനു മുമ്പ്‌ തന്റെ പ്രിയപ്പെട്ട അധ്യാപകരോടും സുഹൃത്തുക്കളോടും യാത്ര ചോദിക്കാന്‍ എത്തിയതായിരുന്നു ജെയ്‌ബന്‍.


അഞ്ചാം ക്ലാസുമുതല്‍ ജെയ്‌ബന്‍ പ്ലാസിഡിലെ വിദ്യാര്‍ഥിയാണ്‌. പ്ലാസിഡിനെ കുറിച്ചുളള അഭിപ്രായം ചോദിച്ചപ്പോള്‍ ഉത്തരം ഒറ്റവാക്കിലൊതുങ്ങി. നല്ല സ്‌കൂള്‍. ഹൈസ്‌കൂളില്‍ കയറിയപ്പോള്‍ മുതല്‍ മനസില്‍ കയറിക്കൂടിയ മോഹമാണ്‌ ഡോക്‌ടറാവുക എന്നത്‌. ആഗ്രഹസാക്ഷാത്‌കാരത്തിന്റെ പടിവാതുക്കല്‍ എത്തിനില്‍ക്കുമ്പോള്‍ ജെയ്‌ബന്റെ മനസില്‍ ആഗ്രഹലബ്‌ദിയുടെ സന്തോഷം.


 അധ്യാപകര്‍


ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ അധ്യാപകരെക്കുറിച്ചുളള ചോദ്യത്തിനും എന്‍ട്രന്‍സ്‌ പരീക്ഷയിലെ ചോദ്യത്തിനുളള ഉത്തരം പോലെ ഒറ്റവാക്ക്‌. എല്ലാ അധ്യാപകരും. ഒരാളുടെ പേര്‌ ഓര്‍ത്ത്‌ പറയാന്‍ കഴിയുന്നില്ല. എല്ലാ അധ്യാപകരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തന്റെ വളര്‍ച്ചയില്‍ പങ്കുകാരായെന്ന്‌ വ്യാഖ്യാനവും.


പ്രിയപ്പെട്ട ശിഷ്യന്‍


‍ജെയ്‌ബന്റെ നേട്ടത്തില്‍ അധ്യാപകര്‍ക്ക്‌ യാതൊരു അദ്‌ഭുതവുമില്ല. ജെയ്‌ബന്‌ ഈ നേട്ടത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലേ അവര്‍ അദ്‌ഭുതപ്പെടുമായിരുന്നുള്ളൂ. കാരണം ജെയ്‌ബനെക്കുറിച്ചുളള അധ്യാപകരുടെ പ്രതീക്ഷകളും അത്രമാത്രമായിരുന്നു. അതൊരിക്കലും അമിതപ്രതീക്ഷകളായിരു ന്നില്ലെന്ന്‌ ജെയ്‌ബന്റെ നേട്ടങ്ങള്‍ തന്നെ സാക്ഷ്യം. സ്‌കൂള്‍ കുട്ടികള്‍ക്ക്‌ യാതൊരു മാനദണ്‌ഡവുമില്ലാതെ മാര്‍ക്ക്‌ നല്‍കി പരീക്ഷയുടെ അടിസ്ഥാന ലക്ഷ്യങ്ങളെ തകര്‍ക്കുന്നുവെന്ന ആരോപണം ഉയരുമ്പോഴും ജെയ്‌ബന്റെ വിജയത്തിന്റെ മാറ്റ്‌ കുറഞ്ഞിട്ടില്ലെന്ന്‌ മുഴുവന്‍ അധ്യാപകരും ഒരേരീതിയില്‍ വിലയിരുത്തുന്നു.


കാമ്പസ്‌ ഇന്നലെയും നാളെയും


ഇനി, ഡല്‍ഹി എഐഎംഎസില്‍, ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാര്‍ ഥികള്‍ക്കുമാത്രം പ്രവേശനം ലഭിക്കുന്ന സ്ഥാപനം. ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം സ്വപ്‌ന സാക്ഷാത്‌കാരം. അവിടത്തെ അന്തരീക്ഷം എങ്ങനെയെന്ന്‌ അറിയില്ല. ഒരു പക്ഷേ, മികച്ചതാവാം. അത്‌ സ്വപ്‌നം കാണാനേ കഴിയൂ. പക്ഷേ, പ്ലാസിഡ്‌ അങ്ങനെയല്ല. അത്‌ താന്‍ തൊട്ടറിഞ്ഞ യാഥാര്‍ഥ്യങ്ങളാണ്‌. പഠനത്തിന്റെ ചൂടും തമാശകളുടെ കലമ്പലും നിറഞ്ഞ ക്ലാസുമുറികള്‍, അറിവിന്റെ വാതായനം തുറന്നിട്ട ലൈബ്രറി, യുവത്വത്തിന്റെ തീവ്രതയ്‌ക്ക്‌ തണുപ്പ്‌ പകര്‍ന്ന തണല്‍ മരങ്ങള്‍, ജീവിതത്തില്‍ വിജയത്തിന്റെ പടവുകള്‍ പണിത അധ്യാപകര്‍, സ്‌പോര്‍ട്‌സ്‌ ഡേയില്‍ കൊണ്ട വെയിലിന്റെ ചൂട്‌... അങ്ങനെ നഷ്‌ടപ്പെടുന്നവയെക്കുറിച്ചും ജെയ്‌ബന്‍ വാചാലനാവുന്നു.


ആ ബൈക്ക്‌ ഷെഡ്‌


ഉച്ചഭക്ഷണത്തിനു ശേഷം വെടിവട്ടവുമായി കൂടിയിരുന്ന ബൈക്ക്‌ ഷെഡ്‌ ഓര്‍മകളിലേക്കെത്തുമ്പോള്‍ ജെയ്‌ബന്‍ പഴയ വിദ്യാര്‍ഥിയാവുന്നു. തലേന്നു കണ്ട സിനിമയുടെ കഥ കൂട്ടുകാരുമായി പങ്കുവയ്‌ക്കാനായി ഓടിയെത്തിയിരുന്ന കാര്യം വിവരിക്കുമ്പോള്‍ ജെയ്‌ബന്‍ ശരിക്കും ബൈക്ക്‌ ഷെഡില്‍ തന്നെയായിരുന്നു. അന്നു പറഞ്ഞ തമാശകള്‍ ജീവിതത്തിലൊരിക്കലും മറക്കില്ലെന്ന്‌ ജെയ്‌ബന്‍ പറയുന്നു.


ലൈബ്രറി


ലൈബ്രറിയെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ മനസില്‍ ആദ്യം കടന്നുവരുന്നത്‌ മോഡല്‍ ക്വസ്റ്റിന്‍ പേപ്പറുകളാണ്‌. പിന്നെ അസൈന്‍മെന്റുകളും. അസൈന്‍മെന്റ്‌ എഴുതുന്നതിനായാണ്‌. പ്രധാനമായും പുസ്‌തകങ്ങളെടുത്തിരുന്നതെന്ന്‌ ജെയ്‌ബന്‍ ഓര്‍ക്കുന്നു. പിന്നെ ലൈബ്രറി കാണുന്നത്‌ ഫ്രീ പീരിയഡുകളില്‍ ലൈബ്രറിയില്‍ പോയിരിക്കണമെന്ന നിയമം അനുശാസി ക്കുമ്പോഴും.


ഇടനാഴികള്‍


‍കാമ്പസിലെ ഏറ്റവും രസകരമായ സംഭവങ്ങളെക്കുറിച്ച്‌ പറഞ്ഞതില്‍ കൂടുതലും ക്ലാസുകളുടെ ഇടവേളകളില്‍ ഇടനാഴികളില്‍ ചിരിഞ്ഞമര്‍ന്ന തമാശകളാണ്‌. ഒരു മണിക്കൂര്‍ നീണ്ട ക്ലാസില്‍ കുടത്തിലടച്ച ഭൂതത്തെ പോലെ വീര്‍പ്പുമുട്ടിയിരുന്ന തമാശകള്‍ പൂര്‍ണസ്വാതന്ത്ര്യം നേടുന്ന ആ നിമിഷം അവിസ്‌മരണീയം.


എഐഐഎംഎസിലെ പഠനം പൂര്‍ത്തിയാക്കി തിരിച്ചു വരും എന്ന്‌ ജെയ്‌ബന്‍ ഉറപ്പിക്കുന്നു. നാട്ടില്‍ തന്നെ ജോലി ചെയ്യാനാണ്‌ ഇഷ്‌ടപ്പെടുന്നതെന്ന്‌ പറയുമ്പോള്‍ നാടിനോടുളള അടുപ്പം ജെയ്‌ബന്റെ മുഖത്തു നിന്നു വായിച്ചെടുക്കാനാവുമായിരുന്നു. തന്റെ നേട്ടങ്ങളിലെല്ലാം ഈശ്വരാനുഗ്രഹത്തിന്റെ സ്‌പര്‍ശമുണ്ടെന്നു പറയുന്ന ജെയ്‌ബന്‍ മാതാപിതാക്കളുടെ പ്രോത്സാഹനത്തെ കുറിച്ചും ബോധവാനാണ്‌. തങ്ങളുടെ ആഗ്രഹം ഇതാണെന്ന്‌ തുറന്നു പറഞ്ഞില്ലെങ്കിലും അച്ഛന്റെയും അമ്മയുടേയും ആഗ്രഹങ്ങള്‍ക്കനുസരിച്ചാണ്‌ താന്‍ നടക്കുന്നതെന്ന കാര്യത്തില്‍ ജെയ്‌ബന്‌ സംശയമൊന്നുമില്ല.പരീക്ഷകളില്‍ ഉയര്‍ന്ന സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നാം റാങ്കു ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ പറയുമ്പോള്‍ ജെയ്‌ബന്റെ മുഖത്ത്‌ അമിത വിനയത്തിന്റെ ഭാവമായിരുന്നില്ല മറിച്ച്‌ അപ്രതീക്ഷിതമായി കൈവന്ന വിജയത്തിന്റെ തിളക്കമായിരുന്നു. തന്റെ നേട്ടങ്ങളില്‍ ഒരുപാടു ഘടകങ്ങളുണ്ടെന്ന്‌ ജെയ്‌ബന്‍ വിലയിരുത്തുന്നു. തന്റെ പ്രാര്‍ഥനമാത്രമല്ല, മാതാപിതാക്കളുടെ പ്രാര്‍ഥന, സ്‌കൂളിന്റെ പ്രാര്‍ഥന, അധ്യാപകരുടെ പ്രോത്സാഹനം അങ്ങനെയങ്ങനെ നിരവധി ഘടകങ്ങള്‍. ഇതിനെല്ലാമൊപ്പം ചിട്ടയായ പഠനരീതിയും ആത്മവിശ്വാസവും മികച്ച പ്രകടനത്തിന്‌ സഹായകമായി.


ചരിത്രം, ആരും രചിക്കുന്നതല്ല. അത്‌ സൃഷ്‌ടിക്കപ്പെടുകയാണ്‌. ജെയ്‌ബന്‍ ജോര്‍ജ്‌ എന്ന പതിനേഴുകാരന്‍ ചെയ്‌തതും അതാണ്‌.


ഫോട്ടോ: കെ.ജെ ജോസ്

Thursday, July 16, 2009

യാത്രാവിവരണം

ദുരന്തങ്ങള്‍ കണ്ട്‌
തളര്‍ന്ന മനസുമായ്‌
ദുഖത്തിന്റെ തീക്കാറ്റില്‍
കരിഞ്ഞ പ്രണയത്തിന്റെ
മരക്കാടുകള്‍ താണ്ടി
കരിഞ്ഞമാംസത്തിന്റെ
ഗന്ധം വമിക്കുന്ന
ചോരവീണ്‌ കുതിര്‍ന്നു വീര്‍ത്ത
ഭൂമിയുടെ നിറുകയിലൂടെ
ഭൂതവും വര്‍ത്തമാനവും ഭാവിയും
എറിഞ്ഞുടയ്‌ക്കപ്പെട്ട വഴികളിലൂടെ
മഹായുദ്ധത്തിന്റെ വിഷ്വലുകള്‍ കണ്ട്‌
പകച്ചു നില്‍ക്കുന്ന ലോകത്തിലൂടെ
അരങ്ങില്‍ നിന്നും പിന്‍വാങ്ങിയ
പ്രത്യയശാസ്‌ത്രങ്ങള്‍
തമ്മിലടിക്കുന്ന തെരുവിലൂടെ
പുതിയ സ്വര്‍ഗങ്ങള്‍
പടുത്തുയര്‍ത്താന്‍
പുനരവതരിച്ച ആള്‍ദൈവങ്ങളുടെ
വചന പ്രഘോഷണങ്ങളിലൂടെ
ഇനിയും
അവസാനിക്കാത്ത
ചരിത്രത്തിന്റെ
ഒറ്റയടിപ്പാതയില്‍
ഇനിയേതു മന്ത്രം
തുണയ്‌ക്കുമെന്ന ചിന്തയുമായ്‌

Monday, July 13, 2009

മരം

ഞങ്ങളുടെ നാട്ടില്‍ ഒരു മരമുണ്ടായിരുന്നു
ധാരാളം ചില്ലകളുണ്ടായിരുന്നു
ആളുകള്‍ പഴങ്ങള്‍ ഭക്ഷിച്ചിരുന്നു
തണലിലിരുന്ന്‌ ക്ഷീണം മാറ്റിയിരുന്നു
കുട്ടികള്‍ ഊഞ്ഞാലു കെട്ടി ആടിയിരുന്നു
കിളികള്‍ കൂടുകൂട്ടിയിരുന്നു
പിന്നീടെന്നോ ഒരു പ്രേതം
തൂങ്ങി ആടുന്നുണ്ടായിരുന്നു
പിന്നെ പഴങ്ങള്‍ ആര്‍ക്കും വേണ്ടാതായി
മനുഷ്യമാംസത്തിന്റെ സ്വാദുണ്ടായിരുന്നു
കിളികള്‍ കൂടുകൂട്ടാതായി
ആരും തണലില്‍ ഇരിക്കാതായി
പുറപ്പെട്ട ചോരമണം
മനംപിരട്ടലുണ്ടാക്കിയിരുന്നു
കാലത്തിന്റെ ചെയ്‌തികള്‍
ചില്ലകളുടെ കനം കൂട്ടിയിരുന്നു
പിന്നീടെന്നോ ജീവിതം മടുത്ത
എന്റെ പ്രേതവും അതില്‍ തൂങ്ങിയാടുന്നുണ്ടായിരുന്നു

Sunday, July 5, 2009

പ്രതികഥ കവിതയും

മേഘം കഥയെഴുതുന്നു

കാലം കൈകൂപ്പി നില്‍ക്കുന്നു

വട്ടമിട്ടാര്‍ത്തു പറക്കുന്ന

ബലിക്കാക്കകള്‍

രാഷ്ട്രീയം

കാപട്യത്തിന്റെ മുഖം മൂടിയണിഞ്ഞ്‌

കാവടിയാടുന്നു

കൊലച്ചിരിയില്‍

‍ഹാസ്യത്തിന്റെ സാദ്ധ്യതയാരായുന്നു

വിയര്‍പ്പു തുളളികള്‍

കോളയില്‍ പതയുന്നു

ഇഴമുറിയാത്ത താരാട്ട്‌

ഡപ്പാം കൂത്തില്‍ ത്രസിക്കുന്നു

പുസ്‌തകത്താളിലെ

മൈല്‍പ്പീലിക്കണ്ണുകളില്‍

‍കാമം തിളയ്‌ക്കുന്നു

ബാല്യകൗതുകം

ചുവന്ന തെരുവില്‍

വെയില്‍ കായുന്നു

പൊട്ടിപ്പോയ സ്ലേറ്റുപെന്‍സിലിന്റ

ഭാവന സൈബര്‍ സെക്‌സില്‍

സ്വയംഭോഗം ചെയ്യുന്നു

തിളങ്ങുന്ന വളപ്പൊട്ടുകള്‍

കമ്പ്യൂട്ടര്‍ മെമ്മറിയില്‍ പൊടിപിടിക്കുന്നു

സൂര്യന്റെ ചൂട്‌ നിറുകയില്‍ പതിച്ചപ്പോള്‍

മഴയുടെ ഉടുപ്പണിയാനായി എഴുത്ത്‌ നിര്‍ത്തി

പ്രതികഥയെന്ന്‌ കപട കാല്‍പനികതയുടെ

മറപിടിച്ച്‌ പേരിട്ടു.

Saturday, July 4, 2009

അവള്‍ സുന്ദരിയായിരുന്നു

അവള്‍ സുന്ദരിയായിരുന്നു
സുന്ദരിതന്നെയായിരുന്നു
മിഴികളിലെ തീക്ഷണത
കവിളുകളിലെ മാര്‍ദവം
മാറിടങ്ങളുടെ മുഴുപ്പ്‌
എന്നെ ഉന്‍മത്തനാക്കിയിരുന്നു

നഗ്നമോനിയില്‍ വിരലുകള്‍ കുസൃതികാട്ടിയപ്പോഴും
നീര്‍ക്കുമിളയായി നാഭിയില്‍ അലിഞ്ഞു ചേര്‍ന്നപ്പോഴും
ശരിതെറ്റുകളുടെ കണക്കിനപ്പുറം
ലാഭനഷ്ടങ്ങളുടെ തുലാസിനപ്പുറം
മറഞ്ഞിരുന്നു സത്യത്തിന്റെ മുഖം
അവള്‍ക്കേകി സര്‍വവും

ബുദ്ധി
ചിന്ത
ചങ്കൂറ്റം
തമാശകള്‍
പ്രത്യയശാസ്‌ത്രങ്ങള്‍
പ്രതികരണശേഷി
അവകാശങ്ങള്
‍പൊങ്ങച്ചങ്ങള്
‍സ്വാദുകള്‍
അച്ഛന്റ സ്വപ്‌നങ്ങള്
‍അമ്മയുടെ തീരാദുഖം
പെണ്ണിന്റെ കെട്ടുതാലി
അയലത്തുകാരന്റെ പട്ടിണി
രാജ്യം
സമ്പത്ത്‌
സംസ്‌കാരം
സ്വാതന്ത്ര്യം

നഗ്നതയുടെ ലാസ്യത്തില്‍
സ്വയം വഞ്ചിച്ച്‌
ആറടി മണ്ണിന്റെ അനിവാര്യതയിലേക്ക്‌
ചുരുങ്ങുന്ന എന്റെ ജീവന്‍.

രാജു നായരുടെ കാര്‍ട്ടൂണ്‍



രാജു നായരുടെ കാര്‍ട്ടൂണ്‍

Thursday, July 2, 2009

പുതിയ അറിവ്‌....

കവിതയ്‌ക്ക്‌
വിഷയം തേടിക്കൊണ്ടിരുന്നു
സമയം കടന്നു പോയ്‌ക്കൊണ്ടുമിരുന്നു
ഒന്നും തടഞ്ഞില്ല
മൊബൈല്‍ കരഞ്ഞു
കാമുകിയാണ്‌
"എനിക്ക്‌ നിന്നെ കാണണം"
ഞാന്‍ പറഞ്ഞു
"എന്തിന്‌ ? എന്നും വിളിക്കുന്നില്ലേ?"
ഞാന്‍ വീണ്ടും കേണു
"സമയമില്ല"
ഫോണ്‍ കട്ടായി
കണ്ണുകള്‍ നിറഞ്ഞിരുന്നു

ഞാന്‍ തിരികെ നടന്നു
വഴി പഴയതു തന്നെ
പക്ഷേ,
അപരിചിതത്വം കുമിഞ്ഞു കൂടുന്നു
യുദ്ധക്കളം പോലെ കിടങ്ങുകള്
‍ടെലിഫോണ്‍ കേബിളുകള്
‍യന്ത്രങ്ങള്
‍മൊബൈല്‍ ടവറുകള്‍

ഇന്റര്‍നെറ്റില്‍ ഇ-മെയില്‍ നോക്കവേ
ഐടിയുടെ അന്തസാദ്ധ്യതയെ കുറിച്ച്‌
സുഹൃത്തിന്റെ സ്‌റ്റഡി ക്ലാസ്‌
എല്ലാം നെറ്റിലൂടെ കഴിയുമത്രെ
ആസക്തി ഒരു മൗസ്‌ ക്ലിക്‌ അകലെ
ചുരിദാറിന്റെ വിടവിലൂടെയോ
ഊര്‍ന്നു വീണ സാരിക്കിടയിലൂടെയോ
മുലവടിവുകളെ ഒളിഞ്ഞു നോക്കേണ്ടതില്ല
കാമുകിയുടെ കിളിമൊഴി കേള്‍ക്കാന്
‍നെഞ്ചോടു ചേര്‍ക്കേണ്ടതില്ല
ഒരു ഹെഡ്‌ഫോണിന്റെ അകലം മാത്രം

പതിയെ മയക്കത്തിലേക്ക്‌
ഉറങ്ങിയെണീറ്റത്‌
പുതിയൊരറിവുമായി
ജീവനുളള ഒന്നിനേയും
സ്‌നേഹിക്കാനാവില്ലെന്ന ബോധത്തോടെ
കവിതയ്‌ക്ക്‌ പേരിട്ടു.

FACEBOOK COMMENT BOX