Friday, October 17, 2014

ബാക്കിയാവുന്ന ഞാന്‍



എല്ലാ വിളിപ്പേരുകള്‍ക്കും പങ്കിട്ടുകൊടുത്തതിനു ശേഷം ബാക്കിയാവുന്ന ഞാനെന്ന ഞാനാണ് കവിതയെഴുതുന്നത്. എനിക്ക് ഞാനുണ്ടെന്നു ബോധ്യപ്പെടുത്തിയത് എഴുത്താണ്. നൂറു ശതമാനം സൈബര്‍ എഴുത്തുകാരി എഴുത്തുകാരിയെന്നു സ്വയം വിശേഷിപ്പിക്കുന്ന ഉമ രാജീവ് കവിതയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും സന്ദീപ് സലിമിനോട് സംസാരിക്കുന്നു.
കവിതയിലെ ബാല്യം ( കവിതയിലേക്കുള്ള വരവ്)

നൂറു ശതമാനം സൈബര്‍ എഴുത്തുകാരിയാണു ഞാന്‍ . ചെറുപ്പത്തിലെ കയ്യില്‍ കിട്ടുന്നതെന്തും വായിക്കുമായിരുന്നെങ്കിലും ഒന്നും എഴുതിയതായി ഓര്‍മ്മയില്ല. ഹൈസൂള്‍ ക്ലാസില്‍ ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി കഥാരചനാ മത്സരത്തില്‍ പങ്കെടുത്തതുമാത്രമാണ് എഴുത്തെന്നു ഓര്‍ത്തെടുക്കാവുന്നത്. ഡയറിക്കുറിപ്പുകള്‍ പോലും കവിതകളായി മാറിയില്ല. കാരണം ഞാന്‍ അന്നു വായിച്ചു കൂട്ടിയ കവിതകള്‍ മുഴുവനും വൃത്തമൊപ്പിച്ചുള്ള കവിതകളായിരുന്നു എനിക്ക് ഒരിക്കല്‍ പോലുമത് സാധ്യമല്ലെന്ന് മനസ്സിലാക്കി എഴുതാന്‍ തുനിഞ്ഞില്ല. പിന്നെ വളരെ നാളുകള്‍ക്ക് ശേഷം ഓര്‍ക്കൂട്ടില്‍ ഒരു കമ്മ്യൂണിറ്റിയില്‍ കഥകളും കവിതകളും ഒക്കെ ആളുകള്‍ പോസ്റ്റ് ചെയ്തു കണ്ടപ്പോള്‍ വെറുതെ ഒരു രസത്തിനു മംഗ്ലീഷില്‍ ഒരു പാരഗ്രാഫ് പോസ്റ്റ് ചെയ്തു . അവിടെയുള്ള സുഹൃത്തുക്കള്‍ അത് കവിതയാണ് , വരി മുറിച്ചെഴുതു എന്നു പറഞ്ഞു അന്നുമുതല്‍ എഴുതി തുടങ്ങി ആദ്യത്തെ കവിത ഓര്‍മ്മയില്ല. അന്നതു ഡ്രാഫ്റ്റില്‍ സേവ് ചെയ്യണമെന്നൊന്നും ഓര്‍ത്തില്ല.

 പ്രണയിച്ച കവിത (ഏറ്റവും ഇഷ്ടപ്പെട്ടത്)

ഇന്നുവരെ എഴുതിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് "തിരിച്ച് അറിവ്" എന്ന കവിതയാണ്. എഴുതാതെ പോയ കവിത അങ്ങനെയൊന്നില്ല്‌ല . എന്തേലും തോന്നിയിരുന്നെങ്കില്‍ ഉറപ്പായും ഞാന്‍ ഇപ്പൊ എഴുതിയേനെ , മനസ്സില്‍ അങ്ങനെ കാത്തു വയ്ക്കുന്ന ശീലമൊന്നുമില്ല.പക്ഷെ എഴുതി മുഴുവനാക്കാതെ ഉപേക്ഷിച്ച കവിതകള്‍ ഉണ്ട്. പറഞ്ഞ രീതി ശരിയല്ലെന്നും പറയാന്‍ വന്നത് പറയാന്‍ പറ്റിയില്ലെന്നുംഒക്കെ തോന്നി മാറ്റിവച്ചവ. ചിലപ്പൊള്‍ എഴുതുന്നു എന്ന സന്തോഷത്തിനു വേണ്ടി എഴുതുകയും പുറത്തു വിടാന്‍ വേണ്ടത്രയൊന്നും അതിലില്ലെന്നും തോന്നി മാറ്റിവച്ചവയും ഉണ്ട്. അല്ലാതെ ഒരു കാര്യം മനസ്സില്‍ തോന്നി അതിങ്ങനെ നാളുകള്‍ കൊണ്ട് നടക്കുക എന്നതൊന്നും പറ്റാറില്ല. മനസിലുള്ള കവിത അങ്ങനെയൊന്നും ഇല്ല. ചിലപ്പോള്‍ തോന്നും ഒരു വലിയ കവിത അകത്തുണ്ടെന്ന് അതിന്റെ പൊട്ടും തരിയുമാണ് ഇടയ്ക്ക് പുറത്തുവരുന്നതെന്ന്.

കവിതയിലേക്കെത്തുന്നത് (വിഷയം തെരഞ്ഞെടുക്കുന്നത് )

തീര്‍ത്തും ആകസ്മികമായി. പെട്ടന്നു കയറി വരുന്ന ചിന്തകളാണ് . ബോധപൂര്‍വ്വം ഒരു വിഷയവും മനസ്സില്‍ കൊണ്ടു നടക്കാറില്ല . അബോധതലത്തില്‍ അതു പ്രവര്‍ത്തിക്കണ്ടോ എന്നറിയില്ല . മനസ്സില്‍ എന്തേലും തോന്നിയാല്‍ എത്രയും പെട്ടെന്നെഴുതുക എന്നതാണ് ഞാന്‍ ചെയ്യാറ്.

കവിതയിലെ സ്ഥാനം

മലയാളകവിതയുടേയൊ ലോകകവിതയുടേയോ ചരിത്രത്തേയോ പരിണാമഘട്ടങ്ങളേയൊ കുറിച്ച് ഒന്നുമറിയില്ല. ഇത് കവിതയാണെന്നു വായിക്കുന്ന ഓരോരുത്തര്‍ക്കും തോന്നുന്നത് മറ്റൊരാള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല. മലയാളകവിതയില്‍ എന്റെ കവിതയ്ക്ക് എന്ത് സ്ഥാനം എന്ന് ആലോചിച്ചിട്ടുപോലുമില്ല. എന്നാല്‍ എന്റെ കവിതയ്ക്ക് എന്നില്‍ എന്ത് സ്ഥാനം എന്ന് വ്യക്തമായി അറിയാം . എല്ലാവിളിപ്പേരുകള്‍ക്കും പങ്കിട്ടുകൊടുത്തതിനു ശേഷം ബാക്കിയാവുന്ന ഞാനെന്ന ഞാനാണ് കവിതയെഴുതുന്നത്. എനിക്ക് ഞാനുണ്ടെന്ന് ബോധ്യപ്പെടുത്തിയത് എഴുത്താണ്. അതിനാല്‍ കവിതയില്‍ എനിക്കുള്ള സ്ഥാനത്തെ അല്ല , കവിതയ്ക്ക് എന്നിലുള്ള സ്ഥാനത്തെക്കുറിച്ചെ അലോചിച്ചിട്ടുള്ളു.

വ്യക്തിപരം
ജന്മദേശം : തൃപ്പൂണിത്തുറയ്ക്കടുത്ത് ഇരുമ്പനം അച്ഛന്‍ : പി. സുകുമാരന്‍ അമ്മ: ഉഷാ സഹോദരി: ഊര്‍മ്മിളാ രഘു ഭര്‍ത്താവ്: രാജീവ് വൈരേലില്‍ മകള്‍ : ഗോപിക

FACEBOOK COMMENT BOX