Tuesday, November 15, 2016

മാനവികതയുടെ സ്പന്ദനം കേള്‍പ്പിച്ച എഴുത്തുകാരന്‍

സന്ദീപ് സലിം

നോവലിസ്റ്റ് സി. രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം

ആധുനികതയുടെകാലത്ത് എഴുത്തിലേക്കു കടന്നുവന്ന സി. രാധാകൃഷ്ണന് എഴുത്തച്ഛന്‍പുരസ്‌കാരം ലഭിക്കുമ്പോള്‍ അത് ആ പ്രതിഭയ്ക്കുള്ള അംഗീകാരമാകുന്നു. മലയാള സാഹിത്യം, പ്രത്യേകിച്ച് നോവല്‍ സാഹിത്യം അസ്തിത്വവാദത്തിനു ചുറ്റും വട്ടം കറങ്ങിയിരുന്ന സമയത്ത് ദാര്‍ശനിക ദുരൂഹതയെ പാടെ തള്ളിക്കളഞ്ഞിടത്താണ് ചക്കുപുരയ്ക്കല്‍ രാധാകൃഷ്ണന്‍ എന്ന സി. രാധാകൃഷ്ണന്‍ തന്റെ ഇരിപ്പിടം ഉറപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ വായിച്ചു പോകാവുന്നന്നത്ര അയത്‌നലളിതമായ ഭാഷയാണ് അദ്ദേഹത്തിന്റെ ആദ്യ നോവലുകളായ കണ്ണിമാങ്ങകളിലും അഗ്നിയിലുമുള്ളത്. ഗ്രാമ ജീവിതത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ഈ നോവലുകളില്‍ നിന്ന് വളരെ വേഗത്തിലാണ് അദ്ദേഹം മഹാനഗരത്തിന്റെ പശ്ചാത്തലത്തിലുള്ള കഥകളിലേക്കു മാറുന്നത്. തൊട്ടടുത്ത രചനയില്‍ അദ്ദേഹം വള്ളുവനാടന്‍ ഗ്രാമത്തിലേക്കു മടങ്ങിവരുകയും ചെയ്യുന്ന രസതന്ത്രം രാധാകൃഷ്ണന്റെ നോവലുകളെ സവിശേഷമായി അടയാളപ്പെടുത്തുന്നു. കഴിഞ്ഞ 50 വര്‍ഷമായി തിരയടങ്ങാത്ത സാഗരം പോലെ അദ്ദേഹത്തിന്റെ രചനകള്‍ മലയാള സാഹിത്യത്തില്‍ സജീവമായി നിലനില്‍ക്കുന്നു. സി. രാധാകൃഷ്ണനെ സാഹിത്യകാരന്‍ എന്നു വിശേഷിപ്പിച്ചാല്‍ അത് ആ പ്രതിഭയ്ക്കുള്ള പൂര്‍ണമായ അംഗീകാരമാവില്ല. കഥകളും നോവലുകളും ലേഖനങ്ങളും ശാസ്ത്ര നിരീക്ഷണങ്ങളും വേദാന്തദര്‍ശനങ്ങളുമെഴുതുന്ന ഒരാളെങ്ങനെ സാഹിത്യകാരന്‍ മാത്രമാവും. എഴുത്തുകാരന്റെ മേല്‍ക്കുപ്പായത്തിനു പുറത്ത് അദ്ദേഹം ഒരു ആശയ ഉത്പാദകനും ദാര്‍ശനികനും ശാസ്ത്രകാരനും കൂടിയാവുന്നു.
 

FACEBOOK COMMENT BOX