Thursday, October 8, 2015

പീഡാനുഭവങ്ങളെ ലിഖിതരൂപത്തിലാക്കിയ എഴുത്തുകാരി


(സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ബലാറസ് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ സ്വെറ്റ്‌ലാന അലക്‌സിവിച്ചിനെക്കുറിച്ച് ദീപിക പത്രത്തിലെഴുതിയ ലേഖനം)
 
സാഹിത്യ നൊബേലിന് വീണ്ടും വനിത അവകാശി. ബലാറസ് എഴുത്തുകാരി സ്വെറ്റ്‌ലാന അലക്‌സിവിച്ചാണ് ലോകത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്. സാഹിത്യ  വേദികളില്‍ പ്രസംഗിക്കാനെത്തുമ്പോഴൊക്കെ സ്വെറ്റ്‌ലാന പറഞ്ഞിരുന്ന ഒരു കാര്യമുണ്ടായിരുന്നു. '' ഞാന്‍ ഒരു എഴുത്തു കാരിയാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. മാധ്യമപ്രവര്‍ത്തനമാണ് എന്റെ തൊഴില്‍. അതു കൊണ്ടുതന്നെ സംഭവങ്ങളുടെ വിവരണവും വസ്തുതകളുടെ കൃത്യതയുമാണ് എന്റെ എഴുത്തിലുണ്ടായിരുന്നത്. അതില്‍ ഭാവനയുടെ വര്‍ണങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അവ പിന്നീട് വായിക്കുമ്പോള്‍ ഞാന്‍ എന്നോടു തന്നെ തെറ്റു ചെയ്യുകയാണോ എന്നു തോന്നിയിട്ടുണ്ട്. എന്നാല്‍, ഞാന്‍ വസ്തുതകളും സംഭവങ്ങളും മാത്രം എഴുതിയാല്‍ ഞാന്‍ എന്ന എഴുത്തുകാരി ഉണ്ടാവുമായിരുന്നില്ല.'' പ്രസംഗവേദികളില്‍ കൈയടി നേടുന്നതിനു വേണ്ടി നടത്തുന്ന വെറും വാചക കസര്‍ത്തായിരുന്നില്ല ഈ വാക്കുകള്‍ എന്ന് സ്വെറ്റ്‌ലാനയുടെ എഴുത്ത് വായിച്ചിട്ടുള്ളവര്‍ക്ക് ബോധ്യമാവും. മനുഷ്യരുടെ വൈകാരിക തീവ്രതയുടെ വര്‍ണനകള്‍കൊണ്ട് വായനക്കാരെ ഭ്രമിപ്പിക്കുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍ നിന്ന് സ്വെറ്റലാനയെ വ്യത്യസ്തയാക്കുന്നതും എഴുത്തിലെ സത്യസന്ധതയാണ്.
 
ഏതൊരു എഴുത്തുകാരനും ഉത്തരം പറയേണ്ടതും ഉത്തരം തേടിക്കൊണ്ടിരിക്കുന്നതുമായ ചോദ്യമാണ് 'തനിക്ക് എന്താണ് എഴുത്ത് ' എന്നത്. ''ഓരോരുത്തരുടെ ജീവിതവും വ്യത്യസ്തമാണ്. ഓരാളുടെ ജീവിതം പോലെ മറ്റൊരാള്‍ക്കു ജീവിക്കാനാവില്ല. ഞാന്‍ തേടിക്കൊണ്ടിരിക്കുന്നത് ഈ വ്യത്യസ്തതയാണ്. ജീവിതത്തിന്റെ സുഖലോലുപതയോ, യുദ്ധത്തിന്റെ കെടുതികളോ, ദുരന്തങ്ങളുടെ പ്രതിഫലനങ്ങളോ. ആത്മഹത്യയില്‍ അവസാനിക്കുന്നതോ ഒന്നുമല്ല ഞാന്‍ തേടുന്നത്. മനുഷ്യര്‍ക്ക് എന്തു സംഭവിക്കുന്നു എന്നറിയാനാണ് എനിക്കിഷ്ടം. വര്‍ത്തമാന കാലത്തെ സംഭവങ്ങളോട് മനുഷ്യര്‍ എങ്ങനെ പെരുമാറുന്നു എന്നറിയാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിന് അക്ഷരങ്ങളിലൂടെ എഴുത്തിന്റെ രൂപം നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ് എനിക്ക് എഴുത്ത്. ". സ്വെറ്റ്‌ലാനയുടെ ഈ വാക്കുകള്‍ മാത്രം മതി അവരുടെ എഴുത്തു വഴി മനസിലാക്കാന്‍.
 
എഴുത്തുകാരിയുടെ വാക്കുകള്‍ക്കപ്പുറം മനുഷ്യരുടെ ജീവിതത്തിന്റെ താളവും കാലവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും ആത്യന്തികമായി ഒരു മനുഷ്യന്‍ എങ്ങനെ മനുഷ്യനായി എന്ന ഉത്തരവും സ്വെറ്റ്‌ലാനയുടെ കൃതികളില്‍ നമുക്ക് കണ്ടെത്താനാവും. സ്റ്റാലിന്‍ യുഗത്തിലെ സോവ്യറ്റ് യൂണിയനിലാണ് സ്വെറ്റ്‌ലാനയുടെ ജനനം എന്നതു കൊണ്ടുതന്നെ സോവ്യറ്റ് യൂണിയന്റെ രാഷ് ട്രീയത്തിന്റെ നേര്‍ ചിത്രം അവരുടെ കൃതികളില്‍ കണ്ടെത്താനാവും. സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയും അത് ലോകത്തിനു സമ്മാനിച്ച ശരി-തെറ്റുകളുടെ വിവരണവും സ്വെറ്റലാനയുടെ കൃതികളില്‍ നിറഞ്ഞു നില്‍ക്കുന്നു. സ്വെറ്റ്‌ലാനയുടെ സമകാലികര്‍ ഏതെങ്കിലും ഒരു പക്ഷത്തു നിലയുറപ്പിച്ചപ്പോള്‍ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനോ വസ്തുതകളെ മറച്ചു വയ്ക്കാനോ തയാറാവാതെ നേര്‍ രേഖയില്‍ നടന്നു പോകുകയാണ് സ്വെറ്റ്‌ലാന ചെയ്തത്.
 
 ഉക്രെയിന്‍കാരനായ മാതാവിന്റെയും ബെലാറസുകാരനായ പിതാവിന്റെയും മകളായിട്ടാണ് സ്വെറ്റലാനയുടെ ജനനം. ഉക്രയിനാണ് ജന്മദേശം. പിന്നീട് ബലാറസിലേക്ക് കുടിയേറി. ചെറുപ്പത്തില്‍ത്തന്നെ എഴുത്തിനോടും വായനയോടും താത്പര്യം പ്രകടിപ്പിച്ച സ്വെറ്റ്‌ലാന പത്രപ്രവര്‍ത്തകയായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 80കളുടെ തുടക്കത്തിലാണ് സാഹിത്യ രചനകളിലേക്ക് സ്വറ്റ്‌ലാന കടക്കുന്നത്. 1985 ലാണ് അവരുടെ ആദ്യ കൃതി പുറത്തിറങ്ങുന്നത്. യുദ്ധത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ മുന്‍നിര്‍ത്തി എഴുതിയ വാര്‍സ് അണ്‍വുമണ്‍ലി ഫെയ്‌സ് ആണ് ആദ്യകൃതി. വളരെ വേഗം ജനപ്രിയ നോവലുകളുടെ പട്ടികയിലേക്ക് ഈ നോവല്‍ കടക്കുകയും ഏകദേശം 20 ലക്ഷത്തോളം കോപ്പികള്‍ വിറ്റുപോവുകയും ചെയ്തു. ഒരു പത്രപ്രവര്‍ത്തകയുടെ യുദ്ധാനുഭവങ്ങള്‍ എന്ന നിലയിലാണ് ഈ നോവലിന് വലിയ ജനപ്രീതി ലഭിച്ചത്. പിന്നീട്,  രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ ലോകത്തിനു മുന്നില്‍ വരച്ചു കാട്ടിക്കൊണ്ടുള്ള ദ് ലാസ്റ്റ് വിറ്റ്‌നെസ്: ദ് ബുക്ക് ഓഫ് അണ്‍ചൈല്‍ഡ്‌ലൈക്ക് സ്‌റ്റോറീസ് എന്ന നോവല്‍ പുറത്തിറങ്ങിയതോടെ ലോകത്തെ പ്രമുഖ എഴുത്തുകാരുടെ പട്ടികയിലേക്ക് സ്വെറ്റ്‌ലാനയേയും നിരൂപകര്‍ പ്രതിഷ്ഠിച്ചു. ചെര്‍ണോബില്‍ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തിലെഴുതിയ വോയ്‌സസസ് ഫ്രം ചെര്‍ണോബില്‍: ദി ഓറല്‍ ഹിസ്റ്ററി ഓഫ് എ ന്യൂക്ലിയര്‍ ഡിസാസ്റ്റര്‍ ആണ് സ്വെറ്റ്‌ലാനയുടെ മാസ്റ്റര്‍ പീസായി നിരൂപകര്‍വാഴ്ത്തുന്നത്. വായനക്കാരുടെ കണ്ണു നനയിക്കുകയും തുറപ്പിക്കുകയും ചെയ്ത ഈ കൃതി  ഒരു തലമുറയുടെ തന്നെ വികസനത്തോടുള്ള കാഴ്ചപ്പാടിനെ കീഴ്‌മേല്‍ മറിക്കുകയും ചെയ്തു. സ്വെറ്റ്‌ലാനയെത്തേടി സാഹിത്യ നൊബേല്‍ പുരസ്കാരമെത്തുമ്പോള്‍ അത് പുരസ്കാരത്തിന്റെ മൂല്യത്തെ ഇരട്ടിയാക്കുന്നു. ഇരുപതോളം ഡോക്യമെന്റികള്‍ക്കും സ്വെറ്റ്‌ലാന തിരക്കഥ രചിച്ചിട്ടുണ്ട്.
 

Friday, July 10, 2015

രാവില്‍ വിരിഞ്ഞ മാരിവില്ല്

ഒറിജിനല്‍ ടൈറ്റില്‍: റെയിന്‍ബോ അറ്റ് നൈറ്റ്
രചന: സ്പാനിഷ് കവി അന്റോണിയോ മച്ചാഡോ
മൊഴിമാറ്റം: സന്ദീപ് സലിം

.....................................................
ഗ്വാഡറാമയ്ക്കും മാഡ്രിഡിനുമിടയില്‍
ഓടുന്ന രാത്രിവ|ി
ആകാശത്തു മാരിവില്ലിന്റെ വര്‍ണപ്രപഞ്ചമൊരുക്കുന്നു
പൂനിലാവും ജലകണങ്ങളും
തൂവെള്ള മേഘങ്ങളെ ആട്ടിയോടിക്കുന്നു
ഏപ്രിലിലെ ശാന്തചന്ദ്രന്‍

മടിയിലുറങ്ങും കണ്‍മണിയെ
അമ്മ നെഞ്ചോടു ചേര്‍ത്തിരിക്കുന്നു
ഉറക്കത്തിലും കുഞ്ഞിന്റെ മനസില്‍ തെളിയുന്നു
പിന്നിലേക്കോടുന്ന പച്ചവിരിച്ച പാടങ്ങളും
വെയില്‍ ചിത്രംവരച്ച ചെറുമരങ്ങളും
വര്‍ണതിളക്കമുള്ള ചിത്രശലഭങ്ങളും

ഇന്നിനും നാളെയ്ക്കും മധ്യേ
ഇരുണ്ടു ചുളുങ്ങിയ നെറ്റിത്തടമുള്ള അമ്മ കാണുന്നു
ചാമ്പലാല്‍ മറഞ്ഞ അഗ്നി
എട്ടുകാലികളോടുന്ന അടുപ്പുകള്‍

ദു:ഖിതനായ ഒരു യാത്രികന്‍
അപൂര്‍വ കാഴ്ചകള്‍ കാണുന്നു
തനിയെ, ആരോടെന്നില്ലാതെ സംസാരിക്കുന്നു
ഒറ്റ നോട്ടം മാത്രം
ഒറ്റ നോട്ടത്താലെല്ലാം മായ്ക്കുന്നു
ഞങ്ങളെയും

എന്റെ ചിന്തയിലേക്ക്
മഞ്ഞു പാടങ്ങളും പൈന്‍ മരങ്ങളും
കടന്നു വരുന്നു

ദൈവമേ,
ഞങ്ങളുടെ കണ്ണുകളേ
നീ എല്ലാ ആത്മാക്കളെയും കാണുന്നു
ആ ഒരു നാള്‍ വരുമോയെന്നു പറയൂ
ഞങ്ങള്‍ നിന്റെ മുഖം കാണുന്ന നാള്‍
...................................................................................
Rainbow At Night
(For Don Ramón del Valle-Inclán)


Bound for Madrid, one evening
the train in the Guadarrama.
In the sky the rainbow's arch
of moonlight and water.
Oh calm moon of April
driving the white clouds!
The mother holds her child,
sleeping, in her lap.
Sleeping the child still sees
the green fields going by
with little sunlit trees
and gilded butterflies.
The mother, frowning dark
between tomorrow, yesterday
sees dying embers
and an oven full of spiders.
And there's a sad traveller
who has to view rare sights,
talks to himself, glances up
and voids us with his glance.
I think of fields of snow,
pine-trees on other hills.
And you, Lord, through whom
all see, who sees all souls,
say if a day will come
when we shall see your face.


Saturday, June 27, 2015

കവിതയോളം വരും ജീവിതം

ഐന്‍സ്റ്റീന്‍ വയലിന്‍ വായിക്കുന്നു എന്ന കവിതാ സമാഹാരത്തിലൂടെ മലയാള കവിതയില്‍ തന്റെ ഇടം അടയാളപ്പെടുത്തുകയും സൈകതം ബുക്‌സിലൂടെ പ്രസാധകനായും തിളങ്ങുന്ന നാസര്‍ കൂടാളി തന്റെ എഴുത്തു ജീവിതം സന്ദീപ് സലിമുമായി പങ്കുവയ്ക്കുന്നു.

അക്ഷരങ്ങളെ സ്‌നേഹിച്ച ബാല്യം

അത്ര മധുരമെന്നും ആയിരുന്നില്ല ആ കാലഘട്ടം. മനസ് നിറയെ പുസ്തകങ്ങളും കവിതയും പിന്നെ വീണ്ടും വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന കൂട്ടുകാരും. ജീവിച്ചു പോകാന്‍ അത്രയൊക്കെ മതിയെന്ന്! അന്നത്തെക്കാളേറെ ഇന്നും ധൈര്യം തരുന്നതും അതൊക്കെ തന്നെയാണ്. "നീ എത്ര കണ്ടു ജീവിതം" എന്നു ചോദിച്ചാല്‍ ഞാന്‍ എഴുതിയ കവിതയോളം വരും എന്റെ ജീവിതം എന്ന് എനിക്കുറക്കെ പറയാന്‍ കഴിയും. കാരണം ഞാന്‍ അത്രയെന്നും എഴുതിയിരുന്നില്ല.

കവിതയിലെ ബാല്യം

കവിത ആയിരുന്നില്ല എഴുതിത്തുടങ്ങിയത്. കവിതയിലേക്ക് എത്തിപ്പെട്ടതായിരിക്കണം. ചില വ്യക്തികള്‍, എഴുത്തുകാര്‍ അങ്ങിനെ പലരും കവിതയിലേക്ക് വഴിതെളിച്ചു. അതില്‍  ഏറ്റവുമധികം കടപ്പാട് കവി ഒ. എം. രാമകൃഷ്ണനോടാണ്. മാതൃഭൂമി ബാലപംക്തിയിലും ദേശാഭിമാനി കുട്ടികളുടെ ലോകത്തിലും പ്രീഡിഗ്രിക്കാലത്ത് മത്സരിച്ചെഴുതുന്ന സമയം. കുറെയേറെ കഥകള്‍ അവിടങ്ങളില്‍ വെളിച്ചം കണ്ടു. എഴുത്തിനു ധൈര്യം തരാന്‍  കുറെ നല്ല എഡിറ്റര്‍മാരുമുണ്ടായപ്പോള്‍ എഴുതാനാവുമെന്ന തോന്നലുണ്ടായി. പിന്നെ പതുക്കെ കുട്ടികളുടെ പംക്തിയില്‍ നിന്നും പുറത്തേക്ക് ചാടിപ്പോകാന്‍ കവിത തെരഞ്ഞെടുത്തതായിരിക്കണം. എനിക്ക് കവിത വഴങ്ങും  എന്ന് കൂടെ മനസിലാവുകയും ചെയ്തു. അന്നെഴുതിയ കഥകള്‍ എടുത്ത് വെച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു സമാഹാരം കൂടെ ഇറക്കിയേനെ. കവിതയെഴുത്ത് വലിയ സംഭാവമെന്നുമല്ല എന്ന് കരുതുന്ന നാട്ടിലും വീട്ടിലുമാണ്  എന്റെ ജനനം. ഇപ്പോഴും അതൊക്കെ അങ്ങനെതന്നെയാണെന്നാണ് എന്റെ വിശ്വാസവും. കവി പി. കുഞ്ഞിരാമന്‍ നായര്‍ കുറേക്കാലം എന്റെ വീടിനടുത്താണത്രേ താമസിച്ചിരുന്നത്. മുതിര്‍ന്നപ്പോഴായിരുന്നു അതൊക്കെ മനസിലാക്കിയത്. ഇടക്കൊക്കെ വീടിന്റെ ഇടവഴിയിലൂടെ പോകുന്ന ആ വലിയ എഴുത്തുകാരനെ ഒര്‍ത്തുപോകാറുണ്ട് മനസുകൊണ്ടെങ്കിലും.

കവിതയിലേക്കെത്തുന്നത്

തനി യാതാസ്ഥിതിക കുടുംബത്തിലാണു ഞാന്‍ ജനിച്ചത്. വീടിനു തൊട്ടപ്പുറത്തെ വായനശാലയില്‍ പോകാന്‍ പോലും വിലക്കായിരുന്നു. സ്കൂളിനും  വീടിനുമപ്പുറം ഒരു ലോകമുണ്ടായിരുന്നില്ല. സ്കൂള്‍ കാലത്ത് തന്നെ എഴുതി തുടങ്ങിയിരുന്നു. ആരും കാണാതെ എഴുതി വെക്കുന്ന ശീലം. സ്കൂളില്‍ പഠിക്കുന്ന കാലത്തു രചനാ മത്സരങ്ങളിലൊക്കെ അധ്യാപകരുടെ മക്കള്‍ മാത്രമേ മത്സരിച്ചിരുന്നുള്ളൂ. പ്രീ ഡിഗ്രി കാലത്ത് കുറച്ചൊക്കെ ധൈര്യം കിട്ടിയത് അന്നത്തെ കൂട്ടുകാര്‍ വഴിയായിരുന്നു. നാട്ടിലെക്കാളേറെ കൂട്ടുകാര്‍ പുറത്ത് നിന്നായി. ഇഷ്ടം പോലെ വായിക്കാന്‍ തുടങ്ങി. നല്ല കുറെ പുസ്തകങ്ങളുള്ള നാട്ടിലുള്ള വായനശാല എന്റെ എഴുത്തിനെ സ്വാധീനിച്ചിരിക്കണം.

ആദ്യത്തെ കവിത

ആദ്യത്തെ കവിതയൊന്നും മനസിലില്ല.
"സ്വപ്നങ്ങള്‍ നിരോധിച്ച രാത്രിയില്‍
ഓര്‍മകളുടെ ശിരസറുത്ത്
മൗനം പടിയടച്ച് കടന്നു പോയ്
ഇനി യാത്ര നക്ഷത്രങ്ങളുടെ കാവലില്‍
ഇരുട്ടിന്റെ മാറ് പിളര്‍ക്കാന്‍
കണ്ണുകളിലെ ചാന്ദ്രവെളിച്ചം"
എന്നു മാത്രം ഓര്‍മയുണ്ട്. ഞാനൊരു കുഴിമടിയനും പ്രവാസത്തിന്റെ മടുപ്പും കാരണം ആനുകാലികങ്ങളില്‍ വന്ന കവിതകളുടെ കോപ്പികള്‍ പോലും കയ്യിലില്ല. ഞാന്‍ അത്രമാത്രം കവിതകള്‍ എഴുതിയിട്ടില്ലാത്ത സ്ഥിതിക്ക് അതിന്റെ ആവശ്യമില്ല എന്നാണു പലപ്പോഴും തോന്നിയിട്ടുള്ളത്. 2007 ലാണ് ആദ്യ കവിതാ സമാഹാരം "ഐന്‍സ്റ്റീന്‍ വയലിന്‍ വായിക്കുമ്പോള്‍" പായല്‍ ബുക്‌സ് വഴി പുറത്ത് വരുന്നത്. ആ വര്‍ഷം തന്നെ അത് വിറ്റ്‌പോവുകയും ചെയ്തു. "കരച്ചില്‍ എന്ന കുട്ടി" എന്ന പേരില്‍ രണ്ടാമത് കവിത സമാഹാരം അടുത്ത് തന്നെ പുറത്തിറക്കാനുള്ള പണിപ്പുരയിലാണ്.

പ്രണയിച്ച കവിത

എഴുതിയ എല്ലാ കവിതകളോടും ഒരേ ഇഷ്ടമാണ്. ഒന്നിനോടും പ്രത്യേക താല്‍പര്യമൊന്നുമില്ല. കവിതയെ മാത്രമാണു ഞാന്‍ പ്രണയിച്ചത്. എന്നിലെ കവിയെയല്ല. പക്ഷെ, ഇഷ്ടം തോന്നിയ നിരവധി കവികളും കവിതകളുമുണ്ട്.  ശരിക്കും നമ്മെ അമ്പരപ്പിക്കുന്ന എഴുത്തുകാര്‍. മലയാളത്തില്‍ അക്കാലത്ത് എഴുത്തിലേക്ക് എന്നെ അടുപ്പിച്ചത് എ. അയ്യപ്പന്റെ കവിതകളാണ്.

എഴുതാതെ പോയ കവിത

പലപ്പോഴും മനസിലാണ് കവിതകള്‍ എഴുതാറുള്ളത്. ഒന്നുങ്കില്‍ ഒരു വാക്കോ അല്ലെങ്കില്‍ ഒരു വരിയോ മതി ഒരു കവിതയ്ക്കു വിത്തുപാകാന്‍. ഉറക്കത്തില്‍ നിറയെ കവിത വരാറുണ്ട്. പക്ഷേ, നേരം പുലരുമ്പോഴേക്കും അതൊക്കെ മറക്കുമെന്നതിനാല്‍ കടലാസില്‍ കോറിയിടാനാവാതെ വിഷമിച്ച് പോയിട്ടുണ്ട്. അത്തരം നിമിഷങ്ങളിലായിരിക്കണം എഴുത്താതെ പോയ കവിതകളെക്കുറിച്ച് കൂടുതല്‍ സങ്കടപ്പെട്ടിട്ടുണ്ടാവുക. കവിതയെഴുത്തിനു പ്രത്യേക സമയങ്ങളല്ല. ഒന്നുങ്കില്‍ ജോലി ചെയ്യുമ്പോള്‍, ഭക്ഷണമുണ്ടാക്കുമ്പോള്‍, തുണിയലക്കുമ്പോള്‍ അങ്ങിനെയങ്ങിനെ എപ്പോള്‍ വേണമെങ്കിലും. എല്ലാ കവിതയും  കടലാസിലേക്ക് പകര്‍ത്താറുമില്ല. എഴുതിയ കവിതയേക്കാള്‍ മനസിനകത്ത് ഇപ്പോഴുമുണ്ട്  കുറെയേറെ എഴുതാത്ത കവിതകള്‍. അതവിടെ കിടക്കട്ടെ. നല്ല കവിതയെന്നോ ചീത്ത കവിതയെന്നോ കവിതയെ വേര്‍തിരിക്കാനാവില്ല. പക്ഷേ, ആത്മസംതൃപതിക്കു വേണ്ടി ആയിരിക്കാം പലരും കവിത എഴുതുന്നത്.  10 ശതമാനം കവികളും പ്രശസ്തിക്കും പണത്തിനും വേണ്ടിയുമാവാം. സാമഹ്യ പ്രതിബദ്ധതക്കു വേണ്ടി എത്രകവികള്‍ കവിത എഴുതുന്നുണ്ട് എന്ന് കൂടി നോക്കണം. സോഷ്യല്‍ മീഡിയ വന്നതോടെ എല്ലാവരും കവികളായി. കവിതയിലെ ബഹുസ്വരത അറിയാനും സോഷ്യല്‍ മീഡിയ സഹായിച്ചു.

കവിതയിലെ സ്ഥാനം

എഴുത്തുകാരന്‍, എഡിറ്റര്‍ തുടങ്ങിയ സ്ഥാനങ്ങളുണ്ടോ പുതിയ കവിതയില്‍. എന്നാല്‍, അവനവന്റെ ഒരു ഗ്രൂപ്പും കോക്കസും ഒക്കെ ഇപ്പോഴും മലയാളകവിതയില്‍  ഉണ്ടെന്നാണ് എന്റെ അഭിപ്രായം. ഞാനൊന്നും അതിന്റെ ഭാഗമാകാത്തതിനാലാവണം നിരൂപകരൊന്നും എന്നെ അടുപ്പിക്കാത്തത്. അല്ലെങ്കിലും ആര്‍ക്കു വേണം കാക്കത്തൊള്ളായിരം കവികളൂള്ള നാട്ടില്‍ സ്ഥാനം.എഴുതുക എന്നല്ലാതെ അതിലപ്പുറമൊന്നും ഇതുവരെ ആലോചിച്ചിട്ടു പോലുമില്ല. ആശങ്കപ്പെടുത്തിയിട്ടുമില്ല.

കവിയില്‍ നിന്നും പ്രസാധകനിലേക്ക്

അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ബ്ലോഗെഴുത്ത് കത്തി നില്‍ക്കുന്ന കാലത്താണ് സുഹൃത്തായ ജസ്റ്റിനുമൊത്ത് സൈകതം എന്ന പേരില്‍ ഒരു പബ്ലിക്കേഷന്‍ തുടങ്ങുന്നത്. പുതിയ തലമുറയിലെയും ഇപ്പോള്‍ മുഖ്യധാരയിലടക്കമുള്ള നൂറ്റമ്പതോളം എഴുത്തുകാരുടെ പുസ്തകങ്ങള്‍ സൈകത്തിലൂടെ വായനക്കാരിലേക്കെത്തിക്കഴിഞ്ഞു. ജീവിക്കാനുള്ള വരുമാന മാര്‍ഗം എന്ന നിലയിലല്ല മറിച്ച് സമാന്തര സാഹിത്യ പ്രവര്‍്ത്തനം എന്ന നിലയിലാണ് ഈ സംരംഭം കൊണ്ടുപോകുന്നത്. പുതിയ എഴുത്തുകാരോടു പുറംതിരിഞ്ഞു നില്‍ക്കുന്ന ഭീമന്‍ പുസ്തകമുതലാളിമാര്‍ക്കെതിരേയല്ല സൈകതം മത്സരിക്കുന്നത്. മുഖ്യധാരയിലുള്ള എഴുത്തുകാരോടൊപ്പം എഴുതിത്തുടങ്ങുന്ന പുതിയ തലമുറയിലെ എഴുത്തുകാരെയും പരിചയപ്പെടുത്തുകയാണ് സൈകതത്തിന്റെ ലക്ഷ്യം.

വ്യക്തിപരം

കണ്ണൂര്‍ ജില്ലയിലെ കൂടാളിയില്‍ ജനനം. ഇപ്പോള്‍ വാരം എന്ന സ്ഥലത്ത് താമസിക്കുന്നു.
പതിനഞ്ച് വര്ഷുത്തോളമായി മസ്കറ്റില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.
ഭാര്യ: സൗദത്ത്.
മക്കള്‍: സുഹാന, സന, അദ്‌നാന്‍
പുസ്തകം: ഐന്‍സ്റ്റീന്‍ വയലിന്‍ വായിക്കുമ്പോള്‍
*****************************************************************************************************************************************************************

Thursday, June 11, 2015

തെരുവ്

രചന: ഒക്ടാവിയോ പാസ്
മൊഴിമാറ്റം: സന്ദീപ് സലിം
*********************

തെരുവ് നീണ്ടതും നിശബ്ദവും
ഞാന്‍ നടക്കുന്നു
കൂരിരുട്ടില്‍ തപ്പിത്തടഞ്ഞ്
കാലിടറി ഞാന്‍ വീഴുന്നു
പിന്നെ, എഴുന്നേല്‍ക്കുന്നു
ഞാന്‍ അന്ധമായി ചവിട്ടി നടക്കുന്നു
നിശബ്ദമായ കല്ലുകള്‍ക്കും കരിയിലകള്‍ക്കും മേലെ
എന്നെ ആരോ പിന്തുടരുന്നു
കല്ലുകളെയും കരിയിലകളെയും ചവിട്ടിത്തള്ളിക്കൊണ്ട്
ഞാന്‍ നിശ്ചലനാവുമ്പോള്‍
അയാളുടെ ചലനവും നിലയ്ക്കുന്നു
ഞാനോടുമ്പോള്‍ കൂടെ അയാളും
ഞാന്‍ പിന്തിരിഞ്ഞ് നോക്കുന്നു; ആരുമില്ല
കൂരിരുള്‍ മാത്രം
പുറത്തേക്ക് വാതിലുകളില്ല
എന്റെ പാദങ്ങള്‍ മാത്രം
എണ്ണമറ്റ വളവുകള്‍ തിരിഞ്ഞിട്ടും
അതേ പഴയ തെരുവില്‍
തെരുവില്‍ ആരുമെന്നെ കാത്തുനില്‍ക്കുന്നില്ല
എന്നെ ആരും പിന്തുടരുന്നില്ല
തെരുവില്‍ ഞാന്‍ പിന്‍പറ്റുന്നവനാകുന്നു
ഇരുട്ടില്‍ ഞാന്‍ ഇടറി വീഴുന്നു, എഴുന്നേല്‍ക്കുന്നു
എന്നിട്ട് എന്നെ നോക്കിപ്പറയുന്നു; ആരുമില്ല
======================================
മെക്‌സിക്കന്‍ കവിയും സാഹിത്യ നൊബേല്‍ ജേതാവുമായ ഒക്ടാവിയോ പാസിന്റെ ദ സ്ട്രീറ്റ് എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം. തകഴിക്ക് 1984ല്‍ ജ്ഞാനപീഠം സമ്മാനിച്ചതും പാസ് ആണ്.

The Street
..................
Here is a long and silent street.
I walk in blackness and I stumble and fall
and rise, and I walk blind, my feet
trampling the silent stones and the dry leaves.
Someone behind me also tramples, stones, leaves:
if I slow down, he slows;
if I run, he runs I turn : nobody.
Everything dark and doorless,
only my steps aware of me,
I turning and turning among these corners
which lead forever to the street
where nobody waits for, nobody follows me,
where I pursue a man who stumbles
and rises and says when he sees me : nobody.
Octavio Paz

Wednesday, June 3, 2015

മരിച്ച സ്ത്രീ



Original: Dead woman
രചന: പബ്ലൊ നെരൂദ (ചിലിയന്‍ കവി)

വിവര്‍ത്തനം: സന്ദീപ് സലിം

*********************
പെട്ടന്ന്,
നീയില്ലാതായാല്‍
പെട്ടന്ന്,
നീ മരിച്ചാല്‍
ഞാന്‍ ജീവിച്ചു കൊണ്ടേയിരിക്കും

ഞാന്‍ ഭയപ്പെടുന്നു
നീ മരിച്ചാല്‍
എന്നെഴുതാനുള്ള ധൈര്യമെനിക്കില്ല

ഞാന്‍ ജീവിച്ചു കൊണ്ടേയിരിക്കും
എന്തുകൊണ്ടെന്നാല്‍,
ഒരു പുരുഷന്റെ ശബ്ദം നിലയ്ക്കുന്നതെവിടെയോ
അവിടെന്റെ സ്വരമുയരണം

കറുത്തവര്‍ അടിച്ചമര്‍ത്തപ്പെടുന്നതെവിടെയോ
അവിടെനിക്കു മരിക്കാനാവില്ല
എന്റെ കൂടപ്പിറപ്പുകള്‍ തടവിലാക്കപ്പെടുമ്പോള്‍
എനിക്കവരെ പിന്‍പറ്റണം

അന്തിമമഹാവിജയമെത്തുമ്പോള്‍
ആ വിജയം
എന്റെ വിജയമല്ല
മൂകനാണെങ്കിലും
എനിക്കതിനെക്കുറിച്ചു സംസാരിക്കണം
അന്ധനാണെങ്കിലും
വിജയത്തിന്റെ വരവെനിക്കു കാണണം

എന്നോടു ക്ഷമിക്കൂ
നീ ജീവനോടില്ലെങ്കില്‍
എന്റെ പ്രിയപ്പെട്ടവളെ,
നീ മരിച്ചു പോയാല്‍
എന്റെ മാറിലേക്ക് ഇലകളെല്ലാം കൊഴിഞ്ഞു വീഴും
പകലുകളും രാത്രികളും മഴയായ്
എന്റെ ആത്മാവില്‍ പെയ്യും
അഗ്നിയിലും തണുപ്പിലും മരണത്തിലും മഞ്ഞിലും
ഞാന്‍ ചവിട്ടി നടക്കും
നിത്യതയിലുറങ്ങുന്ന നിന്റെ അടുക്കലെത്താന്‍
എന്റെ കാലടികള്‍ കൊതിക്കുന്നു
എങ്കിലും ഞാന്‍ ജീവിച്ചു കൊണ്ടേയിരിക്കും
ഞാന്‍ തോല്‍ക്കരുതെന്നു
നീ മോഹിച്ചിരുന്നതിനാല്‍ മാത്രം
പ്രിയപ്പെട്ടവളേ,
നിനക്കറിയാമല്ലോ
ഞാനെന്നാല്‍ ഒരാളല്ല, ഈ മനുഷ്യവര്‍ഗമാണെന്ന്‌
*****************************************
The Dead Woman

If suddenly you do not exist,
if suddenly you no longer live,
I shall live on.

I do not dare,
I do not dare to write it,
if you die.

I shall live on.
For where a man has no voice,
there, my voice.

Where blacks are beaten,
I cannot be dead.
When my brothers go to prison
I shall go with them.

When victory,
not my victory,
but the great victory comes,
even though I am mute I must speak;
I shall see it come even
though I am blind.

No, forgive me.
If you no longer live,
if you, beloved, my love,
if you have died,
all the leaves will fall in my breast,
it will rain on my soul night and day,
the snow will burn my heart,
I shall walk with frost and fire and death and snow,
my feet will want to walk to where you are sleeping, but
I shall stay alive,
because above all things
you wanted me indomitable,
and, my love, because you know that I am not only a man
but all mankind.


 

Sunday, May 3, 2015

സര്‍ഗാത്മകതയുടെ ലാസ്യനടനം

ഋതുപ്പെണ്ണ് മാറിനടക്കുന്ന വരാന്തയിലൂടെ
ഒരൊഴിഞ്ഞ വഴിയുണ്ട്
പോകാന്‍, വരാന്‍, തൊടാതെ മിണ്ടാന്‍
                                  -സംപ്രീത (ഒഴിവ്)

ലോകത്തെയും സമൂഹത്തെയും ജീവിതത്തെയും സ്ത്രീ കേന്ദ്രീകൃതമായ കണ്ണിലൂടെ കാണുന്ന കവിതകളിലൂടെ മലയാള കവിതയില്‍ സംപ്രീതയെന്ന കവയിത്രി സ്വന്തമായൊരിടം സ്വന്തമാക്കുന്നു. ടെക്‌നോളജിയുടെ പുതിയ സാധ്യതകളുടെ നോക്കിയിരുപ്പുകാരായ പുതുതലമുറയ്ക്ക് നഷ്ടമാവുന്ന ബാല്യത്തെ കുറിച്ചും പെണ്ണുടലിന്റെ സാധ്യതകള്‍ തേടുന്ന കച്ചവട താത്പര്യങ്ങളാല്‍ തകര്‍ന്നു പോകുന്ന പെണ്‍സ്വപ്‌നങ്ങളെ കുറിച്ചും സംപ്രീതയുടെ കവിതകള്‍ ആശങ്കപ്പെടുന്നു.
ഓരോ നല്ല മനുഷ്യരിലും നിന്ന്
ഞാന്‍ നിന്നെ വാറ്റിയെടുക്കുന്നു
സങ്കട മുന്തിരികളുടെ ആകെ സത്താര്‍ന്ന നിന്നെ (സത്ത)

ഈ വരികളിലൂടെ സ്‌നേഹത്തിന്റെയും നന്മയുടെയും സാധ്യതകളിലേക്കും സംപ്രീത വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു. എഴുത്തിനൊപ്പം
ഒരു നല്ല നര്‍ത്തകിയും കൂടിയാണ് സംപ്രീത. നീറ്റെഴുത്ത് , ഇലയിടം എന്നീ കവിതാസമാഹാരങ്ങളിലൂടെ പ്രശസ്തയായ സംപ്രീത തന്റെ എഴുത്തിനെ കുറിച്ചും നൃത്ത ജീവിതത്തെ കുറിച്ചും സന്ദീപ് സലിമിനോടു സംസാരിക്കുന്നു.

Tuesday, March 17, 2015

ദിനാന്ത്യം

ഫ്രഞ്ച് കവി ചാള്‍സ് ബോദ്‌ലെയറിന്റെ എന്‍ഡ് ഓഫ് ദ ഡേ എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം.

ദിനാന്ത്യം
രചന: ചാള്‍സ് ബോദ്‌ലെയര്‍
വിവര്‍ത്തനം: സന്ദീപ് സലിം


മങ്ങിയ പ്രകാശത്തില്‍
ശബ്ദകോലാഹലങ്ങളുയര്‍ത്തി
നാണംകെട്ടോടിനടക്കുന്നു ജീവിതം

കാരണരഹിതമായ്
ചക്രവാളത്തില്‍ മദാലസയെപ്പോല്‍
അത് നൃത്തമാടുന്നു
എല്ലാമടക്കി,
വിശപ്പു പോലും
എല്ലാം മായ്ച്ച്,
നാണക്കേടു പോലും
ഒടുവില്‍ രാത്രിയെത്തുമ്പോള്‍
'ഒടുക്ക'മെന്ന കവിയുടെ ആത്മഭാഷണവും

തളര്‍ന്ന നട്ടെല്ലിനൊപ്പം
ആത്മാവും വിശ്രമം യാചിക്കുന്നു;
മങ്ങിയ കിനാവുകള്‍ നിറഞ്ഞ
ഒരു ഹൃദയവുമായി
ഞാന്‍ കിടക്കാന്‍ പോകുന്നു
നിവര്‍ന്നു തന്നെ
ഉല്ലാസപ്രദമായ നിഴലുകളുടെ
തിരശീലകളില്‍ ഞാനെന്നെ പൊതിയും
>>>>>>>
The End of the Day

Under a pallid light, noisy,
Impudent Life runs and dances,
Twists and turns, for no good reason
So, as soon as voluptuous
Night rises from the horizon,
Assuaging all, even hunger,
Effacing all, even shame,
The Poet says to himself: "At last!
My spirit, like my vertebrae,
Passionately invokes repose;
With a heart full of gloomy dreams,
I shall lie down flat on my back
And wrap myself in your curtains,
O refreshing shadows!"
 

Friday, March 6, 2015

ജീവിതം ക്രമപ്പെടുത്തുന്ന ഓര്‍മകള്‍

അച്ഛന്‍
അരിയര്‍ ബില്ലുകള്‍ക്കും
ആദായ നികുതിക്കും
വാടക കുടിശികയ്ക്കും ശേഷം
ബാക്കിയായ നോട്ടുകള്‍ക്കൊപ്പം
തീവണ്ടി ദൂരങ്ങള്‍ക്കകലെ
പുസ്തകക്കെട്ടുകളോടൊത്ത് ഒരു ചിരി  (ഗാര്‍ഹികം- ധന്യ എം. ഡി.)
 
മലയാളകവിതയുടെ ലോകത്ത് ഒരു അദ്ഭുതക്കുട്ടിയാണ് ധന്യ എം. ഡി. താനുള്‍പ്പെടുന്ന ദലിത്/സ്ത്രീ വിഭാഗത്തോടു തനിക്ക് സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായി ഉത്തരവാദിത്തമുണ്ടെന്നു വിശ്വസിക്കുന്നിടത്താണ് ധന്യയുടെ കവിതകള്‍ വ്യത്യസ്തമാകുന്നതും. അമിഗ്ദല എന്ന കവിതാ സമാഹാരത്തിലൂടെ മലയാള കവിതയില്‍ സ്വന്തമായൊരിടം കണ്ടെത്തിയ ധന്യ തന്റെ കവിതകളെക്കുംറിച്ചും കാവ്യ ജീവിതത്തെ കുറിച്ചും സന്ദീപ് സലിമിനോട് സംസാരിക്കുന്നു.
 
കവിതയിലെ ബാല്യം / കവിതയിലേക്കുള്ള വരവ്
 
 ധാരാളം വര്‍ത്തമാനം പറയുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. ഉറക്കത്തിലും ഉണര്‍വ്വിലും ഒരേപോലെ സ്വപ്നം കാണുന്ന, എല്ലാറ്റിലും അത്ഭുതപ്പെടുന്ന ഒരു കുട്ടി. അച്ഛന്‍ വാങ്ങിത്തരുമായിരുന്ന ബാലപ്രസിദ്ധീകരണങ്ങളാണ് വായനയിലേക്കുള്ള വഴി തുറന്നത്. ഞാന്‍ എല്‍.പി.സ്കൂളില്‍ പഠിക്കുന്ന സമയത്ത് അമ്മയുടെ സഹോദരന് ഒരു അപകടം പറ്റി കിടപ്പിലായി. അദ്ദേഹത്തിന് നേരം പോകുന്നതിനായി സുഹൃത്തുക്കള്‍ ധാരാളം പുസ്തകങ്ങളും ആഴ്ചപ്പതിപ്പുകളും എത്തിച്ചുകൊടുക്കുമായിരുന്നു. ഭാഷാപോഷിണിയുടെയും കലാകൗമുദിയുടെയും ധാരാളം ലക്കങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് ബൈന്‍ഡ് ചെയ്തവയും അക്കൂട്ടത്തിലുണ്ടായിരുന്നു. മാധവിക്കുട്ടിയുടെ നീര്‍മാതളം, പൂത്തകാലം, സേതുവിന്റെ പാണ്ഡവപുരം തുടങ്ങിയവ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച ലക്കങ്ങള്‍ ചേര്‍ത്ത് ബൈന്‍ഡ് ചെയ്തതായിരുന്നു അതൊക്കെ. അയല്‍വീട്ടിലെ ഒരു വലിയ പുസ്തകശേഖരം സ്വന്തംപോലെ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും അക്കാലത്ത് കിട്ടിയ വലിയ ഭാഗ്യമായിരുന്നു. നിരന്തരം പുസ്തകങ്ങള്‍ ചോദിക്കുകയും അലമരായോട് ചേര്‍ത്ത് കസേരയിട്ട് തോന്നിയ പുസ്തകങ്ങള്‍ എടുത്ത് വായിക്കുകയും ചെയ്യുന്നതില്‍ അവര്‍ എന്നെ ഒരിക്കലും നിയന്ത്രിക്കാന്‍ ശ്രമിച്ചുമില്ല. സോവിയറ്റ് റഷ്യയില്‍ നിന്നുള്ള വിവര്‍ത്തനം ചെയ്യപ്പെട്ട കുട്ടിക്കഥകള്‍ കട്ടിപ്പേജുകളില്‍ മനോഹരമായ ചിത്രങ്ങള്‍ അച്ചടിച്ച് വന്നിരുന്നത് വായിക്കാന്‍ കിട്ടിയത് അവിടെ നിന്നാണ്. വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റക്കാട്, ഗ്രീക്ക് പുരാണ കഥാസാഗരം, ആയിരത്തൊന്നു രാവുകള്‍.... വായിക്കുകയും സ്വപ്നം കാണുകയും ചെയ്യാനാഗ്രഹിച്ച ഒരു ചെറിയ കുട്ടിയെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാര്യമായിരുന്നു.  അച്ഛന്റെ വീട്ടിലുള്ളവര്‍ നല്ല കഥ പറച്ചില്‍ക്കാരായിരുന്നു. അമ്മയുടെ അമ്മയും അച്ഛനും അതുപോലെതന്നെ. ഏതു സംഭവമുണ്ടായാലും അത് വിശദീകരിക്കുന്നതിനൊപ്പം "ഞാനൊരു ഉപകഥ പറയാം' എന്ന മുഖവുരയോടെ നൂറുനൂറു കുഞ്ഞുകഥകള്‍ കൂടി അപ്പൂപ്പനും അമ്മൂമ്മയും പറയുമായിരുന്നു. രണ്ട് വീടുകളെയും ചുറ്റിപ്പറ്റി (എല്ലായിടത്തുമുള്ളതുപോലെ) അവരുടേതായ ധാരാളം നിഗൂഢകഥകളും ഉണ്ടായിരുന്നു. ഇതൊക്കെ ചേര്‍ന്നാകണം ഭാവനയുടെ ഒരു ലോകം എന്റെയുള്ളില്‍ വികസിച്ചത്. എഴുത്തുകാരുടെയും ചിത്രകാരന്‍മാരുടെയും സിനിമാക്കാരുടെയും അഭിമുഖങ്ങള്‍ എന്നെ കൊതിപ്പിച്ചിരുന്നു. വിചാരങ്ങളെയൊക്കെ കഥപോലെ വിശദമായ പെന്‍സില്‍ ചിത്രങ്ങളാക്കാനായിരുന്നു അന്നത്തെ ശ്രമം. വലുതാകുമ്പോള്‍ ഒരു ചിത്രകാരിയോ എഴുത്തുകാരിയോ ആയിത്തീരണം എന്ന് വല്ലാതെ മോഹിച്ചിരുന്നു. അന്ന് സ്വയം തോന്നിയ എന്തൊക്കെയോ അപര്യാപ്തതകളെ മറികടക്കാന്‍ അതായിരിക്കും ഏറ്റവും നല്ല വഴിയെന്ന് തോന്നിയിരുന്നു. ചിത്രം വരയ്ക്കുന്നതിനേക്കാള്‍ രസകരം ഉള്ളിലുള്ളത് എഴുതിവയ്ക്കുന്നതാണെന്ന് മനസ്സിലായപ്പള്‍ എഴുത്തിലേക്ക് തിരിഞ്ഞു. അതിന് മുന്‍പുതന്നെ സ്കൂള്‍ രചനാ മത്സരങ്ങളില്‍ സമ്മാനം കിട്ടാറുണ്ടായിരുന്നു. ഡിഗ്രി  പഠനകാലത്തെ വെക്കേഷന് എ. അയ്യപ്പന്റെ "മുറിവേറ്റ ശീര്‍ഷകങ്ങള്‍' എന്ന പുസ്തകം അച്ഛന്‍ സമ്മാനമായിത്തരന്നു. ഓണപ്പതിപ്പുകളിലല്ലാതെ അയ്യപ്പന്‍ കവിതകള്‍ വായിക്കാന്‍ കിട്ടുന്ന ആദ്യ അവസരമായിരുന്നു അത്. ആ കവിതകള്‍ എന്നെ ആവേശിച്ചു. അയ്യപ്പന്‍ ഛായയുള്ള കവിതകള്‍ ധാരാളമെഴുതി. ഒടുവില്‍ അയ്യപ്പനെപ്പറ്റിതന്നെ ഒരു കവിതയെഴുതി. ചാരുംമൂട്, രാജന്‍ കൈലാസ് സാറിന്റെ പുസ്തക പ്രകാശനച്ചടങ്ങിനെത്തിയപ്പോള്‍ അയ്യപ്പന് ഞാനാ കവിത വായിക്കാന്‍ കൊടുത്തു. സ്വതസിദ്ധമായ ഒരു ചിരിയോടെ അയ്യപ്പന്‍ അതു വാങ്ങി വായിച്ചു. കവിതക്കു പിന്നില്‍ എന്റെ ഫോണ്‍ നമ്പറും മേല്‍വിലാസവുമെഴുതി അയ്യപ്പന്‍ അത് നാലായി മടക്കി പോക്കറ്റിലിട്ടു. അയ്യപ്പനോടൊപ്പം ആ കവിത കേരളം മുഴുവന്‍ സഞ്ചരിച്ചു. കവി സെബാസ്റ്റ്യന്‍ വേറെയും കവിതകള്‍ ഉണ്ടോ എന്ന് പറഞ്ഞ് ഒഡേസ സത്യേട്ടന്‍ ഫോണ്‍ ചെയ്തു. സെബാസ്റ്റ്യന്‍ എഡിറ്റ് ചെയ്ത അയ്യപ്പനെക്കുറിച്ചുള്ള "ചെന്നിനായകത്തിന്റെ മുലകള്‍' എന്ന പുസ്തകത്തില്‍ "ചോരച്ചുവപ്പുള്ള ചോക്ക്' എന്ന പേരിലുള്ള ആ കവിത പ്രസിദ്ധീകരിക്കപ്പെട്ടു. അതിന് മുന്‍പ് തന്നെ പത്രങ്ങളുടെ പ്രാദേശിക പേജുകളില്‍ ക്യാമ്പസ് കവിതകളുടെ കൂട്ടത്തില്‍ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അങ്ങനെ എഴുത്തിന്റെയും എഴുത്തുകാരുടെയും ഒരു വലിയ ലോകത്തിലേക്ക് എത്തപ്പെട്ടു.
 
ആദ്യത്തെ കവിത
 
   ഓരോ ചുമ്മാപാട്ടുകള്‍ സൃഷ്ടിച്ച് പാടി നടക്കുകഉം സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് ഒറ്റയ്ക്ക് അഭിനയിക്കുകയും ചെയ്യുക എന്നതായിരുന്നു കുട്ടിക്കാല വിനോദങ്ങളിലൊന്ന്. അര്‍ത്ഥമറിയാത്ത വായില്‍ത്തോന്നിയ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിപ്പാടുകള്‍ ഇത് കൊള്ളാമല്ലോ സംഗതി എന്ന് തോന്നിയിട്ടുണ്ട്.  ആ പാട്ടുകളില്‍ ഒന്നായിരിക്കണം ആദ്യത്തെ കവിത. സ്കൂള്‍ കാലങ്ങളില്‍ കവിത എഴുതുന്നതിനെക്കാള്‍ താല്പര്യം കഥയോടായിരുന്നു. ശൂരനാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലാണ് പഠിച്ചത്. സ്കൂളിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ സ്മരണികയിലാണ് ആദ്യത്തെ രചന അച്ചടിച്ചു വരുന്നത്. അതൊരു കഥയായിരുന്നു. കഥയെഴുതുന്നതിനെക്കാള്‍ കവിതയ്ക്കാണ് ശ്രമം കുറവെന്ന് തോന്നിയപ്പോള്‍ പിന്നെ കവിതയിലേക്കായി ശ്രദ്ധ. 2002 മാതൃഭൂമി പത്രത്തിന്റെ ക്യാമ്പസ് പേജില്‍ "സ്വാതന്ത്ര്യം - ഒരു അഫ്ഗാനി പെണ്‍കുട്ടിയുടെ ഭാഷയില്‍' എന്ന പേരില്‍ വന്നതാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ കവിത. എഴുതിത്തുടങ്ങുന്ന കാലത്തെ എല്ലാ പ്രശ്‌നങ്ങളോടും കൂടിയതായതിനാല്‍ സമാഹാരത്തില്‍ അത് ഉള്‍പ്പെടുത്തിയിട്ടില്ല.
 
പ്രണയിച്ച കവിത/ഏറ്റവും ഇഷ്ടപ്പെട്ട കവിത
 
     അങ്ങനെ ഒരൊറ്റ കവിതയെ മാത്രം വേഗത്തില്‍ തെരഞ്ഞെടുക്കാനാവുന്നില്ല. എന്തു കൊണ്ടെന്നാല്‍ എഴുതുമ്പോള്‍ എല്ലാ കവിതകളോടും ആഴത്തിലുള്ള ഇഷ്ടവും പ്രേമവും തോന്നിയിട്ടുണ്ട്. ഒരേസമയം എഴുതാനും എഴുത്തില്‍ നിന്ന് പുറത്തു കടക്കുവാനുള്ള ഭീകരമായ ത്വരകള്‍ ഇരുവശത്ത് നിന്നും പിടിച്ചു വലിക്കുന്നതിന്റെ വേവലാതികള്‍ എന്തെഴുതുമ്പോഴും അനുഭവിച്ചിട്ടുമുണ്ട്. എന്റെ എഴുത്തില്‍ ശക്തമായ ഒരു വഴിത്തിരിവ് ഉണ്ടാക്കിയ കവിത എന്ന നിലയില്‍ "നെയ്തു നെയ്‌തെടുക്കുന്നവ' എന്ന കവിതയോട് ഒരിത്തിരി ഇഷ്ടം കൂടുതലുണ്ട്. തോട്ടുവക്കത്തെ കൈതച്ചെടികളെപ്പറ്റിയുള്ള ഒരു വര്‍ത്തമാനത്തില്‍ നിന്നാണ് ആ കവിതയുടെ പിറവി. അപ്പൂപ്പന്‍മാരും അമ്മൂമ്മമാരും ഞങ്ങളുടെ പരമ്പരകളുമെല്ലാം ആ വര്‍ത്തമാനത്തില്‍ കടന്നുവന്നു. ചോരയില്‍ കലര്‍ന്ന് കിടന്നിരുന്ന ഓര്‍മ്മകളെല്ലാം വേര്‍തിരിക്കപ്പെട്ടു. ഇലകളും പൂക്കളും പൊഴിഞ്ഞുകൊണ്ടിരിക്കുന്ന ഒരു മുരിങ്ങമരത്തിന്റെ ചുവട്ടിലിരുന്ന് അമ്മൂമ്മയും അവരുടെ അയല്‍ക്കാരി കൂട്ടുകാരിയും ചേര്‍ന്ന് പായ നെയ്യുന്നത് ഒരു മങ്ങിയ കുട്ടിക്കാല ഓര്‍മ്മയായി ഉള്ളിലുണ്ടായിരുന്നത് തെളിഞ്ഞുവന്നു. അച്ഛന്റെ പെങ്ങള്‍ (അപ്പാച്ചി) എന്നു വിളിക്കും. തൈത്തെങ്ങിന്റെ തണലില്‍, വെളുത്ത മണ്ണില്‍ ഇരുന്ന് പായ നെയ്യുന്നത് കണ്ടിട്ടുണ്ട്. ഇടക്കിടെ കൈത്തേല ചീന്തി പലതരം കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കിത്തരുമായിരുന്നു അവര്‍. വീട്ടുജോലികളുടെ ഇടവേളകളില്‍, മക്കളുടെ കുട്ടികളെ നോക്കുന്നതിനിടയില്‍ ഒക്കെയാണവര്‍ പായ നെയ്തിരുന്നത്. മണ്ണും കൈതോലയുമായിരുന്നു അവിടുത്തെ അവധിദിനങ്ങളിലെ ഏറ്റവും രസകരമായ കളിപ്പാട്ടങ്ങള്‍. തണുപ്പും മിനുസവുമുള്ള വെളുത്ത പുഴിയായിരുന്നു അവിടുത്തെ മണ്ണ്. മഴക്കാലത്ത് അത് കറുത്ത് കുഴഞ്ഞ് വൃത്തികെട്ട ചെളിയായി മാറും. അച്ഛന്റെ നാട്ടില്‍ അപ്പച്ചിയുടെ തോട്ടുവക്കത്തെ വീട്ടില്‍ മാത്രമെ അത്തരം മണ്ണ് ഞാനന്ന് കണ്ടിട്ടുണ്ടായിരുന്നുള്ളൂ. രാത്രി വൈകിയും  മണ്ണെണ്ണ വിളക്കിന്റെ ചുവന്ന നാളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ശില്‍പ്പംപോലെ അവരിരുന്ന് പായ നെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത്തരം ഓര്‍മ്മകളെയും ജീവിതങ്ങളെയും പ്രകൃതികളെയും പെറുക്കിവയ്ക്കാനുള്ള ഒരു ശ്രമമായിരുന്നു ആ കവിത. അതിന്റെ ഓരോ വരികളും എഴുതുമ്പോള്‍ ഒരു വല്ലാത്ത ഹരം തോന്നിയിരുന്നു. എന്നെത്തന്നെ തിരിച്ചറിയുന്നതിന്റെ ഉന്മേഷവും സന്തോഷവും നിറഞ്ഞു. അതില്‍ ഉള്‍ച്ചേര്‍ന്ന രാഷ്ട്രീയം ആ തിരിച്ചറിവിന്റെ ഭാഗമാണ്. അതിലെനിക്ക് അഭിമാനവുമുണ്ട്.
     പ്രണയിച്ച കവിത എന്നു വേറൊരു കവിതയെപ്പറ്റി പറയാം. "അമിഗ്ദല'യില്‍ ത്തന്നെയുള്ള "പ്രണയമേ' എന്ന കവിതയാണ്. "പ്രണയം' എന്ന അനുഭവം അതിന്റെതായ അര്‍ത്ഥത്തില്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടില്ല; ഇഷ്ടങ്ങളോ തോന്നലുകളോ ഒക്കെ ഉണ്ടായിരിക്കുമ്പൊഴും അതിന്റെ കേടുപാടുകളും മുറിവുകളും ധാരാളമുണ്ടെന്റെയുള്ളില്‍. പ്രണയിക്കാനും പ്രണയിക്കപ്പെടാനുമുള്ള എന്റെ തീക്ഷ്ണമായ ആഗ്രഹത്തെ പകര്‍ത്തിവെച്ച കവിതയാണത്. എന്റെ ഉടലും അതിനുള്ളിലെ ഞാനും ഉള്‍പ്പെടെ ദൃശ്യവും അദൃശ്യവുമായ പലവിധ കാരണങ്ങള്‍കൊണ്ട് സംഭവിക്കാതെ പോയ "പ്രണയം' എന്ന അനുഭവത്തെപ്പോലെ കൊതിപ്പിക്കുന്നതാണെനിക്ക് "പ്രണയമേ' എന്ന കവിതയും. ആ കവിതയുടെ പല തലത്തിലുള്ള വായനകളുടെ സാദ്ധ്യതകളെപ്പറ്റി സൂചിപ്പിച്ചും കൊണ്ടാണ് എം.ആര്‍. രേണുകുമാറിന്റെ അവതാരിക ആരംഭിക്കുന്നത്.
 
എഴുതാതെ പോയ കവിത
 
    മനസ്സില്‍ എഴുതിക്കൂട്ടി വെച്ച് തൃപ്തി തോന്നാതെ ഉപേക്ഷിച്ചിട്ടുണ്ട് ധാരാളം കവിതകള്‍. ചിലപ്പോഴൊക്കെ ഒരു മിന്നല്‍പോലെ ഉള്ളില്‍ തോന്നിയിട്ട് തോന്നിയ നിമിഷത്തിന്റെ സന്തോഷമല്ലാതെ, മറ്റൊരോര്‍മ്മയും ബാക്കിവെക്കാതെ അപ്രത്യക്ഷമായി പോയ നിരവധി കവിതകള്‍ വേറെയുണ്ട്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനസ്സില്‍ തെളിയുകയും എഴുന്നേറ്റ് പോയി എഴുതിവെക്കാന്‍ മടിച്ച് മനസ്സില്‍ ഉരുവിട്ട് കിടക്കെ അങ്ങനെതന്നെ അവസാനിച്ചുപോവുകയും ചെയ്ത ഒരുപാട് കവിതകള്‍. പിന്നെ ട.ങ.ട കളായും സംഭാഷണ ശകലങ്ങളായും പാറിപ്പറന്നുപോയ നൂറായിരമെണ്ണം വേറെയും. അങ്ങനെ നോക്കിയാല്‍ എഴുതാത്ത കവിതകളേയുള്ളൂ. എഴുതാതെ പോയ കവിതകളെയോര്‍ത്ത് ഇപ്പോള്‍ വേവലാതികളില്ല. ഉള്ളിന്റെയുള്ളില്‍ അബോധത്തില്‍ ചിതറിക്കിടക്കുകയാണ് ഓരോ കവിതയും. ഇന്നല്ലെങ്കില്‍ നാളെ പുതഞ്ഞുപോയ ഇടങ്ങളില്‍ നിന്ന് അവ തെളിഞ്ഞുവരിക തന്നെ ചെയ്യും.
 
മനസിലുള്ള കവിത
 
   ഇപ്പോള്‍  കവിതയെക്കാളേറെ മനസ്സിലുള്ളത് ഗദ്യമാണ്. ഫേസ്ബുക്ക് സ്റ്റാറ്റസുകളും ട.ങ.ട കളും ലേഖനങ്ങളും ചേര്‍ന്ന് അത്യാവശ്യം നല്ല ഗദ്യം എഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസം തന്നിട്ടുണ്ട്.. ഈയിടെ കവിതകളെഴുതാന്‍ ശ്രമിച്ചപ്പോള്‍ സ്വയം അനുകരിക്കുന്നതായി ബോദ്ധ്യപ്പെടുന്നതിനാല്‍ കവിതയെഴുതാനുള്ള തോന്നലിനെ ബോധപൂര്‍വ്വം ഒഴിവാക്കുകയാണ്; ആകെക്കുറച്ച് കവിതകളേ എഴുതിയിട്ടുള്ളൂ എങ്കില്‍ക്കൂടി. എന്റെ തലമുറയിലെ കവികളില്‍ ബിനു എം പള്ളിപ്പാട് എസ്.കലേഷ്, എം.ആര്‍. വിഷ്ണുപ്രസാദ് ഒക്കെ ദീര്‍ഘങ്ങളായ നരേറ്റിവ് ആയ കവിതകള്‍ എഴുതുന്നത് വായിക്കുമ്പോള്‍ അത്തരം നരേറ്റീവ് സ്വഭാവമുള്ള കവിതകള്‍ എഴുതാന്‍ തോന്നാറുണ്ട്. കുറേക്കൂടി വ്യത്യസ്തമായ ഒരു ശൈലിയും വിന്യാസവും കണ്ടെത്തി, ബാക്കി നില്‍ക്കുന്ന കുറച്ച് എന്നെക്കൂടി കുടഞ്ഞ് കളയാന്‍ കഴിഞ്ഞാല്‍ കവിതകള്‍ ഇനിയുമുണ്ടായേക്കാമെന്നു മാത്രം.
 
കവിതയിലേക്കെത്തുന്നത്
 
   സത്യസന്ധമായി പറഞ്ഞാല്‍ എന്റെയുള്ളില്‍ നടക്കുന്ന പലതരം സംഘര്‍ഷങ്ങളെയും കലഹങ്ങളെയും മയപ്പെടുത്താനുള്ള ശ്രമമായിരിക്കാം എന്റെ എഴുത്ത്. അകത്തും പുറത്തും ഞാന്‍ പലതരം കെട്ടുകളിലാണ്. അതിനെയൊക്കെ ഏതൊക്കെയോ തരത്തില്‍ അയച്ചുവിടാനും അഴിച്ചുവിടാനുമുള്ള ശ്രമങ്ങളില്‍ ഒന്നാവണമിത്. അബോധത്തില്‍ ചിതറിക്കിടക്കുന്ന പലതരം വിചാരങ്ങളെ പെറുക്കിയെടുത്ത് ക്രമപ്പെടുത്തിവെയ്ക്കുന്നതാണ് കവിതകള്‍ എന്നു കരുതുന്നു. നിഗൂഢമായി ഒരു മന്ത്രവാദക്രിയ ചെയ്യുംപോലെ ആസ്വാദ്യകരമാണത്. ആ ക്രമപ്പെടുത്തലില്‍ പുതുമയും തന്‍മയും ഉണ്ടാവണമെന്നതാണ് സ്വയം വെയ്ക്കാറുള്ള ഒരു നിബന്ധന.
  വാസ്തവത്തില്‍ എന്റെയുള്ളിലെ അതിഭീകരമായ വയലന്‍സിനെ വിഭ്രമാത്കമായ ഒരു ഡൈനാമിക്‌സിനെ മെരുക്കിയെടുക്കാനുള്ള വഴിയാവാം ഈ കവിയെഴുത്തോ സര്‍ഗ്ഗാത്മകവിനിമയങ്ങളോ ഒക്കെ. ഉറക്കത്തിലും ഉണര്‍വ്വിലും തലക്കുചുറ്റും മിന്നിപ്പറക്കുന്ന സ്വപ്നങ്ങളെയും വിചാരങ്ങളെയും കെട്ടിയിട്ട് അനുസരിപ്പിക്കാനുള്ള ഒരു മന്ത്രവാദക്കയര്‍ മാത്രമാവാം കവിത. "സൈലന്‍സ്' എന്ന കവിതയില്‍ ഈ മനസിലാക്കലിനെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
   പല തവണ എഴുതുകയും തിരുത്തുകയും ചെയ്തു തന്നെയാണ് എല്ലാ കവിതകളും പൂര്‍ത്തിയാക്കപ്പെടുന്നത്. ആദ്യമൊക്കെ ഒരു തിരുത്തലുമില്ലാതെ ഒറ്റത്തവണയില്‍ കവിത പൂര്‍ത്തിയാക്കുമായിരുന്നു. കൂടുതല്‍ വായനകളും എഴുത്തിന്റെ പലതരം മാനങ്ങളെപ്പറ്റിയുള്ള ബോധ്യവും ചേര്‍ന്ന് ഇതൊരു ഗൗരവമുള്ള പ്രവൃത്തിയാണെന്ന് തോന്നിത്തുടങ്ങിയതു മുതല്‍ ശ്രദ്ധിച്ച് മാത്രമെ എഴുതാറുള്ളൂ. "അമിഗ്ദല' എന്ന സമാഹാരത്തില്‍ പത്തുവര്‍ഷത്തെ വിവിധ കവിതകളില്‍ ആ വ്യത്യാസം വായനക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. പഠനത്തില്‍ ശ്രീ. സുധീഷ് കോട്ടേമ്പ്രം സൂചിപ്പിച്ചപോലെ "മുണ്ടിനീരുള്ള' കവിതകളും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സാമൂഹ്യവും സാംസ്കാരികുമായി ഞാന്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യേക ഇടത്തെയും അതിന്റെ രാഷ്ട്രീയ പ്രാധാന്യത്തെയും തിരിച്ചറിയാനും അഭിസംബോധന ചെയ്യാനുമുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തലെ കവിതകളില്‍ പ്രകടമാണ്. അങ്ങനെയൊക്കെ ആയിരിക്കുമ്പൊഴും കവിതയ്ക്ക് ആന്തരികമായ ബലം ഉണ്ടായിരിക്കണമെന്നും മികച്ച വായനാനുഭവം നല്‍കാനുള്ള ശേഷി ഉണ്ടായിരിക്കണമെന്നും കരുതാറുണ്ട്.
 
കവിതയിലെ സ്ഥാനം
 
   കവിതയിലെ സ്ഥാനം എനിക്ക് സ്വയം സ്ഥാപിച്ചെടുക്കാനാവുന്ന ഒന്നല്ല. എന്റെ എഴുത്തിനെ സ്വീകരിക്കുന്ന വായനക്കാരുടെ സമൂഹവും കാലവും ചേര്‍ന്ന് നിര്‍ണയിക്കേണ്ടുന്നതാണ്. എങ്കിലും *"സവിശേഷവും വ്യതിരിക്തവു'മായ സാമൂഹ്യാവസ്ഥകളില്‍ നിന്നുള്ള എഴുത്തുകാരി എന്ന നിലയ്ക്ക് എന്റെ രചനകള്‍ക്ക് അതിന്റെതായ പ്രാധാന്യം ഉണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു. ആ തിരിച്ചറിവ് ഞാന്‍ ഉള്‍പ്പെടുന്ന ദലിത്/സ്ത്രീ സമുദായത്തോടുള്ള എന്റെ സാംസ്കാരികവും സാമൂഹ്യവും രാഷ്ട്രീയവുമായ ഉത്തരവാദിത്വമാണെന്നും മനസ്സിലാക്കുന്നു. "അമിഗ്ദല'യുടെ പ്രകാശനച്ചടങ്ങിന്റെ അത്തരം സവിശേഷ പ്രാധാന്യം കണക്കിലെടുത്ത് അതില്‍ പങ്കെടുക്കാനായി കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നെത്തിയവരും, ഒരിക്കല്‍പ്പോലും പരിചയപ്പെട്ടിട്ടില്ലെങ്കിലും ഫെയ്‌സ്ബുക്ക് ചര്‍ച്ചകളില്‍ എന്റെ കവിതകളിലെ വരികള്‍ ഉദ്ധരിച്ച് അഭിപ്രായം പറഞ്ഞവരും, ഇപ്പോഴും പുസ്തകം വാങ്ങി വായിച്ചിട്ട് അഭിപ്രായം പറയുന്നവരും, ആ പുസ്തകം പുറത്തിറങ്ങാന്‍ കാത്തിരിക്കുന്നവരും ചേര്‍ന്ന് ആ ബോധത്തെ ശക്തമാക്കുന്നു. എനിക്കു മുന്‍പേ എഴുത്തിലും രാഷ്ട്രീയത്തിലും ഇടപെടുകയും കലഹിക്കുകയും ചെയ്ത ധാരാളം മനുഷ്യര്‍ പ്രേഷണം ചെയ്ത/ ചെയ്തു കൊണ്ടിരിക്കുന്ന സാംസ്കാരിക ഊര്‍ജ്ജമാണ് എന്റെ ആത്മവിശ്വാസത്തിന്റെ ഉറവിടം. ഇപ്പോഴുള്ള ഈയിടത്തില്‍ നിന്നുകൊണ്ട് അത്തരത്തില്‍ ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന ഒന്നായിത്തീരേണ്ടതുണ്ടെനിക്ക്.
*ഈ പ്രയോഗത്തിന് കടലിലെ നെയ്തുതകളും പായിലെ തുഴച്ചിലുകളും എന്ന പേരിലുള്ള ശ്രീ.എം.ആര്‍. രേണുകുമാറിന്റെ അവതാരികയോട് കടപ്പാട്.
 
സ്വകാര്യജീവിതം
 
  കൊല്ലം ജില്ലയിലെ ശൂരനാടാണ് എന്റെ ജന്മദേശം. അച്ഛന്‍ അന്തരിച്ച കെ.വി. ദാമോദരന്‍ ഇറിഗേഷ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. അച്ഛന്‍ വാങ്ങിത്തന്ന പുസ്തകങ്ങളാണ് എഴുത്തിലേക്കുള്ള വാതില്‍ തുറന്നത്. അമ്മ വി മണി റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് വിരമിച്ചു. ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലിചെയ്യുന്ന ധനീഷാണ് സഹോദരന്‍. സഹോദരന്റെ ഭാര്യ വനിത ശ്രീ. ബയോമെഡിക്കല്‍ എന്‍ജിനീയറാണ്.  ശൂരനാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ്, വലിയം മെമ്മോറിയല്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, ലേബര്‍ ഇന്ത്യ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. കുറച്ചുകാലം ചെര്‍പ്പുളശ്ശേരി ഐഡിയല്‍ ട്രെയിനിംഗ് കോളേജില്‍ അദ്ധ്യാപിക.
 



 

FACEBOOK COMMENT BOX