Monday, June 10, 2019

മനുഷ്യപക്ഷത്തു നിന്ന കലാകാരന്‍

സന്ദീപ് സലിം

ആധുനിക ഇന്ത്യന്‍ നാടകസിനിമാ രംഗത്തെ അതികായനാണ് ഇന്നലെ വിടവാങ്ങിയ ഗിരീഷ് കര്‍ണാട്.  ഒരു കാലഘട്ടത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രബുദ്ധതയുടെ പ്രതീകവുമായിരുന്നു അദ്ദേഹം. നാടകത്തെയും സിനിമയെയും ഇന്ത്യയുടെ സമകാലിക ജീവിതത്തിലേക്ക് പറിച്ചു നട്ടതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. കര്‍ണാടിന്റെ മരണം സൃഷ്ടിക്കുന്ന ശൂന്യത ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ സാഹിത്യ മണ്ഡലങ്ങളില്‍ ഏല്‍പ്പിക്കുന്ന ആഘാതം വലുതാണ്. മനുഷ്യപക്ഷത്തുനിന്നു നിരന്തരം ശബ്ദിച്ചിരുന്നതായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികളുടെ പ്രധാന സവിശേഷത. ഇറ്റാലിയന്‍ ചലച്ചിത്രകാരന്‍മാരുടെ നിയോറിയലിസ്റ്റിക് സിനിമകളുടെയും ഫ്രഞ്ച് നവതരംഗ സിനിമകളുടെയും ഏറ്റക്കുറച്ചിലുകള്‍ കര്‍ണാടിന്റെ സിനിമകളിലും നാടകങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. സമാന്തര സിനിമാ രംഗത്ത് അദ്ദേഹം നടത്തിയ പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ പുതിയ ചലച്ചിത്ര സംസ്‌കാരത്തിനു തന്നെ വിത്തുപാകി. ഇക്കാരണം കൊണ്ടുതന്നെ കര്‍ണാട് ചലച്ചിത്രമേഖലയില്‍ നവഭാവുകത്വത്തിന്റെ വക്താവായെന്നു പറഞ്ഞാലും അത് അതിശയോക്തിയാവില്ല.

      കലയിലൂടെ ഫാസിസ്റ്റ് ഭരണകൂടത്തെ ചോദ്യം ചെയ്യാനാകുമെന്നും ഗിരീഷ് കര്‍ണാട് സമൂഹത്തോടു വിളിച്ചു പറഞ്ഞു. 1938 മേയ് 19 ന് മഹാരാഷ്ട്രയിലെ മാഥേരാനിലാണ് ഗിരീഷ് കര്‍ണാട് ജനിച്ചത്. 1958ല്‍ ബിരുദം നേടിയ അദ്ദേഹം 6063 കാലത്ത് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ റോഡ്‌സ് സ്‌കോളറായിരുന്നു. തത്വശാസ്ത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയാണ് അദ്ദേഹം ഓക്‌സ്ഫഡില്‍ നിന്നു പോരുന്നത്. പത്മശ്രീയും പത്മവിഭൂഷണും ജ്ഞാനപീഠ പുരസ്‌കാരവും അടക്കമുള്ള ഇന്ത്യയിലെ പ്രമുഖ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.


നാടകവേദിയിലെ അതുല്യപ്രതിഭ

 നാടോടി കലാസങ്കേതങ്ങളെ സമകാലിക ഇന്ത്യന്‍ ജീവിതങ്ങളുമായി ഇണക്കിച്ചേര്‍ത്ത് അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അസാധാരണമായ കഴിവാണ് മുഖ്യധാരയില്‍ നിന്ന് പുറത്തേക്കു പൊയ്‌ക്കൊണ്ടിരുന്ന നാടകത്തെ ജനകീയമാക്കിയത്.  ചാര്‍ലി ചാപ്ലിനെയും ബ്രെതോള്‍ഡ് ബ്രെഹ്ത്തിനെയും പോലുള്ളവര്‍ മുന്നോട്ടുവച്ച ജീവിത ദര്‍ശനമാണ് കര്‍ണാടിനെയും മുന്നോട്ടു നയിച്ചിരുന്നത്. ഇന്ത്യയിലെ പ്രമുഖരായ എല്ലാ സംവിധായകരും കര്‍ണാടിന്റെ നാടകങ്ങളെ അരങ്ങിലെത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാടകത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇബ്രാഹിം അല്‍ക്കാസിയാണ് അതില്‍ പ്രധാനി.
  യയാതി, തുഗ്ലക്ക്, ഹയവദന, നാഗമണ്ഡല എന്നിവയാണു കര്‍ണാടിന്റെ പ്രധാന നാടകങ്ങള്‍. പ്രാദേശികമായ വിഷയങ്ങളും ആഖ്യാനശൈലികളുമാണ് കന്നഡ സാഹിത്യത്തിന്റെ പ്രത്യേകതയായി എല്ലാക്കാലത്തും വിലയിരുത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍, കര്‍ണാടിന്റെ നാടകങ്ങളില്‍ കര്‍ണാടകത്തെ മാത്രം സ്പര്‍ശിക്കുന്ന വിഷയങ്ങളില്ല. ഒന്നാമത്തെ നാടകമായ യയാതി ഒരു പുരാണ കഥയുടെ പുനരാഖ്യാനമാണ്. മഹാഭാരതത്തിലെ 'യയാതി'യെ കുറിച്ചുള്ള നാടകം 1961 ലാണ് പുറത്തിറങ്ങുന്നത്.  തന്റെ യൗവനകാലത്ത് ശുക്രാചാര്യന്റെ ശാപത്താല്‍ അകാല വാര്‍ധക്യം  വരിക്കേണ്ടിവന്നയാളാണ് യയാതി. അരങ്ങില്‍ വിജയം നേടിയ ആ നാടകം നിരവധി  ഇന്ത്യന്‍  ഭാഷകളില്‍ വേദിയിലെത്തി.

പിന്നീടു പുറത്തുവന്ന തുഗ്ലക്ക് എന്ന നാടകത്തില്‍  മുഹമ്മദ് ബിന്‍ തുഗ്ലക്കായിരുന്നു കേന്ദ്രകഥാപാത്രം. പതിന്നാലാം നൂറ്റാണ്ടില്‍ ഡല്‍ഹി ഭരിച്ച മുഹമ്മദ് ബിന്‍ തുഗ്ലക് എന്ന ചരിത്രനായകനെ  അദ്ദേഹം വെറുതെ വേദിയിലെത്തിക്കുകയായിരുന്നില്ല. ഇന്ത്യയുടെ ആദ്യത്തെ  പ്രധാനമന്ത്രയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്തെ രാഷ്ട്രീയത്തെ  വിമര്‍ശനാത്മകമായി സമീപിക്കുക കൂടിയായിരുന്നു അദ്ദേഹം ചെയ്തത്. രണ്ടാമത്തെ നാടകമായ തുഗ്ലക്കിലേക്കെത്തുമ്പോള്‍ അത് ചരിത്രാധിഷ്ഠിതമായ രചനയായി മാറുന്നു. രസകരമായ കാര്യം ഇവ രണ്ടും ആധുനിക നാടകങ്ങളുമാണെന്നതാണ്. അതായത്, വീക്ഷണത്തിലും ഭാവത്തിലും ആധുനികം. തുഗ്ലക് ഒരു മോഡേണ്‍ ക്ലാസിക് ആയിട്ടാണ് നിരൂപകര്‍ വാഴ്ത്തുന്നത്.

 ഹയവദനയിലേക്കും നാഗമണ്ഡലത്തിലേക്കും വരുന്‌പോള്‍ അദ്ദേഹം കന്നഡക്കാരനായെന്നു പറയുന്നതില്‍ തെറ്റില്ല. കര്‍ണാടകയിലെ ഗ്രാമീണതയില്‍ നിന്നും നാടോടി കഥകളില്‍ നിന്നും സ്വാംശീകരിച്ചെടുത്ത അതിമനോഹരമായ നാടകീയ മുഹൂര്‍ത്തങ്ങളുടെ ധാരാളിത്തം ഈ നാടകങ്ങളില്‍ കാണാനാവും. സംസ്‌കൃത ഭാഷയിലെ ഒരു പഴയ കഥാസമാഹാരമായ കഥാസരിത് സാഗരത്തില്‍ നിന്നാണ് ഹയവദന രൂപപ്പെടുന്നതെന്നു പറയാമെങ്കിലും വിഖ്യാത ജര്‍മന്‍ നോവലിസ്റ്റായ തോമസ് മന്നിന്റെ 'മാറ്റിവച്ച തലകളു'ടെ വലിയ സ്വാധീനം ഹയവദനയിലുണ്ട്. യക്ഷഗാനമെന്ന കര്‍ണാടകയിലെ നാടോടികലാരൂപത്തെ നാടകത്തിലേക്കു സന്നിവേശിപ്പിച്ചിടത്താണ് ഹയവദന ശ്രദ്ധേയമാകുന്നത്. പാരമ്പര്യ ദൃശ്യകലാരൂപമായ യക്ഷഗാനം ഗിരീഷ് കര്‍ണാടെന്ന കലാകാരനെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് മനസിലാക്കാന്‍ ഹയവദന കണ്ടാല്‍ മതി.

പ്രാദേശിക നാടോടികലാരൂപങ്ങളോട് കര്‍ണാടിനുണ്ടായിരുന്ന അഭിനിവേശത്തിന്റെ വ്യക്തമായ തെളിവാണ് 'നാഗമണ്ഡല' എന്ന നാടകം. ഷിക്കാഗോയിലെ മിന്നാപൊളീസ് ഗുത്രീ തിയറ്ററിലാണ് നാഗമണ്ഡല അവതരിപ്പിക്കപ്പെട്ടത്. ഗിരീഷ് കര്‍ണാട് നാടകരചനയിലേക്കെത്തുന്ന കാലത്ത് പുറത്തിറങ്ങിയ നാടകങ്ങളിലെല്ലാം നഗരജീവിതത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടവയായിരുന്നു. കര്‍ണാടിന്റെ സമകാലികരായിരുന്ന വിജയ് തെണ്ടുല്‍ക്കറും മോഹന്‍ രാകേഷും ബാദല്‍ സര്‍ക്കാറുമൊക്കെ നാഗരികതയുടെ വളര്‍ച്ചയും നന്മതിന്‍മകളും പ്രമേയമാക്കിയപ്പോള്‍ കര്‍ണാട് ഗ്രാമങ്ങളിലേക്കാണ് പോയത്. ഗ്രാമീണമായ ജീവിതങ്ങളെ നാടകങ്ങളിലൂടെ അവതരിപ്പിക്കാന്‍ അദ്ദേഹം സവിശേഷമായ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

പുത്തന്‍ ചലച്ചിത്ര സംസ്‌കാരത്തിന്റെ 
വക്താവ്

വിഖ്യാത നോവലിസ്റ്റ് യു.ആര്‍. അനന്തമൂര്‍ത്തിയുടെ പ്രശസ്ത നോവല്‍ 'സംസ്‌കാര' യുടെ തിരക്കഥ തയാറാക്കുകയും പ്രധാനവേഷത്തില്‍ അഭിനയിക്കുകയും ചെയ്തു കൊണ്ടാണ് ഗിരീഷ് കര്‍ണാട് വെള്ളിത്തിരയില്‍ അരങ്ങേറിയത്. രാഷ്ട്രപതിയുടെ പുരസ്‌കാരവും ആ സിനിമയ്ക്കായിരുന്നു. നടനായും തിരക്കഥാകൃത്തായും അരങ്ങേറിയ ഗിരീഷ് കര്‍ണാട് സംവിധായകന്റെ മേലങ്കിയും തനിക്കു നന്നായി ചേരുമെന്ന് തെളിയിച്ചു. സംവിധാനം ചെയ്യാനായി അദ്ദേഹം തെരഞ്ഞെടുത്തത് എസ്.എല്‍. ബൈരപ്പയുടെ വംശവൃക്ഷ എന്ന നോവലായിരുന്നു. ആദ്യ ചിത്രമായ സംസ്‌കാര മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരമാണ് കര്‍ണാടിന് സമ്മാനിച്ചതെങ്കില്‍ വംശവൃക്ഷ മികച്ച സംവിധായകനുള്ള ദേശീയപുരസ്‌കാരം നേടിക്കൊടുത്തു. മികച്ച സംവിധായകനുള്ള ദേശീയ  പുരസ്‌കാരം ബി.വി. കാരന്തിനൊപ്പമാണ് അദ്ദേഹം നേടിയത്.  വിഖ്യതമായ നോവലുകള്‍ ദൃശ്യവത്കരിക്കുന്നതില്‍ കഴിവുള്ളയാളായിരുന്നു കര്‍ണാട്. ശ്രീകൃഷ്ണ ആലനഹള്ളിയുടെ പ്രശസ്ത നോവല്‍  'കാടും' കര്‍ണാടിന്റെ സംവിധാനത്തില്‍ പുറത്തുവന്നു.

 ശൂദ്രകന്റെ മൃച്ഛഘടികം എന്ന നാടകത്തെ അടിസ്ഥാനമാക്കി  അദ്ദേഹം സംവിധാനം ചെയ്ത ഉത്സവ്, നിഷാന്ത് (1975), കലിയുഗ് (1980) എന്നിവയും അദ്ദേഹത്തിലെ ചലച്ചിത്രകാരന്റെ കൈയൊപ്പുപതിഞ്ഞവയാണ്. ആര്‍.കെ. നാരായണന്റെ മാല്‍ഗുഡി ഡെയ്‌സ് പരമ്പരയില്‍ കേന്ദ്രകഥാപാത്രമായ സ്വാമിയുടെ പിതാവിനെ അവതരിപ്പിച്ചതും കര്‍ണാടാണ്. ശങ്കര്‍ നാഗും കവിത ലങ്കേഷുമായിരുന്നു മാല്‍ ഗുഡി ഡെയ്‌സിന്റെ സംവിധായകര്‍.

   പൂന ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടറായിരുന്നു കര്‍ണാട്. സംഗീത നാടക അക്കാദമി ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോണ്‍പോളിന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം മലയാള സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചു. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ദ പ്രിന്‍സ് എന്ന ചിത്രത്തിലും അദ്ദേഹം മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.

വിവാദങ്ങള്‍ക്കൊപ്പം നടന്നു

സാഹിത്യ-രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ എല്ലാക്കാലത്തും ഗിരീഷ് കര്‍ണാട് വിവാദങ്ങളുടെ തോഴനായിരുന്നു.  2012-ല്‍ നടന്ന ടാറ്റാ സാഹിത്യോത്സവത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം വിവാദമായിരുന്നു.  നൊബേല്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ വംശജനായ ട്രിനിഡാഡ് എഴുത്തുകാരന്‍ വി.എസ്. നായ്‌പോളിനായിരുന്നു ആ വര്‍ഷത്തെ ടാറ്റ സാഹിത്യ പുരസ്‌കാരം.  ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരേ നായ്‌പോള്‍ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നുവെന്നും നമ്മുടെ രാജ്യത്തിന്റെ യശസിനെ ഇല്ലാതാക്കുംവിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനകളെന്ന് വിമര്‍ശിച്ച കര്‍ണാട് നായ്‌പോളിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ച സംഘാടകരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.  രവീന്ദ്രനാഥ ടാഗോര്‍ ഒരു രണ്ടാംനിര എഴുത്തുകാരനായിരുന്നുവെന്നും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ നാടകങ്ങള്‍ അസഹനീയമാണെന്നുമുള്ള കര്‍ണാടിന്റെ നിരീക്ഷണവും വിവാദമായിരുന്നു.  ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയ വിഖ്യാത മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ ചരമവാര്‍ഷികത്തില്‍ ബംഗളൂരുവില്‍ നടത്തിയ അനുസ്മരണ യോഗത്തില്‍ തന്റെ ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയം ഗിരീഷ് കര്‍ണാട് വ്യക്തമായി പ്രകടിപ്പിച്ചിരുന്നു.  അന്ന് 'മീ ടൂ അര്‍ബന്‍ നക്‌സല്‍' എന്നെഴുതിയ പ്ലക്കാര്‍ഡുമായി ചടങ്ങില്‍ പങ്കെടുത്തതും വിവാദമായിരുന്നു.  അര്‍ബന്‍ നക്‌സല്‍ എന്നു വിളിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം.  ഇതിനെതിരേ എന്‍.പി. അമൃതേഷ് എന്ന അഭിഭാഷകന്‍ പോലീസില്‍ പരാതി നല്കുകയും ചെയ്തിരുന്നു.


1 comment:

സ്വന്തം സുഹൃത്ത് said...

വിശദമായ വിവരങ്ങൾക്ക് ഒത്തിരി നന്ദി !

FACEBOOK COMMENT BOX