Friday, October 16, 2020

മരണം ഒപ്പിയെടുക്കാത്ത കാവ്യജീവിതം


'മരണത്തെ എനിക്കു ഭയമില്ല. ഭയമുള്ളത് മരണത്തിലേക്കുള്ള മാര്‍ഗത്തെപ്പറ്റിയാണ്. ജീവിതത്തില്‍ മാര്‍ഗ ശുദ്ധി പാലിക്കാനാഗ്രഹിച്ചവന് മരണത്തിലേക്കുള്ള മാര്‍ഗം അശുദ്ധമായിരിക്കുകയില്ല എന്നൊരു വ്യാമോഹവും എന്റെ മനസിലുണ്ട്. എന്തായാലും അതിനെപ്പറ്റി ചിന്തിച്ചു ഭയപ്പെട്ടു വിറയ്ക്കാന്‍ സമയമില്ല എന്ന സത്യത്തോട് എനിക്കു നന്ദിയാണുള്ളത്. ... ഞാനില്ലാത്ത ഒരു കാലം ഭൂമിയിലുണ്ടായിരുന്നു. ഇനിയും അങ്ങനെ ഒരു കാലം ഉണ്ടാവുകയും ചെയ്യും. '


(എം ടി വാസുദേവന്‍ നായര്‍ക്കയച്ച കത്തില്‍ അക്കിത്തം കുറിച്ചത്)



അറുപത്തിയേഴ് വര്‍ഷം മുമ്പ് താനെഴുതിയ കാവ്യത്തിലെ വരികള്‍ ഇന്നും  സാധാരണക്കാരുടെ പോലും ചുണ്ടില്‍ നിന്ന് ഉതിര്‍ന്നു വീഴുകയും  പലതരത്തിലുള്ള  വേദികളില്‍ ഉദ്ധരിക്കപ്പെടുകയും  ചെയ്യുമ്പോള്‍  കവിക്കുണ്ടാകുന്ന ആത്മസംത്യപ്തി എത്രമാത്രമായിരിക്കും. എന്നാല്‍, അക്കിത്തത്തിന്  അത്രവലിയ ആത്മസംത്യപ്തിയൊന്നുമില്ല. എന്തൊക്കെയോ മഹാകാര്യങ്ങള്‍ താന്‍ ചെയ്തെന്ന ഭാവവുമില്ല. എഴുതേണ്ടതു മുഴുവന്‍ എഴുതിയിട്ടില്ലെന്നും ചെയ്യേണ്ടതു മുഴുവന്‍ ചെയ്തിട്ടില്ലെന്നുമുള്ള ഒട്ടൊരു അസംത്യപ്തിയും അപൂര്‍ണതാ ബോധവുമാണ് മരണത്തിനു തൊട്ടുമുമ്പും അദ്ദേഹത്തിനുണ്ടായിരുന്നത്. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠ പുരസ്‌കാര ലബ്ധി അറിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് വലിയ ഭാവമാറ്റമൊന്നുമില്ല. സന്തോഷത്തിന്റെ ചെറിയ തിരയിളക്കം പ്രത്യക്ഷപ്പെട്ടതൊഴിച്ചാല്‍. മരണമാകുന്ന ഒപ്പുകടലാസ് അക്കിത്തം എന്ന കവിയുടെ ജീവിതം ഒപ്പിയെടുക്കുമ്പോഴും പിന്നിലവശേഷിക്കുന്നത് അദ്ദേഹത്തിന്റെ കാവ്യജീവിതമാണ്.

...............................................................

കരിക്കട്ടകൊണ്ടെഴുതിയ ആദ്യ കവിത

...............................................................

വളരെ ചെറിയ പ്രായത്തില്‍തന്നെ അക്കിത്തത്തേയും കൊണ്ട് ക്ഷേത്രദര്‍ശനം പതിവാക്കിയിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. അക്കിത്തം മാതാപിതാക്കള്‍ക്കൊപ്പം മൂന്നു വയസിനു ശേഷം വിഷാരിക്കല്‍ ക്ഷേത്രത്തില്‍ തൊഴുവാന്‍ ചെല്ലുന്ന സമയത്ത് കിഴക്കേകുത്തുളളീ ആര്യന്‍ നമ്പൂതിരി എന്ന പണ്ഡിത സഹൃദയന്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരതം(തര്‍ജമ) വായിക്കുവാന്‍ കൊച്ചുകുട്ടിയായിരുന്ന അക്കിത്തത്തെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ആ ട്രെയിനിംഗ് അക്കിത്തത്തിന് വളരെയധികം പ്രയോജനപ്പെട്ടതായി അദ്ദേഹം പില്‍ക്കാലത്ത് ഒര്‍ത്തു പറയുകയും ചെയ്തു. അഞ്ച് -ആറ് വയസില്‍ അക്ഷരശ്ലോക സദസുകളില്‍ അദ്ദേഹം പങ്കെടുക്കുമായിരുന്നു.അവിടെനിന്നുള്ള അറിവ് തന്റെ കവിതകളെ വലിയ രീതിയില്‍ സ്വാധീനിച്ചതായും അദ്ദേഹം പറയുന്നു. 

   വളരെ ചെറിയ പ്രായത്തില്‍ തന്നെ ഏഴരവയസില്‍ ഒരു സായാഹ്നത്തില്‍ ്അമ്പലക്കുളത്തില്‍ നീന്തിക്കുളിച്ച ശേഷം ക്ഷേത്രത്തില്‍ തൊഴാന്‍ ചെന്നപ്പോള്‍ ശ്രീകോവിലിന്റെ പുറം ചുവരില്‍ കരിക്കട്ട കൊണ്ടുളള കുത്തിവരകള്‍ കാണാണുകയും അതില്‍ പ്രതിഷേധിച്ചു കൊണ്ടാണ് പെട്ടന്ന് കരിക്കട്ട കൊണ്ട് ഒരു അനുഷ്ടുപ്പ് ശ്ലോകം ആ ചുമരിന്‍മേല്‍ തന്നെ എഴുതുകയും ചെയ്തതാണ് തന്റെ ആദ്യ കവിതയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

അമ്പലങ്ങളിലീവണ്ണം

തുമ്പില്ലാതെ വരയ്ക്കുകില്‍

വമ്പനാമീശ്വരന്‍ വന്നി-

ട്ടെമ്പാടും നാശമാക്കിടും.

ഒരു അനുഷ്ടുപ്പ് ശോകമാണ് അദ്ദേഹം കരിക്കട്ട കൊണ്ട് രചിച്ചത്. 

...............................................................

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം കാലത്തെ അതിജീവിച്ച കവിത

...............................................................

   അക്കിത്തം  അച്യൂതന്‍നമ്പൂതിരി  ഇരുപതാം നൂറ്റാണ്ടിന്റെ  ഇതിഹാസമെഴുതിയത്  ഇരുപതാം നൂറ്റാണ്ടിന്റെ  മധ്യത്തിലാണ്. ഇപ്പോള്‍ ഇരുപതാം നൂറ്റാണ്ട് കഴിഞ്ഞ് രണ്ടു ദശകം കൂടി കടക്കുന്നു. പക്ഷേ, അത് ആസ്വാദകരുടെ നെഞ്ചില്‍  കൊളുത്തുന്ന നാളങ്ങള്‍ ഈനൂറ്റാണ്ടിലും പഴയ അളവില്‍ത്തന്നെ.

 ''വെളിച്ചം ദുംഖമാണുണ്ണി

തമസല്ലോ സുഖപ്രദം'''

എന്നത് ഏറെ ഉദ്ധരിക്കപ്പെടുക മാത്രമല്ല ഏറെ ചിന്തകള്‍ക്കു വഴിയൊരുക്കുക കൂടി ചെയ്തിട്ടുണ്ട്. ആ കവി വാക്യത്തിന്റെ മുഴക്കങ്ങള്‍ എത്രപേര്‍ മനസിലാക്കിയിട്ടുണ്ടെന്നറിയില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ വെളിച്ചം എങ്ങനെ ദുഖമാകുന്നുവെന്നും  കവി പറയുന്നുണ്ട്  ഏറെ തെറ്റിദ്ധരിക്കപ്പെട്ട  ഒരു ദര്‍ശനമായിരുന്നു അത്. എത്രത്തോളം വിമര്‍ശിക്കപ്പെട്ടുവോ അതിലേറെ പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട് ഈ വരികള്‍. എന്നാല്‍ ആറര പതിറ്റാണ്ടുകള്‍ക്കിപ്പുറവും  ആ വീക്ഷണത്തിനു പ്രസക്തി നഷ്ട്ടപ്പെടുന്നില്ല, ഒരുപക്ഷേ ഏറുകയും ചെയ്തിരിക്കുന്നു.

    ബോധമനസില്‍ നിന്നാണ് കവിത ജനിക്കുന്നതെന്നു പോലും കരുതാത്ത കവിക്കാകട്ടെ കവിതയാണ് ജീവിതമെന്ന ഭാവമില്ല. കാപട്യങ്ങളില്ലാത്ത മനസില്‍ നിന്ന് ഒഴുകിവരുന്ന നിഷ്‌കളങ്കമായ പുഞ്ചിരിയോടെ അക്കിത്തം അച്യൂതന്‍ നമ്പൂതിരി, സത്യധര്‍മാദികളെപ്പോലെ കവിതയും ഏറെയൊന്നും ശേഷിച്ചിട്ടില്ലാത്ത പുതിയ കേരളീയ സമൂഹത്തിന്റെ പൂമുഖത്തു ചാരുകസേരയിലിരിക്കുന്നു.

    കടന്നു കാണുന്നവനേ കവിയാകാനാവൂ എന്നത്രേ ആചാര്യന്‍മാര്‍ പറഞ്ഞുവച്ചിരിക്കുന്നത്. അങ്ങനെ കടന്നുകാണുവാനുള്ള ത്യക്കണ്ണാണ് അക്കിത്തത്തിനുള്ളത്. നാം ജീവിക്കുന്ന ഇക്കാലത്തെയും അന്പതോ അറുപതോ വര്‍ഷം മുമ്പു കണ്ട കവിയാണദ്ദേഹം.

    കമ്യൂണിസ്റ്റ് ആശയങ്ങളുള്‍ക്കൊള്ളുന്ന കവിതകളുമായി കവിതാരംഗത്ത് കടന്നു വന്ന അക്കിത്തം പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് അകന്നു. കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ മറയാക്കിക്കൊണ്ട് ലോകം നന്നാക്കാനിറങ്ങിയവരുടെ ആത്മാര്‍ഥതയില്ലായ്മയായിരിക്കണം തിരിച്ചുപോരലിനു കാരണമെന്നു നമുക്ക് വിലയിരുത്താം. ഈ തിരിച്ചു നടത്തത്തിലൂടെ കവിയെന്ന നിലയില്‍ അക്കിത്തം സ്വതന്ത്രനായെന്നതാണ് നേട്ടം. വിപ്ലവം കൊണ്ടു ലോകത്ത് നന്‍മ വരുത്താന്‍ കഴിയില്ലെന്നും സ്നേഹം കൊണ്ടുമാത്രമേ  അതു സാധിക്കു എന്നുമുള്ള ആശയമാണ് അദ്ദേഹത്തിന്റെ പല ക്യതികളും നല്‍കുന്നത്.

 ...............................................................

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ജനിച്ചവഴി കവി പറയുന്നു

 ...............................................................

മലയാള കവിതയിലെ ഇതിഹാസമെന്നു അനുവാചകരാലും നിരൂപകരാലും വിശേഷിപ്പിക്കപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ആദ്യം അച്ചടിക്കപ്പെട്ടത് 1952 ഓഗസ്റ്റില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്. ഈ കവിത ജനിച്ചതെങ്ങനെയെന്ന് അക്കിത്തം പറഞ്ഞത് ഇങ്ങനെ, ''വടക്കേമലബാറിലെ സായുധ വിപ്ലവമാണ് ഈ കവിതയുടെ ബീജം ഉള്ളില്‍ക്കടക്കുന്നത്.  കാവുമ്പായി, കരിവെളളൂര്‍, മുനയന്‍കുന്ന് എന്നീ പേരുകള്‍ ആ കവിതയില്‍തന്നെ ഉണ്ടല്ലോ. പക്ഷേ അതിനെപ്പറ്റി എഴുതാതിരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നിട്ടും, 1951ല്‍ അത് കടലാസില്‍ രേഖപ്പെട്ടു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിന് അനുസരിച്ചാണ് അതിന്റെ ആദര്‍ശം. ഋഗ്വേദത്തിലെ സമാനോ മന്ത്രസ്സമിതിസ്സമാനീ

സമാനീവ ആകുതിസ്സമാനാ ഹൃദയാനിവ.''എന്നു തുടങ്ങുന്ന അവസാന വേദമന്ത്രമാണ മനസിലെ കമ്യൂണി ബീജം. കല്‍ക്കട്ട തീസീസല്ല. ഈ കാര്യം എന്നെ പതിനൊന്നാം വയസ്സില്‍ ആകര്‍ഷിച്ചിരുന്നു. ആയിടെത്തന്നെയാണ് ഇഎംസിന്റെ  ''സോഷ്യലിസം എന്തിന്'' എന്ന ലേഖനവും അച്യൂതമേനോന്റെ  '' സോവിയറ്റ് നാട്'' എന്ന പുസ്തകവും എന്റെ മനസിലേക്കു കടന്നു വന്നത് . പക്ഷേ അഞ്ചു വയസിലാകണം, കേളപ്പജി ഗുരുവായൂര്‍സത്യാഗ്രഹം നടത്തിയകാലത്തുതന്നെ, മില്‍ത്തുണികളിലെ ചിത്രം വഴി ഹൃദയത്തില്‍ സ്ഥാനം പിടിച്ച ഒരു പല്ലുപോയ ''ഇളിച്ചിവായ''ന്റെ ചിത്രം മായാത്ത വിധത്തില്‍ ഹൃദയഭിത്തിയില്‍ പതിഞ്ഞു കിടപ്പുണ്ടായിരുന്നു. അതിനാലാവാം സ്വാതന്ത്രോദയ കാലഘട്ടത്തില്‍ കാവുമ്പായ്, കരിവെളളൂര്‍, മുനയന്‍കുന്ന് മുതലായ സ്ഥലങ്ങളിലുണ്ടായ കമ്യൂണിസ്റ്റ് വിപ്ലവങ്ങളെപ്പറ്റിയും ജീവിതത്തില്‍ എന്നും നാം നേരിടുന്ന ലക്ഷ്യവും മാര്‍ഗവും തമ്മിലുളള ബന്ധത്തെപ്പറ്റിയും എനിക്കുചിന്തിക്കേണ്ടിവന്നത്.''

    വിപ്ലവം നടക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുകയും തീവ്രമായി അതിനായി വര്‍ത്തിക്കുകയും ചെയ്തിരുന്ന കവി, അതിന്റെ നടപ്പില്‍വരുത്തലിലെ ഹിസാത്മക നിലപാടുകളോട്, ആ ഭാവങ്ങളോട് യോജിക്കാനാവാതെ സ്വത്വം നഷ്ടപ്പെടുന്ന ഇടത്ത് പുറത്തേക്കു പ്രാണരക്ഷാര്‍ഥം പലായനം ചെയ്യുന്നതാണു നമുക്ക് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തില്‍ കാണാനാവുന്നത്.

...............................................................

സത്യത്തിനും സ്‌നേഹത്തിനും പ്രതിരോധം തീര്‍ക്കുന്ന കവിതകള്‍

..............................................................

    സ്വയംപ്രതിരോധം തേടുന്നതാണ് അക്കിത്തത്തിന്റെ കവിതകള്‍. ഇവിടെ അദ്ദേഹം പ്രതിരോധം തീര്‍ക്കുന്നത് സത്യത്തിനും സ്നേഹത്തിനും വേണ്ടിയാണ്. പ്രതിരോധം തീര്‍ക്കാനായി പുറപ്പെടുന്നത് ഇവിടെ കവിയായതുകൊണ്ട് അന്വേഷണവും പ്രതിരോധവും കവിതയിലൂടെയാവുന്നു എന്നുമാത്രം. സ്വന്തം അനുഭവങ്ങളില്‍ നിന്നും ജീവിതയാഥാര്‍ഥ്യങ്ങളില്‍ നിന്നും കവി സ്വായത്തമാക്കിയ മൂല്യങ്ങളെ പ്രവചനസ്വഭാവമുള്ള കവിതകളാക്കി പരിവര്‍ത്തനം ചെയ്യുന്നതില്‍ അക്കിത്തം അസാധാരണമായ കൈയൊതുക്കം കാണിച്ചു.

    സമൂഹത്തെ ആപല്‍ക്കരമാം വിധം ബാധിച്ച മൂല്യനിരാസത്തിനെതിരേ നിരന്തരം പോരാടുന്നതായിരുന്നു അക്കിത്തത്തിന്റെ കവിതകള്‍. മനുഷ്യര്‍ക്കിടയില്‍ നിന്ന് സമദര്‍ശനവും സ്നേഹം/സത്യം/ധര്‍മം എന്നീ മൂന്നു സദ്ഗുണങ്ങളുടെ ഒഴിഞ്ഞുപോക്കും കവിയെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തിയിരുന്നത്. ഇതിനെ ചൂണ്ടിക്കാണിക്കുകയും സ്നേഹം നിറഞ്ഞ കാവ്യഭാഷയിലൂടെ ശാസിക്കുകയുമാണ് അക്കിത്തം ചെയ്തത്. മൂല്യനിരാസത്തിനെതിരേ കവിതയിലൂടെ പോരാടിയ പോരാളിയായിരുന്നു അക്കിത്തം. സ്വന്തം ജീവിതത്തില്‍ സൂക്ഷിച്ച മൂല്യങ്ങളായിരുന്നു ഈ പോരാട്ടത്തില്‍ കവി ഉപയോഗിച്ച ആയുധം.

...............................................................

തെറ്റിദ്ധരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്ത വരികള്‍

...............................................................

വെളിച്ചം ദുംഖമാണുണ്ണീ

തമസ്സല്ലോ സുഖപ്രദം

വളരെയധികം തെറ്റിദ്ധരിക്കപ്പെടുകയും അതിലേറെ പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുള്ള വരികാളാണിവ. തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനെക്കുറിച്ചയാലും പ്രശംസിക്കപ്പെട്ടതിനെക്കുറിച്ചായാലും അദ്ദേഹം പറഞ്ഞത് അത് രണ്ടും സന്തോഷം തരുന്നു. എന്തിനു വേണ്ടി ആയാലും കവിത വായിക്കപ്പെട്ടിരിക്കുന്നു. വിമര്‍ശനമോ പ്രശംസയോ ആയിക്കോട്ടെ ഒരു എഴുത്തുകാരനെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം അയാളുടെ കൃതി വായിക്കപ്പെടുന്നതിലാണല്ലോ. പിന്നീട്, ഇതേ വിഷയത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ. '' ഒന്നുമാത്രം പറയാം. ഈ വരികള്‍ ഞാനറിയാതെയാണു ഞാന്‍ എഴുതിയത്. എന്നാല്‍, ഈ വരികള്‍ എഴുതുന്നതിനു മുമ്പാണു കാളിദാസന്റെ ഒരു ശ്ലോകം ഞാന്‍ പഠിച്ചത്.

''മരണം പ്രക്യതിശ്ശരീരിണാം.

വികൃതിര്‍ജീവിതമുച്യതേ ബൃധേ......''

ശരീരികള്‍ക്കു മരണമാണ് പ്രകൃതി. ജീവിതം വികൃതിയാണ്.  ഇങ്ങനെയാണ് പണ്ഡിതന്‍മാര്‍ പറയുന്നത്. ശ്വസിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും ജീവനുള്ള  നമുക്ക് കിട്ടുന്ന ലാഭമാണ്. അര്‍ഥവും ഭാവവും ഒന്നും ചിന്തിച്ചുകൊണ്ടല്ലല്ലോ  നാം കവിത എഴുതുന്നത്. ഇന്ദ്രിയങ്ങള്‍ വെളിച്ചം എന്നും ധരിക്കുന്നത് എന്തിനെയാണോ, അതല്ല യഥാര്‍ഥ വെളിച്ചം എന്നാവണം ഈ വരികളില്‍  നിന്നും  ലഭിക്കുന്ന വസ്തുത എന്നാണ് പില്‍ക്കാലത്തെനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ, ഈയിടെയാണ് മറ്റൊരു സംശയം എന്റെ മനസില്‍ അങ്കുരിച്ചത്. വെളിച്ചം ദുഖമാണ് എന്ന് പറഞ്ഞതിനെ ആക്ഷേപിച്ചവര്‍ എന്തുകൊണ്ടാണ് ''അറിവിന്‍ വെളിച്ചമേ ദൂരപ്പോ'' എന്നെഴുതിയ കവിയെ ആക്ഷേപിക്കാതെ വിട്ടത് ജി (ശങ്കരക്കുറുപ്പ്) യുടെ  ജാതകത്തിലെ വ്യാഴം ധനുവിലാണല്ലോ. വേറെ ന്യായമൊന്നും തോന്നിയില്ല.'

...............................................................

കവിതകളിലൂടെ മൂല്യങ്ങലെക്കുറിച്ച് നിരന്തരം ഓര്‍മിപ്പിച്ചു

...............................................................

    തന്റെ കവിതകളിലൂടെ വലിയൊരു വിഭാഗം വായനക്കാരുടെ മനസില്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ട മൂല്യങ്ങളെ കുറിച്ച് നിരന്തരം ഓര്‍മിപ്പിക്കുകവഴി അദ്ദേഹം ചെറിയപ്രായത്തില്‍ തന്നെ 'മുതിര്‍ന്ന'' കവികളുടെ ഗണത്തില്‍ ചേര്‍ക്കപ്പെട്ടിരുന്നു. അതില്‍ അദ്ദേഹത്തിന് വലിയ വിഷമമൊന്നും ഇല്ലായിരുന്നു. നിരന്തരം വായിക്കുന്ന ശീലം അദ്ദേഹം ഒരു തപസ്യപോലെ കൊണ്ടു നടന്നു. അതുകൊണ്ടുതന്നെ പുതുതലമുറ കവിതകളെ വായിക്കുകയും സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്തിരുന്നു. പുതുതലമുറ കവികള്‍ തങ്ങളെക്കാള്‍ ബൗധികമായി ഉയര്‍ന്ന നിലവാരമുള്ളവരാണെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. എന്നാല്‍, കവിതകള്‍ കൂടുതല്‍ ബൗദ്ധികമാകുന്നത് കവിതയുടെ നൈസര്‍ഗികതയെ നഷ്ടപ്പെടുത്തിയിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. '' പുതുതലമുറയില്‍  കവിത ആവശ്യത്തിലധികം ബുദ്ധിപരമായിതീര്‍ന്നിരിക്കുന്നു. ബുദ്ധിപരം എന്നു പറഞ്ഞത്  കവിതയെ അര്‍ഥരഹിതമാക്കി തീര്‍ക്കലായി  തീര്‍ന്നതിനെപ്പറ്റിയാണ്. ഓരോ വാക്കിനും ഒറ്റയ്ക്കൊറ്റയ്ക്ക്  അര്‍ഥമുണ്ടെങ്കിലും  അവ കൂടിച്ചേരുമ്പോള്‍  അന്യോന്യാശ്രിതമായ ഒരര്‍ഥമില്ലതാനും. ഇതാണ് ഇന്നത്തെ കവിത. വാസ്തവത്തില്‍ വായനക്കാരന്റെ സമയം  നഷ്ടപ്പെടുത്തുകയാണത് ചെയ്യുന്നത്. വായനക്കാരനെ പരിഹസിക്കലാണ് ഇപ്പോഴത്തെ കവിതകള്‍ എന്നു  പറയേണ്ടിയിരിക്കുന്നു. ' എന്നു രൂക്ഷഭാഷയില്‍ വിമര്‍ശിക്കാനും അദ്ദേഹം തയാറായിരുന്നു. '' രൂപം പ്രതിരൂപേ ബഭുവേ എന്ന ചെറുപ്പത്തില്‍ത്തന്നെ പഠിച്ചുപോയ എനിക്ക് ഈശ്വരനേയും കവിതയെയും രണ്ടായി കാണാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഈ കാലഘട്ടം  കവിതയ്ക്ക്  അനുകൂലമാണ് എന്നു പറയാന്‍ പ്രയാസമുണ്ട്.  യന്ത്രങ്ങള്‍  മൊബൈല്‍ ഫോണടക്കം  നമ്മുടെ ഏകാഗ്രതയെ വിച്ഛദിക്കുകയാണ് ചെയ്യുന്നത്.  ഏകാഗ്രമായ തപസില്ലാതെ ഉത്തമകവിത ഉണ്ടാവുകയില്ല. ''എന്ന അനുബന്ധം കൂടി ചേര്‍ത്താണ് പുതുതലമുറകവിതകളെ കുറിച്ചുള്ള തന്റെ വിമര്‍ശനം അദ്ദേഹം പൂര്‍ത്തിയാക്കിയത്.

...............................................................

സാധാരണ പൗരനുവേണ്ടി എഴുതപ്പെട്ട കവിതകള്‍

...........................................................

യന്ത്രവത്കൃത-നാഗരികവത്കരണത്തിന്റെ പരിഷ്‌കാരങ്ങള്‍ പ്രകൃതിക്കേല്‍പ്പിച്ച മുറിവുകളും സാധാരണ പൗരന്റെ ജീവിതദുരിതങ്ങളും അക്കിത്തം സാധാരണക്കാരനും മനസിലാവുംവിധം ആവിഷ്‌ക്കരിച്ചു. 

'മതമെന്താകിലുമാവട്ടേ,

മനുജാത്മാവേ, കരഞ്ഞിരക്കുന്നേന്‍:

നിരുപാധികമാം സ്‌നേഹം

നിന്നില്‍പ്പൊട്ടിക്കിളര്‍ന്നു പൊന്തട്ടെ!'

(മനുഷ്യസന്നിധിയില്‍) എന്ന വരികള്‍ മാത്രംമതി

ഇരുപതാംനൂറ്റാണ്ടില്‍ മനുഷ്യന്റെ ആത്മാഭിമാനത്തിനു സംഭവിച്ച മഹാപതനങ്ങളെ വീണ്ടെടുക്കാനുള്ള ദാര്‍ശനികാന്വേഷണങ്ങളായിരുന്നു അക്കിത്തം കവിതകളെന്നു കാലത്തിന് അടയാളപ്പെടുത്താന്‍. 

പണ്ടെത്തെ മേല്‍ശാന്തി എന്ന കവിതയിലെ 

'എന്റെയല്ലീ എന്റെയല്ലീ കൊമ്പനാനകള്‍, 

എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ...' 

വായനക്കാരനോട് ജീവിതത്തില്‍ വേണ്ട ഏറ്റവും വിലയേറിയ മൂല്യം വിനയമാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം പറയുകയാണ് ഈ വരികളിലൂടെ അക്കിത്തം. അഹങ്കാരത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ഓരോ മനുഷ്യജീവിക്കും മുന്‍പില്‍ നിന്ന് എന്റെയല്ല ഇക്കണ്ടതൊന്നുമെന്ന് പറയാന്‍ കഴിയുമ്പോഴേ മനുഷ്യജീവിതം അര്‍ഥസമ്പന്നമാവുകയുള്ളൂയെന്ന് വളരെലളിമായി എന്നാല്‍ ആഴത്തിലും പഠിപ്പിക്കാന്‍ അക്കിത്തത്തിനായി. ഇതിന്റെ തുടര്‍ച്ചയാണ് ഏവര്‍ക്കും സുപരിചിതമായ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലെ 'വെളിച്ചം ദു:ഖമാണുണ്ണി, തമസല്ലോ സുഖപ്രദം' എന്ന വരികള്‍.

...............................................................

മികച്ച കവിത എഴുതാതെ 

...............................................................

   അക്കിത്തം എന്ന കവിയുടെ മികച്ച കൃതിയായി ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തെയാണ് അനുവാചകരും നിരൂപകരും വിലയിരുത്തുന്നത്. എന്നാല്‍, അക്കിത്തം ഒരിക്കലും അത് അംഗീകരിക്കാന്‍ തയാറായിരുന്നില്ല. ഇതുവരെ എഴുതിക്കഴിഞ്ഞതില്‍ തന്റെ മികച്ച കൃതി ഇല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അക്കിത്തത്തിന്‍രെ മികച്ച കവിതയേതെന്ന കാര്യത്തില്‍ നടന്ന വിപുലമായ ചര്‍ച്ചകളില്‍ സഹികെട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. ''എന്റെ ഏറ്റവും നല്ല കവിത എഴുതപ്പെടാനിരിക്കുകയാണെന്നാണ് ഇപ്പോഴും വിശ്വാസം. ഓരോന്നും എഴുതിതീരുമ്പോള്‍, അതു മുമ്പത്തേതിലും മീതെയായിട്ടുണ്ട് എന്നാണു ഭാവം. എഴുതി വരുമ്പോള്‍ അഭൂതപൂര്‍വമാം വിധമുള്ള ഓരോരോ ആനവാതിലുകള്‍ ഹൃദയത്തിലേക്കു ഡുംഡും എന്നു തുറക്കപ്പെടുന്നതായി തോന്നുന്നു. പകുതിക്കല്‍വച്ച്  പലതും ചീന്തികളയുന്നു. എല്ലാം പലപല തവണ തിരുത്തപ്പെടുന്നു. മധ്യത്തിലോ അവസാനത്തിലോ ഇന്നേടത്തെന്നു പറഞ്ഞുകൂടാതുള്ള വരികളാവും ചിലപ്പോള്‍ ആദ്യം പുറത്തുചാടുന്നത്. അവ കടലാസില്‍ വീണശേഷം എത്രയോ കഴിഞ്ഞാവാം ആ  കവിതയുടെ ഭാവസന്ധിശില്പങ്ങള്‍ ഒരുക്കിക്കഴിഞ്ഞ കവിതകള്‍ ഇന്നും എഴുതാന്‍ കഴിയാതെ കിടക്കുകയാണ്. ഇനി അവ എഴുതുന്നതാകട്ടെ, ഇപ്പോഴുള്ള ഭാവസന്ധി ശില്പങ്ങളെ അപ്പടി അവഗണിച്ചുകൊണ്ടായെന്നും വരും ഞാനിതു രചിക്കുമെന്നു വിചാരിച്ചിട്ടില്ല എന്നു തോന്നത്തക്കവിധം  പല കവിതകളും രണ്ടോ നാലോ മണിക്കൂറുകള്‍കൊണ്ടു പണിതീര്‍ന്നു കിട്ടിയിട്ടുമുണ്ട്. ഞാനല്ല ഇതൊന്നും ചെയ്യുന്നത്. മനസിലുള്ള മറ്റൊരാളാണ് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതൊക്കെ എന്റെ അറിവിലുള്ളതാണോ എന്ന് അമ്പരക്കേണ്ടി വന്നിട്ടുണ്ട്. ഈ കവിത എനിക്ക് മുഴുമിപ്പിക്കാന്‍ സാധിക്കില്ല എന്ന് ഒരിക്കല്‍ തോന്നും. അതുകൊണ്ട് മികച്ച കൃതി തെരഞ്ഞെടുക്കുക വളരെ വിഷമകരമാണ്. '

ഒരു കണ്ണീര്‍ക്കണം മറ്റു

ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ

ഉദിക്കയാണെന്നാത്മാവി

ലായിരം സൗരമണ്ഡലം

ഒരുപുഞ്ചിരി ഞാന്‍ മറ്റു

ള്ളവര്‍ക്കായ് ചെലവാക്കവേ

ഹൃദയത്തിലുലാവുന്നു

നിത്യനിര്‍മലപൗര്‍ണമി

അറിഞ്ഞീലിത്രനാളും ഞാ

നിദ്ദിവ്യപുളകോല്‍ഗമം;

ആ മഹാനഷ്ടമോര്‍ത്തോര്‍ത്തു

കുലുങ്ങിക്കരയുന്നു ഞാന്‍

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന്റെ ഈ ആരംഭവരികളില്‍ നിന്ന് ആര്‍ജവത്തിന്റെയും ദാര്‍ശനികതയുടെയും വക്താവായ അക്കിത്തമെന്ന കവിയുടെ സ്ഥായീഭാവം എന്താണെന്നു നമുക്കു മനസിലാക്കാം. തീവ്രവിപ്ലവ കാവ്യഭാഷയില്‍ എഴുതിയപ്പോഴും സ്നേഹം/സത്യം/ ധര്‍മം എന്നിവയിലൂന്നി നിന്നുകൊണ്ട് തത്വജ്ഞാനിയുടെ ഭാഷയില്‍ എഴുതിയപ്പോഴും അപരനുവണ്ടിയുള്ള സമര്‍പ്പണമാവണം കവിതയെന്ന് അനുവാചകരെ ഓര്‍മിപ്പിച്ചുകൊണ്ടാണ് അക്കിത്തം എന്ന മലയാളത്തിന്റെ ഇതിഹാസകവി കാലയവനികയ്ക്കു പിന്നില്‍ മറയുന്നത്. 


No comments:

FACEBOOK COMMENT BOX