Thursday, October 5, 2023

അനിശ്ചിതത്വങ്ങളുടെയും ഉത്കണ്ഠകളുടെയും തുറന്നെഴുത്ത്

സന്ദീപ് സലിം

എഴുത്തിലൂടെ, നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫൊസെയെത്തേടി സാഹിത്യത്തിലെ പരമോന്നത പുരസ്‌കാരമായ നൊബേല്‍ സമ്മാനമെത്തിയിരിക്കുന്നു. മനുഷ്യസഹജമായ ജിജ്ഞാസയും പരസ്പര വിരുദ്ധമായ വികാരങ്ങളെയും വായനക്കാരനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഭാഷയില്‍ അടയാളപ്പെടുത്താനുള്ള അസാധാരണമായ കഴിവാണ് ഫൊസെയുടെ എഴുത്തിന്റെ പ്രത്യേകത. നാടകങ്ങള്‍, നോവലുകള്‍, കവിതാസമാഹാരങ്ങള്‍, ഉപന്യാസങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങി എഴുത്തിന്റെ എല്ലാരൂപങ്ങളിലും അദ്ദേഹത്തിന്റെ കൈയൊപ്പു പതിഞ്ഞിട്ടുണ്ട്. ലോകത്തില്‍ ഏറ്റവുമധികം വേദികളില്‍ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളുടെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ ഇടപിടിക്കുക യോന്‍ ഫൊസെയുടെ നാടകങ്ങളാണ്. യൂറോപ്പില്‍ ഏറ്റവുമധികം പ്രദര്‍ശിപ്പിച്ച നാടകകൃത്തുക്കളില്‍ ഒരാളാണ് അദ്ദേഹം. 

എഴുത്തു തുടങ്ങിയത് കഥയില്‍

ഫൊസെയുടേതായി ആദ്യം പുറത്തുവരുന്ന എഴുത്ത് ചെറുകഥയാണ്. തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആദ്യ കഥ വെളിച്ചംകാണുന്നത്. 1981ല്‍ ഒരു വിദ്യാര്‍ഥി പത്രത്തില്‍ പ്രസിദ്ധീകരിച്ച ഹാന്‍ (അവന്‍) എന്ന ചെറുകഥയിലൂടെയാണ് ഫൊസെ സാഹിത്യത്തില്‍ അരങ്ങേറുന്നത്. പിന്നീട്, അദ്ദേഹം നോവല്‍ രചനയിലേക്കു ശ്രദ്ധതിരിച്ചു. രണ്ടുവര്‍ഷത്തിനകം അദ്ദേഹത്തിന്റെ ആദ്യ നോവല്‍ റൗഡ്, സ്വാര്‍ട്ട് (ചുവപ്പ്, കറുപ്പ്) പുറത്തിറങ്ങി. 1989ല്‍ പുറത്തിറങ്ങിയ നൗസ്‌റ്റെറ്റ് (ബോട്ട് ഹൗസ്) എന്ന നോവലിലൂടെ അദ്ദേഹം വായനക്കാരുടെയും നിരൂപകരുടെയും പ്രശംസപിടിച്ചുപറ്റി. ദൈനംദിന ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളും ഉത്കണ്ഠകളും ഭാവനയുടെ സ്പര്‍ശമില്ലാതെ തുറന്നെഴുതാനുള്ള ഫൊസെയുടെ ധൈര്യമാണ് അദ്ദേഹത്തിന്റെ രചനകളെ നോര്‍വേയെന്ന രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ആഗോളതലത്തിലേക്കുയര്‍ത്തിയത്. 

വ്യക്തി എന്നനിലയില്‍ നേരിട്ട ജീവിതസമസ്യകളെ തന്റെ എഴുത്തിലേക്ക് ആവാഹിക്കാന്‍ യോന്‍ ഫൊസെയ്ക്കു കഴിഞ്ഞു. ജീവിതാനുഭവവും ഭാവനയും കോര്‍ത്തിണക്കിയുള്ള അദ്ദേഹത്തിന്റെ എഴുത്തിനെ വേറിട്ടു നിര്‍ത്തുന്നത് ഇവരണ്ടും തമ്മിലുള്ള ഇഴയടുപ്പമാണ്. സീന്‍സ് ഫ്രം ചൈല്‍ഡ്ഹുഡ് എന്ന കഥാസമാഹാരം ഫൊസെയുടെ സാഹിത്യ ജീവിതത്തിലെ നാഴികകല്ലാണ്. 

നാടകത്തിലേക്ക്

തന്റെ എഴുത്തിന്റെ തട്ടകം നാടകമാണെന്നു തിരിച്ചറിയാന്‍ പിന്നേയും മൂന്നുവര്‍ഷങ്ങള്‍കൂടി വേണ്ടിവന്നു. ആദ്യ നാടകം എഴുതുമ്പോഴേക്കും അദ്ദേഹം ഇരുപതുകളുടെ മധ്യത്തിലെത്തിയിരുന്നു. നോക്കോണ്‍ കെജെം ടില്‍ എ കോം (ആരോ വരാന്‍ പോകുന്നു) ആയിരുന്നു അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന ആദ്യ നാടകം. നാടകകൃത്തെന്ന നിലയില്‍ അദ്ദഹത്തെ ലോകം അറിഞ്ഞു തുടങ്ങിയത് 1994ല്‍ ബെര്‍ഗനിലെ നാഷണല്‍ തിയറ്ററില്‍ ആദ്യമായി അവതരിപ്പിച്ച ഓഗ് ആല്‍ഡ്രി സ്‌കാല്‍ വി സ്‌കില്‍ജസ്റ്റ് (ആന്‍ഡ് നെവര്‍ ഷാല്‍ വി പാര്‍ട്ട്) എന്ന നാടകത്തിലൂടെയായിരുന്നു. ഈ നാടകം പുറത്തിറങ്ങിയതോടെ യോന്‍ ഫൊസെ യൂറോപ്പിലെ ഒന്നാംനിര നാടകകൃത്തുക്കളുടെ പട്ടികയില്‍ ഇടംനേടി. അദ്ദേഹത്തിന്റെ നോര്‍വീജിയന്‍ പ്രസാധകനായ സാംലാഗെറ്റ് പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ നാടകങ്ങള്‍ ലോകമെമ്പാടും ആയിരത്തിലധികം തവണ അരങ്ങേറിയിട്ടുണ്ട്. വിഖ്യാത നോര്‍വീജിയന്‍ നാടകകൃത്തായ ഹെന്റിക് ഇബ്‌സന് ശേഷം ഏറ്റവുമധികം വേദികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള നാടകകൃത്ത് ഫൊസെയാണ്. ഇബ്സനു ശേഷം ലോകം ആഘോഷിച്ച നോര്‍വീജിയന്‍ നാടകകൃത്താണ് ഫൊസെ. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇബ്‌സന്‍ സ്ഥാപിച്ച നാടപാരമ്പര്യത്തിന്റെ ആധുനിക തുടര്‍ച്ചയായാണ് യോന്‍ ഫൊസെയുടെ നാടകങ്ങള്‍ വിലയിരുത്തപ്പെടുന്നത്. അക്കാരണത്താല്‍ത്തന്നെ ന്യൂ ഇബ്‌സണ്‍ എന്ന വിളിപ്പേരും ഫൊസെയ്ക്കുണ്ട്. 

മുന്‍ഗാമികള്‍ക്കൊപ്പം

എഴുത്തുകാരായ തര്‍ജേയ് വെസാസ്, സാമുവല്‍ ബക്കറ്റ്, തോമസ് ബെര്‍ണാര്‍ഡ്, ജോര്‍ജ് ട്രാക്കല്‍, ഫ്രാന്‍സ് കാഫ്ക എന്നിവരുടെയൊപ്പം നിരൂപകര്‍ ഫൊസെയുടെ പേരും ചേര്‍ത്തു. തര്‍ജേയ് വെസാസുമായി ഫൊസെ ഭാഷാപരമായി കൂടുതല്‍ അടുത്തു നില്‍ക്കുന്നതായാണ് നിരൂപകരുടെ പക്ഷം. തന്റെ മുന്‍ഗാമികളായ എഴുത്തുകാരെപ്പോലെ ഫൊസെയും നിഷേധാത്മക വീക്ഷണമാണ് എഴുത്തില്‍ പിന്തുടര്‍ന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ സൃഷ്ടിയിലെ വലിയ ഊഷ്മളതയും നര്‍മവും മനുഷ്യാനുഭവത്തിന്റെ തീക്ഷണമായ ചിത്രീകരണവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.  

അപകടം എഴുത്തിനെ സ്വാധീനിച്ചു

1959ല്‍ നോര്‍വീജിയന്‍ പടിഞ്ഞാറന്‍ തീരത്തുള്ള ഹൗഗെസണ്ടിലാണ് യോന്‍ ഫൊസെ ജനിച്ചത്. സ്‌കൂള്‍ പഠനത്തിനു ശേഷം അദ്ദേഹം ബെര്‍ഗന്‍ സര്‍വകലാശാലയില്‍ ഇഷ്ടവിഷയമായ സാഹിത്യം പഠിച്ചു. അദ്ദേഹത്തിന് ഏഴു വയസുള്ളപ്പോള്‍ ഉണ്ടായ ഗുരുതരമായ ഒരു അപകടം, അദ്ദേഹത്തിന്റെ എഴുത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉത്കണ്ഠകള്‍, അരക്ഷിതാവസ്ഥകള്‍, ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഓരോ മനുഷ്യനും ജനനം മുതല്‍ യഥാര്‍ഥജീവിതത്തില്‍ അഭിമുഖീകരിക്കുന്ന വിവിധ വൈകാരിക ജീവിത മുഹൂര്‍ത്തങ്ങളുമൊക്കെ അദ്ദേഹത്തിന്റെ രചനകളില്‍ ഇടംപിടിച്ചതിനു പിന്നില്‍ ഈ അപകടസമയത്ത് അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളാണെന്ന് ഒരിക്കല്‍ അദ്ദേഹംതന്നെ വ്യക്തമാക്കുകയുണ്ടായി. ഉത്കണ്ഠയുടെയും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാന്‍ ശേഷിയില്ലാത്ത മനുഷ്യരുടെ ദുര്‍ബലതയും ഏറ്റവും ശക്തമായ മാനുഷിക വികാരങ്ങളും ലളിതമായ ഭാഷയില്‍ വായനക്കാരനെ അനുഭവിപ്പിക്കുന്നതില്‍ ഫൊസെയുടെ രചാനാ വൈഭവമാണ് അദ്ദേഹത്തിന്റെ നാടകങ്ങളെ ജനകീയമാക്കിയത്. ലോകവ്യാപകമായി ആയിരത്തിലേറെ വേദികളില്‍ ഫൊസെയുടെ നാടകങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. നമ്മുടെ സ്വന്തം ജീവിതത്തില്‍ തല്‍ക്ഷണം തിരിച്ചറിയാന്‍ കഴിയുന്ന ദൈനംദിന സാഹചര്യങ്ങളാണ് ഫൊസെ തന്റെ രചനകളിലൂടെ അവതരിപ്പിക്കുന്നത്.

സെപ്‌റ്റോളജി; മാസ്റ്റര്‍പീസെന്ന് നിരൂപകര്‍

ദൈവം, കല, സ്വത്വം, കുടുംബജീവിതം, മനുഷ്യജീവിതം എന്നിങ്ങനെയുള്ള യാഥാര്‍ത്ഥ്യങ്ങളുമായി ഒരു വൃദ്ധന്‍ ആവര്‍ത്തിച്ചുള്ള കണക്കുകൂട്ടലുകളെക്കുറിച്ചുള്ള അസാധാരണമായ ഏഴ്‌നോവല്‍ പരമ്പരയായ സെപ്‌റ്റോളജിയാണ് യോന്‍ഫൊസെയുടെ മികച്ച രചനയെന്നാണ് ലോകമെമ്പാടുമുള്ള ഭൂരിഭാഗം നിരൂപകരും വിലയിരുത്തുന്നത്. ഫൊസേയുടെ ഈ രചനയില്‍ ഒരേ സമയം സൗന്ദര്യപരവും ദാര്‍ശനികവുമായ വ്യത്യസ്തമായ തലങ്ങളുണ്ട്. മൂന്നു വാല്യങ്ങളിലായാണ് ഈ ബൃഹദ് രചന പുറത്തിറങ്ങിയിരിക്കുന്നുത്. 2019, 2020, 2021 വര്‍ഷങ്ങളിലായാണ് ഡെറ്റ് ആന്ദ്രേ നാംനെറ്റ് (ദി അദര്‍ നെയിം), ഉദാ ഈന്‍ അന്നന്‍ (ഞാന്‍ മറ്റൊരാളാണ്), എയ്റ്റ് നിറ്റ് നാം (ഒരു പുതിയ പേര്) എന്നീ മൂന്നു വാല്യങ്ങള്‍ പുറത്തിറങ്ങിയത്.

കാവ്യഭാഷയും വഴങ്ങും

കവിയെന്ന നിലയിലും തന്റെ പ്രതിഭ തെളിയിച്ചയാളാണ് യോന്‍ ഫൊസെ. എണ്‍പതുകളുടെ മധ്യത്തില്‍ത്തന്നെ നാടകത്തിനും നോവലിനുമൊപ്പം കവിതകളും എഴുതിയിരുന്നു. 1986ല്‍ അദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാരമായ എംഗല്‍ മെഡ് വാറ്റ്ന്‍ ഐ ഔജീന്‍ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ നാടകങ്ങളിലും നോവലുകളിലും കാവ്യ ഭാഷയുടെ സ്വാധീനവും അസാധാരണമായ ബിംബങ്ങളുടെ സാന്നിധ്യവും നിരൂപകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021 ല്‍ പുറത്തിറങ്ങിയ ദിക്റ്റ് ഐ സാംലിംഗ് (2021) എന്ന കവിതാസമാഹാരം കവിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ യശസ് രാജ്യാന്തരതലത്തില്‍ ഉയര്‍ത്തി. വിഖ്യാത കവികളായ ജോര്‍ജ് ട്രാക്കലിന്റെയും റെയ്‌നര്‍ മരിയ റില്‍ക്കെയുടെയും കവിതകള്‍ നോര്‍വീജിയന്‍ ഭാഷകളിലേക്ക് ഫൊസെ വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്.




No comments:

FACEBOOK COMMENT BOX