Monday, April 25, 2011

ഒരു വിജയത്തിന്റെ തന്‍മാത്രാ ഘടന

"ഗവേഷകരുടെ 90ശതമാനം പരീക്ഷണങ്ങളും പൂര്‍ണ പരാജയമായിരിക്കും.നിരാശയുണ്ടാകാം. എന്നാല്‍, ആത്മാര്‍ത്ഥ പരിശ്രമങ്ങള്‍ വിജയത്തിലെത്തുമെന്നുറപ്പ്. അവിടെ നിരാശ നിലനില്‍ക്കില്ല". ഇതുപറയുമ്പോള്‍ 1988ലെ രസതന്ത്ര നോബല്‍ ജേതാവ് റോബര്‍ട്ട് ഹ്യൂബറിന്റെ കണ്ണുകളില്‍ വ്യവസ്ഥാപിതമായ ഗവേഷണ സമ്പദായങ്ങളെ തിരസ്കരിച്ച ഉന്മാദിയുടെ തിളക്കമു
ണ്ടായിരുന്നു. ഹ്യൂബര്‍ ആള്‍ക്കൂട്ടത്തിലെ ഏകാകിയും ഘോഷയാത്രയിലെ ഒറ്റയാനും ആരവങ്ങളിലെ നിശ്ശബ്ദനുമാണ്. നിരന്തരമുള്ള യാത്രയുടെയും യാതന നിറഞ്ഞ ജീവിതത്തിന്റേയും ഭാരം നിറഞ്ഞ ഒരു യാത്രയാണ് ഹ്യൂബറിനി ഗവേഷണം. എക്‌സറേ ക്രിസ്റ്റലോഗ്രാഫിയുപയോഗിച്ച് പ്രോട്ടീനിന്റെ തന്‍മാത്രാഘടന കണ്ടെത്തിയതിനാണ് ഹ്യൂബറിന് നൊബേല്‍ പുരസ്കാരം നല്‍കി ലോകം ആദരിച്ചത്. പ്രഫ. ജോണ്‍ ഡെയ്‌സണ്‍ ഹോവെര്‍, ഹാര്‍ട്ട്മട്ട് മൈക്കിള്‍ എന്നിവര്‍ക്കും ഹ്യൂബറിനൊപ്പം നൊബേല്‍ ലഭിക്കുകയുണ്ടായി.

പ്രോട്ടീനിന്റെ ഘടന മനസിലാക്കാനായത് വലിയൊരു നേട്ടമായാണ് ശാസ്ത്ര ലോകം കാണുന്നത്. പര്‍പിള്‍ ബാക്ടീരിയയില്‍ പ്രകാശസംസ്ലേഷണത്തിന് സഹായിക്കുന്ന പ്രോട്ടീനിന്റെ മോള്കുലാര്‍ സ്ട്രക്ചറാണ് ഹ്യൂബറും സഹശാസ്ത്രജ്ഞരും ചേര്‍ന്ന് കണ്ടെത്തിയത്. ഹ്യൂബറും സംഘവും നടത്തിയ കണ്ടെത്തല്‍ രസതന്ത്രഗവേഷണ രംഗത്തുമാത്രമല്ല പ്രയോജനപ്പെടുക ആന്ത്രോപോളജിയിലും സസ്യശാസ്ത്രത്തിലും വൈദ്യശാസ്ത്ര രംഗത്തും അതിന് സുപ്രധാനമായ പങ്കുണ്ട്. പ്രോട്ടീനുകളുടെ ഘടനയിലുള്ള താരതമ്യ പഠനത്തിലൂടെ പരിണാമത്തെക്കുറിച്ചു വ്യക്തമായ ധാരണയിലെത്താന്‍ ശാസ്ത്രജ്ഞര്‍ക്കായി. വൈദ്യശാസ്ത്ര രംഗത്ത് ജീവഹാനിക്ക് കാരണമാകുന്ന രക്തം കട്ടപിടിക്കല്‍ തടയാനും ഹോര്‍മോണുകളെ ഉത്തേജിതരാക്കാനും സസ്യങ്ങളുടെ സംരക്ഷക ഘടകമായും പ്രോട്ടീനുകള്‍ക്കു സുപ്രധാനമായ പങ്കാളിത്തമുണ്ടെന്നു ഹ്യൂബര്‍ കണ്ടെത്തി. കാന്‍സറിനുള്ള മരുന്നുകള്‍ വികസിപ്പിച്ചെടുക്കാന്‍ മാംസ്യ തന്മാത്രാപഠനം വലിയൊരളവില്‍ സ്വാധീനിച്ചിട്ടുണ്ട്. യുവത്വത്തില്‍ ക്രിസ്റ്റലോഗാഫിയുടെ പിതാവെന്നറിയപ്പെട്ടിരുന്ന വില്ല്യം ബ്രാഗിനെ താന്‍ ആരാധിച്ചിരുന്നതായി ഹ്യൂബര്‍. "വില്യം ബ്രാഗ് ആണ് എന്നെ സ്വാധീനിച്ച ശാസ്ത്രജ്ഞന്‍. ആരാധനയാണ് എന്നെ ക്രിസ്റ്റലോഗ്രാഫിയുമായി ബന്ധിപ്പിക്കുന്നത്. ബ്രാഗിനോട് തോന്നിയ ആരാധനയ്ക്ക് ഇന്നും കുറവു സംഭവിച്ചിട്ടില്ല. രസതന്ത്ര ഗവേഷണ രംഗത്ത് ബ്രാഗിന് പകരംവയ്ക്കാന്‍ മറ്റൊരാളില്ല എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു". അദ്ദേഹം പറഞ്ഞു. സങ്കീര്‍ണ്ണങ്ങളായ ഉപകരണങ്ങളില്ലാതിരുന്ന കാലത്ത് ഹ്യൂബറിന്റെ ഗവേഷണ മാര്‍ഗ്ഗങ്ങള്‍ പ്രോട്ടീന്‍ കെമിസ്ട്രിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. പ്രോട്ടിറോസ്, സപ്രിമോള്‍ എന്നീ മരുന്നു കമ്പനികളുടെ സഹ സ്ഥാപകന്‍ കൂടിയാണ് പ്രഫ. ഹ്യൂബര്‍.

1939 ഫെബ്രുവരി 20ന് ജര്‍മനിയിലെ മ്യൂണിക്കിലാണ് ഹ്യൂബര്‍ ജനിച്ചത്. അച്ഛന്‍ സെബാസ്റ്റ്യന്‍ ഒരു പ്രാദേശിക ബാങ്കിലെ ക്യാഷ്യറായിരുന്നു. ഹ്യൂബറിന് രണ്ട് വയസുളളപ്പോഴാണ് രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ ജര്‍മ്മനി അനുഭവിക്കുന്ന കാലത്താണ് ഹ്യുബറിന്റെ ബാല്യം. അച്ഛന്റെ തുച്ഛമായ വരുമാനം ഭക്ഷണത്തിന് പോലും തികയാത്ത കാലമുണ്ടായിരുന്നുവെന്ന് ഹ്യൂബര്‍ വ്യക്തമാക്കുന്നു. ശരിയായവിധം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പോലും ഹ്യൂബറിന് കഴിഞ്ഞില്ല. അതില്‍ തനിക്ക് അല്പം വിഷമമുണ്ടായിരുന്നുവെന്ന് ഹ്യൂബര്‍ പറയുന്നു. എന്നാല്‍ ഇപ്പോഴാ വിഷമം തനിക്കില്ലെന്നും അദ്ദേഹം പറയുന്നു.''എനിക്ക് അന്ന് നിലവിലിരുന്ന വിദ്യാഭ്യാസ സമ്പ്രദായപ്രകാരമുളള വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ ഗവേഷകനാകുമായിരുന്നില്ല. അത് തീര്‍ച്ച. ഇപ്പോഴും വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ മാറ്റമൊന്നും വന്നതായി തോന്നുന്നില്ല. എനിക്ക് ലഭിച്ചില്ല എന്നതു കൊണ്ട് അതിനെ ഞാന്‍ ആക്ഷേപിക്കുന്നില്ല. എന്റെ വിദ്യാഭ്യാസം തുടങ്ങുന്നത് എന്റെ അമ്മ ഹെലനില്‍ നിന്നാണ്. രസതന്ത്രത്തിലുളള എന്റെ താത്പര്യവും ആവേശവും തിരിച്ചറിഞ്ഞത് അമ്മയാണ്. എന്റെ ഗവേഷണങ്ങള്‍ക്കും പഠനത്തിനും താങ്ങും തണലുമായി നിന്ന അമ്മ എന്റെ വലിയ ഊര്‍ജസ്രോതസായിരുന്നു". ഹ്യൂബര്‍ പറയുന്നു. അനൗപചാരിക വിദ്യാഭ്യാസത്തിലൂടെയാണ് അറിവിന്റെ വാതായനങ്ങള്‍ തുറന്നു കയറിയതെന്ന് ഹ്യുബര്‍ പറഞ്ഞു. ബാല്യത്തെ കുറിച്ച് നല്ല ഓര്‍മകളല്ല ഹ്യൂബറിന് പറയാനുളള"". "ബാല്യത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ വെടിയൊച്ചകളും ബോംബ് സ്‌ഫോടനങ്ങളുമാണ് മനസിലേക്ക് ഒടിയെത്തുന്നത്. ബോംബാക്രമണത്തില്‍ നിന്നും രക്ഷപെടാനായി ദിവസങ്ങളോളം ഭൂമിക്കടിയിലെ ഷെല്‍ട്ടറുകളില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. ഭയവിഹ്വലതയും ദുരന്തവും പീഡാനുഭവുമാണ ഗവേഷണത്തിലും ജീവിതത്തിലും എന്നെ വളര്‍ത്തിയത്. കയ്പ്പ് നിറഞ്ഞ ബാല്യവും തിമിര്‍ത്താടാന്‍ വെമ്പല്‍കൊണ്ടയുവത്വവും മനസ്സിന് സംഘര്‍ഷങ്ങളാണ് സമ്മാനിച്ചത്".

1947 ല്‍ ഹ്യൂബര്‍ മ്യൂണിച്ചിലെ ഹ്യൂമനീഷെ കാള്‍ ജിംനേഷ്യത്തില്‍ ഗ്രീക്ക്, ലാറ്റിന്‍ ഭാഷകള്‍ പഠിക്കാനായി ചേര്‍ന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവം തന്റെ ഭാവിയെ ബാധിക്കരുതെന്ന ദൃഢനിശ്ചയമാണ് ഹ്യൂബറിനെ ലോകം അംഗീകരിക്കുന്ന ഗവേഷകനാക്കിയത്. ഭാഷാ പഠനത്തിനിടയില്‍ ലഭിച്ച വിശ്രമസമയങ്ങളില്‍ നാച്ചുറല്‍ സയന്‍സ് ഗ്രന്ഥങ്ങള്‍ വായിക്കാനാണ് ഹ്യൂബര്‍ ശ്രമിച്ചത്. രസതന്ത്രത്തിന്റെ ബാലപാഠങ്ങള്‍ പുസ്തകങ്ങളില്‍ നിന്നും ഹ്യൂബര്‍ തനിയെ സ്വായത്തമാക്കുകയായിരുന്നു. ഇത്തരത്തില്‍ ലഭിച്ച അറിവ് പോരാ എന്നു തോന്നിയപ്പോഴാണ് രസതന്ത്രത്തില്‍ ഉന്നതപഠനം എന്ന ആശയം ഹ്യൂബറിന്റെ മനസില്‍ ഉയരുന്നത്. എന്നാല്‍ വീട്ടിലെ സാമ്പത്തിക സ്ഥിതി അതിന് അനുവദിക്കുമായിരുന്നില്ല. അതിനാല്‍ തന്റെ ആഗ്രഹം മനസില്‍ സൂക്ഷിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്നാല്‍ മകന്റെ ആഗ്രഹം തിരിച്ചറിഞ്ഞ അമ്മയാണ് മകന് പഠിക്കനുളള സൗകര്യം ചെയ്തത്. അങ്ങനെ 1956ല്‍ ടെക്‌നിക് ഹോഹ് സ്കൂളില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. എങ്കിലും സാമ്പത്തിക ബാധ്യത പലപ്പോഴും അദ്ദേഹത്തിന്റെ പഠനത്തെ ബാധിച്ചു. പലപ്പോഴും ഫീസ് അടയ്ക്കാനാവാതെ അദ്ദേഹത്തിന്റെ പഠനം മുടങ്ങുകയുണ്ടായി. ഹ്യൂബറിന്റെ പഠനമികവിന് അംഗീകാരമായി ലഭിച്ച സ്‌കോളര്‍ഷിപ്പാണ് ഒടുവില്‍ തടസം കൂടാതെ പഠനം പൂര്‍ത്തിയാക്കാന്‍ ഹ്യൂബറിന് തുണയായത്. 1960ല്‍ രസതന്ത്രത്തില്‍ അദ്ദേഹം ഡിപ്ലോമ പൂര്‍ത്തിയാക്കി. ഇക്കലയളവില്‍ പ്രഗത്ഭരായ ഇനോര്‍ഗാനിക് കെമിസ്ട്രി അധ്യാപകന്‍ ഡബ്ല്യു. ഹീബര്‍, മെറ്റലോര്‍ഗാനിക് കെമിസ്ട്രി അധ്യാപകന്‍ ഇ. ഒ. ഫിഷര്‍, ഓര്‍ഗാനിക് കെമിസ്ട്രി അധ്യാപകന്‍ എഫ്. വെയ്ഗന്‍ഡ് തുടങ്ങിയ അധ്യാപകരുടെ കീഴില്‍ പഠിക്കാന്‍ ഹ്യൂബറിന് അവസരം ലഭിച്ചു. .ടെക്‌നിക് ഹോഹ് സ്കൂളിലെ പഠനകാലമാണ് തന്നിലെ ഗവേഷക പ്രതിഭയെ വളര്‍ത്തിയതെന്ന് ഹ്യൂബര്‍ വ്യക്തമാക്കുന്നു.

രസതന്ത്രപഠനകാലത്തുതന്നെ ക്രിസ്റ്റലോഗ്രാഫിയില്‍ താത്പര്യമുണ്ടായിരുന്ന അദ്ദേഹം ക്രിസ്റ്റലോഗ്രാഫി പഠിക്കാനായി പ്രശസ്തമായ ഡബ്ല്യു. ഹെപ് എന്നയാളുടെ ലബോറട്ടറിയില്‍ ചേര്‍ന്നു. പിന്നീട് മ്യൂണിച്ചിലെ പ്രശസ്തമായ കാര്‍സണ്‍സ് ലബോറട്ടറിയില്‍ ചേര്‍ന്നു. അവിടെവച്ചാണ് സ്റ്റീറോയിഡല്‍ ഹോര്‍മോണായ എക്ഡിസോണിന്റെ മോളികുലാര്‍ ഘടന ഹ്യൂബര്‍ ക
െത്തുന്നത് (1963).

പിന്നീട് എക്‌സറെ ക്രിസ്റ്റലോഗ്രാഫിയില്‍ ശ്രദ്ധപതിപ്പിച്ച റോബര്‍ട്ട് ഹ്യൂബറിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. താന്‍ നേടിയ നേട്ടങ്ങളെയെല്ലാം വളരെ അദ്ഭുതത്തോടെയാണ് അദ്ദേഹം നോക്കികണുന്നത്. "ഇപ്പോഴത്തെ ഈ നേട്ടങ്ങളൊന്നും എനിക്ക് സ്വപ്നം കാണാന്‍ പോലും കഴിയുന്നതല്ല. ഞാന്‍ സ്വപ്നം കാണുന്ന ഒരാളല്ല. സ്വപ്നം കാണാന്‍ ഇഷ്ടമില്ലാത്തയാളാണ്. എന്റെ സ്വപ്നങ്ങളെല്ലാം പേടിപ്പെടുത്തുന്നതാണ്. ലോക മഹായുദ്ധത്തിന്റെ ഭീകര ദൃശ്യങ്ങള്‍ ഇപ്പോഴും മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. ഭാവിയെ കുറിച്ചും സ്വപ്നങ്ങള്‍ കാണുന്നില്ല. പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാതെപോയപ്പോഴുണ്ടായ വിഷമം കിട്ടിയ അവസരങ്ങളിലെല്ലാം പഠിച്ചു കൊ
ാണ് ഞാന്‍ മറികടന്നത്. നിര്‍ഭാഗ്യം കൊണ്ട് കിട്ടാതെപോകുന്നവയെ കഠിനപ്രയത്നം കൊണ്ട് നേടിയെടുക്കണമെന്ന് അമ്മ ഇടയ്ക്കിടെ ഓര്‍മിപ്പിക്കുമായിരുന്നു. ഞാന്‍ അനുസരിക്കാന്‍ ശ്രമിച്ചു. അത്രമാത്രം". നേട്ടങ്ങളെകുറിച്ച് ഹ്യൂബര്‍ പറയുന്നു.

അവാര്‍ഡുകള്‍ സന്തോഷം നല്‍കുന്നവയാണ് എന്നാല്‍ അവയൊരിക്കലും തന്നെ പ്രചോദിപ്പിച്ചിട്ടില്ലെന്ന് ഹ്യൂബര്‍ സ്വന്തം അനുഭവങ്ങളെ മുന്‍നിര്‍ത്തി വ്യമാക്കുന്നു. "അവാര്‍ഡുകള്‍ നമുക്ക് സന്തോഷം നല്‍കുന്നു. പക്ഷേ, അത് എന്നെ സംബന്ധിച്ചടത്തോളം പ്രചോദനകരമല്ല. അവാര്‍ഡുകള്‍ തേടിവന്നില്ലായിരുന്നെങ്കിലും ഞാന്‍ എന്റെ ഗവേഷണം തുടരുമായിരുന്നു. പിന്നെ അവാര്‍ഡുകള്‍ നമുക്ക് പ്രശസ്തി നേടിത്തരും, പുതിയ ബന്ധങ്ങളും. അത് നമ്മുടെ മുന്നോട്ടുളള യാത്ര സുഗമമാക്കും. തേടിപ്പിടിച്ച് ഉപയോഗിക്കേണ്ട പലകാര്യങ്ങളും നമ്മെതേടി ഇങ്ങോട്ടുവരും. പ്രത്യേകിച്ച് നൊബേല്‍ സമ്മാനമാകുമ്പോള്‍. എനിക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചപ്പോള്‍ സന്തോഷം തോന്നി. എന്നാല്‍ അര്‍ഹതപ്പെട്ട പലര്‍ക്കും അത് ലഭിക്കാതെപോയിട്ടുണ്ട് എന്നത് വലിയൊരു'സത്യമാണ്".  ലോകം ആധുനികവത്കരിക്കപ്പെടുന്നതിനോടൊപ്പം എന്തും ഏതും കച്ചവടവത്കരിക്കപ്പെടുന്നതിനെ താന്‍ ഭയപ്പെടുന്നതായി ഹ്യൂബര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പുത്തല്‍ തലമുറ മുന്‍തലമുറയിലെ മാതൃകാപുരുഷന്‍മാരുടെ ജീവിതം പിന്തുടരണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. "പുതിയ യുവത്വം കച്ചവത്കരണത്തിലൂടെ കൈമോശംവരുന്ന മൂല്യങ്ങളെ കുറിച്ച് ഗഹനമായി ചിന്തിക്കേണ്ടിയിരിക്കുന്നു, പ്രതിരോധിക്കേണ്ടിയുമിരിക്കുന്നു. അപകടങ്ങളെ തിരിച്ചറിയണം. നമ്മുടെ പ്രവര്‍ത്തികള്‍ മൂല്യാധിഷ്ടിതമായ ഒരു സമൂഹത്തെ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം". ഹ്യൂബര്‍ ഓര്‍മപ്പെടുത്തുന്നു.

നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ അത് സ്വീകരിക്കാന്‍ തനിക്കോ മറ്റ് അവാര്‍ഡ് ജേതാക്കള്‍ക്കോ യാതതൊരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടിവന്നിട്ടില്ലെന്ന് ഹ്യൂബര്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇന്ന് നൊബേല്‍ ദാനചടങ്ങ് ഹോളിവുഡ് സിനിമയുടെ ഷൂട്ടിംഗ് പോലെയായി തീര്‍ന്നെന്ന് ഹ്യൂബര്‍ നിരീക്ഷിക്കുന്നു. മുന്‍ കാലങ്ങളില്‍ വളരെ ലളിതമായിരുന്ന ഈ ചടങ്ങ് താങ്ങാനാവാത്ത രേഖകളുടേയും ആയിരക്കണക്കിന് ഫോട്ടോഗ്രാഫര്‍മാരുടെ കണ്ണഞ്ചിക്കുന്ന ഫഌഷ് ലൈറ്റുകളുടേയുമിടയില്‍ ആയാസകരമായിത്തീര്‍ന്നു. ഇക്കാലത്താണ് തനിക്ക് നൊബേല്‍ ലഭിക്കുന്നതെങ്കില്‍ റിഹേഴ്‌സലും മെയ്ക്കപ്പും നടത്താതെ സമ്മാനദാന ചടങ്ങില്‍ സംബന്ധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പുതിയ തലമുറയുടെ കൈയില്‍ രസതന്ത്രം എന്ന ശാസ്ത്രശാഖ സുരക്ഷിതമാണെന്ന കാര്യത്തില്‍ ഹ്യൂബറിന്  സംശയമില്ല. "ഇനിവരാന്‍ പോകുന്നത് ജൈവരസതന്ത്രത്തിന്റെയും ഓര്‍ഗാനിക് കെമിസ്ട്രിയുടേയും കാലമാണ്. ഇപ്പോഴെ പ്യുവര്‍ കെമിസ്ട്രി ഇല്ലാതായിക്കഴിഞ്ഞെന്നു പറയാം. ഞാനുള്‍പ്പെടുന്ന ഞങ്ങളുടെ തലമുറ ഏതാണ്ട് കാലഹരണപ്പെട്ടു കഴിഞ്ഞു. ഞങ്ങളൊക്കെ ഫിനിഷിംഗ് ലൈനില്‍ ടച്ച് ചെയ്യാറായി. ഞങ്ങളുടെ ഫിനിഷിംഗ് ലൈനില്‍ നിന്നാണ് പുതിയ തലമുറ സ്റ്റാര്‍ട്ട് ചെയ്യേണ്ട

ത്. എന്റെ പ്രവര്‍ത്തന മേഖലയില്‍ കാലത്തെ അതിജീവിക്കാന്‍ മാത്രം എന്തെങ്കിലും ചെയ്തിട്ടുളളതായി തോന്നിയിട്ടില്ല. ഞങ്ങളുടെ ചെറുപ്പത്തില്‍ വളരെ കുറച്ച് പ്രതിഭകളെ ഉണ്ടായിരുന്നുളളൂ. ഇന്ന് സ്ഥിതി മാറി. അവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിച്ചു. ഇത് കൂടുതല്‍ പ്രതിഭകളെ വാര്‍ത്തെടുക്ക തന്നെ ചെയ്യും".''ഹ്യൂബര്‍ ഉറപ്പിച്ചു പറയുന്നു.

ഇന്ത്യയെ കുറിച്ച് കേട്ടറിവുകള്‍ മാത്രമുണ്ടായിരുന്ന ഹ്യൂബര്‍ ഇന്ത്യയിലെത്തുന്നത് ആദ്യം. കോട്ടയം എംജി സര്‍വകലാശാല സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനായാണ് ഹ്യൂബര്‍ ഇന്ത്യയിലെത്തിയത്. പ്രഭാഷണ പരമ്പരയുടെ ഭാഗമായി സ്കൂള്‍കുട്ടികളുമായി സംവാദം നടത്താനായത് തന്റെ ജീവിതത്തിലെ അവിസ്മരണീയ സംഭവമാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. തന്റെ കുട്ടിക്കാലത്ത് ലഭിക്കാതെ പോയ വിദ്യാഭ്യാസവും അവസരങ്ങളും പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ലഭിക്കുന്നതില്‍ താന്‍ അതീവസന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

1960ലാണ് ഹ്യൂബറിന്റെ വിവാഹം. ക്രിസ്റ്റാ എസ്സിംഗാണ് ഭാര്യ. രണ്ട് ആണും രണ്ടു പെണ്ണുമുള്‍പ്പെടെ നാലുമക്കളാണ് ഹ്യൂബര്‍ ക്രിസ്റ്റോ ദമ്പതികള്‍കള്‍ക്കുളളത്.

1 comment:

Sabu Hariharan said...

Good one. Good information. Thank you.

FACEBOOK COMMENT BOX