Sunday, September 4, 2011

സമൂഹത്തിന് മാതൃകകളെ സൃഷ്ടിക്കല്‍ എഴുത്തുകാരന്റെ ധര്‍മ്മമല്ല

അഭിമുഖം
പെരുമ്പടവം ശ്രീധരന്‍ / സന്ദീപ് സലിം

ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിലൂടെ മലയാള നോവല്‍ സാഹിത്യത്തിന് പുതിയഭാവുകത്വം നല്‍കിയ പെരുമ്പടവം ശ്രീധരന്‍ സംസാരിക്കുന്നു....
കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കൂടിയാണ് പെരുമ്പടവം.

ഒരെഴുത്തുകാരന്റെ കടമ?

പൊതുസമൂഹത്തെ തിരിഞ്ഞു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാവണം ഏതൊരെഴുത്തും എന്നാണ് എന്റെ അഭി പ്രായം. ഭാഷയ്ക്കും ശൈലിക്കും വിഷയങ്ങള്‍ക്കുമപ്പുറം എഴുത്ത് ഒരു ആത്മീയ അനുഭവമായി വായനക്കാരന് അനുഭവപ്പെടണം. എഴുത്തുകാരന്‍ താന്‍ ജീവിക്കുന്ന രാഷ്്ട്രീയ, സാമ്പത്തിക ചുറ്റുപാടുകളെ ഒരു ആത്മീയാനുഭവമാക്കി വായനക്കാരനു നല്‍കുകയാണ് തന്റെ കൃതികളിലൂടെ ചെയ്യേണ്ടത്. ഇതാണ് എഴുത്തുകാരന്റെ കടമ.
......................................................................................................................................
അല്പംകൂടി വിശദീകരിക്കാമോ? എഴുത്തുകാരന്റെ സാമൂഹ്യപ്രതിബദ്ധത, രാഷ്ട്രീയം, ആത്മീയത ഇവയെക്കുറിച്ചൊക്കെ?

ആദ്യംതന്നെ ഒരുകാര്യം പറയട്ടെ; പ്രതിബദ്ധത എന്ന പ്രയോഗത്തോടു ഞാന്‍ വിയോജിക്കുന്നു. പ്രതിജ്ഞാബദ്ധതയാണു ശരി. എനിക്കു സമൂഹത്തോടുള്ളത് പ്രതിജഞാബദ്ധതായാണ്. ഇവിടെ സമൂഹം എന്ന പദത്തിന്റെ നിര്‍വചനം നിങ്ങള്‍ നല്‍കുന്നതായിരിക്കില്ല. ഞാന്‍ മുമ്പു പറഞ്ഞല്ലോ, എഴുത്തുകാരന്‍ സാമൂഹ്യ പരിഷ്കര്‍ത്താവു കൂടിയാകണമെന്ന്. അധര്‍മത്തിനെതിരേയുള്ള പോരാട്ടമാവണം എഴുത്ത്. എഴുത്തുകാരന്‍ ഒരു പോരാളി കൂടിയാവണം. സമൂഹത്തോട് കമിറ്റ്‌മെന്റുണ്ടാവണം. അപ്പോഴാണ് എഴുത്തിനോടും കമിറ്റ്‌മെന്റുണ്ടാവുന്നത്. ഏതെങ്കിലുമൊരു പക്ഷം ചേരുന്നതോ ഏതെങ്കിലുമൊരു രാഷ്്ട്രീയപാര്‍ട്ടിയുടെ മുദ്രാവാക്യംവിളിക്കലോ അല്ല എഴുത്തുകാരന്‍ ചെയ്യേണ്ടത്. അത് ഒരു കഥാകാരന്റെ മാത്രം കാര്യമല്ല, കവികളുടെയും മറ്റ് ഏതുസാഹിത്യശാഖയിലെയും എഴുത്തുകാരും കാത്തുസൂക്ഷിക്കേണ്ട കാര്യമാണ്. അപ്പോഴാണ് അവര്‍ മഹാകവികളും പ്രതിഭാധനരുമായിത്തീരുന്നത്. നെരൂദയെപ്പോലുള്ള കവികള്‍ മഹാകവികളായിത്തീരുന്നത് ഈ കമിറ്റ്‌മെന്റിനും അപ്പുറം നില്‍ക്കുമ്പോഴാണ്.
  എഴുത്തുകാരന്‍ വളരെ സെന്‍സിറ്റീവായ ഒരു സാമൂഹ്യജീവിയാണല്ലോ. അതുകൊണ്ട് അയാളുടെ ജീവിതത്തിലും എഴുത്തിലും രാഷ്ട്രീയം കടന്നുവരും; വരണം. പിന്നെ എന്റെ രാഷ്ട്രീയം- അത് രാഷ്്ട്രീയപാര്‍ട്ടികളുടെയോ മുന്നണികളുടേയോ രാഷ്്ട്രീയമല്ല. അതു സ്വതന്ത്ര നിലപാടാണ്. ഏതു കാര്യത്തിലും എനിക്ക് എന്റേതായ നിലപാടുകളുണ്ട്. അതാണെന്റെ രാഷ്്ട്രീയവും. നിലവിലിരിക്കുന്ന ഏതെങ്കിലും രാഷ്്ട്രീയ നിലപാടുകളോട് എന്റെ നിലപാടുകള്‍ യോജിക്കണമെന്നുമില്ല. യോജിക്കാത്ത നിലപാടുകളോട് ഒരിക്കലും കലഹിക്കാനും ഞാന്‍ പോകാറില്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍കൂടി അതവരുടേത്, എനിക്കെന്റേത് എന്ന നിലയില്‍ നില്‍ക്കാം. ഇനി, ഏതെങ്കിലും നിലപാടുകളില്‍ തെറ്റുപറ്റിയാല്‍ തിരുത്താനും ഞാന്‍ തയാറാണ്. തിരുത്തലുകള്‍ ആരുപറഞ്ഞാലും സ്വാഗതം ചെയ്യാന്‍ എനിക്കു മടിയില്ല. പക്ഷേ, തിരുത്തണമെങ്കില്‍ അവ സ്വയം ബോധ്യം വന്നതായിരിക്കണം.
   ഏതു കാര്യത്തിലായാലും പൊതുസമ്മതമായ ഒരു തീരുമാനമുണ്ടാകില്ല. അതു രാഷ്്ട്രീയത്തിലായാലും സാഹിത്യത്തിലായാലും. വിയോജിക്കുന്നവരോടും സൗഹൃദത്തില്‍ പോവുക - അതു മാത്രമാണ് സാധ്യമായ കാര്യം.
കാലങ്ങളായി ശീലിച്ചതും പഠിച്ചുവച്ചതുമായ ചില ക്ലീഷെ ഭാഷകളില്‍നിന്നും നിലപാടുകളില്‍നിന്നും ചിലര്‍ക്കു മാറാന്‍ പറ്റിയെന്നു വരില്ല. വിരോധമില്ല, അതവിടെത്തന്നെ നിന്നോട്ടെ.
   തന്റെ നിലപാടുകള്‍ എത്രത്തോളം പ്രായോഗികമാണെന്നു നമുക്കറിയാമെങ്കിലും ചോദ്യംചെയ്യലിനെയും വിമര്‍ശനത്തെയും സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാനുള്ള മനോഭാവം എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. ചോദ്യംചെയ്യപ്പെടും എന്ന ബോധ്യത്തോടെയാവണം നിലപാടുകള്‍ സ്വീകരിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതുണ്ടാകാറില്ല. ഇവിടെ എഴുത്തുകാരന്‍ ചോദ്യംചെയ്യപ്പെടുന്ന പ്രതിയായി മാറുന്നു.
   മനുഷ്യസമൂഹത്തിനെതിരായി ഉയര്‍ത്തപ്പെടുന്ന എന്തിനുമെതിരേ പോരാടുക എന്നതാണ് എഴുത്തുകാരന്റെ ആത്യന്തിക ധര്‍മം.  ഈ പോരാട്ടത്തില്‍ പ്രത്യയശാസ്ത്രമോ ഫിലോസഫിക്കല്‍ തോട്ട്‌സോ ഒരു ഘടകമല്ല. ജീവിതമാണു പ്രധാനം. ഇതാണെന്റെ ആത്മീയ കാഴ്ചപ്പാട്.  പക്ഷേ, നിങ്ങള്‍ കരുതുന്ന, നിങ്ങള്‍ അറിയുന്ന ആത്മീയതയല്ല എന്റെ ആത്മീയത. ലോകത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടായാലും, ലോകം കീഴ്‌മേല്‍ മറിഞ്ഞാലും സാഹിത്യവും വായനയും നിലനില്‍ക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.
....................................................................................
വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് അങ്ങു ധാരാളം എഴുതിയിട്ടുണ്ടല്ലോ. ബഷീറിന്റെ രചനകളെ ഒന്നു വിലയിരുത്താമോ?

അന്നന്നത്തെ അങ്ങാടി നിലവാരം നോക്കി പുസ്തകമെഴുതുന്നവര്‍ക്ക് ബഷീറിനെപ്പോലെ എഴുതാന്‍ പറ്റില്ല. എനിക്കു തോന്നുന്നു, മലയാളത്തില്‍ ആദ്യമായി ദ്വന്ദ്വവ്യക്തിത്വം  അഥവാ ഡ്യുവല്‍ പേഴ്‌സണാലിറ്റി എഴുത്തില്‍ എത്തിച്ചതു ബഷീറാണ്; ശബ്ദങ്ങളില്‍. ബഷീറിന്റെ ക്രാഫ്റ്റ് എത്രത്തോളമുണ്ടെന്നു മനസിലാക്കാന്‍ ശബ്ദങ്ങള്‍ മാത്രം മതി. കസാന്‍ സാക്കീസും വെര്‍ജീനിയ വൂള്‍ഫും ചോദിച്ചതുപോലെ, ഞാനെന്റെ സങ്കടങ്ങള്‍ ആരുമായി പങ്കുവയ്ക്കും എന്നുതന്നെയാണ് ബഷീറും ചോദിച്ചത്. ഒരെഴുത്തുകാരന്റെ ആത്യന്തിക സങ്കടമാണിത്. ശബ്ദങ്ങളുടെ പേര്ില്‍ നിരവധി ആക്ഷേപങ്ങള്‍ കേട്ടു. അത് അശ്ലീല കൃതിയാണെന്നുവരെ പറഞ്ഞു. മാരകമായി മുറിവേറ്റ മനുഷ്യ വംശത്തിന്റെ മധ്യത്തില്‍ നിന്ന് , യുദ്ധം വരുത്തിവച്ച ദുരന്തങ്ങളുടെ മധ്യത്തില്‍ നിന്ന് ബഷീര്‍ വിലപിക്കുന്നത് ആരും കണ്ടില്ല.
.................................................................................................
ബഷീറിന്റെ പുസ്തകങ്ങള്‍ ശരിയായ രീതിയില്‍ വായിക്കപ്പെട്ടിട്ടില്ല എന്നു തോന്നിയിട്ടുണ്ടോ?

തീര്‍ച്ചയായും. ശരിയായ രീതിയില്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കപ്പെട്ടിട്ടില്ല. ബഷീറിനെ കുറെക്കാലം വെറും തമാശക്കാരനായിട്ടാണ് നമ്മള്‍ വായിച്ചത്. ബഷീറിന്റെ നര്‍മത്തിന്റെ അടിയില്‍ കിടക്കുന്നത് ജീവിതത്തിന്റെ ദുരന്ത ബോധമാണെന്ന് നാം തിരിച്ചറിയുന്നതേയുള്ളൂ. മറ്റുള്ള കഥാകാരന്‍മാരില്‍ നിന്നും വ്യത്യസ്ഥമായി ബഷീര്‍ മനുഷ്യന്റെ ആത്മീയ ആകുലതകളേയും കൈകാര്യം ചെയ്തു. ഭ്രാന്തന്‍ സ്വപ്‌നങ്ങളിലൂടെ ബഷീര്‍ മനുഷ്യന്റെ ആന്തരിക ലോകങ്ങളിലൂടെ യാത്രചെയ്തു. നക്ഷത്രങ്ങളിലേക്കു പറന്നു. സ്വന്തം ഹൃദയം കൊണ്ട് അപാരതകളെ തൊട്ടു. അദ്ദേഹത്തിന്റെ കൃതികളെ വിലയിരുത്തിയവരും പരാജയപ്പെടുകയായിരുന്നു എന്നു പറയാം. അദ്ദേഹത്തെ ഒരു സമുദായത്തിന്റെയും പ്രദേശത്തിന്റെയും  എഴുത്തുകാരനായാണ് വിലയിരുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും കാലാതിവര്‍ത്തികളാണ് എന്നു നാം തിരിച്ചറിഞ്ഞില്ല. അദ്ദേഹം എഴുതിയിരുന്നത് ഇംഗ്ലീഷിലായിരുന്നുവെങ്കില്‍ സാഹിത്യത്തിലെ പരമോന്നത ബഹുമതി അദ്ദേഹത്തെ തേടിയെത്തുമായിരുന്നു എന്നകാര്യത്തില്‍ സംശയമില്ല.
...................................................................................

തകഴിയെ എങ്ങനെ വിലയിരുത്തുന്നു? ബഷീറിനെപ്പോലെ മനുഷ്യ ജീവിതം പച്ചയായി ചിത്രീകരിച്ചയാളാണല്ലോ തകഴിയും?

സത്യമാണ്. മനുഷ്യന്റെ പച്ചയായ, ചോര തുടിക്കുന്ന വികാരങ്ങളാണ് തകഴി തന്റെ കൃതികളില്‍ കൈകൈര്യം ചെയ്തത്. നോവല്‍ സമൂഹത്തിന്റെ ക്രോസ് സെക്്ഷനാകുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണല്ലോ രണ്ടിടങ്ങഴി. കയര്‍പോലെ ഇതിഹാസമാനമുള്ള ഒരു കൃതി മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ്, അഭിമാനവുമാണ്.
കൂട്ടത്തില്‍, എന്റെ സ്വകാര്യമായ സന്തോഷത്തെ കുറിച്ചു കൂടി പറയട്ടെ. ജി. ശങ്കരക്കുറുപ്പ്, സി. ജെ. തോമസ്, ബഷീര്‍, തകഴി, കേശവദേവ്, കാരൂര്‍, പൊന്‍കുന്നം വര്‍ക്കി, ലളിതാംബിക അന്തര്‍ജനം, വയലാര്‍ രാമവര്‍മ, പാറപ്പുറത്ത്, തുടങ്ങിയ മഹാ പ്രതിഭകളുടെ കാലത്തു ജീവിക്കാന്‍ കിട്ടിയ ഭാഗ്യം, അവരൊക്കെ എന്നെ അറിയുമായിരുന്നല്ലോ എന്ന ചിന്ത അത് നല്‍കുന്ന അഭിമാനം ഇവ എനിക്ക് വലിയ കാര്യമാണ്.
................................................................................................................................................................................................................................................
അങ്ങയുടെ എല്ലാ പുസ്തകങ്ങളും ആശ്രാമം ഭാസി തന്നെയാണോ പ്രസാധനം?

അതെ, ഇരുപത്തിയഞ്ച് നോവലുകളും കഥകളും എല്ലാം "സങ്കീര്‍ത്തനം' തന്നെ പ്രസിദ്ധീകരിക്കുന്നു. രണ്ടുമൂന്നു പുസ്തകങ്ങള്‍ ഡി.സി രവി ചോദിച്ചു. ഞാന്‍ പറഞ്ഞു, ഭാസിയോട് ചോദിക്കാന്‍. ഭാസിയാണ് അവ ഡി.സിക്കു കൊടുത്തത്. പ്രസാധകന്‍ എന്ന നിലയില്‍ സുതാര്യവും സത്യസന്ധവുമാണ് ഭാസിയുടെ ഇടപാടുകള്‍. ഒരു പ്രസാധകനുമായുള്ള ബന്ധമല്ല, എനിക്ക് ഭാസിയോട്, അതിനപ്പുറം എന്തോ അവാച്യമായ ഒരു ആത്മബന്ധമുണ്ട്്.
.............................................................................................
ഡോസ്‌റ്റോവ്‌സ്കി എന്ന വ്യക്തിയുടെ ജീവിതം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്? മലയാളത്തില്‍ രണ്ടു പുസ്തകങ്ങളാണ് കൂടുതല്‍ വിറ്റഴിയുന്നത് - സങ്കീര്‍ത്തനം പോലെയും വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും. ഖസാക്കിലെ രവിയും സങ്കീര്‍ത്തനത്തിലെ ഡോസ്‌റ്റോവ്‌സ്കിയും സമൂഹത്തിന് മാതൃകകളായിരുന്നില്ല. പിന്നെന്തുകൊണ്ടാണ് ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്. ?

രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം ആദ്യം പറയാം. രവിയുടെ കാര്യം എനിക്കറിയില്ല. പുസ്തകം വായിച്ചിട്ടുണ്ട്. അത്രമാത്രം. സമൂഹത്തിന് ഏതെങ്കിലും മാതൃകകളെ സൃഷ്ടിക്കുക എന്നതല്ല എഴുത്തുകാരന്റെ ധര്‍മം. സങ്കീര്‍ത്തനത്തിലൂടെ അരാജകജീവിതത്തെ ശ്രേഷ്ഠവത്കരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. സങ്കീര്‍ത്തനം പോലെയുടെ ലക്ഷ്യവും അതല്ല. പീഡാനുഭവങ്ങളിലൂടെയും സഹനങ്ങളിലൂടെയുമാണ് മനുഷ്യന്‍ വിശുദ്ധിയിലേക്കെത്തുന്നത് എന്നാണു ഞാന്‍ സങ്കീര്‍ത്തനങ്ങളിലൂടെ പറഞ്ഞത്. അല്ലാതെ ഡോസ്‌റ്റോവ്‌സ്കിയും അന്നയും തമ്മിലുള്ള പ്രണയമല്ല കഥ. അങ്ങനെ കരുതാനുള്ള അവകാശം വായനക്കാര്‍ക്കുണ്ടെങ്കിലും.
   സത്യത്തില്‍ അദ്ദേഹം എന്നെ ഇന്‍ഫഌവന്‍സ് ചെയ്ത വ്യക്തിയല്ല. മറിച്ച് എന്നെ ഭ്രമിപ്പിച്ച വ്യക്തിയായിരുന്നു. അതാണു സത്യം. ഇന്നും ഇങ്ങനെ ഒരു മനുഷ്യന്‍ എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നത് എനിക്കദ്ഭുതമാണ്. ഷേക്‌സ്പിയര്‍ ഇന്‍ ദ മെന്റല്‍ അസൈലം എന്നാണ് അദ്ദേഹത്തെക്കുറിച്ച് ലെനിന്‍ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് നിങ്ങള്‍ ചോദിക്കുന്ന ഒരു ചോദ്യത്തിനും ലളിതമായി ഉത്തരം നല്‍കാന്‍ എനിക്കാവില്ല. അദ്ദേഹത്തിന്റെ ഭൗതികജീവിതം അരാജകവാദിയുടേതാണെന്ന് ലോകം വിലയിരുത്തിക്കഴിഞ്ഞു. ജീവചരിത്രങ്ങള്‍ കാണിച്ചു തരുന്നത് അപസ്മാര രോഗിയും, ചൂതാട്ടക്കാരനും, മദ്യപാനിയും അസന്‍മാര്‍ഗിയുമായ ഡോസ്‌റ്റോവ്‌സ്കിയെയാണല്ലോ. എന്നാല്‍, അദ്ദേഹത്തിന്റെ സര്‍ഗാത്മകജീവിതം ഒരു ആത്മീയജീവിതമായിരുന്നു എന്നു ഞാന്‍ പറയും. ഓരോ നിമിഷവും വ്യത്യസ്ഥ നിലപാടുകളോടെ ജീവിച്ചയാളാണ് അദ്ദേഹം.  ഇന്നലെ അദ്ദേഹം ഈശ്വരവിശ്വാസിയായിരുന്നെങ്കില്‍ ഇന്ന്  ഈശ്വരനെ കുറ്റപ്പെടുത്തുകയും ദൈവത്തെ വിചാരണചെയ്യുകയും ചെയ്യുന്നു. ഇത്തരത്തില്‍ വ്യത്യസ്ഥ നിലപാടുകളുള്ള ഒരാളെ നാം മനുഷ്യനെന്ന നിലയ്ക്കും എഴുത്തുകാരെനന്ന നിലയ്ക്കും എങ്ങനെ വിശ്വാസത്തിലെടുക്കും എന്ന ചോദ്യം എന്നെ ആശങ്കപ്പെടുത്തിയിരുന്നു. ഇതിന്റെ ഉത്തരമാണ് അദ്ദേഹത്തിന്റെ കൃതികള്‍ മുഴുവനും. ഒരു ദൈവമുണ്ടെങ്കില്‍, അയാള്‍ സര്‍വശക്തനാണെങ്കില്‍ എന്തുകൊണ്ടു ജീവിതം ഇങ്ങനെയാകുന്നു? അടിസ്ഥാനപരമായ ഈ ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തിയിരുന്നത്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ധാര്‍മികതയെ മുന്‍നിര്‍ത്തിയാണ് ഡോസ്‌റ്റോവ്‌സ്കി തേടിയിട്ടുള്ളതും. ഈ അറിവാണ് എന്നെ ഭ്രമിപ്പിക്കാന്‍ കാരണവും. ആത്മപീഡനത്തിലൂടെയാണ് വ്യക്തിയുടെ വിമോചനമെന്നാണ് സങ്കീര്‍ത്തനത്തിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത്. സഹനങ്ങളിലൂടെയും പീഡാനുഭവങ്ങളിലൂടെയും വിശുദ്ധിയുടെ പടവുകള്‍ കയറിപ്പോവുന്ന ഒരു വിശുദ്ധനെയാണ് ഞാന്‍ അദ്ദേഹത്തില്‍ കണ്ടത്. അത്രയും വിശുദ്ധമായ ഒരാത്മാവില്‍ നിന്നേ കുറ്റവും ശിക്ഷയും, ഇഡിയറ്റ് , ഭൂതാവശിഷ്ടര്‍, കരമസോവ് സഹോദരന്‍മാര്‍ എന്നിങ്ങനെയുള്ള വിശിഷ്ടനായ കൃതികള്‍ വരാറുള്ളൂ.
...................................................................................................................................
സങ്കീര്‍ത്തനം അങ്ങ് ആഗ്രഹിച്ച രീതിയില്‍ വായിക്കപ്പെട്ടിട്ടുണ്ടോ?

പൂര്‍ണമായി ആഗ്രഹിച്ച രീതിയില്‍ വായിക്കപ്പെട്ടില്ല. ഒരോരുത്തരുടെ വായന ഓരോ തരത്തിലാണ് എന്നേ തോന്നിയിട്ടുള്ളൂ. പക്ഷേ, വായനക്കാരുടെ സ്‌നേഹം കൂടുതല്‍ കിട്ടിയിട്ടുള്ള എഴുത്തുകാരന്‍ ഞാനാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇത് അഹങ്കാരമല്ല. സ്‌നേഹത്തോടൊപ്പം വിമര്‍ശനങ്ങളും ഞാന്‍ തിരിച്ചറിയുന്നുണ്ട്. ഈ നോവല്‍ പുറത്തിറങ്ങിയപ്പോള്‍ വായിക്കപ്പെടുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. എന്നാല്‍, എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കി പുസ്തകം ബെസ്റ്റ് സെല്ലറായി. അതോടെ ആശങ്ക മറ്റൊന്നായി. ഞാന്‍ ആഗ്രഹിച്ചപോലെ പുസ്തകം വായിക്കപ്പെടുമോ? എന്തായാലും പുസ്തകം വായിച്ച നിരവധിപ്പേര്‍ കഥയിലെ നായക കഥാപാത്രം തങ്ങള്‍ തന്നെയായിരുന്നു എന്ന് എഴുത്തുകളിലൂടെയും നേരിട്ടും അറിയിച്ചപ്പോഴാണ് ആ ആശങ്ക മാറിയത്.
...............................................................................................................................................
ആധുനികസാഹിത്യത്തില്‍ അനുഭവങ്ങളുടെ ജനറലൈസേഷനാണു നടക്കുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ ജനങ്ങളുടെ ജീവിതവും മറ്റും നമ്മുടെ നോവലുകളിലേക്കെത്തുമ്പോള്‍ അതു സ്വന്തം അനുഭവമായി മാറുന്നു.  കേരളത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം കഥയെഴുതിയിരുന്ന അങ്ങ് കൃത്യമായ ലക്ഷ്യത്തോടെയല്ലേ ഡോസ്‌റ്റോവ്‌സ്കിയെ നായകനായി തെരഞ്ഞെടുത്തത്?

അനുഭവങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു സാര്‍വലൗകികതയുണ്ട്. തന്റേതിനോടു സാമ്യമുള്ള അനുഭവങ്ങള്‍ ലോകത്തിന്റെ ഏതു മൂലയില്‍ നടന്നാലും അവയെ ഉള്‍ക്കൊള്ളുകയും വരച്ചുകാട്ടുകയും ചെയ്യുക എന്നത് ആധുനികസാഹിത്യത്തില്‍ എഴുത്തുകാരുടെ നിയോഗമാണ്.  ആധുനികരായ എഴുത്തുകാര്‍ മറ്റുള്ളവരുടെ അനുഭവങ്ങളെ തങ്ങളുടെ എഴുത്തിലേക്ക് ആവാഹിക്കുകയുണ്ടായി. അതു തെറ്റായിരുന്നു എന്നു പറയാന്‍ ഞാന്‍ തയാറാകുന്നില്ല. പക്ഷേ, ഇവിടെ നഷ്ടപ്പെട്ടത് മനുഷ്യജീവിതമായിരുന്നു.  സങ്കീര്‍ത്തനം ആധുനികതയുടെ കാലത്തു പുറത്തുവന്നതാണ്. എന്നാല്‍, അതിന് ആധുനികതയുടെ നിലപാടുകളുമായി ബന്ധമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. സങ്കീര്‍ത്തനങ്ങളില്‍ ജീവിതത്തിലെ സംഘര്‍ഷങ്ങളെ നേരിട്ട് എഴുത്തിലേക്ക് ആവാഹിക്കുകയായിരുന്നു. അതിന് ഏറ്റവും ലളിതവുമായ ഒരു ശൈലിയാണ് ഞാന്‍ സ്വീകരിച്ചത്. ഡോസ്‌റ്റോവ്‌സ്കിയുടെ ജീവിതം കഥാതന്തുവായി സ്വീകരിച്ചപ്പോഴും കഥപറച്ചിലില്‍ ഭാരതീയ പാരമ്പര്യമാണ് ഞാന്‍ പിന്‍പറ്റിയത്.
........................................................................................................................................
ആധുനികത, ഉത്തരാധുനികത എങ്ങനെ വിലയിരുത്തുന്നു?

ഞാന്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുള്ള കാര്യങ്ങളാണ്. വ്യക്തിയെന്ന നിലയില്‍ എന്റെ താത്പര്യങ്ങള്‍ക്കോ കഴിവിനോ അപ്പുറമുള്ള കാര്യങ്ങളും പഠിക്കാനുള്ള മനസ് എനിക്കുണ്ട്. അത് എന്റെ ശീലംകൂടിയാണ്. പഠിക്കാന്‍ ശ്രമിച്ചതില്‍നിന്നും എനിക്കു മനസിലായിട്ടുള്ള ഒരു കാര്യം, ആധുനികതയായാലും ഉത്തരാധുനികതയായാലും ഇവയൊന്നും സാഹിത്യത്തെക്കുറിച്ചുള്ള ഒരു സങ്കല്പമേ അല്ല എന്നതാണ്. ഇവ രണ്ടും ജീവിതസാഹചര്യങ്ങളില്‍ കാലക്രമത്തിലുണ്ടായ മാറ്റം സൃഷ്ടിച്ച പ്രതിസന്ധികളെക്കുറിച്ചും മനുഷ്യന്റെ സവിശേഷ സാഹചര്യത്തെകുറിച്ചുമുള്ള ചിന്തകളായിരുന്നു. ഇത് സാഹിത്യത്തില്‍ സംഭവിച്ചതല്ല. വിദേശത്തുനിന്നും എത്തുന്നതെന്തും ചോദ്യംചെയ്യാതെ സ്വീകരിക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇവിടെ സംഭവിച്ചതും മറ്റൊന്നല്ല.
..............................................................................................................................................................
ശ്രീനാരായണഗുരു നായകനായ 'നാരായണം' വിവാദത്തില്‍ പെട്ടിരുന്നല്ലോ? എന്തായിരുന്നു കാരണം?

അതില്‍ യാതൊരു കഴമ്പുമില്ല. അതൊരു വിവാദമായിരുന്നു എന്നുപോലും എനിക്കഭിപ്രായമില്ല. അറിവില്ലായ്മയും തെറ്റിദ്ധാരണയുമാണ്.
'നാരായണം' വെള്ളാപ്പള്ളി നടേശന്‍ രണ്ടായിരം കോപ്പികള്‍ വാങ്ങി. ചിലര്‍ നാരായണം കത്തിച്ചു. എനിക്ക് അവരോട് യാതൊരു വിരോധവുമില്ല.  പിന്നീട് തിരിച്ചറിവുണ്ടായപ്പോള്‍ അവര്‍ എന്റെയടുത്തു വരികയും ക്ഷമപറയുകയും ചെയ്തു. വെള്ളാപ്പള്ളി എന്റെ വളരെ അടുത്ത ഒരു സുഹൃത്താണ്. ഇപ്പോഴും ഞങ്ങള്‍ തമ്മില്‍ ഒരു പ്രശനവുമില്ല. ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തെ ആധാരാമാക്കി എന്റെ സ്‌നേഹിതന്‍ പെരുമ്പടവം എഴുതിയ നാരായണത്തിന്റെ ഒന്നാം പതിപ്പ്  രണ്ടായിരം കോപ്പിയും പ്രകാശന വേദിയില്‍ വച്ച് വാങ്ങുന്നു എന്ന് അദ്ദേഹം പ്രഖ്യാപിച്ചപ്പോള്‍ വേദിയും സദസും അക്ഷരാര്‍ഥത്തില്‍ നടുങ്ങുകയായിരുന്നു. മലയാളത്തിലെന്നല്ല ലോകത്തുതന്നെ ആദ്യമാണെന്നു തോന്നുന്നു അങ്ങനെയൊരു പുസ്തക വില്‍പന. എന്റെ പ്രസാധകന്‍ ആശ്രാമം ഭാസി അടുത്ത ദിവസം നാരായണത്തിന്റെ രണ്ടാം പതിപ്പിറക്കി.
........................................................................................................................................................................
മലയാളത്തില്‍ എഴുത്തുകൊണ്ടുമാത്രം ജീവിക്കുന്നയാളാണ് അങ്ങ് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ലല്ലോ? എന്നുമുതലാണ് എഴുത്ത് ജീവിതമാര്‍ഗം കൂടിയായത്? ബഷീറും എഴുത്തുകൊണ്ടു മാത്രം ജീവിച്ചയാളായിരുന്നെന്നു കേട്ടിട്ടുണ്ട്്?

എഴുത്ത് എന്റെ വഴിയാണെന്നു വളരെ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, എഴുത്തിലൂടെയുള്ള വരുമാനംകൊണ്ടു ജീവിക്കാം എന്നു ചിന്തിച്ചു തുടങ്ങുന്നത് അഭയം പുറത്തിറങ്ങിയതിനു ശേഷമാണ്. അതിനുമുന്‍പ് നിരവധി ചെറിയ പ്രസിദ്ധീകരണങ്ങളില്‍ ജോലി നോക്കിയിരുന്നു. എനിക്കു തോന്നുന്നു, അവസാനമായി ജോലി ചെയ്തത് മലയാളനാടിലായിരുന്നു. ഏതാണ്ട് ഒരു വര്‍ഷത്തോളം അവിടെ ജോലി ചെയ്തിരുന്നു. എന്നാല്‍, അത്തരം ജോലികളോട് മാനസികമായി അടുപ്പം തോന്നാതിരുന്നതിനാല്‍ അതും ഉപേക്ഷിച്ചു. പിന്നീട് എഴുതിത്തന്നെ ജീവിക്കുന്നു. ഇന്നുവരെയുള്ള അനുഭവത്തില്‍നിന്നും, വായനക്കാര്‍ എന്നെ കൈവിട്ടിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ചുപറയാനാവും.
എങ്ങനെ ജീവിക്കും എന്ന ചിന്തയോ സാമ്പത്തിക കാര്യങ്ങളെപ്പറ്റി ഉത്ക്കണ്ഠയോ വേവലാതിയോ ഒന്നും എന്നെ ഒരിക്കലും അലട്ടിയിരുന്നില്ല. എഴുത്തല്ലാതെ മറ്റൊരു ജോലിയും എനിക്കറിയില്ല. സത്യമാണ്, അഹങ്കാരമല്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം, എഴുത്ത് എനിക്കൊരു തൊഴിലല്ല. മറിച്ച് ധ്യാനമാണ്, ഉപാസനയാണ്, ജീവിതമാണ്. ചെറുപ്പം മുതലേ ഒരെഴുത്തുകാരനായി ജീവിക്കുക എന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അതു സാധിച്ചു. അതിന് ഒരുപാടു പേരോടു നന്ദിയുണ്ട്. അഭയം തൊട്ട് എഴുത്ത് എന്റെ ജീവിതമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു.
....................................................................................................................
എഴുത്തിന്  വളരെ ആവശ്യമായ ഒന്നാണ് ശാരീരിക അധ്വാനം. മാനസികാധ്വാനവും ആവശ്യം. സാമ്പത്തിക ലാഭം വളരെ കുറവും. നോവലെഴുത്തിലേക്ക് എത്താനുള്ള സാഹചര്യം?

ആദ്യകാലത്ത് എഴുതിയിരുന്നത് കവിതകളായിരുന്നു. അക്കാലത്ത് കവിതയാണെന്റെ വഴിയെന്നു കരുതി. പിന്നീട് ബഷീറിന്റെ ബാല്യകാല സഖിക്ക് എം.പി. പോള്‍സാര്‍ ജീവിതത്തില്‍നിന്നും ചീന്തിയെടുത്ത ഒരേട് എന്ന വിശേഷണം നല്‍കിയല്ലോ. ആ വിശേഷണം എന്നെ വളരെയധികം സ്വാധീനിച്ചു എന്നു പറയാം. ശാരീരികമായും മാനസികമായും കഠിനമായി അധ്വാനിച്ചെങ്കില്‍ മാത്രമേ നോവലെഴുതാന്‍ സാധിക്കുകയുള്ളൂ. അധ്വാനമില്ലാതെ ജീവിക്കാനാവില്ലല്ലോ. മനുഷ്യന്റെ ദു:ഖങ്ങളോടും പ്രശ്‌നങ്ങളോടും പ്രതിസന്ധികളോടും എനിക്ക് എന്തോ പറയാനുണ്ട്. കഴിവിനനുസരിച്ച് അതിന്റെ പരമാവധി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എപ്പോഴെങ്കിലും എഴുത്തില്‍ കോംപ്രമൈസ് ചെയ്യേണ്ടിവരുമ്പോള്‍ എഴുത്തു നിര്‍ത്തും. സത്യത്തില്‍, മനുഷ്യരുടെ സങ്കടങ്ങളും ദു:ഖങ്ങളും പ്രതിസന്ധികളെയും ചിത്രീകരിക്കുക എന്നതാണല്ലോ എഴുത്തുകാരന്റെ ധര്‍മം. എന്നാല്‍, കഥപറയാന്‍വേണ്ടിയുള്ളതാണോ എഴുത്ത് എന്നു ചോദിച്ചാല്‍ അല്ല എന്നാണ് എന്റെ ഉത്തരം. കഥപറച്ചിലിനുമപ്പുറം മാനുഷികതയുടെയും മാനവികതയുടെയും ഒരുതലം എഴുത്തില്‍ സന്നിവേശിപ്പിക്കാന്‍ എഴുത്തുകാരനു സാധിക്കണം.
............................................................................................
അങ്ങയെ എഴുത്തുകാരനാക്കിയ പ്രധാന ഘടകം എന്താണ്?

ഒറ്റ ഉത്തരമേയുള്ളൂ. എന്റെ ഭാഷ. അപ്പോള്‍ ഭാഷയുടെ ഉറവിടത്തെക്കുറിച്ചാവും നിങ്ങളുടെ ചോദ്യം. വളരെ ആഴത്തിലുള്ള വായന. അതാണ് എനിക്ക് ഭാഷയെ സമ്മാനിച്ചത്. വിദേശ കൃതികളുടെ ഒരു വസന്തകാലത്താണ് ഞാന്‍ വായന തുടങ്ങുന്നതെന്നു പറയാം. അതില്‍ റഷ്യന്‍ പുസ്തകങ്ങളായിരുന്നു പ്രധാനം. എഴുത്തുകാരെന്ന നിലയില്‍ തകഴിയെയും ബഷീറിനെയും എനിക്കറിയാവുന്നതുപോലെ ടോള്‍സ്‌റ്റോയിയെയും ഡോസ്‌റ്റോവ്‌സ്കിയെയും പുഷ്കിനെയും ടര്‍ജനീവിനെയും എനിക്കറിയാം. ഇതെനിക്കു നല്‍കിയത് പരന്ന വായനയാണ്. 
..................................................................................................................................
എഴുത്തിന്റെ രീതി വിശദീകരിക്കാമോ? ആശയം തിരഞ്ഞെടുക്കല്‍, കഥാപാത്രങ്ങളുടെ സൃഷ്ടി, ആഖ്യാനശൈലി ഇവയെക്കുറിച്ചൊക്കെ?

ആദ്യം മനസിലേക്കെത്തുന്നത് ആശയം തന്നെയാണ്. പിന്നീട് കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും. ഇവ അത്ര ക്ലിയറായിരിക്കില്ല. ഇവ തനിയെ മനസിലേക്കത്തുന്നതാണ്. ഇവ മനസില്‍ കുറച്ചുനാള്‍ കൊണ്ടുനടക്കും. അപ്പോള്‍ കൂടുതല്‍ വ്യക്തത ലഭിക്കും. ആഖ്യാനശൈലിയും ഭാഷയും മറ്റും ബോധപൂര്‍വം തീരുമാനിക്കുന്നതാണ്.
...............................................................................................
എഴുത്തില്‍ ജാഗ്രത പുലര്‍ത്താറുണ്ടോ?

ഉറപ്പായിട്ടും. ജാഗ്രതോടെ ചെയ്യേണ്ട കര്‍മമാണ് എഴുത്ത്. ഏറ്റവും പ്രധാനം തന്നെത്തന്നെ അനുകരിക്കാതിരിക്കുക എന്നതാണ്. ഒരു എഴുത്തുകാരന്‍ തന്നെത്തന്നെ അനുകരിക്കരുത്. അത് ആത്മഹത്യക്കു തുല്യമാണ്. ഒരിക്കല്‍ എഴുതിയ ശൈലിയിലും ഭാഷയിലും വീണ്ടും എഴുതാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്താറുണ്ട്. തെരഞ്ഞെടുത്ത വിഷയത്തിന് അനുയോജ്യമായ ആഖ്യാനശൈലിയാണ് അവലംബിക്കേണ്ടത്.
ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്ന ഒന്നാണ് നോവല്‍. സത്യത്തില്‍ അതൊരു സാമൂഹത്തിന്റെ ക്രോസ് സെക്ഷനാണ്. ഒരാശയം നമ്മുടെ മനസില്‍ പറഞ്ഞാലും ശൈലി ഉരുത്തിരിഞ്ഞു വരുന്നില്ലെങ്കില്‍ നമ്മുടെ ഹൃദയമുദ്ര എഴുത്തില്‍ ഇടുക. ലോകത്തെ ക്രിസ്തുവിന്റെ രക്തം കൊണ്ട് വെഞ്ചരിക്കുക എന്നു ബൈബിളില്‍ പറയുന്നതുപോലെ. എഴുത്തുകാരന്റെ രക്തംകൊണ്ട് എഴുത്തിനെ വാഴ്ത്തുക.  ഞാന്‍ എന്റെ ഹൃദയംകൊണ്ട് കഴിയുന്നതിന്റെ പരമാവധി ഡോസ്‌റ്റോവ്‌സ്കിയുടെ ജീവിതം ഉള്‍ക്കൊണ്ടാണ് സങ്കീര്‍ത്തനം രചിച്ചത്.
...................................................................................................................
ഇപ്പോള്‍ മനസിലുള്ള കൃതികള്‍?

ഒരു നോവല്‍ മനസിലുണ്ട് - അവനിവാഴ്‌വ് കിനാവ്. കുമാരനാശാനാണ് നായകന്‍. എഴുതി പൂര്‍ത്തിയാകുന്നു.
..................................................................................................................
ആധുനികതയുടെ വരവിനുമുമ്പ് എഴുതിത്തുടങ്ങി, ആധുനികത കത്തിനിന്ന കാലത്തും എഴുതി, ഉത്തരാധുനികതയുടെ കാലത്തും എഴുതുന്നു. കാലഘട്ടങ്ങളുടെ മാറ്റങ്ങളെ എങ്ങനെ കാണുന്നു?

ഞാന്‍ മുമ്പു പറഞ്ഞല്ലോ, എഴുത്തല്ലാതെ എനിക്കു മറ്റൊരു തൊഴിലും അറിയില്ലെന്ന്. കാലഘട്ടങ്ങളുടെ മാറ്റം എന്നെ ബാധിച്ചിട്ടില്ല എന്നുതന്നെയാണെന്റെ വിശ്വാസം. വായനക്കാര്‍ക്കും നിരൂപകര്‍ക്കും വിയോജിക്കാം.
എന്റെ ഭാഷയെ കാലഘട്ടങ്ങളുടെ മാറ്റം സ്വാധീനിച്ചിട്ടില്ല. ഭാവങ്ങളുടെയും വികാരങ്ങളുടെയും ഏറ്റക്കുറച്ചിലുകളല്ലാതെ ഭാഷ മാറുന്നില്ല എന്നാണ് എന്റെ വിശ്വാസം. എന്നാല്‍, ആധുനികതയെ ഞാന്‍ തള്ളിപ്പറയുന്നില്ല.  അത് ഭാഷയിലെ വൈകാരികതയെ സ്വാധീനിച്ചിട്ടുണ്ട്. അത് കുറെയൊക്കെ എന്റെ എഴുത്തിലും പ്രതിഫലിച്ചിട്ടുണ്ടാകാം. ഞാന്‍ സ്വീകരിക്കാതിരുന്നത് ആധുനികത മുന്നോട്ടുവച്ച കാഴ്ചപ്പാടുകളെയും ദര്‍ശനങ്ങളെയുമായിരുന്നു. ജീവിതം നിരര്‍ഥകമാണെന്നാണ് ആധുനികത പറഞ്ഞത്. ഇതിനോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു. അക്കാലത്ത് എഴുത്തും ജീവിതവും തമ്മില്‍ വലിയൊരു വിടവുണ്ടായിരുന്നു.
.......................................................................................................................................
അഭയത്തില്‍ രാജലക്ഷ്മി, സങ്കീര്‍ത്തനംപോലെയില്‍ ഡോസ്‌റ്റോവ്‌സ്കി, നാരായണത്തില്‍ ശ്രീനാരായണഗുരു, ഒരു കീറ് ആകാശത്തില്‍ സി. ജെ. തോമസ്, കുമാരനാശാനെപ്പറ്റിയും ഒരു നോവലും മനസിലുണ്ടെന്ന് അങ്ങു പറഞ്ഞു. ഇത്തരത്തില്‍ യഥാര്‍ഥ വ്യക്തിത്വങ്ങളെ കഥാപാത്രമാക്കുമ്പോള്‍ എന്തെങ്കിലും പ്രതിസന്ധികള്‍ നേരിടാറുണ്ടോ?

ആശയമായാലും കഥാപാത്രങ്ങളായാലും യഥാര്‍ഥ ജീവിതത്തില്‍നിന്നും നമ്മള്‍ എന്തു സ്വീകരിച്ചാലും നോവലില്‍ വലിയൊരു ശതമാനം കല്പിതാംശമുണ്ട്. ഇവിടെ ഞാന്‍ നേരിട്ടിട്ടുള്ള പ്രധാന വെല്ലുവിളി യഥാര്‍ഥ സംഭവങ്ങളും സങ്കല്‍പ്പങ്ങളും തമ്മിലുള്ള അതിര്‍വരമ്പിന്റെ നിര്‍ണയമാണ്. ഭാവനയുടെ അതിര്‍വരമ്പുകള്‍ എങ്ങനെ നിര്‍ണയിക്കുമെന്നൊക്കെ ചോദിച്ചാല്‍ ഉത്തരം പറയാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്.  ഡോസ്‌റ്റോവ്‌സ്കിയോ നാരായണഗുരുവോ ചരിത്രപുരുഷന്മാരായിട്ടല്ല എന്റെ രചനകളില്‍ ഞാന്‍ ആവിഷ്കരിച്ചിട്ടുള്ളത്. ഞാന്‍ അവരെ വായിച്ചത് ഒരു ചരിത്രപുരുഷനെ വായിക്കുന്നു എന്ന ചിന്തയോടെയുമല്ല. മറിച്ച്, എന്റേതായ രീതിയിലായിരുന്നു. നാരായണം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് കെ. സുരേന്ദ്രന്‍ ഗുരുവിനെക്കുറിച്ചെഴുതിയ നോവലാണ്.
പിന്നെ, മറ്റൊരുകാര്യം കൂടി. സത്യത്തില്‍ അഭയത്തിലെ സേതുലക്ഷമി എന്ന കഥാപാത്രം രാജലക്ഷ്മിയല്ല. രാജലക്ഷ്മി ആത്മഹത്യ ചെയ്യുന്നതിനു മുന്‍പേ എഴുതിയ പുസ്തകമാണ് അഭയം. രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും എന്ന നോവല്‍ ഞാന്‍ വായിച്ചിട്ടുണ്ട ് അത്രമാത്രം. അല്ലാതെ, അവരെ ഞാന്‍ വ്യക്തിപരമായി അറിയില്ല. എന്നാല്‍, അഭയം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ പലരും പറഞ്ഞു അതു രാജലക്ഷ്മിയുടെ കഥയാണെന്ന്. എല്ലാവരും അങ്ങനെ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അതങ്ങു സമ്മതിച്ചുകൊടുത്തു. പിന്നെ ഞാന്‍ നിഷേധിക്കാന്‍ നിന്നില്ല.
........................................................................................................................................................................
"അരൂപിയുടെ മൂന്നാം പ്രാവ്" അല്ലേ മികച്ച രചന? സങ്കീര്‍ത്തനം പോലെ ഒരു തരംഗമായത് അരൂപിയുടെ മൂന്നാം പ്രാവിന്റെ വായനയെയും വിലയിരുത്തലിനെയും പ്രതികൂലമായി ബാധിച്ചതായി തോന്നിയിട്ടുണ്ടോ?

ഞാനും യോജിക്കുന്നു. അരൂപിയുടെ മൂന്നാം പ്രാവ്, ആഖ്യാനശൈലിയിലും പ്രമേയസ്വീകരണത്തിലുമൊക്കെ വ്യത്യസ്തമായ അനുഭവമായിരുന്നു. സങ്കീര്‍ത്തനം ഉയര്‍ന്നു നിന്നതുകൊണ്ടാവണം അതിനുശേഷം വന്ന നോവലുകള്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയോ വിശകലനം ചെയ്യപ്പെടുകയോ ഉണ്ടായില്ല എന്നു തോന്നുന്നു. പിന്നെ, ഒരു കൃതി അതെഴുതപ്പെടുന്ന കാലത്തുതന്നെ വായിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും വേണമെന്ന് നിര്‍ബന്ധം പിടിക്കരുത്. ആ കൃതി വായിക്കപ്പെടുന്നത് പിന്നീടെപ്പോഴെങ്കിലുമായിരിക്കും. ബഷീറിന്റെ ശബ്ദങ്ങള്‍ നമുക്ക് ഉദാഹരണമായി പറയാം. ഒരിക്കല്‍ പ്രഫ. ആര്‍. നരേന്ദ്രപ്രസാദ് എഴുതി , അരൂപിയുടെ മൂന്നാം പ്രാവാണ് സങ്കീര്‍ത്തനത്തെക്കാള്‍ മികച്ചതെന്ന്.
   പിന്നെ, എന്റെ മികച്ച കൃതി ഏതെന്നു ഞാന്‍ പറഞ്ഞാല്‍ പോരല്ലോ? അതു വായനക്കാര്‍ തന്നെ പറയണം. അരൂപിയുടെ മൂന്നാംപ്രാവെന്നല്ല എല്ലാ കൃതികളും ഏറ്റവും മികച്ചതാവണമെന്നു വിചാരിച്ചു തന്നെയാണ് എഴുതിയത്. ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കിലും വായിക്കപ്പെടുന്നുണ്ട്. പത്ത് എഡിഷനുകള്‍ ഇറങ്ങിക്കഴിഞ്ഞു. ധാരാളം വായനക്കാര്‍ പ്രതികരണങ്ങള്‍ അറിയിച്ചിട്ടുമുണ്ട്. അരൂപി വായിച്ച നിരവധിപ്പേര്‍ എന്നെ കാണാന്‍ ഇവിടെ വരികയുണ്ടായി. അവരെല്ലാം പറഞ്ഞത് അരൂപിയിലെ ആന്‍ഡ്രൂ സേവ്യര്‍ താന്‍ തന്നെയാണെന്നും അരൂപിയുടെ കഥ തന്റെ കഥതന്നെയാണെന്നുമാണ്. ഒരു എഴുത്തുകാരനെന്ന നിലയില്‍ ഏറ്റവുമധികം സന്തോഷം തോന്നിയ നിമിഷങ്ങളാണത്.
...........................................................................................................................................................
ആത്മകഥ എഴുതുമോ?
ഞാനെഴുതിയിട്ടുള്ള എല്ലാ കഥകളിലും ഞാനുണ്ടല്ലോ. പിന്നെന്തിനാ ആത്മകഥ. ചില ഓര്‍മക്കുറിപ്പുകള്‍ എഴുതുന്ന കാര്യം ആലോചനയിലുണ്ട്. തീരുമാനിച്ചിട്ടില്ല. ആത്മകഥ എഴുതില്ല എന്നൊന്നും ഞാന്‍ പറയിന്നില്ല. ജീവിച്ചുതീര്‍ക്കട്ടെ, എന്നിട്ടല്ലേ ആത്മകഥയെക്കുറിച്ച് ആലോചിക്കുക. വരട്ടെ, ആലോചിക്കാം. ആന്തരികമായ മഹത്വമുള്ള എഴുത്തേ നിലനില്‍ക്കൂ. എന്റെ ജീവിതത്തിന് ആന്തരിക മഹത്വമുള്ളതായി തോന്നട്ടെ. എന്റെ ജീവിതം തികച്ചും എന്റെ സ്വകാര്യതയാണ്. അതില്‍ മറ്റുള്ളവര്‍ക്കു കൊടുക്കാനുള്ളതെല്ലാം എഴുത്തിലൂടെ നല്‍കുന്നുണ്ട്.

8 comments:

രഘുനാഥന്‍ said...

ഒരു വലിയ എഴുത്തുകാരന്റെ ചിന്തകളെ പങ്കു വച്ചതിനു നന്ദി...നല്ല അഭിമുഖം...

ഷാജു അത്താണിക്കല്‍ said...

ഈ പോസ്റ്റ് എല്ലാവരും വായിക്കട്ടെ, നല്ല അറിവുകളാല്‍ സമ്പുഷ്ടമായ പോസ്റ്റ്, എല്ലാവര്‍ക്കും എത്തിച്ചു കൊടുക്കുക......
വളരെ നന്ദി, ഇനിയും ഇത്തരം പോസ്റ്റുകള്‍ വരട്ടെ
ആശംസകള്‍

റോസാപ്പൂക്കള്‍ said...

ഈ പങ്കു വെക്കലിനു വളര അധികം നന്ദി.
അനുഗ്രഹീത എഴുത്തുകാരന്റെ പുതിയ കൃതിക്കായി കാത്തിരിക്കുന്നു

പകല്‍കിനാവന്‍ | daYdreaMer said...

നന്ദി.

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

എനിക്ക് ഏറ്റവും പ്രിയപ്പെട്ട നോവലിസ്റ്റ്. ഒരുപക്ഷെ, ഞാന്‍ ഒരു പച്ചയായ മനുഷ്യനായതുകൊണ്ടാവാം, 'ഒരു സങ്കീര്‍ത്തനം പോലെ' യേക്കാളും 'അരൂപിയുടെ മൂന്നാം പ്രാവി'നെക്കാളും എനിക്ക് പ്രിയപ്പെട്ടത് 'എന്റെ ഹൃദയത്തിന്റെ ഉടമ'യാണ്. ഭരത് ഗോപി സിനിമയാക്കി കുളമാക്കിയ കഥ. ഇന്നത് ബ്ലസ്സി ചെയ്തിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. ഒരു വിയോജനക്കുറിപ്പ് കൂടിയുണ്ട് "ഞാന്‍ മുമ്പു പറഞ്ഞല്ലോ, എഴുത്തുകാരന്‍ സാമൂഹ്യ പരിഷ്കര്‍ത്താവു കൂടിയാകണമെന്ന്. അധര്‍മത്തിനെതിരേയുള്ള പോരാട്ടമാവണം എഴുത്ത്. എഴുത്തുകാരന്‍ ഒരു പോരാളി കൂടിയാവണം. സമൂഹത്തോട് കമിറ്റ്‌മെന്റുണ്ടാവണം." ഇതുപറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ടോ എന്നൊരു സംശയം. കാരണം, അദ്ദേഹത്തിന്റെ നാട്ടുകാരനായ വിശ്വസിക്കാവുന്ന ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞതാണ്. സമ്പത്തും പ്രശസ്തിയുമായപ്പോള്‍ മുതല്‍ സ്വന്തം മാതാപിതാക്കളെ തിരിഞ്ഞുനോക്കിയിട്ടില്ല എന്നൊരു കേള്‍വി. :-)

sandeep salim (Sub Editor(Deepika Daily)) said...

അദ്ദേഹം ഒരു മുസ്്‌ലീം പെണ്‍കുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. അന്നു മുതലാണത്രെ അദ്ദേഹം മാതാപിതാക്കളുമായി അകന്നത്. ഞാന്‍ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലേക്കും സിനിമയിലേക്കും കടന്നില്ല. കടക്കില്ല എന്നു മുന്‍കൂട്ടി ധാരണയിലെത്തിയിരുന്നു...

Unknown said...

good interview

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അദ്ധേഹത്തിന്റെ ചിന്തകളെ, അഭിപ്രായങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞു.
നന്ദി

FACEBOOK COMMENT BOX