സന്ദീപ് സലിം
രാഷ്ട്രീയത്തിന്റെ വെള്ളിത്തിരയില്‍ നിന്നു മുത്തുവേല്‍ കരുണാനിധി മരണത്തിന്റെ തിരശീലയ്ക്കു പിന്നിലേക്കു മടങ്ങുന്‌പോള്‍ നഷ്ടമാകുന്നതു രാഷ്ട്രീയത്തിലെ അതികായനെ. എല്ലാ രാഷ്ട്രീയക്കാരന്റെയും ഏറ്റവും വലിയ അഭിലാഷമാണ് മത്സരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിക്കുകയെന്നത്. അത്യപൂര്‍വമെന്നു പറയാനാവില്ലെങ്കിലും ആറു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ കരുണാനിധിയെ തെരഞ്ഞെടുപ്പു ഗോദായില്‍ വീഴ്ത്താന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് ഒരിക്കലും സാധിച്ചില്ല.
ഡിഎംകെ എന്ന ദ്രാവിഡ പാര്‍ട്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും കേന്ദ്രഭരണത്തില്‍ നിര്‍ണായക സ്വാധീനം വഹിക്കുകയും ചെയ്യുന്ന തരത്തിലേക്ക് വളര്‍ത്തിയതും തമിഴ്‌നാട് കലൈഞ്ജര്‍ എന്നു സ്‌നേഹപൂര്‍വം വിളിക്കുന്ന എം. കരുണാനിധിയാണ്. സിനിമ, ഭാഷ, വംശം തുടങ്ങിയ സാംസ്‌കാരിക അസ്തിത്വങ്ങള്‍ പിണഞ്ഞു കിടക്കുന്ന രാഷ്ട്രീയമാണ് തമിഴകത്തേത്. അമ്പതു വര്‍ഷത്തെ ദ്രാവിഡ രാഷ്ട്രീയത്തില്‍ നിരവധി സിനിമാക്കാര്‍ തമിഴ്‌നാടിനെ ഭരിച്ചു. 1969 ല്‍ ഡിഎംകെയുടെ സ്ഥാപക നേതാവായ സി.എന്‍. അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്നാണ് കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്.
കരുണാനിധി അഞ്ച് തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദത്തില്‍ ഇരുന്നിട്ടുണ്ട് 196971, 197174, 198991, 19962001 , 20062011 എന്നിങ്ങനെ അഞ്ച് തവണ. ഓരോ തെരഞ്ഞെടുപ്പിലും അദ്ദേഹം റിക്കാര്‍ഡ് ഭൂരിപക്ഷം നേടിക്കൊണ്ടിരുന്നു. അദ്ദേഹത്തിനുമാത്രം അവകാശപ്പെട്ട ഈ നേട്ടം അദ്ദേഹത്തിന് രാഷ്ട്രീയ ശത്രുക്കള്‍ക്കിടയില്‍പ്പോലും ആരാധന നേടിക്കൊടുത്തിരുന്നു.
മരണം ഈ അതുല്യ പ്രതിഭയെ കൂട്ടിക്കൊണ്ടു പോകുന്‌പോഴും അദ്ദേഹം സൃഷ്ടിച്ച റിക്കാര്‍ഡ് അഭേദ്യമായി നിലനില്‍ക്കുന്നു. 1969 ജൂലൈ 27നാണു കരുണാനിധി ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. അതായത് കൃത്യം നാല്‍പ്പത്തി ഒന്പതു വര്‍ഷം മുന്പ്. ഇത്രയും കാലം ഒരു പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് ഒരാള്‍ തുടരുന്നതു ലോകത്തുതന്നെ അപൂര്‍വമായിരിക്കാം. 2016 അവസാനം ആരോഗ്യകാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍നിന്നു പിന്മാറുന്നതുവരെ ഡിഎംകെയുടെ അവസാന വാക്ക് കലൈഞ്ജറുടേതായിരുന്നു. രണ്ടുപതിറ്റാണ്ടായി കേന്ദ്രത്തില്‍ നിര്‍ണായക ശക്തിയായിരുന്നു ഡിഎംകെ. പക്ഷേ, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍വീഴ്ചയാണ് ഡിഎംകെ യ്ക്കുണ്ടായത്. ഒരു സീറ്റുപോലും പാര്‍ട്ടിക്ക് നേടാനായില്ല. അഴിമതിയും കുടുംബ രാഷ്ട്രീയവും കൂടിയായതോടെ പ്രതിച്ഛായയില്‍ കരിനിഴല്‍ വീണു. 2016ല്‍ ജയലളിത ഭരണത്തുടര്‍ച്ച നേടിയെങ്കിലും ഡിഎംകെ സ്വാധീനം നിലനിര്‍ത്തി. തമിഴ് മനസില്‍ കരുണാനിധി ഇപ്പോഴും രാഷ്ട്രീയത്തെ കലയാക്കി മാറ്റിയ കലൈഞ്ജര്‍ തന്നെയാണ്.
കലയില്‍ തിളങ്ങിയ ബാല്യം